വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പച്ചമരുന്നുകൾ അവയ്‌ക്കു നിങ്ങളെ സഹായിക്കാൻ കഴിയുമോ?

പച്ചമരുന്നുകൾ അവയ്‌ക്കു നിങ്ങളെ സഹായിക്കാൻ കഴിയുമോ?

പച്ചമരുന്നുകൾ അവയ്‌ക്കു നിങ്ങളെ സഹായിക്കാൻ കഴിയുമോ?

പുരാതന കാലം മുതൽതന്നെ ചികിത്സയ്‌ക്കു പച്ചമരുന്നുകൾ ഉപയോഗിച്ചിരുന്നു. പൊ.യു.മു. 16-ാം നൂറ്റാണ്ടിൽ ഈജിപ്‌തിൽ വിരചിതമായ എയ്‌ബർസ്‌ പപ്പൈറസ്‌ വ്യത്യസ്‌ത വ്യാധികൾക്കുള്ള നൂറുകണക്കിന്‌ നാട്ടുചികിത്സകൾ ഉൾക്കാള്ളുന്നു. എന്നാൽ സാധാരണഗതിയിൽ ഈ ചികിത്സാരീതി തലമുറകളിൽ നിന്നു തലമുറകളിലേക്കു വാമൊഴിയായി കൈമാറുകയാണു ചെയ്‌തിരുന്നത്‌.

ഒന്നാം നൂറ്റാണ്ടിലെ ഗ്രീക്കു ഭിഷഗ്വരനായ ഡയസ്‌ക്കോറിഡിസ്‌ ആണ്‌ പാശ്ചാത്യ പച്ചമരുന്നു ചികിത്സയ്‌ക്കു തുടക്കമിട്ടത്‌. അദ്ദേഹം രചിച്ച ഡെ മാറ്റെര്യാ മെയ്‌ഡിക്കാ എന്ന ഗ്രന്ഥം അടുത്ത 1,600 വർഷത്തെ മുഖ്യ ഔഷധ വിജ്ഞാനീയഗ്രന്ഥം ആയിരുന്നു. ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളിൽ പരമ്പരാഗത പച്ചമരുന്നു ചികിത്സ ഇപ്പോഴും പ്രചാരത്തിലിരിക്കുന്നു. ജർമനിയിൽ, പച്ചമരുന്നു ചികിത്സയ്‌ക്ക്‌ മുടക്കുന്ന പണം തിരികെ കൊടുക്കുന്നതിനുള്ള ചില വ്യവസ്ഥകൾ പോലും ഗവൺമെന്റിന്റെ ആരോഗ്യ പരിപാടിയിൽ ഉണ്ട്‌.

പരമ്പരാഗത, നാട്ടുചികിത്സകളിൽ ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങൾ ആധുനിക ഔഷധ നിർമാണ കമ്പനികളുടെ മരുന്നുകളെ അപേക്ഷിച്ച്‌ കൂടുതൽ സുരക്ഷിതമാണെന്ന്‌ പൊതുവേ കരുതാറുണ്ടെങ്കിലും അവ അപകടവിമുക്തമാണെന്ന്‌ പറയാൻ കഴിയില്ല. ഇതു പിൻവരുന്ന ചോദ്യങ്ങൾ ഉയർത്തുന്നു: പച്ചമരുന്നു ചികിത്സ സംബന്ധിച്ച്‌ എന്തു മുൻകരുതലുകളും ശുപാർശകളും മനസ്സിൽ പിടിക്കേണ്ടതുണ്ട്‌? ഒരു പ്രത്യേക ചികിത്സാ സമ്പ്രദായം കൂടുതൽ മെച്ചമായിരുന്നേക്കാവുന്ന ഏതെങ്കിലും സാഹചര്യം ഉണ്ടോ? a

ഔഷധികൾക്കു സഹായിക്കാനാകുന്ന വിധം

ഔഷധികൾക്ക്‌ ചികിത്സാപരമായ ധാരാളം ഗുണങ്ങൾ ഉള്ളതായി പറയപ്പെടുന്നു. ചില ചെടികൾ അണുബാധയെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നതായി കരുതപ്പെടുന്നു. മറ്റു ചിലതാകട്ടെ ദഹനക്കുറവ്‌, മലബന്ധം എന്നിവ സുഖപ്പെടുത്തുന്നതായും ശാന്തത കൈവരിക്കാൻ സഹായിക്കുന്നതായും ഗ്രന്ഥികളുടെ പ്രവർത്തനത്തെ ക്രമപ്പെടുത്തുന്നതായും പറയപ്പെട്ടിരിക്കുന്നു.

