വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 108

ദമസ്‌കൊസിലേക്കുള്ള വഴിയിൽ

ദമസ്‌കൊസിലേക്കുള്ള വഴിയിൽ

നിലത്തു വീണുകിടക്കുന്ന ആ മനുഷ്യൻ ആരാണെന്ന്‌ അറിയാമോ? അത്‌ ശൗൽ ആണ്‌. ശൗലിനെ ഓർക്കുന്നില്ലേ, സ്‌തെഫാനൊസിനെ കല്ലെറിഞ്ഞവരുടെ വസ്‌ത്രങ്ങൾ സൂക്ഷിച്ചുകൊണ്ടു നിന്ന മനുഷ്യനാണ്‌ അവൻ. ആ വലിയ വെളിച്ചം നോക്കൂ! എന്താണ്‌ ഇവിടെ സംഭവിക്കുന്നത്‌?

സ്‌തെഫാനൊസ്‌ കൊല്ലപ്പെട്ടശേഷം യേശുവിന്റെ ശിഷ്യന്മാരെ വേട്ടയാടി ഉപദ്രവത്തിന്‌ ഏൽപ്പിക്കുന്നതിൽ ശൗൽ നേതൃത്വം വഹിക്കുന്നു. അവൻ വീടുതോറും കയറിയിറങ്ങി അവരെ വലിച്ചിഴച്ച്‌ തടവിലാക്കുന്നു. ശിഷ്യന്മാരിൽ പലരും മറ്റു പട്ടണങ്ങളിലേക്ക്‌ ഓടിപ്പോകുകയും അവിടങ്ങളിൽ “സുവാർത്ത” പ്രസംഗിക്കാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാൽ ശൗൽ യേശുവിന്റെ ശിഷ്യന്മാരെ തിരഞ്ഞ്‌ മറ്റു പട്ടണങ്ങളിലും പോകുന്നു. ഇപ്പോൾ അവൻ ദമസ്‌കൊസിലേക്കു പോകുകയാണ്‌. എന്നാൽ യാത്രയ്‌ക്കിടയിൽ അത്ഭുതകരമായ ഒരു കാര്യം സംഭവിക്കുന്നു.

പെട്ടെന്ന്‌ ആകാശത്തുനിന്ന്‌ ഒരു പ്രകാശം ശൗലിനു ചുറ്റും മിന്നുന്നു. ചിത്രത്തിൽ നാം കാണുന്നതുപോലെ അവൻ നിലത്തു വീഴുന്നു. അപ്പോൾ ഇങ്ങനെ ഒരു ശബ്ദം കേൾക്കുന്നു: ‘ശൗലേ, ശൗലേ! നീ എന്നെ ഉപദ്രവിക്കുന്നതെന്ത്‌?’ ശൗലിനോടൊപ്പം ഉണ്ടായിരുന്നവർ പ്രകാശം കാണുകയും ശബ്ദം കേൾക്കുകയും ചെയ്‌തെങ്കിലും പറഞ്ഞതെന്തെന്ന്‌ അവർക്കു മനസ്സിലാകുന്നില്ല.

‘നീ ആരാണു കർത്താവേ?’ ശൗൽ ചോദിക്കുന്നു.

‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ,’ ശബ്ദം പറയുന്നു. യേശു എന്തുകൊണ്ടാണ്‌ അങ്ങനെ പറഞ്ഞത്‌? കാരണം, ശൗൽ തന്റെ ശിഷ്യന്മാരെ ഉപദ്രവിക്കുമ്പോൾ തന്നെ ഉപദ്രവിക്കുന്നതുപോലെയാണ്‌ അവനു തോന്നുന്നത്‌.

‘കർത്താവേ, ഞാൻ എന്താണു ചെയ്യേണ്ടത്‌?’ ശൗൽ ചോദിക്കുന്നു.

‘എഴുന്നേറ്റ്‌ ദമസ്‌കൊസിലേക്കു പോകുക,’ യേശു പറയുന്നു. ‘നീ എന്താണു ചെയ്യേണ്ടതെന്ന്‌ അവിടെവെച്ച്‌ നിന്നോടു പറയും.’ ശൗൽ എഴുന്നേറ്റ്‌ കണ്ണുതുറക്കുമ്പോൾ അവന്‌ ഒന്നും കാണാൻ കഴിയുന്നില്ല. അവന്റെ കാഴ്‌ചശക്തി പൊയ്‌പോയിരുന്നു! അതുകൊണ്ട്‌ അവന്റെ കൂടെയുണ്ടായിരുന്ന പുരുഷന്മാർ കൈക്കുപിടിച്ച്‌ അവനെ ദമസ്‌കൊസിലേക്കു നടത്തുന്നു.

ഇപ്പോൾ യേശു ദമസ്‌കൊസിലുള്ള തന്റെ ശിഷ്യന്മാരിൽ ഒരാളോടു പറയുന്നു: ‘അനന്യാസേ, നീ എഴുന്നേറ്റ്‌ നേർവീഥി എന്ന തെരുവിലേക്കു ചെല്ലുക. യൂദായുടെ വീട്ടിൽച്ചെന്ന്‌ ശൗൽ എന്ന മനുഷ്യനെ അന്വേഷിക്കുക. എന്റെ ഒരു പ്രത്യേക ദാസനായിരിക്കാൻ ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.’

അനന്യാസ്‌ അങ്ങനെ ചെയ്യുന്നു. ശൗലിനെ കണ്ടുമുട്ടുമ്പോൾ അവൻ അവന്റെമേൽ കൈവെച്ച്‌ ഇങ്ങനെ പറയുന്നു: ‘നീ വീണ്ടും കാണേണ്ടതിനും പരിശുദ്ധാത്മാവിനാൽ നിറയേണ്ടതിനും കർത്താവ്‌ എന്നെ അയച്ചിരിക്കുന്നു.’ പെട്ടെന്ന്‌ ചെതുമ്പൽപോലെ എന്തോ ഒന്ന്‌ ശൗലിന്റെ കണ്ണിൽനിന്നു പൊഴിഞ്ഞുവീഴുന്നു, അവനു കാഴ്‌ചശക്തി തിരിച്ചുകിട്ടുന്നു.

പല രാജ്യങ്ങളിലുള്ള ആളുകളോടു പ്രസംഗിക്കാനായി വളരെ വലിയ ഒരു വിധത്തിൽ ദൈവം ശൗലിനെ ഉപയോഗിക്കുന്നു. പിന്നീട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എന്നു വിളിക്കപ്പെട്ട അവനെക്കുറിച്ചു നാം കുറെയധികം പഠിക്കുന്നതായിരിക്കും. എന്നാൽ അതിനുമുമ്പ്‌ ദൈവം പത്രൊസിനെ എന്തു ചെയ്യാൻ അയയ്‌ക്കുന്നുവെന്ന്‌ നമുക്കു നോക്കാം.