ജീവിതകഥ
യഹോവ കാണിച്ച വഴിയേ പോകാൻ ഞാൻ തീരുമാനിച്ചു
ചെറുപ്പത്തിൽ ഞാൻ സ്വന്തമായി ഒരു വഴി തിരഞ്ഞെടുത്തു, ഒരു ജോലി കണ്ടെത്തി. അത് എനിക്ക് ഒരുപാട് ഇഷ്ടവുമായിരുന്നു. എന്നാൽ മറ്റൊരു വഴിയേ പോകാൻ യഹോവ എന്നെ ക്ഷണിച്ചു. യഹോവ പറഞ്ഞു: “ഞാൻ നിനക്ക് ഉൾക്കാഴ്ച തരും, പോകേണ്ട വഴി നിന്നെ പഠിപ്പിക്കും.” (സങ്കീ. 32:8) യഹോവ കാണിച്ച വഴിയേ പോയതുകൊണ്ട് ദൈവസേവനത്തിൽ എനിക്കു പലതും ചെയ്യാനായി. 52 വർഷം ആഫ്രിക്കയിൽ സേവിച്ചു, യഹോവ എന്നെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിൽനിന്ന് ആഫ്രിക്കയിലേക്ക്. . .
1935-ൽ ഇംഗ്ലണ്ടിലെ ഡാർലസ്റ്റണിലാണു ഞാൻ ജനിച്ചത്. ധാരാളം ഉരുക്കുശാലകളും മറ്റു പല ഫാക്ടറികളും ഒക്കെയുള്ള സ്ഥലമായിരുന്നു അത്. എനിക്ക് ഏതാണ്ടു നാലു വയസ്സുള്ളപ്പോൾ എന്റെ അപ്പനും അമ്മയും യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻതുടങ്ങി. 14 വയസ്സായപ്പോഴേക്കും ഇതാണു സത്യമെന്ന് എനിക്കു ബോധ്യമായി. അങ്ങനെ 1952-ൽ, 16-ാമത്തെ വയസ്സിൽ ഞാൻ സ്നാനപ്പെട്ടു.
ഏതാണ്ട് ആ സമയത്ത് ഞാൻ ഒരു ഫാക്ടറിയിൽ ജോലിക്കു പോകാൻതുടങ്ങി. വണ്ടിയുടെ ഭാഗങ്ങളും മറ്റു ചില ഉപകരണങ്ങളും ഒക്കെ ഉണ്ടാക്കുന്ന വലിയൊരു ഫാക്ടറിയായിരുന്നു അത്. ആ കമ്പനിയുടെ ഓഫീസിൽ സെക്രട്ടറിയായിരിക്കാനുള്ള പരിശീലനമാണ് എനിക്കു നൽകിയിരുന്നത്. അതു പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വമായിരുന്നു. എനിക്ക് അത് ഒത്തിരി ഇഷ്ടമായി.
അങ്ങനെയിരിക്കെ സഞ്ചാരമേൽവിചാരകൻ എന്നോട് എല്ലാ ആഴ്ചയും വില്ലൻഹാളിലുള്ള എന്റെ സ്വന്തം സഭയിൽ ഇടദിവസത്തെ സഭാപുസ്തകാധ്യയനം നടത്താമോ എന്നു ചോദിച്ചു. പക്ഷേ ഞാൻ ഇടദിവസത്തെ മീറ്റിങ്ങ് കൂടിയിരുന്നത് ബ്രോംസ്ഗ്രോവിലെ എന്റെ ജോലിസ്ഥലത്തിന് അടുത്തുള്ള സഭയിലാണ്, വീട്ടിൽനിന്ന് ഏതാണ്ട് 32 കിലോമീറ്റർ അകലെ. വാരാന്തങ്ങളിൽ മാത്രമാണു വീടിന് അടുത്തുള്ള വില്ലൻഹാളിൽ മീറ്റിങ്ങ് കൂടിയിരുന്നത്.
യഹോവയ്ക്കുവേണ്ടി കൂടുതൽ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് സഞ്ചാരമേൽവിചാരകൻ പറഞ്ഞതുപോലെ ചെയ്യാൻ ഞാൻ തീരുമാനിച്ചു. പക്ഷേ അതിനുവേണ്ടി ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന ആ ജോലി എനിക്ക് ഉപേക്ഷിക്കണമായിരുന്നു. എന്നാൽ യഹോവ കാണിച്ച വഴിയേ പോകാൻ തീരുമാനിച്ചത് ഓർത്ത് എനിക്ക് ഒരിക്കലും സങ്കടപ്പെടേണ്ടിവന്നില്ല. ശരിക്കും പറഞ്ഞാൽ, ആ വഴി എന്റെ ജീവിതത്തിൽ ഒരുപാടു സന്തോഷം നിറച്ചു.
