വിവരങ്ങള്‍ കാണിക്കുക

വിഷാദമഗ്നർക്ക്‌ ആശ്വാസം

വിഷാദമഗ്നർക്ക്‌ ആശ്വാസം

വിഷാദമഗ്നർക്ക്‌ ആശ്വാസം

“സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു.” (റോമർ 8:22) ആയിരത്തിത്തൊളളായിരം വർഷം മുമ്പ്‌ അത്‌ എഴുതുമ്പോൾ മനുഷ്യ കഷ്ടത വലിയതായിരുന്നു. അനേകരും വിഷാദമഗ്നരായിരുന്നു. അതുകൊണ്ട്‌ “വിഷാദമുളള ദേഹികളോട്‌ ആശ്വാസദായകമായി സംസാരിക്കുക” എന്നു ക്രിസ്‌ത്യാനികൾ ഉദ്‌ബോധിപ്പിക്കപ്പെട്ടു.—1 തെസ്സലൊനീക്യർ 5:14, NW.

ഇന്നു മാനവ ക്ലേശങ്ങൾ അതിനേക്കാൾ അധികമാണ്‌, എന്നത്തേതിലും അധികം മനുഷ്യർ വിഷാദചിത്തരുമാണ്‌. എന്നാൽ അതു നമ്മെ അതിശയിപ്പിക്കണമോ? യഥാർത്ഥത്തിൽ വേണ്ടാ, കാരണം ബൈബിൾ ഇതിനെ “അന്ത്യകാല”മെന്നു തിരിച്ചറിയിക്കുകയും ഇവയെ “ദുർഘടസമയങ്ങ”ളെന്നു വിളിക്കുകയും ചെയ്യുന്നു. (2 തിമൊഥെയൊസ്‌ 3:1-5) അവസാനനാളുകളിൽ “ജാതികൾക്കു . . . പരിഭ്രമം” ഉണ്ടാകുമെന്നും “ഭൂലോകത്തിന്‌ എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവൻമാർ ആകും” എന്നും യേശുക്രിസ്‌തു മുൻകൂട്ടിപ്പറഞ്ഞു. (ഇററാലിക്‌സ്‌ ഞങ്ങളുടേത്‌.)—ലൂക്കൊസ്‌ 21:7-11, 25-27; മത്തായി 24:3-14.

നീണ്ടുനിൽക്കുന്ന ഉത്‌ക്കണ്‌ഠ, ഭയം, സങ്കടം അഥവാ അപ്രകാരമുളള മററു നിഷേധാത്മകമായ വികാരങ്ങൾ അനുഭവിക്കുമ്പോൾ മനുഷ്യർ മിക്കവാറും വിഷാദമുളളവരായിത്തീരുന്നു. വിഷാദത്തിന്‌ അല്ലെങ്കിൽ അത്യധികം ദുഃഖത്തിനു കാരണം പ്രിയപ്പെട്ട ഒരാളുടെ മരണമോ വിവാഹമോചനമോ തൊഴിൽ നഷ്ടമോ കഠിനമായ രോഗമോ ആകാം. വിലയില്ലാത്തവർ ആണെന്ന മനോഭാവം വളർത്തിയെടുക്കുമ്പോഴും, തങ്ങൾ ഒരു പരാജയമാണെന്നും മറെറല്ലാവരെയും നിരാശപ്പെടുത്തിയെന്ന തോന്നലുണ്ടാകുമ്പോഴും മനുഷ്യർ വിഷാദമുളളവരാകുന്നു. ഒരു ക്ലേശകരമായ സാഹചര്യത്താൽ ഏതൊരുവനും ആകുലചിത്തനായേക്കാം, എന്നാൽ ഒരു വ്യക്തി നിരാശാമനോഭാവം വികസിപ്പിച്ചെടുക്കുകയും അയാൾക്ക്‌ ഒരു മോശമായ സാഹചര്യത്തെ തരണം ചെയ്യാനുളള വഴി കണ്ടെത്താൻ കഴിയാതെവരുകയും ചെയ്യുമ്പോൾ കടുത്ത വിഷാദമായിരിക്കും അതിന്റെ ഫലം.

