വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുൻവിധിയുടെ മുഖം

മുൻവിധിയുടെ മുഖം

മുൻവിധിയുടെ മുഖം

“മുൻവിധികളെ വാതിലിലൂടെ വെളിയിൽ ചാടിച്ചാൽ അവ തിരിച്ച്‌ ജനലിലൂടെ കയറിവരും.”—പ്രഷ്യയിലെ രാജാവായിരുന്ന മഹാനായ ഫ്രെഡറിക്‌.

ഇന്ത്യയിലെ ഒരു ഗ്രാമമായ പാലിയാഡിലാണ്‌ രാജേഷ്‌ താമസിക്കുന്നത്‌, തൊട്ടുകൂടായ്‌മയുടെ കയ്‌പേറിയ അനുഭവങ്ങൾ പേറുന്ന മറ്റാളുകളെപ്പോലെതന്നെ അയാൾക്കും 15 മിനിട്ട്‌ നടന്നുപോയി വേണം വീട്ടിലേക്ക്‌ ആവശ്യമായ വെള്ളം കൊണ്ടുവരാൻ. “ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ ഉപയോഗിക്കുന്ന ടാപ്പുകളിൽനിന്നു വെള്ളം എടുക്കാൻ ഞങ്ങൾക്ക്‌ അനുവാദമില്ല,” അയാൾ വിശദീകരിക്കുന്നു. സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത്‌, രാജേഷിനും കൂട്ടുകാർക്കും മറ്റു കുട്ടികൾ കളിക്കാൻ ഉപയോഗിച്ചിരുന്ന പന്ത്‌ ഒന്നു തൊടാൻപോലും അനുവാദം ഇല്ലായിരുന്നു. “അതിനു പകരം ഞങ്ങൾ കല്ലുകൊണ്ടാണ്‌ കളിച്ചത്‌,” അയാൾ പറയുന്നു.

“ആളുകൾ എന്നെ വെറുക്കുന്നുവെന്ന്‌ എനിക്കറിയാം, എന്നാൽ എന്തുകൊണ്ടാണെന്ന്‌ അറിയില്ല,” ഏഷ്യയിൽനിന്ന്‌ യൂറോപ്പിൽ വന്നു താമസിക്കുന്ന കൗമാരപ്രായക്കാരിയായ ക്രിസ്റ്റീന പറയുന്നു. “അത്‌ വളരെ നിരാശ ഉളവാക്കുന്ന ഒരു കാര്യമാണ്‌,” അവൾ കൂട്ടിച്ചേർക്കുന്നു. “സാധാരണഗതിയിൽ എന്നെത്തന്നെ ഒറ്റപ്പെടുത്തിക്കൊണ്ടാണ്‌ ഞാൻ അതിനോടു പ്രതികരിക്കുന്നത്‌. എന്നാൽ അതുകൊണ്ടും പ്രയോജനമൊന്നുമില്ല.”

“മുൻവിധിയെ കുറിച്ച്‌ ഞാൻ ആദ്യമായി മനസ്സിലാക്കുന്നത്‌ 16-ാം വയസ്സിലാണ്‌” എന്ന്‌ പശ്ചിമാഫ്രിക്കയിൽനിന്നുള്ള സ്റ്റാൻലി പറയുന്നു. “തികച്ചും അപരിചിതരായ കുറെപ്പേർ വന്ന്‌ എന്നോട്‌ പട്ടണം വിട്ടുപോകാൻ ആവശ്യപ്പെട്ടു. എതിർഗോത്രക്കാർ എന്റെ ഗോത്രത്തിൽപ്പെട്ട ചിലയാളുകളുടെ വീടുകൾ ചുട്ടു ചാമ്പലാക്കി. എന്റെ പിതാവിന്റെ ബാങ്കു നിക്ഷേപം അവർ മരവിപ്പിച്ചു. ഇതൊക്കെ കാരണം, ഞങ്ങളോടു വേർതിരിവു കാണിക്കുന്ന ആ ഗോത്രത്തെ ഞാൻ വെറുക്കാൻ തുടങ്ങി.”

