ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
അശ്ലീലം “അശ്ലീലം ഉപദ്രവകരമോ നിരുപദ്രവകരമോ?” (ആഗസ്റ്റ് 8, 2003) എന്ന ലേഖന പരമ്പരയ്ക്കു നന്ദി. വളച്ചുകെട്ടില്ലാത്ത ഈ ബുദ്ധിയുപദേശം എനിക്ക് ആവശ്യമായിരുന്നു. ഒരു ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് ദീർഘകാലം ഞാൻ അശ്ലീലം വീക്ഷിച്ചിരുന്നു. അത് എത്ര വിനാശകമാണെന്നും അതിന്റെ വലിച്ചടുപ്പിക്കുന്ന കാന്തശക്തിയിൽനിന്നു കുതറിയകലാൻ എന്തു നിർണായക നടപടികളാണു സ്വീകരിക്കേണ്ടതെന്നും എന്നത്തേതിലും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ എന്നെ സഹായിച്ചു.
ഇ. പി., ഐക്യനാടുകൾ (g04 3/22)
സന്തുഷ്ടി നിറഞ്ഞ 22 വർഷത്തെ എന്റെ വിവാഹജീവിതം രണ്ടു വർഷത്തിനു മുമ്പ് വിവാഹമോചനത്തിൽ അവസാനിച്ചു. നല്ലവനായ ഒരു ഭർത്താവിനെയും സ്നേഹസമ്പന്നനായ ഒരു പിതാവിനെയുമാണ് അശ്ലീലം അക്ഷരാർഥത്തിൽ ഞങ്ങളിൽനിന്നു തട്ടിയെടുത്തത്. ഭയങ്കരമായ ഈ ആസക്തി ആർദ്രനും സൗമ്യനുമായ അദ്ദേഹത്തെ കോപിഷ്ഠനും നുണയനും മൃഗീയസ്വഭാവക്കാരനും ആക്കി മാറ്റി. എനിക്കു മാത്രമാണ് അശ്ലീലത്തിന്റെ ദുരന്ത ഫലം പേറേണ്ടി വന്നത് എന്നാണു ഞാൻ കരുതിയിരുന്നത്. എന്നാൽ ഇത് അനേകരെ കണ്ണുനീർ കുടിപ്പിക്കുന്ന ഒരു പ്രശ്നമാണെന്ന് എനിക്കിപ്പോൾ മനസ്സിലായി. ഈ അതിവിശിഷ്ട ലേഖന പരമ്പരയ്ക്കു നന്ദി.
എൽ. റ്റി., ഐക്യനാടുകൾ (g04 3/22)
ബൈബിൾ പഠിക്കുന്നതിനു മുമ്പ് ഒരു ദശകത്തിലേറെക്കാലം ഞാൻ അശ്ലീലത്തിന് അടിമയായിരുന്നു. അതിന്റെ പ്രയോക്താക്കൾ എന്തുതന്നെ അവകാശപ്പെട്ടാലും അതിൽ നല്ലത് എന്നു പറയാൻ യാതൊന്നുമില്ല. യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിത്തീരുന്നതിനു മുമ്പ് ഞാൻ പ്രചാരം നേടിയിട്ടുള്ള ഏതാണ്ട് എല്ലാ മയക്കുമരുന്നുകൾക്കും അടിമയായിരുന്നു. ഈ ആസക്തികളിൽ വെച്ച് അശ്ലീലത്തിന്റെ പിടിയിൽനിന്നു വിട്ടുകിട്ടാനാണ് എനിക്ക് ഏറ്റവും ബുദ്ധിമുട്ടേണ്ടിവന്നത്. ദയവായി ഇതുപോലെയുള്ള ലേഖനങ്ങൾ തുടർന്നും പ്രസിദ്ധീകരിക്കുമല്ലോ.