പുരാതനകാലത്തെ ജനങ്ങൾ സമാനമായ വികാരങ്ങൾ അനുഭവിച്ചിട്ടുണ്ട്‌. ഇയ്യോബ്‌ രോഗവും വ്യക്തിപരമായ നിർഭാഗ്യവും അനുഭവിച്ചു. ദൈവം തന്നെ കൈവിട്ടുവെന്ന്‌ അദ്ദേഹത്തിനു തോന്നി, അതുകൊണ്ടു ജീവിതത്തോട്‌ അദ്ദേഹത്തിനു വിരക്തി അനുഭവപ്പെട്ടു. (ഇയ്യോബ്‌ 10:1; 29:2, 4, 5) യാക്കോബ്‌ തന്റെ മകൻ മരിച്ചുപോയി എന്നുളള തോന്നലിനാൽ വിഷാദചിത്തനായിത്തീരുകയും ആശ്വസിപ്പിക്കപ്പെടലിനെ നിരസ്സിച്ചുകൊണ്ടു മരിക്കാൻ ആഗ്രഹിക്കുകയും ചെയ്‌തു. (ഉല്‌പത്തി 37:33-35) ഗൗരവമുളള തെററു ചെയ്‌തതിന്റെ കുററബോധത്തിൽ ദാവീദു രാജാവു വിലപിച്ചു: “ഞാൻ ഇടവിടാതെ ദുഃഖിച്ചു നടക്കുന്നു. ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു.”—സങ്കീർത്തനം 38:6, 8; 2 കൊരിന്ത്യർ 7:5, 6.

ഇന്ന്‌ അനേകർ തങ്ങളുടെ മാനസികവും വൈകാരികവും ശാരീരികവുമായ പ്രാപ്‌തികൾക്ക്‌ അതീതമായ ദൈനംദിനചര്യകൾ പിൻപററുവാൻ പരിശ്രമിച്ചുകൊണ്ടു തങ്ങളുടെമേൽ അമിതഭാരം ചുമത്തുന്നതിനാൽ വിഷാദമുളളവരായിത്തീരുന്നു. സ്‌പഷ്ടമായും, നിഷേധാത്മകചിന്തകളും വികാരങ്ങളും ചേർന്ന സമ്മർദ്ദങ്ങൾക്കു ശരീരത്തെ ബാധിക്കുന്നതിനും തലച്ചോറിൽ ഒരു രാസ അസന്തുലിതാവസ്ഥക്കു സംഭാവനചെയ്‌തുകൊണ്ടു വിഷാദത്തെ ഉല്‌പാദിപ്പിക്കുന്നതിനും കഴിയും.—സദൃശവാക്യങ്ങൾ 14:30 താരതമ്യം ചെയ്യുക.

അവർക്ക്‌ ആവശ്യമുളള സഹായം

ഫിലിപ്പിയിൽനിന്നുളള ഒന്നാം നൂററാണ്ടിലെ ഒരു ക്രിസ്‌ത്യാനിയായിരുന്ന എപ്പഫ്രൊദിത്തൊസ്‌ “താൻ ദീനമായി കിടന്നു എന്നു [അവന്റെ സുഹൃത്തുക്കൾ] കേട്ടതുകൊണ്ടു വ്യസനി”ച്ചിരുന്നു. അപ്പോസ്‌തലനായ പൗലോസിനു വേണ്ടതായ സാമഗ്രികളുമായി എപ്പഫ്രൊദിത്തൊസിനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ റോമിലേക്ക്‌ അയച്ചതിനു ശേഷം രോഗബാധിതനായിത്തീർന്ന അദ്ദേഹം, തന്റെ സുഹൃത്തുക്കളെ നിരാശപ്പെടുത്തി എന്നോ അവർ തന്നെ ഒരു പരാജയമായി കണക്കാക്കും എന്നോ ഒരുപക്ഷേ വിചാരിച്ചിരിക്കാം. (ഫിലിപ്പിയർ 2:25-27; 4:18) അപ്പോസ്‌തലനായ പൗലോസ്‌ എങ്ങനെയാണു സഹായിച്ചത്‌?