രാജേഷ്‌, ക്രിസ്റ്റീന, സ്റ്റാൻലി എന്നിവർ മുൻവിധിയുടെ ഇരകളാണ്‌. എന്നാൽ അവർ മാത്രമല്ല അതിന്റെ ഇരകൾ. “വർഗീയത, വിവേചനം, വിദേശീവിദ്വേഷം, മുഖ്യധാരാ സമൂഹത്തിൽനിന്നും അതിന്റെ ആനുകൂല്യങ്ങളിൽനിന്നുമുള്ള അകറ്റിനിറുത്തൽ എന്നിവയുടെ ഫലമായി കോടിക്കണക്കിന്‌ മനുഷ്യർ ഇന്ന്‌ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നു” എന്ന്‌ ഐക്യരാഷ്‌ട്ര വിദ്യാഭ്യാസ ശാസ്‌ത്രീയ സാംസ്‌കാരിക സംഘടനയുടെ (യുനെസ്‌കോ) ഡയറക്ടർ ജനറലായ കോയിച്ചിറോ മാറ്റ്‌സൂഊറാ വിശദീകരിക്കുന്നു. “മനുഷ്യത്വമില്ലാത്ത അത്തരം നടപടികളെ ഊട്ടിവളർത്തുന്നത്‌ അജ്ഞതയും മുൻവിധിയും ആണ്‌. ഇത്തരം ചെയ്‌തികൾ പല രാജ്യങ്ങളിലും ആഭ്യന്തര കലഹം ഇളക്കിവിടുകയും മനുഷ്യരെ ദുരിതക്കയത്തിൽ ആഴ്‌ത്തുകയും ചെയ്‌തിരിക്കുന്നു.”

ഒരിക്കലും മുൻവിധിക്ക്‌ ഇരയായിട്ടില്ലാത്ത ഒരാളാണ്‌ നിങ്ങളെങ്കിൽ അത്‌ എത്ര വേദനാജനകമാണെന്ന്‌ മനസ്സിലാക്കുക ബുദ്ധിമുട്ടായിരുന്നേക്കാം. “ചിലയാളുകൾ മുൻവിധി നിശ്ശബ്ദം സഹിക്കുമ്പോൾ മറ്റുചിലർ കൂടുതൽ മുൻവിധികൊണ്ട്‌ അതിനെ നേരിടുന്നു” എന്ന്‌ മുൻവിധിയുമായി മുഖാമുഖം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. ഏതെല്ലാം വിധങ്ങളിലാണ്‌ മുൻവിധി ആളുകളുടെ ജീവിതത്തിനു മുറിവുകൾ ഏൽപ്പിക്കുന്നത്‌?

ഒരു ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണു നിങ്ങളെങ്കിൽ, ആളുകൾ നിങ്ങളെ ഒഴിവാക്കുന്നതായോ വിദ്വേഷത്തോടെ നോക്കുന്നതായോ നിങ്ങളുടെ സംസ്‌കാരത്തെ കുറിച്ച്‌ തരംതാഴ്‌ത്തി സംസാരിക്കുന്നതായോ നിങ്ങൾ കണ്ടെത്തിയേക്കാം. തൊഴിൽ അവസരങ്ങളുടെ വാതിലുകൾ നിങ്ങളുടെ മുന്നിൽ കൊട്ടിയടയ്‌ക്കപ്പെട്ടേക്കാം. മറ്റാർക്കും വേണ്ടാത്ത താഴ്‌ന്ന ജോലികളല്ലാതെ കാര്യമായ ജോലിസാധ്യതയൊന്നും നിങ്ങളുടെ മുന്നിൽ കണ്ടെന്നു വരില്ല. അനുയോജ്യമായ ഒരു താമസസ്ഥലം കിട്ടുക ഒരുപക്ഷേ ബുദ്ധിമുട്ടായിരുന്നേക്കാം. സ്‌കൂളിലെ മറ്റു കുട്ടികൾ ഒറ്റപ്പെടുത്തുന്നതായും കൂടെക്കൂട്ടാതിരിക്കുന്നതായും നിങ്ങളുടെ കുട്ടികൾക്കു തോന്നിയേക്കാം.

