വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്നിൽ താത്‌പര്യം കാണിക്കുന്ന ഒരു പെൺകുട്ടിയോട്‌ ഞാൻ എങ്ങനെ പെരുമാറണം?

എന്നിൽ താത്‌പര്യം കാണിക്കുന്ന ഒരു പെൺകുട്ടിയോട്‌ ഞാൻ എങ്ങനെ പെരുമാറണം?

യുവജനങ്ങൾ ചോദിക്കുന്നു . . .

എന്നിൽ താത്‌പര്യം കാണിക്കുന്ന ഒരു പെൺകുട്ടിയോട്‌ ഞാൻ എങ്ങനെ പെരുമാറണം?

“മുൻകൈയെടുത്തത്‌ സൂസനാണ്‌. എനിക്ക്‌ അതിൽ യാതൊരു പ്രശ്‌നവും തോന്നിയില്ല. അത്‌ നല്ല കാര്യമായി എന്നുവേണം പറയാൻ.”—ജെയിംസ്‌. *

“സ്‌ത്രീകളുമായുള്ള തന്റെ ഇടപെടലുകളിൽ ഒരു പുരുഷൻ സത്യസന്ധനല്ലെങ്കിൽ അതിനു വിപത്‌കരമായ ഫലങ്ങൾ ഉളവാക്കാൻ കഴിയും.”—റോബർട്ടോ.

അടുത്തയിടെ ഒരു യുവതി നിങ്ങളെ സമീപിച്ച്‌ അവൾക്കു നിങ്ങളോടെന്തോ ചോദിക്കാനുണ്ടെന്നു പറഞ്ഞു. സുഹൃത്തുക്കളുടെ കൂട്ടത്തിൽ നിങ്ങൾ അവളെ പലപ്പോഴും കണ്ടിട്ടുണ്ട്‌. അവളോടു സംസാരിക്കുന്നതും അവളുമൊത്തു കാര്യങ്ങൾ ചെയ്യുന്നതുമൊക്കെ രസമാണ്‌. എങ്കിലും, അവൾ പറഞ്ഞതുകേട്ട്‌ നിങ്ങൾ ഞെട്ടിപ്പോയി. അവൾ നിങ്ങളുമായി പ്രണയബന്ധത്തിലാകാൻ താത്‌പര്യപ്പെടുന്നു. നിങ്ങൾക്കും അവളോട്‌ അങ്ങനെതന്നെയാണോ തോന്നുന്നത്‌ എന്നറിയാൻ അവൾ ആഗ്രഹിക്കുന്നു.

ഇത്തരമൊരു ബന്ധത്തിനു തുടക്കമിടേണ്ടത്‌ പുരുഷനാണെന്ന അഭിപ്രായക്കാരനാണ്‌ നിങ്ങളെങ്കിൽ ഇതു നിങ്ങളെ അമ്പരപ്പിച്ചേക്കാം. മിക്കപ്പോഴും അങ്ങനെയാണു സംഭവിക്കാറുള്ളതെങ്കിലും ഇക്കാര്യത്തിൽ മുൻകൈ എടുക്കുകവഴി അവൾ ബൈബിൾ തത്ത്വങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന കാര്യം മനസ്സിൽ പിടിക്കുക. * ഈ വസ്‌തുത ശരിയായ രീതിയിൽ പ്രതികരിക്കാൻ നിങ്ങളെ സഹായിച്ചേക്കാം.

