വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യുദ്ധം നിങ്ങളുടേതല്ല; ദൈവത്തിന്റേതാണ്‌”

“യുദ്ധം നിങ്ങളുടേതല്ല; ദൈവത്തിന്റേതാണ്‌”

“യുദ്ധം നിങ്ങളുടേതല്ല; ദൈവത്തിന്റേതാണ്‌”

ഡബ്ലിയു. ഗ്ലെൻ ഹൗ പറഞ്ഞപ്രകാരം

കഴിഞ്ഞ ആറു പതിറ്റാണ്ടുകളിൽ യഹോവയുടെ സാക്ഷികൾ കാനഡയിൽ നിരവധി നിയമ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്‌. അവയിൽ അവർ നേടിയെടുത്ത വിജയങ്ങൾ നിയമ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാതെ പോയിട്ടില്ല. ഈ പോരാട്ടങ്ങളിൽ ചിലവയിൽ ഞാൻ വഹിച്ച പങ്കിനെപ്രതി ഈ അടുത്തകാലത്ത്‌ അമേരിക്കൻ കോളെജ്‌ ഓഫ്‌ ട്രയൽ ലോയേഴ്‌സ്‌ എനിക്ക്‌ ‘അവാർഡ്‌ ഫോർ കറേജിയസ്‌ അഡ്വക്കസി’ സമ്മാനിക്കുകയുണ്ടായി. യഹോവയുടെ സാക്ഷികൾ ഉൾപ്പെട്ട കേസുകൾ, “അതിരുകടക്കുന്നതിൽ നിന്നു രാഷ്‌ട്രത്തെ തടയുന്ന സുപ്രധാന ഉപാധികൾ ആയിരുന്നിട്ടുണ്ട്‌.” കാരണം ആ കേസുകളിലൂടെ “എല്ലാ കാനഡക്കാരുടെയും [പൗര]സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന, നീതിന്യായവകുപ്പിന്റെ അംഗീകാരമുള്ള ഒരു അവകാശപത്രിക ഫലത്തിൽ രൂപംകൊള്ളുകയാണു ചെയ്‌തത്‌” എന്ന്‌ അവാർഡ്‌ ദാന ചടങ്ങിൽ പ്രസ്‌താവിക്കുകയുണ്ടായി. ഈ കോടതിക്കേസുകളിൽ ചിലവയുടെ വിശദാംശങ്ങൾ ഞാൻ ഇവിടെ കുറിക്കട്ടെ. ഒപ്പം, ഞാൻ നിയമത്തിന്റെ ലോകത്ത്‌ എത്തിച്ചേർന്നതും യഹോവയുടെ സാക്ഷികളിൽ ഒരുവനായതും എങ്ങനെയെന്നു കൂടെ.

വർഷം 1924. ബൈബിൾ വിദ്യാർഥികളിൽ—യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌—ഒരാളായിരുന്ന ജോർജ്‌ റിക്‌സ്‌ കാനഡയിലെ ടൊറന്റോയിൽ താമസിച്ചിരുന്ന എന്റെ മാതാപിതാക്കളെ സന്ദർശിച്ചു. എന്റെ അമ്മ ബെസ്സി ഹൗ—അമ്മ കാഴ്‌ചയ്‌ക്ക്‌ ഒരു ചെറിയ സ്‌ത്രീയായിരുന്നു—അദ്ദേഹത്തെ ചർച്ചയ്‌ക്കുവേണ്ടി അകത്തേക്കു ക്ഷണിച്ചു. എനിക്ക്‌ അന്ന്‌ അഞ്ചു വയസ്സുണ്ട്‌. അനുജൻ ജോയ്‌ക്കു മൂന്നും.

താമസിയാതെ, അമ്മ ടൊറന്റോയിലുള്ള ബൈബിൾ വിദ്യാർഥികളുടെ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. 1929-ൽ അവർ പയനിയർ സേവനം—മുഴുസമയ ശുശ്രൂഷ—ഏറ്റെടുത്തു. 1969-ൽ തന്റെ ഭൗമിക ജീവിതഗതി അവസാനിക്കുന്നതുവരെ അവർ അതിൽ തുടർന്നു. ശുശ്രൂഷയിലെ അമ്മയുടെ ദൃഢനിശ്ചയവും അശ്രാന്തപരിശ്രമവും ഞങ്ങൾക്കു മികച്ച മാതൃകയായി. ഒപ്പം അത്‌ അനേകരെ ബൈബിൾ സത്യത്തിന്റെ പരിജ്ഞാനത്തിലേക്കു വരാനും സഹായിച്ചു.

ശാന്തപ്രകൃതക്കാരനായിരുന്നു എന്റെ അച്ഛൻ, ഫ്രാങ്ക്‌ ഹൗ. ആദ്യമൊക്കെ അദ്ദേഹത്തിന്‌ അമ്മയുടെ മതപ്രവർത്തനങ്ങളോട്‌ എതിർപ്പായിരുന്നു. പക്ഷേ, അച്ഛനോടു സംസാരിക്കുന്നതിന്‌ അമ്മ ബുദ്ധിപൂർവം ജോർജ്‌ യംഗിനെ പോലുള്ള സഞ്ചാരമേൽവിചാരകന്മാരെ വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ, അച്ഛന്റെ എതിർപ്പു മെല്ലെ കെട്ടടങ്ങി. ബൈബിൾ സത്യം തന്റെ കുടുംബത്തിൽ വരുത്തിയ നല്ല മാറ്റങ്ങൾ നിരീക്ഷിച്ച അദ്ദേഹം പിന്നീട്‌ അതിനു പൂർണഹൃദയത്തോടെ പിന്തുണ നൽകി. എങ്കിലും, അദ്ദേഹം ഒരിക്കലും ഒരു സാക്ഷിയായില്ല.

ദൈവത്തെ സേവിക്കാൻ തീരുമാനിക്കുന്നു

1936-ൽ ഞാൻ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൗമാരപ്രായത്തിൽ എനിക്ക്‌ ആത്മീയ കാര്യങ്ങളിൽ വലിയ താത്‌പര്യമൊന്നും തോന്നിയിരുന്നില്ല. കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ വർഷങ്ങളായിരുന്നു അവ. ജോലി കിട്ടാനുള്ള സാധ്യത തീരെ കുറവായിരുന്നു. അതുകൊണ്ട്‌, ഞാൻ ടൊറന്റോ സർവകലാശാലയിൽ ചേർന്നു. 1940-ൽ, നിയമവിദ്യാലയത്തിൽ ചേരാൻ ഞാൻ തീരുമാനിച്ചു. എന്റെ ഈ തീരുമാനത്തിൽ അമ്മയ്‌ക്ക്‌ ഒട്ടും അതിശയം തോന്നിയില്ല. കുട്ടിയായിരുന്നപ്പോൾ മിക്കപ്പോഴും എന്നെക്കൊണ്ടു സഹികെട്ട്‌ അമ്മ പറയുമായിരുന്നു: “ഈ കുസൃതിയെക്കൊണ്ടു ഞാൻ തോറ്റു! എന്തു പറഞ്ഞാലും വാദിച്ചോളും. വലുതാകുമ്പോൾ ഇവൻ ഒരു വക്കീൽ ആകാനുള്ള സർവ സാധ്യതയുമുണ്ട്‌!”

യാതൊരു മുന്നറിയിപ്പും കൂടാതെ 1940 ജൂലൈ 4-ാം തീയതി കാനഡ ഗവൺമെന്റ്‌ യഹോവയുടെ സാക്ഷികളെ നിരോധിച്ചു. ഞാൻ നിയമവിദ്യാലയത്തിൽ ചേരുന്നതിനു തൊട്ടുമുമ്പായിരുന്നു അത്‌. ആ സംഭവം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ്‌ ആയിരുന്നു. ഗവൺമെന്റ്‌ സർവ അധികാരവും ഉപയോഗിച്ച്‌ നിഷ്‌കളങ്കരും താഴ്‌മയുള്ളവരുമായ ആളുകളുടെ ഈ ചെറിയ സംഘടനയെ ഒതുക്കാൻ ശ്രമിക്കുന്നതു കണ്ടപ്പോൾ എനിക്ക്‌ ഒരു കാര്യം ബോധ്യമായി, യഹോവയുടെ സാക്ഷികൾ യേശുവിന്റെ യഥാർഥ അനുഗാമികൾ ആണെന്ന്‌. അവൻ മുൻകൂട്ടി പറഞ്ഞതുപോലെ തന്നെ ‘[അവന്റെ] നാമം നിമിത്തം സകല ജാതികളും അവരെ പകെച്ചു.’ (മത്തായി 24:9) ഈ സംഘടനയ്‌ക്കു പിന്നിലെ ദിവ്യപരമാധികാരിയെ സേവിക്കാൻതന്നെ ഞാൻ തീരുമാനിച്ചു. 1941 ഫെബ്രുവരി 10-ാം തീയതി, യഹോവയാം ദൈവത്തോടുള്ള സമർപ്പണം ഞാൻ ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തി.

