കഥ 44
രാഹാബ് ഒറ്റുകാരെ ഒളിപ്പിക്കുന്നു
ഈ പുരുഷന്മാർ കുഴപ്പത്തിൽ പെട്ടിരിക്കുകയാണ്. വേഗം പോയില്ലെങ്കിൽ ഇവർ കൊല്ലപ്പെടും. ഇവർ ഇസ്രായേല്യ ഒറ്റുകാരാണ്. ഇവരെ രക്ഷപ്പെടാൻ സഹായിക്കുന്ന സ്ത്രീയുടെ പേര് രാഹാബ്. യെരീഹോ പട്ടണത്തിന്റെ മതിലിന്മേലുള്ള ഒരു വീട്ടിലാണ് അവൾ താമസിക്കുന്നത്. ഇവർ കുഴപ്പത്തിലായത് എങ്ങനെയെന്നു നമുക്കു നോക്കാം.
ഇസ്രായേല്യർ യോർദ്ദാൻ കടന്ന് കനാൻദേശത്തേക്കു പ്രവേശിക്കാനുള്ള സമയം ആയിരിക്കുകയാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതിനു മുമ്പ് യോശുവ രണ്ട് ഒറ്റുകാരെ അയയ്ക്കുന്നു. അവൻ അവരോടു പറയുന്നു: ‘പോയി ദേശവും യെരീഹോ പട്ടണവും ഒറ്റുനോക്കുക.’
ഒറ്റുകാർ യെരീഹോയിൽ എത്തുമ്പോൾ രാഹാബിന്റെ വീട്ടിലേക്കു ചെല്ലുന്നു. എന്നാൽ ആരോ ചെന്ന് യെരീഹോയിലെ രാജാവിനോട് ഉണർത്തിക്കുന്നു: ‘ദേശം ഒറ്റുനോക്കുന്നതിന് ഈ രാത്രിയിൽ രണ്ട് ഇസ്രായേല്യർ എത്തിയിട്ടുണ്ട്.’ ഇതുകേട്ട് രാജാവ് രാഹാബിന്റെ അടുത്തേക്ക് ആളുകളെ അയയ്ക്കുന്നു. അവർ അവളോട്, ‘നിന്റെ വീട്ടിലുള്ള ആളുകളെ പുറത്തുകൊണ്ടുവരിക’ എന്നു കൽപ്പിക്കുന്നു. എന്നാൽ രാഹാബ് ഒറ്റുകാരെ വീടിന്റെ മേൽക്കൂരയിൽ ഒളിപ്പിച്ചിരിക്കുകയാണ്. അവൾ പറയുന്നു: ‘ചില ആളുകൾ എന്റെ വീട്ടിൽ വന്നിരുന്നു. പക്ഷേ അവർ എവിടെ നിന്നുള്ളവരാണ് എന്ന് എനിക്കറിയില്ല. ഇരുട്ടിത്തുടങ്ങിയപ്പോഴേക്കും, പട്ടണവാതിൽ അടയ്ക്കുന്നതിനു മുമ്പ് അവർ പോയി. വേഗം പോയാൽ നിങ്ങൾക്ക് അവരെ പിടിക്കാം!’ അവർ വേഗത്തിൽ ആ പുരുഷന്മാരെ അന്വേഷിച്ചുപോയി.
അവർ പോയിക്കഴിഞ്ഞ് രാഹാബ് തിടുക്കത്തിൽ മേൽക്കൂരയിലേക്കു ചെല്ലുന്നു. ‘യഹോവ ദേശം നിങ്ങൾക്കു തരുമെന്ന് എനിക്കറിയാം,’ അവൾ ഒറ്റുകാരോടു പറയുന്നു. ‘നിങ്ങൾ ഈജിപ്തിൽനിന്നു പോരുമ്പോൾ അവൻ ചെങ്കടൽ വറ്റിച്ചതും സീഹോൻ, ഓഗ് എന്നീ രാജാക്കന്മാരെ നിങ്ങൾ കൊന്നതും ഞങ്ങൾ കേട്ടിരിക്കുന്നു. ഞാൻ നിങ്ങളോടു ദയ കാണിച്ചിരിക്കുന്നു. അതുകൊണ്ട് ദയവായി, എന്നോടും ദയ കാണിക്കുമെന്നു നിങ്ങൾ ഉറപ്പുതരണം. എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും രക്ഷിക്കണം.’
തങ്ങൾ അങ്ങനെ ചെയ്യുമെന്ന് ഒറ്റുകാർ ഉറപ്പുനൽകുന്നു. എന്നാൽ രാഹാബ് ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ‘ഈ ചുവന്ന ചരട് വീടിന്റെ ജനാലയിൽ കെട്ടുക. നിന്റെ ബന്ധുക്കളോടെല്ലാം നിന്റെ വീട്ടിലേക്കു വരാൻ പറയുക. ഞങ്ങൾ യെരീഹോവിലേക്കു തിരിച്ചുവരുമ്പോൾ ജനാലയ്ക്കൽ ഈ ചരടു കണ്ടാൽ ഇവിടെയുള്ള ആരെയും കൊല്ലുകയില്ല,’ ഒറ്റുകാർ പറയുന്നു. അവർ യോശുവയുടെ അടുത്ത് എത്തുമ്പോൾ സംഭവിച്ചതെല്ലാം അവനോടു പറയുന്നു.