ഒടുവിൽ ഭൂമിയിൽ സമാധാനം!
ഒടുവിൽ ഭൂമിയിൽ സമാധാനം!
രാഷ്ട്രീയ സ്വാതന്ത്ര്യവും ആധ്യാത്മിക സംശുദ്ധിയും അക്രമത്തിലൂടെ മാത്രമേ കൈവരിക്കാനാവൂ എന്നും ഒന്നിനുംകൊള്ളാത്ത ഭരണകർത്താക്കളെ നീക്കംചെയ്യാൻ നശീകരണശക്തിതന്നെ പ്രയോഗിക്കണമെന്നും ആണ് പലരും കരുതുന്നത്. ക്രമസമാധാനപാലനത്തിനും ജനങ്ങളെ തങ്ങളുടെ നിയന്ത്രണത്തിൽ നിറുത്തുന്നതിനുംവേണ്ടി ചില ഭരണകൂടങ്ങളും ഭീകരതയുടെ വഴിയേ പോകാറുണ്ട്. ഭരണത്തിനും സാമൂഹിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുമുള്ള ഫലകരമായൊരു മാർഗമാണ് ഭീകരപ്രവർത്തനം എങ്കിൽ, അത് സമാധാനവും സമൃദ്ധിയും സ്ഥിരതയും കൈവരുത്തേണ്ടതാണ്. കാലാന്തരത്തിൽ, അക്രമവും ഭയവും കുറഞ്ഞുവരികയും വേണം. അങ്ങനെ സംഭവിച്ചിട്ടുണ്ടോ?
ഭീകരപ്രവർത്തനം ജീവനോടുള്ള ആദരവിനെ തകർത്തുകളയുകയും രക്തച്ചൊരിച്ചിലിലേക്കും ക്രൂരതയിലേക്കും നയിക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. അതിന് ഇരകളാകുന്നവർ വേദന നിമിത്തം മിക്കപ്പോഴും പ്രതികാരത്തിനു മുതിരുന്നു. അത് കൂടുതൽ അടിച്ചമർത്തലിലേക്കും കൂടുതൽ പ്രതികാര നടപടികളിലേക്കും നയിക്കുകയും ചെയ്യുന്നു.
അക്രമം പ്രശ്നങ്ങൾക്ക് പരിഹാരമല്ല
രാഷ്ട്രീയവും മതപരവും സാമൂഹികവുമായ പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും അതൊന്നും വിജയംകണ്ടിട്ടില്ല. അതു പിൻവരുന്ന ബൈബിൾ പ്രസ്താവനയുടെ സത്യത സ്ഥിരീകരിക്കുന്നു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) “ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു” എന്ന് യേശു പറഞ്ഞു. (മത്തായി 11:19) ഈ ബൈബിൾ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഭീകരപ്രവർത്തനം എന്നത് ഒരു വ്യാജപ്രതീക്ഷയാണ് എന്നു മനസ്സിലാക്കാം. അതുളവാക്കിയിരിക്കുന്ന ഫലം സ്വാതന്ത്ര്യവും സന്തോഷവുമല്ല, പകരം മരണവും ദുരിതവും കെടുതികളുമാണ്. ഈ ദുരന്തഫലമാണ് 20-ാം നൂറ്റാണ്ടു കണ്ടത്. 21-ാം നൂറ്റാണ്ടിനെയും അതു ഗ്രസിച്ചു തുടങ്ങിയിരിക്കുന്നു. ഭീകരപ്രവർത്തനം ഒരു പരിഹാരമല്ല മറിച്ച് ഒരു പ്രശ്നംതന്നെയാണെന്ന പക്ഷക്കാരാണ് ബഹുഭൂരിപക്ഷവും.
