ചൂതാട്ടം ഒരു ആഗോള ഭ്രമം
ചൂതാട്ടം ഒരു ആഗോള ഭ്രമം
സ്കോട്ട്ലൻഡിലാണ് ജോൺ വളർന്നത്. ഒരു ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നു. “ആഴ്ചതോറും ഞാൻ ഭാഗ്യക്കുറി എടുത്തിരുന്നു,” അദ്ദേഹം പറയുന്നു. “അതത്ര പണച്ചെലവുള്ള കാര്യമായിരുന്നില്ല, ആഗ്രഹിക്കുന്ന എന്തും നേടാനാകുമെന്ന പ്രതീക്ഷയാണ് ആ കുറി എനിക്കു തന്നത്.”
ജപ്പാനിൽനിന്നുള്ള കാസൂഷിഗെയ്ക്ക് കുതിരപ്പന്തയങ്ങളിൽ വലിയ കമ്പമായിരുന്നു. “മത്സര വേളകളിൽ കൂട്ടുകാരുമൊത്തു പന്തയം വെക്കുന്നത് വലിയ രസമായിരുന്നു, ചിലപ്പോൾ എനിക്കു ധാരാളം പണം ലഭിച്ചിരുന്നു,” അദ്ദേഹം അനുസ്മരിക്കുന്നു.
“ബിംഗോ എന്ന ചൂതുകളി ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദം,” ഓസ്ട്രേലിയയിലെ ലിൻഡ പറയുന്നു. “ആഴ്ചതോറും ഏകദേശം 1,500 രൂപയാണ് ഞാൻ ഇതിനായി ചെലവഴിച്ചിരുന്നത്. എങ്കിൽപ്പോലും അതിലെ ജയം എന്നെ ഹരം പിടിപ്പിച്ചിരുന്നതിനാൽ ഞാൻ അതിൽ തുടർന്നു.”
ജോണും കാസൂഷിഗെയും ലിൻഡയുമൊക്കെ ചൂതാട്ടത്തെ താരതമ്യേന നിരുപദ്രവകരമായ ഒരു വിനോദമായാണു വീക്ഷിച്ചത്. ലോകവ്യാപകമായി ഇതേ വീക്ഷണമുള്ള കോടിക്കണക്കിന് ആളുകൾ ഉണ്ട്. അമേരിക്കക്കാരിൽ മൂന്നിൽ രണ്ടു പേരും ചൂതാട്ടത്തെ അനുകൂലിച്ചതായി 1999-ൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി. 1998-ൽ അമേരിക്കയിൽ അംഗീകൃത ചൂതാട്ടത്തിനായി 2,40,000 കോടി രൂപയാണ് ആളുകൾ ചെലവഴിച്ചത്. സിനിമ ടിക്കറ്റുകൾ, റെക്കോർഡ് ചെയ്ത സംഗീതം, മത്സരക്കളികൾ, തീം പാർക്കുകൾ, വീഡിയോ ഗെയിമുകൾ എന്നിവയ്ക്കെല്ലാം കൂടി ചെലവാക്കിയ പണത്തെക്കാൾ അധികമായിരുന്നു അത്.
അടുത്തകാലത്തെ ഒരു പഠനം അനുസരിച്ച്, ഒറ്റ വർഷത്തെ ഒരു കാലയളവിൽ ഓസ്ട്രേലിയയിലെ ജനങ്ങളുടെ 80 ശതമാനത്തിലധികം ഒരിക്കലെങ്കിലും ചൂതാട്ടത്തിൽ ഏർപ്പെട്ടു, 40 ശതമാനം എല്ലാ ആഴ്ചയിലും. അവിടെ മുതിർന്നവർ വർഷംതോറും ശരാശരി 19,000-ത്തിലധികം രൂപ ചൂതാട്ടത്തിനായി ചെലവഴിക്കുന്നു. ഇതു യൂറോപ്പുകാരും അമേരിക്കക്കാരും ഇതിനായി ചെലവഴിക്കുന്ന തുകയുടെ ഏകദേശം ഇരട്ടി വരും. അതിനാൽ ഓസ്ട്രേലിയക്കാർ ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ടപ്രിയരുടെ ഗണത്തിൽ പെടും.