മുൻവിധിക്ക്‌ ആളുകളെക്കൊണ്ട്‌ അതിലും ക്രൂരമായ കാര്യങ്ങൾ ചെയ്യിക്കാനാകും. അക്രമത്തിന്റെയോ കൊലപാതകത്തിന്റെ പോലുമോ പാത തേടാൻ അത്‌ ആളുകളെ പ്രേരിപ്പിച്ചേക്കാം. കൂട്ടക്കൊലകൾ, വർഗീയ കശാപ്പുകൾ, വംശീയ വെടിപ്പാക്കലുകൾ തുടങ്ങി മുൻവിധിക്ക്‌ തിരികൊളുത്താൻ കഴിയുന്ന അക്രമത്തിന്റെ കിടിലംകൊള്ളിക്കുന്ന ഉദാഹരണങ്ങൾകൊണ്ട്‌ ചരിത്രത്തിന്റെ ഏടുകൾ നിറഞ്ഞിരിക്കുന്നു.

മുൻവിധി—നൂറ്റാണ്ടുകളിലൂടെ

ഒരു കാലത്ത്‌ മുൻവിധിയുടെ പ്രധാന ഇരകളായിരുന്നു ക്രിസ്‌ത്യാനികൾ. ഉദാഹരണത്തിന്‌, യേശുവിന്റെ മരണത്തിന്‌ അൽപ്പനാളുകൾക്കു ശേഷം ക്രൂരമായ പീഡനത്തിന്റെ തിര അവർക്കെതിരെ ആഞ്ഞടിച്ചു. (പ്രവൃത്തികൾ 8:3; 9:1, 2; 26:10, 11) രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം, ക്രിസ്‌ത്യാനികൾ എന്ന്‌ അറിയപ്പെട്ടിരുന്നവർ നിഷ്‌ഠുരമായ ദുഷ്‌പെരുമാറ്റത്തിന്‌ ഇരയായി. “മാരകമായ ഒരു പകർച്ചവ്യാധി ഉണ്ടായാൽ ഉടനെ, ‘ആ ക്രിസ്‌ത്യാനികളെ സിംഹങ്ങളുടെ മുന്നിലേക്കു വലിച്ചെറിയൂ’ എന്നു വിളിച്ചുകൂവുകയായി ജനം,” മൂന്നാം നൂറ്റാണ്ടിലെ എഴുത്തുകാരനായ തെർത്തുല്യൻ പ്രസ്‌താവിക്കുന്നു.

എന്നാൽ, 11-ാം നൂറ്റാണ്ടിൽ തുടങ്ങിയ കുരിശുയുദ്ധങ്ങളോടെ യഹൂദർ യൂറോപ്പിലെ ജനസമ്മതിയില്ലാത്ത ന്യൂനപക്ഷം ആയിത്തീർന്നു. ബ്യൂബോണിക്‌ പ്ലേഗ്‌ എന്ന മഹാവ്യാധി, ആ ഭൂഖണ്ഡത്തിലെ 25 ശതമാനത്തോളം പേരെ ഏതാനും വർഷങ്ങൾക്കുള്ളിൽ കൊന്നൊടുക്കിക്കൊണ്ട്‌ അവിടെ സംഹാരതാണ്ഡവം ആടിയപ്പോൾ, അപ്പോൾത്തന്നെ അനേകരുടെയും വെറുപ്പിനു പാത്രമായിരുന്ന യഹൂദരെ അതിന്റെ പേരിൽ കുറ്റപ്പെടുത്താൻ എളുപ്പമായിരുന്നു. “പ്ലേഗിന്റെ വരവ്‌ ഈ വെറുപ്പിനുള്ള ഒരു ന്യായീകരണമായി ഉതകി. ഈ വെറുപ്പാകട്ടെ, [യഹൂദരെ] പ്ലേഗിന്റെ കാരണക്കാരായി കാണാൻ അതിനെ കുറിച്ചുള്ള ഭയത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന ആളുകളെ പ്രേരിപ്പിച്ചു” എന്ന്‌ അദൃശ്യ ശത്രുക്കൾ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ജാനെറ്റ്‌ ഫാറെൽ എഴുതുന്നു.

