കഥ 28
ശിശുവായ മോശെ സംരക്ഷിക്കപ്പെട്ട വിധം
ഈ കുഞ്ഞ് കരയുന്നതു കണ്ടോ, അവൻ അടുത്തുനിൽക്കുന്ന ആ രാജകുമാരിയുടെ കൈവിരലിൽ പിടിച്ചിട്ടുമുണ്ട്. ഇതു മോശെയാണ്. സുന്ദരിയായ ഈ രാജകുമാരി ആരാണെന്നോ? അവൾ ഈജിപ്തിലെ ഫറവോന്റെ സ്വന്തം മകളാണ്.
ഈജിപ്തുകാർ കുഞ്ഞിനെ കൊന്നുകളയാതിരിക്കാൻ വേണ്ടി മോശെയുടെ അമ്മ അവനു മൂന്നുമാസം പ്രായമാകുന്നതുവരെ അവനെ ഒളിപ്പിച്ചുവെച്ചു. എന്നാൽ അവർ അവനെ കണ്ടുപിടിച്ചേക്കും എന്ന് അവൾക്ക് അറിയാമായിരുന്നു, അതുകൊണ്ട് കുഞ്ഞിനെ രക്ഷിക്കാൻ അവൾ എന്തു ചെയ്തെന്നോ?
അവൾ ഒരു കുട്ടയെടുത്ത് അതു വെള്ളം കയറാത്തവിധം ഭദ്രമാക്കി. എന്നിട്ട് മോശെയെ അതിൽ കിടത്തി നൈൽനദിക്കരയിൽ വളരെ ഉയരത്തിൽ വളരുന്ന പുല്ലിനിടയിൽ കൊണ്ടുപോയിവെച്ചു. എന്നിട്ട്, കുഞ്ഞിന് എന്തു സംഭവിക്കുന്നുവെന്നറിയാൻ അവിടെ അടുത്തുതന്നെ നിൽക്കണമെന്ന് മോശെയുടെ പെങ്ങളായ മിര്യാമിനെ പറഞ്ഞ് ഏൽപ്പിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ, ഫറവോന്റെ മകൾ നൈൽനദിയിൽ കുളിക്കാൻ വന്നു. അപ്പോൾ പുല്ലിനിടയിൽ ഇരിക്കുന്ന കുട്ട അവൾ കണ്ടു. അവൾ തന്റെ ദാസിമാരിൽ ഒരുവളോട്, ‘പോയി ആ കുട്ട എടുത്തുകൊണ്ടു വരൂ’ എന്നു പറഞ്ഞു. രാജകുമാരി ആ കുട്ട തുറന്നപ്പോൾ, അതിനകത്ത് അതാ ഓമനത്തം തുളുമ്പുന്ന ഒരു കുഞ്ഞ്! അവൻ കരയുകയായിരുന്നു, രാജകുമാരിക്ക് അവനോടു പാവംതോന്നി. ആരും അവനെ കൊന്നുകളയാൻ അവൾ ആഗ്രഹിച്ചില്ല.
അപ്പോൾ മിര്യാം അവിടേക്കു വന്നു. ഈ ചിത്രത്തിൽ അവളെ കണ്ടോ? മിര്യാം രാജകുമാരിയോട് ഇങ്ങനെ ചോദിച്ചു: ‘ഈ കുഞ്ഞിനു മുലകൊടുക്കാൻ ഞാൻ പോയി ഒരു ഇസ്രായേൽക്കാരിയെ വിളിച്ചുകൊണ്ടുവരട്ടെ?’
‘ശരി പോയി കൊണ്ടുവരൂ,’ രാജകുമാരി പറഞ്ഞു.
ഉടനെതന്നെ മിര്യാം തന്റെ അമ്മയോട് ഇക്കാര്യം പറയാൻ ഓടി. മോശെയുടെ അമ്മ വന്നപ്പോൾ രാജകുമാരി പറഞ്ഞു: ‘എനിക്കു വേണ്ടി നീ ഈ കുഞ്ഞിനെ കൊണ്ടുപോയി മുലകൊടുത്തു വളർത്തണം, ഞാൻ നിനക്കു ശമ്പളം തരാം.’
അങ്ങനെ മോശെയുടെ അമ്മതന്നെ സ്വന്തം കുഞ്ഞിനെ വളർത്തി. മോശെ കുറച്ചു വളർന്നു കഴിഞ്ഞപ്പോൾ അമ്മ അവനെ ഫറവോന്റെ മകളുടെ അടുത്തു കൊണ്ടുചെന്നു. അവൾ അവനെ സ്വന്തം മകനായി ദത്തെടുത്തു. ഇങ്ങനെയാണ് മോശെ ഫറവോന്റെ കൊട്ടാരത്തിൽ വളരാൻ ഇടയായത്.