വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഇല്ല, അങ്ങനെ സംഭവിക്കില്ല!”

“ഇല്ല, അങ്ങനെ സംഭവിക്കില്ല!”

യു.എസ്‌.എ.-യിലെ ന്യൂയോർക്കിലുള്ള ഒരാൾ ഇങ്ങനെ വിവരിക്കുന്നു: “എന്റെ മകൻ ജോനഥൻ കുറച്ചകലെ താമസിക്കുന്ന അവന്റെ കൂട്ടുകാരെ കാണാൻ പോയിരിക്കുകയായിരുന്നു. എന്റെ ഭാര്യ വാലെന്റീനയ്‌ക്ക്‌ അവൻ അവിടെ പോകുന്നത്‌ ഇഷ്ടമായിരുന്നില്ല. വാഹനത്തിരക്ക്‌ വലിയ ഭയമായിരുന്നു അവൾക്ക്‌. പക്ഷേ ജോനഥന്‌ ഇലക്‌ട്രോണിക്‌സ്‌ എന്നുവെച്ചാൽ ജീവനായിരുന്നു, അവന്റെ കൂട്ടുകാർക്കാണെങ്കിൽ ഒരു വർക്ക്‌ഷോപ്പും ഉണ്ടായിരുന്നു. അൽപ്പം പ്രായോഗിക പരിശീലനം നേടുക എന്ന ഉദ്ദേശ്യത്തിലാണ്‌ അവൻ അവരുടെ അടുത്ത്‌ പൊയ്‌ക്കൊണ്ടിരുന്നത്‌. ന്യൂയോർക്കിലെ പശ്ചിമ മൻഹാട്ടനിലുള്ള വീട്ടിലായിരുന്നു ഞാൻ. എന്റെ ഭാര്യ പോർട്ടറിക്കോയിലുള്ള അവളുടെ ബന്ധുക്കളുടെ അടുത്തും. ‘ജോനഥൻ ഉടനെ മടങ്ങിയെത്തും’ എന്നു ഞാൻ കരുതി. പെട്ടെന്ന്‌ ഡോർബെൽ ശബ്ദിച്ചു. ‘അത്‌ അവൻതന്നെ തീർച്ച.’ പക്ഷേ അത്‌ അവനായിരുന്നില്ല. അത്‌ പോലീസും അടിയന്തിര വൈദ്യസഹായ പ്രവർത്തകരുമായിരുന്നു. ‘ഈ ഡ്രൈവിങ്‌ ലൈസൻസ്‌ ആരുടേതാണെന്ന്‌ നിങ്ങൾക്ക്‌ തിരിച്ചറിയാനാകുന്നുണ്ടോ?’ പോലീസ്‌ ഉദ്യോഗസ്ഥൻ ചോദിച്ചു. ‘ഉവ്വ്‌, അത്‌ എന്റെ മകന്റേതാണ്‌, ജോനഥന്റേത്‌.’ ‘ഞങ്ങൾക്കൊരു ദുഃഖവാർത്ത അറിയിക്കാനുണ്ട്‌. ഒരു അപകടമുണ്ടായി, . . . താങ്കളുടെ മകൻ, . . . താങ്കളുടെ മകൻ കൊല്ലപ്പെട്ടു.’ “ഇല്ല, അങ്ങനെ സംഭവിക്കില്ല!” അതായിരുന്നു എന്റെ ആദ്യ പ്രതികരണം. ഞെട്ടിക്കുന്ന ആ ദുരന്തം ഞങ്ങളുടെ ഹൃദയത്തിലുണ്ടാക്കിയ മുറിവ്‌ വർഷങ്ങൾ കഴിഞ്ഞിട്ടും ഉണങ്ങിയിട്ടില്ല.”

‘ഞങ്ങൾക്കൊരു ദുഃഖവാർത്ത അറിയിക്കാനുണ്ട്‌. ഒരു അപകടമുണ്ടായി, . . . താങ്കളുടെ മകൻ, . . . താങ്കളുടെ മകൻ കൊല്ലപ്പെട്ടു.’

സ്‌പെയിനിലെ ബാർസെലോണയിലുള്ള ഒരു പിതാവ്‌ ഇങ്ങനെ എഴുതുന്നു: “1960 കാലഘട്ടം. സ്‌പെയിനിലെ ഒരു സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്‌. ഭാര്യ മരീയ, 13 വയസ്സുള്ള മകൻ ഡേവിഡ്‌, 11 വയസ്സുകാരൻ പാകീറ്റോ, 9 വയസ്സുകാരി ഇസബെൽ. ഇതായിരുന്നു ഞങ്ങളുടെ കുടുംബം.

“1963 മാർച്ചിലെ ഒരു ദിവസം. സഹിക്കാൻ വയ്യാത്ത തലവേദനയുമായാണ്‌ പാകീറ്റോ അന്ന്‌ സ്‌കൂളിൽനിന്നു വന്നത്‌. കാരണം എന്തെന്നറിയാതെ ഞങ്ങൾ അമ്പരന്നു. പക്ഷേ ആ അമ്പരപ്പ്‌ അധികനേരം നീണ്ടുനിന്നില്ല. മൂന്നു മണിക്കൂറിനുശേഷം അവൻ മരിച്ചു. മസ്‌തിഷ്‌കത്തിലുണ്ടായ ഒരു രക്തസ്രാവമാണ്‌ അവന്റെ ജീവൻ കവർന്നെടുത്തത്‌.

“പാകീറ്റോ മരിച്ചിട്ട്‌ 30-ലധികം വർഷം കടന്നുപോയിരിക്കുന്നു. എങ്കിലും അവന്റെ നഷ്ടം വരുത്തിവെച്ച ആഴമായ നൊമ്പരം പേറിയാണ്‌ ഞങ്ങളിന്നും ജീവിക്കുന്നത്‌. ഒരു മകനെയോ മകളെയോ നഷ്ടപ്പെടുമ്പോൾ തങ്ങളുടെതന്നെ ഒരു ഭാഗം മുറിച്ചുമാറ്റപ്പെട്ടതു പോലെയായിരിക്കും മാതാപിതാക്കൾക്കു തോന്നുക. കാലം എത്ര കടന്നുപോയാലും, വേറെ എത്ര മക്കളുണ്ടായിരുന്നാലും അത്‌ അങ്ങനെതന്നെയായിരിക്കും.”

ഒരു കുട്ടിയുടെ മരണം എത്ര ആഴത്തിലുള്ളതും നീണ്ടുനിൽക്കുന്നതും ആയ മുറിവാണ്‌ ഉണ്ടാക്കുന്നതെന്ന്‌ ഈ രണ്ട്‌ അനുഭവങ്ങളും വ്യക്തമാക്കുന്നു. ഒരു ഡോക്ടർ എഴുതിയ പിൻവരുന്ന വാക്കുകൾ എത്ര സത്യമാണ്‌: “സാധാരണഗതിയിൽ, മുതിർന്ന ഒരാളുടെ മരണത്തെക്കാൾ ദാരുണവും ഹൃദയഭേദകവുമാണ്‌ ഒരു കുട്ടിയുടെ മരണം, കാരണം ഒരു കുടുംബത്തിൽ തീരെ പ്രതീക്ഷിക്കാത്ത ഒന്നാണ്‌ അത്‌. . . . ഒരു കുട്ടി മരിക്കുമ്പോൾ അവനോടൊപ്പം കുറെയേറെ സ്വപ്‌നങ്ങൾ, ആസ്വദിക്കാൻ ആഗ്രഹിച്ചിരുന്ന ബന്ധങ്ങൾ [മകൻ, മരുമകൾ, കൊച്ചുമക്കൾ], അനുഭവങ്ങൾ എന്നിവയും മൺമറയുന്നു.” തന്റെ ഗർഭത്തിൽ വളരുന്ന കുഞ്ഞിനെ നഷ്ടപ്പെടുന്ന ഒരു സ്‌ത്രീക്കും ഇതേ ആഴമായ നഷ്ടബോധം ഉണ്ടാകാവുന്നതാണ്‌.

