തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങളുടേതാണ്
തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങളുടേതാണ്
നിലവിലുള്ള ഒരു വൈദ്യശാസ്ത്ര സമീപനം (അപകട⁄പ്രയോജന വിശകലനം എന്നു വിളിക്കപ്പെടുന്നു) ഡോക്ടർമാരെയും രോഗികളെയും സംബന്ധിച്ചിടത്തോളം, രക്തം ഉപയോഗിച്ചുള്ള ചികിത്സ ഒഴിവാക്കുന്നതിൽ സഹകരിക്കുന്നതു കൂടുതൽ എളുപ്പമാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രത്യേക ഔഷധത്തിന്റെ അല്ലെങ്കിൽ ശസ്ത്രക്രിയയുടെ അപകടങ്ങൾ, സാധ്യമായ പ്രയോജനങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഡോക്ടർമാർ തൂക്കിനോക്കുന്നു. അത്തരം ഒരു വിശകലനത്തിൽ രോഗികൾക്കും പങ്കുപറ്റാൻ കഴിയും.
മിക്ക സ്ഥലങ്ങളിലെയും ആളുകൾക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ഒരു ഉദാഹരണം നമുക്കിപ്പോൾ ചിന്തിക്കാം. നിങ്ങൾക്കു ടോൺസിലൈറ്റിസിന്റെ വിട്ടുമാറാത്ത ഉപദ്രവം ഉണ്ടെന്നിരിക്കട്ടെ. സാധ്യതയനുസരിച്ച് നിങ്ങൾ ഒരു ഡോക്ടറെ ചെന്നുകാണും. ഒരുപക്ഷേ നിങ്ങൾ രണ്ടു ഡോക്ടർമാരുടെ അടുത്തുപോയേക്കാം, കാരണം രണ്ടാമതൊരു ഡോക്ടറുടെ അഭിപ്രായംകൂടെ ആരായാൻ ആരോഗ്യരക്ഷാവിദഗ്ധർ മിക്കപ്പോഴും പറയാറുണ്ട്. ഒരാൾ ശസ്ത്രക്രിയ ശുപാർശ ചെയ്തേക്കാം. ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളുടെ ഒരു രൂപരേഖ അദ്ദേഹം തരുന്നു—ആശുപത്രിയിൽ എത്രനാൾ
കഴിയേണ്ടിവരും, എത്രത്തോളം വേദന സഹിക്കണം, എത്ര പണച്ചെലവുണ്ടാകും എന്നിങ്ങനെ. അപകടങ്ങൾ സംബന്ധിച്ചാണെങ്കിൽ, സാധാരണമായി അധികം രക്തനഷ്ടം ഉണ്ടാകാറില്ലെന്നും അത്തരം ശസ്ത്രക്രിയയുടെ ഫലമായി മരണം സംഭവിക്കുന്നതു വളരെ വിരളമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ നിങ്ങൾ രണ്ടാമതു സമീപിക്കുന്ന ഡോക്ടറാകട്ടെ ആന്റിബയോട്ടിക് ചികിത്സ പരീക്ഷിച്ചുനോക്കാനാണു നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ആ ഔഷധം ഏതു തരത്തിലുള്ളതാണെന്നും അതിന്റെ വിജയസാധ്യതയും വിലയും എത്രയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. അപകടം സംബന്ധിച്ചാണെങ്കിൽ, ചുരുക്കം രോഗികൾക്കേ ആ മരുന്നിനോട് ജീവനു ഭീഷണിയാകുന്ന തരത്തിലുള്ള അലർജി ഉണ്ടാകാറുള്ളുവെന്ന് അദ്ദേഹം പറയുന്നു.വിദഗ്ധരായ ആ രണ്ടു ഡോക്ടർമാരും സാധ്യതയനുസരിച്ച് അപകടങ്ങളും പ്രയോജനങ്ങളും വിലയിരുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അപകടങ്ങളും സാധ്യമായ പ്രയോജനങ്ങളും നിങ്ങൾക്കുമാത്രം നന്നായി അറിയാവുന്ന മറ്റു ഘടകങ്ങളും നിങ്ങൾ തൂക്കിനോക്കേണ്ടിയിരിക്കുന്നു. (നിങ്ങളുടെ വൈകാരികമായ അല്ലെങ്കിൽ ആത്മീയമായ കരുത്ത്, കുടുംബത്തിന്റെ സാമ്പത്തിക നില, കുടുംബത്തിന്മേലുള്ള ഫലം, നിങ്ങളുടെ സദാചാരമൂല്യങ്ങൾ എന്നീ വശങ്ങൾ പരിഗണിക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്നതു നിങ്ങളാണ്.) അതിനുശേഷം നിങ്ങൾ ഒരു തിരഞ്ഞെടുപ്പു നടത്തുന്നു. കാര്യങ്ങളെല്ലാം നന്നായി മനസ്സിലാക്കിയശേഷം ആ അറിവിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ഒരു ചികിത്സാരീതിക്കു സമ്മതം നൽകുകയും മറ്റേതു നിരസിക്കുകയും ചെയ്യുന്നു.
ഇനി, ടോൺസിലൈറ്റിസ് ഉള്ളത് നിങ്ങളുടെ കുട്ടിക്കാണെങ്കിലും കാര്യം അങ്ങനെതന്നെ ആയിരിക്കും. ഏറ്റവുമധികം ബാധിക്കപ്പെടുന്നവരും അനന്തരഫലങ്ങളെ നേരിടാൻ ഉത്തരവാദിത്വപ്പെട്ടവരുമായ സ്നേഹമുള്ള മാതാപിതാക്കളെന്നനിലയിൽ നിങ്ങൾക്ക് അപകടങ്ങളുടെയും പ്രയോജനങ്ങളുടെയും വിവിധ ചികിത്സാരീതികളുടെയും ഒരു രൂപരേഖ ലഭിക്കും. എല്ലാ വശങ്ങളും പരിഗണിച്ചശേഷം കുട്ടിയുടെ ആരോഗ്യവും അവന്റെ അല്ലെങ്കിൽ അവളുടെ ജീവൻതന്നെയും ഉൾപ്പെട്ടിരിക്കുന്ന ഈ സംഗതി സംബന്ധിച്ചു നിങ്ങൾക്കു കാര്യജ്ഞാനത്തോടെയുള്ള ഒരു തിരഞ്ഞെടുപ്പു നടത്താൻ കഴിയും. ഒരുപക്ഷേ, നിങ്ങൾ ശസ്ത്രക്രിയ അതിന്റെ അപകടങ്ങൾ സഹിതം സ്വീകരിക്കാൻ തീരുമാനിച്ചേക്കാം. വേറെ ചില മാതാപിതാക്കളാകട്ടെ ആന്റിബയോട്ടിക് ചികിത്സ അതിന്റെ അപകടങ്ങൾ സഹിതം തിരഞ്ഞെടുത്തേക്കാം. ഉപദേശം നൽകുന്നതിൽ ഡോക്ടർമാർ വ്യത്യസ്തരായിരിക്കുന്നതുപോലെ, ഏറ്റവും നല്ലത് എന്തെന്നു തീരുമാനിക്കുന്നതിൽ രോഗികളും അല്ലെങ്കിൽ മാതാപിതാക്കളും വ്യത്യസ്തരായിരിക്കും. കാര്യജ്ഞാനത്തോടെ (അപകടങ്ങൾ⁄പ്രയോജനങ്ങൾ സംബന്ധിച്ച) തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽ അത് അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു വസ്തുതയാണ്.
രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച് എന്തു പറയാൻ കഴിയും? വസ്തുതകൾ നിഷ്പക്ഷമായി പരിശോധിക്കുന്ന ഏതൊരാൾക്കും രക്തപ്പകർച്ചയിൽ വലിയ അപകടം ഉൾപ്പെട്ടിരിക്കുന്നു എന്നതു നിഷേധിക്കാനാവില്ല. മസാച്ചുസെറ്റ്സ് ജനറൽ ആശുപത്രിയിലെ ട്രാൻസ്ഫ്യൂഷൻ സർവീസ് വിഭാഗത്തിന്റെ ഡയറക്ടർ ഡോ. ചാൾസ് ഹഗ്ഗിൻസ് ഇങ്ങനെ വ്യക്തമാക്കി: “രക്തത്തെ അപകടവിമുക്തമാക്കാനുള്ള ഇത്രയേറെ സംവിധാനങ്ങൾ മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ല. എന്നിരുന്നാലും അതു സുരക്ഷിതമല്ലാത്ത ഒന്നുതന്നെയായി വീക്ഷിക്കപ്പെടണം. വൈദ്യശാസ്ത്രത്തിൽ നാം ഉപയോഗിക്കുന്ന ഏറ്റവും അപകടകരമായ വസ്തു അതാണ്.”—ദ ബോസ്റ്റൺ ഗ്ലോബ് മാഗസിൻ, 1990 ഫെബ്രുവരി 4.
നല്ല കാരണത്തോടെ, വൈദ്യശാസ്ത്രരംഗത്തു പ്രവർത്തിക്കുന്നവർ ഇപ്രകാരം ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു: “രക്തപ്പകർച്ചയുടെ കാര്യത്തിൽ പ്രയോജന⁄അപകട അപഗ്രഥനത്തിലെ അപകടത്തിന്റെ വശം നാം ഒന്ന് പുനർവിചിന്തനം ചെയ്യുകയും പകരചികിത്സാരീതികൾ തേടുകയും ചെയ്യേണ്ടത് അനിവാര്യമാണ്.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—പെരിഓപ്പറേറ്റീവ് റെഡ് സെൽ ട്രാൻസ്ഫ്യൂഷൻ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് കോൺഫറൻസ്, 1988 ജൂൺ 27-29.
രക്തം ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ അല്ലെങ്കിൽ അപകടങ്ങൾ സംബന്ധിച്ച് ഡോക്ടർമാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നേക്കാം. ഒരു ഡോക്ടർ അനേകം രക്തപ്പകർച്ചകൾ നടത്തിയേക്കാം, അപകടം ഉണ്ടെങ്കിലും അവ തക്ക മൂല്യമുള്ളതാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നുമുണ്ടാകാം. എന്നാൽ മറ്റൊരു ഡോക്ടർ രക്തം കൂടാതെ ചികിത്സിച്ചു നല്ല ഫലങ്ങൾ കൈവരിച്ചിട്ടുള്ളതിനാൽ രക്തപ്പകർച്ചയിലെ അപകടങ്ങൾ ന്യായീകരിക്കത്തക്കതല്ലെന്നു വിചാരിച്ചേക്കാം. എന്നിരുന്നാലും അന്തിമമായി രോഗിയോ രോഗിയുടെ പിതാവോ മാതാവോ ആയ നിങ്ങളാണു തീരുമാനമെടുക്കേണ്ടത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? എന്തുകൊണ്ടെന്നാൽ നിങ്ങളുടെ (അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ) ശരീരവും ജീവനും സദാചാരമൂല്യങ്ങളും ഏറ്റവും പ്രധാനമായി ദൈവവുമായുള്ള ബന്ധവും, ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ അവകാശം അംഗീകരിക്കപ്പെട്ടിരിക്കുന്നു
ഇന്ന് അനേകം സ്ഥലങ്ങളിൽ, രോഗിക്ക് താൻ ഏതു ചികിത്സ സ്വീകരിക്കുമെന്നു തീരുമാനിക്കാനുള്ള അവകാശമുണ്ട്, ഈ അവകാശമാകട്ടെ ധ്വംസിക്കപ്പെടാനാകാത്ത ഒന്നാണ്. “കാര്യജ്ഞാനത്തോടെയുള്ള സമ്മതം സംബന്ധിച്ച നിയമം താഴെപ്പറയുന്ന രണ്ടു സംഗതികളിൽ അധിഷ്ഠിതമാണ്: ഒന്ന്, ശുപാർശ ചെയ്യപ്പെടുന്ന ചികിത്സയെപ്പറ്റി കാര്യജ്ഞാനത്തോടെയുള്ള ഒരു തിരഞ്ഞെടുപ്പു നടത്താൻ മതിയായ വിവരങ്ങൾ ലഭിക്കുന്നതിനു രോഗിക്ക് അവകാശമുണ്ട്; രണ്ട്, രോഗിക്കു ഡോക്ടറുടെ ശുപാർശ സ്വീകരിക്കാനോ തള്ളിക്കളയാനോ തീരുമാനിക്കാവുന്നതാണ്. . . . വേണം എന്നു പറയാനുള്ളതുപോലെ വേണ്ട എന്നു പറയാനും, വേണമെന്നു പറയുമ്പോൾതന്നെ ചില വ്യവസ്ഥകൾ വെക്കാനും രോഗിക്ക് അവകാശമുള്ളതായി കണക്കാക്കുന്നില്ലെങ്കിൽ കാര്യജ്ഞാനത്തോടെയുള്ള സമ്മതമെന്ന ആശയം നിരർഥകമാകുമെന്നുതന്നെ പറയാം.”—ഇൻഫോംഡ് കൺസെന്റ്—ലീഗൽ തിയറി ആൻഡ് ക്ലിനിക്കൽ പ്രാക്ടീസ്, 1987. a
തങ്ങളുടെ ഈ അവകാശം ഉപയോഗപ്പെടുത്താൻ ശ്രമിച്ചപ്പോൾ ചില രോഗികൾക്ക് എതിർപ്പിനെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. തുടക്കത്തിൽ പരാമർശിച്ചതുപോലുള്ള ഒരു സാഹചര്യത്തിൽ, ടോൺസിൽ ശസ്ത്രക്രിയയെയോ ആന്റിബയോട്ടിക്കുകളെയോ സംബന്ധിച്ചു ശക്തമായ വികാരങ്ങളുള്ള ഒരു സുഹൃത്തിൽനിന്നായിരിക്കാം എതിർപ്പുണ്ടായത്. അല്ലെങ്കിൽ താൻ നൽകിയ ഉപദേശം ശരിയാണെന്ന തികഞ്ഞ ബോധ്യമുള്ള ഡോക്ടറിൽനിന്നായിരിക്കാം. നിയമപരമോ സാമ്പത്തികമോ ആയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതരിൽ ഒരാൾപോലും വിയോജിപ്പു പ്രകടിപ്പിച്ചെന്നുവരാം.
