കഥ 6
ഒരു നല്ല മകനും ഒരു ദുഷ്ട മകനും
കയീനെയും ഹാബെലിനെയും കണ്ടോ, അവർ രണ്ടുപേരും വളർന്നു വലുതായിരിക്കുന്നു, അല്ലേ? വലുതായപ്പോൾ കയീൻ ഒരു കൃഷിക്കാരനായി. അവൻ ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തുന്നു.
ഹാബെൽ ഒരു ആട്ടിടയനായിത്തീർന്നു. ആട്ടിൻകുട്ടികളെ വളർത്താൻ അവന് എന്തിഷ്ടമാണെന്നോ! ഈ കുഞ്ഞാടുകൾ വളർന്ന് വലിയ ആടുകളാകുകയും അങ്ങനെ ഹാബെലിനു പെട്ടെന്നുതന്നെ ഒരു വലിയ ആട്ടിൻകൂട്ടം ഉണ്ടാകുകയും ചെയ്യുന്നു.
ഒരു ദിവസം കയീനും ഹാബെലും ദൈവത്തിനു കൊടുക്കാൻ ഓരോ സമ്മാനം കൊണ്ടുവരുന്നു. കയീൻ താൻ നട്ടുവളർത്തിയ ചെടികളിൽനിന്നുള്ള ചില ആഹാരസാധനങ്ങളാണ് ദൈവത്തിനു കൊടുക്കുന്നത്. ഹാബെൽ തനിക്കുള്ള ഏറ്റവും നല്ല ആടിനെ കൊണ്ടുവരുന്നു. ഹാബെലിനെ യഹോവയ്ക്ക് ഇഷ്ടമാണ്, അവൻ കൊണ്ടുവന്ന സമ്മാനവും അവന് ഇഷ്ടമായി. എന്നാൽ അവൻ കയീനിലും അവന്റെ സമ്മാനത്തിലും സന്തോഷിക്കുന്നില്ല. അത് എന്തുകൊണ്ടാണെന്ന് അറിയാമോ?
ഹാബെലിന്റെ സമ്മാനം കയീന്റേതിലും നല്ലതാണ് എന്നതു മാത്രമല്ല കാരണം. ഹാബെൽ ഒരു നല്ല മനുഷ്യനാണ്. അവൻ യഹോവയെയും സ്വന്തം ജ്യേഷ്ഠനെയും സ്നേഹിക്കുന്നു. എന്നാൽ കയീൻ ദുഷ്ടനാണ്; അവൻ തന്റെ അനുജനെ സ്നേഹിക്കുന്നില്ല.
അതുകൊണ്ട് അവന്റെ വഴികൾക്കു മാറ്റം വരുത്തണമെന്ന് ദൈവം കയീനോടു പറയുന്നു. എന്നാൽ കയീൻ ദൈവം പറയുന്നതു കേൾക്കുന്നില്ല. ദൈവത്തിനു ഹാബെലിനോടാണ് കൂടുതൽ ഇഷ്ടമെന്നു കണ്ടപ്പോൾ അവനു വലിയ ദേഷ്യമായി. അതുകൊണ്ട് കയീൻ ഹാബെലിനോട്, ‘നമുക്കു വയലിലേക്കു പോകാം’ എന്നു പറയുന്നു. അവിടെ അവർ തനിച്ചായിരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനെ ഇടിക്കുന്നു. ഇടികൊണ്ട് ഹാബെൽ മരിക്കുന്നു, അത്രയ്ക്ക് ശക്തിയിലാണ് അവൻ ഇടിച്ചത്. എത്ര ഭയങ്കരമായ ഒരു സംഗതി ആണ് കയീൻ ചെയ്തത്, അല്ലേ?
ഹാബെൽ മരിച്ചുപോയെങ്കിലും ദൈവം ഇപ്പോഴും അവനെ ഓർക്കുന്നുണ്ട്. അവൻ നല്ലവനായിരുന്നു. അങ്ങനെയൊരാളെ യഹോവ ഒരിക്കലും മറക്കില്ല. അതുകൊണ്ട് യഹോവയാം ദൈവം ഹാബെലിനെ ഒരിക്കൽ ജീവനിലേക്കു തിരിച്ചു കൊണ്ടുവരും. പിന്നെയൊരിക്കലും ഹാബെലിന് മരിക്കേണ്ടി വരില്ല. അവന് ഈ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ കഴിയും. ഹാബെലിനെപ്പോലെയുള്ള ആളുകളെക്കുറിച്ച് അറിയുന്നതു നല്ലതല്ലേ?
എന്നാൽ കയീനെപ്പോലെയുള്ള ആളുകളിൽ ദൈവം പ്രസാദിക്കുന്നില്ല. അതുകൊണ്ട് കയീൻ തന്റെ സഹോദരനെ കൊന്നതിനു ശേഷം ദൈവം അവനെ തന്റെ കുടുംബത്തിൽ ശേഷിച്ചവരിൽനിന്നു വളരെ ദൂരെ അയച്ചുകൊണ്ട് ശിക്ഷിച്ചു. കയീൻ ഭൂമിയുടെ മറ്റൊരു ഭാഗത്തു വസിക്കാനായി പോയപ്പോൾ തന്റെ സഹോദരിമാരിൽ ഒരാളെ കൂടെ കൊണ്ടുപോയി; അവൾ അവനു ഭാര്യയായിത്തീർന്നു.
കാലാന്തരത്തിൽ കയീനും ഭാര്യക്കും മക്കളുണ്ടാകാൻ തുടങ്ങി. ആദാമിന്റെയും ഹവ്വായുടെയും മറ്റു പുത്രന്മാരും പുത്രിമാരും വിവാഹം കഴിച്ചു; അവർക്കും മക്കളുണ്ടായി. പെട്ടെന്നുതന്നെ ഭൂമിയിൽ അനേകം ആളുകൾ ഉണ്ടായി. അവരിൽ ചിലരെക്കുറിച്ചു നമുക്കു പഠിക്കാം.