ജീവിതകഥ
രാജ്യവേലയിലെ നാഴികക്കല്ലുകൾ
എൽ സാൽവഡോറിലെ സാന്താ ആനായിലെ കത്തോലിക്കാ പുരോഹിതന്മാർ 1947-ൽ സാക്ഷികൾക്കെതിരെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. വാരംതോറുമുള്ള വീക്ഷാഗോപുര അധ്യയനത്തിനായി സഹോദരങ്ങൾ കൂടിവന്നിരുന്ന മിഷനറി ഭവനത്തിനുള്ളിലേക്കു ചില ആൺകുട്ടികൾ വലിയ കല്ലുകൾ വലിച്ചെറിഞ്ഞു. അതിനു പിന്നാലെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ അവിടെ എത്തി. ചിലരുടെ കയ്യിൽ പന്തങ്ങളും മറ്റു ചിലരുടെ കയ്യിൽ രൂപങ്ങളും ഉണ്ടായിരുന്നു. രണ്ടു മണിക്കൂറോളം അവർ ആ കെട്ടിടത്തിലേക്കു കല്ലുകൾ വലിച്ചെറിയുകയും “കന്യാമറിയം നീണാൾ വാഴട്ടെ,” “യഹോവ മരിക്കട്ടെ” എന്ന് ആർത്തുവിളിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ആ മിഷനറിമാരെ പട്ടണത്തിൽനിന്നു വിരട്ടി ഓടിക്കാനായിരുന്നു അവർ അത് ചെയ്തതെന്ന് എനിക്ക് അറിയാം. കാരണം 67 വർഷം മുമ്പു നടന്ന ആ യോഗത്തിൽ ഞാനും സന്നിഹിതയായിരുന്നു. *
ഈ സംഭവം നടക്കുന്നതിനു രണ്ടു വർഷം മുമ്പാണ് ഞാനും എന്റെ മിഷനറി കൂട്ടാളിയുമായ എവ്ലിൻ ട്രാബർട്ടും ന്യൂയോർക്കിലെ ഇത്താക്കയിൽവെച്ചു നടന്ന വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ നാലാമത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടിയത്. സാന്താ ആനായിൽ പ്രവർത്തിക്കാനാണ് ഞങ്ങൾക്കു നിയമനം ലഭിച്ചത്. 29 വർഷം നീണ്ട ആ മിഷനറി വേലയെക്കുറിച്ചു പറയുന്നതിനു മുമ്പ്, ആ വേല ഏറ്റെടുക്കാൻ ഞാൻ തീരുമാനിക്കാൻ ഇടയായതിന്റെ കാരണം നിങ്ങളുമായി പങ്കുവെക്കാം.
എന്റെ ആത്മീയപൈതൃകം
1923-ൽ ഞാൻ ജനിച്ചപ്പോൾ എന്റെ മാതാപിതാക്കളായ ജോൺ ഓൾസണും ഈവയും ഐക്യനാടുകളിലെ വാഷിങ്ടണിലുള്ള സ്പോകാനിലാണ് താമസിച്ചിരുന്നത്. അവർ ലൂഥറൻ മതവിഭാഗത്തിലുള്ളവരായിരുന്നു. എന്നാൽ ദൈവം സ്നേഹവാനാണെന്നു വിശ്വസിച്ചിരുന്നതിനാൽ പള്ളിയിൽ പഠിപ്പിച്ചുപോന്ന അഗ്നിനരകവിശ്വാസത്തോട് അവർ യോജിച്ചിരുന്നില്ല. (1 യോഹ. 4:8) എന്റെ പിതാവ് ഒരു ബേക്കറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരിക്കൽ, ഒരു സഹജോലിക്കാരൻ അദ്ദേഹത്തോട് നരകം ആളുകളെ ദണ്ഡിപ്പിക്കാനുള്ള ഒരു സ്ഥലമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല എന്നു പറഞ്ഞു. പെട്ടെന്നുതന്നെ എന്റെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളോടൊപ്പം പഠിച്ചുതുടങ്ങി. മരണശേഷമുള്ള ജീവിതത്തെക്കുറിച്ചു ബൈബിൾ യഥാർഥത്തിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് അങ്ങനെ അവർ മനസ്സിലാക്കി.