അദ്ദേഹം ഫിലിപ്പിയിലെ സുഹൃത്തുക്കൾക്ക്‌ ഇപ്രകാരം പറഞ്ഞുകൊണ്ടുളള ഒരു കത്തുമായി എപ്പഫ്രൊദിത്തൊസിനെ പറഞ്ഞയച്ചു: “[എപ്പഫ്രൊദിത്തൊസിനെ] കർത്താവിൽ പൂർണ്ണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുളളവരെ ബഹുമാനിപ്പിൻ.” (ഫിലിപ്പിയർ 2:28-30) പൗലോസ്‌ അദ്ദേഹത്തെ പുകഴ്‌ത്തിപ്പറയുകയും ഫിലിപ്പിയിൽ ഉളളവർ ഊഷ്‌മളതയോടും ആർദ്രതയോടും കൂടെ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്‌തു എന്ന വസ്‌തുത തീർച്ചയായും എപ്പഫ്രൊദിത്തൊസിനെ സമാശ്വസിപ്പിക്കുകയും തന്റെ വിഷാദത്തിൽനിന്നു വിടുതൽ ലഭിക്കുന്നതിനു സഹായിക്കുകയും ചെയ്‌തിരിക്കണം.

സംശയലേശമെന്യേ, “വിഷാദമുളള ദേഹികളോട്‌ ആശ്വാസദായകമായി സംസാരിക്കുക” എന്ന ബൈബിളിന്റെ ഉപദേശമാണ്‌ ഏററവും മെച്ചമായിട്ടുളളത്‌. (ഇററാലിക്‌സ്‌ ഞങ്ങളുടേത്‌.) “മററുളളവർ ഒരു വ്യക്തിയെന്ന നിലയിൽ നിന്നെ കരുതുന്നു എന്ന്‌ നീ അറിഞ്ഞിരിക്കേണ്ട ആവശ്യമുണ്ട്‌,” എന്നു വിഷാദംമൂലം കഷ്ടമനുഭവിച്ചിട്ടുളള ഒരു സ്‌ത്രീ പറഞ്ഞു. “‘ഞാൻ മനസ്സിലാക്കുന്നു; നീ സുഖം പ്രാപിക്കും’ എന്നു മറെറാരാൾ നിന്നോടു പറയുന്നതു നീ കേൾക്കേണ്ട ആവശ്യമുണ്ട്‌.”

വിശ്വസിക്കാവുന്ന സമാനുഭാവിയായ ഒരുവനെ കണ്ടെത്തുന്നതിനു മിക്കപ്പോഴും വിഷാദമുളള വ്യക്തി മുൻകൈ എടുക്കേണ്ടത്‌ ആവശ്യമാണ്‌. ആ വ്യക്തി നല്ലവണ്ണം ശ്രദ്ധിക്കുന്നവനും വളരെ ക്ഷമയുളളവനും ആയിരിക്കേണ്ടതുണ്ട്‌. അവൻ അല്ലെങ്കിൽ അവൾ വിഷാദമുളളയാളോടു പ്രസംഗിക്കുന്നത്‌, അല്ലെങ്കിൽ ‘നീ ഇങ്ങനെ വിചാരിക്കേണ്ടതില്ല’ അഥവാ, ‘അതു തെററായ മനോഭാവമാണ്‌’ എന്നിങ്ങനെയുളള വിധിരൂപത്തിലുളള പ്രസ്‌താവനകൾ ഒഴിവാക്കേണ്ടതുണ്ട്‌. വിഷാദമുളള വ്യക്തിയുടെ വികാരങ്ങൾ ദുർബ്ബലമാണ്‌, ഇപ്രകാരമുളള വിമർശനപരമായ അഭിപ്രായങ്ങൾ തന്നെക്കുറിച്ചുതന്നെ കൂടുതൽ വഷളായി ചിന്തിക്കാനേ ഉതകുകയുളളു.

വിഷാദമഗ്നനായ ഒരാൾക്കു തന്നേക്കുറിച്ചുതന്നെ വിലയില്ലാത്തവനാണെന്നുളള മനോഭാവം അനുഭവപ്പെട്ടേക്കാം. (യോനാ 4:3) എന്നാൽ ദൈവം ഒരുവനെ എങ്ങനെ കണക്കാക്കുന്നു എന്നതാണു വാസ്‌തവത്തിൽ പ്രധാന്യമർഹിക്കുന്നത്‌ എന്ന്‌ ഒരു വ്യക്തി ഓർമ്മിക്കേണ്ടതുണ്ട്‌. മനുഷ്യർ യേശുക്രിസ്‌തുവിനെ “ആദരിച്ചില്ലെ”ങ്കിലും അതു ദൈവമുമ്പാകെ യേശുവിന്റെ യഥാർത്ഥ മൂല്യത്തിനു മാററം വരുത്തിയില്ല. (യെശയ്യാവു 53:3) ദൈവം അവിടുത്തെ പ്രിയപുത്രനെ സ്‌നേഹിക്കുന്നതുപോലെ തന്നെ നിങ്ങളെയും സ്‌നേഹിക്കുന്നുണ്ട്‌.—യോഹന്നാൻ 3:16.

