“യഹോവ എന്റെ ആശ്വാസമാകുന്നു”
“യഹോവ എന്റെ ആശ്വാസമാകുന്നു”
മുകളിൽ പറഞ്ഞ വാക്കുകൾ സ്വീഡനിലെ ചാൾസ് ഒമ്പതാമൻ രാജാവിന്റെ ഔദ്യോഗിക രാജകീയ മുദ്രാവാക്യത്തിന്റെ പരിഭാഷയാണ്. ലത്തീൻ ഭാഷയിൽ അത് ഇങ്ങനെ വായിക്കുന്നു: “യെഹോവ സോളാറ്റ്യും മെയും.” നാണയങ്ങളിലും മെഡലുകളിലും വ്യക്തിപരമായ മുദ്രാവാക്യങ്ങളിലും ദൈവനാമം എബ്രായ ലിപിയിലോ ലത്തീൻ ലിപിയിലോ പ്രദീപ്തമാക്കിയിരുന്ന, 1560 മുതൽ 1697 വരെ സ്വീഡൻ ഭരിച്ച രാജാക്കന്മാരുടെ പരമ്പരയിലെ ഒരു രാജാവായിരുന്നു അദ്ദേഹം. ചാൾസ് ഒമ്പതാമൻ, യഹോവയുടെ രാജകീയ സാഹോദര്യ സമിതി എന്ന ഒരു സംഘത്തിനു രൂപം നൽകുകയും ചെയ്തു. 1607-ൽ അദ്ദേഹത്തിന്റെ കിരീടധാരണ ചടങ്ങിൽ അദ്ദേഹം ധരിച്ചത് ‘യഹോവ മാല’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു മാലയായിരുന്നു.
ഇങ്ങനെയെല്ലാം ചെയ്യാൻ ഈ ചക്രവർത്തിമാരെ പ്രേരിപ്പിച്ചത് എന്തായിരുന്നു? അക്കാലത്ത് യൂറോപ്പിൽ പ്രചരിച്ചിരുന്ന കാൽവിനിസ്റ്റ് പ്രസ്ഥാനവും ബൈബിളിനോടുള്ള ആദരവും ആണ് അവരെ സ്വാധീനിച്ച ഘടകങ്ങൾ എന്നു പണ്ഡിതന്മാർ വിശ്വസിക്കുന്നു. നവോത്ഥാന കാലഘട്ടത്തിലെ വിദ്യാസമ്പന്നരായ ചക്രവർത്തിമാർ എന്ന നിലയിൽ തെളിവനുസരിച്ച്, യഹോവയെന്ന വ്യക്തിപരമായ ദൈവനാമത്തിന്റെ ലത്തീൻ പരിഭാഷ അവർക്കു പരിചിതമായിരുന്നു. ബൈബിളിന്റെ മൂല എബ്രായ പാഠത്തിൽ ദൈവനാമം ആയിരക്കണക്കിനു പ്രാവശ്യം ഉണ്ടെന്ന് നിസ്സംശയമായും അവരിൽ ചിലർ തിരിച്ചറിഞ്ഞു.
യൂറോപ്പിന്റെ പല ഭാഗങ്ങളിലും 16, 17 നൂറ്റാണ്ടുകളിൽ യഹോവ എന്ന നാമം നാണയങ്ങളിലും മെഡലുകളിലും പൊതുകെട്ടിടങ്ങളിലും പള്ളികളിലും കാണാമായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. പുറപ്പാടു 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ സ്വന്തം വാക്കുകൾ പൊതുവേ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: ‘യഹോവ എന്നത് എന്നേക്കും എന്റെ നാമം ആകുന്നു.’ (g03 6/22)
[13-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ രാജകീയ സാഹോദര്യ സമിതിയുടെ മാലയും പതക്കവും, 1606, സ്വർണം, ഇനാമൽ, സ്ഫടികം, രത്നക്കല്ലുകൾ എന്നിവകൊണ്ട് നിർമിച്ചത്
എറിക് പതിന്നാലാമൻ രാജാവ് 1560-68
ചാൾസ് ഒമ്പതാമൻ രാജാവ് 1599-1611 (എറിക് പതിന്നാലാമന്റെ സഹോദരൻ)
ഗുസ്താവുസ് രണ്ടാമൻ അഡോൾഫ് 1611-32 (ചാൾസ് ഒമ്പതാമന്റെ പുത്രൻ)
ക്രിസ്റ്റീനാ രാജ്ഞി 1644-54 (ഗുസ്താവുസ് രണ്ടാമൻ അഡോൾഫിന്റെ പുത്രി)
[കടപ്പാട്]
മാല: Livrustkammaren, Stockholm Sverige; നാണയങ്ങൾ: Kungl. Myntkabinettet, Sveriges Ekonomiska Museum