ബ്രോംസ്ഗ്രോവ് സഭയിൽ മീറ്റിങ്ങിനു പോകുന്ന സമയത്ത് ഞാൻ ആൻ എന്നൊരു സുന്ദരിയായ സഹോദരിയെ കണ്ടുമുട്ടി. വളരെ തീക്ഷ്ണതയോടെ യഹോവയെ സേവിച്ചിരുന്ന ഒരാളായിരുന്നു അവൾ. 1957-ൽ ഞങ്ങൾ വിവാഹിതരായി. അതിനു ശേഷം ഞങ്ങൾ ഒരുമിച്ച് സാധാരണ മുൻനിരസേവനവും പ്രത്യേക മുൻനിരസേവനവും സഞ്ചാരവേലയും ബഥേൽസേവനവും ഒക്കെ ചെയ്തു. ആനിനെ കൂട്ടുകിട്ടിയതുകൊണ്ട് എന്റെ സന്തോഷം ഇരട്ടിയായി.
1966-ൽ 42-ാമത്തെ ഗിലെയാദ് ക്ലാസിലേക്കു ഞങ്ങളെ ക്ഷണിച്ചു. ഞങ്ങൾക്ക് ഒരുപാടു സന്തോഷമായി. അവിടെനിന്ന് മലാവിയിലേക്കാണു ഞങ്ങളെ നിയമിച്ചത്. മലാവിക്കാർ പൊതുവേ നല്ല സ്നേഹവും അതിഥിപ്രിയവും ഉള്ളവരാണെന്നു പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങനെയൊരു സ്ഥലത്തുനിന്ന് പെട്ടെന്നു പോരേണ്ടിവരുമെന്നു ഞങ്ങൾ ചിന്തിച്ചതേയില്ല.
മലാവിയിൽ പ്രശ്നങ്ങൾ തലപൊക്കുന്നു
1967 ഫെബ്രുവരി 1-ന് ഞങ്ങൾ മലാവിയിൽ എത്തി. ആദ്യത്തെ ഒരു മാസം മുഴുവൻ ഭാഷാപഠനമായിരുന്നു. അതു കഴിഞ്ഞ് ഞങ്ങൾ ഡിസ്ട്രിക്റ്റ് വേല തുടങ്ങി. ഞങ്ങൾക്കു വലിയ ഒരു ജീപ്പുണ്ടായിരുന്നു. ഏതു വഴിക്കു വേണമെങ്കിലും, നദിയിലൂടെ പോലും, കൊണ്ടുപോകാൻ പറ്റുന്ന ജീപ്പാണ് അത് എന്നാണു പലരും കരുതിയിരുന്നത്. പക്ഷേ വാസ്തവത്തിൽ അധികം വെള്ളമില്ലാത്തിടത്തു മാത്രമേ അത് ഓടിക്കാൻ പറ്റുമായിരുന്നുള്ളൂ. ഇടയ്ക്കൊക്കെ ഞങ്ങൾക്കു പുല്ലു മേഞ്ഞ കുടിലിൽ താമസിക്കേണ്ടി വന്നിട്ടുണ്ട്. മഴക്കാലത്ത് അകത്ത് വെള്ളം വീഴാതിരിക്കാൻവേണ്ടി ഞങ്ങൾക്കു പലപ്പോഴും ടാർപ്പാളിൻ വലിച്ചുകെട്ടേണ്ടിവന്നു. ഇതായിരുന്നു ഞങ്ങളുടെ മിഷനറിസേവനത്തിന്റെ തുടക്കം! പക്ഷേ ഞങ്ങൾക്ക് അത് ഒരുപാട് ഇഷ്ടമായി.