എനിക്കു അന്ന് ഒൻപത് വയസ്സേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും പുതുതായി കണ്ടെത്തിയ ബൈബിൾസത്യങ്ങളെക്കുറിച്ച് മാതാപിതാക്കൾ ആവേശത്തോടെ സംസാരിക്കുന്നതു ഞാൻ ഇപ്പോഴും ഓർക്കുന്നു. സത്യദൈവത്തിന്റെ പേര് യഹോവയാണെന്നു പഠിച്ചതും ആളുകളെ കുഴപ്പിക്കുന്ന ത്രിത്വോപദേശത്തിൽനിന്ന് സ്വതന്ത്രരാകാൻ കഴിഞ്ഞതും അവരുടെ ആവേശം ഒന്നുകൂടി വർധിപ്പിച്ചു. ‘ഒരുവനെ സ്വതന്ത്രനാക്കുന്ന സത്യം’ പഠിച്ചുകൊണ്ട് ഞാനും ഈ മഹത്തരമായ തിരുവെഴുത്തധിഷ്ഠിത പഠിപ്പിക്കലുകൾ ഒരു സ്പോഞ്ച് എന്നപോലെ ആഗിരണം ചെയ്യാൻ തുടങ്ങി. (യോഹ. 8:32) ബൈബിൾപഠനം വിരസത ഉളവാക്കുന്ന ഒന്നാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല, പകരം ദൈവവചനം പരിശോധിക്കുന്നത് ഞാൻ എല്ലായ്പോഴും ആസ്വദിക്കുന്നു. ഞാൻ ഒരു നാണംകുണുങ്ങിയായിരുന്നെങ്കിലും മാതാപിതാക്കളോടൊപ്പം പ്രസംഗവേലയിൽ പങ്കെടുക്കുമായിരുന്നു. അവർ 1934-ൽ സ്നാനമേറ്റു. 1939-ൽ, എനിക്കു 16 വയസ്സുള്ളപ്പോൾ ഞാനും സ്നാനമേറ്റ് അവരോടൊപ്പം ചേർന്നു.
1940-ലെ വേനൽക്കാലത്ത്, ഞങ്ങൾ വീട് വിൽക്കുകയും ഐഡഹോയിലെ കോർ ദ അലീനിൽ പയനിയർമാരെന്ന നിലയിൽ മുഴുസമയശുശ്രൂഷ ഏറ്റെടുക്കുകയും ചെയ്തു. ഒരു കാർ വർക്ക്ഷോപ്പിനു മുകളിലത്തെ നിലയിൽ വാടകയ്ക്കായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ഞങ്ങളുടെ വീട് യോഗങ്ങൾ നടത്തുന്നതിനായി ഉപയോഗിച്ചിരുന്നു. അക്കാലത്ത് വളരെ കുറച്ചു സഭകൾക്കു മാത്രമേ സ്വന്തമായി രാജ്യഹാളുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവർ സ്വകാര്യഭവനങ്ങളിലോ വാടകമുറികളിലോ ആയിരുന്നു കൂടി വന്നിരുന്നത്.
1941-ൽ ഞാനും മാതാപിതാക്കളും മിസൂറിയിലുള്ള സെന്റ് ലൂയിസിൽവെച്ചു നടന്ന ഒരു സമ്മേളനത്തിൽ സംബന്ധിച്ചു. ആ ഞായറാഴ്ച ‘കുട്ടികളുടെ ദിന’മായിരുന്നു. അഞ്ചിനും പതിനെട്ടിനും ഇടയ്ക്കു പ്രായമുള്ള കുട്ടികൾ സ്റ്റേജിന്റെ മുൻവശത്താണ് ഇരുന്നിരുന്നത്. തന്റെ പ്രസംഗം ഉപസംഹരിക്കവെ ജോസഫ് എഫ്. റഥർഫോർഡ് സഹോദരൻ കുട്ടികളായ ഞങ്ങളെ നോക്കി ഇങ്ങനെ പറഞ്ഞു: “കുട്ടികളേ, . . . നിങ്ങളിൽ . . . ദൈവത്തെയും അവന്റെ രാജാവിനെയും അനുസരിക്കാൻ തീരുമാനിച്ചിരിക്കുന്നവർ ദയവായി എഴുന്നേറ്റു നിൽക്കുക!” കുട്ടികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്നു. അപ്പോൾ റഥർഫോർഡ് സഹോദരൻ ഉദ്ഘോഷിച്ചു: “നോക്കൂ, രാജ്യത്തിന് 15,000-ത്തിലധികം പുതിയ സാക്ഷികൾ!” പയനിയറിങ് ജീവിതചര്യയാക്കാനുള്ള എന്റെ തീരുമാനത്തെ അരക്കിട്ടുറപ്പിക്കാൻ ആ നിമിഷം എന്നെ സഹായിച്ചു.