നേരെ പയനിയർ ശുശ്രൂഷയിൽ പ്രവേശിക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, കാനഡയിൽ അന്നു പ്രസംഗവേലയ്‌ക്കു നേതൃത്വം നൽകിയിരുന്നവരിൽ ഒരാളായ ജാക്ക്‌ നേഥാൻ, നിയമ പരിശീലനം പൂർത്തിയാക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ, 1943 മേയിൽ ബിരുദം നേടിയ ശേഷം ഞാൻ പയനിയറിങ്‌ തുടങ്ങി. ആ ആഗസ്റ്റിൽ, ടൊറന്റോയിലെ വാച്ച്‌ടവർ സൊസൈറ്റിയുടെ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്നതിന്‌ എനിക്കു ക്ഷണം ലഭിച്ചു, യഹോവയുടെ സാക്ഷികൾ അന്നു നേരിട്ടുകൊണ്ടിരുന്ന നിയമപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സഹായിക്കുന്നതിനായിരുന്നു അത്‌. തൊട്ടടുത്ത മാസം കാനഡയിലെ ഒൺടേറിയോയിലെ അഭിഭാഷകവൃന്ദത്തിൽ എനിക്ക്‌ അംഗത്വം ലഭിച്ചു.

സുവാർത്തയ്‌ക്കു വേണ്ടി നിയമപരമായി പ്രതിവാദം നടത്തുന്നു

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയമായിരുന്നു അത്‌. കാനഡയിൽ സാക്ഷികളുടെ മേലുള്ള നിരോധനം അപ്പോഴും തുടരുകയാണ്‌. യഹോവയുടെ സാക്ഷികളാണ്‌ എന്ന ഒരൊറ്റ കാരണത്താൽ സ്‌ത്രീകളെയും പുരുഷന്മാരെയും തടവിലാക്കിയിരുന്നു. കുട്ടികളെ സ്‌കൂളുകളിൽ നിന്നു പുറത്താക്കി. അവരിൽ ചിലരെ സ്വന്തം മാതാപിതാക്കളിൽ നിന്നകറ്റി മറ്റ്‌ ആളുകളുടെ പക്കൽ വളർത്താൻ ഏൽപ്പിക്കുക പോലും ചെയ്‌തു. പതാകാവന്ദനം, ദേശീയഗാനാലാപനം തുടങ്ങിയ ദേശീയത്വപരമായ ആരാധനാരൂപങ്ങളിൽ പങ്കെടുക്കാൻ അവർ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഇത്തരം നടപടികൾ. രാഷ്‌ട്രവും രക്ഷയും: യഹോവയുടെ സാക്ഷികളും പൗരാവകാശങ്ങൾക്കുവേണ്ടിയുള്ള അവരുടെ പോരാട്ടവും എന്ന ഇംഗ്ലീഷ്‌ പുസ്‌തകത്തിന്റെ എഴുത്തുകാരനായ പ്രൊഫസർ വില്യം കാപ്ലൻ ഇങ്ങനെ പറഞ്ഞു: “സാക്ഷികളെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. രാഷ്‌ട്രത്തിന്റെ ഇടപെടലുകളും അസഹിഷ്‌ണുത മുഖമുദ്രയായ ഒരു ഭരണകൂടത്തിൽ നിന്നുള്ള സ്വകാര്യ ആക്രമണങ്ങളും മാത്രമല്ല, യുദ്ധം തിരികൊളുത്തിയ ദേശഭക്തിയാലും വികാരാവേശത്താലും കത്തിജ്വലിച്ച പൗരന്മാരിൽ നിന്നുള്ള ആക്രമണങ്ങളും അവർക്കു സഹിക്കേണ്ടിവന്നു.”

നിരോധനം എങ്ങനെയും നീങ്ങിക്കിട്ടുന്നതിന്‌ സാക്ഷികൾ പണിപ്പെട്ടെങ്കിലും ഫലമൊന്നും ഉണ്ടായില്ല. അങ്ങനെയിരിക്കെയാണ്‌ പൊടുന്നനെ 1943 ഒക്ടോബർ 14-ാം തീയതി നിരോധനം നീക്കപ്പെട്ടത്‌. എന്നിട്ടും, തൊഴിൽപ്പാളയങ്ങളിൽനിന്നോ തടവറകളിൽനിന്നോ സാക്ഷികൾക്കു മോചനം ലഭിച്ചില്ല. കുട്ടികൾക്കാണെങ്കിൽ, പൊതുവിദ്യാഭ്യാസത്തിനുള്ള അവസരം അപ്പോഴും നിഷേധിക്കപ്പെട്ടിരുന്നു. എന്നുമാത്രമല്ല, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ആൻഡ്‌ ദി ഇന്റർനാഷണൽ ബൈബിൾ സ്റ്റ്യുഡെന്റ്‌സ്‌ അസ്സോസിയേഷന്റെ—ടൊറന്റോയിലുള്ള ഞങ്ങളുടെ വസ്‌തുവിന്റെ നിയമപരമായ ഉടമസ്ഥാവകാശം നിക്ഷിപ്‌തമായിരുന്ന കോർപ്പറേഷൻ—മേലുള്ള നിരോധനം നീക്കപ്പെട്ടിരുന്നുമില്ല.

1943-ന്റെ അവസാനത്തിൽ ഞാൻ പേഴ്‌സി ചാപ്പ്‌മാനോടൊപ്പം—കാനഡ ബ്രാഞ്ച്‌ ദാസൻ ആയിരുന്നു അദ്ദേഹം—ന്യൂയോർക്കിലേക്കു പോയി. വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന നാഥാൻ നോറും വൈസ്‌ പ്രസിഡന്റും അഭിഭാഷകനുമായിരുന്ന ഹെയ്‌ഡൻ കൊവിങ്‌ടണും ആയി കൂടിക്കാഴ്‌ച നടത്തുന്നതിനായിരുന്നു അത്‌. നിയമപരമായ കാര്യങ്ങളിൽ കൊവിങ്‌ടൺ സഹോദരന്റെ അനുഭവസമ്പത്ത്‌ അപാരം തന്നെയായിരുന്നു. ഐക്യനാടുകളിലെ സുപ്രീം കോടതിയിൽ താൻ വാദിച്ച 45 കേസുകളിൽ 36 എണ്ണവും വിജയമാക്കിത്തീർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

പതിയെപ്പതിയെ കാനഡയിലെ സാക്ഷികളുടെ അവസ്ഥ മെച്ചപ്പെടാൻ തുടങ്ങി. 1944-ൽ, ടൊറന്റോയിലെ ബ്രാഞ്ച്‌ വക സ്വത്തെല്ലാം തിരികെ നൽകി. നിരോധനത്തിനു മുമ്പ്‌ ബ്രാഞ്ചിൽ സേവിച്ചിരുന്നവർക്ക്‌ വീണ്ടും അവിടേക്കു മടങ്ങാൻ കഴിഞ്ഞു. മനഃസാക്ഷിപരമായ കാരണങ്ങളാൽ വിയോജിപ്പുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ നിർബന്ധിക്കരുത്‌ എന്ന്‌ 1945-ൽ ഒൺടേറിയോയിലെ അത്യുന്നത നീതിപീഠം വിധിച്ചു. മാത്രമല്ല, സ്‌കൂളിൽ നിന്നും പുറത്താക്കപ്പെട്ട കുട്ടികളെ തിരിച്ചെടുക്കാനും വിധിയായി. ഒടുവിൽ, 1946-ൽ കനേഡിയൻ ഗവൺമെന്റ്‌ എല്ലാ സാക്ഷികളെയും തൊഴിൽപ്പാളയങ്ങളിൽ നിന്നു വിട്ടയച്ചു. കൊവിങ്‌ടൺ സഹോദരന്റെ മാർഗനിർദേശത്തിൻ കീഴിൽ, ഇത്തരം കേസുകളിൽ ധൈര്യത്തോടെയും ദൃഢനിശ്ചയത്തോടെയും എല്ലാറ്റിലുമുപരി, യഹോവയിൽ ഉള്ള ആശ്രയത്തോടെയും പോരാടാൻ ഞാൻ പഠിച്ചു.

ക്യൂബെക്കിലെ നിയമപോരാട്ടം

കാനഡയുടെ മിക്ക ഭാഗങ്ങളിലും യഹോവയുടെ സാക്ഷികളുടെ മതസ്വാതന്ത്ര്യം ആദരിക്കപ്പെടാൻ തുടങ്ങിയെങ്കിലും, ഫ്രഞ്ച്‌ കത്തോലിക്കാ പ്രവിശ്യയായ ക്യൂബെക്‌ ഒരു അപവാദം ആയി തുടർന്നു. 300-ലധികം വർഷങ്ങളായി റോമൻ കത്തോലിക്കാ സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിൽ ആയിരുന്നു ഈ പ്രവിശ്യ. സ്‌കൂളുകളും ആശുപത്രികളും മിക്ക പൊതുജന സർവീസുകളും ഒന്നുകിൽ വൈദികർ നടത്തിയിരുന്നതോ അല്ലെങ്കിൽ നിയന്ത്രിച്ചിരുന്നവയോ ആയിരുന്നു. എന്തിനധികം, ക്യൂബെക്‌ നിയമനിർമാണ സഭയിൽ സ്‌പീക്കറുടെ ഇരിപ്പിടത്തിനു തൊട്ടരുകിലായി കത്തോലിക്കാ കർദിനാളിന്‌ ഒരു സിംഹാസനംപോലും ഉണ്ടായിരുന്നു!