ഏപ്രിൽ മാസമായപ്പോഴേക്കും രാജ്യത്ത് ചില പ്രശ്നങ്ങളൊക്കെ തലപൊക്കാൻതുടങ്ങി. മലാവിയിലെ പ്രസിഡന്റായ ഡോ. ഹേസ്റ്റിങ്സ് ബാൻഡയുടെ ഒരു പ്രസംഗം റേഡിയോയിലൂടെ ഞാൻ കേട്ടു. യഹോവയുടെ സാക്ഷികൾ നികുതി അടയ്ക്കുന്നില്ല, രാഷ്ട്രീയ കാര്യങ്ങളിൽ അനാവശ്യമായി തലയിടുന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞു. എന്നാൽ അതൊക്കെ വെറും തെറ്റായ ആരോപണങ്ങളായിരുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ ഞങ്ങൾ നിഷ്പക്ഷരായി നിൽക്കുന്നു എന്നതായിരുന്നു അവർക്കു ഞങ്ങളോടുള്ള ദേഷ്യത്തിന്റെ കാരണം, പ്രത്യേകിച്ച് പാർട്ടികാർഡുകൾ വാങ്ങാൻ ഞങ്ങൾ തയ്യാറാകാതിരുന്നത്.
സെപ്റ്റംബറായപ്പോഴേക്കും, യഹോവയുടെ സാക്ഷികൾ രാജ്യത്ത് ഒരുപാടു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നു പ്രസിഡന്റ് ആരോപിക്കുന്നതായി ഞങ്ങൾ പത്രത്തിൽ വായിച്ചു. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം പെട്ടെന്നുതന്നെ നിരോധിക്കുമെന്ന് അദ്ദേഹം ഒരു രാഷ്ട്രീയ സമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു. 1967 ഒക്ടോബർ 20-ന് ആ നിരോധനം നിലവിൽവന്നു. അതെത്തുടർന്ന് പെട്ടെന്നുതന്നെ പോലീസും മറ്റു ചില ഓഫീസർമാരും ബ്രാഞ്ചോഫീസിൽ എത്തി അത് അടച്ചുപൂട്ടുകയും മിഷനറിമാരെയെല്ലാം നാടുകടത്തുകയും ചെയ്തു.
മൂന്നു ദിവസം ഞങ്ങളെ ജയിലിൽ അടച്ചു. എന്നിട്ട് മൗറീഷ്യസിലേക്കു നാടുകടത്തി. ആ സമയത്ത് മൗറീഷ്യസ് ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്നു. എന്നിട്ടും അവിടെയുള്ള അധികാരികൾ മിഷനറിമാരായി അവിടെ താമസിക്കാൻ ഞങ്ങളെ അനുവദിച്ചില്ല. അതുകൊണ്ട് ഞങ്ങളെ റൊഡേഷ്യയിലേക്കു (ഇന്നത്തെ സിംബാബ്വെ) നിയമിച്ചു. അവിടെ ഇറങ്ങിയപ്പോൾ ഞങ്ങൾ കണ്ടതു ദേഷ്യക്കാരനായ ഒരു ഓഫീസറെയാണ്. അദ്ദേഹവും രാജ്യത്ത് പ്രവേശിക്കാൻ
ഞങ്ങൾക്ക് അനുവാദം തരില്ലായിരുന്നു. അദ്ദേഹം പറഞ്ഞു: “മലാവിയിൽനിന്ന് നിങ്ങളെ നാടുകടത്തി. മൗറീഷ്യസിലും താമസിക്കാൻ സമ്മതിച്ചില്ല. അവസാനം സൗകര്യപൂർവം ഇങ്ങോട്ടു വന്നിരിക്കുകയാ, അല്ലേ?” അതു കേട്ടപ്പോൾ ആൻ കരയാൻതുടങ്ങി. ആർക്കും ഞങ്ങളെ വേണ്ടല്ലോ എന്നു ഞങ്ങൾ ചിന്തിച്ചുപോയി. ആ സമയത്ത് തിരിച്ച് ഇംഗ്ലണ്ടിലേക്കു പോയാലോ എന്നുപോലും ഞാൻ ഓർത്തു. അവസാനം, ഒരു രാത്രി ബ്രാഞ്ചോഫീസിൽ താമസിക്കാൻ ആ അധികാരികൾ ഞങ്ങളെ അനുവദിച്ചു. പിറ്റേന്ന് അവരുടെ ഹെഡ്ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടു. അപ്പോഴേക്കും