“എന്റെ കുടുംബക്കാരോ സുഹൃത്തുക്കളോ ആയ ആരും മരിക്കാതിരുന്നെങ്കിൽ എന്നു ഞാൻ എന്നും ആശിക്കാറുണ്ട് . . . ഒരുപക്ഷേ അതിന് ഒരു അത്ഭുതം നടക്കണമായിരിക്കും.” ഭീകരർ തകർത്തുതരിപ്പണമാക്കിയ ഒരു സ്ഥലത്തുള്ള ഒരു പെൺകുട്ടിയുടെ വാക്കുകളാണിവ. അവളുടെ ഈ വാക്കുകൾ പലരും എത്തിച്ചേർന്നിരിക്കുന്ന ഒരു നിഗമനത്തിൽ നമ്മെയും കൊണ്ടെത്തിക്കുന്നു: മാനുഷിക പ്രശ്നങ്ങൾക്കുള്ള പരിഹാരം മനുഷ്യന്റെ പ്രാപ്തിക്ക് അതീതമാണ്. ഭീകരത ഉൾപ്പെടെ ഈ ഭൂമുഖത്തുള്ള സകല പ്രശ്നങ്ങൾക്കും അറുതിവരുത്താൻ മനുഷ്യന്റെ സ്രഷ്ടാവിനു മാത്രമേ കഴിയൂ. എന്നാൽ നാം സ്രഷ്ടാവിൽ ആശ്രയിക്കേണ്ടത് എന്തുകൊണ്ട്?
ദൈവം ആശ്രയയോഗ്യനായിരിക്കുന്നതിന്റെ കാരണം
നമുക്കു ജീവൻ നൽകിയ യഹോവ നാം സമാധാനത്തോടും സംതൃപ്തിയോടുംകൂടെ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെന്നതാണ് ഒരു കാരണം. ദൈവത്തിന്റെ പ്രവാചകനായ യെശയ്യാവ് ഇപ്രകാരം എഴുതാൻ പ്രചോദിതനായി: “യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശയ്യാവു 64:8) മനുഷ്യവർഗത്തിന്റെ പിതാവാണ് യഹോവ, സകല ജനതകളിലുംപെട്ട ആളുകൾ അവനു വിലയേറിയവരാണ്. ഭീകരപ്രവർത്തനത്തിന് ഇടയാക്കുന്ന അനീതിക്കും വിദ്വേഷത്തിനും ദൈവം ഉത്തരവാദിയല്ല. ജ്ഞാനിയായ ശലോമോൻ രാജാവ് ഒരിക്കൽ ഇപ്രകാരം പ്രസ്താവിച്ചു: “ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.” (സഭാപ്രസംഗി 7:29) മനുഷ്യന്റെ ദുഷ്ടതയും ഭൂതസ്വാധീനവും ആണ് ഭീകരപ്രവർത്തനത്തിന്റെ അടിസ്ഥാന കാരണം, അല്ലാതെ ദൈവത്തിന്റെ ഭാഗത്തെ കഴിവുകേടല്ല.—എഫെസ്യർ 6:11, 12.
യഹോവയിൽ ആശ്രയിക്കാവുന്നതിന്റെ മറ്റൊരു കാരണം, മനുഷ്യന്റെ സ്രഷ്ടാവായ അവന് മാനുഷിക പ്രശ്നങ്ങളുടെ കാരണവും അവയ്ക്കുള്ള പരിഹാരവും മറ്റാരെക്കാളും മെച്ചമായി അറിയാം എന്നതാണ്. സദൃശവാക്യങ്ങൾ -ൽ ബൈബിൾ ഈ സത്യം വെളിപ്പെടുത്തുന്നു: “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” ദൈവത്തിലുള്ള പൂർണ ആശ്രയത്തോടെ പുരാതന കാലത്തെ ഒരു മനുഷ്യൻ ഇപ്രകാരം എഴുതി: “എനിക്കു സഹായം എവിടെനിന്നു വരും? എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.”— 3:19സങ്കീർത്തനം 121:1, 2.
ദൈവത്തിൽ ആശ്രയിക്കാവുന്നതിന് മൂന്നാമതൊരു കാരണവുമുണ്ട്. രക്തച്ചൊരിച്ചിൽ തടയാനുള്ള ശക്തി ദൈവത്തിനുണ്ടെന്നതാണ് അത്. നോഹയുടെ കാലത്ത് “ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.” (ഉല്പത്തി 6:11) ദൈവം അതിന് ഉടനടി സമ്പൂർണ ന്യായവിധി കൽപ്പിച്ചു: ‘[ദൈവം] പുരാതനലോകത്തെ ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തി.’—2 പത്രൊസ് 2:5.