അതിനെക്കുറിച്ചു ചിന്തിച്ചശേഷം, നിങ്ങൾക്ക്‌ ഡേറ്റിങ്ങിലേർപ്പെടാനുള്ള പ്രായമായിട്ടില്ലെന്നോ ഇപ്പോൾ ആ പെൺകുട്ടിയോട്‌ ആ വിധത്തിലുള്ള താത്‌പര്യമൊന്നും തോന്നുന്നില്ലെന്നോ ഉള്ള ഒരു നിഗമനത്തിൽ നിങ്ങൾ എത്തിച്ചേർന്നേക്കാം. ഏതെങ്കിലും വിധത്തിൽ അവൾക്ക്‌ തെറ്റായ ധാരണ നൽകിയിരിക്കുമോ എന്നോർത്ത്‌ നിങ്ങൾക്കു കുറ്റബോധവും തോന്നിയേക്കാം. ഈ സാഹചര്യത്തിൽ നിങ്ങൾ എന്താണു ചെയ്യേണ്ടത്‌? ഒന്നാമതായി, അവളുടെ വികാരങ്ങൾ കണക്കിലെടുക്കാൻ നിങ്ങൾ ആഗ്രഹിക്കും.

അവളുടെ വികാരങ്ങൾ കണക്കിലെടുക്കുക

ഇത്തരമൊരു സാഹചര്യത്തിൽ ഒരു പെൺകുട്ടി ഏത്‌ അവസ്ഥയിലൂടെ ആയിരിക്കും കടന്നുപോകുന്നതെന്നു ചിന്തിക്കുക. ഒരു നല്ല ധാരണ ഉളവാക്കാനുള്ള വെമ്പലിൽ അവൾ പറയാനുള്ളത്‌ ദിവസങ്ങളോളം പറഞ്ഞു പരിശീലിച്ചിരിക്കാം. അനുയോജ്യമായ വാക്കുകൾ അനുയോജ്യമായ പുഞ്ചിരിയുടെ മേമ്പൊടി കലർത്തി അവതരിപ്പിക്കാൻ പഠിച്ചശേഷം നിങ്ങൾ അഭ്യർഥന നിരസിച്ചേക്കാനുള്ള സാധ്യതയെപ്പറ്റി അവൾ ചിന്തിച്ചിരിക്കാം. ഒടുവിൽ, വേണ്ടത്ര ധൈര്യം സംഭരിച്ച്‌, പരിഭ്രമത്തെ തരണംചെയ്‌ത്‌ അവളിതാ നിങ്ങളുടെ മുന്നിൽ ഹൃദയം തുറന്നിരിക്കുന്നു.

അവൾ ആ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായത്‌ എന്തുകൊണ്ടാണ്‌? ഒരുപക്ഷേ അത്‌ നിങ്ങളോടുള്ള കടുത്ത പ്രണയാവേശം മൂലമായിരിക്കാം. ഇനിയും, മിക്കയാളുകളും ശ്രദ്ധിക്കാതെപോകുന്ന നിങ്ങളിലെ നല്ല ഗുണങ്ങൾ അവൾ വിലമതിക്കുന്നുണ്ടാകാം. അതുകൊണ്ട്‌ അവളുടെ വാക്കുകളിൽ സാധ്യതയനുസരിച്ച്‌ നിങ്ങൾക്കുള്ള പ്രശംസ ഒളിഞ്ഞിരിപ്പുണ്ട്‌, അതാണെങ്കിൽ നിങ്ങൾക്ക്‌ എന്നുമൊന്നും കിട്ടുന്നതല്ലതാനും.

ഈ ആശയങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്‌ നിങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കാൻ വേണ്ടിയല്ല, പിന്നെയോ ദയാപൂർവം പെരുമാറേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു നിങ്ങളെ ഓർമിപ്പിക്കാൻ വേണ്ടിയാണ്‌. ജൂലി എന്ന യുവതി ഇങ്ങനെ പറയുന്നു: “അയാൾക്ക്‌ അവളോടു പ്രത്യേകിച്ചൊന്നും തോന്നുന്നില്ലെങ്കിൽക്കൂടി, തന്നെ ശ്രദ്ധിക്കാൻ ഒരാളുണ്ടായല്ലോ എന്നോർത്ത്‌ അയാൾ സന്തോഷിക്കേണ്ടതാണ്‌. അതുകൊണ്ട്‌, യാതൊരു മയവുമില്ലാതെ അഭ്യർഥന നിരസിക്കുന്നതിനു പകരം, അയാൾ കുറഞ്ഞപക്ഷം അവളോടു നന്നായി പെരുമാറുകയും തനിക്കു താത്‌പര്യമില്ലെന്ന കാര്യം സൗമ്യമായി പറയുകയും വേണം.” നിങ്ങളും അങ്ങനെതന്നെ ആയിരിക്കും ചെയ്യുകയെന്നു പ്രതീക്ഷിക്കട്ടെ.