പച്ചമരുന്നുകൾക്ക്‌ പോഷകമൂല്യവും ഔഷധമൂല്യവും ഉണ്ടാകാം. ഉദാഹരണത്തിന്‌, പാർസ്‌ലേ പോലുള്ള ചെടികൾ മൂത്രവർധകങ്ങളായി പ്രയോജനപ്പെടുന്നു. ഇവ പൊട്ടാസ്യത്തിന്റെ വലിയ ശേഖരങ്ങളുമാണ്‌. ഈ പൊട്ടാസ്യം ശേഖരം മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന നിർണായകമായ ഈ മൂലകത്തിന്റെ കുറവ്‌ പരിഹരിക്കുന്നു. സമാനമായി, ശമനൗഷധം എന്ന നിലയിൽ ഏറെക്കാലമായി ഉപയോഗിച്ചുവരുന്ന വലേറിയൻ ചെടി (വലേറിയാന ഒഫീഷ്യനലിസ) കാൽസ്യത്താൽ സമ്പുഷ്ടമാണ്‌. ഇവയിലെ കാൽസ്യം നാഡികളെ ശാന്തമാക്കാനുള്ള ഇതിന്റെ കഴിവിന്‌ ആക്കംകൂട്ടുന്നതായി കരുതപ്പെടുന്നു.

പച്ചമരുന്നുകൾ ഉപയോഗിക്കാവുന്ന വിധങ്ങൾ

ഔഷധപാനീയങ്ങൾ, കഷായം, റ്റിങ്‌ക്‌ചർ, ലേപനൗഷധം തുടങ്ങി പല വിധങ്ങളിൽ ഔഷധികൾ ഉപയോഗിക്കാം. ഔഷധിയുടെമേൽ തിളച്ച വെള്ളം പകർന്നാണ്‌ ഔഷധപാനീയങ്ങൾ നിർമിക്കുന്നത്‌. എന്നാൽ ഈ ചെടികൾ വെള്ളത്തിലിട്ടു തിളപ്പിക്കരുതെന്നാണ്‌ അധികൃതർ പറയുന്നത്‌. ഔഷധച്ചെടികളുടെ വേരും തൊലിയും മറ്റും വെള്ളത്തിലിട്ടു തിളപ്പിച്ച്‌ അവയിലെ സജീവ ഘടകങ്ങളെ വേർതിരിച്ചാണ്‌ കഷായങ്ങൾ ഉണ്ടാക്കുന്നത്‌.

എങ്ങനെയാണ്‌ റ്റിങ്‌ക്‌ചറുകൾ നിർമിക്കുന്നത്‌? ഒരു പുസ്‌തകം പറയുന്നതനുസരിച്ച്‌ ഇവ “ബ്രാണ്ടിയും വോഡ്‌കയും പോലുള്ള മദ്യത്തിന്റെ—അത്‌ ശുദ്ധമോ നേർപ്പിച്ചതോ ആകാം—സഹായത്താൽ തയ്യാറാക്കുന്ന ഔഷധസത്താണ്‌.” ലേപനൗഷധങ്ങൾ പല വിധങ്ങളിൽ തയ്യാറാക്കാം. അണുബാധയോ വേദനയോ ഉള്ള ശരീരഭാഗങ്ങളിൽ പുരട്ടാനാണ്‌ അവ ഉപയോഗിക്കാറുള്ളത്‌.

