വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു

എന്റെ ജീവിതം ഒന്നിനൊന്നു വഷളായി

എന്റെ ജീവിതം ഒന്നിനൊന്നു വഷളായി
  • ജനനം: 1952

  • രാജ്യം: അമേരിക്കൻ ഐക്യനാടുകൾ

  • ചരിത്രം: അക്രമാസക്തൻ

എന്റെ പഴയ കാലം:

ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള ലോസ്‌ ആഞ്‌ജലിസിലാണ്‌ ഞാൻ വളർന്നത്‌. ഞങ്ങൾ താമസിച്ചിടത്തൊക്കെ തെരുവുഗുണ്ടകളും മയക്കുമരുന്നും സർവസാധാരണമായിരുന്നു. ഞങ്ങൾ ആറു മക്കളായിരുന്നു. അതിൽ രണ്ടാമത്തേതായിരുന്നു ഞാൻ.

ഇവാഞ്ചലിക്കൽ സഭയുടെ വിശ്വാസം അനുസരിച്ചാണ്‌ അമ്മ ഞങ്ങളെ വളർത്തിയത്‌. പക്ഷേ കൗമാരപ്രായമായപ്പോഴേക്കും ഞാൻ ആളാകെ മാറി. ഞായറാഴ്‌ചകളിൽ നല്ലപിള്ള ചമഞ്ഞ്‌ പള്ളിയിൽ പാട്ടു പാടാൻ പോകും. മറ്റു ദിവസങ്ങളിലാണ്‌ തനിനിറം പുറത്തുവരുന്നത്‌. കൂട്ടുകാരുമായി കുടിച്ചുകൂത്താടി നടക്കും. മയക്കുമരുന്നും ലൈംഗിക അധാർമികതയും ഉൾപ്പെടെ എല്ലാ വൃത്തികേടുകൾക്കും പോകും.

ഒന്നു പറഞ്ഞ്‌ രണ്ടാമത്തേതിന്‌ പൊട്ടിത്തെറിക്കുന്ന സ്വഭാവമായിരുന്നു എനിക്ക്‌. വിചാരിച്ചത്‌ നടത്തിയെടുക്കാൻ ഞാൻ ഏതറ്റംവരെയും പോകും. പള്ളിയിൽ പോയതുകൊണ്ടൊന്നും എന്റെ സ്വഭാവം മാറിയില്ല. “പ്രതികാരം കർത്താവിന്റേതാണ്‌. പക്ഷേ കർത്താവ്‌ എന്നെയാണ്‌ അതിന്‌ ഉപയോഗിക്കുന്നത്‌” എന്നു ഞാൻ പറയുമായിരുന്നു. 1960-കളുടെ അവസാനം ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത്‌ പൗരാവകാശങ്ങൾക്കുവേണ്ടി പോരാടിയിരുന്ന ഒരു രാഷ്ട്രീയ സംഘടനയുടെ (Black Panthers) ആശയങ്ങളോട്‌ എനിക്ക്‌ ആകർഷണം തോന്നി. അതുകൊണ്ട്‌, ഏതാണ്ട്‌ അതേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു വിദ്യാർഥിയൂണിയനിൽ ഞാൻ ചേർന്നു. ഞങ്ങളുടെ പ്രതിഷേധപ്രകടനങ്ങൾ കാരണം സ്‌കൂൾ പൂട്ടിയിടേണ്ടിവരും. അത്രയ്‌ക്കു പ്രശ്‌നമുണ്ടാക്കുമായിരുന്നു ഞങ്ങൾ!