ജെ. എ., ഐക്യനാടുകൾ (g04 3/22)
പ്രമേഹം “പ്രമേഹം—അതുമായി പൊരുത്തപ്പെട്ടു ജീവിക്കൽ” (ജൂൺ 8, 2003) എന്ന കവർ ലേഖന പരമ്പരയ്ക്കു വളരെ നന്ദി. കഴിഞ്ഞ 12 വർഷമായി എനിക്ക് ടൈപ്പ് 1 പ്രമേഹമുണ്ട്. എനിക്കു പതിവായി ഇൻസുലിൻ കുത്തിവെപ്പുകൾ എടുക്കേണ്ടിവരുന്നു. എന്റെ ഭാര്യ എനിക്ക് അളവറ്റ പിന്തുണ നൽകുന്നു. ഞങ്ങൾ രണ്ടുപേരും രോഗത്തെ കുറിച്ചു പഠിച്ചുകൊണ്ടേയിരിക്കുകയാണ്. ഞങ്ങൾ ഒരുമിച്ചാണ് ഡോക്ടറെ കാണാൻ പോകുന്നതും. അതുപോലെ, കുറെക്കൂടി ക്രിയാത്മകമായ വീക്ഷണം വളർത്തിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണു ഞാൻ. സഹക്രിസ്ത്യാനികൾ, രോഗിയായ ഒരു വ്യക്തിയെ ജീവിതത്തിലെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ സഹായിക്കുന്നതിന് അയാളോടു ക്ഷമയും ദയയും പ്രകടമാക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് കൂടുതലായ അവബോധം പ്രകടമാക്കുന്നതായി ഒരു സഞ്ചാര മേൽവിചാരകനായി സേവിക്കുന്നതിനാൽ എനിക്കു നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്തരം മനോഭാവം സഭകളെ സേവിക്കുന്നതിൽ തുടരാൻ എന്നെ സഹായിക്കുന്നു. ഈ ലേഖന പരമ്പര കൃത്യ സമയത്താണ് എത്തിയത്. ഒരിക്കൽക്കൂടി നിങ്ങൾക്കു വളരെ നന്ദി.
ഡബ്ലിയു. ബി., പോളണ്ട് (g04 3/8)
കഴിഞ്ഞ 28 വർഷമായി ഞാൻ ഒരു പ്രമേഹരോഗിയാണ്. എന്റെ കുടുംബത്തിലെ പത്തു പേർക്ക് ഈ രോഗമുണ്ട്. ഞാൻ ഇന്നുവരെ വായിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും സമഗ്രമായ വിവരങ്ങൾ അടങ്ങിയതായിരുന്നു നിങ്ങളുടെ ലേഖനങ്ങൾ. ഇവയ്ക്ക് മറ്റു ലൗകിക ലേഖനങ്ങൾക്ക് ഇല്ലാത്ത ഒരു സവിശേഷതയുമുണ്ട്, ഇവ സ്രഷ്ടാവിന്റെ സ്നേഹം പ്രതിഫലിപ്പിക്കുന്നു. എല്ലാറ്റിനും എന്റെ കുടുംബത്തെ ആശ്രയിക്കാൻ എനിക്കു താത്പര്യമില്ലാത്തതിനാൽ എനിക്കു സുഖമില്ലാത്തത് മറ്റുള്ളവരിൽനിന്നു മറച്ചുവെക്കാൻ ഞാൻ ശ്രമിച്ചു. മറ്റുള്ളവരെ പരിചരിക്കുന്നതിൽനിന്നു ഞാൻ സന്തോഷം കണ്ടെത്തി. എന്നാൽ മറ്റുള്ളവരെ കൂടുതൽ മെച്ചമായി പരിചരിക്കണമെങ്കിൽ ഞാൻ സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം എന്നു മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ എന്നെ സഹായിച്ചു.
എൽ. പി., ഫ്രാൻസ് (g04 3/8)
ആത്മീയ ദാഹം “എന്റെ ആത്മീയ ദാഹം ശമിച്ച വിധം” എന്ന ലേഖനം വായിച്ചപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. (ജൂലൈ 8, 2003) ഒരു കത്തോലിക്ക കുടുംബത്തിൽ വളർന്നുവന്ന ഞാൻ കത്തോലിക്ക സ്കൂളിൽ എട്ടു വർഷം പഠിച്ചു. സ്കൂളിൽ വെച്ചോ കുർബാനയുടെ സമയത്തോ ഞങ്ങൾ ഒരിക്കലും ബൈബിൾ വായിച്ചിരുന്നില്ലെങ്കിലും എനിക്കു ബൈബിളിനോട് എല്ലായ്പോഴും ആദരവുണ്ടായിരുന്നു, എല്ലാ ദിവസവും രാത്രി ഞാൻ എന്റെ സ്വന്തം ബൈബിളിൽനിന്നു വായിക്കുമായിരുന്നു. ലൂചീയാ മൂസാനെറ്റിനെപ്പോലെ ഞാനും ബൈബിളിൽനിന്നു മനസ്സിലാക്കിയതുപോലെ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ചു. പക്ഷേ എങ്ങനെ ചെയ്യണം എന്ന് അറിയില്ലായിരുന്നു. എന്നാൽ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചപ്പോൾ ഞാൻ ആത്മീയമായി സംതൃപ്തയായി. ഇതുപോലെയുള്ള ഹൃദയസ്പർശിയായ ജീവിതകഥകൾ പ്രസിദ്ധീകരിക്കുന്നതിനു നിങ്ങൾക്കു വളരെ നന്ദി.
കെ. എഫ്., ഐക്യനാടുകൾ (g04 2/22)