ക്യൂബെക്കിന്റെ പ്രധാനമന്ത്രിയും അറ്റോർണി ജനറലും ആയിരുന്ന മോറിസ്‌ ഡ്യൂപ്ലേസി ഒരു സ്വേച്ഛാധിപതിയായിരുന്നു. “നുണ, അന്യായം, അഴിമതി, വ്യവസ്ഥാപിത രീതിയിൽ ഉള്ള അധികാര ദുർവിനിയോഗം, സങ്കുചിതമനസ്‌കരുടെ ആധിപത്യം, മൂഢതയുടെ തേർവാഴ്‌ച എന്നിവ മുഖമുദ്രയായിരുന്ന ഒരു ഇരുപതുവർഷ വാഴ്‌ച” ആയിരുന്നു പ്രവിശ്യയുടെമേൽ ഡ്യൂപ്ലേസി അടിച്ചേൽപ്പിച്ചത്‌ എന്ന്‌ ക്യൂബെക്‌ ചരിത്രകാരനായ ഷേരാർ പെൽറ്റ്യേ പറയുന്നു. റോമൻ കത്തോലിക്കാ കർദിനാളായിരുന്ന വിലെനെവുമായി കൈകോർത്തു പ്രവർത്തിച്ചുകൊണ്ട്‌ ഡ്യൂപ്ലേസി തന്റെ രാഷ്‌ട്രീയ അധികാരം ശക്തിപ്പെടുത്തി.

1940-കളുടെ തുടക്കത്തിൽ ക്യൂബെക്കിൽ 300 സാക്ഷികൾ ഉണ്ടായിരുന്നു. എന്റെ അനുജൻ ജോ ഉൾപ്പെടെ അവരിൽ പലരും കാനഡയുടെ മറ്റു ഭാഗങ്ങളിൽ നിന്നെത്തിയ പയനിയർമാർ ആയിരുന്നു. ക്യൂബെക്കിൽ പ്രസംഗവേല പുരോഗമിച്ചതോടെ, വൈദികരിൽനിന്നുള്ള സമ്മർദത്തിനു വശംവദരായി പ്രാദേശിക പോലീസ്‌ സാക്ഷികളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങി. അറസ്റ്റുകൾ ഒരു തുടർക്കഥയായി മാറി. വാണിജ്യസംബന്ധമായ തദ്ദേശനിയമങ്ങൾ ഞങ്ങളുടെ മത പ്രവർത്തനങ്ങളുടെമേൽ തെറ്റായി ബാധകമാക്കിക്കൊണ്ടും അവർ സാക്ഷികളുടെ പ്രവർത്തനങ്ങളെ ഒതുക്കാൻ ശ്രമിച്ചു.

ക്യൂബെക്കിലുള്ള ക്രിസ്‌തീയ സഹോദരീസഹോദരന്മാർക്കു വേണ്ടി വാദിക്കുന്ന സാക്ഷികളല്ലാത്ത വക്കീലന്മാരെ സഹായിക്കുന്നതിനുവേണ്ടി ആയിടയ്‌ക്ക്‌ ടൊറന്റോയിൽ നിന്ന്‌ ക്യൂബെക്കിലേക്ക്‌ എനിക്കു കൂടെക്കൂടെ പോകേണ്ടിവന്നിരുന്നു. ഒടുവിൽ ക്യൂബെക്കിലേക്കു താമസം മാറ്റാൻ എന്നോട്‌ ആവശ്യപ്പെട്ടു. ഓരോ ദിവസവും എന്റെ ആദ്യത്തെ ജോലി, തലേന്ന്‌ എത്ര പേർ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തി അവർക്കെല്ലാം ജാമ്യം ലഭിക്കുന്നതിന്‌ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ പെട്ടെന്നുതന്നെ പ്രാദേശിക കോടതിയിൽ എത്തിച്ചേരുകയായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, ഫ്രാങ്ക്‌ റോങ്‌കാരെലി എന്ന സമ്പന്നനായ സാക്ഷി മിക്ക കേസുകളിലും ജാമ്യം നിൽക്കാനെത്തിയിരുന്നു.

1944 മുതൽ 1946 വരെയുള്ള കാലയളവിൽ, തദ്ദേശനിയമങ്ങൾ ലംഘിച്ചു എന്ന ആരോപണത്തിന്റെ പേരിൽ പ്രോസിക്യൂട്ടു ചെയ്യപ്പെട്ടവരുടെ എണ്ണം 40-ൽ നിന്ന്‌ 800 ആയി കുതിച്ചുയർന്നു! അറസ്റ്റുകളിലൂടെയും മറ്റും പബ്ലിക്‌ അധികാരികൾ യഹോവയുടെ സാക്ഷികളെ തുടർച്ചയായി ബുദ്ധിമുട്ടിച്ചതു കൂടാതെ, കത്തോലിക്കാ പുരോഹിതന്മാർ എരിവുകേറ്റിയതിന്റെ ഫലമായി അക്രമാസക്തരായ ജനക്കൂട്ടങ്ങൾ അവരെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.

ഈ പ്രതിസന്ധിഘട്ടത്തെ എങ്ങനെ നേരിടണമെന്നു തീരുമാനിക്കുന്നതിന്‌ 1946 നവംബർ 2, 3 തീയതികളിൽ മോൺട്രിയോളിൽ ഒരു പ്രത്യേക സമ്മേളനം നടത്തപ്പെട്ടു. “നാം എന്തു ചെയ്യും?” എന്ന ശീർഷകത്തിലുള്ള അവസാനപ്രസംഗം നടത്തിയത്‌ നോർ സഹോദരനായിരുന്നു. ഹാജരായിരുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ ഉത്തരം കേട്ടപ്പോൾ അതിരറ്റ സന്തോഷം തോന്നി. ദൈവത്തോടും ക്രിസ്‌തുവിനോടും സ്വാതന്ത്ര്യത്തോടുമുള്ള ക്യൂബെക്കിന്റെ കടുത്ത വിദ്വേഷം കാനഡയ്‌ക്കു മുഴുവൻ ലജ്ജാകരം (ഇംഗ്ലീഷ്‌) എന്ന, ഇപ്പോൾ ചരിത്രപരമായി പ്രാധാന്യം അർഹിക്കുന്ന ലഘുലേഖ അദ്ദേഹം ഉറക്കെ വായിച്ചു. നാലു പേജുള്ള ആ ലഘുലേഖയിൽ, ക്യൂബെക്കിലെ യഹോവയുടെ സാക്ഷികൾക്കെതിരെ വൈദികർ ഇളക്കിവിട്ട ലഹളകൾ, പോലീസ്‌ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ, അറസ്റ്റുകൾ, അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ ആക്രമണം എന്നിവയുടെയെല്ലാം സമ്പൂർണ വിശദാംശങ്ങൾ—പേരുകളും തീയതികളും സ്ഥലങ്ങളും ഉൾപ്പെടെ—അതിശക്തമായ ഭാഷയിൽ തുറന്നുകാട്ടിയിരുന്നു. വെറും 12 ദിവസങ്ങൾക്കു ശേഷം കാനഡയിൽ ഉടനീളം അതിന്റെ വിതരണം ആരംഭിച്ചു.