ഞങ്ങൾക്കു ലഭിച്ച നിയമനങ്ങൾ
സെന്റ് ലൂയിസിൽ സമ്മേളനം നടന്ന് ഏതാനും മാസങ്ങൾക്കു ശേഷം ഞങ്ങളുടെ കുടുംബം തെക്കൻ കാലിഫോർണിയയിലേക്കു താമസം മാറി. അവിടെ ഓക്സ്നാർഡ് എന്ന പട്ടണത്തിൽ ഒരു സഭ തുടങ്ങുക എന്നതായിരുന്നു ഞങ്ങൾക്കു കിട്ടിയ നിയമനം. ഞങ്ങൾ താമസിച്ചിരുന്നത് ഒരു വാഹനവീട്ടിലായിരുന്നു. അതിൽ ഒരു കിടക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ; അതുകൊണ്ട് തീൻമേശയുടെ മുകളിലായിരുന്നു ഞാൻ കിടന്നിരുന്നത്. അതിനാൽ ഓരോ ദിവസവും കിടക്ക ഒരുക്കേണ്ടതുണ്ടായിരുന്നു. എന്റെ സ്വന്തം മുറിയിൽ കിടന്നിരുന്നതിൽനിന്ന് എത്ര വ്യത്യസ്തം!
ഞങ്ങൾ കാലിഫോർണിയയിൽ എത്തുന്നതിനു തൊട്ടുമുമ്പ് 1941 ഡിസംബർ 7-ന് ജപ്പാൻ ഹവായിയിലെ പേൾ ഹാർബർ ആക്രമിച്ചു. അടുത്ത ദിവസം ഐക്യനാടുകൾ രണ്ടാം ലോകമഹായുദ്ധത്തിൽ ചേർന്നു. കാലിഫോർണിയാ തീരങ്ങളിൽ ഉടനീളം ജപ്പാന്റെ മുങ്ങിക്കപ്പലുകൾ റോന്തുചുറ്റുന്നതിനാൽ, അധികാരികൾ രാത്രികാലങ്ങളിൽ ലൈറ്റുകൾ എല്ലാം അണയ്ക്കാൻ ഞങ്ങളോടു ആവശ്യപ്പെട്ടു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾക്കുനേരെ ലക്ഷ്യംവെച്ച് ആക്രമിക്കാതിരിക്കാൻ ഈ കൂരിരുട്ട് സഹായിക്കുമായിരുന്നു.