കഷ്ടതയിലായിരുന്നവരോടു യേശു സഹതപിക്കുകയും അവരുടെ വ്യക്തിപരമായ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്നതിനു ശ്രമിക്കുകയും ചെയ്‌തു. (മത്തായി 9:36; 11:28-30; 14:14) ദൈവം ചെറിയ, നിസ്സാരമായ കുരുകിൽപക്ഷികളെപ്പോലും വിലമതിക്കുന്നുവെന്നു യേശു വിശദീകരിച്ചു. “അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല,” യേശു പറഞ്ഞു. അങ്ങനെയെങ്കിൽ അവിടുത്തെ ഇഷ്ടം ചെയ്യാൻ ശ്രമിക്കുന്ന മനുഷ്യരെ അവിടുന്ന്‌ എത്രമാത്രം വിലമതിക്കും! ഇങ്ങനെയുളളവരെപ്പററി യേശു പറഞ്ഞു: “നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു.”—ലൂക്കൊസ്‌ 12:6, 7.

ശരിയാണ്‌, കഠിനമായ വിഷാദത്തിനധീനനായിരിക്കുകയും തന്റെ ബലഹീനതകളാലും കുറവുകളാലും ആകുലചിത്തനായിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കു ദൈവം തന്നെ ഇത്രമാത്രം വിലമതിക്കുന്നുവെന്നു വിശ്വസിക്കുക പ്രയാസകരമായിരിക്കാം. ദൈവത്തിന്റെ സ്‌നേഹത്തിനും കരുതലിനും താൻ യോഗ്യനല്ല എന്ന്‌ അവന്‌ ഉറപ്പു തോന്നിയേക്കാം. “നമ്മുടെ ഹൃദയം നമ്മെ കുററം വിധിക്കുന്നു” എന്നു ദൈവവചനം തിരിച്ചറിയിക്കുന്നു. എന്നാൽ അതാണോ തീരുമാനിക്കുന്ന ഘടകം? അല്ല, അതല്ല. പാപികളായ മനുഷ്യർ നിഷേധാത്മകമായി ചിന്തിച്ചേക്കാമെന്നും തങ്ങളെത്തന്നെ കുററംവിധിച്ചേക്കാമെന്നും അവിടുന്നു തിരിച്ചറിയുന്നു. അതുകൊണ്ട്‌, “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും” ആകുന്നുവെന്ന്‌ അവിടുത്തെ വചനം അവരെ ആശ്വസിപ്പിക്കുന്നു.—1 യോഹന്നാൻ 3:20.

ഉവ്വ്‌, സ്‌നേഹവാനായ നമ്മുടെ സ്വർഗ്ഗീയ പിതാവ്‌ നമ്മുടെ പാപങ്ങളെക്കാളും തെററുകളെക്കാളും കൂടുതൽ കാണുന്നുണ്ട്‌. ലഘൂകരിക്കാവുന്ന സന്ദർഭങ്ങളും നമ്മുടെ മുഴു ജീവിതരീതിയും നമ്മുടെ ആന്തരങ്ങളും ഉദ്ദേശ്യങ്ങളും അവിടുന്ന്‌ അറിയുന്നു. പാപവും രോഗവും മരണവും നമ്മിലേക്കു പകർന്നിരിക്കുന്നതിനാൽ നമുക്കു വലിയ പരിമിതികളുണ്ടെന്ന്‌ അവിടുന്ന്‌ അറിയുന്നു. നമുക്കു വ്യസനം തോന്നുകയും നമ്മോടുതന്നെ മുഷിപ്പുതോന്നുകയും ചെയ്യുന്നു എന്ന വസ്‌തുത നാം പാപം ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നതിനും അതിൽ അങ്ങേയററം പോയിട്ടില്ല എന്നതിനും തെളിവാണ്‌. നമ്മുടെ ഹിതത്തിനെതിരായി നമ്മൾ “ദ്രവത്വത്തിന്റെ ദാസ്യത്തിൽ” ആയിരുന്നു എന്നു ബൈബിൾ പറയുന്നു. അതുകൊണ്ട്‌, ദൈവം നമ്മുടെ പരിതാപകരമായ അവസ്ഥയിൽ സഹതപിക്കുകയും നമ്മുടെ ബലഹീനതകളെ കരുണയോടെ പരിഗണനയിലെടുക്കുകയും ചെയ്യുന്നു.—റോമർ 5:12; 8:20.

“യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു” എന്നു നമുക്ക്‌ ഉറപ്പു നൽകിയിരിക്കുന്നു. “ഉദയം അസ്‌തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകററിയിരിക്കുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം: 103:8, 12, 14) വാസ്‌തവമായും, യഹോവ “സർവ്വാശ്വാസവും നൽകുന്ന ദൈവ”വും “കഷ്ടത്തിലൊക്കെയും . . . ആശ്വസിപ്പിക്കു”ന്നവനുമാകുന്നു.—2 കൊരിന്ത്യർ 1:3, 4.

വിഷാദമഗ്നരായ ആളുകൾക്ക്‌ ഏററവും ആവശ്യമായ സഹായം വരുന്നത്‌ അവരുടെ കരുണാസമ്പന്നനായ ദൈവത്തോട്‌ അടുത്തുചെല്ലുന്നതിനാലും ‘അവരുടെ ഭാരം അവിടുത്തെമേൽ വെച്ചുകൊൾക’ എന്ന അവിടുത്തെ ക്ഷണം സ്വീകരിക്കുന്നതിനാലുമാണ്‌. “മനസ്‌താപമുളളവരുടെ ഹൃദയത്തിനു ചൈതന്യം വരുത്തുവാൻ” അവിടുത്തേക്കു കഴിയും. (സങ്കീർത്തനം 55:22; യെശയ്യാവു 57:15) അതുകൊണ്ട്‌, “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും [യഹോവയുടെ]മേൽ ഇട്ടുകൊൾവിൻ” എന്നു പറഞ്ഞുകൊണ്ടു ദൈവവചനം പ്രാർത്ഥനയെ പ്രോത്സാഹിപ്പിക്കുന്നു. (1 പത്രൊസ്‌ 5:7) അതേ, പ്രാർത്ഥനയാലും അപേക്ഷയാലും വ്യക്തികൾക്കു ദൈവത്തോടു അടുക്കുന്നതിനും “സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം” ആസ്വദിക്കുന്നതിനും കഴിയും.—ഫിലിപ്പിയർ 4:6, 7; സങ്കീർത്തനം 16:8, 9.

ജീവിതരീതിയിലുളള പ്രായോഗിക ക്രമീകരണങ്ങൾക്കു വിഷാദമുളള മാനസികാവസ്ഥയെ കീഴടക്കുന്നതിന്‌ ഒരുവനെ സഹായിക്കാൻ കഴിയും. ശാരീരിക വ്യായാമം, ആരോഗ്യാവഹമായ ഭക്ഷണം, ശുദ്ധവായു, മതിയായ വിശ്രമം എന്നിവയും, അമിതമായ ററി.വി കാണൽ ഉപേക്ഷിക്കുന്നതും എല്ലാം പ്രധാനമാണ്‌. ഒരു സ്‌ത്രീ വിഷാദമഗ്നരായ ആളുകളെ ചുറുചുറുക്കോടെ നടക്കാൻ ക്രമീകരിച്ചുകൊണ്ടു സഹായിച്ചു. “എനിക്കു നടക്കാൻ പോകാൻ ആഗ്രഹമില്ല,” എന്ന്‌ ഒരു വിഷാദമഗ്നയായ സ്‌ത്രീ പറഞ്ഞപ്പോൾ ആ സ്‌ത്രീ സൗമ്യതയോടെ എന്നാൽ ദൃഢമായി ഉത്തരം പറഞ്ഞു: “അതേ, നിങ്ങൾ പോകുകയാണ്‌.” ‘ഞങ്ങൾ ആറു കിലോമീററർ നടന്നു. ഞങ്ങൾ തിരിച്ചെത്തിയപ്പോൾ അവൾ ക്ഷീണിതയായിരുന്നു, പക്ഷേ അവൾക്കു ആശ്വാസം തോന്നി. തീവൃമായ വ്യായാമം എത്ര സഹായകരമാണെന്നു ശ്രമിച്ചു നോക്കാതെ നിങ്ങൾക്കു വിശ്വസിക്കാൻ പററുകയില്ല’ എന്ന്‌ ആ സ്‌ത്രീ റിപ്പോർട്ടുചെയ്‌തു.