ദിവസങ്ങൾക്കുള്ളിൽ, യഹോവയുടെ സാക്ഷികൾക്ക്‌ എതിരെ ഡ്യൂപ്ലേസി പരസ്യമായി ഒരു “വിട്ടുവീഴ്‌ചയില്ലാത്ത യുദ്ധം” പ്രഖ്യാപിച്ചു. എന്നാൽ, അറിയാതെതന്നെ അദ്ദേഹം ഞങ്ങൾക്ക്‌ അനുകൂലമായി പ്രവർത്തിക്കുകയാണു ചെയ്‌തത്‌. അതെങ്ങനെ? ക്യൂബെക്കിന്റെ കടുത്ത വിദ്വേഷം എന്ന ലഘുലേഖ വിതരണം ചെയ്യുന്നവരുടെമേൽ രാജ്യദ്രോഹക്കുറ്റം ചുമത്താൻ അദ്ദേഹം ഉത്തരവിട്ടു. എന്നാൽ രാജ്യദ്രോഹക്കുറ്റ കേസുകൾ ക്യൂബെക്കിലെ കോടതികളിൽ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നില്ല. കാനഡയിലെ സുപ്രീംകോടതിതന്നെ കൈകാര്യം ചെയ്യേണ്ടത്ര ഗുരുതരമായ കുറ്റമാണത്‌. കോപം കൊണ്ട്‌ അന്ധനായിത്തീർന്നിരുന്ന ഡ്യൂപ്ലേസിയാകട്ടെ അതിന്‌ ഇങ്ങനെയൊരു വശമുള്ള കാര്യം അത്ര ശ്രദ്ധിച്ചതുമില്ല. പിന്നെ അദ്ദേഹം, ഫ്രാങ്ക്‌ റോങ്‌കാരെലിയുടെ മദ്യലൈസൻസ്‌ റദ്ദാക്കാൻ നേരിട്ട്‌ ഉത്തരവിട്ടു. അദ്ദേഹം ആയിരുന്നല്ലോ ഞങ്ങൾക്കു വേണ്ടി മിക്കപ്പോഴും ജാമ്യം നിന്നിരുന്നത്‌. വീഞ്ഞു കിട്ടാതായതിനാൽ, ഏതാനും മാസങ്ങൾക്കകം മോൺട്രിയോളിൽ ഉണ്ടായിരുന്ന ഒന്നാന്തരമൊരു റെസ്റ്ററന്റ്‌ അദ്ദേഹത്തിന്‌ അടച്ചുപൂട്ടേണ്ടി വന്നു. അദ്ദേഹം സാമ്പത്തികമായി ആകെപ്പാടെ തകർന്ന നിലയിലായി.

അറസ്റ്റുകൾ പെരുകി. പ്രോസിക്യൂഷനുകളുടെ എണ്ണം 800-ൽ നിന്ന്‌ 1,600 ആയി ഉയർന്നു. യഹോവയുടെ സാക്ഷികളുടെ കേസുകൾ കാരണം ക്യൂബെക്‌ കോടതികളിൽ മറ്റൊരു പണിയും നടക്കുന്നില്ലെന്നു പല അഭിഭാഷകരും ജഡ്‌ജിമാരും പരാതിപ്പെടുകയുണ്ടായി. അങ്ങനെ പറയുമ്പോഴെല്ലാം ഞങ്ങൾ അതിന്‌ ഒരു എളുപ്പ പരിഹാരം നിർദേശിക്കുമായിരുന്നു: ക്രിസ്‌ത്യാനികളെ അറസ്റ്റു ചെയ്യുന്നതിനു പകരം പോലീസ്‌ യഥാർഥ കുറ്റവാളികളെ അറസ്റ്റു ചെയ്യട്ടെ. അതോടെ പ്രശ്‌നം തീരും!

മോൺട്രിയോളിൽ നിന്നുള്ള എ. എൽ. സ്റ്റൈൻ, ക്യൂബെക്‌ നഗരത്തിൽ നിന്നുള്ള സാം എസ്‌. ബാർഡ്‌ എന്നീ ധീരരായ രണ്ടു യഹൂദ അഭിഭാഷകരാണ്‌ ഞങ്ങൾക്കുവേണ്ടി പല കേസുകളും വാദിച്ചത്‌. പ്രത്യേകിച്ചും, ക്യൂബെക്കിലെ അഭിഭാഷകവൃന്ദത്തിൽ എനിക്ക്‌ അംഗത്വം ലഭിച്ച 1949-നു മുമ്പ്‌. ക്യൂബെക്കിലെ യഹോവയുടെ സാക്ഷികളെ “നമ്മുടെ സമൂഹം ഒന്നടങ്കം പരിഹസിക്കുകയും പീഡിപ്പിക്കുകയും വെറുക്കുകയും ചെയ്‌തു; എന്നിരുന്നാലും, നിയമപരമായ മാർഗങ്ങളിലൂടെ സഭ, ഗവൺമെന്റ്‌, രാഷ്‌ട്രം, പോലീസ്‌, പൊതു അഭിപ്രായം എന്നിവയ്‌ക്കെതിരെ പോരാടാൻ അവർക്കു കഴിഞ്ഞു” എന്ന്‌ പിൽക്കാലത്ത്‌ കാനഡയുടെ പ്രധാനമന്ത്രിയായിത്തീർന്ന പ്യെർ എലിയട്ട്‌ ട്രൂഡോ എഴുതുകയുണ്ടായി.

ക്യൂബെക്‌ കോടതികൾക്ക്‌ ഉണ്ടായിരുന്ന മനോഭാവം മനസ്സിലാക്കുന്നതിന്‌ എന്റെ അനുജൻ ജോയോടുള്ള പെരുമാറ്റം തന്നെ എടുത്താൽ മതിയാകും. സമാധാനത്തിനു ഭംഗംവരുത്തി എന്നതായിരുന്നു അവന്റെമേൽ ആരോപിക്കപ്പെട്ടിരുന്ന കുറ്റം. മുനിസിപ്പൽ ജഡ്‌ജിയായിരുന്ന ഷാൻ മെർസ്യേ, 60 ദിവസം തടവിൽ കഴിയുക എന്ന പരമാവധി ശിക്ഷ ജോയ്‌ക്ക്‌ വിധിച്ചു. വിധിവാചകം ഉച്ചരിച്ചതിനുശേഷം ഉടനെ, സകല നിയന്ത്രണവും വിട്ട്‌ ജോയെ തനിക്കു ജീവിതകാലം മുഴുവൻ തടവിലിടാൻ സാധിച്ചെങ്കിൽ എന്ന്‌ ജഡ്‌ജിയുടെ പീഠത്തിൽ ഇരുന്നുകൊണ്ടുതന്നെ അദ്ദേഹം അലറി!

“സാക്ഷികളെയോ സാക്ഷികളെന്നു സംശയം തോന്നുന്നവരെയോ കണ്ടാൽ ഉടനടി അറസ്റ്റു ചെയ്യാൻ” മെർസ്യേ ക്യൂബെക്‌ പോലീസിന്‌ ഉത്തരവു നൽകിയതായി ഒരു പത്രം റിപ്പോർട്ടുചെയ്‌തു. എന്നാൽ ഞങ്ങളുടെ ക്യൂബെക്കിന്റെ കടുത്ത വിദ്വേഷം ലഘുലേഖയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ സത്യമാണെന്ന്‌ തെളിയിക്കാൻ മാത്രമേ ഇത്തരം നടപടികൾ ഉപകരിച്ചുള്ളൂ. ക്യൂബെക്കിനു വെളിയിൽ ഉള്ള കനേഡിയൻ ദിനപത്രങ്ങളുടെ ചില തലക്കെട്ടുകൾ ഇതാ: “ഇരുണ്ടയുഗം ക്യൂബെക്കിലേക്കു തിരിച്ചുവരുന്നു” (ദ ടൊറന്റോ സ്റ്റാർ), “മതവിചാരണയുടെ മടങ്ങിവരവ്‌” (ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ, ടൊറന്റോ), “ഫാസിസത്തിന്റെ ദുർഗന്ധം” (ദ ഗസെറ്റ്‌, ഗ്ലേസ്‌ ബേ, നോവ സ്‌കോഷ).

രാജ്യദ്രോഹക്കുറ്റത്തിന്‌ എതിരെ വാദിക്കുന്നു

1947-ൽ ഞങ്ങളുടെ ആദ്യത്തെ രാജ്യദ്രോഹക്കുറ്റക്കേസിന്റെ വിചാരണയിൽ ഞാൻ സ്റ്റൈനിനെ സഹായിച്ചു. ഇമേ ബൂഷേയുടെ കേസായിരുന്നു അത്‌. തന്റെ വീടിന്റെ ചുറ്റുവട്ടത്ത്‌ ഇമേ കുറച്ചു ലഘുലേഖകൾ വിതരണം ചെയ്‌തിരുന്നു. ഇമേയുടെ വിചാരണാവേളയിൽ, ക്യൂബെക്കിന്റെ കടുത്ത വിദ്വേഷം ലഘുലേഖയിൽ അസത്യങ്ങളൊന്നുമില്ലെന്നും യഹോവയുടെ സാക്ഷികൾക്കെതിരെ നടന്ന കൊടുംക്രൂരതകളെ തുറന്നു കാട്ടാൻ അത്‌ ശക്തമായ ഭാഷ ഉപയോഗിച്ചെന്നേ ഉള്ളൂ എന്നും തെളിയിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ലഘുലേഖയിൽ പരാമർശിച്ചിരുന്ന പാതകങ്ങൾ ചെയ്‌തവർക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിട്ടില്ല എന്നും ഞങ്ങൾ ചൂണ്ടിക്കാട്ടി. ഇമേയാണെങ്കിൽ സാക്ഷികൾക്കെതിരെ നടന്ന കൊടുംക്രൂരതകളെ പരസ്യപ്പെടുത്തി എന്ന ഒറ്റയൊരു കാരണത്തിന്റെ പേരിലാണ്‌ കുറ്റംവിധിക്കപ്പെട്ടത്‌. ചുരുക്കത്തിൽ, പ്രോസിക്യൂഷന്റെ നിലപാടുകൊണ്ട്‌ ഇതാണു തെളിഞ്ഞത്‌: സത്യം പറയുക എന്നത്‌ ഒരു കുറ്റകൃത്യം ആണ്‌!