ഒരു അക്രമസ്വഭാവക്കാരനായ എനിക്ക്‌ ഈ സമരങ്ങൾക്കൊണ്ടൊന്നും തൃപ്‌തിയായില്ല. അതുകൊണ്ട്‌ ഒരു പടികൂടെ കടന്ന്‌ ഞാൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു, ഞാൻ വെറുക്കുന്ന വംശത്തിൽപ്പെട്ട ആളുകളെ ഉപദ്രവിക്കാൻ തുടങ്ങി. ഞാൻ കൂട്ടുകാരുടെ കൂടെ ചിലപ്പോൾ സിനിമ കാണാൻ പോകും, അമേരിക്കയിൽവെച്ച്‌ ആഫ്രിക്കൻ അടിമകൾക്ക്‌ പണ്ട്‌ നേരിടേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചുള്ള സിനിമകൾ. അവർ അനുഭവിച്ച അന്യായം കാണുമ്പോൾ ഞങ്ങൾക്ക്‌ കലികയറും. പിന്നെ മുന്നുംപിന്നും നോക്കില്ല. തിയേറ്ററിൽത്തന്നെയുള്ള വെള്ളക്കാരായ ചെറുപ്പക്കാരെ ഞങ്ങൾ ആക്രമിക്കും. അതുകൊണ്ടും മതിവരാതെ വെള്ളക്കാർ താമസിക്കുന്ന സ്ഥലങ്ങളിലും ചെന്ന്‌ ഞങ്ങൾ അവരെ ആക്രമിക്കും.

പ്രായം 20 ആകുന്നതിനു മുമ്പുതന്നെ ഞാനും എന്റെ ചേട്ടനും അനിയന്മാരും ഒക്കെ നാട്‌ അറിയുന്ന റൗഡികളായി മാറിയിരുന്നു. പോലീസുകാരുടെ നോട്ടപ്പുള്ളികളായിരുന്നു ഞങ്ങൾ. ഒരു അനിയൻ ഒരു കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു. ഞാനും അക്കൂട്ടത്തിൽ കൂടാൻ തുടങ്ങി. അങ്ങനെ എന്റെ ജീവിതം ഒന്നിനൊന്ന്‌ വഷളായി.

ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു:

എന്റെ ഒരു സുഹൃത്തിന്റെ അച്ഛനും അമ്മയും യഹോവയുടെ സാക്ഷികളായിരുന്നു. അവരുടെ സഭയിലെ മീറ്റിങ്ങുകൾക്ക്‌ ചെല്ലാൻ അവർ എന്നെ ക്ഷണിച്ചു. ഞാൻ പോയി. സാക്ഷികൾ മറ്റുള്ളവരെപ്പോലെ അല്ലെന്ന്‌ അവിടെ ചെന്നപ്പോൾത്തന്നെ എനിക്കു മനസ്സിലായി. എല്ലാവരുടെയും കൈയിൽ ബൈബിളുണ്ട്‌. പരിപാടിയുടെ സമയത്ത്‌ എല്ലാവരും അത്‌ എടുത്തുനോക്കുന്നു. ചെറുപ്പക്കാരാണെങ്കിൽ സ്റ്റേജിൽനിന്ന്‌ പ്രസംഗം നടത്തുകപോലും ചെയ്യുന്നു! ദൈവത്തിന്‌ ഒരു പേരുണ്ട്‌ എന്ന്‌ അറിഞ്ഞപ്പോൾ, യഹോവ എന്ന പേര്‌ ആദ്യമായി പറഞ്ഞുകേട്ടപ്പോൾ, എനിക്ക്‌ സന്തോഷവും അതിശയവും ഒക്കെ തോന്നി. (സങ്കീർത്തനം 83:18) പല രാജ്യങ്ങളിൽനിന്നുള്ള ആളുകൾ ആ സഭയിലുണ്ടായിരുന്നു. പക്ഷേ ആരും ആരെയും മാറ്റിനിറുത്തിയില്ല.