മുമ്പും നിങ്ങൾ അവളുടെ പ്രണയാഭ്യർഥന നിരസിച്ചിട്ടുണ്ടെങ്കിലോ? അറുത്തുമുറിച്ചു കാര്യം പറയാൻ നിങ്ങൾക്കു തോന്നിയേക്കാം. ആ തോന്നലിനെ ചെറുക്കുക. സദൃശവാക്യങ്ങൾ 12:18 ഇങ്ങനെ പറയുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.” ‘ജ്ഞാനികളുടെ നാവിനാൽ’ സംസാരിക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കും?

വികാരങ്ങൾ വെളിപ്പെടുത്തിയതിനും നിങ്ങളെ വിലമതിപ്പോടെ വീക്ഷിക്കുന്നതിനും അവളോടു നന്ദി പറയാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം. മനഃപൂർവമല്ലെങ്കിൽപ്പോലും അവളിൽ തെറ്റായ ധാരണ ഉളവാക്കിയതിനു ക്ഷമ ചോദിക്കുക. അവൾക്കുള്ളതുപോലുള്ള വികാരങ്ങൾ നിങ്ങൾക്ക്‌ അവളോടില്ലെന്ന്‌ വ്യക്തമായി, എന്നാൽ ദയാപുരസ്സരം പറയുക. നിങ്ങൾ പറയുന്നത്‌ അവൾ മനസ്സിലാക്കാൻ പരാജയപ്പെടുകയും നിങ്ങൾക്കു കാര്യങ്ങൾ കൂടുതൽ തറപ്പിച്ചു പറയേണ്ടിവരുകയും ചെയ്യുന്നെങ്കിൽ, അപ്പോഴും പരുഷമായ സംസാരരീതിയും കുത്തിനോവിക്കുന്ന വാക്കുകളും ഒഴിവാക്കണം. അവളുടെ ലോലമായ വികാരങ്ങളാണു നിങ്ങൾ കൈകാര്യം ചെയ്യുന്നത്‌. അതുകൊണ്ട്‌ ക്ഷമ പ്രകടമാക്കുക. അവളുടെ സ്ഥാനത്തു നിങ്ങളായിരുന്നെങ്കിൽ, അവൾ നിങ്ങളോടു മയത്തിൽ ഇടപെടാനായിരിക്കില്ലേ നിങ്ങൾ ആഗ്രഹിക്കുക?

എന്നാൽ, നിങ്ങൾ അവളെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന്‌ അവൾ ഉറപ്പിച്ചുപറയുന്നെങ്കിലോ? നിങ്ങൾക്ക്‌ അവളോടു താത്‌പര്യമുണ്ടെന്നു തോന്നാൻ ഇടയാക്കിയ നിങ്ങളുടെ ചില പ്രവർത്തനങ്ങൾ അവൾ ചൂണ്ടിക്കാണിച്ചേക്കാം. ‘എനിക്ക്‌ ആ പൂവ്‌ തന്നത്‌ ഓർമയുണ്ടോ?’ ‘കഴിഞ്ഞ മാസം നമ്മൾ ഒന്നിച്ചു നടക്കാൻ പോയപ്പോൾ എന്താണ്‌ എന്നോടു പറഞ്ഞതെന്ന്‌ ഒന്ന്‌ ഓർത്തുനോക്കിക്കേ’ എന്നൊക്കെ അവൾ പറഞ്ഞേക്കാം. ഇപ്പോൾ നിങ്ങൾ ഗൗരവമേറിയ ഒരു ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