“രാജ്യദ്രോഹ”ത്തെ സംബന്ധിച്ച 350 വർഷം പഴക്കമുള്ള, അത്രയ്‌ക്കു വ്യക്തമല്ലാത്ത ഒരു നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ക്യൂബെക്‌ കോടതികൾ തീർപ്പുകൽപ്പിച്ചിരുന്നത്‌. അതനുസരിച്ച്‌, ഗവൺമെന്റിനെ വിമർശിക്കുന്ന ഏതൊരാളുടെ മേലും കുറ്റംചുമത്താൻ കഴിയും. തന്റെ ഭരണത്തിനെതിരെ ഉയർന്ന നാവുകളെയെല്ലാം ഡ്യൂപ്ലേസി നിശ്ശബ്ദമാക്കിയിരുന്നതും ഇതേ നിർവചനം ഉപയോഗിച്ചായിരുന്നു. എന്നാൽ ഒരു ആധുനിക ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം, ഭരണകൂടത്തിന്‌ എതിരെ അക്രമമോ പ്രക്ഷോഭമോ ഇളക്കിവിടുന്നതിനെ മാത്രമേ “രാജ്യദ്രോഹക്കുറ്റ”മായി പരിഗണിക്കാൻ കഴിയൂ എന്ന ഞങ്ങളുടെ സബ്‌മിഷൻ 1950-ൽ കാനഡയുടെ സുപ്രീം കോടതി അംഗീകരിക്കുകയുണ്ടായി. ക്യൂബെക്കിന്റെ കടുത്ത വിദ്വേഷം ലഘുലേഖയിൽ അത്തരത്തിലുള്ള അക്രമമോ പ്രക്ഷോഭമോ ഇളക്കിവിടുന്ന യാതൊരു പ്രസ്‌താവനയും കാണാൻ സാധിക്കില്ല, അതുകൊണ്ട്‌ അതിന്റെ പിന്നിൽ പ്രവർത്തിച്ചവർ നിയമാനുസൃതമായ സംസാരസ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണു ചെയ്‌തത്‌ എന്നു കോടതി തീർപ്പുകൽപ്പിച്ചു. പ്രധാനപ്പെട്ട ഈ ഒരൊറ്റ വിധിയേ വേണ്ടിവന്നുള്ളൂ, 123 രാജ്യദ്രോഹക്കുറ്റകേസുകളും തള്ളിപ്പോകാൻ! യഹോവ വിജയം നൽകുന്നത്‌ എന്റെ സ്വന്തം കണ്ണുകൾ കൊണ്ടു ഞാൻ കണ്ടു.

സെൻസർഷിപ്പിനെതിരെ പടവെട്ടുന്നു

പോലീസ്‌ ചീഫിന്റെ അനുവാദമില്ലാതെ ക്യൂബെക്‌ നഗരത്തിൽ സാഹിത്യം വിതരണം ചെയ്യാൻ പാടില്ലെന്ന്‌ അനുശാസിക്കുന്ന ഒരു തദ്ദേശനിയമം അവിടെ നിലവിൽ ഉണ്ടായിരുന്നു. വാസ്‌തവത്തിൽ അതുവഴി, സാഹിത്യങ്ങളെ നേരിട്ടു സെൻസർ ചെയ്യുക ആയിരുന്നു, അതുകൊണ്ടുതന്നെ ആ നിയമം മത സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന ഒന്നായിരുന്നു. ഈ തദ്ദേശനിയമപ്രകാരം ലോർയേ സോമ്യൂറിന്‌—അദ്ദേഹം അക്കാലത്ത്‌ ഒരു സഞ്ചാരമേൽവിചാരകനായിരുന്നു—മൂന്നുമാസം ജയിലിൽ കിടക്കേണ്ടിവന്നു. ഒപ്പം, അതിന്റെ അടിസ്ഥാനത്തിലുള്ള മറ്റനേകം കുറ്റാരോപണങ്ങളെയും അദ്ദേഹത്തിന്‌ നേരിടേണ്ടതായി വന്നു.

യഹോവയുടെ സാക്ഷികളുടെ മേൽ തദ്ദേശനിയമം അടിച്ചേൽപ്പിക്കുന്നതിൽ നിന്ന്‌ ക്യൂബെക്‌ നഗരത്തെ തടയുന്നതിന്‌

1947-ൽ സോമ്യൂർ സഹോദരന്റെ പേരിൽ ഒരു സിവിൽ ഹർജി ഫയൽ ചെയ്‌തു. ക്യൂബെക്‌ കോടതികൾ ഞങ്ങൾക്കെതിരായാണ്‌ വിധിച്ചത്‌. അതുകൊണ്ട്‌, ഞങ്ങൾ കാനഡയിലെ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു. കോടതിയിലെ ഒമ്പതു ജഡ്‌ജിമാരുടെയും മുമ്പാകെ, ഏഴു ദിവസം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിൽ 1953 ഒക്‌ടോബറിൽ, ആ നിയമം സാക്ഷികൾക്കെതിരെ അടിച്ചേൽപ്പിക്കുന്നതിനെ നിരോധിച്ചുകൊണ്ട്‌ ഒരു ആജ്ഞ പുറപ്പെടുവിക്കണമെന്ന ഞങ്ങളുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. അച്ചടിച്ച ബൈബിൾ പ്രഭാഷണങ്ങൾ പരസ്യമായി വിതരണം ചെയ്യുക എന്നത്‌ യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ ആരാധനയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണെന്നു കോടതി സമ്മതിച്ചു. അതുകൊണ്ട്‌, ഭരണഘടന അനുസരിച്ച്‌, യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങൾ സെൻസർ ചെയ്യാൻ പാടില്ല എന്നായിരുന്നു കോടതിവിധി.

അങ്ങനെ, ബൂഷേ കേസ്‌ വഴി, യഹോവയുടെ സാക്ഷികൾ പറഞ്ഞത്‌ എന്താണോ അതു നിയമപരമാണെന്നു സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞു. സോമ്യൂർ കേസിലൂടെ, അത്‌ എവിടെ, ഏതുവിധത്തിൽ പറയണം എന്നും സ്ഥിരീകരിക്കാനായി. സോമ്യൂർ കേസിൽ വിജയിക്കാൻ കഴിഞ്ഞതുകൊണ്ട്‌ തദ്ദേശനിയമത്തിന്റെ പേരിലുള്ള 1,100-ലധികം കുറ്റാരോപണങ്ങളാണ്‌ ഒറ്റയടിക്ക്‌ ക്യൂബെക്കിൽ തള്ളിപ്പോയത്‌. മോൺട്രിയോളിൽ ആണെങ്കിൽ, 500-ലധികം കേസുകൾ തെളിവുകൾ ഒന്നുമില്ലെന്ന കാരണത്താൽ തള്ളിപ്പോയി. പെട്ടെന്നുതന്നെ എല്ലാ കുറ്റാരോപണങ്ങളും തള്ളപ്പെട്ടു, ക്യൂബെക്കിൽ പ്രോസിക്യൂഷനുകൾ ഒന്നും പിന്നെ ബാക്കിയുണ്ടായിരുന്നില്ല!