ചില മാസങ്ങൾക്കു ശേഷം, 1942 സെപ്റ്റംബറിൽ ഒഹായോവിലെ ക്ലീവ്ലൻഡിൽ നടന്ന പുതിയലോക ദിവ്യാധിപത്യ സമ്മേളനത്തിൽ ഞങ്ങൾ സംബന്ധിച്ചു. അവിടെവെച്ച് “സമാധാനം—അതിന് നിലനിൽക്കാൻ കഴിയുമോ?” എന്ന വിഷയത്തിൽ നേഥൻ എച്ച്. നോർ സഹോദരൻ നടത്തിയ ഒരു പ്രസംഗം ഞങ്ങൾ കേട്ടു. “ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും എന്നാൽ പെട്ടെന്നുതന്നെ അഗാധത്തിൽനിന്നു കയറി”വരാനിരിക്കുന്നതും ആയ ഒരു “കാട്ടുമൃഗ”ത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന വെളിപാട് 17-ാം അധ്യായമാണ് അദ്ദേഹം ചർച്ച ചെയ്തത്. (വെളി. 17:8, 11) ഈ കാട്ടുമൃഗം, 1939-ൽ ഇല്ലാതെയായിത്തീർന്ന സർവരാജ്യസഖ്യം ആണെന്നു നോർ സഹോദരൻ വിശദീകരിച്ചു. ഈ സഖ്യം മറ്റൊരു സംഘടനയ്ക്കു വഴിമാറുമെന്നും തത്ഫലമായി താത്കാലിക സമാധാനമുണ്ടാകുമെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. അങ്ങനെ 1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും “മൃഗം” ഐക്യരാഷ്ട്ര സംഘടനയുടെ രൂപത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. യഹോവയുടെ സാക്ഷികൾ തങ്ങളുടെ ആഗോളപ്രസംഗവേല വ്യാപിപ്പിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തി. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള എത്ര വലിയ വർധനയാണ് അതെത്തുടർന്ന് ഉണ്ടായത്!
എന്താണ് സംഭവിക്കാൻപോകുന്നതെന്ന് മനസ്സിലാക്കാൻ ആ പ്രവചനം എന്നെ സഹായിച്ചു. പിറ്റേ വർഷം ഗിലെയാദ് സ്കൂൾ ആരംഭിക്കുമെന്ന അറിയിപ്പ് ഒരു മിഷനറിയാകാനുള്ള എന്റെ ആഗ്രഹം ഉണർത്തി. 1943-ൽ ഓറിഗണിലെ പോർട്ട്ലാൻഡിൽ ഒരു പയനിയറായി എന്നെ നിയമിച്ചു. അക്കാലത്ത്, റെക്കോർഡ് ചെയ്ത പ്രസംഗങ്ങൾ ഞങ്ങൾ ഒരു ഗ്രാമഫോൺ ഉപയോഗിച്ച് വീട്ടുകാരെ കേൾപ്പിക്കുകയും അതെത്തുടർന്നു ഞങ്ങൾ അവർക്കു ദൈവരാജ്യത്തെക്കുറിച്ചുള്ള ബൈബിൾസാഹിത്യങ്ങൾ നൽകുകയും ചെയ്തിരുന്നു. ആ വർഷത്തിലുടനീളം മിഷനറി സേവനത്തെക്കുറിച്ചായിരുന്നു എന്റെ ചിന്ത.
1944-ൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തായ എവ്ലിൻ ട്രാബർട്ടിനോടൊപ്പം ഗിലെയാദ് സ്കൂളിൽ പങ്കുപറ്റാനുള്ള ക്ഷണം ലഭിച്ചപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ആ അഞ്ചു മാസം, ബൈബിൾപഠനത്തിലൂടെ എങ്ങനെ സന്തോഷം കണ്ടെത്താമെന്നു അധ്യാപകർ ഞങ്ങൾക്കു കാണിച്ചുതന്നു. അവരുടെ താഴ്മ ഞങ്ങളിൽ മതിപ്പുളവാക്കി. ഭക്ഷണത്തിന് ഇരിക്കുമ്പോൾ ചിലപ്പോഴൊക്കെ ഈ സഹോദരന്മാരായിരുന്നു ഞങ്ങൾക്കു ഭക്ഷണം എടുത്തുതരാനും മറ്റും നിന്നത്. ഒടുവിൽ, 1945 ജനുവരി 22-ന് ഞങ്ങൾ ബിരുദം നേടി.