പല ജീവകങ്ങളിൽ നിന്നും ഔഷധങ്ങളിൽ നിന്നും വ്യത്യസ്‌തമായി, മിക്ക ഔഷധികളും ഭക്ഷണമായാണ്‌ പരിഗണിക്കപ്പെടുന്നത്‌, മിക്കപ്പോഴും വെറും വയറ്റിൽ കഴിക്കാറുമുണ്ട്‌. കൂടുതൽ സൗകര്യപ്രദമായി അവ ക്യാപ്‌സൂളുകളായും ഉപയോഗിക്കാം. അങ്ങനെയാകുമ്പോൾ ഉള്ളിലേക്ക്‌ ഇറക്കാനുള്ള വലിയ ബുദ്ധിമുട്ടും ഒഴിവായി കിട്ടും. നിങ്ങൾ പച്ചമരുന്നു കഴിക്കാൻ തീരുമാനിക്കുന്നെങ്കിൽ വിദഗ്‌ധ മാർഗനിർദേശം തേടുന്നതു ജ്ഞാനമായിരിക്കും.

പരമ്പരാഗതമായി ജലദോഷം, ദഹനക്കേട്‌, മലബന്ധം, ഉറക്കമില്ലായ്‌മ, മനംപിരട്ടൽ എന്നിവയ്‌ക്കു പ്രതിവിധിയായി പച്ചമരുന്നുകൾ നിർദേശിക്കാറുണ്ട്‌. എന്നാൽ ചിലപ്പോൾ ഗുരുതരമായ രോഗങ്ങൾ ചികിത്സിക്കാനും ഇവ ഉപയോഗിക്കുന്നു—രോഗശമനത്തിനു മാത്രമല്ല, പ്രതിരോധത്തിനും. ഉദാഹരണത്തിന്‌, ജർമനിയിലും ഓസ്‌ട്രിയയിലും പ്രോസ്റ്റെയ്‌റ്റ്‌ ഗ്രന്ഥിയുടെ നിർദോഷകരമായ വീക്കത്തിന്‌ പ്രാഥമിക ചികിത്സയായി സോ പാൽമെറ്റോ (സെറെനോവ റെപെൻസ്‌) എന്ന പച്ചമരുന്ന്‌ ഉപയോഗിച്ചുവരുന്നു. ചില രാജ്യങ്ങളിൽ 50 മുതൽ 60 വരെ ശതമാനം പുരുഷന്മാരെയും ഈ രോഗം ബാധിക്കാറുണ്ട്‌. എന്നിരുന്നാലും കാൻസറിന്റെ കാര്യത്തിലെന്നപോലെ കൂടുതൽ തീവ്രമായ ചികിത്സ ആവശ്യമില്ലെന്ന്‌ ഉറപ്പാക്കാൻ വീക്കത്തിന്റെ കാരണം ഒരു ഡോക്ടറെക്കൊണ്ടു പരിശോധിപ്പിക്കേണ്ടതു പ്രധാനമാണ്‌.

ചില മുന്നറിയിപ്പുകൾ

ഒരു പച്ചമരുന്ന്‌ അപകടകാരിയല്ലെന്ന്‌ പരക്കെ അംഗീകരിക്കപ്പെടുന്നെങ്കിൽ പോലും മുൻകരുതൽ ആവശ്യമാണ്‌. ഒരു ഉത്‌പന്നത്തിന്മേൽ “പ്രകൃതിദത്തം” എന്ന ലേബൽ ഉണ്ടെന്ന കാരണത്താൽ ജാഗ്രത വെടിയരുത്‌. ഔഷധികളെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശം പറയുന്നു: “ചില പച്ചമരുന്നുകൾ തീർത്തും ഹാനികരമാണ്‌ എന്നതാണ്‌ ഇതു സംബന്ധിച്ച അസുഖകരമായ വസ്‌തുത. [ഖേദകരമെന്നു പറയട്ടെ] ചില ആളുകൾ യാതൊരു പച്ചമരുന്നിന്റെയും—അവ ഹാനികരമോ ഹാനിരഹിതമോ ആയിക്കൊള്ളട്ടെ—ഉപയോഗം സംബന്ധിച്ചു വേണ്ടത്ര ശ്രദ്ധയുള്ളവരല്ല.” ഔഷധികളിലെ രാസസംയുക്തങ്ങൾക്ക്‌ ഹൃദയമിടിപ്പ്‌, രക്തസമ്മർദം, ഗ്ലൂക്കോസിന്റെ അളവ്‌ എന്നിവയിൽ മാറ്റം വരുത്താൻ കഴിയും. തന്നിമിത്തം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ ഉയർന്ന രക്തസമ്മർദമോ പ്രമേഹം പോലെ രക്തത്തിലെ പഞ്ചസാരയുടെ അളവു സംബന്ധിച്ച ക്രമക്കേടുകളോ ഉള്ളവർ വിശേഷിച്ചും ശ്രദ്ധയുള്ളവർ ആയിരിക്കണം.