ഒടുവിൽ, ഫ്രാൻസിന്റെ തെക്കുഭാഗത്ത്‌ താമസിച്ചിരുന്ന ഒരു യഹൂദൻ പീഡനം സഹിക്കവയ്യാതായപ്പോൾ, യഹൂദർ കിണറുകളിൽ വിഷം കലർത്തി പകർച്ചവ്യാധിക്ക്‌ ഇടയാക്കിയതായി “ഏറ്റുപറഞ്ഞു.” അയാൾ പറഞ്ഞതിൽ യാതൊരു വാസ്‌തവവും ഇല്ലായിരുന്നെങ്കിലും ഈ വിവരം ഒരു വസ്‌തുതയായി കൊട്ടിഘോഷിക്കപ്പെട്ടു. പിന്നെ താമസമുണ്ടായില്ല. സ്‌പെയിൻ, ഫ്രാൻസ്‌, ജർമനി എന്നിവിടങ്ങളിൽ യഹൂദരുടെ സമൂഹങ്ങൾ മുഴുവനായിത്തന്നെ കശാപ്പുചെയ്യപ്പെട്ടു. എന്നാൽ പ്ലേഗിനു പിന്നിലെ യഥാർഥ വില്ലന്മാർ—എലികൾ—ആരുടെയും ശ്രദ്ധയിൽ പെട്ടില്ലെന്നു തോന്നുന്നു. മറ്റെല്ലാവരെയും പോലെതന്നെ യഹൂദരും പ്ലേഗ്‌ ബാധിച്ചു മരിച്ചിരുന്നു എന്ന വസ്‌തുതയും അധികമാരും ശ്രദ്ധിച്ചില്ല!

ഒരിക്കൽ മുൻവിധിക്കു തിരികൊളുത്തപ്പെട്ടു കഴിഞ്ഞാൽ അത്‌ നൂറ്റാണ്ടുകളോളം എരിഞ്ഞുകൊണ്ടിരുന്നേക്കാം. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, അഡോൾഫ്‌ ഹിറ്റ്‌ലർ ഒന്നാം ലോകയുദ്ധത്തിലെ ജർമനിയുടെ തോൽവിക്ക്‌ യഹൂദരെ പഴിചാരിക്കൊണ്ട്‌ ശേമ്യവിരോധത്തിന്റെ കനലുകൾ ആളിക്കത്തിച്ചു. ഔഷ്‌വിറ്റ്‌സ്‌ തടങ്കൽപ്പാളയത്തിന്റെ നാസി കമാൻഡറായ റൂഡോൾഫ്‌ ഹോസ്‌ രണ്ടാം ലോകയുദ്ധത്തിന്‌ ഒടുവിൽ ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “സൈനികവും പ്രത്യയശാസ്‌ത്രപരവുമായ ഞങ്ങളുടെ പരിശീലനം യഹൂദരിൽനിന്നു ജർമനിയെ എങ്ങനെയും സംരക്ഷിച്ചേ മതിയാകൂ എന്ന ധാരണ ഞങ്ങളിൽ ഉളവാക്കി.” ‘ജർമനിയെ സംരക്ഷിക്കാനായി’ ഹോസ്‌ 20,00,000-ത്തോളം ആളുകളുടെ ഉന്മൂലനത്തിനു മേൽനോട്ടം വഹിച്ചു, അവരിൽ മിക്കവരും യഹൂദരായിരുന്നു.

