ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്നതു തെറ്റാണോ?
ബൈബിളിന്റെ വീക്ഷണം
ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്നതു തെറ്റാണോ?
“സമ്പത്ത്, പ്രശസ്തി, അധികാരം ഇവയിലൊക്കെ എന്താണു തെറ്റ്?” ഒരു മതസമിതിയുടെ റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നതാണ് ഈ ചോദ്യം. “ധാർമിക വിഷമസന്ധികൾ” എന്നായിരുന്നു ആ റിപ്പോർട്ടിന്റെ തലക്കെട്ട്. അബ്രാഹാമിനോടുള്ള ദൈവത്തിന്റെ പിൻവരുന്ന വാക്കുകളെക്കുറിച്ചുള്ള പരാമർശം അതിലുണ്ടായിരുന്നു: “ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും.”—ഉല്പത്തി 12:2.
“ഉയരങ്ങളിലെത്താൻ ശ്രമിക്കുന്നത് മറ്റുള്ളവർക്കു ദോഷം ചെയ്തുകൊണ്ടാകരുത്” എന്ന് ആ റിപ്പോർട്ടിൽ പ്രസ്താവിച്ചിരുന്നെങ്കിലും അതിൽ ഒന്നാം നൂറ്റാണ്ടിലെ ഒരു പ്രശസ്ത റബ്ബിയുടെ പിൻവരുന്ന വാക്കുകൾ ഉദ്ധരിച്ചിരുന്നു: “എന്റെ ലക്ഷ്യങ്ങളെ ഉന്നമിപ്പിക്കാൻ ഞാൻ ശ്രമിച്ചില്ലെങ്കിൽപ്പിന്നെ ആരാണ് എനിക്കുവേണ്ടി അതു ചെയ്യുക?” എന്നിട്ട് അത് ഇങ്ങനെ ഉപസംഹരിച്ചു: “നമ്മുടെ കഴിവിനൊത്ത് ഉയരാൻ നാം ശ്രമം ചെയ്യുന്നില്ലെങ്കിൽ നമുക്കുവേണ്ടി ആരും അതു ചെയ്യാൻ പോകുന്നില്ല.” ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഉയരങ്ങളിലെത്താനുള്ള ആഗ്രഹം ഒരു വിഷമസന്ധി സൃഷ്ടിക്കുന്നുണ്ടോ? നമ്മുടെ കഴിവിനൊത്ത് ഉയരുന്നതിൽ അഥവാ നമ്മുടെ കഴിവുകൾ പൂർണമായി ഉപയോഗപ്പെടുത്തുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്നതു തെറ്റാണോ? ഇതു സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം എന്താണ്?
അബ്രാഹാം അങ്ങനെയൊരു മോഹം പ്രകടമാക്കിയോ?
വിശ്വാസത്തിന്റെ ഒരു മികച്ച മാതൃകയായിട്ടാണ് ബൈബിൾ അബ്രാഹാമിനെ ചിത്രീകരിക്കുന്നത്. (എബ്രായർ 11:8, 17) അബ്രാഹാമിനെ വലിയൊരു ജാതിയാക്കുമെന്നും അവന്റെ പേർ വലുതാക്കുമെന്നും വാഗ്ദാനം ചെയ്തതിലൂടെ ദൈവം, സ്ഥാനമാനങ്ങൾ വെട്ടിപ്പിടിച്ച് ഉയരങ്ങൾ കീഴടക്കാനുള്ള മോഹം വളർത്തിയെടുക്കാൻ അവനെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല. മറിച്ച്, അബ്രാഹാമിലൂടെ മനുഷ്യവർഗത്തെ അനുഗ്രഹിക്കാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചു പറയുകയായിരുന്നു ദൈവം. ആ ഉദ്ദേശ്യമാകട്ടെ, ഉയരങ്ങൾ വെട്ടിപ്പിടിക്കാനുള്ള മാനുഷിക മോഹത്തെക്കാളൊക്കെ ഉദാത്തമായ ഒന്നായിരുന്നു.—ഗലാത്യർ 3:14.