ഞങ്ങൾ ആകെ ക്ഷീണിച്ച് അവശരായി. എന്നാൽ കാര്യങ്ങളെല്ലാം ഞങ്ങൾ യഹോവയ്ക്കു വിട്ടുകൊടുത്തു. പിറ്റേന്ന് ഉച്ച കഴിഞ്ഞ് ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തീരുമാനം വന്നു. സിംബാബ്വെയിൽ സന്ദർശകരായി താമസിക്കാൻ ഞങ്ങളെ അനുവദിച്ചു! അപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ശരിക്കും യഹോവയാണു ഞങ്ങൾക്കു വഴി കാണിച്ചുതരുന്നതെന്ന് എനിക്ക് ഉറപ്പായിരുന്നു.സിംബാബ്വെയിലിരുന്ന് മലാവിയിൽ സേവിക്കുന്നു
സിംബാബ്വെ ബ്രാഞ്ചോഫീസിൽ സർവീസ് ഡിപ്പാർട്ടുമെന്റിലായിരുന്നു എന്റെ നിയമനം. മലാവിയിലെയും മൊസാമ്പിക്കിലെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു എന്റെ ജോലി. മലാവിയിലെ സഹോദരങ്ങൾ ആ സമയത്ത് കടുത്ത ഉപദ്രവം സഹിക്കുകയായിരുന്നു. എന്റെ ജോലിയുടെ ഭാഗമായി മലാവിയിലെ സർക്കിട്ട് മേൽവിചാരകന്മാർ അയയ്ക്കുന്ന റിപ്പോർട്ടുകൾ പരിഭാഷ ചെയ്യേണ്ടതുണ്ടായിരുന്നു. ഒരു ദിവസം രാത്രി ഞാൻ ഇങ്ങനെ ജോലി ചെയ്യുമ്പോൾ, അവിടെയുള്ള സഹോദരങ്ങൾ അനുഭവിക്കുന്ന കൊടും ക്രൂരതകളെക്കുറിച്ച് വായിച്ച് ശരിക്കും കരഞ്ഞുപോയി. a എന്നാൽ അത്തരം ഒരു സാഹചര്യത്തിലും അവർ കാണിക്കുന്ന വിശ്വസ്തതയും വിശ്വാസവും സഹനശക്തിയും എന്നെ ഒത്തിരി പ്രോത്സാഹിപ്പിച്ചു.—2 കൊരി. 6:4, 5.
മലാവിയിൽത്തന്നെ താമസിക്കുന്ന സഹോദരങ്ങൾക്കും അവിടെനിന്ന് മൊസാമ്പിക്കിലേക്ക് ഓടി രക്ഷപ്പെട്ടവർക്കും ആത്മീയാഹാരം എത്തിച്ചുകൊടുക്കാൻ ഞങ്ങളെക്കൊണ്ട് പറ്റുന്നതെല്ലാം ഞങ്ങൾ ചെയ്തു. മലാവിയിലെ പ്രധാന ഭാഷ ചിചെവ ആണ്. ആ പരിഭാഷാസംഘത്തെ അവിടെനിന്നും സിംബാബ്വെയിലുള്ള ഒരു സഹോദരന്റെ കൃഷിയിടത്തിലേക്കു കൊണ്ടുവന്നു. അദ്ദേഹം അവർക്ക് ആവശ്യമായ താമസസൗകര്യവും ഓഫീസും ശരിയാക്കിക്കൊടുത്തു. അങ്ങനെ അവർക്ക് അവിടെ ഇരുന്ന് ബൈബിൾ പ്രസിദ്ധീകരണങ്ങൾ പരിഭാഷ ചെയ്യാനായി.
ഓരോ വർഷവും മലാവിയിൽനിന്നുള്ള സർക്കിട്ട് മേൽവിചാരകന്മാർക്കു സിംബാബ്വെയിൽ വന്ന് ചിചെവ ഭാഷയിലുള്ള ഡിസ്ട്രിക്റ്റ് കൺവെൻഷൻ കൂടാനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ ചെയ്തു. ഈ സഹോദരങ്ങൾ തിരിച്ച് മലാവിയിൽ ചെന്ന് കൺവെൻഷനിൽ കേട്ട കാര്യങ്ങളൊക്കെ അവിടെയുള്ള സഹോദരങ്ങൾക്കു പറഞ്ഞുകൊടുക്കുമായിരുന്നു. ഒരു പ്രാവശ്യം അവർ അങ്ങനെ സിംബാബ്വെയിൽ വന്നപ്പോൾ ധീരരായ ആ സർക്കിട്ട് മേൽവിചാരകന്മാരെ ബലപ്പെടുത്താൻവേണ്ടി രാജ്യശുശ്രൂഷാസ്കൂളും നടത്തി.