അനേകം ജപ്പാൻകാർ പാച്ചിങ്കോ എന്ന ഒരു ചൂതുകളിയോട് ആസക്തി വളർത്തിയെടുത്തിരിക്കുന്നു. ഈ കളിയിൽ വാതുവെച്ച്
ഓരോ വർഷവും അവർ ചെലവഴിക്കുന്നത് ശതകോടികളാണ്. ബ്രസീലിൽ എല്ലാ വർഷവും ചൂതാട്ടത്തിനായി 19,200 കോടി രൂപയെങ്കിലും ചെലവാക്കപ്പെടുന്നു, അതിൽ ഏറിയ പങ്കും ഭാഗ്യക്കുറികൾക്കായാണ്. എന്നാൽ ഭാഗ്യക്കുറി ഭ്രമം ഉള്ളത് ബ്രസീലുകാർക്കു മാത്രമല്ല. പബ്ലിക്ക് ഗെയ്മിങ് ഇന്റർനാഷണൽ എന്ന മാസികയുടെ അടുത്തകാലത്തെ ഒരു കണക്കു പ്രകാരം “102 രാജ്യങ്ങളിലായി 306 ഭാഗ്യക്കുറികൾ ഉണ്ട്.” ചൂതാട്ടം തീർച്ചയായും ഒരു ആഗോള ഭ്രമമാണ്—ചിലരുടെ അഭിപ്രായത്തിൽ വളരെ പ്രയോജനങ്ങൾ കൈവരുത്തുന്ന ഒരു ഭ്രമം.‘പൊതു ചൂതാട്ട ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടി’ന്റെ ഒരു പ്രതിനിധിയായ ഷാരൺ ഷാർപ് പറയുന്നതനുസരിച്ച്, 1964 മുതൽ 1999 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളിലെ ഭാഗ്യക്കുറി വിൽപ്പനയിൽനിന്ന് “ദേശീയ ഖജനാവിന് ഏകദേശം 6,00,000 കോടി രൂപ വരുമാനം ഉണ്ടായി, ഏറ്റവുമധികം വരുമാനം ലഭിച്ചത് 1993 മുതലുള്ള വർഷങ്ങളിലാണ്.” ഈ പണത്തിലധികവും പൊതു വിദ്യാഭ്യാസ പരിപാടികൾ, സർക്കാർ പാർക്കുകൾ, പൊതു സ്പോർട്സ് സംവിധാനങ്ങളുടെ വികസനം എന്നിവയ്ക്കായി മാറ്റിവെച്ചു. ചൂതാട്ട വ്യവസായം വളരെയധികം പേർക്ക് തൊഴിൽ പ്രദാനം ചെയ്യുന്ന ഒരു മേഖലയും കൂടെയാണ്. ഓസ്ട്രേലിയയിൽ മാത്രം ചൂതാട്ടത്തോടു ബന്ധപ്പെട്ട 7,000 ബിസിനസ്സുകളിലായി ഏകദേശം 1,00,000 ആളുകൾ ജോലി ചെയ്യുന്നു.
അതുകൊണ്ട് അംഗീകൃത ചൂതാട്ടം ഒരു വിനോദം എന്നതിനു പുറമേ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നികുതി വരുമാനം വർധിപ്പിക്കുകയും പ്രാദേശിക സമ്പദ്വ്യവസ്ഥകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണെന്ന് ചൂതാട്ടത്തെ അനുകൂലിക്കുന്നവർ എടുത്തുകാട്ടുന്നു.
‘അപ്പോൾപ്പിന്നെ ചൂതാട്ടത്തിൽ ഏർപ്പെടുന്നതിൽ എന്താണു കുഴപ്പം?’ എന്നു പലരും ചോദിച്ചേക്കാം. ഈ ചോദ്യത്തിനുള്ള ഉത്തരം അടുത്ത ലേഖനങ്ങളിൽ ചർച്ച ചെയ്തിരിക്കുന്നു. ചൂതാട്ടം സംബന്ധിച്ച നിങ്ങളുടെ വീക്ഷണത്തിന് അതു മാറ്റം വരുത്തിയേക്കാം. (g02 7/22)
[3-ാം പേജിലെ ചിത്രം]
ജോൺ
[3-ാം പേജിലെ ചിത്രം]
കാസൂഷിഗെ
[3-ാം പേജിലെ ചിത്രം]
ലിൻഡ