ഉറുമ്പായി വേഷംകെട്ടുന്ന ചിലന്തി
ഉറുമ്പായി വേഷംകെട്ടുന്ന ചിലന്തി
ഉറുമ്പിൻകൂട്ടിൽ നുഴഞ്ഞുകയറിയശേഷം ആൾമാറാട്ടം നടത്തി ശത്രുക്കളോടൊപ്പം കഴിഞ്ഞുകൂടുന്ന ഒരു ചെറിയ ചിലന്തിയെ പരിചയപ്പെടുക. തിരിച്ചറിയപ്പെടാതിരിക്കാനായി ഈ വിരുതൻ തന്റെ രൂപവും ഭാവവും പാടേ മാറ്റുന്നു. ഇതു വളരെ പ്രധാനമാണ്, കാരണം, പേടിച്ചുപോയാൽ പിന്നെ ഉറുമ്പുകൾ അങ്ങേയറ്റം ആക്രമണകാരികളായി മാറും. ചിലന്തിയുടെ രൂപം ഉറുമ്പിന്റേതിൽനിന്നു വളരെ വ്യത്യസ്തമായതിനാൽ ഈ ആൾമാറാട്ടം അത്ര എളുപ്പമല്ല.
ഉറുമ്പിന് ആറ് കാലുകളും രണ്ടു സ്പർശനികളും ഉണ്ട്. ചിലന്തിക്കാകട്ടെ എട്ടു കാലുകളാണുള്ളത്, സ്പർശനികളൊട്ട് ഇല്ലതാനും. അപ്പോൾ ചിലന്തി തന്റെ രൂപം ഉറുമ്പിന്റേതിനോടു സദൃശമാക്കുന്നത് എങ്ങനെയാണ്? ഉറുമ്പിൻകൂട്ടിലൂടെ ഓടിനടക്കാൻ അത് ആറ് കാലുകൾ മാത്രമേ ഉപയോഗിക്കൂ, ശേഷിച്ച രണ്ടു കാലുകൾ സ്പർശനികൾ പോലെ തോന്നിക്കാൻ പൊക്കിപ്പിടിക്കുകയും ചെയ്യും.
ചിലന്തി തന്റെ വ്യാജ സ്പർശനികൾ അനക്കുന്നതു കണ്ടാൽ അത് ഉറുമ്പിന്റെ യഥാർഥ സ്പർശനിയാണെന്നേ ആരും കരുതൂ. എന്തിന്, ഈ തട്ടിപ്പു വീരൻ ഉറുമ്പുകളുടെ വളഞ്ഞുപുളഞ്ഞുള്ള പോക്കും അതിനിടയ്ക്കത്തെ ബ്രേക്കിട്ടതുപോലെയുള്ള നിൽപ്പും പോലും അനുകരിക്കുന്നു!
ഉറുമ്പിൻകൂട്ടിലെ ഒരു താമസക്കാരൻ ആയി തിരിച്ചറിയിക്കപ്പെടുന്നത് തന്റെ സുരക്ഷയ്ക്കു പരമപ്രധാനമാണെന്ന് അറിയാവുന്നതുകൊണ്ട് എല്ലാ വിധത്തിലും ഉറുമ്പിനെ അനുകരിക്കാൻ ചിലന്തി ശ്രമിക്കുന്നു. ഉറുമ്പിൻകൂട്, ചിലന്തിവേട്ടക്കാരായ ചില കടന്നലുകൾ ഉൾപ്പെടെയുള്ള സ്വാഭാവിക ശത്രുക്കളിൽനിന്ന് അതിനു സംരക്ഷണം നൽകുന്നു. തന്നെയുമല്ല, ചിലന്തിയെ ഇഷ്ടഭോജ്യമായി കണക്കാക്കുന്ന ഗായകപക്ഷികളും ഇതിനെ ശല്യം ചെയ്യാൻ ഇവിടെ എത്തില്ല. ഈ ചിലന്തിയെ കൊന്നുതിന്നുന്ന മറ്റു ചിലന്തികൾ പോലും വ്യാജന്റെ “സ്പർശനികളാൽ” കബളിപ്പിക്കപ്പെടുന്നു.
എന്നാൽ ഒരു പക്ഷിയോ പല്ലിയോ മറ്റേതെങ്കിലും ജീവിയോ ഉറുമ്പിൻകൂട്ടത്തെ ആക്രമിച്ചാൽ ചിലന്തി പെട്ടെന്നുതന്നെ അഭിനയം മതിയാക്കി അവിടെനിന്നു പറപറക്കും. ചിലന്തികൾക്ക് ഉറുമ്പിനെക്കാൾ നല്ല കാഴ്ച ശക്തിയുണ്ട്. കൂടാതെ ഉറുമ്പുകളിൽനിന്നു വ്യത്യസ്തമായി അവയ്ക്കു ചാടാനും കഴിയും. ഇതെല്ലാം എളുപ്പം രക്ഷപ്പെടാൻ അവയെ സഹായിക്കുന്നു.
പകൽസമയത്ത് ഉറുമ്പിൻകൂട്ടിൽ എല്ലാവരുടെയും കണ്ണുവെട്ടിച്ച് കഴിയുന്ന ഈ ചിലന്തി രാത്രിയിൽ, താൻ താമസിക്കുന്ന കൂട്ടിലെ ഉറുമ്പുകളെത്തന്നെ പിടിച്ചു ശാപ്പിടും! എങ്ങാനും കള്ളി വെളിച്ചത്തായാലോ, ചിലന്തി അതിന്റെ എട്ടു കാലുകളും ഉപയോഗപ്പെടുത്തി പെട്ടെന്നുതന്നെ സ്ഥലം കാലിയാക്കും.
ഉറുമ്പിൻകൂട്ടിൽ ആൺചിലന്തിയോടൊപ്പം ഒരു പെൺചിലന്തിയും വന്നു താമസമാക്കിയേക്കാം. അവൾ ഇണയോടു വിശ്വസ്തത പാലിക്കുന്നു. കൂടാതെ അവൾ സമർഥയുമാണ്. ഉറുമ്പിൻകൂട്ടിൽ അവൾ ഉണ്ടാക്കുന്ന ചിലന്തിവല ഇണയുടെയും മുട്ടകളുടെയും സംരക്ഷണത്തിന് ഉതകുന്നു.
ഈ ചിലന്തിയെ കുറിച്ചു മനുഷ്യനു പരിമിതമായ ജ്ഞാനമേയുള്ളൂ. എന്നാൽ ഭൂമിയിലെ ജന്തുജാലങ്ങളിൽ മിക്കവയുടെയും കാര്യത്തിൽ ഇതുതന്നെയാണു സത്യം. ഭാവിയിൽ, ദൈവത്തിന്റെ വിസ്മയകരമായ സൃഷ്ടികളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയുമ്പോൾ അത് എത്ര സന്തോഷകരമായിരിക്കും! (g02 4/22)
[27-ാം പേജിലെ ചിത്രം]
രണ്ട് ഉറുമ്പുകൾക്കിടയിൽ ഒരു ചിലന്തി
[കടപ്പാട്]
Bill Beatty