ഡ്യൂപ്ലേസിയുടെ അന്തിമ ആക്രമണം

യഹോവയുടെ സാക്ഷികൾക്കെതിരെ ഉപയോഗിക്കാൻ പറ്റിയ നിയമങ്ങൾ ഒന്നും ബാക്കിയില്ലാതിരുന്നതുകൊണ്ട്‌, 1954 ജനുവരി ആരംഭത്തിൽ ഡ്യൂപ്ലേസി നിയമനിർമാണ സഭയിൽ ഒരു പുതിയ നിയമം, 38-ാം നമ്പർ ബിൽ, അവതരിപ്പിച്ചു. മാധ്യമങ്ങൾ അതിനെ വിശേഷിപ്പിച്ചത്‌ ‘യഹോവയുടെ സാക്ഷികൾക്ക്‌ എതിരെയുള്ള നിയമം’ എന്നാണ്‌. പ്രസ്‌തുത ബില്ലനുസരിച്ച്‌, “നിന്ദാപരമോ അവഹേളനാപരമോ” ആയ ഒരു പ്രസ്‌താവന നടത്താൻ ആരെങ്കിലും ഉദ്ദേശിക്കുന്നു എന്ന്‌ ഒരുവനു സംശയം തോന്നുന്നപക്ഷം, അയാൾക്ക്‌ യാതൊരു തെളിവിന്റെയും പിൻബലമില്ലാതെതന്നെ കോടതിയിൽ പരാതി സമർപ്പിക്കാൻ കഴിയുമായിരുന്നു. ഡ്യൂപ്ലേസിക്ക്‌ അപ്പോൾ, അറ്റോർണി ജനറൽ എന്ന നിലയിൽ ഉള്ള തന്റെ അധികാരം ഉപയോഗിച്ച്‌, എന്തെങ്കിലും പരസ്യപ്രസ്‌താവനകൾ നടത്തുന്നതിൽ നിന്ന്‌ കുറ്റാരോപിതനായ ആ വ്യക്തിയെ തടയുന്ന ഒരു നിരോധനാജ്ഞ സമ്പാദിക്കാൻ കഴിയുമായിരുന്നു. ഒരൊറ്റ വ്യക്തിക്കെതിരെ നിരോധനാജ്ഞ നേടിയെടുക്കാൻ കഴിഞ്ഞാൽ പിന്നെ അയാളുടെ സഭയിലെ മുഴുഅംഗങ്ങൾക്കും പരസ്യ പ്രസ്‌താവനകൾ നടത്തുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമായിരുന്നു. അതിനുപുറമേ, ആ സഭയുടെ മതപരമായ എല്ലാ സാഹിത്യങ്ങളും ബൈബിളുകളും കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്യും. കേസിന്‌ ഒരു തീർപ്പ്‌ ഉണ്ടാകുന്നതുവരെ—അതിനു വർഷങ്ങൾതന്നെ എടുത്തേക്കാം—ആ സഭയുടെ ആരാധനാലയങ്ങൾ എല്ലാം അടച്ചുപൂട്ടും.

15-ാം നൂറ്റാണ്ടിൽ ടോർക്കിമാഡയുടെ നേതൃത്വത്തിൽ നടന്ന സ്‌പാനിഷ്‌ മതവിചാരണാ സമയത്ത്‌ രൂപപ്പെടുത്തിയെടുത്ത ഒരു നിയമത്തിന്റെ പകർപ്പായിരുന്നു 38-ാം നമ്പർ ബിൽ. തെറ്റു ചെയ്‌തതിന്റെ തെളിവുകൾ ഒന്നുമില്ലെങ്കിലും കുറ്റം ചുമത്തപ്പെട്ട വ്യക്തിക്കും അയാളുടെ എല്ലാ സഹകാരികൾക്കും പൗരാവകാശങ്ങളെല്ലാം നഷ്ടപ്പെടുമായിരുന്നു. 38-ാം നമ്പർ ബില്ലിനെ കുറിച്ചു പരാമർശിക്കവെ, യഹോവയുടെ സാക്ഷികളുടെ എല്ലാ രാജ്യഹാളുകളും അടച്ചുപൂട്ടാനും ഒപ്പം അവരുടെ ബൈബിളുകളും മറ്റു സാഹിത്യങ്ങളും പിടിച്ചെടുത്തു നശിപ്പിക്കാനും പ്രവിശ്യാപ്പോലീസിനു നിർദേശം ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. ഇങ്ങനെയൊരു അതിഭയങ്കര ഭീഷണി ഉയർന്നതോടെ യഹോവയുടെ സാക്ഷികൾ ആ പ്രവിശ്യയിൽനിന്ന്‌ തങ്ങളുടെ എല്ലാ മതസാഹിത്യങ്ങളും മാറ്റി. എന്നിരുന്നാലും, തങ്ങളുടെ ബൈബിളുകളുടെ സ്വന്തം പ്രതികൾ മാത്രം ഉപയോഗിച്ച്‌ അവർ പരസ്യപ്രസംഗവേല തുടരുകതന്നെ ചെയ്‌തു.

1954 ജനുവരി 28-ാം തീയതി ബിൽ നിയമമായിത്തീർന്നു. പിറ്റേന്ന്‌ രാവിലെ 9 മണിക്കുതന്നെ ഞാൻ കോടതിയിൽ എത്തിച്ചേർന്നു. ഡ്യൂപ്ലേസിക്ക്‌ ഈ നിയമം യഹോവയുടെ സാക്ഷികൾക്കെതിരെ ആയുധമാക്കാൻ കഴിയുന്നതിനു മുമ്പുതന്നെ അതിനെതിരെ സ്ഥിരമായ ഒരു നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ക്യൂബെക്‌ പ്രവിശ്യയിൽ ഉള്ള എല്ലാ യഹോവയുടെ സാക്ഷികൾക്കും വേണ്ടി ഒരു ആക്ഷൻ ഫയൽ ചെയ്യുക ആയിരുന്നു എന്റെ ലക്ഷ്യം. പക്ഷേ, 38-ാം നമ്പർ ബിൽ ഒറ്റ തവണപോലും ഉപയോഗിച്ചിട്ടില്ലായിരുന്നതിനാൽ അതിന്മേൽ ഒരു താത്‌കാലിക നിരോധനം പോലും ഏർപ്പെടുത്താൻ ജഡ്‌ജി തയ്യാറായില്ല. എന്നിരുന്നാലും, ഗവൺമെന്റ്‌ അത്‌ ഉപയോഗിക്കാൻ ശ്രമിക്കുന്ന പക്ഷം, സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട്‌ എനിക്ക്‌ അദ്ദേഹത്തെ സമീപിക്കാനാകുമെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു. അങ്ങനെ, ജഡ്‌ജിയുടെ നടപടിക്ക്‌ ഒരു താത്‌കാലിക നിരോധനത്തിന്റെ അതേ ഫലമാണ്‌ ഉണ്ടായത്‌. കാരണം, ആ നിയമം ഉപയോഗിക്കാൻ ഡ്യൂപ്ലേസി ശ്രമിച്ചാലുടനെ അദ്ദേഹത്തിന്റെ പ്രവർത്തനം തടയപ്പെടുമായിരുന്നു!

പിറ്റേ ആഴ്‌ച, ഈ പുതിയ നിയമപ്രകാരം പോലീസ്‌ എന്തെങ്കിലും നടപടിയെടുക്കുമോ എന്നറിയാനായി ഞങ്ങൾ കാത്തിരുന്നു. യാതൊന്നും സംഭവിച്ചില്ല! അതിന്റെ കാരണം മനസ്സിലാക്കുന്നതിന്‌ ഞാൻ ഒരു പരീക്ഷണം നടത്തിനോക്കി. ഡ്യൂപ്ലേസിയുടെ സ്വന്തം നഗരമായ ട്രോയിസ്‌-റിവിറെസിൽ രണ്ടു പയനിയർമാർ, വിക്ടോറിയ ഡഗലൂക്കും (പിന്നീട്‌ വിക്ടോറിയ സ്റ്റീലെ), ഹെലൻ ഡഗലൂക്കും (പിന്നീട്‌ ഹെലൻ സിംകോക്‌സ്‌) സാഹിത്യവുമായി വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടു. എന്നാൽ യാതൊരു പ്രതികരണവും ഉണ്ടായില്ല. സഹോദരിമാർ അതിൽ മുഴുകിയിരുന്ന സമയത്ത്‌, പ്രവിശ്യാപ്പോലീസിനെ ഫോൺ ചെയ്‌തു വിവരം അറിയിക്കാൻ ഞാൻ ലോർയേ സോമ്യൂറിനെ ചുമതലപ്പെടുത്തി. താൻ ആരാണെന്നു വെളിപ്പെടുത്താതെ, യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്നുണ്ട്‌ എന്നും പോലീസ്‌ ഡ്യൂപ്ലേസിയുടെ പുതിയ നിയമം നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ശാന്തതയോടെ ഇങ്ങനെ മറുപടി നൽകി: “ഉവ്വ്‌, നിയമം പാസ്സാക്കിയ കാര്യം ഞങ്ങൾക്കറിയാം. പക്ഷേ പിറ്റേ ദിവസംതന്നെ യഹോവയുടെ സാക്ഷികൾ ഞങ്ങൾക്കെതിരെ ഒരു നിരോധനാജ്ഞ സമ്പാദിച്ചു. ഇനി ഞങ്ങൾക്കൊന്നും ചെയ്യാനാകില്ല.” അതുകേൾക്കേണ്ട താമസം, പ്രവിശ്യയിൽ നിന്നു മാറ്റിയ സാഹിത്യങ്ങൾ എല്ലാം ഞങ്ങൾ തിരികെ കൊണ്ടുവന്നു. ഈ കേസ്‌ മേൽക്കോടതികളിൽ കൂടി കടന്നുപോയ അടുത്ത പത്തു വർഷത്തേക്ക്‌ ഞങ്ങളുടെ പ്രസംഗവേല യാതൊരുവിധ തടസ്സവും കൂടാതെ വിജയകരമായി തുടർന്നു.