ദൈവത്തോടുള്ള ഭക്തി നിമിത്തം, ഊർ ദേശത്തെ സുഖപ്രദവും ഐശ്വര്യസമൃദ്ധവുമായ ജീവിതരീതി ഉപേക്ഷിച്ചുപോന്നവനാണ് അബ്രാഹാം. (ഉല്പത്തി 11:31) പിന്നീട്, തന്റെ സഹോദരപുത്രനായ ലോത്തിനെ ദേശത്തെ ഏറ്റവും നല്ല സ്ഥലത്തു താമസമുറപ്പിക്കാൻ അനുവദിച്ചുകൊണ്ട് സമാധാനപ്രേമിയായ അബ്രാഹാം തന്റെ സ്ഥാനവും അധികാരവും മനസ്സോടെ പരിത്യജിച്ചു. (ഉല്പത്തി 13:8, 9) അബ്രാഹാം ഉയരങ്ങളിലെത്താൻ മോഹിച്ചതായി ബൈബിളിലൊരിടത്തും നാം കാണുന്നില്ല. നേരെമറിച്ച്, വിശ്വാസം, അനുസരണം, താഴ്മ എന്നീ ഗുണങ്ങളാണ് ഒരു യഥാർഥ ‘സ്നേഹിതൻ’ എന്ന നിലയിൽ അവനെ ദൈവത്തിനു പ്രിയങ്കരനാക്കിത്തീർത്തത്.—യെശയ്യാവു 41:8.
സ്ഥാനമാനങ്ങൾ, പ്രശസ്തി, അധികാരം എന്നിവ സംബന്ധിച്ച വ്യത്യസ്തമായ ഒരു വീക്ഷണം
ഉയരങ്ങളിലെത്താൻ മോഹിക്കുന്ന ഒരു വ്യക്തി സ്ഥാനമാനങ്ങൾ, പ്രശസ്തി, അധികാരം എന്നിവയ്ക്കായുള്ള തീക്ഷ്ണമായ ആഗ്രഹം ഉള്ളവനായിരിക്കും. പുരാതനകാലത്തെ ശലോമോൻ രാജാവിന് സ്ഥാനമാനങ്ങളും പ്രശസ്തിയും അധികാരവും ഒക്കെ ഉണ്ടായിരുന്നു, കണക്കറ്റ സമ്പത്തും അവനു സ്വന്തമായിരുന്നു. (സഭാപ്രസംഗി 2:3-9) എന്നിരുന്നാലും തന്റെ വാഴ്ചയുടെ ആരംഭത്തിൽ അവന് ഈ കാര്യങ്ങളോടു തീക്ഷ്ണമായ ആഗ്രഹം ഇല്ലായിരുന്നു. ശലോമോന് രാജത്വം അവകാശമായി കിട്ടിയ സമയത്ത്, എന്തു വരം വേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളാൻ ദൈവം അവനെ ക്ഷണിക്കുകയുണ്ടായി. അപ്പോൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ഭരിക്കുന്നതിന് ആവശ്യമായ അനുസരണമുള്ള ഒരു ഹൃദയവും വിവേകവും ആണ് അവൻ താഴ്മയോടെ ആവശ്യപ്പെട്ടത്. (1 രാജാക്കന്മാർ 3:5-9) പിന്നീട്, തന്റെ സമ്പത്തിന്റെയും അധികാരത്തിന്റെയും ആകെത്തുകയെക്കുറിച്ചു വർണിച്ചശേഷം ശലോമോൻ ഇങ്ങനെ പ്രഖ്യാപിച്ചു: “എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.”—സഭാപ്രസംഗി 2:11.
മനുഷ്യർ തങ്ങളുടെ കഴിവുകൾ പൂർണമായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ശലോമോൻ എന്തെങ്കിലും പറഞ്ഞോ? ഒരർഥത്തിൽ, പറഞ്ഞു. തന്റെ ജീവിതത്തിലെ അനവധി അനുഭവങ്ങളെ വിലയിരുത്തിയശേഷം അവൻ ഈ നിഗമനത്തിലെത്തി: “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത് [“മനുഷ്യന്റെ മുഴുവൻ കർത്തവ്യവും ഇതുതന്നെ,” പി.ഒ.സി. ബൈബിൾ].” (സഭാപ്രസംഗി 12:13) മനുഷ്യർ അവരുടെ കഴിവുകൾ പൂർണമായി ഉപയോഗപ്പെടുത്തേണ്ടത് സ്ഥാനമാനങ്ങളോ സമ്പത്തോ പ്രശസ്തിയോ അധികാരമോ വെട്ടിപ്പിടിച്ചുകൊണ്ടല്ല, പകരം ദൈവേഷ്ടം ചെയ്തുകൊണ്ടാണ്.
