അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾ പിന്തുടരുമ്പോഴുണ്ടാകുന്ന അപകടങ്ങൾ കുറയ്‌ക്കാൻ, പോലീസ് ചിലയിടങ്ങളിൽ സാങ്കേതികവിദ്യ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. പോലീസ് വാഹനത്തിന്‍റെ മുൻഭാഗത്ത് ഘടിപ്പിച്ച വിക്ഷേപിണികളിൽനിന്ന് (launchers) സാന്ദ്രത കൂടിയ വായു (compressed-air) ഉപയോഗിച്ച് ജി.പി.എസ് ഘടിപ്പിച്ച ഉപകരണങ്ങൾ (GPS-trackable devices) കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ വാഹനത്തിലേക്ക് തൊടുത്തുവിടുന്നു. അവ ആ വാഹനത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ അതിന്‍റെ സ്ഥാനം കണ്ടെത്താനാകും. പോലീസിന് അമിതവേഗത്തിൽ അവരെ പിന്തുടരേണ്ടി വരുന്നില്ല.
ഇന്ത്യ
സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങളുടെ പേരിൽ ഓരോ മണിക്കൂറിലും ഒരു സ്‌ത്രീ കൊല്ലപ്പെടുന്നതായി കണക്കാക്കുന്നു. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും, സ്ത്രീധനം കുറവാണെന്ന് ഭർത്താവിനോ അയാളുടെ വീട്ടുകാർക്കോ തോന്നിയതിനെപ്രതി, 2012-ൽ 8,200-ലധികം സ്‌ത്രീകൾ കൊല്ലപ്പെട്ടു.
സ്വിറ്റ്‌സർലൻഡ്
മൂന്ന് വെള്ളവയറൻ ശരപ്പക്ഷികളുടെ (alpine swifts) ദേഹത്ത് അവയുടെ പ്രജനനസ്ഥലത്തുവെച്ച് ചെറിയ സെൻസർ പിടിപ്പിക്കുകയുണ്ടായി. ആഫ്രിക്കയിലേക്കു ദേശാടനം ചെയ്യവെ, അവ 200 ദിവസത്തിലധികം നിറുത്താതെ പറന്നതായി സെൻസറുകളിൽനിന്ന് കാണാൻകഴിഞ്ഞു. ഇതിനുമുമ്പ്, കടൽജീവികൾ മാത്രമേ ഇത്രയധികം ദിവസം നിറുത്താതെ യാത്ര ചെയ്‌തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
ആഫ്രിക്കയുടെ കൊമ്പ്
ആഫ്രിക്കയുടെ കൊമ്പ് എന്ന് അറിയപ്പെടുന്ന പ്രദേശത്തിന്റെ പുറംകടലിൽവെച്ച്, 2005 ഏപ്രിലിനും 2012 ഡിസംബറിനും ഇടയ്‌ക്ക് കടൽക്കൊള്ളക്കാർ 179 കപ്പലുകൾ തട്ടിക്കൊണ്ടുപോയി. അവ തിരിച്ചുകിട്ടുന്നതിനായി 2,500 കോടിയോളം രൂപ കൊള്ളക്കാർക്കു നൽകേണ്ടിവന്നുവെന്നാണ് ലോകബാങ്കിന്‍റെ കണക്ക്. (g14-E 10)