എന്നാൽ മിക്കപ്പോഴും പച്ചമരുന്നുകളുടെ പാർശ്വഫലങ്ങൾ അലർജിജന്യ രോഗങ്ങളിൽ പരിമിതപ്പെടുന്നു. ഇവയിൽ തലവേദന, തലചുറ്റൽ, മനംപിരട്ടൽ, ചൊറിഞ്ഞുതടിക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു. പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉളവാക്കിക്കൊണ്ട്‌ പച്ചമരുന്നുകൾ ഒരു “സൗഖ്യമാക്കൽ പ്രതിസന്ധി” സൃഷ്ടിക്കുന്നു എന്നും പറയപ്പെടുന്നു. അവ കഴിക്കുന്ന ഒരാളുടെ രോഗം ശമിക്കുന്നതിനു മുമ്പ്‌ വഷളാകുന്നതായി കാണപ്പെട്ടേക്കാം. പച്ചമരുന്നു ചികിത്സയുടെ ആദ്യഘട്ടത്തിൽ ശരീരത്തിലെ വിഷമാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്നതുകൊണ്ടാണ്‌ ഈ പ്രതിപ്രവർത്തനം ഉണ്ടാകുന്നതെന്നാണ്‌ പൊതുവേയുള്ള നിഗമനം.

പച്ചമരുന്നുകളുടെ ഉപയോഗം ചിലപ്പോഴൊക്കെ ആളുകളുടെ മരണത്തിനിടയാക്കിയിട്ടുണ്ട്‌ എന്ന വസ്‌തുത മുൻകരുതലിന്റെയും ശരിയായ മാർഗനിർദേശത്തിന്റെയും ആവശ്യകതയ്‌ക്ക്‌ അടിവരയിടുന്നു. ഉദാഹരണത്തിന്‌, തൂക്കം കുറയ്‌ക്കുന്നതിന്‌ സാധാരണമായി ഉപയോഗിക്കുന്ന എഫെഡ്ര രക്തസമ്മർദം ഉയർത്തുന്നു. സാൻഫ്രാൻസിസ്‌കോയിലെ ഒരു പതോളജിസ്റ്റായ സ്റ്റീവൻ കാർച്ച്‌ പറയുന്നത്‌, “എന്റെ അറിവിൽ [എഫെഡ്ര കഴിച്ചതിനെ തുടർന്നു] മരിച്ചിട്ടുള്ളവർ എല്ലാംതന്നെ ഒന്നുകിൽ ഗുരുതരമായ ഹൃദയധമനീരോഗം ബാധിച്ചവരായിരുന്നു അല്ലെങ്കിൽ മരുന്ന്‌ കണക്കിലധികം കഴിച്ചിരുന്നു” എന്നാണ്‌. എന്നിരുന്നാലും ഐക്യനാടുകളിൽ എഫെഡ്ര ഉത്‌പന്നങ്ങളോടു ബന്ധപ്പെട്ട്‌ നൂറിലധികം മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌.

പച്ചമരുന്നു പോഷകങ്ങളെക്കുറിച്ച്‌ ഒരു ഗ്രന്ഥം രചിച്ചിട്ടുള്ള ഡോ. ലോഗൻ ചേംബർലെയ്‌ൻ പറയുന്നു: “പച്ചമരുന്ന്‌ ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച്‌ സമീപ വർഷങ്ങളിൽ റിപ്പോർട്ടുചെയ്‌തിട്ടുള്ള മിക്കവാറും എല്ലാ സംഭവങ്ങളും മാർഗനിർദേശങ്ങൾ അനുവർത്തിക്കാതിരുന്നതു കൊണ്ട്‌ ഉണ്ടായതാണ്‌. . . . ആശ്രയയോഗ്യമായ ഉത്‌പന്നങ്ങളുടെമേൽ കൊടുക്കുന്ന ഡോസേജ്‌ നിർദേശങ്ങൾ സുരക്ഷിതവും ഭദ്രവുമാണ്‌. യോഗ്യതയുള്ള ഒരു പച്ചമരുന്നു ചികിത്സകന്റെ നിർദേശപ്രകാരമേ അവയ്‌ക്ക്‌ എന്തെങ്കിലും വ്യത്യാസം വരുത്താവൂ.”

