ആത്മദണ്ഡനത്തിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താനാകുമോ?
ബൈബിളിന്റെ വീക്ഷണം
ആത്മദണ്ഡനത്തിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താനാകുമോ?
സ്വന്തം ശരീരത്തെ അടിച്ചും മുറിവേൽപ്പിച്ചും ദണ്ഡിപ്പിക്കുക! പലരെയും സംബന്ധിച്ചിടത്തോളം കേൾക്കാൻപോലും ഇഷ്ടപ്പെടാത്ത കാര്യമാണത്. എന്നാൽ ദൈവത്തെ പ്രീതിപ്പെടുത്താനായി അനേകർ കഠോരമായ ദണ്ഡനമുറകളിലൂടെ സ്വയം പീഡിപ്പിക്കുന്നു. ശരീരത്തിൽ ചാട്ടവാറുകൊണ്ട് അടിക്കുക, ദേഹത്തു കുത്തിക്കൊള്ളുന്ന പരുക്കൻ രോമക്കുപ്പായങ്ങൾ ധരിക്കുക, കടുത്ത ഉപവാസം അനുഷ്ഠിക്കുക, അങ്ങനെപോകുന്നു പീഡനമുറകൾ. ഇങ്ങനെയെല്ലാം ചെയ്യുന്നവർ വലിയ ദൈവഭക്തരാണെന്നാണ് പൊതുവെയുള്ള ധാരണ. ഇതൊക്കെ മധ്യകാലഘട്ടത്തിൽ നടന്ന കാര്യങ്ങളാണെന്ന് ചിലർ കരുതിയേക്കാം. എന്നാൽ ഇന്നത്തെ പ്രമുഖരായ മതനേതാക്കന്മാർപോലും ഇത്തരം ആത്മദണ്ഡനമുറകൾ സ്വീകരിക്കാറുണ്ടെന്ന് അടുത്തകാലത്തുവന്ന ചില റിപ്പോർട്ടുകൾ പറയുന്നു.
ദൈവത്തെ പ്രസാദിപ്പിക്കാൻ ആളുകൾ ഇങ്ങനെയൊരു വഴി തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്? ഒരു ക്രൈസ്തവ സംഘടനയുടെ വക്താവ് പറയുന്നത് ഇങ്ങനെ: “ക്രിസ്തുയേശുവിൽ ഒന്നാകാനും പാപത്തിൽനിന്നു നമ്മെ വിടുവിക്കാൻ അവൻ ഏറ്റുവാങ്ങിയ യാതനകളിൽ പങ്കുചേരാനുമുള്ള മാർഗമാണ് ആത്മപീഡ.” ഇത് മതാധ്യക്ഷന്മാരുടെ അഭിപ്രായം. പക്ഷേ ബൈബിൾ ഇതേക്കുറിച്ച് എന്താണു പറയുന്നത്?
സ്വന്തം ശരീരത്തെ “പരിപാലിക്കുക”
സ്വയം ദണ്ഡിപ്പിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കാൻ ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. മറിച്ച്, സ്വന്തശരീരത്തെ പരിപാലിക്കാനുള്ള പ്രോത്സാഹനമാണ് അത് വായനക്കാർക്കു നൽകുന്നത്. ഉദാഹരണത്തിന്, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹബന്ധത്തെ വിശേഷിപ്പിക്കുന്ന ഭാഗത്ത് ബൈബിൾ ഇങ്ങനെ പറയുന്നു: ‘ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുകയില്ലല്ലോ; ക്രിസ്തു സഭയെ എന്നതുപോലെ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയുമത്രേ ചെയ്യുന്നത്.’—എഫെസ്യർ 5:28, 29.
സ്വന്തശരീരത്തെ ദണ്ഡിപ്പിച്ചുകൊണ്ട് ആളുകൾ തന്നെ പ്രസാദിപ്പിക്കാൻ ദൈവം ആഗ്രഹിക്കുന്നെങ്കിൽ, ‘സ്വന്തം ശരീരത്തെപ്പോലെ’ ഭാര്യയെ സ്നേഹിക്കാൻ ഭർത്താക്കന്മാരോട് ആവശ്യപ്പെടുന്നതിൽ എന്തർഥം? അതുകൊണ്ട് ദൈവവചനത്തെ മാനിക്കുന്നവർ സ്വന്തശരീരത്തെ വിലപ്പെട്ടതായി കരുതുകയും അതിനോട് ന്യായമായ സ്നേഹം കാണിക്കുകയും ചെയ്യണമെന്നു വ്യക്തം. അത്തരത്തിലുള്ള ഒരു സ്നേഹം ഇണയോടും കാണിക്കണം.