ദുഃഖാർത്തയായ ഒരു ഭാര്യ ഇങ്ങനെ വിശദീകരിക്കുന്നു: “എന്റെ ഭർത്താവ്‌ റസ്സൽ രണ്ടാം ലോകയുദ്ധകാലത്ത്‌ പസിഫിക്‌ യുദ്ധമുന്നണിയിൽ വൈദ്യസഹായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹം ഘോരമായ ചില പോരാട്ടങ്ങൾക്കു സാക്ഷ്യം വഹിക്കുകയും അവയെ അതിജീവിക്കുകയും ചെയ്‌തു. ഒടുവിൽ ഐക്യനാടുകളിൽ മടങ്ങിയെത്തിയ അദ്ദേഹം ഏറെ സ്വൈരമായ ജീവിതത്തിലേക്ക്‌ ഒതുങ്ങിക്കൂടി. പിന്നീട്‌ അദ്ദേഹം ദൈവവചനത്തിന്റെ ഒരു ശുശ്രൂഷകനായി സേവിച്ചു. 60 വയസ്സ്‌ കഴിഞ്ഞതോടെ അദ്ദേഹത്തിന്‌ ഹൃദ്രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. കർമനിരതനായിത്തന്നെ ജീവിക്കാൻ അദ്ദേഹം ശ്രമിച്ചു. അങ്ങനെയിരിക്കെ, 1988 ജൂലൈ മാസത്തിലൊരു ദിവസം ഗുരുതരമായ ഹൃദയാഘാതത്തെ തുടർന്ന്‌ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം എന്നെ തകർത്തുകളഞ്ഞു. ഒന്നു യാത്രപറയാൻപോലും എനിക്കു കഴിഞ്ഞില്ല. അദ്ദേഹം എനിക്ക്‌ ഭർത്താവ്‌ മാത്രമായിരുന്നില്ല, ഉറ്റമിത്രവും കൂടിയായിരുന്നു. 40 വർഷക്കാലം ജീവിതം പങ്കുവെച്ചിട്ട്‌ ഇപ്പോഴിതാ എന്നെ തനിച്ചാക്കി അദ്ദേഹം പോയി.”

ലോകമെമ്പാടുമുള്ള കുടുംബങ്ങളെ അനുദിനം കണ്ണീരിലാഴ്‌ത്തുന്ന ആയിരമായിരം ദുരന്തങ്ങളിൽ ഏതാനും ചിലതു മാത്രമാണ്‌ ഇവ. നിങ്ങളുടെ കുഞ്ഞിനെയോ ഭർത്താവിനെയോ ഭാര്യയെയോ അമ്മയെയോ അച്ഛനെയോ സ്‌നേഹിതനെയോ മരണം കവർന്നെടുക്കുമ്പോൾ അത്‌ വാസ്‌തവമായും ക്രിസ്‌തീയ എഴുത്തുകാരനായ പൗലൊസ്‌ വിളിച്ചതുപോലെ “ഒടുക്കത്തെ ശത്രു” തന്നെയാണ്‌. വിരഹവേദന അനുഭവിക്കുന്ന മിക്കവരും അതിനോടു യോജിക്കും. പലപ്പോഴും, നടുക്കുന്ന ആ വാർത്ത കേൾക്കുമ്പോൾ സ്വാഭാവികമായും ആദ്യം തോന്നുക “ഇല്ല, അങ്ങനെ സംഭവിക്കില്ല! ഞാനത്‌ വിശ്വസിക്കില്ല” എന്നൊക്കെ പറഞ്ഞുകൊണ്ട്‌ യാഥാർഥ്യം നിഷേധിക്കാനാണ്‌. മിക്കപ്പോഴും അതേത്തുടർന്ന്‌, നാം കാണാൻ പോകുന്നതുപോലെ മറ്റുചില പ്രതികരണങ്ങളും ഉണ്ടാകുന്നു.—1 കൊരിന്ത്യർ 15:25, 26.

പക്ഷേ, ഉൾപ്പെട്ടിരിക്കുന്ന വികാരങ്ങളെപ്പറ്റി പരിചിന്തിക്കുന്നതിനു മുമ്പായി നമുക്കു ചില പ്രധാന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താം. മരണം ഒരു വ്യക്തിയുടെ അന്ത്യത്തെ അർഥമാക്കുന്നുവോ? നമ്മുടെ പ്രിയപ്പെട്ടവരെ വീണ്ടും കാണാൻ കഴിയും എന്നു പ്രത്യാശിക്കാൻ എന്തെങ്കിലും വകയുണ്ടോ?

ഒരു യഥാർഥ പ്രത്യാശയുണ്ട്‌

“ഒടുക്കത്തെ ശത്രു”വായ മരണത്തിൽനിന്നുള്ള വിടുതലിന്റെ പ്രത്യാശ ബൈബിൾ എഴുത്തുകാരനായ പൗലൊസിന്റെ ലേഖനത്തിൽ നാം കാണുന്നു. “മരണം നീങ്ങിപ്പോകും” എന്ന്‌ അവൻ എഴുതി. ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ ഭാഷാന്തര പ്രകാരം ഈ വാക്യം ഇങ്ങനെ വായിക്കുന്നു: “ഉന്മൂലനം ചെയ്യപ്പെടാനുള്ള അവസാന ശത്രു മരണമാണ്‌.” (1 കൊരിന്ത്യർ 15:26) പൗലൊസിന്‌ അത്ര ഉറപ്പോടെ അങ്ങനെ പറയാൻ കഴിഞ്ഞത്‌ എന്തുകൊണ്ടാണ്‌? കാരണം, മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടവനായ യേശുക്രിസ്‌തുവിനാലാണ്‌ അവൻ പഠിപ്പിക്കപ്പെട്ടത്‌. (പ്രവൃത്തികൾ 9:3-19) പൗലൊസിന്‌ പിൻവരുന്ന പ്രകാരം എഴുതാൻ കഴിഞ്ഞതിന്റെ കാരണവും അതുതന്നെയാണ്‌: ‘മനുഷ്യൻ [അതായത്‌, ആദാം] മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ [അതായത്‌, യേശുക്രിസ്‌തു] മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്‌തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.’—1 കൊരിന്ത്യർ 15:21, 22.

മകൻ മരിച്ചുപോയ നയീനിലെ ഒരു വിധവയെ കാണാൻ ഇടയായപ്പോൾ യേശു അതിദുഃഖിതനായിത്തീർന്നു. ബൈബിൾ വിവരണം നമ്മോടിങ്ങനെ പറയുന്നു: “[യേശു] [നയീൻ] പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മെക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. അവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു. ബാല്യക്കാരാ എഴുന്നേല്‌ക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു അവൻ പറഞ്ഞു. മരിച്ചവൻ എഴുന്നേററു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്‌പിച്ചുകൊടുത്തു. എല്ലാവർക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേററിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.” വിധവയുടെ മകനെ ജീവനിലേക്കു തിരികെകൊണ്ടുവരാൻ പ്രേരിതനാകും വിധം യേശുവിന്‌ എത്രമാത്രം മനസ്സലിവു തോന്നിയെന്നു ശ്രദ്ധിക്കുക! ഭാവിയെ സംബന്ധിച്ച്‌ അത്‌ എന്തർഥമാക്കുന്നു എന്നു വിഭാവന ചെയ്യുക!—ലൂക്കൊസ്‌ 7:12-16.

അവിടെ ദൃക്‌സാക്ഷികളുടെ മുമ്പാകെ യേശു അവിസ്‌മരണീയമായ ഒരു പുനരുത്ഥാനം നടത്തി. ഒരു “പുതിയ ആകാശ”ത്തിൻ കീഴിൽ, ഭൂമിയിൽ ജീവനിലേക്കുള്ള പുനഃസ്ഥിതീകരണം നടക്കും എന്നതിന്റെ ഉറപ്പായിരുന്നു അത്‌. ആ പുനരുത്ഥാനത്തെ കുറിച്ച്‌ ഈ സംഭവത്തിന്‌ അൽപ്പനാൾ മുമ്പ്‌ യേശു മുൻകൂട്ടി പറയുകയും ചെയ്‌തിരുന്നു. തദവസരത്തിൽ യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.”—വെളിപ്പാടു 21:1, 3-5എ; യോഹന്നാൻ 5:28, 29; 2 പത്രൊസ്‌ 3:13.

പുനരുത്ഥാനത്തിന്റെ ദൃക്‌സാക്ഷികൾ വേറെയുമുണ്ട്‌. അതിൽ പത്രൊസും യേശുവിനെ അവന്റെ യാത്രകളിൽ അനുഗമിച്ചിരുന്ന 12 പേരിൽ മറ്റുചിലരും ഉൾപ്പെടുന്നു. എന്തിന്‌, പുനരുത്ഥാനം പ്രാപിച്ച യേശു ഗലീലാക്കടൽക്കരെവെച്ച്‌ സംസാരിക്കുന്നത്‌ അവർ കേൾക്കുകപോലും ചെയ്‌തു. വിവരണം നമ്മോടിങ്ങനെ പറയുന്നു: “യേശു അവരോടു: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; കർത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്നു അവനോടു ചോദിപ്പാൻ തുനിഞ്ഞില്ല. യേശു വന്നു അപ്പം എടുത്തു അവർക്കു കൊടുത്തു; മീനും അങ്ങനെതന്നേ. യേശു മരിച്ചവരിൽനിന്ന്‌ ഉയിർത്തെഴുന്നേററശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി.”—യോഹന്നാൻ 21:12-14.

അതുകൊണ്ട്‌ ഉറച്ചബോധ്യത്തോടെ പത്രൊസിന്‌ ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവത്തിന്നു സ്‌തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്‌തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി, . . . വീണ്ടും ജനിപ്പിച്ചിരിക്കുന്നു.”—1 പത്രൊസ്‌ 1:3, 5.

പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ ഉറച്ച പ്രത്യാശ പ്രകടമാക്കി: ‘ഞാൻ ന്യായപ്രമാണത്തിലും പ്രവാചകപുസ്‌തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കുന്നു. നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്ന്‌ ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.’—പ്രവൃത്തികൾ 24:14, 15.

അതുകൊണ്ട്‌, തങ്ങളുടെ പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടിരിക്കുന്ന ദശലക്ഷങ്ങൾക്ക്‌ അവരെ ഭൂമിയിൽ വീണ്ടും ജീവനോടെ കാണാമെന്നുള്ള ഈടുറ്റ പ്രത്യാശ വെച്ചുപുലർത്താൻ കഴിയും. എന്നാൽ ഇന്നത്തേതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ സാഹചര്യങ്ങൾ ആയിരിക്കും അന്ന്‌ ഭൂമിയിൽ ഉണ്ടായിരിക്കുക. എങ്ങനെയുള്ള സാഹചര്യങ്ങൾ? നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവർക്കുവേണ്ടിയുള്ള ബൈബിൾ അധിഷ്‌ഠിത പ്രത്യാശയുടെ കൂടുതലായ വിശദാംശങ്ങൾ ഈ ലഘുപത്രികയുടെ അവസാനഭാഗത്ത്‌ “മരിച്ചവർക്ക്‌ ഒരു സുനിശ്ചിത പ്രത്യാശ” എന്ന ശീർഷകത്തിൻ കീഴിൽ ചർച്ചചെയ്യുന്നതാണ്‌.

എന്നാൽ, അതിനുമുമ്പ്‌ നമുക്കു മറ്റു ചില ചോദ്യങ്ങൾ പരിചിന്തിക്കാം. പ്രിയപ്പെട്ട ഒരാളുടെ വേർപാടിൽ ദുഃഖിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ നിങ്ങൾ ഒരുപക്ഷേ ഇങ്ങനെ ചിന്തിക്കുന്നുണ്ടാവാം: ഈ വിധത്തിൽ ദുഃഖിക്കുന്നത്‌ സ്വാഭാവികമാണോ? എനിക്ക്‌ ഈ ദുഃഖംപേറി എങ്ങനെ ജീവിക്കാനാകും? ഈ സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ മറ്റുള്ളവർക്ക്‌ എന്നെ എങ്ങനെ സഹായിക്കാനാകും? ദുഃഖം അനുഭവിക്കുന്ന മറ്റുള്ളവരെ എനിക്ക്‌ എങ്ങനെ സഹായിക്കാനാകും? സർവോപരി, മരിച്ചവർക്കുള്ള സുനിശ്ചിത പ്രത്യാശ സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു? എന്റെ പ്രിയപ്പെട്ടവരെ വീണ്ടും എന്നെങ്കിലും കാണാൻ എനിക്കു കഴിയുമോ? കഴിയുമെങ്കിൽ എവിടെ?