വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കട്ടെടുക്കുന്നത്‌ എന്തുകൊണ്ട്‌?

കട്ടെടുക്കുന്നത്‌ എന്തുകൊണ്ട്‌?

കട്ടെടുക്കുന്നത്‌ എന്തുകൊണ്ട്‌?

“ഇതിനെ മോഷണമായി ഞാൻ കരുതുന്നില്ല. സാമ്പത്തിക വിഭവങ്ങളുടെ തികച്ചും അനുപേക്ഷണീയമായ ഒരു പങ്കുവെക്കലായിട്ടാണ്‌ ഞാൻ ഇതിനെ വീക്ഷിക്കുന്നത്‌.”—ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിന്റെ ഒരു പുരോഹിതൻ.

ഇംഗ്ലീഷ്‌ നാടോടിക്കഥകളിലെ നായകനായ റോബിൻ ഹുഡ്‌ മോഷണത്തെ ന്യായീകരിച്ചിരുന്നതായി കാണാം. നാടോടിക്കഥകളിൽ എന്തെങ്കിലും സത്യം ഉണ്ടോയെന്നറിയില്ല, അയാൾ ധനികരുടെ മുതൽ കൊള്ളയടിച്ച്‌ ദരിദ്രർക്കു വിതരണം ചെയ്‌തിരുന്നതായാണു പറയപ്പെടുന്നത്‌. മോഷ്ടിക്കുന്നതിനുള്ള ഒരു കാതലായ കാരണം ദാരിദ്ര്യമാണെന്നു മേലുദ്ധരിച്ച പുരോഹിതനും വിശ്വസിക്കുന്നു. കടകളിൽനിന്നു കട്ടെടുക്കുന്നവരെക്കുറിച്ച്‌ അദ്ദേഹം പറയുന്നു: “എനിക്കവരോടു സഹതാപമേയുള്ളൂ. അവരെ പൂർണമായും ന്യായീകരിക്കാനാകുമെന്നാണ്‌ എന്റെ അഭിപ്രായം.” വർഷത്തിൽ ഒരു ദിവസം സൂപ്പർമാർക്കറ്റുകൾ പാവപ്പെട്ടവർക്കായി തുറന്നിടണം, എന്നിട്ട്‌ പണംകൊടുക്കാതെ ഇഷ്ടമുള്ളതെല്ലാം എടുത്തുകൊണ്ടുപോകാൻ അവരെ അനുവദിക്കണം; ഇതാണ്‌ അദ്ദേഹത്തിന്റെ നിർദേശം.

എന്നിരുന്നാലും, ഈ സ്വഭാവക്കാരിൽ പലരെയും ഇത്തരത്തിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നതു ദാരിദ്ര്യമല്ല. ജപ്പാനിൽ, കടകളിൽനിന്നു സാധനങ്ങൾ കട്ടെടുത്തതിന്‌ പോലീസ്‌ തങ്ങളുടെ രണ്ടു സഹപ്രവർത്തകരെ അറസ്റ്റു ചെയ്‌തു. ഐക്യനാടുകളിൽ, ഒരു കോർപ്പറേറ്റീവ്‌ സ്റ്റോറിന്റെ ബോർഡ്‌ അംഗത്തെ ആ സ്റ്റോറിൽനിന്നുതന്നെ മോഷ്ടിക്കുന്നതിനിടെ പിടികൂടി. കൗമാരക്കാർ പലപ്പോഴും പോക്കറ്റിൽ പണമുണ്ടായിരിക്കെത്തന്നെ തങ്ങൾക്ക്‌ ആവശ്യമില്ലാത്ത സാധനങ്ങൾ മോഷ്ടിക്കാറുണ്ട്‌. ഇത്തരം കളവുകളുടെ പിന്നിലെ ചേതോവികാരം എന്താണ്‌?

‘ഒരു ഹരം’

ഹരം, പരിഭ്രമം, ഊർജസ്വലത. മുൻലേഖനത്തിലെ രണ്ടു പെൺകുട്ടികളെപ്പോലെ, ഇത്തരം പ്രവൃത്തിയിലേർപ്പെടുന്ന ചിലരുടെയുള്ളിൽ ഈ വികാരങ്ങൾ ഒരു മഹാപ്രവാഹമായി ഒഴുകുന്നു. ആ അനുഭൂതിയിൽ മുങ്ങിനിവരാൻ അതിയായി മോഹിക്കുന്നവർ വീണ്ടും വീണ്ടും മോഷ്ടിക്കുന്നു. ആദ്യത്തെ കളവിനുശേഷം ഒരു സ്‌ത്രീ പറഞ്ഞു: “പിടിക്കപ്പെടാതെ മുങ്ങാൻ കഴിഞ്ഞല്ലോ. അതിന്റെയൊരു ഹരം!” കുറെനാൾ മോഷണം നടത്തിയപ്പോൾ തനിക്കുണ്ടായ വികാരങ്ങളെക്കുറിച്ച്‌ പിന്നീട്‌ അവൾ പറഞ്ഞു: “എനിക്കു ലജ്ജതോന്നി. പക്ഷേ, അപ്പോഴും ആവേശത്തിനു കുറവൊന്നുമില്ലായിരുന്നു. ഒരു പ്രത്യേക ഓജസ്സ്‌ കൈവന്നപോലെ. മോഷ്ടിച്ചിട്ട്‌ എല്ലാവരുടെയും കണ്ണുവെട്ടിച്ചു കടന്നുകളയാനായത്‌ എനിക്കു വല്ലാത്തൊരു ശക്തിപകർന്നു.”