ശരീരത്തെ ‘പരിപാലിക്കാൻ’ ഒരുവനെ സഹായിക്കുന്ന അനേകം തത്ത്വങ്ങൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, വ്യായാമത്തിന്റെ പ്രയോജനത്തെക്കുറിച്ച് ബൈബിളിൽ പരാമർശിച്ചിട്ടുണ്ട്. (1 തിമൊഥെയൊസ് 4:8) വീഞ്ഞിന്റെ ഔഷധമൂല്യത്തെക്കുറിച്ചും ചില ആഹാരരീതികളുടെ ദോഷഫലങ്ങളെക്കുറിച്ചും അതു പറയുന്നുണ്ട്. (സദൃശവാക്യങ്ങൾ 23:20, 21; 1 തിമൊഥെയൊസ് 5:23) ഊർജസ്വലതയോടെ കാര്യങ്ങൾ ചെയ്യാൻ കഴിയേണ്ടതിന് ആരോഗ്യം പരിരക്ഷിക്കാനും തിരുവെഴുത്തുകൾ പ്രോത്സാഹിപ്പിക്കുന്നു. (സഭാപ്രസംഗി 9:4) ഇങ്ങനെയൊക്കെ ശരീരത്തെ പരിപാലിക്കാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നുവെന്നിരിക്കെ, തന്നെ പ്രീതിപ്പെടുത്താനായി നാം സ്വയം പീഡിപ്പിക്കണമെന്ന് അവൻ പ്രതീക്ഷിക്കുമോ?—2 കൊരിന്ത്യർ 7:1.
ക്രിസ്തുവിന്റെ പീഡാനുഭവം ആത്മപീഡയ്ക്ക് പ്രചോദനമാകണോ?
ആത്മപീഡയെ പ്രോത്സാഹിപ്പിക്കാനായി ചില മതസംഘടനകൾ യേശുവും അവന്റെ ആദ്യകാല ശിഷ്യന്മാരും അനുഭവിച്ച കഷ്ടതകൾക്ക് അമിതമായ ഊന്നൽ നൽകുന്നു. എന്നാൽ ദൈവദാസന്മാർ അനുഭവിച്ചതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന യാതനകളൊന്നും അവർ സ്വയം വരുത്തിവെച്ചവയല്ല. ബൈബിൾ എഴുത്തുകാർ, ക്രിസ്തുവിന്റെ പീഡാനുഭവം രേഖപ്പെടുത്തിവെച്ചത് സ്വയം പീഡിപ്പിക്കാൻ വായനക്കാരെ പ്രചോദിപ്പിക്കാനല്ല, മറിച്ച് അവർക്കുണ്ടാകുന്ന ഉപദ്രവങ്ങളും കഷ്ടതകളും സഹിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനാണ്. അങ്ങനെ നോക്കുമ്പോൾ, സ്വയം ദണ്ഡിപ്പിക്കുന്നവർ ഒരിക്കലും യേശുക്രിസ്തുവിനെ അനുകരിക്കുകയാണെന്നു പറയാനാവില്ല.
ഒരു ദൃഷ്ടാന്തം നോക്കാം: നിങ്ങൾ വളരെ ആദരിക്കുന്ന ഒരു സുഹൃത്തിനെ ഒരുകൂട്ടം ആളുകൾ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് നിങ്ങൾ കാണുന്നു. തിരിച്ച് ഒന്നും ചെയ്യാതെ അദ്ദേഹം ശാന്തതയോടും സമചിത്തതയോടും കൂടെ എല്ലാം സഹിക്കുകയാണ്. ഈ സുഹൃത്തിനെ അനുകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. നിങ്ങൾ നിങ്ങളെത്തന്നെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമോ? ഒരിക്കലുമില്ല! അങ്ങനെ ചെയ്താൽ നിങ്ങൾ സുഹൃത്തിനെ ആയിരിക്കില്ല ആ അക്രമികളെയായിരിക്കും അനുകരിക്കുന്നത്. സുഹൃത്തിനെ അനുകരിക്കണമെങ്കിൽ എന്തു ചെയ്യണം? നിങ്ങൾക്ക് അങ്ങനെയൊരു സാഹചര്യം വന്നാൽ, തിരിച്ചടിക്കാതെ സഹിച്ചുനിൽക്കുക.
ഇതിൽനിന്ന് എന്തു മനസ്സിലാക്കാം? ക്രിസ്തുവിന്റെ എതിരാളികൾ അവനോടു പെരുമാറിയതുപോലെ ക്രിസ്ത്യാനികൾ സ്വന്തം ശരീരത്തെ ദണ്ഡിപ്പിക്കാൻ പ്രതീക്ഷിക്കുന്നില്ല. (യോഹന്നാൻ 5:18; 7:1, 25; 8:40; 11:53) മറിച്ച്, ഉപദ്രവങ്ങൾ ഉണ്ടാകുമ്പോൾ, യേശുവിനെപ്പോലെ ശാന്തതയോടും സമചിത്തതയോടും കൂടെ അതെല്ലാം സഹിക്കുകയാണു വേണ്ടത്.—യോഹന്നാൻ 15:20.