നോഹയുടെ കാലത്തെ ജലപ്രളയത്തിൽനിന്നു നാം പഠിക്കേണ്ട ഒരു പാഠം ബൈബിൾ വ്യക്തമാക്കുന്നുണ്ട്: “കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ . . . ന്യായവിധിദിവസത്തിലെ ദണ്ഡനത്തിനായി കാപ്പാനും അറിയുന്നുവല്ലോ.” (2 പത്രൊസ് 2:9) ഒരു മെച്ചപ്പെട്ട ജീവിതം ആത്മാർഥമായി ആഗ്രഹിക്കുന്നവർ ആരാണെന്നും മറ്റുള്ളവരുടെ ജീവിതത്തെ ദുരിതപൂർണമാക്കുന്നവർ ആരാണെന്നും വ്യക്തമായി തിരിച്ചറിയാൻ ദൈവത്തിനു കഴിയും. രണ്ടാമതു പറഞ്ഞ കൂട്ടരെ, “ഭക്തികെട്ട മനുഷ്യരുടെ നാശ”ത്തിനായി വേർതിരിച്ചിരിക്കുകയാണ്. എന്നാൽ സമാധാനകാംക്ഷികൾക്കായി അവൻ നീതിവസിക്കുന്ന ഒരു പുതിയ ഭൂമി ഒരുക്കിക്കൊണ്ടിരിക്കുകയാണ്.—2 പത്രൊസ് 3:7, 13.
ഭൂമിയിൽ ശാശ്വത സമാധാനം!
ബൈബിളെഴുത്തുകാർ “ഭൂമി” എന്ന പദം മനുഷ്യവർഗത്തെ സൂചിപ്പിക്കാൻ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, “ഭൂമിയിൽ ഒക്കെയും,” അതായത് അക്കാലത്തെ മനുഷ്യർക്കെല്ലാം, ഒരേ ഭാഷ ആയിരുന്നെന്ന് ഉല്പത്തി 11:1 പ്രസ്താവിക്കുന്നു. “പുതിയ ഭൂമി”യെക്കുറിച്ച് എഴുതിയപ്പോൾ അപ്പൊസ്തലനായ പത്രൊസിന്റെ മനസ്സിൽ ഈ അർഥമാണ് ഉണ്ടായിരുന്നത്. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും സ്ഥാനത്ത് നീതിയും ന്യായവും സ്ഥിര‘വാസികൾ’ ആയിത്തീരത്തക്കവിധം യഹോവയാം ദൈവം മനുഷ്യസമൂഹത്തെ നവീകരിക്കും. മീഖാ 4:3-ലെ ഒരു പ്രവചനം നമ്മോട് ഇപ്രകാരം പറയുന്നു: “അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.”
ആ പ്രവചനം നിറവേറുന്ന കാലത്ത് മനുഷ്യജീവിതം എങ്ങനെയുള്ളതായിരിക്കും? മീഖാ 4:4 പറയുന്നു: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.” ആ ഭൗമിക പറുദീസയിൽ ആരും അടുത്ത ഭീകരാക്രമണം എപ്പോഴെന്ന ഭയത്തിൽ കഴിയുകയില്ല. നിങ്ങൾക്ക് ഈ വാഗ്ദാനം വിശ്വസിക്കാനാകുമോ? തീർച്ചയായും. കാരണം, “സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.”—മീഖാ 4:4.
ഭീകരാക്രമണ ഭീഷണി വർധിക്കുകയും അക്രമങ്ങൾ രാഷ്ട്രങ്ങളെ പിടിച്ചുലയ്ക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ, യഹോവയിൽ ആശ്രയിക്കുകയെന്നതാണ് സമാധാന സ്നേഹികൾക്കുള്ള ഏക പോംവഴി. ദൈവത്തിനു പരിഹരിക്കാൻ കഴിയാത്തതായി യാതൊരു പ്രശ്നവുമില്ല. വേദനയും കഷ്ടപ്പാടും മരണവും അവൻ നീക്കം ചെയ്യും. ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും . . . ചെയ്യും.” (യെശയ്യാവു 25:8) ഭീകരാക്രമണം ദുരിതവും ഭീതിയും വിതച്ചിരിക്കുന്ന പല ദേശങ്ങളും പെട്ടെന്നുതന്നെ സമാധാനഫലംകൊണ്ട് നിറഞ്ഞുകവിയും. “ഭോഷ്കില്ലാത്ത” ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ആ സമാധാനമാണ് മനുഷ്യവർഗത്തിന് അടിയന്തിരമായി ആവശ്യമുള്ളത്.—തീത്തൊസ് 1:2; എബ്രായർ 6:17, 18.
[9-ാം പേജിലെ പെട്ടി/ചിത്രങ്ങൾ]
തോക്കുകൾക്കും സ്ഫോടകവസ്തുക്കൾക്കും വിട
അക്രമത്തിലൂടെയേ രാഷ്ട്രീയ തലത്തിൽ മാറ്റങ്ങൾ വരുത്താനാവൂ എന്നു കരുതിയിരുന്ന ചിലരുടെ പ്രസ്താവനകളാണ് പിൻവരുന്നവ.