“പല ഓർത്തോപീഡിക് സർജന്മാരും [സാക്ഷികളായ] രോഗികൾക്കു ശസ്ത്രക്രിയ നടത്തേണ്ടെന്നു തീരുമാനിക്കാറുണ്ട്,” ഡോ. കാൾ എൽ. നെൽസൺ പറയുന്നു. “ഏതൊരു ചികിത്സാരീതിയും വേണ്ടെന്നു വെക്കാനുള്ള അവകാശം രോഗിക്കുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു. രക്തപ്പകർച്ചപോലുള്ള ഏതെങ്കിലും പ്രത്യേക ചികിത്സാനടപടി ഒഴിവാക്കിക്കൊണ്ട് സുരക്ഷിതമായി ശസ്ത്രക്രിയ നടത്താൻ സാങ്കേതികമായി സാധിക്കുമെങ്കിൽ അത് ഒരു ചികിത്സാരീതിയായി അംഗീകരിക്കപ്പെടണം.”—ദ ജേർണൽ ഓഫ് ബോൺ ആൻഡ് ജോയിന്റ് സർജറി, 1986 മാർച്ച്.
ഒരു ചികിത്സാരീതിയിൽ ഒരു ഡോക്ടർക്കു നൈപുണ്യം ഇല്ലെങ്കിൽ ആ രീതി അവലംബിക്കാൻ പരിഗണനയുള്ള ഒരു രോഗി അദ്ദേഹത്തിന്റെമേൽ സമ്മർദം ചെലുത്തുകയില്ല. എന്നാൽ ഡോ. നെൽസൺ അഭിപ്രായപ്പെട്ടപ്രകാരം, അർപ്പണബോധമുള്ള പല ഡോക്ടർമാർക്കും രോഗികളുടെ വിശ്വാസങ്ങളെ കണക്കിലെടുക്കാൻ സാധിക്കും. ഒരു ജർമൻ ഉദ്യോഗസ്ഥൻ ഇപ്രകാരം ഉപദേശിച്ചു: “യഹോവയുടെ സാക്ഷികളുടെ കാര്യത്തിൽ എല്ലാ ചികിത്സാരീതികളും തനിക്ക് ഉപയോഗിക്കാൻ കഴിയില്ലല്ലോയെന്നു ന്യായവാദം ചെയ്തുകൊണ്ട് . . . അവർക്കു സഹായം നിഷേധിക്കാൻ ഒരു ഡോക്ടർക്കു സാധിക്കില്ല. തന്റെ മുമ്പിലുള്ള മാർഗങ്ങൾ പരിമിതമാണെങ്കിൽപ്പോലും സഹായം നൽകാനുള്ള കടമ അദ്ദേഹത്തിനുണ്ട്.” (ഡെർ ഫ്രോയെനാർസ്റ്റ്, 1983 മേയ്-ജൂൺ) അതുപോലെതന്നെ ആശുപത്രികൾ നിലകൊള്ളുന്നതു വെറുതെ പണം ഉണ്ടാക്കാനല്ല, മറിച്ച് വേർതിരിവു കാണിക്കാതെ എല്ലാ ആളുകളെയും സേവിക്കാനാണ്. കത്തോലിക്ക ദൈവശാസ്ത്രജ്ഞനായ റിച്ചാർഡ് ജെ. ഡെവിനെ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഒരു രോഗിയുടെ ജീവനും ആരോഗ്യവും നിലനിറുത്താൻ ഒരു ആശുപത്രി എല്ലാ വൈദ്യശ്രമങ്ങളും ചെയ്യണമെങ്കിലും നൽകുന്ന ചികിത്സ [രോഗിയുടെ] മനസ്സാക്ഷിയെ ഹനിക്കുന്നില്ലെന്ന് അത് ഉറപ്പുവരുത്തണം. കൂടാതെ, രോഗിയെ അനുനയിപ്പിച്ചു രക്തം സ്വീകരിപ്പിക്കുന്നതുമുതൽ നിർബന്ധമായി അയാളെ രക്തപ്പകർച്ചയ്ക്കു വിധേയനാക്കാൻ കോടതി ഉത്തരവു സമ്പാദിക്കുന്നതുവരെയുള്ള എല്ലാത്തരം സമ്മർദ തന്ത്രങ്ങളും അത് ഒഴിവാക്കണം.”—ഹെൽത്ത് പ്രോഗ്രസ്സ്, 1989 ജൂൺ.
കോടതിയിലല്ല
വ്യക്തിപരമായ ചികിത്സാപ്രശ്നങ്ങളുമായി എത്താനുള്ള സ്ഥലമല്ല കോടതിയെന്ന് അനേകരും സമ്മതിക്കുന്നു. നിങ്ങൾ ആന്റിബയോട്ടിക് ചികിത്സയാണു തിരഞ്ഞെടുക്കുന്നതെന്നിരിക്കെ നിങ്ങളുടെ ടോൺസിൽ നിർബന്ധമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവു സമ്പാദിക്കുന്നതിന് ആരെങ്കിലും കോടതിയെ സമീപിച്ചാൽ നിങ്ങൾക്ക് എന്തു തോന്നും? ഏറ്റവും നല്ല വൈദ്യശുശ്രൂഷയെന്നു താൻ കരുതുന്നതു നൽകാൻ ഒരു ഡോക്ടർ ആഗ്രഹിച്ചേക്കാം. എന്നാൽ അത് അടിച്ചേൽപ്പിക്കുന്നതിനായി നിയമപരമായ ന്യായീകരണം തേടാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനില്ല. അങ്ങനെ ചെയ്യുന്നെങ്കിൽ അതു നിങ്ങളുടെ മൗലികാവകാശങ്ങൾ അദ്ദേഹം ചവിട്ടിമെതിക്കുന്നതിനു തുല്യമാണ്. ബൈബിൾ, രക്തം വർജിക്കുന്നതിനെയും പരസംഗം ഒഴിവാക്കുന്നതിനെയും ഒരേ ധാർമിക തലത്തിലാണു പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നതിനാൽ ഒരു ക്രിസ്ത്യാനിയെ നിർബന്ധമായി രക്തപ്പകർച്ചയ്ക്കു വിധേയനാക്കുന്നത് ആ വ്യക്തിയെ ബലംപ്രയോഗിച്ചു ലൈംഗികവേഴ്ചയിൽ ഏർപ്പെടുത്തുന്നതിന്—ബലാത്സംഗത്തിന്—തുല്യമാണ്.—പ്രവൃത്തികൾ 15:28, 29.
എന്നാൽ, തന്റെ മതപരമായ അവകാശങ്ങൾ നിമിത്തം രോഗി ഒരു അപകടസാധ്യതയെ അഭിമുഖീകരിക്കാൻ തയ്യാറാകുമ്പോൾ ചില കോടതി അധികാരികൾ അങ്ങേയറ്റം അസ്വസ്ഥരാകുകയും “രക്തം കുത്തിവെക്കുന്നതിനായി നിയമപരമായ ചില പഴുതുകൾ സൃഷ്ടിച്ചെടുക്കുകയും—അവയെ വേണമെങ്കിൽ നിയമപരമായ
കൽപ്പനാസൃഷ്ടികളെന്നു വിളിക്കാം—ചെയ്യുന്നു” എന്ന് ഇൻഫോംഡ് കൺസെന്റ് ഫോർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ (1989) റിപ്പോർട്ടുചെയ്യുന്നു. രോഗി ഗർഭിണിയാണെന്നോ പരിപാലനം ആവശ്യമുള്ള കൊച്ചുകുട്ടികൾ രോഗിക്ക് ഉണ്ടെന്നോ പറഞ്ഞുകൊണ്ട് അവർ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചേക്കാം. “അവ നിയമപരമായ വെറും സങ്കൽപ്പങ്ങളാണ്,” പുസ്തകം പറയുന്നു. “കാര്യപ്രാപ്തിയുള്ള മുതിർന്ന വ്യക്തികൾക്ക് ഒരു ചികിത്സ നിരാകരിക്കാൻ അവകാശമുണ്ട്.”സാക്ഷികളെ രക്തപ്പകർച്ചയ്ക്കു വിധേയരാക്കാൻ നിർബന്ധം പിടിക്കുന്ന ചിലർ, സാക്ഷികൾ എല്ലാ ചികിത്സകളും നിരാകരിക്കുന്നില്ലെന്ന വസ്തുത അവഗണിച്ചുകളയുന്നു. അപകടം നിറഞ്ഞതെന്നു വിദഗ്ധർപോലും വിശേഷിപ്പിക്കുന്ന ഒരു ചികിത്സാരീതി മാത്രമേ അവർ തള്ളിക്കളയുന്നുള്ളൂ. സാധാരണമായി ഒരു ചികിത്സാപ്രശ്നം പലവിധങ്ങളിൽ കൈകാര്യം ചെയ്യാൻ കഴിയും. ഒരു ചികിത്സാവിധിക്ക് ഒരു പ്രത്യേക അപകടമുണ്ടെങ്കിൽ മറ്റൊന്നിന് വേറൊരു അപകടമുണ്ട്. ഇതിൽ ഏതു തിരഞ്ഞെടുക്കുന്നതാണു നിങ്ങൾക്ക് “ഏറ്റവും നല്ലത്” എന്ന് സർവാധികാരത്തോടെ നിർണയിക്കാൻ ഒരു കോടതിക്കോ ഡോക്ടർക്കോ കഴിയുമോ? അതു തീരുമാനിക്കേണ്ടതു നിങ്ങൾതന്നെയാണ്. തങ്ങൾക്കുവേണ്ടി മറ്റാരും തീരുമാനം എടുക്കേണ്ടെന്ന കാര്യത്തിൽ യഹോവയുടെ സാക്ഷികൾക്ക് ഉറച്ച നിലപാടാണുള്ളത്. അതു ദൈവമുമ്പാകെയുള്ള അവരുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്.
നിങ്ങൾ അങ്ങേയറ്റം വെറുക്കുന്ന ഒരു ചികിത്സ ഒരു കോടതി നിങ്ങളുടെമേൽ അടിച്ചേൽപ്പിച്ചാൽ അതു നിങ്ങളുടെ മനസ്സാക്ഷിയെയും അങ്ങേയറ്റം പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകമായ ജീവിച്ചിരിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെത്തന്നെയും എങ്ങനെ ബാധിച്ചേക്കാം? ഡോ. കോൺറാഡ് ഡ്രെബിഞ്ചർ ഇപ്രകാരം എഴുതി: “ഒരു രോഗിയെ ശാരീരികമായി ചികിത്സിക്കുകയും അതേസമയം അയാളുടെ മനസ്സിനു മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്യത്തക്കവിധം അയാളുടെ മനസ്സാക്ഷിയെ ചവിട്ടിമെതിച്ചുകൊണ്ട് ഒരു പ്രത്യേക ചികിത്സ അയാളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നെങ്കിൽ അതിനു പ്രേരിപ്പിക്കുന്ന ഘടകം തീർച്ചയായും വഴിവിട്ട വൈദ്യശാസ്ത്ര തൃഷ്ണയായിരിക്കും.”—ഡെർ പ്രാക്റ്റിസ്ചെ ആർസ്റ്റ്, 1978 ജൂലൈ.
കുട്ടികൾക്കു സ്നേഹപൂർവകമായ ശുശ്രൂഷ
രക്തം സംബന്ധിച്ച കോടതിക്കേസുകളിൽ മുഖ്യമായി കുട്ടികളാണ് ഉൾപ്പെടുന്നത്. ചില സന്ദർഭങ്ങളിൽ സ്നേഹധനരായ മാതാപിതാക്കൾ രക്തംകൂടാതെയുള്ള ചികിത്സ ആദരപൂർവം ആവശ്യപ്പെട്ടപ്പോൾ വൈദ്യശാസ്ത്ര രംഗത്തു പ്രവർത്തിക്കുന്ന ചിലർ രക്തം നൽകുന്നതിനു കോടതിയുടെ പിന്തുണ തേടിയിട്ടുണ്ട്. കുട്ടികൾക്കുനേരെയുള്ള ദ്രോഹപ്രവൃത്തികൾ അല്ലെങ്കിൽ അവരോടുള്ള അവഗണന തടയാനുള്ള നിയമങ്ങളെയും കോടതി നടപടികളെയും ക്രിസ്ത്യാനികൾ അംഗീകരിക്കുന്നു. മാതാപിതാക്കൾ കുട്ടികളോടു മൃഗീയമായി പെരുമാറിയതിന്റെ അല്ലെങ്കിൽ അവർക്ക് എല്ലാ വൈദ്യസഹായവും നിഷേധിച്ചതിന്റെ റിപ്പോർട്ടുകൾ നിങ്ങൾ വായിച്ചിട്ടുണ്ടായിരിക്കാം. എത്ര സങ്കടകരമായ സംഗതി! വ്യക്തമായും അത്തരത്തിൽ അവഗണിക്കപ്പെടുന്ന ഒരു കുട്ടിയെ സംരക്ഷിക്കാൻ ഗവൺമെന്റിന് ഇടപെടാം, ഇടപെടുകയും വേണം. എന്നാൽ, സ്നേഹനിധികളായ മാതാപിതാക്കൾ ഉയർന്ന ഗുണനിലവാരമുള്ള രക്തരഹിത ചികിത്സാരീതികൾ ആവശ്യപ്പെടുമ്പോൾ അത് എത്ര വ്യത്യസ്തമായ ഒരു സാഹചര്യമാണെന്ന് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളു.
സാധാരണമായി ഇത്തരം കോടതിക്കേസുകൾ ആശുപത്രിയിൽ കിടക്കുന്ന ഒരു കുട്ടിയെ കേന്ദ്രീകരിച്ചുള്ളവയാണ്. അങ്ങനെയെങ്കിൽ, ആ കുട്ടി ആശുപത്രിയിലെത്തിയത് എങ്ങനെയാണ്, എന്തിനാണ്? കുട്ടിയോടു താത്പര്യമുള്ള മാതാപിതാക്കളാണ് നല്ല വൈദ്യശുശ്രൂഷ ലഭിക്കുന്നതിനുവേണ്ടി കുട്ടിയെ അവിടെ എത്തിച്ചത് എന്നതിൽ സംശയമില്ല. യേശുവിനു കുട്ടികളോട് ഉണ്ടായിരുന്നതുപോലെതന്നെ ക്രിസ്തീയ മാതാപിതാക്കൾക്കും തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ താത്പര്യമുണ്ട്. ‘ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ [ആർദ്രമായി] പോറ്റുന്നതിനെ’ക്കുറിച്ചു ബൈബിൾ പറയുന്നു. യഹോവയുടെ സാക്ഷികൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളോട് അത്തരത്തിലുള്ള ആഴമായ സ്നേഹമുണ്ട്.—1 തെസ്സലൊനീക്യർ 2:7; മത്തായി 7:11; 19:13-15.
സ്വാഭാവികമായും എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ സുരക്ഷിതത്വത്തെയും ജീവനെയും ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കാറുണ്ട്: വീട്ടിൽ ഗ്യാസ് ഉപയോഗിക്കണമോ? കാറിൽ ദീർഘനേരം യാത്ര ചെയ്യേണ്ടതുണ്ടെങ്കിൽ കുട്ടിയെ കൂട്ടത്തിൽ കൊണ്ടുപോകണമോ? അവനെ വെള്ളത്തിൽ നീന്താൻ അനുവദിക്കണമോ? അത്തരം കാര്യങ്ങളിൽ അപകടസാധ്യത ഉൾപ്പെട്ടിരിക്കുന്നു, ജീവാപായസാധ്യതപോലും. എന്നാൽ മാതാപിതാക്കളുടെ വിവേചന പ്രാപ്തിയെ സമൂഹം അംഗീകരിക്കുന്നു. അതുകൊണ്ട് കുട്ടികളെ ബാധിക്കുന്ന മിക്ക കാര്യങ്ങളിലുംതന്നെ തീരുമാനമെടുക്കാനുള്ള മുഖ്യ ഉത്തരവാദിത്വം മാതാപിതാക്കൾക്കു നൽകപ്പെട്ടിരിക്കുന്നു.
1979-ൽ യു.എസ്. സുപ്രീംകോടതി വ്യക്തമായി ഇങ്ങനെ പ്രസ്താവിച്ചു: “ജീവിതത്തിലെ പ്രയാസകരമായ തീരുമാനങ്ങളെടുക്കുന്നതിന് ഒരു കുട്ടിക്ക് ഇല്ലാത്ത പക്വതയും അനുഭവപരിചയവും വിവേചനാശേഷിയും മാതാപിതാക്കൾക്കുണ്ടെന്ന അനുമാനത്തിന്മേലാണ് കുടുംബത്തെ സംബന്ധിച്ചുള്ള [കോടതി]നിയമത്തിന്റെ സങ്കൽപ്പം നിലനിൽക്കുന്നത്. . . . [വൈദ്യശാസ്ത്രപരമായ ഒരു സംഗതിയിൽ] ഒരു പിതാവോ മാതാവോ കൈക്കൊള്ളുന്ന തീരുമാനത്തിൽ അപകടസാധ്യത ഉൾപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ടുമാത്രം ആ തീരുമാനമെടുക്കാനുള്ള അധികാരം മാതാപിതാക്കളിൽനിന്നു താനേ നീങ്ങിപ്പോയി ഗവൺമെന്റിന്റെ ഒരു ഏജൻസിയിലോ ഉദ്യോഗസ്ഥനിലോ നിക്ഷിപ്തമാകുന്നില്ല.”—പർഹാം v. ജെ. ആർ.
അതേവർഷം ന്യൂയോർക്ക് അപ്പീൽ കോടതി ഇങ്ങനെയൊരു വിധി പ്രസ്താവിച്ചു: “ഒരു കുട്ടിക്കു മതിയായ വൈദ്യശുശ്രൂഷ ലഭിക്കാതെ പോകുന്നുണ്ടോയെന്നു തീരുമാനിക്കുന്നതിനുള്ള ഏറ്റവും പ്രധാന ഘടകം . . . നിലവിലുള്ള സാഹചര്യങ്ങളുടെയെല്ലാം വെളിച്ചത്തിൽ മാതാപിതാക്കൾ സ്വീകാര്യമായ ഒരു ചികിത്സ കുട്ടിക്കു ലഭ്യമാക്കിയിട്ടുണ്ടോ എന്നതാണ്. മാതാപിതാക്കൾ എടുത്ത തീരുമാനം ‘ശരിയായിരുന്നോ’ അതോ ‘തെറ്റായിരുന്നോ’ എന്ന അന്വേഷണത്തിന് ഇവിടെ പ്രസക്തിയില്ല. എന്തുകൊണ്ടെന്നാൽ വൈദ്യചികിത്സയുടെ ഇന്നത്തെ അവസ്ഥവെച്ചു നോക്കിയാൽ അതു വലിയ പുരോഗതികൾ കൈവരിച്ചിട്ടുണ്ടെങ്കിലും, അങ്ങനെയുള്ള കൃത്യമായ നിഗമനങ്ങളിൽ എത്തുക അസാധ്യമാണെന്നുതന്നെ പറയാം. തന്നെയുമല്ല, ഒരു കോടതിക്കു മാതാപിതാക്കളുടെ സ്ഥാനം കൈയേൽക്കാനും സാധിക്കില്ല.”—ഇൻ റേ ഹോഫ്ബോർ.
ശസ്ത്രക്രിയ വേണോ ആന്റിബയോട്ടിക് ചികിത്സ വേണോ എന്നു തീരുമാനിക്കുന്ന മാതാപിതാക്കളുടെ ഉദാഹരണം ഓർക്കുക. ഓരോ ചികിത്സാരീതിക്കും അതിന്റേതായ അപകടവശങ്ങളുണ്ട്. അപകടങ്ങളും പ്രയോജനങ്ങളും മറ്റു ഘടകങ്ങളും തൂക്കിനോക്കി തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വം സ്നേഹമുള്ള മാതാപിതാക്കൾക്കാണുള്ളത്. ഇതിനോടുള്ള ബന്ധത്തിൽ, ഗൈഡ്സ് റ്റു ദ ജഡ്ജ് ഇൻ മെഡിക്കൽ ഓർഡേഴ്സ് അഫക്റ്റിങ് ചിൽഡ്രൻ, എന്ന കൃതി അവലോകനം ചെയ്യപ്പെടേണ്ട ഒന്നാണെന്ന് ഡോക്ടർ ജോൺ സാമുവേൽസ് (അനസ്തേഷ്യോളജി ന്യൂസ്, 1989 ഒക്ടോബർ) അഭിപ്രായപ്പെട്ടു. അത് ഇങ്ങനെ പ്രസ്താവിക്കുന്നു:
“ഒരു ഡോക്ടർക്കു തന്റെ രോഗി മരിക്കുമോ ജീവിച്ചിരിക്കുമോ എന്നു സാമാന്യം ഉറപ്പോടെ മുൻകൂട്ടി പറയാൻ സാധിക്കത്തക്കവണ്ണം വൈദ്യശാസ്ത്രം പുരോഗമിച്ചിട്ടില്ല . . . ചികിത്സാരീതികളിൽ തിരഞ്ഞെടുപ്പ് സാധ്യമാണെങ്കിൽ,—ഉദാഹരണത്തിന് 80 ശതമാനം വിജയസാധ്യതയുള്ള ഒരു നടപടി ഡോക്ടർ ശുപാർശ ചെയ്യുകയും എന്നാൽ മാതാപിതാക്കൾ അതിനോടു യോജിക്കാതിരിക്കുകയും അതേസമയം 40 ശതമാനംമാത്രം വിജയസാധ്യതയുള്ള ഒരു നടപടിയോട് അവർ യോജിക്കുകയും ചെയ്യുന്നെങ്കിൽ—അപകടസാധ്യത കൂടുതലുള്ളതെങ്കിലും മാതാപിതാക്കൾക്ക് എതിർപ്പില്ലാത്ത ഗതിയാണു ഡോക്ടർ സ്വീകരിക്കേണ്ടത്.”
രക്തത്തിന്റെ വൈദ്യശാസ്ത്രപരമായ ഉപയോഗവുമായി ബന്ധപ്പെട്ട് മരണകരമായ അനേകം അപകടങ്ങൾ ഉയർന്നുവന്നിരിക്കുന്നതിനാലും ഫലകരമായ പകരചികിത്സകൾ ലഭ്യമായിരിക്കുന്നതിനാലും രക്തപ്പകർച്ച ഒഴിവാക്കുന്നതായിരിക്കില്ലേ അപകടം കുറഞ്ഞ രീതി?
സ്വാഭാവികമായും തങ്ങളുടെ കുട്ടിക്കു ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ ക്രിസ്ത്യാനികൾ പല ഘടകങ്ങൾ തൂക്കിനോക്കുന്നു. രക്തം ഉപയോഗിച്ചാലും ഇല്ലെങ്കിലും എല്ലാ ശസ്ത്രക്രിയകൾക്കും അവയുടേതായ അപകടസാധ്യതകളുണ്ട്. സുരക്ഷിതത്വം സംബന്ധിച്ചു പൂർണ ഉറപ്പുനൽകാൻ ഏതെങ്കിലും ശസ്ത്രക്രിയാവിദഗ്ധനു കഴിയുമോ? സാക്ഷികളായ കുട്ടികളിൽ രക്തം കൂടാതെ ശസ്ത്രക്രിയ നടത്തുന്നതിൽ വിദഗ്ധരായ ഡോക്ടർമാർ നല്ല വിജയം കൈവരിച്ചിട്ടുണ്ടെന്നു മാതാപിതാക്കൾക്ക് അറിവുണ്ടായിരിക്കാം. അതുകൊണ്ട് ഒരു ഡോക്ടർക്കോ ആശുപത്രി അധികൃതരിൽ ആർക്കെങ്കിലുമോ മറിച്ചെന്തെങ്കിലും താത്പര്യമായിരിക്കാം ഉള്ളതെങ്കിലും സമ്മർദത്തിനിടയാക്കുന്നതും സമയനഷ്ടം വരുത്തുന്നതുമായ ഒരു നിയമയുദ്ധത്തിനു പോകുന്നതിനു പകരം കുട്ടിയെ സ്നേഹിക്കുന്ന ആ മാതാപിതാക്കളുമായി സഹകരിക്കുന്നതായിരിക്കില്ലേ ന്യായയുക്തം? അല്ലെങ്കിൽ ഇത്തരം ചികിത്സ നടത്തി പരിചയമുള്ളവരും അതിനു മനസ്സുള്ളവരുമായ ചികിത്സകരുള്ള ഒരു ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കു കുട്ടിയെ മാറ്റാൻ കഴിഞ്ഞേക്കും. വാസ്തവത്തിൽ ഗുണമേന്മയുള്ള ചികിത്സ, രക്തം കൂടാതെയുള്ള ചികിത്സയായിരിക്കാനാണ് ഏറെ സാധ്യത. എന്തുകൊണ്ടെന്നാൽ നാം നേരത്തേ കണ്ടുകഴിഞ്ഞതുപോലെ അത് ‘വൈദ്യശാസ്ത്രപരവും വൈദ്യശാസ്ത്രേതരവും ആയ ന്യായമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ’ കുടുംബത്തെ സഹായിക്കും.
[അടിക്കുറിപ്പുകൾ]
a അനുബന്ധത്തിൽ 30-31 പേജുകളിൽ പുനർമുദ്രണം ചെയ്തിരിക്കുന്ന, “രക്തം: തിരഞ്ഞെടുപ്പും മനസ്സാക്ഷിയും ആരുടേത്?” എന്ന വൈദ്യശാസ്ത്ര ലേഖനം കാണുക.
[18-ാം പേജിലെ ചതുരം]
നിയമപരമായ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കുന്നു
‘രക്തം നൽകാൻവേണ്ടി ഒരു കോടതിവിധി സമ്പാദിക്കാൻ ചില ഡോക്ടർമാരും ആശുപത്രി അധികൃതരും തിടുക്കം കൂട്ടുന്നത് എന്തിനാണെന്നു നിങ്ങൾ ചിന്തിച്ചേക്കാം. ചില സ്ഥലങ്ങളിൽ ഒരു സാധാരണ കാരണം നിയമപരമായ ഉത്തരവാദിത്വം സംബന്ധിച്ചുള്ള ഭയമാണ്.
യഹോവയുടെ സാക്ഷികൾ രക്തരഹിത ചികിത്സ തിരഞ്ഞെടുക്കുമ്പോൾ അത്തരമൊരു ഭയത്തിന് അടിസ്ഥാനമില്ല. ആൽബർട്ട് ഐൻസ്റ്റീൻ കോളജ് ഓഫ് മെഡിസിനിലെ (യു.എസ്.എ.) ഒരു ഡോക്ടർ ഇപ്രകാരം എഴുതുന്നു: “മിക്ക [സാക്ഷികളും] ഡോക്ടർമാരെയും ആശുപത്രികളെയും നിയമപരമായ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ഫാറം യാതൊരു മടിയും കൂടാതെ ഒപ്പിട്ടുതരുന്നു. അനേകരും ഒരു മെഡിക്കൽ അലേർട്ട് [കാർഡ്] കൊണ്ടുനടക്കുന്നു. ശരിയായ തീയതിയും ഒപ്പും ഉള്ള, ‘രക്ത ഉത്പന്നങ്ങൾ സ്വീകരിക്കാനുള്ള വിസമ്മത’ ഫാറം നിയമസാധുതയുള്ള ഒരു കരാറാണ്.”—അനസ്ത്യേഷ്യോളജി ന്യൂസ്, 1989 ഒക്ടോബർ.
അതേ, തങ്ങൾ ആവശ്യപ്പെടുന്ന രക്തരഹിത ചികിത്സ നടപ്പാക്കുകവഴി ഡോക്ടറോ ആശുപത്രിയോ നിയമപരമായ ഉത്തരവാദിത്വത്തിൻകീഴിൽ ആകുകയില്ല എന്നതിന് യഹോവയുടെ സാക്ഷികൾ സഹകരണമനോഭാവത്തോടെ നിയമപരമായ ഉറപ്പു നൽകുന്നു. വൈദ്യശാസ്ത്രവിദഗ്ധരുടെ ശുപാർശപ്രകാരം ഓരോ സാക്ഷിയും ഒരു മെഡിക്കൽ ഡോക്യുമെന്റ് കാർഡ് കൊണ്ടുനടക്കുന്നു. വർഷംതോറും പുതുക്കപ്പെടുന്ന ഈ കാർഡിൽ ആ വ്യക്തിയുടെയും സാക്ഷികളുടെയും—മിക്കപ്പോഴും ഇവർ അടുത്ത ബന്ധുക്കളായി രിക്കും—ഒപ്പുകളുണ്ടായിരിക്കും.
കാനഡയിലെ ഒൺടേറിയോ സുപ്രീം കോടതി 1990 മാർച്ചിൽ അത്തരമൊരു രേഖയെപ്പറ്റി അനുകൂലമായി അഭിപ്രായം പറഞ്ഞുകൊണ്ട് വിധിയെഴുതി: “ഡോക്ടറുമായുള്ള കരാറിൽ ഒരു ലിഖിത നിയന്ത്രണം വെക്കുന്നതിനായി കാർഡുടമയ്ക്കു നിയമാനുസൃതമായി എടുക്കാൻ കഴിയുന്ന നിലപാടിന്റെ രേഖാമൂലമായ പ്രഖ്യാപനമാണ് ഈ കാർഡ്.” മെഡിസിൻസ്ക് എറ്റിക്കിൽ (1985) പ്രൊഫസർ ദാനിയേൽ ആൻഡേർസൺ ഇപ്രകാരം എഴുതി: “താൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നും ഏതു സാഹചര്യത്തിലായാലും തനിക്കു രക്തം വേണ്ടെന്നും രോഗി സംശയത്തിനിടയില്ലാത്തവണ്ണം എഴുതിത്തന്നിട്ടുണ്ടെങ്കിൽ അയാൾ അതു വാക്കാൽ പറഞ്ഞാലെന്നതുപോലെ അയാളുടെ ആഗ്രഹത്തെ മാനിക്കാൻ രോഗിയുടെ സ്വനിർണയാവകാശത്തോടുള്ള ആദരവ് ആവശ്യപ്പെടുന്നു.”
സാക്ഷികൾ ആശുപത്രിയിലെ സമ്മതപത്രങ്ങളും ഒപ്പിട്ടുകൊടുക്കുന്നു. ജർമനിയിലെ ഫ്രൈബർഗിലുള്ള ഒരു ആശുപത്രിയിൽ ഉപയോഗിക്കപ്പെടുന്ന സമ്മതപത്രത്തിൽ, ഡോക്ടർക്ക് താൻ രോഗിയോടു ചികിത്സയെപ്പറ്റി പറഞ്ഞ വിവരങ്ങൾ രേഖപ്പെടുത്താൻ ഇടമുണ്ട്. കൂടാതെ ഡോക്ടറുടെയും രോഗിയുടെയും ഒപ്പുകൾക്കു മുകളിലായി പത്രത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “യഹോവയുടെ സാക്ഷികളുടെ മതസംഘടനയിലെ ഒരംഗമെന്ന നിലയിൽ എന്റെ ശസ്ത്രക്രിയയ്ക്കിടയിൽ അന്യരക്തമോ രക്തഘടകങ്ങളോ ഉപയോഗിക്കാൻ ഞാൻ യാതൊരു കാരണവശാലും സമ്മതിക്കുന്നില്ല. രക്തവാർച്ചമൂലം ഉണ്ടായേക്കാവുന്ന കുഴപ്പങ്ങൾ, ആസൂത്രണം ചെയ്തിരിക്കുന്നതും ആവശ്യമായിരിക്കുന്നതുമായ [രക്തരഹിത] നടപടിയെ കൂടുതൽ അപകടസാധ്യതയുള്ളത് ആക്കിത്തീർക്കുന്നെന്നു ഞാൻ തിരിച്ചറിയുന്നു. വിശേഷിച്ചും ഇതിനെപ്പറ്റി പൂർണമായ വിശദീകരണം ലഭിച്ചശേഷം അന്യരക്തമോ രക്തഘടകങ്ങളോ ഉപയോഗിക്കാതെതന്നെ ആവശ്യമായ ശസ്ത്രക്രിയ നടത്താൻ ഞാൻ അഭ്യർഥിക്കുന്നു.”—ഹെർസ് ക്രീസ്ലാഫ്, 1987 ആഗസ്റ്റ്.
വാസ്തവത്തിൽ രക്തം ഉപയോഗിക്കാതെയുള്ള ചികിത്സാനടപടിയാണു സാധ്യതയനുസരിച്ച് അപകടം കുറഞ്ഞത്. എന്നാൽ ആശയം ഇതാണ്: സാക്ഷികളായ രോഗികൾ വൈദ്യശാസ്ത്രരംഗത്തു പ്രവർത്തിക്കുന്നവരെ അനാവശ്യമായ ഉത്കണ്ഠകളിൽനിന്നു സന്തോഷപൂർവം ഒഴിവാക്കുന്നു. അങ്ങനെ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലിയുമായി—സുഖം പ്രാപിക്കാൻ ആളുകളെ സഹായിക്കുന്നതുമായി—മുമ്പോട്ടു പോകാൻ വൈദ്യശാസ്ത്ര പ്രവർത്തകർക്കു കഴിയും. “യഹോവയുടെ സാക്ഷികളിൽ മേജർ ഉദര ശസ്ത്രക്രിയകൾ” (ഇംഗ്ലീഷ്) എന്ന കൃതിയിൽ ഡോ. ആഞ്ജലോസ് എ. കാമ്പൂറിസ് പ്രകടമാക്കിയ പ്രകാരം ഈ സഹകരണം എല്ലാവർക്കും പ്രയോജനം ചെയ്യുന്നു:
“ശസ്ത്രക്രിയയ്ക്കിടയിലോ അതിനുശേഷമോ എന്തുതന്നെ സംഭവിച്ചാലും ശസ്ത്രക്രിയയ്ക്കു മുമ്പുള്ള കരാർ പാലിക്കാൻ തങ്ങൾക്കു ബാധ്യതയുള്ളതായി ശസ്ത്രക്രിയാവിദഗ്ധർ കണക്കാക്കുകയും അതിനോടു പറ്റിനിൽക്കുകയും വേണം. രോഗികൾക്കു ശസ്ത്രക്രിയയോട് ഒരു ക്രിയാത്മക മനോഭാവമുണ്ടായിരിക്കാൻ അതു സഹായിക്കുന്നു. കൂടാതെ ശസ്ത്രക്രിയാവിദഗ്ധനെ സംബന്ധിച്ച്, തന്റെ കർമം ഏറ്റവും നല്ല രീതിയിൽ അനുഷ്ഠിക്കാനും രോഗിയുടെ ഉത്തമ ക്ഷേമം മുൻനിറുത്തി പ്രവർത്തിക്കാനും പ്രാപ്തനാകത്തക്കവിധം അദ്ദേഹത്തിന്റെ ശ്രദ്ധ നിയമപരവും താത്ത്വികവുമായ കാര്യങ്ങളിൽനിന്നു ശസ്ത്രക്രിയാപരവും സാങ്കേതികവുമായ കാര്യങ്ങളിലേക്കു തിരിക്കുകയും ചെയ്യുന്നു.”—ദി അമേരിക്കൻ സർജൻ, 1987 ജൂൺ.
[19-ാം പേജിലെ ചതുരം]
“ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട ചെലവുകൾ വർധിക്കാനുള്ള ഒരു മുഖ്യ കാരണം വൈദ്യശാസ്ത്ര സാങ്കേതികവിദ്യയുടെ അതിരുകടന്ന ഉപയോഗമാണ്. . . . രക്തപ്പകർച്ച അതിന്റെ ചെലവും ഉയർന്ന അപകടസാധ്യതയും നിമിത്തം വിശേഷാൽ ശ്രദ്ധേയമാണ്. അമേരിക്കൻ ജോയിന്റ് കമ്മീഷൻ ഓൺ എക്രെഡിറ്റേഷൻ ഓഫ് ഹോസ്പിറ്റൽസ് രക്തപ്പകർച്ചയെ “നൽകപ്പെടുന്ന അളവനുസരിച്ച് അപകടസാധ്യതയും പിശകുപറ്റാനുള്ള സാധ്യതയും വർധിക്കുന്ന” ചികിത്സകളുടെ പട്ടികയിലാക്കി.—“ട്രാൻസ്ഫ്യൂഷൻ,” 1989 ജൂലൈ-ആഗസ്റ്റ്.
[20-ാം പേജിലെ ചതുരം]
ഐക്യനാടുകൾ: “രോഗിയുടെ സമ്മതം ആവശ്യമായിരിക്കുന്നതിന്റെ പിന്നിലെ ധാർമിക തത്ത്വം വ്യക്തിക്കു സ്വനിർണയാവകാശമുണ്ട് എന്നതാണ്, അതായത് ഒരുവന്റെ ജീവനെ സംബന്ധിച്ച തീരുമാനങ്ങൾ, ഉൾപ്പെട്ടിരിക്കുന്ന വ്യക്തിതന്നെ എടുക്കണം. രോഗിയുടെ സമ്മതമില്ലാതെ നൽകുന്ന ചികിത്സ ഒരു അക്രമപ്രവർത്തനമാണ്, അയാളുടെ സമ്മതം വാങ്ങേണ്ടതു നിയമപരമായി പ്രധാനമായിരിക്കുന്നത് അതുകൊണ്ടാണ്.”—“ഇൻഫോംഡ് കൺസെന്റ് ഫോർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ,” 1989.
ജർമനി: “സഹായം നൽകുക, ജീവൻ നിലനിറുത്തുക എന്ന തത്ത്വത്തെക്കാൾ പ്രധാനമാണ് സ്വനിർണയത്തിനുള്ള രോഗിയുടെ അവകാശം. അതുകൊണ്ട്: രോഗിയുടെ ഇഷ്ടത്തിനു വിപരീതമായി അയാളെ രക്തപ്പകർച്ചയ്ക്കു വിധേയനാക്കാൻ പാടില്ല.”—“ഹെർസ് ക്രീസ്ലോഫ്,” 1987 ആഗസ്റ്റ്.
ജപ്പാൻ: “വൈദ്യശാസ്ത്രലോകത്തിൽ ‘പരിപൂർണമായ’ യാതൊന്നുമില്ല. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വഴിയാണ് ഏറ്റവും നല്ലതെന്നു ഡോക്ടർമാർ വിശ്വസിക്കുന്നു, അവർ അതു പിൻപറ്റുന്നു. എന്നാൽ അവർ അതിന്റെ എല്ലാ വിശദാംശങ്ങളും ‘പരിപൂർണമാണ്’ എന്ന രീതിയിൽ രോഗികളുടെമേൽ അടിച്ചേൽപ്പിക്കരുത്. രോഗികൾക്കും തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.”—“മിനാമി നിഹോൺ ഷിംബൂൺ,” 1985 ജൂൺ 28.
[21-ാം പേജിലെ ചതുരം]
“ഞാൻ നിരീക്ഷിച്ചിട്ടുള്ളതനുസരിച്ച് [യഹോവയുടെ സാക്ഷികളുടെ] കുടുംബങ്ങളിലെ അംഗങ്ങൾ തമ്മിൽ നല്ല അടുപ്പവും സ്നേഹവുമുണ്ട്,” ഡോ. ലോറൻസ് എസ്. ഫ്രാങ്കൽ റിപ്പോർട്ടുചെയ്യുന്നു. “കുട്ടികൾ വിദ്യാഭ്യാസമുള്ളവരാണ്, പരിഗണനയും ആദരവും ഉള്ളവരാണ്. . . . വൈദ്യശാസ്ത്ര അനുശാസനങ്ങളോട് അവർക്കു കൂടുതൽ അനുസരണമുള്ളതായിപ്പോലും കാണുന്നു, തങ്ങളുടെ വിശ്വാസം അനുവദിക്കുന്നിടത്തോളം വൈദ്യശാസ്ത്ര ഇടപെടൽ അംഗീകരിക്കാനുള്ള അവരുടെ ശ്രമത്തിന്റെ പ്രതിഫലനമായിരിക്കാം അത്.”—ഡിപ്പാർട്ട്മെന്റ് ഓഫ് പിഡിയാട്രിക്സ്, എം. ഡി. ആൻഡേഴ്സൺ ഹോസ്പിറ്റൽ ആൻഡ് ട്യൂമർ ഇൻസ്റ്റിറ്റ്യൂട്ട്, ഹ്യൂസ്റ്റൺ, യു.എസ്.എ., 1985.
[22-ാം പേജിലെ ചതുരം]
“തൊഴിലിലെ വൈദഗ്ധ്യത്തിന്റെ പേരിലുള്ള അഹങ്കാരം വൈദ്യശാസ്ത്ര ന്യായബോധത്തെ പുറന്തള്ളുന്നത് അസാധാരണമല്ലെന്നു ഞാൻ ഭയപ്പെടുന്നു,” ഡോ. ജെയിംസ് എൽ. ഫ്ളെച്ചർ ജൂനിയർ അഭിപ്രായപ്പെടുന്നു. “‘ഏറ്റവും നല്ല ചികിത്സകളെന്ന് ഇന്ന്’ കരുതപ്പെടുന്നവ നാളെ പരിഷ്കരിക്കപ്പെടുന്നു അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടുന്നു. ‘മതഭക്തിയുള്ള ഒരു മാതാവോ പിതാവോ’ ആണോ അതോ തന്റെ ചികിത്സാരീതി അത്യന്താപേക്ഷിതമായ ഒന്നാണെന്ന് ഉറച്ചു വിശ്വസിക്കുന്ന അഹങ്കാരിയായ ഒരു ഡോക്ടർ ആണോ കൂടുതൽ അപകടകാരി?”—“പിഡിയാട്രിക്സ്,” 1988 ഒക്ടോബർ.