നിയമത്തിനെതിരെ നിരോധനാജ്ഞ നേടിയെടുത്തതിനുപുറമേ, 38-ാം നമ്പർ ബിൽ ഭരണഘടനാവിരുദ്ധമാണെന്നു കോടതിയെക്കൊണ്ട്‌ പ്രഖ്യാപിപ്പിക്കാനും ഞങ്ങൾ ശ്രമം നടത്തി. ഈ നിയമം യഹോവയുടെ സാക്ഷികളെ മാത്രം ലക്ഷ്യമാക്കിയുള്ളതായിരുന്നെന്നു തെളിയിക്കുന്നതിന്‌ തികച്ചും ധീരമായ ഒരു നീക്കം നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ഡ്യൂപ്ലേസിക്ക്‌ കോടതിയിൽ നേരിട്ട്‌ ഹാജരാകാൻ ഉള്ള സമൻസ്‌ നൽകുക. വിചാരണയ്‌ക്കു ഹാജരായിക്കൊണ്ട്‌ തെളിവു നൽകാൻ അദ്ദേഹത്തെ നിർബന്ധിക്കുക. രണ്ടര മണിക്കൂറോളം ഞാൻ അദ്ദേഹത്തെ ക്രോസ്സ്‌ വിസ്‌താരം നടത്തി. “യഹോവയുടെ സാക്ഷികൾക്ക്‌ എതിരെയുള്ള വിട്ടുവീഴ്‌ചയില്ലാത്ത യുദ്ധം” സംബന്ധിച്ച അദ്ദേഹത്തിന്റെ പരസ്യ പ്രഖ്യാപനങ്ങളും അതുപോലെ, 38-ാം നമ്പർ ബിൽ ക്യൂബെക്കിലുള്ള യഹോവയുടെ സാക്ഷികളുടെ അവസാനം ആയിരിക്കും എന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയുംതന്നെ ഞാൻ അദ്ദേഹത്തിനെതിരെ കൂടെക്കൂടെ ഉപയോഗിച്ചു. ദേഷ്യമടക്കാനാകാതെ അദ്ദേഹം പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്‌ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു: “നീ ശരിക്കും ഒരു അധികപ്രസംഗിയാണ്‌!”

അപ്പോൾ ഞാൻ പറഞ്ഞു: “മി. ഡ്യൂപ്ലേസി, വ്യക്തിപരമായ തലത്തിൽ ആണെങ്കിൽ എനിക്കും അങ്ങയെക്കുറിച്ച്‌ ഏതാനും അഭിപ്രായപ്രകടനങ്ങൾ നടത്താൻ കഴിയും. എന്നാൽ, ഇപ്പോൾ നമുക്കു സംസാരിക്കാനുള്ളത്‌ വളരെ ഗൗരവമേറിയ കാര്യങ്ങളാണ്‌. ദയവായി, എന്റെ ഒടുവിലത്തെ ചോദ്യത്തിന്‌ മറുപടി പറയാതിരുന്നതിന്റെ കാരണം കോടതിമുമ്പാകെ ഒന്നു വ്യക്തമാക്കാമോ?”

1964-ൽ ഞാൻ കാനഡയിലെ സുപ്രീം കോടതിമുമ്പാകെ 38-ാം നമ്പർ ബില്ലിന്‌ എതിരെ വാദിച്ചു. ആ നിയമം ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല എന്ന കാരണത്താൽ ബിൽ ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിക്കാൻ പക്ഷേ കോടതി തയ്യാറായില്ല. എന്നാൽ, ആ സമയമായപ്പോഴേക്കും ഡ്യൂപ്ലേസി മരിച്ചുപോയിരുന്നു. മാത്രമല്ല, 38-ാം നമ്പർ ബില്ലിന്റെ കാര്യം മിക്കവരുംതന്നെ മറന്നുപോകുകയും ചെയ്‌തിരുന്നു. ആ നിയമം യഹോവയുടെ സാക്ഷികൾക്ക്‌ എന്നല്ല ആർക്കും എതിരെ ഒരിക്കൽപ്പോലും ഉപയോഗിച്ചില്ല.

റോങ്‌കാരെലി സഹോദരന്റെ മദ്യ ലൈസൻസ്‌ നിയമവിരുദ്ധമായി റദ്ദാക്കിയതിനു നഷ്ടപരിഹാരം നൽകാൻ ഡ്യൂപ്ലേസിയോട്‌ കാനഡയുടെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 1959-ൽ അദ്ദേഹം മരിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു അത്‌. ആ സമയം മുതൽ, ക്യൂബെക്കിലെ ആളുകളിൽ പലരും ഞങ്ങളോടു വളരെ സൗഹാർദപരമായി ഇടപെടാൻ തുടങ്ങി. ഗവൺമെന്റിന്റെ ഒരു കണക്കെടുപ്പുപ്രകാരം, 1943-ൽ വെറും 300 ആയിരുന്ന യഹോവയുടെ സാക്ഷികളുടെ എണ്ണം ഇപ്പോൾ 33,000-ത്തിലധികം ആയിരിക്കുന്നു. അംഗസംഖ്യയുടെ കാര്യത്തിൽ പ്രവിശ്യയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന മതവിഭാഗം ഇപ്പോൾ യഹോവയുടെ സാക്ഷികളുടേതാണ്‌. നിയമത്തിന്റെയും പരസ്യ ശുശ്രൂഷയുടെയും ലോകത്ത്‌ യഹോവയുടെ സാക്ഷികൾ കൈവരിച്ച ഇത്തരം വിജയങ്ങൾ ഏതെങ്കിലും മനുഷ്യന്റെ നേട്ടമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. അതിനുപകരം, വിജയം നൽകുന്നത്‌ യഹോവയാണ്‌ എന്ന്‌ അതെല്ലാം എനിക്കു തെളിയിച്ചു തന്നിരിക്കുന്നു. കാരണം, യുദ്ധം അവന്റേതാണ്‌, നമ്മുടേതല്ല.—2 ദിനവൃത്താന്തം 20:15, ഓശാന ബൈബിൾ.

സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ

1954-ൽ ഞാൻ ഇംഗ്ലണ്ടിൽ നിന്നുള്ള സുന്ദരിയായൊരു പയനിയറെ, മാർഗരറ്റ്‌ ബീഗലിനെ വിവാഹം ചെയ്‌തു. ഞങ്ങൾ ഒരുമിച്ച്‌ പയനിയർ ശുശ്രൂഷ ആരംഭിച്ചു. അതോടൊപ്പം ഞാൻ കാനഡയിലും ഐക്യനാടുകളിലുമായി, യഹോവയുടെ സാക്ഷികൾക്കു വേണ്ടി കേസുകൾ വാദിക്കുന്നതിലും ഓസ്‌ട്രേലിയയിലെയും യൂറോപ്പിലെയും ചില കേസുകളിൽ ഉപദേശകനായി വർത്തിക്കുന്നതിലും തുടർന്നു. മാർഗരറ്റ്‌ ആയിരുന്നു എന്റെ സെക്രട്ടറി. അനേക വർഷങ്ങളോളം വിലതീരാത്ത ഒരു സഹായമായിരുന്നു അവൾ. 1984-ൽ ഞാൻ മാർഗരറ്റിനോടൊപ്പം കാനഡയിൽ മടങ്ങിയെത്തി. അവിടത്തെ ബ്രാഞ്ചിൽ സേവിക്കുന്നതിനുവേണ്ടി ആയിരുന്നു അത്‌. അവിടെ ഒരു നിയമ ഡിപ്പാർട്ടുമെന്റ്‌ പുനഃസ്ഥാപിക്കുന്നതിൽ സഹായിക്കാൻ എനിക്കു കഴിഞ്ഞു. എന്നാൽ, സങ്കടകരമെന്നു പറയട്ടെ, 1987-ൽ കാൻസർ ബാധിച്ച്‌ മാർഗരറ്റ്‌ മരണമടഞ്ഞു.

1969-ൽ അമ്മ മരിച്ചതിനു ശേഷം, എന്റെ അനുജൻ ജോയും ഭാര്യ എൽസിയും—വാച്ച്‌ടവർ ബൈബിൾ സ്‌കൂൾ ഓഫ്‌ ഗിലെയാദിന്റെ ഒമ്പതാമത്തെ ക്ലാസ്സിൽ നിന്ന്‌ അവർ മിഷനറിമാരായി സേവിക്കുന്നതിനുള്ള പരിശീലനം നേടിയിരുന്നു—അച്ഛനെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. 16 വർഷത്തിനു ശേഷം അദ്ദേഹം മരിക്കുന്നതുവരെ അവരാണ്‌ അദ്ദേഹത്തെ പരിപാലിച്ചത്‌. അവർ ഇങ്ങനെ ആത്മത്യാഗപരമായ വിധത്തിൽ പ്രവർത്തിച്ചതുകൊണ്ട്‌ എനിക്കു മുഴുസമയ ശുശ്രൂഷയിൽ തുടരാൻ കഴിഞ്ഞു. അതിനു ഞാൻ അവരോട്‌ എന്നെന്നും നന്ദിയുള്ളവനാണ്‌.