താഴ്മ ഉന്നതിയിലേക്കു നയിക്കുന്നു
ഒരു വ്യക്തി ന്യായമായ അളവിൽ തന്നെത്തന്നെ സ്നേഹിക്കുന്നതിൽ യാതൊരു തെറ്റുമില്ല. നാം നമ്മെ സ്നേഹിക്കുന്നതുപോലെതന്നെ നമ്മുടെ അയൽക്കാരനെയും സ്നേഹിക്കാൻ ബൈബിൾ നമ്മോടു കൽപ്പിക്കുന്നതിൽനിന്നു നമുക്ക് അതു മനസ്സിലാക്കാൻ കഴിയും. (മത്തായി 22:39) സുഖസൗകര്യങ്ങളും സന്തുഷ്ടിയും ആഗ്രഹിക്കുന്നതു സ്വാഭാവികമാണ്. എന്നാൽ കഠിനാധ്വാനം, താഴ്മ, വിനയം എന്നിവയെയും തിരുവെഴുത്തുകൾ പ്രോത്സാഹിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 15:33; സഭാപ്രസംഗി 3:13; മീഖാ 6:8) സത്യസന്ധരും ആശ്രയയോഗ്യരും കഠിനാധ്വാനികളും ആയ ആളുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടുകയും നല്ല ജോലി കണ്ടെത്തുകയും ആദരവു നേടിയെടുക്കുകയും ചെയ്യുന്നു. വ്യക്തിപരമായ നേട്ടത്തിനായി മറ്റുള്ളവരെ ചൂഷണം ചെയ്യുകയോ സ്ഥാനത്തിനുവേണ്ടി മറ്റുള്ളവരുമായി മത്സരിക്കുകയോ ചെയ്യുന്നതിനെക്കാൾ തീർച്ചയായും നല്ലത് ഈ ഗതി പിന്തുടരുന്നതാണ്.
ഒരു വിവാഹവിരുന്നിൽ സംബന്ധിക്കവേ തങ്ങൾക്കായിത്തന്നെ പ്രമുഖ ഇരിപ്പിടം തിരഞ്ഞെടുക്കുന്നതിനെതിരെ യേശു തന്റെ ശ്രോതാക്കൾക്കു മുന്നറിയിപ്പു നൽകി. ഏറ്റവും താഴ്ന്ന സ്ഥാനത്തു പോയിരിക്കാനും ഏറെ പ്രമുഖമായ ഒരു സ്ഥാനത്തേക്കു മാറിയിരിക്കാൻ ആതിഥേയൻ ആവശ്യപ്പെടുമ്പോൾ മാത്രം അവിടെ ചെന്നിരിക്കാനും അവൻ അവരെ ഉപദേശിച്ചു. പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് യേശു അതിൽ ഉൾപ്പെട്ടിരിക്കുന്ന തത്ത്വം വ്യക്തമാക്കി: “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.”—ലൂക്കൊസ് 14:7-11.