എന്റെ മിഷനറി നിയമനം
അങ്ങനെ ഞാനും എവ്ലിനും ലിയോ മെഹാനും അദ്ദേഹത്തിന്റെ ഭാര്യ എസ്ഥേറും 1946 ജൂൺ മാസത്തിൽ ഞങ്ങളുടെ നിയമിതപ്രദേശമായ എൽ സാൽവഡോറിൽ എത്തി. ആ പ്രദേശം “കൊയ്ത്തിനു പാകമായിരുന്നു.” (യോഹ. 4:35) ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച സംഭവം കാണിക്കുന്നത് അവിടത്തെ പുരോഹിതന്മാർ എത്ര രോഷാകുലരായിരുന്നു എന്നാണ്. അതിന് ഒരാഴ്ച മുമ്പായിരുന്നു ഞങ്ങൾ സാന്താ ആനായിൽ വെച്ച് ഞങ്ങളുടെ ആദ്യത്തെ സർക്കിട്ട് സമ്മേളനം നടത്തിയത്. പരസ്യപ്രസംഗത്തെക്കുറിച്ചു വ്യാപകമായി പരസ്യപ്പെടുത്തിയതിന്റെ ഫലമായി 500-ഓളം ആളുകൾ സമ്മേളനത്തിൽ സംബന്ധിച്ചത് ഞങ്ങളെ വളരെയധികം സന്തോഷഭരിതരാക്കി. പുരോഹിതന്മാരുണ്ടാക്കിയ പ്രശ്നത്തെപ്രതി പട്ടണം വിട്ട് പോകുന്നതിനു പകരം അവിടെത്തന്നെ തുടരാനും ആത്മാർഥഹൃദയരായ ആളുകളെ സഹായിക്കാനും ഞങ്ങൾ ദൃഢനിശ്ചയം ചെയ്തു. സ്വന്തമായി ഒരു ബൈബിൾ വാങ്ങാൻ വളരെ കുറച്ചു പേർക്കു മാത്രമേ സാധിച്ചിരുന്നുള്ളൂ. മാത്രമല്ല, ബൈബിൾ വായിക്കരുതെന്ന് പുരോഹിതന്മാർ അവർക്കു താക്കീത് നൽകുകയും ചെയ്തിരുന്നു; എങ്കിലും അനേകർ സത്യത്തിനായി അതിയായി വാഞ്ഛിച്ചിരുന്നു. സത്യദൈവമായ യഹോവയെക്കുറിച്ചും അവൻ ഭൂമിയിൽ സ്ഥാപിക്കാൻപോകുന്ന പറുദീസയെക്കുറിച്ചും പഠിപ്പിക്കുന്നതിനുവേണ്ടി ഞങ്ങൾ സ്പാനിഷ് ഭാഷ വശമാക്കാൻ എടുത്ത ശ്രമങ്ങളെ അവർ അതിയായി വിലമതിച്ചു.
എന്റെ ആദ്യവിദ്യാർഥികളിൽ ഒരാളായിരുന്നു റോസാ അസെൻസിയോ. ബൈബിൾപഠനം ആരംഭിച്ചതോടെ ഒരുമിച്ച് പാർത്തിരുന്ന പുരുഷനുമായുള്ള ബന്ധം അവൾ അവസാനിപ്പിച്ചു. അതോടെ, അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. അതിനു ശേഷം അവർ നിയമപരമായി വിവാഹിതരാകുകയും സ്നാനമേറ്റ് യഹോവയുടെ തീക്ഷ്ണതയുള്ള സാക്ഷികളായിത്തീരുകയും ചെയ്തു. സാന്താ ആനയിലെ ആദ്യപയനിയറായിരുന്നു റോസ. *
റോസായ്ക്കു സ്വന്തമായി ചെറിയ ഒരു പലചരക്ക് കടയുണ്ടായിരുന്നു. അവൾ കട അടച്ചിട്ടിട്ടാണ് ശുശ്രൂഷയ്ക്കു പോയിരുന്നത്. തനിക്കായി യഹോവ കരുതുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. ഏതാനും മണിക്കൂറുകൾക്കു ശേഷം അവൾ വന്ന് കട തുറക്കുമ്പോൾ സാധനങ്ങൾ വാങ്ങാൻ ധാരാളം ആളുകൾ വരുമായിരുന്നു. മത്തായി 6:33-ലെ വാക്കുകളുടെ സത്യത അവൾ നേരിട്ട് അനുഭവിച്ചറിയുകയും മരണംവരെ വിശ്വസ്തയായി തുടരുകയും ചെയ്തു.