പച്ചമരുന്നു ചികിത്സകയായ ലിൻഡാ പേയ്‌ജ്‌ ഈ മുന്നറിയിപ്പ്‌ നൽകുന്നു: “ഗുരുതരമായ അവസ്ഥയിൽ പോലും മിതമായ അളവിലേ കഴിക്കാവൂ. കൂടുതൽ സമയമെടുത്തു ചെയ്യുന്ന ചികിത്സയിൽ നിന്നാണു കൂടുതൽ അഭികാമ്യമായ ഫലം ലഭിക്കുന്നത്‌. ആരോഗ്യം പുനഃസ്ഥിതീകരിക്കാൻ തീർച്ചയായും സമയമെടുക്കും.”

ഔഷധസസ്യ ശാസ്‌ത്രത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥം പറയുന്നതനുസരിച്ച്‌ ചില പച്ചമരുന്നുകൾ കൂടുതലായി ഉള്ളിൽച്ചെന്നാൽ അവ സ്വയം പ്രതിപ്രവർത്തിക്കും. ഉദാഹരണത്തിന്‌, ശരീരത്തിന്‌ അയവു കിട്ടാൻ കഴിക്കുന്ന ഒരു പച്ചമരുന്ന്‌ ആവശ്യത്തിലധികം ഉള്ളിൽച്ചെന്നാൽ അതു ഛർദിച്ചു പൊയ്‌ക്കൊള്ളും. എന്നാൽ എല്ലാ പച്ചമരുന്നുകൾക്കും ഈ സവിശേഷത ഇല്ല എന്നത്‌ സുരക്ഷിതമായ അളവിന്റെ ആവശ്യകത എടുത്തുകാട്ടുന്നു.

എന്നിരുന്നാലും, ഒരു ഔഷധി ഫലിക്കണമെങ്കിൽ ശരിയായ രൂപത്തിൽ, മതിയായ അളവിൽ കഴിക്കേണ്ടതുണ്ടെന്ന്‌ പലരും വിശ്വസിക്കുന്നു. ചിലപ്പോൾ അതിനുള്ള ഒരേയൊരു മാർഗം മരുന്നുസത്ത്‌ കഴിക്കുകയാണ്‌. ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും രക്തചംക്രമണം വർധിപ്പിക്കുന്നതിനും ദീർഘകാലമായി ഉപയോഗത്തിലുള്ള ജിങ്കോ ബൈലോബ അത്തരത്തിലാണ്‌ ഉപയോഗിക്കാറുള്ളത്‌. കാരണം ഫലകരമായ ഒരൊറ്റ ഡോസിനുതന്നെ പൗണ്ട്‌ കണക്കിന്‌ ഇല വേണ്ടിവരും.

