വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ സന്തുഷ്ടി കണ്ടെത്താനാകും!

യഥാർഥ സന്തുഷ്ടി കണ്ടെത്താനാകും!

യഥാർഥ സന്തുഷ്ടി കണ്ടെത്താനാകും!

നല്ലൊരു ബാങ്ക്‌ ബാലൻസ്‌, ഒരു പുത്തൻ ആഡംബര കാർ, അന്തസ്സുള്ള ജോലി, വലിയ വീട്‌, ഏറ്റവും പുതിയ ഇലക്ട്രോണിക്‌ ഉപകരണങ്ങൾ, വശ്യമായ അല്ലെങ്കിൽ വടിവൊത്ത ആകാരം. ഇവയൊക്കെയാണ്‌ മനുഷ്യരെ സന്തുഷ്ടരാക്കുന്നതെന്ന്‌ ലോകമെങ്ങും അനേകർ വിശ്വസിക്കുന്നതായി കാണപ്പെടുന്നു. എന്നാൽ യഥാർഥ സന്തുഷ്ടിക്ക്‌ അടിസ്ഥാനം ഇത്തരം ഭൗതിക നേട്ടങ്ങളാണോ?

“സന്തുഷ്ടി, ശുഭാപ്‌തിവിശ്വാസം, ആരോഗ്യാവഹമായ വികാരങ്ങൾ, വിശിഷ്ടമായ വ്യക്തിത്വ സവിശേഷതകൾ എന്നിവയെക്കുറിച്ചു നടത്തപ്പെട്ടിട്ടുള്ള ഗവേഷണങ്ങൾക്ക്‌ കയ്യും കണക്കുമില്ല” എന്ന്‌ ടൈം വാരികയിലെ ഒരു പ്രത്യേക റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. അത്തരം ഗവേഷണങ്ങളുടെ ഫലങ്ങൾ അനേകരെയും അതിശയിപ്പിച്ചിരിക്കുന്നു. പണവും പ്രശസ്‌തിയും സൗന്ദര്യവുമൊക്കെയാണ്‌ സന്തുഷ്ടിക്ക്‌ ആധാരമെന്നു വിശ്വസിക്കുന്നവർ തങ്ങളെത്തന്നെ വഞ്ചിക്കുകയാണെന്ന്‌ അവ അസന്ദിഗ്‌ധമായി തെളിയിക്കുന്നു. യഥാർഥത്തിൽ, മാനസിക ആരോഗ്യത്തെ നശിപ്പിക്കുകയും വിഷാദത്തിലേക്കു കൂപ്പുകുത്താൻ ഇടയാക്കുകയുംപോലും ചെയ്‌തേക്കാവുന്ന ഒരു അടിസ്ഥാനത്തിന്മേലാണ്‌ അവർ ജീവിതം കെട്ടിപ്പടുക്കുന്നത്‌.

ഇന്ന്‌ ഐക്യനാടുകളിലുള്ള അനേകരും മുമ്പെന്നത്തേതിലും സമ്പന്നരാണ്‌. “എന്നാൽ അതു ഞങ്ങളെ യഥാർഥത്തിൽ സന്തുഷ്ടരാക്കിയിട്ടില്ല,” ടൈം വാരിക പറയുന്നു. മറ്റു ദേശങ്ങളിലുള്ളവരുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെയാണ്‌ എന്നതിനു സംശയമില്ല. സാമ്പത്തിക രംഗത്ത്‌ ചൈന ഒരു കുതിച്ചുചാട്ടം നടത്തിയിട്ടുണ്ടെങ്കിലും അസന്തുഷ്ടരായ ചൈനക്കാരുടെ എണ്ണം ഞെട്ടിക്കുന്ന അളവിൽ വർധിക്കുകയാണ്‌. അവിടത്തെ “15-നും 34-നും ഇടയ്‌ക്കു പ്രായമുള്ളവരുടെ പ്രധാന മരണകാരണം” ആത്മഹത്യയാണെന്ന്‌ ആക്‌സസ്‌ ഏഷ്യ എന്ന ത്രൈമാസ പതിപ്പ്‌ പ്രസ്‌താവിക്കുന്നു. തൊഴിലിനും ഭൗതികനേട്ടങ്ങൾക്കും ഊന്നൽനൽകുന്ന അവിടത്തെ സാമൂഹിക വ്യവസ്ഥിതി ഇളം തലമറയുടെമേൽ ചെലുത്തുന്ന സമ്മർദമാണ്‌ ഈ പ്രവണതയ്‌ക്കുള്ള ഒരു കാരണമെന്ന്‌ കാണപ്പെടുന്നു.