ആദ്യമൊക്കെ സാക്ഷികളുടെ കൂടെ ബൈബിൾ പഠിക്കാനൊന്നും എനിക്ക്‌ തോന്നിയില്ല. പക്ഷേ അവരുടെ മീറ്റിങ്ങുകൾക്ക്‌ പോകാൻ എനിക്ക്‌ ഇഷ്ടമായിരുന്നു. ഒരു രാത്രി ഞാൻ സാക്ഷികളുടെ മീറ്റിങ്ങിന്‌ പോയ സമയത്ത്‌ എന്റെ കുറെ കൂട്ടുകാർ ഒരു ഗാനമേളയ്‌ക്കു പോയി. അവിടെവെച്ച്‌ അവർ ഒരു പയ്യനെ അടിച്ചുകൊന്നു. അവർ ചോദിച്ചപ്പോൾ അവൻ അവന്റെ ജാക്കറ്റ്‌ കൊടുത്തില്ലത്രേ! പിറ്റേന്ന്‌ അവർ ആ കൊലപാതകത്തെക്കുറിച്ച്‌ വീമ്പിളക്കുന്നത്‌ കേൾക്കണമായിരുന്നു! കോടതിയിൽ വിചാരണ ചെയ്യുമ്പോഴും അവർക്കെല്ലാം ഒരു തമാശയായിരുന്നു. അവരിൽ മിക്കവർക്കും ജീവപര്യന്തമുള്ള ജയിൽശിക്ഷയാണ്‌ കിട്ടിയത്‌. ആ രാത്രി അവരുടെ കൂടെ പോകാഞ്ഞത്‌ ഓർത്ത്‌ സന്തോഷം തോന്നിയെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ! ഇനി ജീവിതത്തിൽ മാറ്റം വരുത്തിയിട്ടേ ബാക്കി കാര്യമുള്ളൂ എന്ന്‌ ഞാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി.

വംശത്തിന്റെ പേരിലുള്ള വേർതിരിവ്‌ കണ്ടും കേട്ടും അനുഭവിച്ചും ജീവിച്ച എനിക്ക്‌ സാക്ഷികളുടെ ഇടയിൽ കണ്ട കാര്യങ്ങൾ ഒരു അത്ഭുതംതന്നെയായിരുന്നു. ഉദാഹരണത്തിന്‌, വെള്ളക്കാരനായ ഒരാൾ ദൂരെ എവിടെയെങ്കിലും പോകുമ്പോൾ അദ്ദേഹത്തിന്റെ മക്കളെ കറുത്തവർഗക്കാരുടെ വീട്ടിലാക്കുന്നു. ഇനി, കറുത്തവർഗക്കാരനായ ഒരു ചെറുപ്പക്കാരന്‌ താമസിക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ വെള്ളക്കാരായ ഒരു കുടുംബം അവരുടെ വീട്ടിലേക്ക്‌ അവനെ കൊണ്ടുവരുന്നു. “നിങ്ങളുടെ ഇടയിൽ സ്‌നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന്‌ എല്ലാവരും അറിയും” എന്ന്‌ യോഹന്നാൻ 13:35-ൽ യേശു പറഞ്ഞത്‌ യഹോവയുടെ സാക്ഷികളാണ്‌ അനുസരിക്കുന്നതെന്ന്‌ എനിക്ക്‌ നൂറു ശതമാനം ഉറപ്പായി. ശരിക്കുമുള്ള സഹോദരസ്‌നേഹം എന്താണെന്ന്‌ ഞാൻ മനസ്സിലാക്കി.

ഞാൻ ചിന്തിക്കുന്ന രീതിതന്നെ മാറ്റണമെന്ന്‌ ബൈബിൾ പഠിച്ചപ്പോൾ എനിക്കു മനസ്സിലായി. അതായത്‌, ആരുമായും പ്രശ്‌നമൊന്നും ഉണ്ടാക്കാതെ സമാധാനത്തിൽ കഴിഞ്ഞാൽ മാത്രം പോരാ, ഇതാണ്‌ ഏറ്റവും നല്ല ജീവിതം എന്ന്‌ എനിക്കു തോന്നിത്തുടങ്ങണം. അത്രത്തോളം എന്റെ മനസ്സിന്‌ മാറ്റം വരണമായിരുന്നു. (റോമർ 12:2) പതുക്കെപ്പതുക്കെ ഞാൻ പുരോഗതി വരുത്തി. 1974 ജനുവരിയിൽ ഞാൻ യഹോവയുടെ സാക്ഷിയായി സ്‌നാനമേറ്റു.