മിഷനറിമാരായ ഞങ്ങൾ ആറുപേർക്കു വാടകയ്ക്കു വീട് തന്ന വീട്ടുടമയെ ഒരിക്കൽ അവിടത്തെ പള്ളിവികാരി സന്ദർശിച്ചു. ഞങ്ങളെ അവിടെ തുടർന്നും താമസിക്കാൻ അനുവദിച്ചാൽ വീട്ടുടമയെയും ഭാര്യയെയും സഭയിൽനിന്നു പുറത്താക്കുമെന്ന് അദ്ദേഹം അവർക്കു താക്കീതു നൽകി. ഒരു പ്രമുഖവ്യാപാരിയായിരുന്ന ആ വീട്ടുടമ അപ്പോൾതന്നെ പുരോഹിതന്മാരുടെ മ്ലേച്ഛമായ പ്രവൃത്തിയിൽ അസ്വസ്ഥനായിരുന്നതുകൊണ്ട്, ആ താക്കീത് വകവെച്ചില്ല. തന്നെ പള്ളിയിൽനിന്നു പുറത്താക്കിയാൽപോലും തനിക്കു അത് ഒരു പ്രശ്നമല്ലെന്ന് അദ്ദേഹം വികാരിയോടു പറഞ്ഞു. ആഗ്രഹിക്കുന്നിടത്തോളം കാലം ഞങ്ങൾക്ക് അവിടെ താമസിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു.
ബഹുമാന്യനായ ഒരു വ്യക്തി സാക്ഷിയാകുന്നു
തലസ്ഥാനനഗരമായ സാൻ സാൽവഡോറിൽ മറ്റൊരു മിഷനറി ബാൾറ്റാസാർ പെർലാ എന്ന എൻജിനീയറുടെ ഭാര്യയെ ബൈബിൾ പഠിപ്പിക്കുന്നുണ്ടായിരുന്നു. മതനേതാക്കളുടെ കാപട്യം കണ്ടിട്ടുള്ളതിനാൽ സൻമനസ്സുള്ള ആ എൻജിനീയറിനു ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. പുതിയ ബ്രാഞ്ചോഫീസ് നിർമിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ സേവനങ്ങൾക്കു യാതൊരു പണവും ഈടാക്കാതെ അതിന്റെ പ്ലാൻ തയ്യാറാക്കാമെന്നും കെട്ടിടം പണിയിപ്പിച്ചു തരാമെന്നും വിശ്വാസത്തിൽ വന്നിട്ടില്ലാത്ത ബാൾറ്റാസാർ വാഗ്ദാനം ചെയ്തു.
ആ നിർമാണപദ്ധതിയിൽ യഹോവയുടെ ജനത്തോടൊപ്പം സഹവസിക്കാൻ ഇടയായതിലൂടെ താൻ സത്യമതം കണ്ടെത്തിയെന്നു ബാൾറ്റാസാറിനു ബോധ്യമായി. 1955 ജൂലൈ 22-ാം തീയതി അദ്ദേഹവും, അധികം വൈകാതെ ഭാര്യ പൗളിനായും സ്നാനമേറ്റു. അവരുടെ രണ്ടു മക്കളും യഹോവയെ വിശ്വസ്തമായി സേവിച്ചുകൊണ്ടിരിക്കുന്നു. ലോകവ്യാപകവേലയെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകൻ ബ്രൂക്ലിൻ ബെഥേലിൽ 49 വർഷമായി സേവിക്കുന്നു. ഇപ്പോൾ അദ്ദേഹം അവിടത്തെ ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു അംഗമാണ്. *
സാൻ സാൽവഡോറിൽ ഞങ്ങൾ കൺവെൻഷനുകൾ നടത്തിത്തുടങ്ങിയപ്പോൾ, പെർലാ സഹോദരൻ അതിനായി ഞങ്ങൾക്കു ഒരു വലിയ കായികകേന്ദ്രം ഏർപ്പാടാക്കിത്തന്നു. ആരംഭത്തിൽ ഇരിപ്പിടങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമേ ഞങ്ങൾ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാൽ ഓരോ വർഷം കഴിയുന്തോറും, യഹോവയുടെ അനുഗ്രഹത്താൽ കൂടുതൽക്കൂടുതൽ ഇരിപ്പിടങ്ങൾ വേണ്ടിവന്നു; ഒടുവിൽ ആ കെട്ടിടം നിറഞ്ഞ് കവിയുവോളം പുരോഗതിയുണ്ടായി. സന്തോഷകരമായ ആ കൂടിവരവുകളിൽ എന്റെ ബൈബിൾവിദ്യാർഥികളെ കാണാൻ എനിക്കു അവസരങ്ങൾ ലഭിച്ചു. അവർ, എന്റെ ‘കൊച്ചുമക്കളെ’—അവർ പഠിപ്പിച്ച് സത്യത്തിൽ കൊണ്ടുവന്ന വ്യക്തികളെ—എനിക്കു പരിചയപ്പെടുത്തിത്തന്നപ്പോൾ എനിക്കുണ്ടായ സന്തോഷം ഒന്നു ചിന്തിച്ചുനോക്കൂ!