ഈ സ്വഭാവം നിറുത്തി ഏതാനും മാസം കഴിഞ്ഞപ്പോൾ വീണ്ടും മോഷ്ടിക്കാനുള്ള ശക്തമായ ആവേശം ഉള്ളിലുണർന്നെന്ന്‌ ഹെക്ടർ എന്ന യുവാവു പറഞ്ഞു. * “അത്‌ ഒരു ആസക്തിപോലെ എന്നെ പിന്തുടർന്നു. സ്റ്റോറിന്റെ ചില്ലലമാരയിൽ ഒരു റേഡിയോ കാണുമ്പോൾ ഞാൻ ചിന്തിക്കും, ‘അതെടുക്കാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല, പിടികൊടുക്കാതെ മുങ്ങാനുമാകും.’”

പെട്ടെന്നുണ്ടാകുന്ന ഒരു ആവേശത്തിന്റെ പുറത്ത്‌ സാധനങ്ങൾ കട്ടെടുക്കുന്ന ചിലർക്കൊക്കെ തങ്ങൾ എടുത്ത സാധനങ്ങൾ ആവശ്യമേയില്ല. ഒരു ഇന്ത്യൻ പത്രം പറയുന്നു: “വിലക്കപ്പെട്ടതു ചെയ്യുന്നതിനുള്ള ഹരമാണ്‌ ഇത്തരം ആളുകളുടെ പ്രചോദനം. . . . ചിലരാകട്ടെ കട്ടെടുത്ത സാധനങ്ങൾ തിരിച്ചുവെക്കുകപോലും ചെയ്യുമെന്ന്‌ മനഃശാസ്‌ത്രജ്ഞർ പറയുന്നു.”

മറ്റു കാരണങ്ങൾ

കോടിക്കണക്കിന്‌ ആളുകൾ വിഷാദരോഗത്തിന്റെ പിടിയിലാണ്‌. ചിലപ്പോഴൊക്കെ വിഷാദബാധിതർ തങ്ങളുടെ മാനസികാവസ്ഥ പുറത്തുകാണിക്കുന്നത്‌ കടകളിൽനിന്നു കട്ടെടുക്കുന്നതുപോലെയുള്ള മോശം പെരുമാറ്റങ്ങളിലൂടെയായിരിക്കും.

സാമ്പത്തികഭദ്രതയുള്ള ഒരു നല്ല കുടുംബത്തിൽപ്പെട്ട ഒരു പതിന്നാലുകാരിയുടെ കാര്യമെടുക്കുക. മെച്ചപ്പെട്ട സാഹചര്യത്തിലാണ്‌ അവൾ വളർന്നതെങ്കിലും നിരാശ ഒരു നിഴൽപോലെ അവളെ പിന്തുടർന്നു. “എനിക്ക്‌ അതിൽനിന്നു പുറത്തുകടക്കാനായില്ല,” അവൾ പറഞ്ഞു. അവൾ മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കാൻ തുടങ്ങി. കടയിൽനിന്നു കട്ടതിന്‌ ഒരിക്കൽ പിടിയിലുമായി. പിന്നെ രണ്ടുവട്ടം ആത്മഹത്യയ്‌ക്കു ശ്രമിച്ചു.

മാന്യമായി പെരുമാറിക്കൊണ്ടിരുന്ന യുവജനങ്ങൾ പൊടുന്നനെ കളവു തുടങ്ങുന്നെങ്കിൽ മാതാപിതാക്കൾ അവരുടെ വൈകാരിക പ്രശ്‌നങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്‌. കൗമാരപ്രായക്കാരുടെ ആരോഗ്യത്തെക്കുറിച്ചു പ്രത്യേകാൽ പഠനം നടത്തുന്ന ഡോ. റിച്ചാർഡ്‌ മക്കെൻസി ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ കുട്ടിയിൽ ഏതെങ്കിലും തരത്തിലുള്ള അസാധാരണ പെരുമാറ്റം പ്രകടമാകുന്നെങ്കിൽ, അതിന്റെ കാരണം വിഷാദം ആയിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു, അതിനു മറ്റൊരു കാരണം കണ്ടെത്താത്തിടത്തോളം കാലം.”