ആരുമായും പ്രശ്‌നമൊന്നും ഉണ്ടാക്കാതെ സമാധാനത്തിൽ കഴിഞ്ഞാൽ മാത്രം പോരാ. ഇതാണ്‌ ഏറ്റവും നല്ല ജീവിതം എന്ന്‌ എനിക്കു തോന്നിത്തുടങ്ങണം. അത്രത്തോളം എന്റെ മനസ്സിന്‌ മാറ്റം വരണമായിരുന്നു

ദേഷ്യം നിയന്ത്രിക്കുന്ന കാര്യത്തിൽ, സ്‌നാനമേറ്റ ശേഷവും ഞാൻ കുറെ മാറ്റം വരുത്തണമായിരുന്നു. ഒരിക്കൽ വീടുതോറുമുള്ള ശുശ്രൂഷയിലായിരിക്കെ ഒരു കള്ളൻ എന്റെ കാറിൽനിന്ന്‌ റേഡിയോ മോഷ്ടിച്ചു. ഞാൻ അയാളുടെ പുറകെ ഓടി. പിടിക്കുമെന്നായപ്പോൾ അയാൾ അത്‌ താഴെ ഇട്ടിട്ട്‌ ഓടിക്കളഞ്ഞു. റേഡിയോ തിരിച്ചുകിട്ടിയതിനെക്കുറിച്ച്‌ കൂടെയുണ്ടായിരുന്നവരോട്‌ ഞാൻ പറഞ്ഞു. അതിൽ ഒരു മൂപ്പൻ എന്നോട്‌ ചോദിച്ചു, “കള്ളനെ കൈയിൽ കിട്ടിയിരുന്നെങ്കിൽ സ്റ്റീവൻ എന്തു ചെയ്‌തേനെ?” ആ ചോദ്യം എന്റെ ഉള്ളിൽക്കൊണ്ടു. ഇനിയും ഞാൻ കുറെ മാറാനുണ്ടെന്ന്‌ എനിക്കു മനസ്സിലായി. അങ്ങനെ ചെയ്യാൻ ഞാൻ തീരുമാനിച്ചു.

1974 ഒക്ടോബറിൽ ഞാൻ മുഴുസമയശുശ്രൂഷ തുടങ്ങി. മാസവും നൂറു മണിക്കൂർ മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാൻ ഞാൻ ചെലവഴിച്ചു. പിന്നീട്‌ ന്യൂയോർക്കിലെ ബ്രൂക്‌ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത്‌ സന്നദ്ധസേവനം ചെയ്യാനുള്ള വലിയൊരു അവസരവും എനിക്കു കിട്ടി. 1978-ൽ, രോഗിയായ എന്റെ അമ്മയെ നോക്കാൻ ഞാൻ ലോസ്‌ ആഞ്‌ജലിസിലേക്കു തിരിച്ചുപോയി. രണ്ടു വർഷം കഴിഞ്ഞ്‌ ഞാൻ അരാണ്ടയെ കല്യാണം കഴിച്ചു. അമ്മയുടെ മരണംവരെ ഞങ്ങൾ ഒരുമിച്ച്‌ അമ്മയെ നോക്കി. അവൾ എനിക്ക്‌ വലിയൊരു സഹായമായിരുന്നു. പിന്നീട്‌ ഞാനും അരാണ്ടയും വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾസ്‌കൂളിൽ പങ്കെടുത്തു. പാനമയിലേക്കാണ്‌ ഞങ്ങളെ നിയമിച്ചത്‌. ഇന്നും ഞങ്ങൾ അവിടെയാണ്‌, മിഷനറിമാരായി.

