നികുതികളോട് ഏറിവരുന്ന പ്രതിഷേധമോ?
നികുതികളോട് ഏറിവരുന്ന പ്രതിഷേധമോ?
“ഞാൻ എല്ലുമുറിയെ അധ്വാനിച്ചാലും കിട്ടുന്നത് എന്നിൽനിന്നും തട്ടിപ്പറിക്കും.”—പൊ.യു.മു. ഏകദേശം 2300-ലെ ഒരു ബാബിലോണിയൻ പഴമൊഴി.
“ഈ ലോകത്തിൽ ഒന്നും സുനിശ്ചിതമല്ല, മരണവും നികുതികളുമൊഴികെ.”—യു.എസ്. രാജ്യതന്ത്രജ്ഞനായിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്ളിൻ, 1789.
രൂബെൻ ഒരു സെയിൽസ്മാനാണ്. ഓരോ വർഷവും അദ്ദേഹം വിയർപ്പൊഴുക്കി സമ്പാദിക്കുന്ന വേതനത്തിന്റെ ഏതാണ്ടു മൂന്നിലൊന്ന് നികുതികളുടെ രൂപത്തിൽ അപ്രത്യക്ഷമാകുന്നു. “ഈ പണമെല്ലാം എങ്ങോട്ടു പോകുന്നുവെന്ന് എനിക്കറിയില്ല,” അദ്ദേഹം പരാതിപ്പെടുന്നു. “ചില സേവനങ്ങൾക്കായി ഗവൺമെന്റ് നീക്കിവെക്കുന്ന തുകയിൽ വെട്ടിക്കുറയ്ക്കലുകൾ നടത്തുന്നതിനാൽ, ലഭിക്കുന്ന സേവനങ്ങൾ മുമ്പെന്നത്തേതിലും കുറവാണ്.”
നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നികുതികൾ ജീവിതത്തിന്റെ ഭാഗമാണ്. എഴുത്തുകാരനായ ചാൾസ് ആഡംസ് ഇപ്രകാരം പറയുന്നു: “സാമൂഹ്യ ജീവിതം തുടങ്ങിയപ്പോൾ മുതൽ ഭരണകൂടങ്ങൾ അനേക വിധങ്ങളിൽ വരുമാനത്തിന്മേൽ നികുതി ചുമത്തിക്കൊണ്ടാണിരുന്നിട്ടുള്ളത്.” നികുതികൾ പലപ്പോഴും പ്രതിഷേധങ്ങൾക്കു കാരണമാകുകയും ചിലപ്പോഴൊക്കെ വിപ്ലവത്തിനു തിരികൊളുത്തുകയും ചെയ്തിട്ടുണ്ട്. “തലയിൽ നികുതിഭാരവുമായി ജീവിക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ് ഞങ്ങളെ കൊന്നുകളയുന്നത്!” എന്നു പറഞ്ഞുകൊണ്ട് പുരാതന ബ്രിട്ടീഷുകാർ റോമാക്കാരോടു പൊരുതി. ഫ്രാൻസിൽ, ഗബെൽ എന്നു പേരുള്ള ഉപ്പുനികുതിയോടുള്ള വെറുപ്പ് ആയിരുന്നു ഫ്രഞ്ചു വിപ്ലവത്തിനു വഴിമരുന്നിട്ട ഒരു സംഗതി. അതിൽ, നികുതി പിരിവുകാർ ശിരച്ഛേദം ചെയ്യപ്പെട്ടു. ഇംഗ്ലണ്ടുമായുള്ള യു.എസ്.-ന്റെ സ്വാതന്ത്ര്യ സമരത്തിലും നികുതിയോടുള്ള പ്രതിഷേധത്തിന് ഒരു പങ്കുണ്ടായിരുന്നു.