എന്നിരുന്നാലും ചില സമയങ്ങളിൽ വൈദ്യചികിത്സ ഉൾപ്പെടെ എല്ലാ രീതിയിലുമുളള ശ്രമങ്ങൾക്കു ശേഷവും വിഷാദത്തെ പൂർണ്ണമായും തോൽപ്പിക്കുക അസാദ്ധ്യമായിരിക്കും. “ഞാൻ എല്ലാം പരിശോധിച്ചുനോക്കിയിട്ടുണ്ട്‌,” മദ്ധ്യവയസ്‌കയായ ഒരു സ്‌ത്രീ പറഞ്ഞു, “എന്നാൽ വിഷാദം അവശേഷിക്കുന്നു.” സമാനമായി, ഇപ്പോൾ കുരുടനെയും ബധിരനെയും അല്ലെങ്കിൽ മുടന്തനെയും സുഖപ്പെടുത്തുക മിക്കവാറും അസാദ്ധ്യമാണ്‌. എങ്കിലും സകല മനുഷ്യ വ്യാധിയിൽനിന്നും സ്ഥിരമായ വിടുതൽ പ്രദാനം ചെയ്യുന്ന ദൈവവചനത്തിന്റെ നിരന്തര വായനയിലൂടെ വിഷാദരായിരിക്കുന്നവർക്ക്‌ ആശ്വാസം കണ്ടെത്താൻ കഴിയും.—റോമർ 12:12; 15:4.

ആരും വീണ്ടും വിഷാദമഗ്നരല്ലാതിരിക്കുമ്പോൾ

അന്ത്യനാളുകളിൽ ഭൂമിയിൽ വരാൻപോകുന്ന ഭയാനകമായ സംഗതികളെപ്പററി വിശദീകരിച്ചപ്പോൾ യേശു കൂട്ടിച്ചേർത്തു: “ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവർന്നു തല പൊക്കുവിൻ.” (ലൂക്കൊസ്‌ 21:28) “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കു”ന്ന ദൈവത്തിന്റെ നീതിയുളള പുതിയ ലോകത്തിലേക്കുളള വിടുതലിനെപ്പററിയായിരുന്നു യേശു പറഞ്ഞത്‌.—റോമർ 8:20.

കഴിഞ്ഞകാലങ്ങളിലെ ഭാരങ്ങളിൽനിന്നും സ്വതന്ത്രരാകുക എന്നതും ഓരോ ദിവസവും തെളിഞ്ഞ മനസ്സോടെ എഴുന്നേററ്‌ അന്നന്നത്തെ വേല ഉത്സാഹപൂർവ്വം കൈകാര്യം ചെയ്യുക എന്നതും മനുഷ്യവർഗ്ഗത്തിന്‌ എത്ര ആശ്വാസകരമായ ഒരു സംഗതിയായിരിക്കും! മേലാൽ ഒരുവനും വിഷാദമേഘങ്ങളുടെ കുടുക്കിലകപ്പെടുകയില്ല. മനുഷ്യവർഗ്ഗത്തിനുളള ഉറപ്പായ വാഗ്‌ദാനം, ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” എന്നതാണ്‌.—വെളിപ്പാടു 21:4, 5.

ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബൈബിൾ ഭാഷാന്തരങ്ങൾ ബൈബിൾ സൊസൈററി ഓഫ്‌ ഇന്ത്യയുടെ “സത്യവേദപുസ്‌തക”വും NW വരുന്നിടത്ത്‌ ഇംഗ്ലീഷിലുളള ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ ഓഫ്‌ ദ ഹോളി സ്‌ക്രിപ്‌ച്ചേഴ്‌സ (1984) ആണ്‌.