അപകടകരമായേക്കാവുന്ന മിശ്രിതം

പച്ചമരുന്നുകൾക്ക്‌ മറ്റ്‌ ഔഷധങ്ങളുമായി വ്യത്യസ്‌ത വിധങ്ങളിൽ പ്രതിപ്രവർത്തിക്കാൻ കഴിയും. ഉദാഹരണത്തിന്‌, സാധാരണയിൽ കവിഞ്ഞ വേഗത്തിൽ ശരീരത്തിൽനിന്നു പുറന്തള്ളപ്പെടുന്നതിന്‌ ഇടയാക്കിക്കൊണ്ടോ പാർശ്വഫല സാധ്യതകൾ വർധിപ്പിച്ചുകൊണ്ടോ ഇതര ഔഷധങ്ങളുടെ വീര്യം കൂട്ടാനോ കുറയ്‌ക്കാനോ അവയ്‌ക്കു കഴിയും. ജർമനിയിൽ, ചെറിയ തോതിലുള്ള വിഷാദരോഗത്തിന്‌ നിർദേശിക്കാറുള്ള സെന്റ്‌ ജോൺസ്‌ വോർട്ട്‌ എന്ന മൂലിക ഇതര ഔഷധങ്ങൾ ഇരട്ടി വേഗത്തിൽ പുറന്തള്ളപ്പെടാൻ ഇടയാക്കിക്കൊണ്ട്‌ അവയുടെ ശേഷി കുറയ്‌ക്കുന്നു. അതുകൊണ്ട്‌, നിങ്ങൾ ജനന നിയന്ത്രണ ഗുളികകൾ ഉൾപ്പെടെയുള്ള ആധുനിക മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ പച്ചമരുന്നുകൾ ഉപയോഗിക്കുന്നതിനു മുമ്പ്‌ നിങ്ങളുടെ ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്‌.

പച്ചമരുന്നുകളുടെ സൗഖ്യമാക്കൽ പ്രാപ്‌തിയെ കുറിച്ചുള്ള ഒരു ഗ്രന്ഥം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ലഹരി പാനീയങ്ങൾ, മാരിഹ്വാന, കൊക്കെയ്‌ൻ, വികാരമാറ്റം വരുത്തുന്ന മറ്റു മയക്കുമരുന്നുകൾ, പുകയില എന്നിവ ചില ഔഷധ സസ്യങ്ങളുമായി മിശ്രണം ചെയ്‌താൽ ഉണ്ടാകുന്ന പ്രതിപ്രവർത്തനം ജീവനുതന്നെ ഭീഷണി ഉയർത്താൻ പോന്നതാണ്‌. . . . സാമാന്യബോധമുള്ള ഒരു വ്യക്തി [അത്തരം മയക്കുമരുന്നുകൾ] ഒഴിവാക്കും, വിശേഷിച്ച്‌ രോഗാവസ്ഥയിൽ.” മാത്രമല്ല, ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഈ ഉപദേശം ഗൗരവബുദ്ധ്യാ പരിഗണിക്കേണ്ടതാണ്‌. തീർച്ചയായും, പുകയിലയുടെയും ആസക്തി ഉളവാക്കുന്ന മയക്കുമരുന്നിന്റെയും സംഗതിയിൽ ‘ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി [നിങ്ങളെത്തന്നെ] വെടിപ്പാക്കി’ സൂക്ഷിക്കാനുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നതിലൂടെ ക്രിസ്‌ത്യാനികൾ സംരക്ഷിക്കപ്പെടുന്നു.—2 കൊരിന്ത്യർ 7:1.

ഒരു പരാമർശ ഗ്രന്ഥം പച്ചമരുന്നുകളെ കുറിച്ച്‌ ഈ മുന്നറിയിപ്പു നൽകുന്നു: “നിങ്ങൾ പച്ചമരുന്നു കഴിക്കുന്ന കാലത്താണ്‌ ഗർഭിണിയാകുന്നതെങ്കിൽ അത്‌ ഡോക്ടറെ അറിയിക്കുക, അതേക്കുറിച്ച്‌ ഡോക്ടറോടു ചർച്ച ചെയ്യുന്നതുവരെ മരുന്നുപയോഗം നിറുത്തുക. എത്രകാലം അതു കഴിച്ചെന്നും ഏതളവിലാണ്‌ കഴിച്ചതെന്നും ഓർക്കാൻ ശ്രമിക്കുക.”

“[പച്ചമരുന്നുകൾ ഉപയോഗിച്ചുള്ള] സ്വയം ചികിത്സയുടെ അപകടങ്ങൾ പലതാണ്‌,” ഔഷധസസ്യങ്ങളെ കുറിച്ചുള്ള ഒരു വിജ്ഞാനകോശം പറയുന്നു. ഇതോടൊപ്പമുള്ള “സ്വയം ചികിത്സയുടെ അപകടങ്ങൾ” എന്ന ചതുരത്തിൽ, പച്ചമരുന്ന്‌ ഉപയോഗം നിമിത്തം ഉണ്ടാകാനിടയുള്ള അപകടങ്ങളെ കുറിച്ച്‌ നിങ്ങൾക്കു കാണാം.