ഇന്നും, നികുതികളോടുള്ള പ്രതിഷേധം നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നത് അതിശയമല്ല. വികസ്വര രാജ്യങ്ങളിലെ നികുതി വ്യവസ്ഥ പലപ്പോഴും “പിടിപ്പുകെട്ടതും” “അന്യായവും” ആണെന്നു വിദഗ്ധർ പറയുന്നു. ദരിദ്രമായ ഒരു ആഫ്രിക്കൻ ദേശത്ത് “300-ൽ അധികം പ്രാദേശിക നികുതികൾ ഉണ്ടായിരുന്നെന്നും ഏറ്റവും സമർഥരായ ഉദ്യോഗസ്ഥർക്കുപോലും അതു കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നില്ല” എന്നും ഒരു ഗവേഷകൻ അഭിപ്രായപ്പെടുന്നു. “വേണ്ടവിധത്തിലുള്ള നികുതി പിരിക്കൽ സമ്പ്രദായങ്ങളോ അവ വിനിയോഗിക്കുന്ന വിധത്തിന്മേൽ മേൽനോട്ടം വഹിക്കാനുള്ള ക്രമീകരണമോ ഒന്നുകിൽ നിലവിലില്ല അല്ലെങ്കിൽ പ്രവർത്തിക്കുന്നില്ല . . . അത് നികുതി ദുരുപയോഗം ചെയ്യാനുള്ള അവസരമൊരുക്കുന്നു.” ഒരു ഏഷ്യൻ രാജ്യത്ത് “പ്രാദേശിക ഉദ്യോഗസ്ഥർ ഒന്നുകിൽ സർക്കാരിന്റെ ഖജനാവ് [കൊഴുപ്പിക്കാൻ] അല്ലെങ്കിൽ തങ്ങളുടെ സ്വന്തം കീശ വീർപ്പിക്കാൻ ഡസൻ കണക്കിന് . . . അന്യായ നികുതികൾ—വാഴക്കൃഷിക്കു മുതൽ പന്നികളെ കശാപ്പു ചെയ്യുന്നതിനു വരെ—ചുമത്തുകയുണ്ടായി” എന്ന് ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ധനികരും ദരിദ്രരും തമ്മിലുള്ള വിടവ് നികുതിയോടുള്ള പ്രതിഷേധം ആളിക്കത്താൻ ഇടയാക്കുന്നു. യുഎൻ പ്രസിദ്ധീകരണമായ ആഫ്രിക്കാ റിക്കവറി ഇപ്രകാരം പറയുന്നു: “വികസിത രാജ്യങ്ങൾ കർഷകർക്ക് സബ്സിഡികൾ നൽകുമ്പോൾ വികസ്വര രാജ്യങ്ങൾ അവരുടെമേൽ നികുതി ചുമത്തുന്നു. ഇത്തരം രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാമ്പത്തിക അസമത്വങ്ങളിൽ ഒന്നാണ് ഇത്. . . . യുഎസ് തങ്ങളുടെ കർഷകർക്കു സബ്സിഡികൾ നൽകുന്നതുകൊണ്ടു മാത്രം, പശ്ചിമ ആഫ്രിക്കയ്ക്ക് വർഷം തോറും പരുത്തി കയറ്റുമതി മൂലം കിട്ടുന്ന വാർഷിക വരുമാനത്തിൽ 25 [കോടി] ഡോളർ കുറവ് വരുന്നു എന്ന് ലോകബാങ്ക് പഠനങ്ങൾ സൂചിപ്പിക്കുന്നു.” സ്വതേ തുച്ഛമായ തങ്ങളുടെ വരുമാനത്തിൽനിന്ന് ഗവൺമെന്റ് നികുതി പിഴിഞ്ഞെടുക്കുമ്പോൾ വികസ്വര രാജ്യങ്ങളിലെ കർഷകർ പ്രതിഷേധിച്ചേക്കാം. ഒരു ഏഷ്യൻ രാജ്യത്തെ കർഷകൻ പറയുന്നു: “എപ്പോഴൊക്കെ [സർക്കാർ ഉദ്യോഗസ്ഥർ] ഇവിടെ വന്നോ അപ്പോഴെല്ലാം അവർ പണം ചോദിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.”