സത്യക്രിസ്ത്യാനികൾ ഉയരങ്ങൾ കീഴടക്കാനുള്ള മോഹം ഒഴിവാക്കുന്നു
അഹങ്കാരത്തോടു കൂടിയ ഉത്കർഷേച്ഛ അഥവാ ഉയരങ്ങൾ കീഴടക്കാനുള്ള മോഹം മാനുഷ അപൂർണതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു ബൈബിൾ സൂചിപ്പിക്കുന്നു. (യാക്കോബ് 4:5, 6) അപ്പൊസ്തലനായ യോഹന്നാൻ ഒരു സമയത്ത് സ്ഥാനമോഹം പ്രകടമാക്കിയ വ്യക്തിയായിരുന്നു. ദൈവരാജ്യത്തിൽ വളരെ ഉയർന്ന ഒരു സ്ഥാനത്തു തങ്ങളെ ആക്കിവെക്കണമെന്ന് യേശുവിനോട് ആവശ്യപ്പെടാൻ ധൈര്യം തോന്നത്തക്കവിധം അവന്റെയും സഹോദരന്റെയും സ്ഥാനമോഹം അത്ര തീക്ഷ്ണമായിരുന്നു. (മർക്കൊസ് 10:37) പിന്നീട് യോഹന്നാൻ തന്റെ മനോഭാവത്തിനു മാറ്റം വരുത്തി. തന്റെ മൂന്നാമത്തെ ലേഖനത്തിൽ അവൻ, “പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന” ദിയൊത്രെഫേസിനെ ശക്തമായ വാക്കുകളിൽ കുറ്റപ്പെടുത്തുകയുണ്ടായി. (3 യോഹന്നാൻ 9, 10) ക്രിസ്ത്യാനികൾ ഇന്ന് യേശുവിന്റെ വാക്കുകൾ ആത്മാർഥമായി പിൻപറ്റിക്കൊണ്ട് തങ്ങളെത്തന്നെ താഴ്ത്തുന്നു. ഒപ്പം, ഉയർന്ന സ്ഥാനം കരസ്ഥമാക്കാനുള്ള ആഗ്രഹം ഒഴിവാക്കാൻ പഠിച്ച വൃദ്ധനായ യോഹന്നാൻ അപ്പൊസ്തലന്റെ മാതൃക അവർ പിൻപറ്റുകയും ചെയ്യുന്നു.
എന്നിരുന്നാലും യാഥാർഥ്യബോധത്തോടെ നോക്കുമ്പോൾ, ഒരു വ്യക്തിയുടെ കഴിവുകളും പ്രാപ്തികളും സത്പ്രവൃത്തികളും കഠിനാധ്വാനവും ഒന്നും അവയിൽത്തന്നെ അംഗീകാരം ഉറപ്പുനൽകുന്നില്ലെന്നു പറയേണ്ടിയിരിക്കുന്നു. ചിലപ്പോൾ അവയ്ക്കു സഹമനുഷ്യരാൽ അംഗീകാരം ലഭിച്ചേക്കാം, ചിലപ്പോൾ ലഭിച്ചില്ലെന്നും വരാം. (സദൃശവാക്യങ്ങൾ 22:29; സഭാപ്രസംഗി 10:7) ചിലപ്പോൾ, യോഗ്യത കുറഞ്ഞവർ അധികാര സ്ഥാനങ്ങളിൽ ആക്കിവെക്കപ്പെട്ടേക്കാം. അതേസമയം കൂടുതൽ സമർഥരായ ആളുകൾക്ക് അംഗീകാരം ലഭിക്കാതെ പോയെന്നും വരാം. ഈ അപൂർണ ലോകത്തിൽ സ്ഥാനവും അധികാരവും ലഭിക്കുന്നവർ അവശ്യം ഏറ്റവും യോഗ്യതയുള്ളവർ ആയിരിക്കണമെന്നില്ല.
ഉയരങ്ങളിലെത്താനുള്ള മോഹം സത്യക്രിസ്ത്യാനികൾക്ക് ഒരു ധാർമിക വിഷമസന്ധി സൃഷ്ടിക്കുന്നില്ല. അവരുടെ ബൈബിൾ പരിശീലിത മനസ്സാക്ഷി അത്തരം ആഗ്രഹം ഒഴിവാക്കാൻ അവരെ സഹായിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും അവർ ദൈവമഹത്ത്വത്തിനായി കഴിവിന്റെ പരമാവധി പ്രവർത്തിക്കാൻ കഠിനമായി ശ്രമിക്കുന്നു, എന്നിട്ട് ബാക്കി കാര്യങ്ങൾ ദൈവത്തിനു വിടുന്നു. (1 കൊരിന്ത്യർ 10:31) ദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകൾ പ്രമാണിച്ചുകൊണ്ട് തങ്ങളുടെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്താൻ ക്രിസ്ത്യാനികൾ ശ്രമിക്കുന്നു.
[12, 13 പേജുകളിലെ ചിത്രം]
സ്ഥാനമാനങ്ങൾ വെട്ടിപ്പിടിച്ചുകൊണ്ട് ഉയരങ്ങളിലെത്താൻ ദൈവം അബ്രാഹാമിനെ പ്രോത്സാഹിപ്പിച്ചോ?