കഥ 53
യിഫ്താഹിന്റെ വാഗ്ദാനം
എപ്പോഴെങ്കിലും ഒരു വാക്കു കൊടുത്തിട്ട് അതു പാലിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയിട്ടുണ്ടോ? ഈ ചിത്രത്തിൽ കാണുന്ന മനുഷ്യൻ അങ്ങനെയൊന്നു ചെയ്തു. അയാൾ ഇപ്പോൾ ഇത്രയധികം സങ്കടപ്പെടാനുള്ള കാരണവും അതുതന്നെയാണ്. ഇസ്രായേലിലെ ഒരു ധീര ന്യായാധിപനായ യിഫ്താഹ് ആണ് അത്.
ഇസ്രായേല്യർ യഹോവയെ ആരാധിക്കുന്നതു നിറുത്തിക്കളഞ്ഞ ഒരു കാലത്താണ് യിഫ്താഹ് ജീവിച്ചിരുന്നത്. അവർ വീണ്ടും യഹോവയ്ക്ക് ഇഷ്ടമില്ലാത്ത, മോശമായ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് അമ്മോന്യർ അവരെ ഉപദ്രവിക്കാൻ യഹോവ അനുവദിക്കുന്നു. അപ്പോൾ ഇസ്രായേല്യർ യഹോവയോടു നിലവിളിക്കുന്നു: ‘ഞങ്ങൾ നിന്നോടു പാപം ചെയ്തുപോയി. ദയവായി ഞങ്ങളെ രക്ഷിക്കേണമേ!’
തങ്ങൾ ചെയ്ത തെറ്റായ കാര്യങ്ങളെ കുറിച്ച് ജനത്തിനു കുറ്റബോധം തോന്നുന്നു. വീണ്ടും യഹോവയെ ആരാധിച്ചുകൊണ്ട്, തെറ്റു ചെയ്തതിൽ തങ്ങൾക്കു സങ്കടം ഉണ്ടെന്ന് അവർ കാണിക്കുന്നു. അതുകൊണ്ട് യഹോവ പിന്നെയും അവരെ സഹായിക്കുന്നു.
ദുഷ്ടരായ അമ്മോന്യർക്കെതിരെ പോരാടാൻ ജനങ്ങൾ യിഫ്താഹിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഈ പോരാട്ടത്തിൽ യഹോവ തന്നെ സഹായിക്കണമെന്ന് യിഫ്താഹ് അതിയായി ആഗ്രഹിക്കുന്നു. അതുകൊണ്ട് അവൻ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: ‘നീ എനിക്ക് അമ്മോന്യരുടെമേൽ വിജയം തന്നാൽ, തിരികെ വീട്ടിലെത്തുമ്പോൾ എന്നെ എതിരേൽക്കാൻ ആദ്യം വീട്ടിൽനിന്നു പുറത്തു വരുന്ന ആളെ ഞാൻ നിനക്കു തരും.’
യഹോവ യിഫ്താഹിന്റെ വാഗ്ദാനം ശ്രദ്ധിക്കുന്നു, യുദ്ധത്തിൽ വിജയിക്കാൻ അവനെ സഹായിക്കുകയും ചെയ്യുന്നു. യിഫ്താഹ് വീട്ടിലേക്കു തിരികെ വരുമ്പോൾ അവനെ എതിരേൽക്കാൻ പുറത്തേക്ക് ആദ്യം വരുന്നത് ആരാണെന്ന് അറിയാമോ? അത് അവന്റെ ഏക മകളാണ്. ‘അയ്യോ, എന്റെ മകളേ!’ യിഫ്താഹ് കരയുന്നു. ‘ഞാനിത് എങ്ങനെ സഹിക്കും? ഞാൻ യഹോവയ്ക്കു വാക്കു കൊടുത്തുപോയി. അതു തിരിച്ചെടുക്കാൻ എനിക്കാവില്ല.’
യിഫ്താഹിന്റെ മകൾ തന്റെ പിതാവിന്റെ വാഗ്ദാനത്തെ കുറിച്ചു കേൾക്കുമ്പോൾ ആദ്യം അവൾക്കും സങ്കടം തോന്നുന്നു. എന്തുകൊണ്ടെന്നാൽ അവൾക്കു തന്റെ അപ്പനെയും കൂട്ടുകാരെയും വിട്ടു പോകേണ്ടിവരും. ശീലോവിലുള്ള സമാഗമന കൂടാരത്തിങ്കൽ യഹോവയെ സേവിച്ചുകൊണ്ട് അവൾ ഇനിയുള്ള കാലം മുഴുവനും ചെലവഴിക്കേണ്ടതുണ്ട്. അവൾ തന്റെ അപ്പനോടു പറയുന്നു. ‘നീ യഹോവയ്ക്കു വാക്കു കൊടുത്തിട്ടുണ്ടെങ്കിൽ അതു പാലിക്കുകതന്നെ വേണം.’
അങ്ങനെ യിഫ്താഹിന്റെ മകൾ ശീലോവിലേക്കു പോകുന്നു. യഹോവയുടെ സമാഗമന കൂടാരത്തിങ്കൽ അവനെ സേവിച്ചുകൊണ്ട് അവൾ പിന്നീടുള്ള കാലം മുഴുവനും ചെലവഴിക്കുന്നു. ഇസ്രായേലിലെ സ്ത്രീകൾ എല്ലാ വർഷവും നാലു ദിവസം അവളുടെയടുത്തു പോകുമായിരുന്നു. അവിടെ അവർ സന്തോഷത്തോടെ ഒന്നിച്ചു സമയം ചെലവഴിക്കും. യിഫ്താഹിന്റെ മകൾ യഹോവയുടെ വളരെ നല്ലൊരു ദാസി ആയതിനാൽ ആളുകൾ അവളെ വളരെയധികം സ്നേഹിക്കുന്നു.