പതിറ്റാണ്ടുകൾ പിന്നെയും കടന്നുപോയിരിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, കൊടുംക്രൂരതകൾക്ക്‌ അവസാനമായിട്ടില്ല. ഉദാഹരണത്തിന്‌, 1994-ൽ പൂർവാഫ്രിക്കയിൽ ടൂട്‌സിക്കും ഹൂട്ടുവിനും ഇടയിൽ ഗോത്ര വിദ്വേഷം പൊട്ടിപ്പുറപ്പെട്ടു. കുറഞ്ഞത്‌ അഞ്ചു ലക്ഷം പേരുടെയെങ്കിലും ജീവൻ ആ വിദ്വേഷത്തിന്റെ ബലിക്കല്ലിൽ ഹോമിക്കപ്പെട്ടു. ടൈം മാസിക അതിനെ കുറിച്ച്‌ ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “അഭയസങ്കേതങ്ങളൊന്നും ഇല്ലായിരുന്നു. അനേകരും പള്ളികളിൽ അഭയം തേടി. ആ പള്ളികൾക്കുള്ളിലൂടെ നിണച്ചാലുകൾ ഒഴുകി. . . . പോരാട്ടം മുഖാമുഖം ഉള്ളതും അങ്ങേയറ്റം വ്യക്തിഗത സ്വഭാവം പുലർത്തിയതും അതിഭയാനകവും ആയിരുന്നു. രക്ഷപ്പെടാൻ കഴിഞ്ഞവരെ നിർവികാര സ്‌തബ്ധരാക്കിത്തീർത്ത ഒരുതരം രക്തദാഹമായിരുന്നു അത്‌.” ബീഭത്സമായ ആ അക്രമത്തിൽനിന്ന്‌ കുട്ടികൾപോലും ഒഴിവായില്ല. “റുവാണ്ട ഒരു കൊച്ചു സ്ഥലമാണ്‌, എന്നാൽ ലോകത്തിലെ മുഴുവൻ വിദ്വേഷവും ഇവിടെ തളംകെട്ടി നിൽക്കുന്നതുപോലെയുണ്ട്‌” എന്ന്‌ ഒരു പൗരൻ അഭിപ്രായപ്പെട്ടു.

മുൻ യൂഗോസ്ലാവിയയുടെ വിഭജനത്തെ ചുറ്റിപ്പറ്റിയുള്ള സംഘട്ടനങ്ങൾ 2,00,000-ത്തിലേറെ ആളുകളുടെ ജീവൻ അപഹരിച്ചു. വർഷങ്ങളോളം സമാധാനപരമായി കഴിഞ്ഞിരുന്ന അയൽക്കാർ അന്യോന്യം കൊന്നൊടുക്കി. ആയിരക്കണക്കിനു സ്‌ത്രീകൾ ബലാത്സംഗത്തിന്‌ ഇരകളായി. വംശീയ വെടിപ്പാക്കൽ എന്ന മൃഗീയ നയത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന്‌ ആളുകൾ സ്വന്തം ഭവനങ്ങളിൽനിന്നു ബലമായി പറിച്ചെറിയപ്പെട്ടു.

മുൻവിധിയിൽ അധികപങ്കും കൊലപാതകത്തിൽ കലാശിക്കുന്നില്ലെങ്കിലും അത്‌ എല്ലായ്‌പോഴും ആളുകളെ ഭിന്നിപ്പിക്കുകയും നീരസം ഊട്ടിവളർത്തുകയും ചെയ്യുന്നു. ആഗോളവത്‌കരണത്തിന്റെ ഒരു കാലത്താണ്‌ നാം ജീവിക്കുന്നതെങ്കിലും വർഗീയതയും വർഗ വിവേചനവും “ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വർധിച്ചുവരുന്നതായി കാണുന്നു” എന്ന്‌ അടുത്തകാലത്തെ ഒരു യുനെസ്‌കോ റിപ്പോർട്ട്‌ പറയുന്നു.