യാഥാർഥ്യം അംഗീകരിക്കുക

പുരാതനകാലത്തെ പര്യവേക്ഷകർ തങ്ങൾ കണ്ടെത്തിയ ദേശങ്ങളെ, ജയിച്ചടക്കാനും ചൂഷണം ചെയ്യാനും ഉള്ളവയായാണ്‌ പലപ്പോഴും വീക്ഷിച്ചത്‌. ഇന്നത്തെ ചില പുരുഷന്മാർ സ്‌ത്രീകളെ വീക്ഷിക്കുന്നതും ഇതേ വിധത്തിലാണ്‌. പ്രണയബന്ധങ്ങളുടെ മാധുര്യം നുകരാൻ ആഗ്രഹിക്കുമ്പോൾത്തന്നെ വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വം കയ്യേൽക്കാൻ അവർ തയ്യാറല്ല. സ്വയം പ്രതിബദ്ധതയിലാകാതെ നോക്കിക്കൊണ്ട്‌ അവർ സ്‌ത്രീകളെ പാട്ടിലാക്കാൻ ശ്രമിക്കുന്നു. സ്‌ത്രീകളുടെ വികാരങ്ങളെ മുതലെടുത്തുകൊണ്ടാണ്‌ അവരിതു ചെയ്യുന്നത്‌. അത്തരമൊരു പുരുഷൻ സ്‌ത്രീയുടെ സ്‌നേഹം നേടിയെടുക്കുന്നത്‌ വഞ്ചനയിലൂടെയാണ്‌. ഒരു ക്രിസ്‌തീയ മൂപ്പൻ ഇങ്ങനെ പറയുന്നു: “ചില യുവാക്കൾ പല പെൺകുട്ടികളുമായി മാറിമാറി പ്രണയബന്ധങ്ങൾ സ്ഥാപിക്കുന്നതായി കാണുന്നു. ഒരു സ്‌ത്രീയുടെ വികാരങ്ങളെ ഇങ്ങനെ അമ്മാനമാടുന്നതു ശരിയല്ല.” അത്തരം സ്വാർഥത എവിടേക്കാണു നയിക്കുന്നത്‌?

“കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.” (സദൃശവാക്യങ്ങൾ 26:18, 19) സ്വാർഥ കാരണങ്ങൾക്കായി ഒരു പുരുഷൻ ഒരു സ്‌ത്രീയുമായി പ്രണയബന്ധത്തിലാകുമ്പോൾ അയാളുടെ ഉള്ളിലിരുപ്പ്‌ എന്താണെന്ന്‌ ഒടുവിൽ അവൾ മനസ്സിലാക്കും. അപ്പോൾ ആ വഞ്ചന അവളുടെ ഹൃദയത്തെ കീറിമുറിക്കും. പിൻവരുന്ന ഉദാഹരണം അതാണ്‌ കാണിക്കുന്നത്‌.

ഒരു ചെറുപ്പക്കാരൻ ഒരു സ്‌ത്രീയുമായി പ്രണയബന്ധത്തിലേർപ്പെട്ടു. എന്നാൽ അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹമൊന്നും അയാൾക്കില്ലായിരുന്നു. അയാൾ അവളെയുംകൂട്ടി നല്ല നല്ല റെസ്റ്ററന്റുകളിൽ പോയി. അവർ ഒരുമിച്ചു പാർട്ടികളിൽ പങ്കെടുത്തു. അയാൾ അവളുടെ സൗഹൃദം ആസ്വദിച്ചു, അവളാകട്ടെ അയാൾ തന്നെ വിവാഹം കഴിക്കാൻ പോകുകയാണെന്നു വിചാരിച്ച്‌ അയാൾ തന്നിൽ കാണിക്കുന്ന ശ്രദ്ധ ആസ്വദിച്ചു. എന്നാൽ രസകരമായ ഒരു സൗഹൃദം ആസ്വദിക്കുന്നതിൽ മാത്രമാണ്‌ അയാളുടെ താത്‌പര്യമെന്നു മനസ്സിലാക്കിയപ്പോൾ അത്‌ അവളിൽ ആഴമായ മുറിവേൽപ്പിച്ചു.

