ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
◼ ഏതെങ്കിലും ഒരു വർഷത്തിൽ, ഒരു മാനസിക തകരാറെങ്കിലും പിടിപെടുന്നവരുടെ നിരക്ക്” ഐക്യനാടുകളിൽ “ഏകദേശം നാലിൽ ഒന്നാണ്, ജീവിതത്തിൽ ഏതെങ്കിലുമൊരു സമയത്ത് അപ്രകാരം സംഭവിക്കുന്നവരുടെ നിരക്കാകട്ടെ ഏകദേശം രണ്ടിൽ ഒന്നും.”—സയൻസ് ന്യൂസ്, യു.എസ്.എ.
◼ 2004 സെപ്റ്റംബറിൽ ഐവൻ ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായി മെക്സിക്കൻ ഉൾക്കടലിൽ 15 മീറ്ററിലധികം ഉയരമുള്ള കുറഞ്ഞത് 24 തിരകൾ രൂപംകൊണ്ടു. അതിൽ ഏറ്റവും വലുതിന് 27.7 മീറ്റർ ഉയരമുണ്ടായിരുന്നു.—സയൻസ് മാഗസിൻ, യു.എസ്.എ.
◼ വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ സെൽ ഫോൺ ഉപയോഗിക്കുന്നത്, ആശുപത്രിയിൽ പോകേണ്ടിവരുന്ന തരത്തിലുള്ള അപകടം സംഭവിക്കാനുള്ള സാധ്യത നാലു മടങ്ങ് വർധിപ്പിക്കുന്നു. ഹാൻഡ്സ്-ഫ്രീ ഡിവൈസ് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫലം ഒന്നുതന്നെയാണ്.—ബിഎംജെ, ബ്രിട്ടൻ.
◼ ബൈബിൾ വിവർത്തകരെ സഹായിക്കാൻ തയ്യാർ ചെയ്ത ഒരു കാറ്റലോഗിന്റെ പുതിയ പതിപ്പിൽ 6,912 ഭാഷകൾ ഉപയോഗത്തിലുള്ളതായി പറയുന്നു. —ദ ന്യൂയോർക്ക് ടൈംസ്, യു.എസ്.എ.
◼ പുകവലിക്കുന്നത് തങ്ങളുടെ കുട്ടികൾക്കു ഹാനികരമാണെന്ന മുന്നറിയിപ്പ് ഉണ്ടെങ്കിലും പോളണ്ടിലെ 30 ശതമാനം സ്ത്രീകളും ഗർഭകാലത്തോ മുലയൂട്ടൽ കാലയളവിലോ ആ ശീലം തുടരുന്നു.—സ്ഡ്രോവിയെ മാഗസിൻ, പോളണ്ട്.
ധനത്തോടുള്ള മനോഭാവം
ധനത്തോടുള്ള മനോഭാവത്തെക്കുറിച്ച് ഓസ്ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനം, അവിടത്തെ കോടിപതികളിൽ 20 പേരിൽ ഒരാൾ മാത്രമേ സ്വയം സമ്പന്നനായി പരിഗണിക്കുന്നുള്ളു എന്ന് കണ്ടെത്തിയതായി എബിസി ന്യൂസ് ഓൺലൈൻ റിപ്പോർട്ടു ചെയ്യുന്നു. ആ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ക്ലൈവ് ഹാമിൽട്ടൺ പറയുന്നതനുസരിച്ച് “ധനികരാകുന്തോറും വരുമാനത്തിലുള്ള നമ്മുടെ സംതൃപ്തിയും കുറയുന്നു.” വാസ്തവത്തിൽ, ഏറ്റവും ഉയർന്ന വരുമാനമുള്ളവരിൽ 13 ശതമാനം മാത്രമേ ജീവിതത്തിൽ പൂർണ സംതൃപ്തി അനുഭവിക്കുന്നുള്ളൂ. ഹാമിൽട്ടൺ പറയുന്നു: “നമ്മുടെ ക്ഷേമത്തിന്റെ യഥാർഥ അടിസ്ഥാനമായി എല്ലാ തെളിവുകളും ജീവിതത്തിലെ മറ്റു ഘടകങ്ങളിലേക്കു വിരൽ ചൂണ്ടുമ്പോൾ നമ്മുടെ സമുദായം ധനസമ്പാദനത്തിനു പിന്നാലെ പരക്കം പായുന്നത് എന്തിന് എന്നു ചോദിക്കേണ്ടിയിരിക്കുന്നു.”