അടുത്തകാലത്ത്, ദക്ഷിണാഫ്രിക്കയിൽ ഗവൺമെന്റ് കർഷകരുടെമേൽ ഭൂനികുതി ചുമത്തിയപ്പോൾ ഇതുപോലുള്ള പ്രതിഷേധമുയർന്നു. ഗവൺമെന്റിനെതിരായി കോടതിനടപടികൾ സ്വീകരിക്കുമെന്ന് കർഷകർ ഭീഷണി മുഴക്കി. നികുതി, “കർഷകർക്കിടയിൽ പാപ്പരത്വത്തിനു
വഴിതെളിക്കുമെന്നും കൃഷിക്കാരുടെ ഇടയിൽ കൂടുതൽ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്നും” കർഷകരുടെ ഒരു വക്താവ് അവകാശപ്പെട്ടു. ഇപ്പോഴും ഇടയ്ക്കൊക്കെ, നികുതി ചുമത്തലിനോടുള്ള പ്രതിഷേധം അക്രമത്തിൽ കലാശിക്കാറുണ്ട്. ബിബിസി ന്യൂസ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “അമിത നികുതിക്കെതിരെ കർഷകർ പ്രതിഷേധ പ്രകടനം നടത്തിക്കൊണ്ടിരുന്ന ഒരു ഗ്രാമത്തിലേക്ക് പോലീസ് ഇരച്ചുകയറിയതിന്റെ ഫലമായി കഴിഞ്ഞവർഷം രണ്ട് [ഏഷ്യൻ] കർഷകർ കൊല്ലപ്പെട്ടു.”എന്നിരുന്നാലും, നികുതി നൽകുന്നതു സംബന്ധിച്ച് അമർഷം പ്രകടിപ്പിക്കുന്നത് ദരിദ്രർ മാത്രമല്ല. സമ്പന്നരായ നികുതിദായകരിൽ പലരും “കൂടുതൽ നികുതികൾ കൊടുക്കാൻ തയ്യാറല്ല—അതു നൽകിയില്ലെങ്കിൽ അവർക്ക് ആവശ്യമായ സുപ്രധാന സേവനങ്ങൾ മെച്ചപ്പെടുത്താൻ ഗവൺമെന്റിനു കഴിയില്ലെന്നു വന്നാൽപ്പോലും” എന്ന് ദക്ഷിണാഫ്രിക്കയിലെ ഒരു സർവേ വെളിപ്പെടുത്തുന്നു. സംഗീതം, സിനിമ, സ്പോർട്സ്, രാഷ്ട്രീയം എന്നീ മേഖലകളിൽ തിളങ്ങുന്ന ലോകപ്രശസ്തരായ വ്യക്തികൾ നികുതി വെട്ടിപ്പിന്റെ പേരിൽ പത്രങ്ങളുടെ തലക്കെട്ടുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ആദായ നികുതിയുടെ അധോഗതിയും (പതനവും) (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ദുഃഖകരമെന്നു പറയട്ടെ, നമ്മുടെ ഉന്നതരായ ഗവൺമെന്റ് ഉദ്യോഗസ്ഥരും നമ്മുടെ പ്രസിഡന്റുമാരും സാധാരണ പൗരന്മാരെ നികുതി നിയമങ്ങൾ അനുസരിക്കാൻ പ്രേരിപ്പിക്കും വിധം പ്രചോദനാത്മകമായ മാതൃക വെക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടിരിക്കുന്നു.”
നികുതികൾ ഭാരിച്ചതും അന്യായവും അതിരുകടന്നതും ആണെന്ന് ഒരുപക്ഷേ നിങ്ങൾക്കും തോന്നിയേക്കാം. അങ്ങനെയെങ്കിൽ, നികുതി അടയ്ക്കുന്നതിനെ നിങ്ങൾ എങ്ങനെ വീക്ഷിക്കണം? അവ എന്തെങ്കിലും നല്ല ഉദ്ദേശ്യം സാധിക്കുന്നുണ്ടോ? നികുതി വ്യവസ്ഥകൾ മിക്കപ്പോഴും ഏറെ സങ്കീർണവും പ്രത്യക്ഷത്തിൽ അന്യായവും ആയിരിക്കുന്നത് എന്തുകൊണ്ട്? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും.
[4-ാം പേജിലെ ചിത്രം]
വികസ്വര രാജ്യങ്ങളിൽ ദരിദ്രർ അന്യായമായി നികുതിഭാരം പേറേണ്ടി വന്നേക്കാം
[കടപ്പാട്]
Godo-Foto