നിങ്ങളെ സമീപിച്ചിരിക്കുന്ന യുവതിക്ക്‌, കരുതിക്കൂട്ടിയല്ലെങ്കിലും ഒരു തെറ്റായ ധാരണ കൊടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ എന്താണു ചെയ്യേണ്ടത്‌? സ്വയം പ്രതിരോധിക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്നത്‌ അവളിൽ അമർഷവും കയ്‌പും നിറയ്‌ക്കുകയേയുള്ളൂ. പിൻവരുന്ന ബൈബിൾ തത്ത്വം പരിചിന്തിക്കുക: “തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും.” (സദൃശവാക്യങ്ങൾ 28:13) അതുകൊണ്ട്‌ സത്യസന്ധരായിരിക്കുക. തെറ്റിദ്ധാരണയ്‌ക്ക്‌ ഇടവരുത്തിയതിലുള്ള നിങ്ങളുടെ പങ്ക്‌ എന്തായാലും അത്‌ അംഗീകരിക്കുക. അവളുടെ വികാരങ്ങളെ നിങ്ങൾ മനഃപൂർവം മുതലെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ ഒരു വലിയ തെറ്റാണ്‌ ചെയ്‌തതെന്നു സമ്മതിക്കുക. ആത്മാർഥമായി ക്ഷമാപണം നടത്തുക.

എന്നാൽ അതോടെ എല്ലാം അവസാനിച്ചെന്നു കരുതരുത്‌. ആ യുവതിക്ക്‌ കുറെക്കാലത്തേക്കു നിങ്ങളോടു ദേഷ്യം തോന്നിയേക്കാം. അവളുടെ മാതാപിതാക്കളോട്‌ നിങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കേണ്ടിവന്നേക്കാം. മറ്റു ഭവിഷ്യത്തുകളും നിങ്ങൾ അഭിമുഖീകരിച്ചേക്കാം. ഗലാത്യർ 6:7 ഇപ്രകാരം പറയുന്നു: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.” എന്നാൽ ക്ഷമാപണം നടത്തുകയും നിങ്ങൾമൂലം വന്നുപോയ കുഴപ്പങ്ങൾക്കു പരിഹാരം കാണാൻ നിങ്ങളാലാവതു പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ മുന്നോട്ടു ജീവിതം തുടരാൻ നിങ്ങൾക്ക്‌ അവളെ സഹായിക്കാൻ കഴിയും. എതിർലിംഗത്തിൽപ്പെട്ടവർ ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്ളവരോട്‌ ‘വ്യാജം പറയാതെ നിങ്ങളുടെ അധരത്തെ കാത്തുകൊള്ളുന്നതിന്‌’ ഈ അനുഭവം നിങ്ങളെ പഠിപ്പിക്കും.—സങ്കീർത്തനം 34:13.

മറുപടി പറയുംമുമ്പ്‌ ഗൗരവമായി ചിന്തിക്കുക

എന്നാൽ നിങ്ങൾ ആ പെൺകുട്ടിയെ അടുത്തറിയാൻ ശരിക്കും ആഗ്രഹിക്കുന്നെങ്കിലോ? എങ്കിൽ, ഡേറ്റിങ്ങും പ്രണയവും കേവലം നേരമ്പോക്കിനുള്ള ഉപാധികളല്ലെന്നു നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്‌. ഡേറ്റിങ്ങിലേർപ്പെടുന്ന രണ്ടുപേർ അന്യോന്യം വളർത്തിയെടുക്കുന്ന ശക്തമായ വികാരങ്ങൾ ദാമ്പത്യത്തിലെ പ്രതിബദ്ധതയിലേക്കാണ്‌ അവരെ നയിക്കുന്നത്‌. വിവാഹശേഷം, ഈ വികാരങ്ങൾ ഭാര്യയും ഭർത്താവും എന്ന നിലയിൽ അവരെ പരസ്‌പരം വിളക്കിച്ചേർക്കാൻ ഉപകരിക്കുന്നു. ഈ അറിവ്‌ നിങ്ങളെ ഇപ്പോൾ സ്വാധീനിച്ചേക്കാവുന്നത്‌ ഏതു വിധത്തിലാണ്‌?

