ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഉണരുക!യ്ക്ക് അഭിനന്ദനങ്ങൾ ഉണരുക! പ്രസിദ്ധീകരിക്കുന്നതിലൂടെ നിങ്ങൾ ശ്ലാഘനീയമായ ഒരു കാര്യമാണു ചെയ്യുന്നത്. നിങ്ങൾ ആളുകൾക്കു പ്രത്യാശ പകരുന്നു. എന്റെ ഭർത്താവു മരിച്ചപ്പോൾ ഒരു അയൽവാസി ആദ്യമായി എനിക്കു രണ്ട് ഉണരുക! മാസികകൾ തന്നു. ആരെയും കാണാൻ ഇഷ്ടപ്പെടാതെ ഞാൻ വളരെ ദുഃഖിച്ചിരിക്കുകയായിരുന്നു. എന്നാൽ നിങ്ങളുടെ മാസികകൾ വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ ശാന്തത വീണ്ടെടുത്തു, ജീവിതം ഇവിടംകൊണ്ട് അവസാനിക്കുകയല്ല എന്ന് എനിക്കു മനസ്സിലായി. പിന്നീട്, എന്റെ മകൾ ഉണരുക!യുടെ രണ്ടു ലക്കങ്ങൾകൂടി കൊണ്ടുവന്നു. ആശുപത്രിയിൽ വെച്ച് ഒരു നഴ്സ് അവൾക്കു കൊടുത്തതായിരുന്നു അവ. അതിനുശേഷം, തെരുവിൽവെച്ച് ചില സാക്ഷികളിൽനിന്ന് എനിക്ക് ഏതാനും പ്രതികൾ കൂടെ കിട്ടി. എന്റെ കൈയിൽ ഉണരുക!യുടെ കുറച്ചു പ്രതികളേ ഉള്ളുവെങ്കിലും എനിക്കു നിരാശ തോന്നുമ്പോഴൊക്കെ ഞാൻ അവ വീണ്ടും വീണ്ടും വായിക്കുന്നു, നല്ലത് എന്തെന്ന് അവ ആളുകളെ പഠിപ്പിക്കുന്നു. നമ്മുടെ ചില പെരുമാറ്റരീതികളുടെ പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാനും അതു സഹായിക്കുന്നു.
ഐ.വൈ.എ., റഷ്യ (g03 6/22)
ബലഹീനതകൾ “ബൈബിളിന്റെ വീക്ഷണം—ദൈവം നമ്മുടെ ബലഹീനതകൾക്കു നേരെ കണ്ണടയ്ക്കുമോ?” (ജനുവരി 8, 2003) എന്ന ലേഖനത്തിനു നന്ദി. അത് എനിക്കു ലഭിച്ച ഏറ്റവും മികച്ച സഹായമായിരുന്നു എന്നതിനു സംശയമില്ല. ദൈവം നമ്മുടെ ബലഹീനതകളെ എങ്ങനെ വീക്ഷിക്കുന്നു എന്നു മനസ്സിലാക്കിയതു വലിയ സഹായമായിരുന്നു.
ഇ. സി., ഐക്യനാടുകൾ (g03 6/22)
വ്യക്തിപരമായ ഒരു പ്രശ്നം സംബന്ധിച്ചു ഞാൻ യഹോവയോടു പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു, അവൻ ഉത്തരം നൽകും എന്ന പ്രതീക്ഷയോടെ. അപ്പോഴാണ് നിങ്ങൾ ഈ ലേഖനം പ്രസിദ്ധീകരിച്ചത്. ഇതു വായിച്ചു തീർന്നപ്പോൾത്തന്നെ, ഞാൻ പ്രാർഥനയിൽ ദൈവത്തിനു നന്ദിപറഞ്ഞു.
എം. എസ്., ജപ്പാൻ (g03 6/22)
ക്രേസി ഹോഴ്സ് “ക്രേസി ഹോഴ്സിന്റെ സ്മാരകത്തിനായി ഒരു പർവതം രൂപാന്തരപ്പെടുത്തുന്നു” എന്ന ലേഖനത്തിനു നന്ദി. (ഡിസംബർ 8, 2002) സൂവിനെയും ശായിൻസിനെയും അവരുടെ ജീവിതത്തെയും കുറിച്ച് സ്കൂളിൽ എനിക്കൊരു റിപ്പോർട്ടു തയ്യാറാക്കേണ്ടിയിരുന്ന അതേ സമയത്താണു ലേഖനം വന്നത്. അധ്യാപിക എന്റെ റിപ്പോർട്ടിനെ പ്രശംസിച്ചു! നിങ്ങൾക്കു വളരെ നന്ദി.
