യുദ്ധത്തിന്റെ വക്താവോ സമാധാനത്തിന്റെ പ്രചോദകനോ?
യുദ്ധത്തിന്റെ വക്താവോ സമാധാനത്തിന്റെ പ്രചോദകനോ?
സ്വീഡനിലെ ഉണരുക! ലേഖകൻ
വിവിധ രംഗങ്ങളിൽ മാനവരാശിയുടെ ഉന്നമനത്തിനായി ഗണ്യമായി സംഭാവന ചെയ്തിട്ടുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ വർഷംതോറും നോബൽ സമ്മാനം നൽകപ്പെടുന്നു. ഇങ്ങനെയൊരു രീതി തുടങ്ങിയത് എപ്പോഴാണ്, ഇത് ലോക സമാധാനത്തിനായുള്ള ശ്രമവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
അദ്ദേഹത്തിന്റെ പേര് മനുഷ്യവർഗത്തിന്റെ പുരോഗതിയുമായി ബന്ധപ്പെടുത്തി പറയാറുണ്ട്. എന്നാൽ യുദ്ധായുധങ്ങൾ വിറ്റ് വളരെയധികം സമ്പത്തു വാരിക്കൂട്ടിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ആരായിരുന്നു അത്? സ്വീഡിഷ് വ്യവസായിയും രസതന്ത്രജ്ഞനുമായ ആൽഫ്രഡ് ബർണാഡ് നോബൽ. ലോകോപകാരി എന്ന നിലയിൽ വാഴ്ത്തപ്പെടുന്ന നോബലിനെത്തന്നെ “മരണ വ്യാപാരി” എന്നും വിളിച്ചിരിക്കുന്നു. എന്തുകൊണ്ട്? കാരണം നോബൽ ഡൈനമൈറ്റ് കണ്ടുപിടിച്ചു. കൂടാതെ മാരകമായ സ്ഫോടക വസ്തുക്കൾ നിർമിച്ച് വിറ്റതിലൂടെ അദ്ദേഹം തന്റെ ആയുഷ്കാലത്ത് വളരെയധികം ധനം വാരിക്കൂട്ടുകയും ചെയ്തു.
എന്നാൽ, 1896-ൽ നോബൽ മരിച്ചപ്പോൾ അപ്രതീക്ഷിതമായ ഒരു സംഗതി വെളിവായി. അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽനിന്ന് 90 ലക്ഷം ഡോളർ നീക്കിവെക്കാനും ആ തുകയിന്മേൽ കിട്ടുന്ന പലിശ എല്ലാ വർഷവും ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്ന വ്യക്തികൾക്കു സമ്മാനം നൽകുന്നതിന് ഉപയോഗിക്കാനും അദ്ദേഹം തന്റെ വിൽപ്പത്രത്തിൽ പറഞ്ഞിരുന്നു.
തുടക്കത്തിൽ, ഇതു പലരെയും കുഴപ്പിച്ചു. ഒരു സ്ഫോടക വസ്തു നിർമാതാവ് മനുഷ്യത്വപരവും സമാധാനപരവുമായ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ എന്തിനു താത്പര്യമെടുക്കണം? ജീവിച്ചിരുന്നപ്പോൾ നശീകരണ സ്വഭാവമുള്ള ജോലിയിൽ ഏർപ്പെട്ടതിൽ നോബലിന് കുറ്റംബോധം തോന്നിയിരിക്കാമെന്നു ചിലർ അനുമാനിച്ചു. എന്നാൽ മറ്റു ചിലർ നോബൽ എന്നും സമാധാനത്തിനു വേണ്ടിയാണു പ്രവർത്തിച്ചിരുന്നതെന്നു ചിന്തിക്കാൻ ഇടയായി. യുദ്ധായുധങ്ങൾ എത്ര മാരകമാകുന്നുവോ അതനുസരിച്ച് യുദ്ധസാധ്യതയും കുറയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി തോന്നുന്നു. “ഒരുപക്ഷേ എന്റെ ഫാക്ടറികൾക്ക് നിങ്ങളുടെ ഭരണ, നിയമനിർമാണ സമിതികളെക്കാൾ വേഗത്തിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞേക്കും” എന്ന് അദ്ദേഹം ഒരു ലേഖികയോടു പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം കൂടുതലായി ഇങ്ങനെയും പറഞ്ഞു: “രണ്ടു സൈന്യങ്ങൾ ഒരു നിമിഷംകൊണ്ട് പരസ്പരം തുടച്ചുനീക്കുന്ന ദിവസം, സാധ്യതയനുസരിച്ചു പരിഷ്കൃത രാഷ്ട്രങ്ങളെല്ലാം ഭീതിപൂണ്ട് തങ്ങളുടെ സൈന്യങ്ങളെ പിരിച്ചുവിടും.”
നോബലിന്റെ പ്രവചനം യാഥാർഥ്യമായിത്തീർന്നോ? അദ്ദേഹത്തിന്റെ മരണത്തെ തുടർന്നുള്ള നൂറ്റാണ്ട് നമ്മെ എന്തു പഠിപ്പിച്ചു? (g02 5/8)
[3-ാം പേജിലെ ആകർഷക വാക്യം]
“യുദ്ധത്തെ എക്കാലത്തേക്കും അസാധ്യമാക്കാൻപോന്ന ഭയങ്കരമായ കൂട്ടസംഹാര ശേഷിയുള്ള ഒരു പദാർഥമോ യന്ത്രമോ കണ്ടുപിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”
—ആൽഫ്രഡ് ബർണാർഡ് നോബൽ
[3-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
പേജ് 2: മിസൈൽ: U.S. Navy photo; കെട്ടിടാവശിഷ്ടങ്ങൾ: UN PHOTO 158178/J. Isaac; പേജ് 3: നോബൽ: © Nobelstiftelsen