ഈ യുവതിയെക്കുറിച്ചു ചിന്തിച്ചശേഷം, അവൾ പല വിധങ്ങളിലും ആകർഷണീയയാണെന്നു നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. അവൾ നിങ്ങളുമായുള്ള ബന്ധത്തിലേക്കുള്ള വാതായനം തുറന്നിരിക്കുന്നു. അത്‌ തുറന്നുതന്നെയിടാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ എടുത്തുചാടി കോർട്ടിങ്‌ ആരംഭിക്കുന്നതിനു പകരം, പിന്നീട്‌ ഉണ്ടാകാവുന്ന കടുത്ത ഹൃദയവേദനയിൽനിന്നു നിങ്ങളെ ഇരുവരെയും സംരക്ഷിക്കുന്നതിനുള്ള പടികൾ ഇപ്പോൾ സ്വീകരിക്കുക.

അവളെ അറിയാവുന്ന പക്വതയുള്ള ഏതാനും വ്യക്തികളോട്‌ അഭിപ്രായം ആരായാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങളെ അറിയാവുന്ന ചിലരോട്‌ നിങ്ങളെക്കുറിച്ച്‌ അന്വേഷിക്കാൻ അവളോടും പറയുക. മറ്റേ വ്യക്തിയിൽ നിരീക്ഷിക്കാനാകുന്ന നല്ല ഗുണങ്ങളും കുറവുകളും ഏതൊക്കെയെന്നു നിങ്ങൾ ഓരോരുത്തരും പക്വതയുള്ള ആ വ്യക്തികളോടു ചോദിക്കണം. ക്രിസ്‌തീയ മൂപ്പന്മാരോടും നിങ്ങൾക്ക്‌ അഭിപ്രായം ചോദിക്കാവുന്നതാണ്‌. നിങ്ങൾക്കു താത്‌പര്യം തോന്നുന്നയാൾ, ക്രിസ്‌തീയ സഭയിൽ ആദരിക്കപ്പെടുന്ന വ്യക്തിയാണോയെന്ന്‌ അറിയുന്നതു നല്ലതാണ്‌.

എന്നാൽ ‘എന്റെ സ്വകാര്യ ജീവിതത്തിൽ മറ്റാളുകൾ ഇടപെടേണ്ട കാര്യമെന്താണ്‌’ എന്നു നിങ്ങൾ ചോദിച്ചേക്കാം. പ്രണയംപോലുള്ള ഒരു വ്യക്തിപരമായ കാര്യത്തിൽപോലും മറ്റാളുകളുടെ അഭിപ്രായം ആരായുന്നതു ജ്ഞാനമാണ്‌ എന്നതാണു വാസ്‌തവം. അതു തിരുവെഴുത്തനുസൃതവുമാണ്‌. കാരണം സദൃശവാക്യങ്ങൾ 15:22 ഇങ്ങനെ പറയുന്നു: “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.” നിങ്ങൾ ആരോടാണോ അഭിപ്രായം ആരായുന്നത്‌ ആ മുതിർന്നവർ നിങ്ങൾക്കുവേണ്ടി ഒരു തീരുമാനം എടുക്കില്ല. എന്നാൽ, അവർ നൽകുന്ന “ഹൃദ്യാലോചന” മറ്റേ വ്യക്തിയുടെയും നിങ്ങളുടെതന്നെയും നിങ്ങൾ കാണാത്ത വശങ്ങൾ വെളിപ്പെടുത്തിയേക്കാം.—സദൃശവാക്യങ്ങൾ 27:9.