ഭൗതിക അഭിവൃദ്ധി ഉത്‌കണ്‌ഠയും സമ്മർദവും ശമിപ്പിക്കുന്നില്ലെന്നതു വ്യക്തം, യഥാർഥത്തിൽ അത്‌ അവയ്‌ക്ക്‌ ആക്കം കൂട്ടുകയാണു ചെയ്യുന്നത്‌. “നമ്മുടെ ജീവിതരീതിതന്നെ വൈകാരികവും മാനസികവുമായ പ്രക്ഷുബ്ധതയ്‌ക്കുള്ള പ്രധാന കാരണം ആയിത്തീർന്നിരിക്കുന്നു” എന്ന്‌ ഒരു യൂണിവേഴ്‌സിറ്റി പഠനം വെളിപ്പെടുത്തി. സാമൂഹിക വിശകലന വിദഗ്‌ധനായ വാൻ വിഷർഡ്‌ ചൂണ്ടിക്കാട്ടുന്ന പ്രകാരം, “പല കമ്പനികളുടെയും ആരോഗ്യ ഇൻഷ്വറൻസിൽ [തൊഴിലാളികളുടെ] മാനസികവും വൈകാരികവുമായ ആരോഗ്യം പ്രഥമസ്ഥാനം കയ്യടക്കിക്കൊണ്ടിരിക്കുകയാണ്‌.”

ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ഈ ലോകം കുട്ടികളുടെപോലും ഉറക്കം കെടുത്തുന്നു. എട്ടു വയസ്സുകാർക്കുവേണ്ടി, “പിരിമുറുക്കത്തിന്റെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിഞ്ഞു നേരിടാം” എന്നതു സംബന്ധിച്ചു മാർഗനിർദേശം നൽകുന്ന പുസ്‌തകങ്ങൾ ഇപ്പോൾ ലഭ്യമാണെന്ന്‌ വിഷർഡ്‌ പറയുന്നു. വിഷാദം സംബന്ധിച്ച ഒരു സ്ഥിതിവിവരക്കണക്കു പ്രകടമാക്കുന്നതനുസരിച്ച്‌ പല പാശ്ചാത്യ ദേശങ്ങളിലും, വിഷാദമുള്ളവരെന്നു വൈദ്യ പരിശോധന വെളിപ്പെടുത്തുന്ന കുട്ടികളുടെ എണ്ണം വർഷംതോറും 23 ശതമാനം കുതിച്ചുയരുന്നു. കൂടാതെ “വിഷാദരോഗത്തിനുള്ള ഔഷധങ്ങൾക്ക്‌ ഏറ്റവുമധികം മാർക്കറ്റുള്ളത്‌ സ്‌കൂൾപ്രായമെത്താത്ത കുട്ടികൾക്കിടയിലാണ്‌” എന്ന്‌ അതു വെളിപ്പെടുത്തുന്നു.

മനുഷ്യന്റെമേൽ ഇന്നു ഭയവും പിടിമുറുക്കുന്നു. സാമ്പത്തിക അനിശ്ചിതത്വം മാത്രമല്ല അതിന്‌ ഇടയാക്കുന്നത്‌. രാഷ്‌ട്രീയവും മതപരവുമായ തീവ്രവാദം വർധിച്ചുവരവേ, നാളെ എന്തായിരിക്കും സംഭവിക്കുക എന്ന ചിന്ത അനേകരെയും ഭീതിയിലാഴ്‌ത്തുന്നു. ഇതിനൊരു പരിഹാരമുണ്ടോ?

ആശ്വാസദായകവും സമ്മർദം ലഘൂകരിക്കുന്നതുമായ ഒരു വ്യത്യസ്‌ത ജീവിതരീതിയെക്കുറിച്ച്‌ ഏകദേശം രണ്ടായിരം വർഷംമുമ്പ്‌ യേശുക്രിസ്‌തു പഠിപ്പിക്കുകയുണ്ടായി. ലളിതമെങ്കിലും സുപ്രധാനമായ ഒരു സത്യമായിരുന്നു അവന്റെ പ്രബോധനത്തിന്റെ കാതൽ. “ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടർ” ആണെന്ന്‌ അവൻ പറഞ്ഞു. (മത്തായി 5:3, NW) അതേ, മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യത്തിന്‌—സ്രഷ്ടാവിനെയും നമ്മെ സംബന്ധിച്ചുള്ള അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള ആത്മീയ സത്യം അറിയുകയെന്ന ആവശ്യത്തിന്‌—ഒന്നാമതു ശ്രദ്ധകൊടുക്കാൻ യേശു ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചു.

ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങൾ തിരിച്ചറിയാനും അങ്ങനെ കൂടുതൽ സന്തുഷ്ടവും അർഥവത്തുമായ ജീവിതം നയിക്കാനും ആ സത്യം നമ്മെ എങ്ങനെ സഹായിക്കുന്നുവെന്ന്‌ അടുത്ത ലേഖനങ്ങളിലൂടെ നാം മനസ്സിലാക്കും. അത്തരം ആത്മീയ സത്യം നമുക്കു മുമ്പാകെ പ്രത്യാശയുടെ ഒരു പാത തുറന്നുതരുകയും ചെയ്യുന്നു.

[3-ാം പേജിലെ ആകർഷക വാക്യം]

സന്തുഷ്ടി ഭൗതിക ആസ്‌തികളെ ആശ്രയിച്ചിരിക്കുന്നുവോ?