കഥ 116
നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയുന്ന വിധം
ആ കൊച്ചു പെൺകുട്ടിയും കൂട്ടുകാരും എന്താണു വായിച്ചുകൊണ്ടിരിക്കുന്നത് എന്നു പറയാമോ? ശരിയാണ്, ഈ പുസ്തകം തന്നെയാണ് അവരും വായിക്കുന്നത്—എന്റെ ബൈബിൾ കഥാപുസ്തകം. വായിക്കുന്ന കഥയും ഇതുതന്നെ—“നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയുന്ന വിധം.”
അവർ എന്തൊക്കെയാണു പഠിക്കുന്നത്? ഒന്നാമത്, എന്നേക്കും ജീവിക്കണമെങ്കിൽ നാം യഹോവയെയും അവന്റെ പുത്രനായ യേശുവിനെയും കുറിച്ച് അറിയേണ്ടതുണ്ട്. ബൈബിൾ ഇങ്ങനെ പറയുന്നു: ‘ഏകസത്യദൈവത്തെയും അവൻ അയച്ചിരിക്കുന്ന പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചു പഠിക്കുക. ഇതാണു നിത്യജീവനിലേക്കുള്ള വഴി.’
എങ്ങനെയാണ് യഹോവയെയും അവന്റെ പുത്രനായ യേശുവിനെയും കുറിച്ച് നമുക്കു പഠിക്കാൻ കഴിയുന്നത്? ഒരു മാർഗം എന്റെ ബൈബിൾ കഥാപുസ്തകം തുടക്കംമുതൽ ഒടുക്കംവരെ വായിക്കുക എന്നതാണ്. അതിൽ യഹോവയെയും യേശുവിനെയും കുറിച്ചുള്ള ധാരാളം കാര്യങ്ങൾ ഉണ്ട്, ഇല്ലേ? മാത്രമല്ല, അവർ ചെയ്തിരിക്കുന്നതും ചെയ്യാൻ പോകുന്നതുമായ നിരവധി കാര്യങ്ങളെപ്പറ്റിയും അതിൽ പറയുന്നുണ്ട്. എന്നാൽ ഈ പുസ്തകം മാത്രം വായിച്ചാൽ പോരാ.
വേറൊരു പുസ്തകം തറയിൽ വെച്ചിരിക്കുന്നതു കണ്ടോ? അതു ബൈബിളാണ്. ഈ പുസ്തകത്തിലെ ഓരോ കഥയും ഏതു ബൈബിൾ ഭാഗത്തുനിന്നാണോ എടുത്തിട്ടുള്ളത്, ആ ഭാഗം വായിച്ചുകേൾപ്പിക്കാൻ ആരോടെങ്കിലും പറയുക. ശരിയായ വിധത്തിൽ യഹോവയെ സേവിക്കാനും നിത്യജീവൻ നേടാനും ആവശ്യമായ എല്ലാ വിവരങ്ങളും ബൈബിൾ നമുക്കു നൽകുന്നു. അതുകൊണ്ട് മുടങ്ങാതെ നമ്മൾ ബൈബിൾ പഠിക്കേണ്ടതുണ്ട്.
എന്നാൽ യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവു നേടിയാൽ മാത്രം പോരാ. നമുക്ക് അവരെക്കുറിച്ച് ധാരാളം അറിവ് ഉണ്ടായിരുന്നാലും നിത്യജീവൻ കിട്ടാതെ പോയേക്കാം. കൂടുതലായി എന്താണു വേണ്ടതെന്ന് അറിയാമോ?
പഠിക്കുന്ന കാര്യങ്ങൾക്കൊത്ത് നമ്മൾ ജീവിക്കുകയും വേണം. ഈസ്കര്യോത്താ യൂദായെ ഓർക്കുന്നുണ്ടോ? യേശു തിരഞ്ഞെടുത്ത 12 അപ്പൊസ്തലന്മാരിൽ ഒരാളായിരുന്നു അവൻ. യഹോവയെയും യേശുവിനെയും കുറിച്ച് ധാരാളം കാര്യങ്ങൾ അവന് അറിയാമായിരുന്നു. എന്നാൽ അവന് എന്താണു സംഭവിച്ചത്? കുറെ നാളുകൾ കഴിഞ്ഞപ്പോൾ അവൻ സ്വന്തം കാര്യം മാത്രം ചിന്തിക്കാൻ തുടങ്ങി. 30 വെള്ളിക്കാശിന് അവൻ യേശുവിനെ ശത്രുക്കൾക്ക് ഒറ്റിക്കൊടുത്തു. അതുകൊണ്ട് യൂദായ്ക്ക് നിത്യജീവൻ കിട്ടില്ല.
69-ാമത്തെ കഥയിൽ നാം ഗേഹസിയെക്കുറിച്ചു പഠിച്ചത് ഓർക്കുന്നുണ്ടോ? തന്റേതല്ലാത്ത വസ്ത്രവും പണവും അവൻ ആഗ്രഹിച്ചു. അവ കിട്ടുന്നതിനുവേണ്ടി അവൻ നുണ പറഞ്ഞു. യഹോവ അവനെ ശിക്ഷിച്ചു. യഹോവയുടെ കൽപ്പനകൾ അനുസരിച്ചില്ലെങ്കിൽ അവൻ നമ്മെയും ശിക്ഷിക്കും.
എന്നാൽ യഹോവയെ എക്കാലവും വിശ്വസ്തതയോടെ സേവിച്ച ധാരാളം നല്ല ആളുകളും ഉണ്ട്. അവരെപ്പോലെ ആകാനാണ് നാമും ആഗ്രഹിക്കുന്നത്, അല്ലേ? നമുക്ക് അനുകരിക്കാൻ പറ്റിയ നല്ല ഒരു മാതൃകയാണ് കൊച്ചു ശമൂവേലിന്റേത്. 55-ാം കഥയിൽ നാം പഠിച്ചത് ഓർക്കുക, സമാഗമന കൂടാരത്തിങ്കൽ യഹോവയെ സേവിക്കാൻ തുടങ്ങുമ്പോൾ അവനു നാലോ അഞ്ചോ വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് എത്ര ചെറിയ കുട്ടികൾക്കും യഹോവയെ സേവിക്കാൻ കഴിയുമെന്ന് അതു കാണിച്ചു തരുന്നു.
തീർച്ചയായും നാമെല്ലാം അനുകരിക്കാൻ ആഗ്രഹിക്കുന്ന ആൾ യേശുക്രിസ്തുവാണ്. ഒരു കുട്ടിയായിരുന്നപ്പോൾത്തന്നെ തന്റെ സ്വർഗീയ പിതാവിനെക്കുറിച്ചു സംസാരിച്ചുകൊണ്ട് അവൻ ആലയത്തിൽ ഇരുന്നതിനെക്കുറിച്ച് 87-ാമത്തെ കഥയിൽ നമ്മൾ കണ്ടതാണല്ലോ. നമുക്കും അവനെപ്പോലെ ആയിരിക്കാം. നമ്മുടെ മഹാ ദൈവമായ യഹോവയെയും അവന്റെ പുത്രനായ യേശുവിനെയും കുറിച്ച് കഴിയുന്നത്ര ആളുകളോടു നമുക്കു പറയാം. ഈ കാര്യങ്ങൾ ചെയ്യുന്നെങ്കിൽ ഭൂമിയിൽ ദൈവം കൊണ്ടുവരാൻ പോകുന്ന പുതിയ പറുദീസയിൽ എന്നേക്കും ജീവിക്കാൻ നമുക്കു കഴിയും.