കഥ 61
ദാവീദിനെ രാജാവാക്കുന്നു
ശൗൽ ദാവീദിനെ പിടിക്കാൻ വീണ്ടും ശ്രമിക്കുന്നു. അവൻ തന്റെ ഏറ്റവും നല്ല 3,000 പടയാളികളെയും കൂട്ടിക്കൊണ്ട് അവനെ അന്വേഷിച്ചു പോകുന്നു. ദാവീദ് ഇത് അറിയുമ്പോൾ, ശൗലും അവന്റെ ആളുകളും രാത്രിയിൽ എവിടെയാണ് പാളയമടിച്ചിരിക്കുന്നതെന്നു കണ്ടുപിടിക്കാനായി ചാരന്മാരെ അയയ്ക്കുന്നു. പിന്നെ ദാവീദ് തന്റെ ആളുകളിൽ രണ്ടുപേരോട്: ‘നിങ്ങളിൽ ആർ എന്നോടുകൂടെ ശൗലിന്റെ പാളയത്തിലേക്കു പോരും?’ എന്നു ചോദിക്കുന്നു.
‘ഞാൻ പോരാം’ അബീശായി ഉത്തരം പറയുന്നു. അബീശായി ദാവീദിന്റെ പെങ്ങളായ സെരൂയയുടെ മകനാണ്. ശൗലും അവനോടു കൂടെയുള്ളവരും ഉറങ്ങിക്കിടക്കുമ്പോൾ ദാവീദും അബീശായിയും ശബ്ദം ഉണ്ടാക്കാതെ പാളയത്തിലേക്കു നുഴഞ്ഞുകയറുന്നു. ശൗലിന്റെ തലയ്ക്കൽ വെച്ചിരുന്ന അവന്റെ കുന്തവും വെള്ളം വെച്ചിരിക്കുന്ന പാത്രവും എടുക്കുന്നു. എല്ലാവരും നല്ല ഉറക്കമാണ്, അവർ വന്നത് ഒരാളും അറിയുന്നില്ല.
ഇപ്പോൾ ദാവീദിനെയും അബീശായിയെയും കണ്ടോ? അവർ പാളയത്തിൽനിന്ന് ഒരു കുഴപ്പവും കൂടാതെ രക്ഷപ്പെട്ടു. ഇപ്പോൾ അവർ ഒരു കുന്നിൻമുകളിൽ എത്തിയിരിക്കുകയാണ്. അവിടെനിന്നുകൊണ്ട് ദാവീദ് താഴോട്ടുനോക്കി ഇസ്രായേലിന്റെ സേനാനായകനോട് ഇങ്ങനെ വിളിച്ചു പറയുന്നു: ‘അബ്നേരേ, നീ നിന്റെ യജമാനനായ രാജാവിനെ സംരക്ഷിക്കാത്തതെന്ത്? നോക്കൂ! അദ്ദേഹത്തിന്റെ കുന്തവും വെള്ളം വെച്ചിരുന്ന പാത്രവും എവിടെ?’
ശൗൽ ഉണരുന്നു. അവൻ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞ്, ‘നീ ദാവീദാണോ?’ എന്നു ചോദിക്കുന്നു. ശൗലും അബ്നേരും അവിടെ താഴെ നിൽക്കുന്നതു കണ്ടോ?
‘അതേ, എന്റെ യജമാനനായ രാജാവേ,’ ദാവീദ് ശൗലിനോട് ഉത്തരം പറയുന്നു. ദാവീദ് ചോദിക്കുന്നു: ‘അങ്ങ് എന്നെ പിടിക്കാൻ ശ്രമിക്കുന്നതെന്തിന്? ഞാൻ എന്തു തെറ്റാണു ചെയ്തിട്ടുള്ളത്? രാജാവേ, ഇതാ അങ്ങയുടെ കുന്തം. അങ്ങയുടെ ആളുകളിൽ ഒരാൾ ഇവിടെ വന്ന് അത് എടുക്കട്ടെ.’