തുടക്കത്തിൽ പരാമർശിച്ച ജെയിംസ്‌ അപ്രകാരം ചെയ്‌തു. വീട്ടിൽനിന്നു മാറിയാണ്‌ താമസിച്ചിരുന്നതെങ്കിലും അവൻ തന്റെ മാതാപിതാക്കളുമായി സൂസനെക്കുറിച്ചു സംസാരിച്ചു. എന്നിട്ട്‌ തങ്ങൾ ചേർച്ചയുള്ള ദമ്പതികളായിരിക്കുമോ എന്നതു സംബന്ധിച്ച്‌ അഭിപ്രായം ചോദിക്കാൻ പറ്റിയ പക്വതയുള്ള വ്യക്തികൾ ആരൊക്കെയെന്ന്‌ ഇരുവരും പരസ്‌പരം അറിയിച്ചു. ഓരോരുത്തർക്കും മറ്റേ ആളിനെക്കുറിച്ച്‌ നല്ല അഭിപ്രായം ലഭിച്ചതിനെ തുടർന്ന്‌ ജെയിംസും സൂസനും തങ്ങൾക്കു പരസ്‌പരം വിവാഹം കഴിക്കാൻ സാധിക്കുമോയെന്നു കാണാനായി ഡേറ്റിങ്‌ ആരംഭിച്ചു. വൈകാരികമായി കൂടുതൽ ഉൾപ്പെട്ടു പോകുന്നതിനു മുമ്പുതന്നെ സമാനമായ ഒരു ഗതി പിന്തുടരുന്നെങ്കിൽ അവസാനം എടുക്കുന്ന തീരുമാനത്തിൽ നിങ്ങൾക്കു കൂടുതൽ ഉറപ്പു തോന്നാനിടയുണ്ട്‌.

എല്ലാറ്റിനുമുപരിയായി, യഹോവയോടു പ്രാർഥിക്കുക. ഡേറ്റിങ്‌ വിവാഹത്തിലേക്കുള്ള ഒരു പടിയായതിനാൽ ആ യുവതിയുമായുള്ള ബന്ധം പ്രസ്‌തുത ലക്ഷ്യത്തിലേക്കു നയിച്ചേക്കുമോയെന്നു കാണാനുള്ള സഹായത്തിനായി ദൈവത്തോട്‌ അപേക്ഷിക്കുക. ഏറെ പ്രധാനമായി, ദൈവത്തോടു കൂടുതൽ അടുപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ ഇരുവരെയും സഹായിക്കേണമേയെന്ന്‌ അവനോട്‌ അപേക്ഷിക്കുക. നിങ്ങളുടെ ഇരുവരുടെയും കാര്യത്തിൽ യഥാർഥ സന്തോഷം കുടികൊള്ളുന്നത്‌ അവിടെയാണ്‌.

[അടിക്കുറിപ്പുകൾ]

^ ഈ ലേഖനത്തിൽ പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്‌.

^ ഉണരുക!യുടെ 2004 നവംബർ 8, 2005 ജനുവരി 8 എന്നീ ലക്കങ്ങളിൽ വന്ന “യുവജനങ്ങൾ ചോദിക്കുന്നു” എന്ന ലേഖനങ്ങൾ ഒരു പുരുഷനിലുള്ള തന്റെ താത്‌പര്യത്തെക്കുറിച്ചു പറയാൻ ഒരു സ്‌ത്രീക്ക്‌ ഉചിതമായി മുൻകൈയെടുക്കാൻ എങ്ങനെ കഴിയും എന്നതിനെക്കുറിച്ചു ചർച്ചചെയ്യുന്നു.

[19-ാം പേജിലെ ചിത്രങ്ങൾ]

നിങ്ങൾക്ക്‌ യഥാർഥത്തിൽ താത്‌പര്യമില്ലെങ്കിൽ തെറ്റായ ധാരണകൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുക