പാപം
നിർവ്വചനം: എബ്രായ, ഗ്രീക്ക് ബൈബിൾ പാഠങ്ങൾ അനുസരിച്ച് അക്ഷരീയമായി പറഞ്ഞാൽ ലക്ഷ്യം പിഴക്കൽ. തന്റെ ബുദ്ധിശക്തിയുളള സൃഷ്ടികൾ എത്തിച്ചേരേണ്ട “ലക്ഷ്യം” ദൈവം തന്നെ വയ്ക്കുന്നു. ആ ലക്ഷ്യം പിഴക്കുന്നത് പാപമാണ്, അത് അധർമ്മം അല്ലെങ്കിൽ നിയമരാഹിത്യവും കൂടെയാണ്. (റോമ. 3:23; 1 യോഹ. 5:17; 3:4) ദൈവത്തിന്റെ വ്യക്തിത്വത്തിനും നിലവാരങ്ങൾക്കും വഴികൾക്കും ഇഷ്ടത്തിനും യോജിക്കാത്തതെല്ലാം പാപമാണ്, അവയെല്ലാമോ വിശുദ്ധമാണ്. പാപത്തിൽ തെററായ നടത്ത, ചെയ്യേണ്ടത് ചെയ്യാതിരിക്കൽ, ദൈവവിരുദ്ധ സംസാരം, അശുദ്ധ വിചാരങ്ങൾ, അല്ലെങ്കിൽ സ്വാർത്ഥപരമായ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എന്നിവയെല്ലാം ഉൾപ്പെടുന്നു. അവകാശപ്പെടുത്തപ്പെട്ട പാപവും മന:പൂർവ്വ പാപവും തമ്മിലും ഒരു വ്യക്തി പിന്നീട് അനുതപിച്ച ഒരു പാപപ്രവൃത്തിയും തുടർച്ചയായി ചെയ്യപ്പെടുന്ന പാപവും തമ്മിലും ബൈബിൾ വ്യത്യാസം കൽപിക്കുന്നു.
ആദാം പൂർണ്ണനായിരുന്നെങ്കിൽ അവന് എങ്ങനെയാണ് പാപം ചെയ്യുക സാദ്ധ്യമായിരുന്നത്?
ആദാം പൂർണ്ണനായിരിക്കുന്നതു സംബന്ധിച്ച് ഉൽപത്തി 1:27, 31; ആവർത്തനം 32:4 എന്നിവ വായിക്കുക. മനുഷ്യനും സ്ത്രീയും ഉൾപ്പെടെയുളള തന്റെ ഭൗമിക സൃഷ്ടികൾ “വളരെ നല്ലത്,” എന്ന് യഹോവയാം ദൈവം പ്രഖ്യാപിച്ചപ്പോൾ അതിന്റെ അർത്ഥമെന്തായിരുന്നു? തന്റെ പ്രവൃത്തികൾ എല്ലാം പൂർണ്ണനായിരിക്കുന്ന ഒരാൾ, താൻ നിർമ്മിച്ചത് “വളരെ നല്ലതാണ്” എന്നു പറഞ്ഞുവെങ്കിൽ അത് അവന്റെ പൂർണ്ണതയുളള നിലവാരങ്ങൾക്കൊപ്പം എത്തിയിരിക്കണം.
പൂർണ്ണത, ആദാമും ഹവ്വായും തെററു ചെയ്യാൻ കഴിയാത്തവരായിരിക്കേണ്ടത് ആവശ്യമാക്കിയോ? ഒരു റോബോട്ട് (യന്ത്ര മനുഷ്യൻ) നിർമ്മിക്കുന്നയാൾ താൻ എന്തിനുവേണ്ടി അത് നിർമ്മിച്ചുവോ അതിനനുസരിച്ച് അത് പ്രവർത്തിക്കാൻ പ്രതീക്ഷിക്കും. എന്നാൽ പൂർണ്ണതയുളള ഒരു റോബോട്ട് പൂർണ്ണതയുളള ഒരു മനുഷ്യനായിരിക്കുകയില്ല. അത്യാവശ്യമെന്ന് വീക്ഷിക്കപ്പെടുന്ന ഗുണങ്ങൾ ഒന്നു തന്നെയല്ല. ആദാമും ഹവ്വായും റോബോട്ടുകളായിരുന്നില്ല, മനുഷ്യരായിരുന്നു. ശരിയും തെററും തമ്മിലും അനുസരണവും അനുസരണക്കേടും തമ്മിലും ഉളള തെരഞ്ഞെടുപ്പ് നടത്തുന്നതിന്, ധാർമ്മികമായ തീരുമാനങ്ങൾ ചെയ്യുന്നതിന് ഉളള പ്രാപ്തി ദൈവം മനുഷ്യർക്ക് നൽകി. മനുഷ്യർ ഈ വിധത്തിൽ രൂപകൽപന ചെയ്യപ്പെട്ടതിനാൽ അത്തരം തീരുമാനങ്ങൾ ചെയ്യുന്നതിനുളള അപ്രാപ്തി (ബുദ്ധിശൂന്യമായ തീരുമാനമല്ല) അപൂർണ്ണതയെ സൂചിപ്പിക്കുമായിരുന്നു.—ആവർത്തനം 30:19, 20; യോശുവ 24:15 എന്നിവ താരതമ്യം ചെയ്യുക.
ആദാമും ഹവ്വായും പൂർണ്ണരായി സൃഷ്ടിക്കപ്പെട്ടതായി ഗണിക്കപ്പെടാൻ യോഗ്യരായിരിക്കുന്നതിന് അതിനുശേഷമുളള അവരുടെ എല്ലാ തീരുമാനങ്ങളും ശരിയായിരിക്കേണ്ടതുണ്ടോ? അത് അവർക്ക് തെരഞ്ഞെടുപ്പിനുളള സ്വാതന്ത്ര്യം ഇല്ല എന്ന് പറയുന്നതുപോലെയായിരിക്കും. എന്നാൽ അവരുടെ അനുസരണം സ്വത:പ്രവർത്തകം ആയിരിക്കുന്നതുപോലെയല്ല ദൈവം അവരെ സൃഷ്ടിച്ചത്. തെരഞ്ഞെടുക്കാനുളള പ്രാപ്തിയോടെയാണ് ദൈവം അവരെ സൃഷ്ടിച്ചത്, അതുകൊണ്ട് അവനോടുളള സ്നേഹം നിമിത്തം അവർക്ക് അവനെ അനുസരിക്കാമായിരുന്നു. മറിച്ച് തങ്ങളുടെ ഹൃദയം സ്വാർത്ഥപരമാകാൻ അവർ അനുവദിച്ചെങ്കിൽ അവർ അനുസരണംകെട്ടവരായിത്തീരുമായിരുന്നു. ആരെങ്കിലും നിർബ്ബന്ധത്തിന്റെ പേരിൽ നിങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നതോ അങ്ങനെ ചെയ്യാൻ ആഗ്രഹിച്ചിട്ട് ചെയ്യുന്നതോ ഏതാണ് നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതൽ അർത്ഥവത്തായിരിക്കുന്നത്?—ആവർത്തനം 11:1; 1 യോഹന്നാൻ 5:3 താരതമ്യം ചെയ്യുക.
അത്തരം പൂർണ്ണതയുളള മനുഷ്യർക്ക് പാപപ്രവൃത്തികളിലേക്ക് നയിക്കത്തക്കവണ്ണം എങ്ങനെയാണ് സ്വാർത്ഥരാകാൻ കഴിഞ്ഞത്? പൂർണ്ണരായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും ഉചിതമായി ഭക്ഷണം ലഭിക്കുന്നില്ലെങ്കിൽ അവരുടെ ഭൗതിക ശരീരങ്ങൾ പൂർണ്ണമായി പ്രവർത്തിക്കുന്നതിൽ തുടരുകയില്ലായിരുന്നു. അതുപോലെതന്നെ അവർ തങ്ങളുടെ മനസ്സുകൾ തെററായ ചിന്തകളാൽ പോഷിപ്പിക്കപ്പെടാൻ അനുവദിച്ചാൽ അത് ധാർമ്മികാധഃപതനത്തിന്, അശുദ്ധിക്ക് ഇടയാക്കുമായിരുന്നു. യാക്കോബ് 1:14, 15 ഇപ്രകാരം വിശദീകരിക്കുന്നു: “ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം മോഹത്താൽ ആകർഷിക്കപ്പെട്ട് വശീകരിക്കപ്പെടുകയാലാകുന്നു. മോഹം പുഷ്ടിപ്പെട്ടുകഴിയുമ്പോൾ പാപത്തെ പ്രസവിക്കുന്നു.” ഹവ്വായുടെ സംഗതിയിൽ ഒരു പാമ്പിനെ തന്റെ വക്താവായി ഉപയോഗിച്ച സാത്താനെ അവൾ താൽപര്യപൂർവ്വം ശ്രദ്ധിച്ചപ്പോൾ തെററായ ചിന്തകൾ അവളിൽ വികാസം പ്രാപിക്കാൻ തുടങ്ങി. വിലക്കപ്പെട്ട കനി തിന്നുന്നതിൽ തന്റെ ഭാര്യയോടു ചേരാനുളള അവളുടെ പ്രോൽസാഹനം ആദാം ശ്രദ്ധിച്ചു. തെററായ ചിന്തകൾ തളളിക്കളയുന്നതിനു പകരം ഇരുവരും സ്വാർത്ഥപരമായ മോഹങ്ങൾ വളർത്തിക്കൊണ്ടുവന്നു. പാപപ്രവൃത്തികളായിരുന്നു ഫലം.—ഉൽപ. 3:1-6.
ആദാമിന്റെ പാപം “ദൈവത്തിന്റെ പദ്ധതിയുടെ” ഭാഗമായിരുന്നോ?
“ആദാമും ഹവ്വായും” എന്ന ശീർഷകത്തിൻ കീഴിൽ പേ. 29 കാണുക. കൂടാതെ “വിധി” എന്ന ശീർഷകത്തിൻ കീഴിൽ പേ. 142 കാണുക.
ഇന്ന് യഥാർത്ഥത്തിൽ “പാപം” എന്നു പറയുന്ന ഒരു സംഗതിയുണ്ടോ?
ദൃഷ്ടാന്തങ്ങൾ: രോഗിയായ ഒരു മനുഷ്യൻ തന്റെ തെർമ്മോമീററർ പൊട്ടിച്ചു കളഞ്ഞാൽ അത് അയാൾക്ക് പനിയില്ല എന്ന് തെളിയിക്കുമോ? നിയമപ്പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നത് താൻ വിശ്വസിക്കുന്നില്ല എന്ന് മോഷ്ടാവ് പറഞ്ഞാൽ അത് അയാളെ ആ കുററം സംബന്ധിച്ച് നിരപരാധിയാക്കുമോ? അതുപോലെ, ബൈബിൾ നിലവാരങ്ങൾക്കൊത്ത് ജീവിക്കേണ്ടത് ആവശ്യമാണെന്ന് അനേകർ വിശ്വസിക്കുന്നില്ല എന്ന വസ്തുത പാപം ഇല്ലാതാക്കുന്നില്ല.—1 യോഹന്നാൻ 1:8 കാണുക.