◼ “രാജാക്കന്മാരും ഉന്നത ഉദ്യോഗസ്ഥന്മാരും എല്ലായ്പോഴും ദരിദ്രരെ അടക്കിവാണിരുന്നതായി ചരിത്രപുസ്തകത്തിൽനിന്നും ഞാൻ മനസ്സിലാക്കി. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ദുരിതം ഞാൻ തിരിച്ചറിഞ്ഞു. ഇതിനുള്ള പരിഹാരത്തെക്കുറിച്ചു ചിന്തിച്ചപ്പോൾ, സായുധപോരാട്ടത്തിലൂടെ മാത്രമേ അത് സാധ്യമാകൂ എന്ന നിഗമനത്തിലാണ് ഞാൻ എത്തിച്ചേർന്നത്.”—റാമോൻ. a
◼ “ഞാൻ സായുധ പോരാട്ടത്തിൽ ഏർപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ഭരണകൂടങ്ങളെ എതിർക്കുകയും ലോകജനതയ്ക്കിടയിലെ അസമത്വങ്ങൾ നീക്കം ചെയ്യുന്ന ഒരു സമൂഹത്തിന് രൂപംകൊടുക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം.”—ലൂഷാൻ.
◼ “ദാരിദ്ര്യം, കുറ്റകൃത്യം, ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം, വൈദ്യചികിത്സയുടെ അഭാവം എന്നിങ്ങനെയുള്ള അനീതികൾ കുട്ടിക്കാലം മുതൽക്കേ എന്നെ അസ്വസ്ഥനാക്കിയിരുന്നു. സായുധ പോരാട്ടത്തിലൂടെ സകലർക്കും വിദ്യാഭ്യാസവും ആരോഗ്യരക്ഷയും ഭവനവും തൊഴിലും ഉറപ്പാക്കാമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അയൽക്കാരോട് മാന്യതയും ആദരവും ഇല്ലാതെ പെരുമാറുന്നവർ ശിക്ഷാർഹരാണെന്നും ഞാൻ വിശ്വസിച്ചിരുന്നു.”—പീറ്റർ.
◼ “സായുധവിപ്ലവത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു രഹസ്യസംഘടനയിലെ അംഗങ്ങളായിരുന്നു ഞാനും ഭർത്താവും. സമൂഹത്തിനു ക്ഷേമം കൈവരുത്തുന്നതും ക്രമസമാധാനവും സമത്വവും ഉറപ്പാക്കുന്നതുമായ ഒരു ഭരണകൂടത്തിനു രൂപംനൽകുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. വിധ്വംസകപ്രവർത്തനങ്ങളിലൂടെയേ രാജ്യത്ത് നീതി നേടിയെടുക്കാനാവൂ എന്നാണ് ഞങ്ങൾ വിചാരിച്ചിരുന്നത്.”—ലൂർദ്സ്.
ദുരിതമനുഭവിക്കുന്നവർക്ക് ബലപ്രയോഗത്തിലൂടെ സഹായം ലഭ്യമാക്കാനാണ് ഇവർ ശ്രമിച്ചത്. എന്നാൽ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചപ്പോൾ, ദൈവവചനം മെച്ചപ്പെട്ട ഒരു പോംവഴി കാണിച്ചുതരുന്നുണ്ടെന്ന് ഇവർ തിരിച്ചറിയാനിടയായി. യാക്കോബ് 1:20-ൽ ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.” ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരത്തിൽ ആ വാക്യം ഇങ്ങനെയാണ്: “മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ നിറവേറ്റുന്നില്ല.”
ദൈവിക ഭരണത്തിനു മാത്രമേ മനുഷ്യ സമൂഹത്തിനു മാറ്റം വരുത്താൻ സാധിക്കൂ. ദൈവരാജ്യം മുഖാന്തരം ആ മാറ്റം ഉടൻതന്നെ വരുമെന്ന് മത്തായി 24-ാം അധ്യായം, 2 തിമൊഥെയൊസ് 3:1-5 എന്നീ ബൈബിൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചുകൊണ്ട് ഈ സത്യങ്ങൾ മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
[അടിക്കുറിപ്പ്]
a യഥാർഥ പേരുകളല്ല.