സ്‌നാനമേറ്റ നാൾമുതൽ ഇന്നുവരെ പൊട്ടിത്തെറിക്കാൻ തോന്നുന്ന പല സാഹചര്യങ്ങളും എനിക്ക്‌ ഉണ്ടായിട്ടുണ്ട്‌. എന്നാൽ എന്നെ ദേഷ്യംപിടിപ്പിക്കാൻ നോക്കുന്ന ആളുകളിൽനിന്ന്‌ മാറിപ്പോകാനോ മറ്റേതെങ്കിലും വിധത്തിൽ ആ സാഹചര്യത്തെ തണുപ്പിക്കാനോ ഞാൻ പഠിച്ചിരിക്കുന്നു. ഈ സാഹചര്യങ്ങളെയൊക്കെ ഭംഗിയായി കൈകാര്യം ചെയ്‌തതിന്‌ എന്റെ ഭാര്യ ഉൾപ്പെടെ പലരും എന്നെ അഭിനന്ദിച്ചിട്ടുണ്ട്‌. ചിലപ്പോഴൊക്കെ എനിക്കുപോലും അതിശയം തോന്നിയിട്ടുണ്ട്‌. എന്നാൽ എന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ എന്റെ കഴിവുകൊണ്ടാണെന്ന്‌ ഞാൻ വിചാരിക്കുന്നില്ല. അത്‌ ദൈവവചനമായ ബൈബിളിന്റെ ശക്തികൊണ്ടാണ്‌. ആളുകളിൽ എന്തു മാറ്റവും വരുത്താനുള്ള ബൈബിളിന്റെ ശക്തി!—എബ്രായർ 4:12.

എനിക്കു ലഭിച്ച പ്രയോജനങ്ങൾ:

ജീവിക്കുന്നത്‌ എന്തിനാണെന്ന്‌ എനിക്കു മനസ്സിലായത്‌ ബൈബിൾ പഠിച്ചപ്പോഴാണ്‌. എല്ലാവരുമായും സമാധാനത്തിൽ കഴിയാനും ഞാൻ പഠിച്ചു. ഞാൻ ഇപ്പോൾ ആരെയും തല്ലാനും കൊല്ലാനും ഒന്നും പോകുന്നില്ല. ആളുകളുടെ ജീവൻ രക്ഷിക്കാനാണ്‌ ഞാൻ ഇപ്പോൾ നോക്കുന്നത്‌, ആത്മീയമായി അവരെ സഹായിച്ചുകൊണ്ട്‌. ഹൈസ്‌കൂളിൽ എന്റെ ശത്രുവായിരുന്ന ഒരാളെപ്പോലും ബൈബിൾ പഠിക്കാൻ ഞാൻ സഹായിച്ചു. അവൻ സ്‌നാനപ്പെട്ടു കഴിഞ്ഞ്‌ കുറച്ചുനാൾ ഞങ്ങൾ ഒരുമിച്ചാണ്‌ താമസിച്ചത്‌. അങ്ങനെ പണ്ടത്തെ ശത്രുക്കൾ നല്ല മിത്രങ്ങളായി! ഞാനും ഭാര്യയും 80-ലധികം പേരെ ബൈബിൾ പഠിക്കാനും യഹോവയുടെ സാക്ഷികളായിത്തീരാനും സഹായിച്ചിട്ടുണ്ട്‌.

മനസ്സുതുറന്നു സ്‌നേഹിക്കുന്ന സഹോദരങ്ങൾക്കിടയിൽ സംതൃപ്‌തിയും സന്തോഷവും നിറഞ്ഞ ഒരു ജീവിതം തന്നതിന്‌ യഹോവയോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.