ചിലയാളുകൾ ദൈവത്തിന്റെ വചനം വിലക്കുന്നത് ചെയ്യാൻ തെരഞ്ഞെടുത്തേക്കാം. എന്നാൽ ബൈബിൾ തെററാണെന്ന് അത് തെളിയിക്കുന്നില്ല. ഗലാത്യർ 6:7, 8 ഇപ്രകാരം മുന്നറിയിപ്പ് തരുന്നു: “വഴിതെററിക്കപ്പെടരുത്: ദൈവം പരിഹസിക്കപ്പെടാവുന്നവനല്ല; എന്തെന്നാൽ ഒരു മനുഷ്യൻ എന്തുതന്നെ വിതച്ചാലും അതുതന്നെ കൊയ്യും; എന്തുകൊണ്ടെന്നാൽ തന്റെ ജഡത്തോടുളള വീക്ഷണത്തിൽ വിതക്കുന്നവൻ തന്റെ ജഡത്തിൽ നിന്ന് നാശം കൊയ്യും.” ലൈംഗികമായി പകരുന്ന രോഗങ്ങളുടെ മഹാവ്യാധിയും തകർന്ന ഭവനങ്ങളും മററും ബൈബിൾ പറയുന്നത് സത്യമാണെന്നുളളതിന്റെ തെളിവു നൽകുന്നു. ദൈവം മനുഷ്യനെ നിർമ്മിച്ചു; നമുക്ക് നിലനിൽക്കുന്ന സന്തുഷ്ടി കൈവരുത്തുന്നത് എന്താണെന്ന് അവന് അറിയാം; അവൻ ബൈബിളിലൂടെ അത് നമ്മോട് പറയുന്നു. അവനെ ശ്രദ്ധിക്കുന്നത് അർത്ഥവത്തായിരിക്കുകയില്ലേ? (ദൈവാസ്തിത്വത്തിന്റെ തെളിവിന് “ദൈവം” എന്ന മുഖ്യ ശീർഷകം കാണുക.)
പാപം എന്ന് വിളിക്കപ്പെടുന്നതിൽ അധികവും മനുഷ്യർക്ക് സ്വാഭാവികമായ സംഗതികൾ ചെയ്യുന്നതുതന്നെയല്ലേ?
ലൈംഗികത പാപമാണോ? പരസ്പരം ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ആദാമും ഹവ്വായും പാപം ചെയ്തോ? ബൈബിൾ പറയുന്നത് അതല്ല. “സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറക്കാൻ” ദൈവംതന്നെ ആദാമിനോടും ഹവ്വായോടും പറഞ്ഞു എന്ന് ബൈബിൾ പറയുന്നു. അതിൽ അവർ തമ്മിലുളള ലൈംഗികബന്ധം ഉൾപ്പെടുമായിരുന്നു, ഇല്ലേ? സങ്കീർത്തനം 127:3 പറയുന്നു: “പുത്രൻമാർ യഹോവയിൽ നിന്നുളള ഒരു അവകാശം, ആകുന്നു,” “ഒരു പ്രതിഫലം.” ഹവ്വാ ആയിരുന്നു വിലക്കപ്പെട്ട കനിയിൽ നിന്ന് ആദ്യം ഭക്ഷിച്ചത് എന്നും അത് അവൾ തനിയെ ആയിരിക്കുമ്പോഴായിരുന്നുവെന്നും കുറിക്കൊളേളണ്ടതാണ്; പിന്നീടാണ് അവൾ അതിൽ നിന്ന് ആദാമിന് കൊടുത്തത്. (ഉൽപ. 3:6) സ്പഷ്ടമായി വിലക്കപ്പെട്ട കനി ഉണ്ടായിരുന്നത് ഒരു അക്ഷരീയ മരത്തിലായിരുന്നു. ബൈബിൾ വിലക്കുന്നത് സാധാരണരീതിയിൽ ഭാര്യാഭർത്താക്കൻമാർ തമ്മിലുളള ലൈംഗികബന്ധത്തെയല്ല, മറിച്ച് ദുർവൃത്തി, വ്യഭിചാരം, സ്വവർഗ്ഗസംഭോഗം, മൃഗസംഭോഗം മുതലായ പ്രവൃത്തികളെയാണ്. അത്തരം പ്രവർത്തനങ്ങളുടെ മോശമായ ഫലങ്ങൾ ആ നിരോധനം നാം എങ്ങനെയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് അറിയാവുന്നവന്റെ ഭാഗത്തെ സ്നേഹപൂർവ്വകമായ കരുതലിന്റെ തെളിവാണ് എന്ന് പ്രകടമാക്കുന്നു.