എഫ്. വി., ഐക്യനാടുകൾ (g03 6/22)
പുനഃസംഗമം “ഒരു അസാധാരണ പുനഃസംഗമം—മുപ്പതു വർഷത്തിനു ശേഷം” (നവംബർ 8, 2002) എന്ന ലേഖനം ഞാൻ ഇപ്പോൾ വായിച്ചു കഴിഞ്ഞതേ ഉള്ളൂ. വിലമതിപ്പും സന്തോഷവും ദുഃഖവും എല്ലാം എനിക്കിപ്പോൾ തോന്നുന്നു. മാർക്കും ഡെന്നിസ് ഷീറ്റ്സും യഹോവയിലേക്കുള്ള പാത കണ്ടെത്തിയതിൽ ഞാൻ സന്തോഷിക്കുന്നു. പക്ഷേ, എനിക്കൊരു ദുഃഖമുണ്ട്. ക്രിസ്ത്യാനികൾ ആയി വളർത്തപ്പെട്ടെങ്കിലും എന്റെ അഞ്ചു മക്കളിൽ ചിലർ ശരിയായ പാതയിൽനിന്നു വ്യതിചലിച്ചുപോയി. ദൈവത്തിലേക്കുള്ള പാത പിന്തുടർന്നിരുന്നെങ്കിൽ എത്രമാത്രം ദുരിതങ്ങൾ അവർക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നു! എപ്പോഴെങ്കിലും അവർ അതു ചെയ്യണമേ എന്നു ഞാൻ മുട്ടിപ്പായി പ്രാർഥിക്കുന്നു. നിങ്ങളുടെ ലേഖനത്തിനു നന്ദി. അത് എനിക്കു വേണ്ടി എഴുതപ്പെട്ടതുപോലെ തോന്നി.
എം. ഒ. ഐക്യനാടുകൾ (g03 6/22)
മൊബൈൽ ഫോണുകൾ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് ഒരു മൊബൈൽ ഫോൺ ആവശ്യമുണ്ടോ?” എന്ന ലേഖനം (നവംബർ 8, 2002) എന്നെ വളരെയധികം സഹായിച്ചു. ഈ ലേഖനം വായിക്കുന്നതിനു മുമ്പ്, എന്റെ മൊബൈലിൽ വരുന്ന ലിഖിത സന്ദേശങ്ങൾക്കെല്ലാം മറുപടി അയയ്ക്കാതെ എനിക്ക് ഉറക്കം വരില്ലായിരുന്നു. എന്നാൽ ഈ ഉപകരണത്തിന്റെ പ്രയോജനങ്ങളും ദൂഷ്യവശങ്ങളും തിരിച്ചറിയാൻ നിങ്ങൾ എന്നെ സഹായിച്ചു.
സി. എ., ഫിലിപ്പീൻസ് (g03 6/08)
എന്റെ സ്കൂളിൽ മിക്ക കുട്ടികൾക്കും മൊബൈൽ ഫോൺ ഉണ്ട്. എനിക്കും ഒരെണ്ണം വേണം എന്നു വിചാരിച്ച് ഇരിക്കുകയായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ ലേഖനം വായിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഉൾപ്പെട്ടിരിക്കുന്ന സംഗതികളെല്ലാം കണക്കിലെടുത്ത് ഞാൻ ഇതു ജ്ഞാനപൂർവം ഉപയോഗിക്കുമോ എന്നു പരിചിന്തിച്ച ശേഷമേ ഞാൻ ഒരെണ്ണം വാങ്ങൂ. ഈ ലേഖനം യഹോവ എനിക്കുവേണ്ടി നൽകിയതുപോലെ തോന്നി.
എം. എഫ്. ജപ്പാൻ (g03 6/08)
ഞാൻ എന്റെ ഫോൺ ഉപയോഗിച്ച് ഒരു ആൺകുട്ടിക്ക് ഇ-മെയ്ൽ അയയ്ക്കുമായിരുന്നു. ഞങ്ങൾ വ്യക്തിപരമായ പ്രശ്നങ്ങളെ പറ്റി സംസാരിച്ചിരുന്നു. തുറന്നു സംസാരിക്കാൻ പറ്റിയ ഒരാളെ കിട്ടിയതിൽ ഞാൻ സന്തോഷിച്ചു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവൻ എനിക്ക് ഇ-മെയ്ൽ അയയ്ക്കുന്നതു നിറുത്തി. അതിൽ എനിക്കു നീരസം തോന്നി. എന്നാൽ ഇ-മെയ്ലിലൂടെ ആശയവിനിമയം നടത്തുന്നതിന് ഒരുതരം ഡേറ്റിങ് ആയിരിക്കാൻ കഴിയുമെന്നു മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു. അവനും അതു തിരിച്ചറിഞ്ഞു എന്നു തോന്നുന്നു. ഇനി മുതൽ ഞാൻ എന്റെ ഇ-മെയ്ൽ അഡ്രസ് നൽകുന്നതിൽ വളരെ വിവേചനയുള്ളവളായിരിക്കും.
വൈ. എം., ജപ്പാൻ (g03 6/08)