‘ഞാൻ തെറ്റു ചെയ്തിരിക്കുന്നു. ഞാൻ വലിയ വിഡ്ഢിത്തമാണു പ്രവർത്തിച്ചിരിക്കുന്നത്’ എന്നു ശൗൽ സമ്മതിക്കുന്നു. അപ്പോൾ ദാവീദ് തന്റെ വഴിക്കു പോകുന്നു; ശൗൽ വീട്ടിലേക്കു മടങ്ങിപ്പോകുകയും ചെയ്യുന്നു. എന്നാൽ ദാവീദ് സ്വയം ഇങ്ങനെ പറയുന്നു: ‘അടുത്തുതന്നെ ശൗൽ എന്നെ പിടിച്ചു കൊല്ലും. ഫെലിസ്ത്യദേശത്തേക്ക് ഓടിപ്പോകുന്നതാണ് എനിക്കു നല്ലത്.’ അതുതന്നെയാണ് അവൻ ചെയ്യുന്നതും. ഫെലിസ്ത്യരെ കബളിപ്പിക്കാനും താനിപ്പോൾ അവരുടെ പക്ഷത്താണെന്ന് അവരെ വിശ്വസിപ്പിക്കാനും ദാവീദിനു കഴിയുന്നു.
കുറച്ചുനാൾ കഴിഞ്ഞ് ഫെലിസ്ത്യർ ഇസ്രായേലിനെതിരെ യുദ്ധം ചെയ്യാൻ പോകുന്നു. ആ യുദ്ധത്തിൽ ശൗലും യോനാഥാനും കൊല്ലപ്പെടുന്നു. ഇത് ദാവീദിനെ വളരെ ദുഃഖിതനാക്കുന്നു. അവൻ മനോഹരമായ ഒരു പാട്ട് എഴുതി, ഇങ്ങനെ പാടുന്നു: ‘യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് എത്ര പ്രിയങ്കരൻ ആയിരുന്നു!’
ഇതിനുശേഷം ദാവീദ് ഇസ്രായേലിലെ ഹെബ്രോൻ നഗരത്തിലേക്കു തിരിച്ചുപോകുന്നു. ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ രാജാവാക്കാൻ ആഗ്രഹിക്കുന്നവരും ദാവീദ് രാജാവാകണമെന്ന് ആഗ്രഹിക്കുന്നവരും തമ്മിൽ ഒരു യുദ്ധം നടക്കുന്നു. എന്നാൽ അവസാനം ദാവീദിന്റെ ആളുകൾതന്നെ ജയിക്കുന്നു. രാജാവാകുമ്പോൾ ദാവീദിനു 30 വയസ്സുണ്ട്. ഏഴരവർഷം അവൻ ഹെബ്രോനിൽ ഭരിക്കുന്നു. അവിടെവെച്ച് അവനു ജനിച്ച പുത്രന്മാരിൽ ചിലരുടെ പേരുകൾ അമ്നോൻ, അബ്ശാലോം, അദോനീയാവ് എന്നിവയാണ്.
ഒരിക്കൽ ദാവീദും അവന്റെ ആളുകളും യെരൂശലേം എന്നു വിളിക്കപ്പെടുന്ന മനോഹരമായ ഒരു പട്ടണം പിടിച്ചടക്കാൻ പോകുന്നു. ദാവീദിന്റെ സഹോദരിയായ സെരൂയയുടെ മറ്റൊരു മകനായ യോവാബാണ് ആ യുദ്ധത്തിൽ ഇസ്രായേല്യരെ നയിക്കുന്നത്. അതിനുള്ള സമ്മാനമെന്ന നിലയിൽ ദാവീദ് യോവാബിനെ തന്റെ സൈന്യത്തിന്റെ തലവനാക്കുന്നു. ഇപ്പോൾ ദാവീദ് യെരൂശലേമിൽ ഭരണം തുടങ്ങുന്നു.