ഉൽപ. 1:27: “ദൈവം മനുഷ്യനെ [ആദാമിനെ] തന്റെ പ്രതിച്ഛായപ്രകാരം നിർമ്മിക്കാൻ തുടങ്ങി. ദൈവത്തിന്റെ പ്രതിച്ഛായപ്രകാരം അവൻ അവനെ സൃഷ്ടിച്ചു.” (അതുകൊണ്ട് ദൈവത്തിന്റെ വിശുദ്ധമായ ഗുണങ്ങളെ പ്രതിഫലിപ്പിക്കുക, ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശത്തോട് വിലമതിപ്പോടെ പ്രതികരിക്കുക എന്നതായിരുന്നു ആദാമിനെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ സംഗതി. ഇതിൽ കുറവുളളവനായിത്തീരുന്നത് ലക്ഷ്യം പിഴക്കൽ, പാപം ചെയ്യൽ ആയിരിക്കുമായിരുന്നു. റോമർ 3:23, 1 പത്രോസ് 1:14-16 കൂടെ കാണുക.)
എഫേ. 2:1-3: “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്നിട്ടും നിങ്ങളെയാണ് [ക്രിസ്ത്യാനികളെ] അവൻ ഉയർപ്പിച്ചത്. അവയിൽ മുമ്പേ നിങ്ങൾ ഈ ലോകവ്യവസ്ഥിതിയെയും ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിന്റെ പുത്രൻമാരിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവായ വായുവിന്റെ അധികാരത്തിൽ അധിപതിയായവനെയും അനുസരിച്ച് നടന്നു, അതെ, അവരുടെയിടയിൽ നാമെല്ലാവരും ഒരിക്കൽ നമ്മുടെ ജഡമോഹങ്ങളനുസരിച്ച് നടന്നു ജഡത്തിനും ചിന്തകൾക്കും ഇഷ്ടമായതു ചെയ്തു, പ്രകൃത്യാ നാമും മററുളളവരെപ്പോലെ കോപത്തിന്റെ മക്കളായിരുന്നു.” (പാപിയായ ആദാമിന്റെ സന്തതികളെന്നനിലയിൽ നാം പാപത്തിൽ ജനിച്ചു. ജനനം മുതൽ നമ്മുടെ ഹൃദയത്തിന്റെ ചായ്വ് തിൻമയിലേക്കാണ്. ആ തെററായ ചായ്വുകളെ നാം നിയന്ത്രിക്കുന്നില്ലെങ്കിൽ കാലക്രമത്തിൽ നാം അത്തരമൊരു ജീവിതഗതി ശീലമാക്കും. നമുക്ക് ചുററുമുളള മററുളളവർ അതുപോലുളള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിനാൽ അത് ഒരു “സാധാരണ” സംഗതിയായിട്ടുപോലും നമുക്ക് തോന്നിയേക്കാം. എന്നാൽ ദൈവത്തിന്റെ വീക്ഷണത്തിൽ, അവൻ മനുഷ്യനെ നിർമ്മിച്ച വിധത്തിന്റെയും മനുഷ്യവർഗ്ഗത്തിനുവേണ്ടിയുളള അവന്റെ ഉദ്ദേശ്യത്തിന്റെയും കാഴ്ചപ്പാടിൽ, ശരിയും തെററും എന്തെന്ന് ബൈബിൾ തിരിച്ചറിയിക്കുന്നു. നാം നമ്മുടെ സ്രഷ്ടാവിനെ ശ്രദ്ധിക്കുകയും സ്നേഹപൂർവ്വം അവനെ അനുസരിക്കുകയുമാണെങ്കിൽ, നാം മുമ്പെങ്ങും അറിഞ്ഞിട്ടില്ലാത്തവിധത്തിൽ ജീവിതം ധന്യമായിത്തീരുകയും നമുക്ക് ഒരു നിത്യഭാവി ഉണ്ടായിരിക്കുകയും ചെയ്യും. അത് എത്ര നല്ലതാണെന്ന് രുചിച്ചറിയാൻ നമ്മുടെ സ്രഷ്ടാവ് നമ്മെ ഊഷ്മളമായി ക്ഷണിക്കുന്നു.—സങ്കീ. 34:8.)
പാപം ദൈവവുമായുളള ഒരു വ്യക്തിയുടെ ബന്ധത്തെ എങ്ങനെയാണ് ബാധിക്കുന്നത്?