മുൻവിധിയെ വേരോടെ പിഴുതെറിയാനായി എന്തെങ്കിലും ചെയ്യുക സാധ്യമാണോ? ആ ചോദ്യത്തിന്‌ ഉത്തരം ലഭിക്കുന്നതിന്‌, മുൻവിധി മനസ്സിലും ഹൃദയത്തിലും വേരുപിടിക്കുന്നത്‌ എങ്ങനെയെന്ന്‌ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. (g04 9/8)

[5-ാം പേജിലെ ചതുരം]

മുൻവിധിയുടെ ലക്ഷണങ്ങൾ

മുൻവിധിയുടെ സ്വഭാവം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ഗോർഡൻ ഡബ്ലിയു. ഓൾപോർട്ട്‌ മുൻവിധിയിൽനിന്ന്‌ ഉരുത്തിരിയുന്ന അഞ്ചു തരം പെരുമാറ്റങ്ങളെ കുറിച്ചു പറയുന്നു. ഉള്ളിൽ മുൻവിധി നാമ്പെടുത്തിട്ടുള്ള ഒരാൾ സാധാരണഗതിയിൽ ഇവയിൽ ഒന്നോ അധികമോ രീതിയിൽ പെരുമാറുന്നതായിരിക്കും.

1. നിഷേധാത്മക അഭിപ്രായങ്ങൾ. ഒരു വ്യക്തി തനിക്ക്‌ ഇഷ്ടമില്ലാത്ത വിഭാഗത്തെ കുറിച്ച്‌ തരംതാഴ്‌ത്തി സംസാരിക്കുന്നു.

2. ഒഴിവാക്കൽ. ആ വിഭാഗത്തിൽപ്പെട്ട എല്ലാവരെയും ഒഴിവാക്കുന്നു.

3. വിവേചനം. താൻ വെറുക്കുന്ന വിഭാഗത്തിൽപ്പെട്ട ആളുകളെ ചില പ്രത്യേകതരം ജോലിയിൽനിന്നോ താമസസ്ഥലങ്ങളിൽനിന്നോ സാമൂഹിക ആനുകൂല്യങ്ങളിൽനിന്നോ ഒഴിച്ചുനിറുത്തുന്നു.

4. ശാരീരിക ആക്രമണം. താൻ വെറുക്കുന്ന ആളുകളെ ഭയപ്പെടുത്താനായി ആസൂത്രണം ചെയ്‌ത അക്രമത്തിൽ ഭാഗഭാക്കാകുന്നു.

5. ഉന്മൂലനം. വിചാരണ കൂടാതെ അനധികൃതമായി നടത്തുന്ന വധങ്ങളിലോ കൂട്ടക്കൊലകളിലോ ഉന്മൂലന പരിപാടികളിലോ പങ്കെടുക്കുന്നു.

[4-ാം പേജിലെ ചിത്രം]

ടാൻസാനിയയിലെ ബെനാക്കോ അഭയാർഥി ക്യാമ്പ്‌, 1994 മേയ്‌ 11

ഒരു സ്‌ത്രീ ജലപാത്രങ്ങൾക്കരികെ വിശ്രമിക്കുന്നു. 3,00,000-ത്തിലധികം അഭയാർഥികൾ ടാൻസാനിയയിലേക്കു വരികയുണ്ടായി. അവരിൽ അധികവും റുവാണ്ടയിലെ ഹൂട്ടു ഗോത്രക്കാരായിരുന്നു

[കടപ്പാട്‌]

Photo by Paula Bronstein/Liaison