1975 ഫെബ്രുവരിയിൽ, ഞാൻ മൊസാമ്പിക്കിലേക്കു പോയി. മലാവിയിൽനിന്ന് ഓടി രക്ഷപ്പെട്ട് അവിടെ ക്യാമ്പിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളെ കാണുകയായിരുന്നു എന്റെ ലക്ഷ്യം. ആ സഹോദരങ്ങൾ സംഘടനയുടെ ഏറ്റവും പുതിയ നിർദേശങ്ങൾവരെ കൃത്യമായി അനുസരിക്കുന്നുണ്ടായിരുന്നു. ഉദാഹരണത്തിന് മൂപ്പന്മാരുടെ സംഘത്തെ രൂപീകരിക്കാനുള്ള ഒരു നിർദേശം വന്നത് ആയിടയ്ക്കാണ്. അതുപോലും അവർ നടപ്പിലാക്കിയിരുന്നു. പുതുതായി നിയമിതരായ മൂപ്പന്മാർ ആത്മീയപ്രവർത്തനങ്ങൾക്കു സജീവമായ നേതൃത്വം നൽകി. അവർ പൊതുപ്രസംഗങ്ങൾ നടത്തി, സഹോദരങ്ങളുമായി ദിനവാക്യവും വീക്ഷാഗോപുരവും ചർച്ച ചെയ്തു, സമ്മേളനങ്ങൾപോലും ക്രമീകരിച്ചു. അവരുടെ ക്യാമ്പ് ഒരു കൺവെൻഷൻ സ്ഥലംപോലെയായിരുന്നെന്നു പറയാം. ശുചീകരണത്തിനും ഭക്ഷ്യവിതരണത്തിനും സുരക്ഷയ്ക്കും വേണ്ട എല്ലാം അവർ അവിടെ ചെയ്തിരുന്നു. യഹോവ അവരെ എത്രമാത്രം അനുഗ്രഹിച്ചിരിക്കുന്നെന്ന് എനിക്കു നേരിൽ കാണാനായി. ഇതൊക്കെ കണ്ട് നിറഞ്ഞ മനസ്സോടെയാണു ഞാൻ അവിടെനിന്ന് പോന്നത്.
ഏതാണ്ട് 1980-ഓടെ സാംബിയ ബ്രാഞ്ച് മലാവിയിലെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻതുടങ്ങി. പക്ഷേ അപ്പോഴും മലാവിയിലെ സഹോദരങ്ങളെക്കുറിച്ച് ഞാൻ മിക്കപ്പോഴും ചിന്തിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. മറ്റു പല സഹോദരങ്ങളും അങ്ങനെതന്നെ ചെയ്തിരുന്നു. സിംബാബ്വെയിലെ ഒരു ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നതുകൊണ്ട് എനിക്കു പലപ്പോഴും ലോകാസ്ഥാനത്തുനിന്നുള്ള സഹോദരങ്ങൾ വരുമ്പോൾ മലാവി, സൗത്ത് ആഫ്രിക്ക, സാംബിയ എന്നിവിടങ്ങളിൽനിന്നുള്ള ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങളെയും കാണാൻ അവസരം ലഭിച്ചിരുന്നു. ഓരോ തവണ കൂടിവരുമ്പോഴും ഞങ്ങളുടെ ഒരു പ്രധാന ചർച്ചാവിഷയം, “മലാവിയിലെ സഹോദരങ്ങൾക്കുവേണ്ടി കൂടുതലായി എന്തു ചെയ്യാനാകും” എന്നതായിരുന്നു.
പതിയെപ്പതിയെ മലാവിയിലുള്ള സഹോദരങ്ങൾ അനുഭവിച്ചിരുന്ന ഉപദ്രവങ്ങൾ കുറയാൻതുടങ്ങി. അതോടെ രാജ്യംവിട്ട് പോയിരുന്ന പലരും തിരികെ വന്നു. അവിടെ താമസിച്ചിരുന്ന സഹോദരങ്ങൾക്കും വലിയ ആശ്വാസമായി. ചുറ്റുമുള്ള പല രാജ്യങ്ങളിലും യഹോവയുടെ സാക്ഷികളുടെ മേൽ ഉണ്ടായിരുന്ന നിരോധനം നീങ്ങുകയും അവർക്കു നിയമാംഗീകാരം കിട്ടുകയും ചെയ്തു. 1991-ൽ മൊസാമ്പിക്കിലുള്ളവർക്കും സ്വാതന്ത്ര്യം ലഭിച്ചു. അതോടെ, ‘എന്നായിരിക്കും മലാവിയിലെ യഹോവയുടെ സാക്ഷികൾക്കു സ്വാതന്ത്ര്യം കിട്ടുന്നത്’ എന്നായി ഞങ്ങളുടെ ചിന്ത.