നിയമപോരാട്ടങ്ങൾ തുടരുന്നു

വർഷങ്ങൾ കടന്നുപോയതോടെ, യഹോവയുടെ സാക്ഷികൾ നടത്തുന്ന നിയമയുദ്ധങ്ങളുടെ സ്വഭാവത്തിനും വ്യത്യാസം വന്നു. രാജ്യഹാളുകൾക്കും സമ്മേളനഹാളുകൾക്കും വേണ്ടുന്ന സ്ഥലവും പെർമിറ്റുകളും നേടിയെടുക്കുന്നതിനു വേണ്ടിയുള്ള കേസുകളായിരുന്നു അവയിൽ പലതും. കൂടാതെ, കുട്ടികളുടെ സംരക്ഷണാവകാശത്തെ ചൊല്ലിയുള്ള കേസുകളും ഉണ്ടായിട്ടുണ്ട്‌. അത്തരം കേസുകളിൽ, സാക്ഷിയല്ലാത്ത മാതാവോ പിതാവോ മതഭ്രാന്ത്‌ നിമിത്തം ഒന്നുകിൽ കുട്ടിയുടെ സംരക്ഷണച്ചുമതല പൂർണമായി തനിക്കു വിട്ടുകിട്ടണം എന്നോ അല്ലെങ്കിൽ കുട്ടിയുമായി പ്രയോജനപ്രദമായ മതവിശ്വാസങ്ങൾ പങ്കിടുന്നതിനെതിരെ സാക്ഷിയായ മാതാവിനോ പിതാവിനോ നിയന്ത്രണം ഏർപ്പെടുത്തണം എന്നോ ആവശ്യപ്പെടുന്നു.

1989-ൽ താത്‌കാലിക അടിസ്ഥാനത്തിൽ നിയമപരമായ കാര്യങ്ങളിൽ സഹായിക്കുന്നതിനായി ഒരു അമേരിക്കൻ അഭിഭാഷകയായ ലിൻഡ മാനിങ്‌ കാനഡ ബ്രാഞ്ചിൽ എത്തി. ആ നവംബറിൽ ഞങ്ങൾ വിവാഹിതരായി. അന്നുമുതൽ ഇന്നോളം ഞങ്ങൾ ഇവിടെ സന്തോഷത്തോടെ സേവിക്കുന്നു.

1990-കളിൽ കാനഡ ബ്രാഞ്ചിലെ എന്റെ സഹ അഭിഭാഷകനായ ജോൺ ബേൺസും ഞാനും ജപ്പാനിൽ ചെന്ന്‌ ഭരണഘടനാപരമായ ഒരു കേസ്‌ വിജയിക്കുന്നതിൽ അവിടുത്തെ നമ്മുടെ സഹോദരങ്ങളെ സഹായിച്ചു. സ്‌കൂൾ അധികൃതർ ഏർപ്പെടുത്തിയിരിക്കുന്ന ആയോധനകലാക്ലാസ്സുകളിൽ മനഃസാക്ഷിപരമായ കാരണങ്ങളാൽ പങ്കെടുക്കാതിരിക്കാനുള്ള കുട്ടികളുടെ സ്വാതന്ത്ര്യം സംബന്ധിച്ചുള്ളതായിരുന്നു ആ കേസ്‌. രക്തപ്പകർച്ച നിരസിക്കാൻ, മുതിർന്ന ഒരു വ്യക്തിക്കുള്ള അവകാശം സംബന്ധിച്ച ഒരു കേസിലും ഞങ്ങൾക്കു വിജയിക്കാനായി.

1995-ലും 1996-ലും എനിക്കും ലിൻഡയ്‌ക്കും അഞ്ചു മാസം സിംഗപ്പൂരിൽ കഴിയുന്നതിനുള്ള പദവി ലഭിച്ചു. അവിടെ യഹോവയുടെ സാക്ഷികളുടെ മേലുണ്ടായിരുന്ന നിരോധനത്തോടും അതേ തുടർന്നുള്ള പ്രോസിക്യൂഷനുകളോടും ബന്ധപ്പെട്ടായിരുന്നു അത്‌. ക്രിസ്‌തീയ യോഗങ്ങളിൽ പങ്കെടുത്തതിന്റെയും ബൈബിളും മതസാഹിത്യങ്ങളും കൈവശം വെച്ചതിന്റെയും പേരിൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട 64 സ്‌ത്രീപുരുഷന്മാർക്കും യുവജനങ്ങൾക്കുംവേണ്ടി ഞാൻ വാദിച്ചു. ഈ കേസുകളിലൊന്നും ഞങ്ങൾക്കു ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും, പരിശോധനാ സമയങ്ങളിൽ നിർമലതയോടും സന്തോഷത്തോടുംകൂടെ സഹിച്ചുനിൽക്കാൻ തക്കവണ്ണം യഹോവ തന്റെ വിശ്വസ്‌ത ദാസന്മാരെ ശക്തീകരിക്കുന്നവിധം നേരിട്ടു കാണാൻ ഞങ്ങൾക്കു കഴിഞ്ഞു.

ഒരു പങ്കുണ്ടായിരിക്കാൻ കഴിഞ്ഞതിൽ നന്ദിയുള്ളവൻ

എനിക്ക്‌ ഇപ്പോൾ 80 വയസ്സായി. എങ്കിലും നല്ല ആരോഗ്യമുണ്ട്‌. യഹോവയുടെ ജനത്തിന്റെ നിയമപരമായ യുദ്ധങ്ങളിൽ ഒരു പങ്കുണ്ടായിരിക്കാൻ എനിക്ക്‌ ഇപ്പോഴും സാധിക്കുന്നുണ്ട്‌. എപ്പോൾ വേണമെങ്കിലും, കോടതിയിൽ ചെന്ന്‌ ശരിയായ കാര്യങ്ങൾക്കുവേണ്ടി വാദിക്കാൻ ഈ പ്രായത്തിലും ഞാൻ തയ്യാറാണ്‌. കാനഡയിൽ യഹോവയുടെ സാക്ഷികളുടെ എണ്ണത്തിൽ ഉണ്ടായ വർധനവു നിരീക്ഷിക്കുമ്പോൾ എന്റെ ഉള്ളിൽ സന്തോഷം തിരതല്ലുകയാണ്‌. 1940-ൽ 4,000 പേർ ഉണ്ടായിരുന്ന സ്ഥാനത്ത്‌ ഇപ്പോൾ 1,11,000 പേരാണ്‌ ഉള്ളത്‌. ആളുകളും സംഭവങ്ങളുമൊക്കെ മാറിയുംമറിഞ്ഞും വരുന്നു. എന്നാൽ, യഹോവ തന്റെ ജനത്തെ എപ്പോഴും മുന്നോട്ടു തന്നെ നയിച്ചുകൊണ്ടിരിക്കുന്നു, അവർ ആത്മീയ സമൃദ്ധി ആസ്വദിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തിക്കൊണ്ട്‌.

പ്രശ്‌നങ്ങൾ വന്നും പോയുമിരിക്കും എന്നതു സത്യമാണ്‌. എന്നിരുന്നാലും യഹോവയുടെ വചനം നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല.” (യെശയ്യാവു 54:17) ‘സുവിശേഷത്തിനു വേണ്ടി പ്രതിവാദം നടത്തിക്കൊണ്ടും അതിനെ നിയമപരമായി സ്ഥിരീകരിച്ചു കൊണ്ടും’ ഞാൻ മുഴുസമയശുശ്രൂഷയിൽ ചെലവഴിച്ച 56-ലധികം വർഷങ്ങളുടെ അടിസ്ഥാനത്തിൽ, യെശയ്യാവിന്റെ ഈ പ്രവചനം സത്യമാണെന്ന്‌ എനിക്ക്‌ ഉറപ്പോടെ പറയാൻ കഴിയും!—ഫിലിപ്പിയർ 1:7, NW.

[19-ാം പേജിലെ ചിത്രം]

മാതാപിതാക്കളോടും അനുജനോടുമൊപ്പം

[19-ാം പേജിലെ ചിത്രം]

ഹെയ്‌ഡൻ കൊവിങ്‌ടൺ, അഭിഭാഷകൻ

[19-ാം പേജിലെ ചിത്രം]

നാഥാൻ നോറിനോടൊപ്പം

[20-ാം പേജിലെ ചിത്രം]

കർദിനാൾ വിലെനെവിന്റെ മുമ്പിൽ ഡ്യൂപ്ലേസി മുട്ടുകുത്തുന്നു

[കടപ്പാട്‌]

Photo by W. R. Edwards

[20-ാം പേജിലെ ചിത്രം]

ഫ്രാങ്ക്‌ റോങ്‌കാരെലി

[20-ാം പേജിലെ ചിത്രം]

Photo by W. R. Edwards

[കടപ്പാട്‌]

Courtesy Canada Wide

[21-ാം പേജിലെ ചിത്രം]

ഇമേ ബൂഷേ

[24-ാം പേജിലെ ചിത്രം]

സഹ അഭിഭാഷകരായ ഭാര്യ ലിൻഡയോടും ജോൺ ബേൺസിനോടും ഒപ്പം