ഏത്‌ ആരോഗ്യ രക്ഷാ ഉത്‌പന്നവുമെന്നപോലെ പച്ചമരുന്നുകളും ശ്രദ്ധയോടും പരിജ്ഞാനത്തോടും സമനിലയോടും കൂടി കൈകാര്യം ചെയ്യേണ്ടതാണ്‌—ചില രോഗങ്ങൾ ഇപ്പോൾ യാതൊരു വിധത്തിലും സുഖപ്പെടുത്താനാവില്ലെന്നും ഓർക്കുക. ദൈവരാജ്യത്തിലെ നന്മനിറഞ്ഞ ഭരണത്തിൻകീഴിൽ രോഗത്തിന്റെയും മരണത്തിന്റെയും കാരണംതന്നെ—ആദ്യമാതാപിതാക്കളിൽനിന്നു നമുക്കു ലഭിച്ചിരിക്കുന്ന അപൂർണത—പൂർണമായും തുടച്ചു നീക്കപ്പെടുന്ന സമയത്തിനായി സത്യക്രിസ്‌ത്യാനികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.—റോമർ 5:12; വെളിപ്പാടു 21:3-5. (g03 12/22)

[അടിക്കുറിപ്പ്‌]

a ഉണരുക! ഒരു വൈദ്യശാസ്‌ത്ര പത്രിക അല്ലാത്തതുകൊണ്ട്‌ ഏതെങ്കിലും പ്രത്യേക ചികിത്സയോ, ഭക്ഷണക്രമമോ ശുപാർശ ചെയ്യുന്നില്ല, അവ പച്ചമരുന്നുകളാണെങ്കിലും അല്ലെങ്കിലും. ഈ ലേഖനത്തിലെ വിവരങ്ങൾ പൊതുവിജ്ഞാനത്തിനു വേണ്ടി മാത്രമുള്ളതാണ്‌. ആരോഗ്യപരവും ചികിത്സാ സംബന്ധവുമായ കാര്യങ്ങൾ വായനക്കാർ സ്വയം തീരുമാനിക്കേണ്ടതാണ്‌.

[26-ാം പേജിലെ ചതുരം]

സ്വയം ചികിത്സയുടെ അപകടങ്ങൾ

യോഗ്യരായ വിദഗ്‌ധരുടെ സഹായം കൂടാതെയുള്ള പച്ചമരുന്ന്‌ ഉപയോഗം നിമിത്തം ഉണ്ടാകുന്ന അപകടങ്ങളാണ്‌ തുടർന്നു പ്രതിപാദിക്കുന്നത്‌.

രോഗത്തിന്റെ യഥാർഥ കാരണം തിരിച്ചറിയാൻ കഴിയാതെ പോയേക്കാം.

ശരിയായി രോഗനിർണയം നടത്തിയിട്ടുണ്ടെങ്കിൽ പോലും അനുവർത്തിക്കുന്ന ചികിത്സാക്രമം രോഗത്തിനു യോജിച്ചതല്ലായിരിക്കാം.

രോഗകാരണം കണ്ടെത്തി ഇല്ലായ്‌മ ചെയ്യുന്നതുൾപ്പെടെയുള്ള അവശ്യ ചികിത്സകൾ സ്വയം ചികിത്സ നിമിത്തം വൈകിപ്പോയേക്കാം.

അലർജി, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക്‌ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ നിങ്ങൾ ഉപയോഗിക്കുന്ന പച്ചമരുന്നുമായി ചേരാതെ വന്നേക്കാം.

സ്വയം ചികിത്സ നിസ്സാര രോഗങ്ങൾ ശമിപ്പിച്ചേക്കാം, പക്ഷേ അത്‌ ഉയർന്ന രക്തസമ്മർദം പോലെയുള്ള മറ്റു പ്രശ്‌നങ്ങൾ വഷളാക്കാനിടയുണ്ട്‌.

[കടപ്പാട്‌]

ഉറവിടം: റോഡാലിന്റെ സചിത്ര ഔഷധസസ്യ വിജ്ഞാനകോശം (ഇംഗ്ലീഷ്‌)