1 യോഹ. 3:4, 8: “പാപം ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവരും അധർമ്മവും ചെയ്തുകൊണ്ടിരിക്കുന്നു, പാപം അധർമ്മം തന്നെ. പാപം ചെയ്തുകൊണ്ടിരിക്കുന്നവൻ പിശാചിൽ നിന്ന് ഉത്ഭവിക്കുന്നു.” (ഇത് എത്ര ശക്തമാണ്! തുടർച്ചയായി പാപം ചെയ്തുകൊണ്ട് പാപത്തിന്റെ ഒരു ഗതി മന:പൂർവ്വം തെരഞ്ഞെടുക്കുന്നവർ കുററപ്പുളളികളായി ദൈവത്താൽ വീക്ഷിക്കപ്പെടുന്നു. അവർ തെരഞ്ഞെടുത്തിരിക്കുന്ന ഗതി ആദ്യം സാത്താൻ തന്നെ തെരഞ്ഞെടുത്തതാണ്.)
റോമ. 5:8, 10: “നാം പാപികളായിരിക്കെതന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. . . . നാം ശത്രുക്കളായിരുന്നപ്പോൾ തന്റെ പുത്രന്റെ മരണത്തിലൂടെ നാം ദൈവവുമായി രമ്യതയിലായി.” (പാപികളെ ദൈവത്തിന്റെ ശത്രുക്കളായി പരാമർശിച്ചിരിക്കുന്നത് കുറിക്കൊളളുക. അപ്പോൾ, തന്നോട് രമ്യതയിലാകുന്നതിന് ദൈവം വച്ചിരിക്കുന്ന കരുതൽ പ്രയോജനപ്പെടുത്തുന്നത് എത്ര ജ്ഞാനപൂർവ്വകമാണ്!)
1 തിമൊ. 1:13: “[അപ്പോസ്തലനായ പൗലോസ് പറയുന്നു], ഞാൻ അറിവില്ലാതെ വിശ്വാസത്തിന്റെ അഭാവത്തിൽ ചെയ്തതായതുകൊണ്ട് എന്നോട് കരുണ കാണിക്കപ്പെട്ടു.” (എന്നാൽ കർത്താവിനാൽ ശരിയായ പാത കാണിച്ചുകൊടുക്കപ്പെട്ടപ്പോൾ അതുവഴി പോകുന്നതിൽ നിന്ന് അവൻ പിൻവാങ്ങി നിന്നില്ല.)
2 കൊരി. 6:1, 2: “ദൈവത്തിൽനിന്നുളള അനർഹദയ സ്വീകരിച്ചിട്ട് അതിന്റെ ഉദ്ദേശ്യം സാധിക്കാതെ പോകരുത് എന്ന് അവനോടൊപ്പം പ്രവർത്തിച്ചുകൊണ്ട് ഞങ്ങളും നിങ്ങളോട് അപേക്ഷിക്കുന്നു. എന്തുകൊണ്ടെന്നാൽ ‘ഒരു പ്രസാദകാലത്ത് ഞാൻ നിന്നെ ശ്രവിച്ചു, രക്ഷയുടെ ഒരു ദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു’ എന്ന് അവൻ പറയുന്നു. നോക്കൂ! ഇപ്പോഴാകുന്നു വിശേഷാൽ സ്വീകാര്യമായ സമയം, ഇപ്പോഴാകുന്നു രക്ഷയുടെ ദിവസം.” (രക്ഷക്കുളള അവസരം ലഭ്യമായിരിക്കുന്ന സമയം ഇപ്പോഴാണ്. പാപികളായ മനുഷ്യർക്ക് ദൈവം അത്തരം അനർഹദയ എന്നേക്കും നീട്ടിക്കൊടുക്കുകയില്ല. അതുകൊണ്ട് നാം അതിന്റെ ഉദ്ദേശ്യം നഷ്ടമാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടയാവശ്യമുണ്ട്.)
നമ്മുടെ പാപാവസ്ഥയിൽ നിന്നുളള വിടുതൽ സാദ്ധ്യമായിരിക്കുന്നതെങ്ങനെയാണ്?
“മറുവില” എന്ന മുഖ്യശീർഷകം കാണുക.