ഭ്രമണം ചെയ്യുന്ന പാഴ്വസ്തുക്കൾ
“ഇന്ധനം തീരുമ്പോൾ ഡ്രൈവർമാർ തങ്ങളുടെ കാറുകൾ നഗരവീഥികളിൽ ഉപേക്ഷിച്ചാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് വിഭാവന ചെയ്യൂ,” ന്യൂ സയന്റിസ്റ്റ് മാഗസിൻ പറയുന്നു. പ്രവർത്തനം നിലച്ച കൃത്രിമോപഗ്രഹങ്ങൾക്കു സംഭവിക്കുന്നത് ഇതിനോടു സമാനമാണ്. പുതിയ ശൂന്യാകാശപേടകങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വർധിപ്പിച്ചുകൊണ്ട് അവ പാഴ്വസ്തുക്കളായി ഭ്രമണം ചെയ്യുന്നു. വാർത്താവിനിമയ ഉപകരണങ്ങളിൽ മിക്കവയും സ്ഥിതിചെയ്യുന്ന ഭൂസ്ഥിര ഭ്രമണപഥത്തോടു [ഭ്രമണ വേഗത്തിന്റെയും മറ്റും സവിശേഷതയാൽ ഭൂമിയിൽനിന്നു നോക്കുമ്പോൾ നിശ്ചലമായി തോന്നുന്ന ഉപഗ്രഹങ്ങളുടെ ഭ്രമണപഥം] ചേർന്ന് 60 സെന്റിമീറ്ററിലധികം വ്യാസമുള്ള ഏകദേശം 1,120 വസ്തുക്കളുള്ളതായി കണക്കാക്കപ്പെടുന്നു. എന്നാൽ ഇവയിൽ 300-ഓളം ഉപഗ്രഹങ്ങളേ പ്രവർത്തനക്ഷമമായിട്ടുള്ളൂ. വ്യത്യസ്ത തലങ്ങളിലായി ഭ്രമണം ചെയ്യുന്ന ഉപേക്ഷിക്കപ്പെട്ട അത്തരം അപകടകാരികളായ വസ്തുക്കളിൽ പ്രവർത്തനം നിലച്ച 32 ആണവ റിയാക്ടറുകളും ഉൾപ്പെടുന്നു.
യുദ്ധായുധങ്ങളും യുദ്ധവും
ശീതയുദ്ധത്തിന്റെ അന്ത്യത്തോടെ യുദ്ധായുധങ്ങളുടെ ബിസിനസ് മന്ദഗതിയിലായി. എന്നിരുന്നാലും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അതു തഴച്ചുവളർന്നിരിക്കുന്നു. സ്റ്റോക്ക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ടനുസരിച്ച് 2004-ൽ ആഗോള സൈനിക ആവശ്യങ്ങൾക്കായി ഒരു ലക്ഷം കോടി യു.എസ്. ഡോളർ [45 ലക്ഷം കോടി രൂപ] ചെലവഴിക്കുകയുണ്ടായി. ഈ തുക ലോകത്തിലെ ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കുമായി 162 യു.എസ്. ഡോളർ [7,290 രൂപ] ചെലവഴിക്കുന്നതിനു തുല്യമാണ്. 2004-ൽ 19 ഏറ്റുമുട്ടലുകൾ നടന്നതായും അവ ഓരോന്നിലും 1,000-ത്തിലധികം പേർ മരണമടഞ്ഞതായും മേൽപ്പറഞ്ഞ സ്ഥാപനം പറയുന്നു. അതിൽ 16 യുദ്ധങ്ങൾ പത്തു വർഷത്തിലധികമായി തുടരുന്നവയായിരുന്നു.
രണ്ട് ഇന്ധനം ഉപയോഗിച്ചോടുന്ന കാറുകൾ
ബ്രസീലിലെ ഷോറൂമുകളിൽനിന്നു പുറത്തിറങ്ങുന്ന പുതിയ കാറുകളിൽ മൂന്നിൽ ഒന്ന് ഇപ്പോൾ രണ്ട് ഇന്ധനം ഉപയോഗിച്ച് ഓടുന്നവയാണെന്ന് വേഷാ മാഗസിൻ പറയുന്നു. ഈ വാഹനങ്ങൾ പെട്രോളോ കരിമ്പിൻ നീരിൽ നിന്നുണ്ടാക്കുന്ന ആൽക്കഹോളോ ഇവ രണ്ടിന്റെയും ഏതെങ്കിലും അനുപാതത്തിലുള്ള മിശ്രിതമോ ഉപയോഗിച്ച് ഓടുന്നു. ആൽക്കഹോൾ ഇന്ധനത്തിന്റെ വിൽപ്പനയിൽ 2003 മുതൽ 2004 വരെ 34 ശതമാനം വർധനയുണ്ടായി. ഈ പ്രവണതയ്ക്ക് പരിസ്ഥിതി സംരക്ഷണവുമായി കാര്യമായ ഒരു ബന്ധവുമില്ല. ആൽക്കഹോൾ ഇന്ധനമായി ഉപയോഗിക്കുന്നത് മിക്ക ഡ്രൈവർമാരെയും സംബന്ധിച്ചിടത്തോളം കേവലം ചെലവ് കുറവുള്ള കാര്യമാണ്. രണ്ട് ഇന്ധനം ഉപയോഗിച്ചോടുന്ന കാറുകൾക്ക് “ഉപഭോക്താക്കളെ ഇന്ധന പ്രതിസന്ധികളിൽ നിന്നും വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളിൽ നിന്നും” സംരക്ഷിക്കാൻ കഴിയുമെന്ന് ബ്രസീലിയൻ സെന്റർ ഓഫ് ഇൻഫ്രാസ്ട്രക്ച്ചറിന്റെ ഡയറക്ടറായ റഫെൽ ഷൈഡമാൻ വിവരിക്കുന്നു. “ആൽക്കഹോളിന്റെ വില വർധിച്ചാൽ നിങ്ങൾ പെട്രോൾ ഉപയോഗിക്കാൻ തുടങ്ങും, അതുപോലെതന്നെ തിരിച്ചും.”