വീണ്ടും മലാവിയിലേക്ക്. . .
കുറച്ച് കാലം കഴിഞ്ഞപ്പോൾ മലാവിയിലെ രാഷ്ട്രീയ സാഹചര്യമൊക്കെ ഒന്നു മാറി. അങ്ങനെ 1993-ൽ യഹോവയുടെ സാക്ഷികളുടെ മേൽ ഉണ്ടായിരുന്ന നിരോധനം ഗവൺമെന്റ് നീക്കി. അതു കഴിഞ്ഞ് ഏറെ താമസിയാതെ ഒരു മിഷനറിയോടു സംസാരിച്ചപ്പോൾ അദ്ദേഹം ചോദിച്ചു: “മലാവിയിലേക്കു തിരിച്ച് പോകുന്നുണ്ടോ?” എനിക്ക് അപ്പോൾ 59 വയസ്സുണ്ട്. അതുകൊണ്ട് ഞാൻ പറഞ്ഞു: “ഇല്ല, എനിക്കു വയസ്സായില്ലേ?” എന്നാൽ അന്നുതന്നെ ഭരണസംഘത്തിൽനിന്ന് ഞങ്ങൾക്ക് ഒരു കത്തു കിട്ടി. മലാവിയിലേക്കു തിരികെ പോകാൻ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു അത്.
സിംബാബ്വെയിൽനിന്ന് പോകുന്നതു ഞങ്ങൾക്ക് ഒട്ടും എളുപ്പമായിരുന്നില്ല. കുറെ വർഷമായി അവിടെയായിരുന്നതുകൊണ്ട് ഞങ്ങൾക്കു നല്ല കുറെ കൂട്ടുകാരെ കിട്ടിയിരുന്നു. മാത്രമല്ല, അവിടത്തെ നിയമനം ഞങ്ങൾക്ക് ഇഷ്ടവുമായിരുന്നു. ഭരണസംഘം പറഞ്ഞതു ഞങ്ങൾക്ക് ഇഷ്ടമാണെങ്കിൽ മാത്രം പോയാൽ മതി എന്നാണ്. അതുകൊണ്ട് വേണമെങ്കിൽ സിംബാബ്വെയിൽത്തന്നെ തുടരാൻ ഞങ്ങൾക്കു തീരുമാനിക്കാമായിരുന്നു. എന്നാൽ ഞങ്ങൾ അബ്രാഹാമിന്റെയും സാറയുടെയും കാര്യം ഓർത്തു. അവർക്കു നല്ല പ്രായമായ ശേഷമാണ് യഹോവ അവരോടു സ്വന്തം നാടും വീടും ഒക്കെ വിട്ട് പോകാൻ പറഞ്ഞത്. യഹോവ കാണിച്ച വഴിയേ പോകുന്നതിനുവേണ്ടി അവർ എല്ലാം ഉപേക്ഷിക്കാൻ തയ്യാറായി.—ഉൽപ. 12:1-5.
യഹോവയുടെ സംഘടന തരുന്ന നിർദേശം അനുസരിക്കാൻതന്നെ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ 1995 ഫെബ്രുവരി 1-ാം തീയതി ഞങ്ങൾ മലാവിയിൽ തിരികെ എത്തി. 28 വർഷം മുമ്പ് ഇതേ ദിവസമാണു ഞങ്ങൾ ആദ്യമായി മലാവിയിൽ കാലുകുത്തുന്നത്. തുടർന്ന് അവിടെ ഒരു ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു. ഞാനും മറ്റു രണ്ടു സഹോദരന്മാരും അതിലുണ്ടായിരുന്നു. പെട്ടെന്നുതന്നെ മലാവിയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ഊർജിതമാക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടങ്ങി.