ഇത്തരം കളവുകൾക്കു ചില യുവജനങ്ങളെ പ്രേരിപ്പിക്കുന്നത്‌ കൂട്ടുകാരുടെ സമ്മർദമാണ്‌. ഒരു സുഹൃദ്വലയത്തിൽ ഇടം കിട്ടുന്നതിനു കൊടുക്കേണ്ട വിലയായിരിക്കാം ഇത്‌. വിരസതയിൽനിന്നു രക്ഷപ്പെടാൻ ചിലർ ഇതു ചെയ്‌തേക്കാം. കട്ടെടുക്കൽ ഒരു തൊഴിലാക്കിയിരിക്കുന്നവരുടെ ഉപജീവനമാർഗംതന്നെ ഇതാണ്‌. കാരണം എന്തായിരുന്നാലും, ഈ മോഷ്ടാക്കൾ കോടിക്കണക്കിനു രൂപ വിലവരുന്ന സാധനങ്ങളാണ്‌ കടകളിൽനിന്നു ദിവസവും കടത്തുന്നത്‌. ആരെങ്കിലും ഇതിന്റെയൊക്കെ നഷ്ടം നികത്തിയേ മതിയാകൂ.

[അടിക്കുറിപ്പ്‌]

^ ഈ ലേഖന പരമ്പരയിലെ ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[5-ാം പേജിലെ ചതുരം]

ക്ലെപ്‌റ്റോമാനിയ അഥവാ മോഷണത്വര

“കൗമാരപ്രായം മുതൽക്കേ കടകളിൽനിന്നു കട്ടെടുക്കുന്ന സ്വഭാവം എനിക്കുണ്ട്‌,” മരിയ പറയുന്നു. “അതിനുള്ള ശക്തമായ ത്വര ഉള്ളിൽ നുരഞ്ഞുപൊന്തിക്കൊണ്ടിരുന്നു. 22,500 രൂപവരെ വില മതിക്കുന്ന സാധനങ്ങൾ ദിവസവും മോഷ്ടിക്കുന്നതിൽ അതെന്നെ കൊണ്ടെത്തിച്ചു.

“മോഷ്ടിക്കണമെന്ന്‌ എനിക്ക്‌ ആഗ്രഹമില്ല. എന്നാൽ അതു ചെയ്യാനുള്ള ആന്തരിക പ്രേരണ അതിശക്തമാണ്‌. മാറ്റംവരുത്താൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു.” മോഷണത്തിനുള്ള ഉൾപ്രേരണ തനിക്കു നിയന്ത്രിക്കാൻ പറ്റാത്തതിനാൽ, തന്റെ പ്രശ്‌നം ക്ലെപ്‌റ്റോമാനിയ ആണെന്നു മരിയ സംശയിക്കുന്നു.

“വിശേഷിച്ചും സാമ്പത്തിക നേട്ടങ്ങൾക്കായല്ലാതെ, മോഷണം നടത്താനുള്ള കടുത്ത നാഡീയ ഉൾപ്രേരണ” എന്നാണ്‌ “ക്ലെപ്‌റ്റോമാനിയ” എന്ന വാക്കിന്‌ അർഥം. ഇത്‌ വെറുമൊരു ആസക്തിയല്ല, മറിച്ച്‌ ആഴത്തിൽ വേരൂന്നിയ വൈകാരിക പ്രശ്‌നങ്ങളിൽനിന്ന്‌ ഉടലെടുക്കുന്നതാണെന്നു തോന്നുന്നു.

ഇത്തരം സ്ഥിരം മോഷ്ടാക്കളെ ചിലർ ക്ലെപ്‌റ്റോമാനിയാക്കുകൾ എന്ന്‌ പൊതുവേ വിളിക്കാറുണ്ടെങ്കിലും ശരിക്കുള്ള ക്ലെപ്‌റ്റോമാനിയ വിരളമാണെന്നാണു ഡോക്ടർമാരുടെ പക്ഷം. അമേരിക്കൻ സൈക്കിയാട്രിക്‌ അസോസിയേഷന്റെ അഭിപ്രായത്തിൽ, കടകളിൽനിന്നു കട്ടെടുക്കുന്നവരിൽ 5-ൽ താഴെ ശതമാനത്തിനു മാത്രമേ ഈ മാനസിക വൈകല്യം ഉള്ളൂ. ഈ ശീലം ഉള്ളവർക്ക്‌ ക്ലെപ്‌റ്റോമാനിയ ആണെന്നു കണ്ണുമടച്ച്‌ ആരോപിക്കുന്നതു ശ്രദ്ധിച്ചുവേണം. മോഷ്ടിക്കുന്നതിനു മറ്റു ചില കാരണങ്ങളും ഉണ്ടായിരുന്നേക്കാം.

[5-ാം പേജിലെ ചിത്രം]

കരുതലുള്ള മാതാപിതാക്കൾ കുട്ടി കട്ടെടുത്തതിന്റെ കാരണം അന്വേഷിക്കും