തിരുവെഴുത്തുവിരുദ്ധമായ ഒരു ദുരാചാരം
ഇനി നമുക്ക് ക്രിസ്തീയപൂർവ കാലഘട്ടത്തിലേക്കു വരാം. യഹൂദന്മാർക്ക് ദൈവം നൽകിയ ന്യായപ്രമാണ നിയമങ്ങളിൽ ശരീരത്തിനു ഹാനിവരുത്തുന്ന നടപടികളെ ശക്തമായി വിലക്കിയിരുന്നു. ഉദാഹരണമായി, ശരീരത്തിൽ മുറിവേൽപ്പിക്കുന്നത് (തെളിവനുസരിച്ച് യഹൂദേതര ജനതകൾക്കിടയിൽ വ്യാപകമായിരുന്ന ആചാരം) വിലക്കിക്കൊണ്ടുള്ള നിയമം ന്യായപ്രമാണത്തിൽ ഉണ്ടായിരുന്നു. (ലേവ്യപുസ്തകം 19:28; ആവർത്തനപുസ്തകം 14:1) ശരീരത്തിൽ മുറിവേൽപ്പിക്കുന്നത് വിലക്കിയ ദൈവം, ചാട്ടകൊണ്ട് ശരീരത്തിൽ പരിക്കേൽപ്പിക്കുന്നത് അംഗീകരിക്കുമോ? ബൈബിളിന്റെ വീക്ഷണം വ്യക്തമാണ്: മനപ്പൂർവം ഏതെങ്കിലും വിധത്തിൽ ശരീരത്തെ ദണ്ഡിപ്പിക്കുന്നത് ദൈവം ഒരുകാരണവശാലും അംഗീകരിക്കുകയില്ല.
തന്റെ കലാസൃഷ്ടി അനാദരവോടെ കൈകാര്യം ചെയ്യപ്പെടുന്നത് ഏതെങ്കിലും കലാകാരനു സഹിക്കുമോ? അതുപോലെ, താൻ സൃഷ്ടിച്ച മനുഷ്യശരീരത്തോട് അനാദരവ് കാണിക്കുന്നത് മഹാസ്രഷ്ടാവായ യഹോവയാം ദൈവത്തിന് അംഗീകരിക്കാനാവില്ല. (സങ്കീർത്തനം 139:14-16) അതെ, ആത്മപീഡ ദൈവവുമായുള്ള ഒരുവന്റെ ബന്ധം ബലിഷ്ഠമാക്കുന്നില്ല; സുവിശേഷങ്ങളിലെ ഉപദേശങ്ങളെ വികലമാക്കുന്ന ഈ നടപടി വാസ്തവത്തിൽ ദൈവവുമായുള്ള ബന്ധം തകർക്കുകയേ ഉള്ളൂ!
ഇത്തരം ഹീനമായ മാനുഷ ഉപദേശങ്ങളെ അപലപിച്ചുകൊണ്ട് ദൈവാത്മാവിന്റെ പ്രേരണയാൽ പൗലോസ് അപ്പൊസ്തലൻ എഴുതി: “അവ സ്വഹിതപ്രകാരമുള്ള ഭക്തിപ്രകടനങ്ങളാലും വിനയചേഷ്ടകളാലും ദേഹപീഡനത്താലും ജ്ഞാനത്തിന്റെ പ്രതീതി ജനിപ്പിക്കുന്നെങ്കിലും ജഡാഭിലാഷങ്ങളെ അടക്കിനിറുത്തുന്നതിന് ഉപകരിക്കുന്നില്ല.” (കൊലോസ്യർ 2:20-23) ആത്മദണ്ഡനത്തിലൂടെ ദൈവത്തോട് അടുക്കാമെന്ന ധാരണ തികച്ചും മൗഢ്യമാണെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. തന്നോട് അടുക്കാൻ ദൈവം മനുഷ്യർക്കു മുമ്പാകെ അങ്ങനെയൊരു നിബന്ധന വെച്ചിട്ടില്ല. ദൈവം വെച്ചിരിക്കുന്ന നിബന്ധനകൾ ഭാരമുള്ളവയല്ലെന്നു മാത്രമല്ല ഊഷ്മളവും ഉന്മേഷദായകവുമാണ്.—മത്തായി 11:28-30. (g11-E 03)
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
● ദൈവം മനുഷ്യശരീരത്തെ എങ്ങനെ വീക്ഷിക്കുന്നു?—സങ്കീർത്തനം 139:13-16.
● ആത്മപീഡ തെറ്റായ മോഹങ്ങളെ ചെറുക്കാൻ സഹായിക്കുമോ?—കൊലോസ്യർ 2:20-23.
● സത്യാരാധന ഭാരപ്പെടുത്തുന്നതും ക്രൂരവുമായ ഒന്നാണോ?—മത്തായി 11:28-30.
[11-ാം പേജിലെ ആകർഷകവാക്യം]
ബൈബിളിന്റെ വീക്ഷണം വ്യക്തമാണ്: മനപ്പൂർവം ഏതെങ്കിലും വിധത്തിൽ ശരീരത്തെ ദണ്ഡിപ്പിക്കുന്നത് ദൈവം ഒരുകാരണവശാലും അംഗീകരിക്കുകയില്ല
[10-ാം പേജിലെ ചിത്രം]
മുട്ടുകുത്തി പള്ളിനടകൾ കയറുന്ന ഒരു ഭക്തൻ
[10-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
© 2010 photolibrary.com