യഹോവയുടെ അനുഗ്രഹത്താൽ ഉണ്ടായ വളർച്ച
യഹോവയുടെ അനുഗ്രഹത്താൽ മലാവിയിലെ പ്രചാരകരുടെ എണ്ണം പെട്ടെന്നു കൂടാൻതുടങ്ങി. 1993-ൽ ഏതാണ്ട് 30,000 പ്രചാരകരേ അവിടെയുണ്ടായിരുന്നുള്ളൂ. എന്നാൽ 1998 b ആയപ്പോഴേക്കും പ്രചാരകരുടെ എണ്ണം 42,000-ത്തിലധികമായി വർധിച്ചു. മലാവിയിലെ പെട്ടെന്നുള്ള ഈ വളർച്ച കണ്ടിട്ടു പുതിയൊരു ബ്രാഞ്ചോഫീസ് പണിയാൻ ഭരണസംഘം ഞങ്ങൾക്ക് അനുമതി നൽകി. അങ്ങനെ ലിലൊങ്വേ എന്ന സ്ഥലത്ത് 30 ഏക്കർ വാങ്ങി. ബ്രാഞ്ചോഫീസ് പണിയുന്നതിനുവേണ്ടിയുള്ള നിർമാണക്കമ്മിറ്റിയിൽ ഞാനും ഒരു അംഗമായിരുന്നു.
2001 മെയ്യിൽ പുതിയ ബ്രാഞ്ചോഫീസിന്റെ സമർപ്പണം നടന്നു. ഭരണസംഘത്തിൽനിന്നുള്ള ഗൈ പിയേഴ്സ് സഹോദരനാണു സമർപ്പണപ്രസംഗം നടത്തിയത്. മലാവിയിലെ 2,000-ത്തിലധികം സഹോദരങ്ങൾ ആ പരിപാടിയിൽ പങ്കെടുത്തു. അവരിൽ മിക്കവരും സ്നാനമേറ്റിട്ട് 40-ലേറെ വർഷം കഴിഞ്ഞിരുന്നു. അവർ വർഷങ്ങളോളം കടുത്ത ഉപദ്രവം സഹിച്ചവരാണ്. സാമ്പത്തികമായി അവർക്ക് ഏറെയൊന്നും ഇല്ലായിരുന്നെങ്കിലും അവരുടെ വിശ്വാസം ശക്തമായിരുന്നു, അവർക്ക് യഹോവയുമായി ഒരു അടുത്ത ബന്ധമുണ്ടായിരുന്നു. പുതിയ ബഥേൽ സന്ദർശിക്കാൻ വന്ന അവരുടെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു! എല്ലാം ചുറ്റി നടന്ന് കാണുന്നതിനിടെ ആഫ്രിക്കൻ ശൈലിയിൽ അവർ രാജ്യഗീതങ്ങൾ പാടുന്നുണ്ടായിരുന്നു. ഒരിക്കലും
മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു അത്. എന്തെല്ലാം പരിശോധനകളുണ്ടായാലും വിശ്വസ്തമായി സഹിച്ചുനിൽക്കുന്നവരെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുമെന്നതിന്റെ ജീവിക്കുന്ന തെളിവുകളായിരുന്നു അവർ ഓരോരുത്തരും.മലാവിയിലെ ബ്രാഞ്ചിന്റെ പണി കഴിഞ്ഞപ്പോൾ രാജ്യഹാളുകളുടെ സമർപ്പണം നടത്താനുള്ള നിയമനം എനിക്കു കിട്ടിത്തുടങ്ങി. സാമ്പത്തികമായി അധികമൊന്നും ഇല്ലാത്ത രാജ്യങ്ങളിലെ സഹോദരങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ള പ്രത്യേക പരിപാടിയനുസരിച്ച് മലാവിയിലെ സഹോദരങ്ങൾക്കു പുതിയ രാജ്യഹാളുകൾ നിർമിക്കാനുള്ള അനുമതി കിട്ടി. മുമ്പ് യൂക്കാലിപ്റ്റസ് മരങ്ങൾകൊണ്ട് ഉണ്ടാക്കിയ ഷെഡ്ഡിലാണു ചില സഭകൾ മീറ്റിങ്ങുകൾക്കായി കൂടിവന്നിരുന്നത്. മേൽക്കൂര പുല്ലു മേഞ്ഞതായിരിക്കും, ഇരിക്കാനുള്ളതു ബെഞ്ചുകളും. ഇപ്പോൾ അവർ ഉത്സാഹത്തോടെ ഇഷ്ടികകൾ ചുട്ടെടുത്ത് മനോഹരമായ പുതിയ ഹാളുകൾ പണിയാൻ ആരംഭിച്ചു. എങ്കിലും ഇരിക്കാൻ ബെഞ്ചുതന്നെ മതിയെന്നായിരുന്നു അവരുടെ അഭിപ്രായം. കാരണം ‘ബെഞ്ചിലാകുമ്പോൾ എപ്പോഴും ഒരാൾക്കുകൂടി ഇടം കാണും’ എന്ന് ഒരു ചൊല്ല് അവർക്കിടയിലുണ്ടായിരുന്നു.