ഒരു സമ്മേളനത്തിൽ ഒരു സഹോദരൻ എന്റെ അടുക്കൽ വന്നു തന്നോടു ക്ഷമിക്കണം എന്നു പറഞ്ഞു. കാര്യം എന്താണെന്നോ ആ വ്യക്തി ആരാണെന്നോ എനിക്ക് മനസ്സിലായില്ല. “സാന്താ ആനായിൽ വെച്ച് നിങ്ങളെ കല്ലെറിഞ്ഞ കുട്ടികളിൽ ഒരാളാണ് ഞാൻ” എന്ന് ആ സഹോദരൻ പറഞ്ഞു. ഇപ്പോൾ അദ്ദേഹം എന്നോടൊപ്പം യഹോവയെ സേവിക്കുന്നെന്നു ചിന്തിച്ചപ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു. ഒരു വ്യക്തിക്കു തെരെഞ്ഞെടുക്കാവുന്നതിലേക്കുംവെച്ച് ഏറ്റവും പ്രതിഫലദായകമായ ഒന്നാണ് മുഴുസമയ ശുശ്രൂഷ എന്ന് ആ സംഭാഷണം ഒരിക്കൽ കൂടി എന്നെ ബോധ്യപ്പെടുത്തി.
സംതൃപ്തി പകരുന്ന തിരഞ്ഞെടുപ്പുകൾ
29 വർഷത്തോളം ഞാൻ എൽ സാൽവഡോറിൽ മിഷനറിവേല തുടർന്നു. ആദ്യം സാന്താ ആനാ പട്ടണത്തിലും തുടർന്ന് സൺസോണേറ്റിലും പിന്നീട് സാന്താ ടെക്ളയിലും ഒടുവിൽ സാൻ സാൽവഡോറിലും. 1975-ൽ മിഷനറി നിയമനം നിറുത്തി സ്പോകാനിലേക്കു തിരിച്ച് പോകാൻ പ്രാർഥനാപൂർവം ഞാൻ തീരുമാനിച്ചു. കാരണം, വിശ്വാസത്തിലുണ്ടായിരുന്ന പ്രായമായ മാതാപിതാക്കൾക്ക് എന്റെ സഹായം ആവശ്യമായിരുന്നു.
1979-ൽ എന്റെ പിതാവിന്റെ മരണത്തെത്തുടർന്ന് അമ്മയുടെ ആരോഗ്യം വഷളായി. അമ്മയ്ക്കും പരിചരണം ആവശ്യമായിരുന്നു. എട്ടു വർഷങ്ങൾക്കു ശേഷം, 94-ാം വയസ്സിൽ അമ്മ മരിച്ചു. ക്ലേശപൂർണമായ ആ നാളുകളിൽ ശാരീരികമായും വൈകാരികമായും ഞാൻ തളർന്നുപോയി. ഇതുമൂലമുണ്ടായ പിരിമുറുക്കം, ചിക്കൻ പോക്സിന്റെ രണ്ടാംഘട്ടമായ ഷിങ്കൽസ് അഥവാ ഹെർപ്പസ് വരുന്നതിനു കാരണമായി. പതിവായി പ്രാർഥിച്ചതിനാലും യഹോവയുടെ സ്നേഹപുരസ്സരമായ കൈകൾ എന്നെ താങ്ങിയതിനാലും സഹിഷ്ണുതയുടെ ഈ പരിശോധന തരണം ചെയ്യാൻ എനിക്കു കഴിഞ്ഞു. “നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ . . . വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും” എന്ന യഹോവയുടെ വാക്കുകൾ എത്ര സത്യമാണ്!—യെശ. 46:4.