കൂടുതൽക്കൂടുതൽ ആളുകൾ യഹോവയുടെ സഹായത്താൽ ആത്മീയമായി നല്ല പുരോഗതി വരുത്തുന്നതു കാണുന്നതും എനിക്ക് ഒരുപാടു സന്തോഷം നൽകി. പ്രത്യേകിച്ച് അവിടത്തെ ചെറുപ്പക്കാരായ സഹോദരന്മാർ യഹോവയെ സേവിക്കുന്നതിനുവേണ്ടി മനസ്സോടെ മുന്നോട്ടു വരുന്നതും സംഘടനയിലൂടെ ലഭിക്കുന്ന നല്ല പരിശീലനം പ്രയോജനപ്പെടുത്തുന്നതും കാണാനായി. അവർ സഭകളിലും ബഥേലിലും പലപല ഉത്തരവാദിത്വങ്ങൾ വഹിക്കുന്നു. കൂടാതെ, പുതുതായി നിയമിതരായ സർക്കിട്ട് മേൽവിചാരകന്മാർ സഭയെ നല്ല രീതിയിൽ ബലപ്പെടുത്തി. അവരിൽ പലരും വിവാഹിതരായിരുന്നെങ്കിലും യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യുന്നതിനുവേണ്ടി തത്കാലം കുട്ടികളെ വളർത്തുന്നതിന്റെ സന്തോഷം വേണ്ടെന്നുവെച്ചിരിക്കുന്നു. നാട്ടുകാരിൽനിന്നും വീട്ടുകാരിൽനിന്നും ഒക്കെയുള്ള നിർബന്ധമുണ്ടായിട്ടും അവർ അവരുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.
ശരിയായ തീരുമാനങ്ങളെടുത്തതിൽ സന്തോഷിക്കുന്നു
ഞങ്ങൾ ആഫ്രിക്കയിൽ സേവിക്കാൻതുടങ്ങി 52 വർഷം കഴിഞ്ഞപ്പോഴേക്കും എനിക്കു ചില ആരോഗ്യപ്രശ്നങ്ങളൊക്കെ ഉണ്ടായി. അതുകൊണ്ട് ഞങ്ങളെ ബ്രിട്ടനിലേക്കു നിയമിക്കാമോ എന്നു ബ്രാഞ്ച് കമ്മിറ്റി ഭരണസംഘത്തോടു ചോദിച്ചു. ഭരണസംഘം അതു സമ്മതിച്ചു. ആഫ്രിക്കയിൽനിന്ന് പോരുന്നതു ഞങ്ങൾക്കു വലിയ സങ്കടമായിരുന്നു. കാരണം ഞങ്ങൾ അവിടം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ബ്രിട്ടനിലെ ബഥേൽക്കുടുംബം വയസ്സായ ഞങ്ങളെ പൊന്നുപോലെ നോക്കുന്നുണ്ട്.
യഹോവ കാണിച്ച വഴിയേ പോകാൻ തീരുമാനിച്ചതാണു ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വന്തം ബുദ്ധിയിൽ ആശ്രയിച്ചിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെയൊന്നും ആയിരിക്കില്ലായിരുന്നു. എന്നാൽ ‘എന്റെ വഴികൾ നേരെയാക്കാൻ’ ഏറ്റവും ആവശ്യം എന്താണെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. (സുഭാ. 3:5, 6) ചെറുപ്പത്തിൽ ആ വലിയ കമ്പനിയിലെ ജോലികളൊക്കെ പഠിച്ചെടുക്കാൻ എനിക്കു വലിയ ആവേശം തോന്നി. എന്നാൽ അതിനെക്കാളെല്ലാം എത്രയോ വലിയൊരു സംഘടനയിൽനിന്നാണ് എനിക്കു പരിശീലനം കിട്ടിയത്. യഹോവയുടെ ആ സംഘടനയിൽ സന്തോഷവും സംതൃപ്തിയും നൽകുന്ന സേവനം ചെയ്യാൻ എനിക്കു കഴിഞ്ഞിരിക്കുന്നു. ഇന്നുവരെ യഹോവയെ സേവിക്കാനായതിലും ഇപ്പോഴും അതിൽ തുടരാനാകുന്നതിലും എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
a മലാവിയിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രം യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകം 1999, പേജ് 148-223-ൽ കാണാം.
b മലാവിയിൽ ഇപ്പോൾ 1,00,000-ത്തിലധികം പ്രചാരകരുണ്ട്.