1990-ൽ ഞാൻ വാഷിങ്ടണിലുള്ള ഒമാക്കിലേക്കു താമസം മാറി. സ്പാനിഷ് ഭാഷാപ്രദേശത്ത് എനിക്കു വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞു. അവിടെ എന്റെ പല ബൈബിൾവിദ്യാർഥികളും സ്നാനമേറ്റു. 2007 നവംബർ ആയപ്പോഴേക്കും ഒമാക്കിലുള്ള വീട് എനിക്കു തനിയെ നോക്കിനടത്താൻ കഴിയാഞ്ഞതിനാൽ അടുത്ത പട്ടണമായ ചെലനിലുള്ള ഒരു അപ്പാർട്ട്മെന്റിലേക്കു താമസം മാറി. ഇവിടത്തെ സ്പാനിഷ് സഭ എന്നെ നന്നായി പരിപാലിക്കുന്നതിനെപ്രതി ഞാൻ വളരെ നന്ദിയുള്ളവളാണ്. ഇവിടെയുള്ള സഹോദരങ്ങൾ, ഏറ്റവും പ്രായംചെന്ന വ്യക്തിയെന്നനിലയിൽ എന്നെ അവരുടെ ‘മുത്തശ്ശിയായി’ സ്നേഹപൂർവം ‘ദത്തെടുത്തിരിക്കുന്നു’.
കൂടുതൽ “ഏകാഗ്രതയോടെ” ശുശ്രൂഷയിൽ ഏർപ്പെടുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതുകൊണ്ട് ഞാൻ വിവാഹം കഴിച്ചില്ല. എങ്കിലും, എനിക്ക് അനേകം ആത്മീയമക്കളുണ്ട്. (1 കൊരിന്ത്യർ 7:34, 35) ഇപ്പോഴത്തെ ജീവിതത്തിൽ നമ്മുടെ എല്ലാ ആഗ്രഹങ്ങളും തൃപ്തിപ്പെടുത്താനാവില്ലെന്ന് എനിക്ക് അറിയാം. അതുകൊണ്ട് ഒന്നാമതു വെക്കേണ്ട കാര്യങ്ങൾക്ക്—യഹോവയെ മുഴുഹൃദയത്തോടെ സേവിക്കുന്നതിനായുള്ള എന്റെ സമർപ്പണത്തിന്—ഞാൻ ഒന്നാം സ്ഥാനം നൽകി. പുതിയലോകത്തിൽ, സന്തോഷം നൽകുന്ന എല്ലാത്തരത്തിലുമുള്ള പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നതിനു ധാരാളം സമയമുണ്ടായിരിക്കും. യഹോവ “ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു,” എന്ന സങ്കീർത്തനം 145:16 ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട വാക്യം.
ഇപ്പോൾ എനിക്ക് 91 വയസ്സായെങ്കിലും സാമാന്യം ഭേദപ്പെട്ട ആരോഗ്യമുള്ളതിനാൽ ഞാൻ പയനിയറിങ് തുടരുന്നു. മനസ്സുകൊണ്ടു ചെറുപ്പമായിരിക്കാനും ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടായിരിക്കാനും പയനിയർ സേവനം എന്നെ സഹായിക്കുന്നു. ഞാൻ എൽ സാൽവഡോറിൽ എത്തിയ കാലത്ത് പ്രസംഗവേല തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. സാത്താന്റെ കടുത്ത എതിർപ്പുണ്ടായിരുന്നിട്ടും, ഇപ്പോൾ ആ രാജ്യത്ത് 39,000-ത്തിലധികം പ്രസാധകരുണ്ട്. ഇത് എന്റെ വിശ്വാസം ശരിക്കും ബലിഷ്ഠമാക്കിയിരിക്കുന്നു. വ്യക്തമായും, യഹോവയുടെ പരിശുദ്ധാത്മാവിന്റെ പിന്തുണ അവന്റെ ജനത്തിന്റെ പ്രവർത്തനങ്ങളുടെമേലുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല!