വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 4

‘യഹോവ മഹാശക്തിയുള്ളവൻ’

‘യഹോവ മഹാശക്തിയുള്ളവൻ’

1, 2. ഏലീയാവ്‌ തന്റെ ജീവിതത്തിൽ വിസ്‌മയാവഹമായ ഏതു കാര്യങ്ങൾ കണ്ടിരുന്നു, എന്നാൽ ഹോരേബ്‌ പർവതത്തിലെ ഗുഹയിൽവെച്ച്‌ അവൻ ഏതു ഗംഭീര സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചു?

 ഏലീയാവ്‌ വിസ്‌മയാവഹമായ കാര്യങ്ങൾ മുമ്പു കണ്ടിട്ടുണ്ടായിരുന്നു. അവൻ ഒളിച്ചു ജീവിച്ച കാലത്ത്‌ ദിവസം രണ്ടു പ്രാവശ്യം വീതം കാക്കകൾ അവന്‌ ആഹാരം എത്തിച്ചുകൊടുക്കുകയുണ്ടായി. ഒരു നീണ്ട ക്ഷാമകാലത്ത്‌ ഉടനീളം ഉപയോഗിച്ചിട്ടും രണ്ടു പാത്രങ്ങളിലെ മാവും എണ്ണയും തീർന്നു പോകാത്തതിന്‌ അവൻ സാക്ഷ്യം വഹിച്ചു. തന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരമായി ആകാശത്തുനിന്ന്‌ തീ ഇറങ്ങുന്നതുപോലും അവൻ കണ്ടിരുന്നു. (1 രാജാക്കന്മാർ 17, 18 അധ്യായങ്ങൾ) എന്നാൽ ഇത്തരത്തിലുള്ള ഒന്ന്‌ അവൻ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു.

2 ഹോരേബ്‌ പർവതത്തിലെ ഒരു ഗുഹാകവാടത്തിനു സമീപം ഇരിക്കവേ, അവൻ അതിഗംഭീര സംഭവങ്ങളുടെ ഒരു പരമ്പരയ്‌ക്കു സാക്ഷിയായി. ആദ്യം ഒരു കാറ്റു വീശി. കാതടപ്പിക്കുന്ന ഇരമ്പലോടെ വീശിയടിച്ച അത്‌ പർവതങ്ങളെ പിളർക്കുകയും പാറകളെ തകർക്കുകയും ചെയ്യത്തക്കവണ്ണം അത്ര ശക്തമായിരുന്നു. അടുത്തതായി ഒരു ഭൂകമ്പമുണ്ടായി, ഭൂവൽക്കത്തിലെ വമ്പിച്ച ശക്തികളെ അത്‌ അഴിച്ചുവിട്ടു. പിന്നീട്‌ ഒരു തീ ഉണ്ടായി. അത്‌ ആ പ്രദേശത്ത്‌ ആളിപ്പടർന്നപ്പോൾ, ഏലീയാവിന്‌ അതിന്റെ പൊള്ളിക്കുന്ന ചൂട്‌ അനുഭവപ്പെട്ടിരിക്കാം.—1 രാജാക്കന്മാർ 19:8-12.

“ഇതാ യഹോവ കടന്നുപോകുന്നു”

3. ഏതു ദിവ്യ ഗുണത്തിന്റെ തെളിവിനാണ്‌ ഏലീയാവ്‌ സാക്ഷ്യം വഹിച്ചത്‌, ഇതേ ഗുണത്തിന്റെ തെളിവ്‌ നമുക്ക്‌ എവിടെ കാണാൻ കഴിയും?

3 ഏലീയാവ്‌ നേരിൽ കണ്ട ഈ സംഭവങ്ങൾക്കെല്ലാം ഒരു സമാനത ഉണ്ടായിരുന്നു—അവ യഹോവയുടെ വൻശക്തിയുടെ പ്രകടനങ്ങളായിരുന്നു. തീർച്ചയായും, ദൈവത്തിന്‌ ഈ ഗുണം ഉണ്ടെന്നു മനസ്സിലാക്കാൻ നാം ഒരു അത്ഭുതം നേരിൽ കാണേണ്ടതില്ല. അത്‌ ഇപ്പോൾത്തന്നെ നമ്മുടെ കൺമുമ്പിൽ പ്രകടമാണ്‌. സൃഷ്ടി യഹോവയുടെ ‘നിത്യശക്തിയുടെയും ദൈവത്വത്തിന്റെയും’ തെളിവു നൽകുന്നുവെന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. (റോമർ 1:20) കൊടുങ്കാറ്റിന്‌ അകമ്പടി സേവിക്കുന്ന കണ്ണഞ്ചിക്കുന്ന മിന്നൽപ്പിണരുകളെയും ഇടിമുഴക്കങ്ങളെയും ഹുങ്കാരത്തോടെ പതിക്കുന്ന വെള്ളച്ചാട്ടത്തെയും നക്ഷത്രനിബിഡമായ ആകാശത്തെയും കുറിച്ചു ചിന്തിക്കുക! അത്തരം പ്രദർശനങ്ങളിൽ നിങ്ങൾ ദൈവത്തിന്റെ ശക്തി കാണുന്നില്ലേ? എന്നിരുന്നാലും, ഇന്നത്തെ ലോകത്തിൽ ചുരുക്കം പേർ മാത്രമേ യഥാർഥത്തിൽ ദൈവത്തിന്റെ ശക്തി തിരിച്ചറിയുന്നുള്ളൂ. ആ ഗുണത്തെ ശരിയായ വിധത്തിൽ വീക്ഷിക്കുന്നവരുടെ എണ്ണം അതിലും കുറവാണ്‌. എന്നാൽ ഈ ദിവ്യഗുണത്തെ സംബന്ധിച്ച ഗ്രാഹ്യം ദൈവത്തോടു കൂടുതൽ അടുത്തു ചെല്ലുന്നതിന്‌ നമുക്ക്‌ അനേകം കാരണങ്ങൾ നൽകുന്നു. ഈ ഭാഗത്ത്‌ നാം യഹോവയുടെ കിടയറ്റ ശക്തിയെ കുറിച്ചു വിശദമായി പഠിക്കുന്നതായിരിക്കും.

യഹോവയുടെ ഒരു പ്രമുഖ ഗുണം

4, 5. (എ) യഹോവയുടെ നാമവും അവന്റെ ശക്തി അഥവാ ബലവും തമ്മിൽ എന്തു ബന്ധമുണ്ട്‌? (ബി) തന്റെ ശക്തിയെ പ്രതീകപ്പെടുത്താൻ യഹോവ കാളയെ തിരഞ്ഞെടുത്തത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

4 യഹോവ ശക്തിയിൽ അതുല്യനാണ്‌. യിരെമ്യാവു 10:6 പറയുന്നു: “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.” ബലത്തെ അഥവാ ശക്തിയെ യഹോവയുടെ നാമത്തോടു ബന്ധിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നായിരിക്കാം തെളിവനുസരിച്ച്‌ ഈ പേരിന്റെ അർഥം എന്ന്‌ ഓർക്കുക. താൻ ആഗ്രഹിക്കുന്നതെന്തും സൃഷ്ടിക്കാനും ഇച്ഛിക്കുന്നതെന്തും ആയിത്തീരാനും യഹോവയെ പ്രാപ്‌തനാക്കുന്നത്‌ എന്താണ്‌? ഒരു സംഗതി ശക്തിയാണ്‌. അതേ, പ്രവർത്തിക്കുന്നതിനുള്ള, തന്റെ ഇഷ്ടം നിറവേറ്റുന്നതിനുള്ള യഹോവയുടെ ശക്തി അപരിമിതമാണ്‌. അത്‌ അവന്റെ പ്രമുഖ ഗുണങ്ങളിൽ ഒന്നാണ്‌.

5 അവന്റെ ശക്തിയുടെ പൂർണ വ്യാപ്‌തി നമുക്ക്‌ ഒരിക്കലും ഗ്രഹിക്കാൻ കഴിയാത്തതുകൊണ്ട്‌ നമ്മെ സഹായിക്കാൻ യഹോവ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നു. നമ്മൾ കണ്ടുകഴിഞ്ഞതുപോലെ, അവൻ തന്റെ ശക്തിയെ പ്രതീകപ്പെടുത്താൻ കാളയെ ഉപയോഗിക്കുന്നു. (യെഹെസ്‌കേൽ 1:4-10) ആ തിരഞ്ഞെടുപ്പ്‌ ഉചിതമാണ്‌, കാരണം ഒരു വളർത്തു കാള പോലും വളരെ ശക്തിയുള്ള ഒരു മൃഗമാണ്‌. ബൈബിൾ കാലങ്ങളിൽ പാലസ്‌തീനിലെ ആളുകൾ അതിലും ശക്തിയുള്ള എന്തിനെയെങ്കിലും അഭിമുഖീകരിക്കുന്നത്‌ അപൂർവമായിട്ടായിരുന്നു. എന്നാൽ കൂടുതൽ ഭയങ്കരനായ ഒരുതരം കാളയെ കുറിച്ച്‌, കാട്ടുകാളയെ (NW) കുറിച്ച്‌, അവർക്ക്‌ അറിയാമായിരുന്നു. പിന്നീട്‌ അതിനു വംശനാശം സംഭവിച്ചു. (ഇയ്യോബ്‌ 39:9-12) ഈ കാളകൾക്ക്‌ ഏതാണ്ട്‌ ആനകളുടെ വലുപ്പം ഉണ്ടായിരുന്നതായി റോമൻ ചക്രവർത്തിയായിരുന്ന ജൂലിയസ്‌ സീസർ ഒരിക്കൽ പ്രസ്‌താവിച്ചു: “അവയുടെ ശക്തിയും വേഗവും അപാരമാണ്‌,” അദ്ദേഹം എഴുതി. അത്തരമൊരു ജീവിയുടെ അടുത്തു നിൽക്കുമ്പോൾ നിങ്ങൾ തീരെ ചെറുതും ദുർബലനുമാണെന്നു തോന്നില്ലേ?

6. യഹോവ മാത്രം സർവശക്തൻ എന്നു വിളിക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌?

6 സമാനമായി, ശക്തിയുടെ ദൈവമായ യഹോവയോടു താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യൻ നിസ്സാരനും ബലഹീനനുമാണ്‌. ശക്തരായ ജനതകൾപോലും യഹോവയെ സംബന്ധിച്ചിടത്തോളം തുലാസ്സിലെ പൊടി പോലെയാണ്‌. (യെശയ്യാവു 40:15) മറ്റാരിൽനിന്നും വ്യത്യസ്‌തമായി യഹോവയ്‌ക്ക്‌ അപരിമിതമായ ശക്തിയാണുള്ളത്‌. അതുകൊണ്ട്‌ അവൻ മാത്രമാണ്‌ ‘സർവശക്തൻ’ എന്നു വിളിക്കപ്പെടുന്നത്‌. * (വെളിപ്പാടു 15:3, NW) യഹോവ “ശക്തിയുടെ ആധിക്യ”മുള്ളവനാണ്‌, അവനിൽ “ചലനാത്മക ഊർജത്തിന്റെ സമൃദ്ധി” ഉണ്ട്‌. (യെശയ്യാവു 40:26, NW) അവൻ ശക്തിയുടെ ശാശ്വതമായ, ഒരിക്കലും വറ്റാത്ത, ഉറവാണ്‌. ഊർജത്തിനുവേണ്ടി അവന്‌ ബാഹ്യമായ ഒരു സ്രോതസ്സിനെയും ആശ്രയിക്കേണ്ടതില്ല, കാരണം ‘ബലം ദൈവത്തിനുള്ളത്‌’ ആണ്‌. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (സങ്കീർത്തനം 62:11) എന്നാൽ എന്തു മുഖേനയാണ്‌ യഹോവ ശക്തി പ്രയോഗിക്കുന്നത്‌?

യഹോവ ശക്തി പ്രയോഗിക്കുന്ന വിധം

7. യഹോവയുടെ പരിശുദ്ധാത്മാവ്‌ എന്താണ്‌, ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന മൂലഭാഷാപദങ്ങൾ എന്തു സൂചിപ്പിക്കുന്നു?

7 യഹോവയിൽനിന്നു പരിശുദ്ധാത്മാവ്‌ അനുസ്യൂതം പ്രവഹിക്കുന്നു. അത്‌ പ്രവർത്തനത്തിലിരിക്കുന്ന ദൈവശക്തിയാണ്‌. ഉല്‌പത്തി 1:2-ൽ [NW] ബൈബിൾ അതിനെ ദൈവത്തിന്റെ “പ്രവർത്തനനിരതമായ ശക്തി” എന്നു പരാമർശിക്കുന്നു. “ആത്മാവ്‌” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായയിലെയും ഗ്രീക്കിലെയും മൂലപദങ്ങൾ മറ്റു സന്ദർഭങ്ങളിൽ “കാറ്റ്‌,” “ശ്വാസം,” “വൻകാറ്റ്‌” എന്നിങ്ങനെ ഭാഷാന്തരം ചെയ്യാവുന്നതാണ്‌. നിഘണ്ടുനിർമാതാക്കളുടെ അഭിപ്രായത്തിൽ, മൂലഭാഷാപദങ്ങൾ പ്രവർത്തനത്തിലിരിക്കുന്ന ഒരു അദൃശ്യ ശക്തിയെ സൂചിപ്പിക്കുന്നു. കാറ്റുപോലെ, ദൈവത്തിന്റെ ആത്മാവ്‌ നമ്മുടെ നേത്രങ്ങൾക്ക്‌ അദൃശ്യമാണ്‌, എന്നാൽ അതിന്റെ ഫലങ്ങൾ യഥാർഥവും ദൃശ്യവുമാണ്‌.

8. ബൈബിളിൽ ദൈവത്തിന്റെ ആത്മാവിനെ ആലങ്കാരികമായി എന്തു വിളിച്ചിരിക്കുന്നു, ആ വർണനകൾ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 ദൈവത്തിന്റെ പരിശുദ്ധാത്മാവിനു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക്‌ അതിരില്ല. തന്റെ മനസ്സിലുള്ള ഏത്‌ ഉദ്ദേശ്യവും നിറവേറ്റാൻ യഹോവയ്‌ക്ക്‌ അത്‌ ഉപയോഗിക്കാൻ കഴിയും. അതുകൊണ്ട്‌ ഉചിതമായിത്തന്നെ ബൈബിൾ അതിനെ അവന്റെ “വിരൽ,” അവന്റെ “ബലമുള്ള കൈ” അല്ലെങ്കിൽ അവന്റെ “നീട്ടിയ ഭുജം” എന്നിങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു. (ലൂക്കൊസ്‌ 11:20, NW; ആവർത്തനപുസ്‌തകം 5:15; സങ്കീർത്തനം 8:3) ഒരു മനുഷ്യൻ വിവിധ അളവിലുള്ള ശക്തിയോ വൈദഗ്‌ധ്യമോ ആവശ്യമായിരിക്കുന്ന ഒട്ടേറെ ജോലികൾ ചെയ്യാൻ തന്റെ കൈകൾ ഉപയോഗിച്ചേക്കാം. സമാനമായി, ഏത്‌ ഉദ്ദേശ്യവും നിവർത്തിക്കാൻ ദൈവത്തിനു തന്റെ ആത്മാവിനെ ഉപയോഗിക്കാൻ കഴിയും. അതിസൂക്ഷ്‌മമായ അണുവിനെ സൃഷ്ടിക്കാനും ചെങ്കടലിനെ വിഭജിക്കാനും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ അന്യഭാഷകൾ സംസാരിക്കാൻ പ്രാപ്‌തരാക്കാനും അവൻ ഈ ആത്മാവിനെയാണ്‌ ഉപയോഗിച്ചത്‌.

9. യഹോവയുടെ ഭരണപരമായ അധികാരശക്തി എത്ര വിപുലമാണ്‌?

9 അഖിലാണ്ഡ പരമാധികാരി എന്ന നിലയിലുള്ള തന്റെ അധികാരം മുഖാന്തരവും യഹോവ ശക്തി പ്രയോഗിക്കുന്നു. ബുദ്ധിശക്തിയും മറ്റു പ്രാപ്‌തികളുമുള്ള ലക്ഷോപലക്ഷം പ്രജകൾ നിങ്ങളുടെ ആജ്ഞ അനുസരിക്കാൻ ആകാംക്ഷയോടെ കാത്തുനിൽക്കുന്നതിനെ കുറിച്ചു നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ? യഹോവ ഭരണപരമായ അത്തരം അധികാരശക്തി പ്രയോഗിക്കുന്നു. തിരുവെഴുത്തിൽ മിക്കപ്പോഴും സൈന്യത്തോട്‌ ഉപമിച്ചിരിക്കുന്ന മാനുഷ ദാസന്മാർ അവനുണ്ട്‌. (സങ്കീർത്തനം 68:11, NW; 110:3) എന്നാൽ ഒരു ദൈവദൂതനോടു താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യൻ വെറും ദുർബലനാണ്‌. എന്തിന്‌, അസ്സീറിയൻ സൈന്യം ദൈവജനത്തെ ആക്രമിച്ചപ്പോൾ ഒരൊറ്റ ദൂതൻ ഒരു രാത്രികൊണ്ട്‌ 1,85,000 പടയാളികളെയാണ്‌ കൊന്നത്‌! (2 രാജാക്കന്മാർ 19:35) ദൈവദൂതന്മാർ ‘അതിശക്തരാണ്‌.’—സങ്കീർത്തനം 103:19, 20, NW.

10. (എ) സർവശക്തനെ സൈന്യങ്ങളുടെ യഹോവ എന്നു വിളിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) യഹോവയുടെ സകല സൃഷ്ടികളിലുംവെച്ച്‌ അതിശക്തൻ ആരാണ്‌?

10 എത്ര ദൂതന്മാർ ഉണ്ട്‌? പ്രവാചകനായ ദാനീയേലിനു സ്വർഗത്തിന്റെ ഒരു ദർശനം ലഭിച്ചു. അതിൽ യഹോവയുടെ സിംഹാസനത്തിനു മുമ്പാകെ 10 കോടിയിലധികം ആത്മജീവികൾ നിൽക്കുന്നത്‌ അവൻ കണ്ടു. എന്നാൽ മുഴു ദൂതസൃഷ്ടികളെയും അവൻ കണ്ടെന്നു സൂചനയില്ല. (ദാനീയേൽ 7:10) അതുകൊണ്ട്‌ ശതകോടിക്കണക്കിന്‌ ദൂതന്മാർ ഉണ്ടായിരിക്കാം. അതിനാൽ ദൈവം സൈന്യങ്ങളുടെ യഹോവ എന്നു വിളിക്കപ്പെടുന്നു. ഈ സ്ഥാനപ്പേർ ശക്തരായ ദൂതന്മാരുടെ വിപുലമായ ഒരു സംഘടിത നിരയുടെ സേനാധിപൻ എന്ന അവന്റെ പ്രബലമായ സ്ഥാനത്തെ വർണിക്കുന്നു. “സർവ്വസൃഷ്ടിക്കും ആദ്യജാത”നായ, തന്റെ സ്വന്തം പ്രിയപുത്രനെ അവൻ ഈ ആത്മജീവികൾക്കെല്ലാം മീതെ ആക്കിവെച്ചിരിക്കുന്നു. (കൊലൊസ്സ്യർ 1:15) സകല ദൂതന്മാരുടെയും സാറാഫുകളുടെയും കെരൂബുകളുടെയും നായകനായ പ്രധാന ദൂതൻ എന്ന നിലയിൽ യേശു യഹോവയുടെ സകല സൃഷ്ടികളിലുംവെച്ച്‌ അതിശക്തനാണ്‌.

11, 12. (എ) ദൈവത്തിന്റെ വചനം ഏതു വിധങ്ങളിലാണ്‌ ശക്തി പ്രയോഗിക്കുന്നത്‌? (ബി) യേശു യഹോവയുടെ ശക്തിയുടെ വ്യാപ്‌തിയെ സാക്ഷ്യപ്പെടുത്തിയത്‌ എങ്ങനെ?

11 ശക്തി പ്രയോഗിക്കാൻ യഹോവയ്‌ക്ക്‌ ഇനി മറ്റൊരു മാർഗമുണ്ട്‌. എബ്രായർ 4:12 [NW] ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്തി ചെലുത്തുന്നതും . . . ആകുന്നു.” ബൈബിളിൽ പരിരക്ഷിക്കപ്പെട്ടിരിക്കുന്ന, ദൈവത്തിന്റെ വാക്കുകളുടെ അഥവാ ആത്മനിശ്വസ്‌ത സന്ദേശത്തിന്റെ അസാധാരണ ശക്തി നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? അതിനു നമ്മെ ബലിഷ്‌ഠരാക്കാനും നമ്മുടെ വിശ്വാസത്തെ കെട്ടുപണി ചെയ്യാനും ജീവിതത്തിൽ സമൂല മാറ്റങ്ങൾ വരുത്താൻ നമ്മെ സഹായിക്കാനും കഴിയും. അങ്ങേയറ്റം അധാർമികമായ ജീവിതം നയിക്കുന്നവർക്കെതിരെ അപ്പൊസ്‌തലനായ പൗലൊസ്‌ സഹവിശ്വാസികൾക്കു മുന്നറിയിപ്പു കൊടുത്തു. അനന്തരം അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു.” (1 കൊരിന്ത്യർ 6:9-11) അതേ, “ദൈവത്തിന്റെ വചനം” അവരിൽ അതിന്റെ ശക്തി പ്രയോഗിക്കുകയും മാറ്റം വരുത്താൻ അവരെ സഹായിക്കുകയും ചെയ്‌തു.

12 യഹോവയുടെ ശക്തി അപരിമിതവും അതു പ്രയോഗിക്കുന്നതിനുള്ള അവന്റെ മാർഗം അത്യന്തം ഫലപ്രദവുമാകയാൽ അവനു മാർഗതടസ്സം സൃഷ്ടിക്കാൻ യാതൊന്നിനും കഴിയില്ല. “ദൈവത്തിന്നു സകലവും സാദ്ധ്യം” എന്ന്‌ യേശു പറഞ്ഞു. (മത്തായി 19:26) ഏത്‌ ഉദ്ദേശ്യങ്ങൾക്കു വേണ്ടിയാണ്‌ യഹോവ തന്റെ ശക്തി പ്രയോഗിക്കുന്നത്‌?

ഉദ്ദേശ്യത്താൽ നയിക്കപ്പെടുന്ന ശക്തി

13, 14. (എ) യഹോവ ശക്തിയുടെ അമൂർത്തമായ ഉറവല്ലെന്നു നമുക്കു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? (ബി) യഹോവ ശക്തി പ്രയോഗിക്കുന്ന വിധങ്ങളേവ?

13 യഹോവയുടെ ആത്മാവ്‌ ഏതു ഭൗതിക ബലത്തെക്കാളും ഉന്നതമാണ്‌; യഹോവ അമൂർത്ത ശക്തിയല്ല, ശക്തിയുടെ വെറും ഒരു ഉറവല്ല. സ്വന്തശക്തിയുടെമേൽ പൂർണ നിയന്ത്രണമുള്ള വ്യക്തിത്വഗുണങ്ങളോടു കൂടിയ ഒരു ദൈവമാണ്‌ അവൻ. എന്നാൽ അത്‌ ഉപയോഗിക്കാൻ അവനെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

14 നാം കാണാൻ പോകുന്നതുപോലെ, സൃഷ്ടിക്കാനും സംരക്ഷിക്കാനും സംഹരിക്കാനും പുനഃസ്ഥാപിക്കാനും—ചുരുക്കത്തിൽ തന്റെ പൂർണതയുള്ള ഉദ്ദേശ്യങ്ങൾക്ക്‌ അനുയോജ്യമായ എന്തും ചെയ്യാൻ—ദൈവം തന്റെ ശക്തി പ്രയോഗിക്കുന്നു. (യെശയ്യാവു 46:10) ചില സന്ദർഭങ്ങളിൽ, തന്റെ വ്യക്തിത്വത്തിന്റെയും നിലവാരങ്ങളുടെയും പ്രധാനപ്പെട്ട വശങ്ങൾ വെളിപ്പെടുത്താൻ യഹോവ തന്റെ ശക്തി ഉപയോഗിക്കുന്നു. സർവോപരി, മിശിഹൈക രാജ്യം മുഖാന്തരം തന്റെ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കുകയും തന്റെ പരിശുദ്ധ നാമം വിശുദ്ധീകരിക്കുകയും ചെയ്യുക എന്ന തന്റെ ഹിതം നിറവേറ്റാൻ അവൻ തന്റെ ശക്തി പ്രയോഗിക്കുന്നു. ആ ഉദ്ദേശ്യത്തെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല.

15. യഹോവ തന്റെ ദാസന്മാരോടുള്ള ബന്ധത്തിൽ എന്ത്‌ ഉദ്ദേശ്യത്തോടെ തന്റെ ശക്തി ഉപയോഗിക്കുന്നു, അത്‌ ഏലീയാവിന്റെ കാര്യത്തിൽ എങ്ങനെ പ്രകടമാക്കപ്പെട്ടു?

15 വ്യക്തികളെന്ന നിലയിൽ നമുക്കു പ്രയോജനം കൈവരുത്തുന്നതിനു വേണ്ടിയും യഹോവ തന്റെ ശക്തി ഉപയോഗിക്കുന്നു. 2 ദിനവൃത്താന്തം 16:9 പറയുന്നതു ശ്രദ്ധിക്കുക: “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” തുടക്കത്തിൽ പറഞ്ഞ ഏലീയാവിന്റെ അനുഭവം ഒരു ദൃഷ്ടാന്തമാണ്‌. ദിവ്യശക്തിയുടെ ഭയാദരവ്‌ ഉണർത്തുന്ന ആ പ്രകടനം യഹോവ അവനെ കാണിച്ചത്‌ എന്തിനായിരുന്നു? ഏലീയാവിനെ വധിക്കുമെന്ന്‌ ദുഷ്ടയായ ഈസേബെൽ രാജ്ഞി ശപഥം ചെയ്‌തിരുന്നു. പ്രവാചകൻ ജീവനുവേണ്ടി പലായനം ചെയ്യുകയായിരുന്നു. ഏകാന്തതയും ഭയവും നിരുത്സാഹവും അവനെ വേട്ടയാടി, തന്റെ കഠിന പ്രയത്‌നമെല്ലാം വ്യർഥമായെന്ന്‌ അവനു തോന്നി. അസ്വസ്ഥനായ ഈ മനുഷ്യനെ, ഏലീയാവിനെ, ആശ്വസിപ്പിക്കാൻ യഹോവ ദിവ്യശക്തിയെ കുറിച്ചു വളരെ വ്യക്തമായി അവന്‌ ഉറപ്പു നൽകി. കാറ്റും ഭൂകമ്പവും തീയും അഖിലാണ്ഡത്തിലെ അതിശക്തൻ ഏലീയാവിനോടുകൂടെ ഉണ്ടായിരുന്നെന്നു പ്രകടമാക്കി. സർവശക്തനായ ദൈവം അവന്റെ പക്ഷത്തുള്ളപ്പോൾ അവൻ ഈസേബെലിനെ എന്തിനു ഭയപ്പെടണം? —1 രാജാക്കന്മാർ 19:1-12. *

16. യഹോവയുടെ മഹാശക്തിയെ കുറിച്ചു വിചിന്തനം ചെയ്യുന്നത്‌ ആശ്വാസപ്രദമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

16 ഇപ്പോൾ അവൻ അത്ഭുതങ്ങൾ ചെയ്യുന്നില്ലെങ്കിലും ഏലീയാവിന്റെ നാളുകൾക്കു ശേഷവും യഹോവയ്‌ക്കു മാറ്റമുണ്ടായിട്ടില്ല. (1 കൊരിന്ത്യർ 13:8) തന്നെ സ്‌നേഹിക്കുന്നവർക്കുവേണ്ടി തന്റെ ശക്തി ഉപയോഗിക്കാൻ അന്നത്തെപ്പോലെതന്നെ ഇന്നും അവൻ ഉത്സുകനാണ്‌. അവൻ ഉന്നതമായ ആത്മമണ്ഡലത്തിൽ വസിക്കുന്നു എന്നതു സത്യംതന്നെ, എന്നാൽ അവൻ നമ്മിൽനിന്നു വിദൂരത്തിലല്ല. അവന്റെ ശക്തി അപരിമിതമാണ്‌. അതുകൊണ്ട്‌ ദൂരം ഒരു പ്രതിബന്ധമല്ല. പകരം “യഹോവ . . . തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാ”ണ്‌. (സങ്കീർത്തനം 145:18) ഒരിക്കൽ ദാനീയേൽ പ്രവാചകൻ സഹായത്തിനായി യഹോവയോട്‌ അപേക്ഷിച്ചപ്പോൾ അവൻ പ്രാർഥിച്ചുതീരുന്നതിനു മുമ്പുതന്നെ ഒരു ദൂതൻ പ്രത്യക്ഷപ്പെട്ടു. (ദാനീയേൽ 9:20-23) താൻ സ്‌നേഹിക്കുന്നവരെ സഹായിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നതിൽനിന്ന്‌ യഹോവയെ തടയാൻ ഒന്നിനും കഴിയില്ല.—സങ്കീർത്തനം 118:6.

ദൈവത്തിന്റെ ശക്തി അവനോട്‌ അടുത്തുചെല്ലുക അസാധ്യമാക്കുന്നുവോ?

17. ഏത്‌ അർഥത്തിൽ യഹോവയുടെ ശക്തി നമ്മിൽ ഭയം ജനിപ്പിക്കുന്നു, എന്നാൽ അത്‌ ഏതുതരം ഭയം ജനിപ്പിക്കുന്നില്ല?

17 ദൈവത്തിന്റെ ശക്തി നാം അവനെ ഭയപ്പെടാൻ ഇടയാക്കണമോ? വേണമെന്നും വേണ്ടെന്നും നാം ഉത്തരം പറയേണ്ടിയിരിക്കുന്നു. വേണം എന്നു പറയാൻ കാരണം ദൈവിക ഭയം—മുൻ അധ്യായത്തിൽ നാം ചുരുക്കമായി ചർച്ച ചെയ്‌ത ഭയഭക്തിയും ആദരവും—പ്രകടമാക്കുന്നതിന്‌ ഈ ഗുണം നമുക്കു മതിയായ കാരണം നൽകുന്നു എന്നതാണ്‌. അത്തരം ഭയം “ജ്ഞാനത്തിന്റെ ആരംഭമാകുന്നു” എന്നു ബൈബിൾ നമ്മോടു പറയുന്നു. (സങ്കീർത്തനം 111:10, NW) എന്നിരുന്നാലും, ദൈവത്തെ കുറിച്ച്‌ അനാരോഗ്യകരമായ ഭയം തോന്നുന്നതിനോ അവനിൽനിന്ന്‌ അകന്നുനിൽക്കുന്നതിനോ അവന്റെ ശക്തി നമുക്കു കാരണം നൽകുന്നില്ല എന്ന സംഗതി പരിഗണിക്കുമ്പോൾ ദൈവത്തിന്റെ ശക്തി നാം അവനെ ഭയപ്പെടാൻ ഇടയാക്കേണ്ടതില്ല എന്നു പറയാൻ കഴിയും.

18. (എ) അധികാരസ്ഥാനത്തുള്ളവരെ അനേകരും അവിശ്വസിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) യഹോവയുടെ അധികാരശക്തിക്ക്‌ അവനെ ദുഷിപ്പിക്കാനാവില്ലെന്നു നാം എങ്ങനെ അറിയുന്നു?

18 “അധികാരം ദുഷിപ്പിക്കുന്നു, പരമമായ അധികാരം പരമമായി ദുഷിപ്പിക്കുന്നു.” ആംഗലേയ ചരിത്രകാരനായ ആക്‌റ്റൺ പ്രഭു 1887-ൽ പറഞ്ഞതാണ്‌ ആ വാക്കുകൾ. ആ പ്രസ്‌താവന അനിഷേധ്യമാംവിധം സത്യമാണെന്ന്‌ അനേകരും വിശ്വസിക്കുന്നതിനാൽ അത്‌ മിക്കപ്പോഴും ആവർത്തിക്കപ്പെടുന്നു. ചരിത്രം ആവർത്തിച്ച്‌ സ്ഥിരീകരിച്ചിരിക്കുന്നതുപോലെ, അപൂർണ മനുഷ്യർ മിക്കപ്പോഴും അധികാരശക്തി ദുർവിനിയോഗം ചെയ്യുന്നു. (സഭാപ്രസംഗി 4:1; 8:9) ഈ കാരണത്താൽ, അനേകരും അധികാരസ്ഥാനത്തുള്ളവരെ അവിശ്വസിക്കുകയും അവരിൽനിന്ന്‌ അകന്നുമാറുകയും ചെയ്യുന്നു. യഹോവയ്‌ക്കു സമ്പൂർണമായ അധികാരമുണ്ട്‌. അത്‌ അവനെ ഏതെങ്കിലും വിധത്തിൽ ദുഷിപ്പിച്ചിട്ടുണ്ടോ? തീർച്ചയായും ഇല്ല! നാം കണ്ടുകഴിഞ്ഞതുപോലെ, അവൻ പരിശുദ്ധനാണ്‌, അഴിമതിയുടെ ഒരു കണികപോലും അവനിലില്ല. അഴിമതി നിറഞ്ഞ ഈ ലോകത്തിൽ അധികാരസ്ഥാനത്തിരിക്കുന്ന അപൂർണ സ്‌ത്രീപുരുഷന്മാരെപ്പോലെയല്ല യഹോവ. അവൻ ഒരിക്കലും തന്റെ അധികാരശക്തി ദുർവിനിയോഗം ചെയ്‌തിട്ടില്ല, ഇനി ചെയ്യുകയുമില്ല.

19, 20. (എ) വേറെ ഏതു ഗുണങ്ങൾക്കു ചേർച്ചയിലാണ്‌ യഹോവ എല്ലായ്‌പോഴും തന്റെ ശക്തി പ്രയോഗിക്കുന്നത്‌, ഇത്‌ ആശ്വാസകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) യഹോവയുടെ ആത്മസംയമനത്തെ നിങ്ങൾ എങ്ങനെ ദൃഷ്ടാന്തീകരിക്കും, അതു നിങ്ങൾക്ക്‌ ആകർഷകമായി തോന്നുന്നത്‌ എന്തുകൊണ്ട്‌?

19 ശക്തി മാത്രമല്ല യഹോവയുടെ ഗുണമെന്ന്‌ ഓർക്കുക. നാം ഇനി അവന്റെ നീതിയെയും ജ്ഞാനത്തെയും സ്‌നേഹത്തെയും കുറിച്ചു പഠിക്കേണ്ടിയിരിക്കുന്നു. ഒരു സമയത്ത്‌ ഒരു ഗുണം മാത്രം എന്നപോലെ, കർക്കശവും യാന്ത്രികവുമായ രീതിയിലാണ്‌ അവൻ തന്റെ ഗുണങ്ങൾ പ്രകടിപ്പിക്കുന്നത്‌ എന്നു നാം നിഗമനം ചെയ്യരുത്‌. മറിച്ച്‌, യഹോവ തന്റെ നീതിക്കും ജ്ഞാനത്തിനും സ്‌നേഹത്തിനും ചേർച്ചയിലാണ്‌ എല്ലായ്‌പോഴും തന്റെ ശക്തി പ്രയോഗിക്കുന്നത്‌ എന്നു തുടർന്നുവരുന്ന അധ്യായങ്ങളിൽ നാം കാണും. ദൈവത്തിന്റെ മറ്റൊരു ഗുണത്തെ കുറിച്ച്‌, ലൗകിക ഭരണാധികാരികളിൽ അപൂർവമായി കാണുന്ന ആത്മസംയമനം എന്ന ഗുണത്തെ കുറിച്ചു ചിന്തിക്കുക.

20 ഭയജനകമാംവിധം വലുപ്പവും ശക്തിയുമുള്ള ഒരാളെ നിങ്ങൾ കണ്ടുമുട്ടുന്നു എന്നിരിക്കട്ടെ. എന്നിരുന്നാലും, കാലക്രമത്തിൽ അയാൾ സൗമ്യനാണെന്നു നിങ്ങൾ മനസ്സിലാക്കുന്നു. ആളുകളെ, വിശേഷാൽ നിരാലംബരെയും ചൂഷണം ചെയ്യപ്പെടാവുന്നവരെയും സഹായിക്കാനും രക്ഷിക്കാനും തന്റെ ശക്തി ഉപയോഗിക്കാൻ അയാൾ സദാ സന്നദ്ധനാണ്‌. അയാൾ ഒരിക്കലും തന്റെ ശക്തി ദുർവിനിയോഗം ചെയ്യുന്നില്ല. അയാൾ അകാരണമായി നിന്ദിക്കപ്പെടുന്നതായി നിങ്ങൾ അറിയുന്നു. എന്നാൽ അയാളാകട്ടെ അചഞ്ചലനെങ്കിലും ശാന്തനും മാന്യനും ദയാലുവുമായി നിലകൊള്ളുന്നു. നിങ്ങൾ അയാളെപ്പോലെ ശക്തനായിരുന്നെങ്കിൽ അതേ സൗമ്യതയും സംയമനവും പാലിക്കാൻ നിങ്ങൾക്കു കഴിയുമായിരുന്നോ എന്നു നിങ്ങൾ സംശയിക്കുന്നു! അങ്ങനെയുള്ള ഒരാളെ അറിയാനിടയാകുമ്പോൾ നിങ്ങൾ അയാളിലേക്ക്‌ ആകർഷിക്കപ്പെടില്ലേ? സർവശക്തനായ യഹോവയോട്‌ അടുത്തു ചെല്ലാൻ നമുക്ക്‌ അതിലും വളരെയേറെ കാരണങ്ങളുണ്ട്‌. ഈ അധ്യായത്തിന്റെ ശീർഷകത്തിനുള്ള ആധാര വാക്യം പരിചിന്തിക്കുക—“യഹോവ കോപത്തിനു താമസവും മഹാശക്തിയും ഉള്ളവൻ.” (നഹൂം 1:3, NW) ആളുകൾക്കെതിരെ, ദുഷ്ടന്മാർക്കെതിരെ പോലും, യഹോവ പെട്ടെന്നു തന്റെ ശക്തി പ്രയോഗിക്കുന്നില്ല. അവൻ സൗമ്യപ്രകൃതനും ദയാലുവുമാണ്‌. അനേകം പ്രകോപനങ്ങൾ ഉണ്ടായിട്ടും അവൻ “കോപത്തിനു താമസം” ഉള്ളവനെന്നു തെളിഞ്ഞിരിക്കുന്നു.—സങ്കീർത്തനം 78:37-41.

21. യഹോവ തന്റെ ഇഷ്ടം ചെയ്യുന്നതിന്‌ ആളുകളെ നിർബന്ധിക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്‌, ഇത്‌ അവനെ കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു?

21 ഒരു വ്യത്യസ്‌ത കോണിൽനിന്ന്‌ യഹോവയുടെ ആത്മസംയമനത്തെ കുറിച്ചു ചിന്തിക്കുക. നിങ്ങൾക്ക്‌ അളവറ്റ അധികാരവും ശക്തിയും ഉണ്ടെങ്കിൽ, ചില സമയങ്ങളിൽ നിങ്ങൾക്ക്‌ ഇഷ്ടമുള്ള രീതിയിൽ കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവരെ നിർബന്ധിക്കുമോ? സകല അധികാരവും ഉണ്ടെങ്കിലും യഹോവ തന്നെ സേവിക്കാൻ ആളുകളെ നിർബന്ധിക്കുന്നില്ല. ദൈവസേവനമാണ്‌ നിത്യജീവനിലേക്കുള്ള ഏക മാർഗമെങ്കിലും അത്തരം സേവനത്തിന്‌ യഹോവ നമ്മെ നിർബന്ധിക്കുന്നില്ല. പകരം തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം കൊടുത്തുകൊണ്ട്‌ ഓരോ വ്യക്തിയെയും അവൻ ദയാപൂർവം മാനിക്കുന്നു. ബുദ്ധിശൂന്യമായ തിരഞ്ഞെടുപ്പുകളുടെ പരിണതഫലങ്ങളെ കുറിച്ചും നല്ല തിരഞ്ഞെടുപ്പുകളുടെ പ്രതിഫലങ്ങളെ കുറിച്ചും അവൻ മുൻകൂട്ടി അറിയിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പ്‌ അവൻ നമുക്കു വിട്ടുതരുന്നു. (ആവർത്തനപുസ്‌തകം 30:19, 20) നിർബന്ധത്താലോ തന്റെ ഭയാവഹമായ ശക്തിയെ കുറിച്ചുള്ള അനാരോഗ്യകരമായ ഭീതിയാലോ നിർവഹിക്കപ്പെടുന്ന സേവനത്തിൽ അവന്‌ അശേഷം താത്‌പര്യമില്ല. മനസ്സോടെ, സ്‌നേഹത്താൽ പ്രേരിതമായി തന്നെ സേവിക്കുന്നവരെയാണ്‌ അവൻ അന്വേഷിക്കുന്നത്‌.—2 കൊരിന്ത്യർ 9:7.

22, 23. (എ) മറ്റുള്ളവരെ ശക്തീകരിക്കുന്നതിൽ യഹോവ സന്തോഷിക്കുന്നു എന്ന്‌ എന്തു പ്രകടമാക്കുന്നു? (ബി) അടുത്ത അധ്യായത്തിൽ നാം എന്തു പരിചിന്തിക്കും?

22 സർവശക്തനായ ദൈവത്തെ പേടിച്ചു ജീവിക്കേണ്ടതില്ലാത്തതിന്റെ അവസാന കാരണം നമുക്കു പരിചിന്തിക്കാം. തങ്ങളുടെ അധികാരം മറ്റുള്ളവരുമായി പങ്കുവെക്കാൻ പ്രബലരായ ആളുകൾ ഭയപ്പെടുന്നു. എന്നാൽ, യഹോവ തന്റെ വിശ്വസ്‌ത ആരാധകരെ ശക്തീകരിക്കുന്നതിൽ സന്തോഷിക്കുന്നു. തന്റെ പുത്രന്‌ ഉൾപ്പെടെ അനേകർക്കും അവൻ ഗണ്യമായ അധികാരം ഏൽപ്പിച്ചുകൊടുക്കുന്നു. (മത്തായി 28:18) മറ്റൊരു വിധത്തിലും യഹോവ തന്റെ ദാസന്മാരെ ശക്തിപ്പെടുത്തുന്നു. ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ . . . ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.”—1 ദിനവൃത്താന്തം 29:11, 12.

23 അതേ, നിങ്ങൾക്കു ശക്തി പകരുന്നതിൽ യഹോവ സന്തോഷിക്കുന്നു. തന്നെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ അവൻ “അത്യന്തശക്തി” പോലും പ്രദാനം ചെയ്യുന്നു. (2 കൊരിന്ത്യർ 4:7) ഇത്ര ദയാപരവും തത്ത്വാധിഷ്‌ഠിതവുമായ വിധങ്ങളിൽ തന്റെ ശക്തി ഉപയോഗിക്കുന്ന, സകല ഊർജത്തിന്റെയും ഉറവായ ദൈവത്തിലേക്കു നിങ്ങൾ ആകർഷിക്കപ്പെടുന്നതായി തോന്നുന്നില്ലേ? അടുത്ത അധ്യായത്തിൽ, സൃഷ്ടി നടത്താൻ യഹോവ തന്റെ ശക്തി ഉപയോഗിക്കുന്നത്‌ എങ്ങനെ എന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കും.

^ “സർവശക്തൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരാർഥം “ഏവരുടെയും ഭരണാധിപതി; സർവശക്തിയുമുള്ളവൻ” എന്നാണ്‌.

^ “കാററിൽ യഹോവ ഇല്ലായിരുന്നു. . . ഭൂകമ്പത്തിലും . . . തീയിലും യഹോവ ഇല്ലായിരുന്നു” എന്ന്‌ ബൈബിൾ പ്രസ്‌താവിക്കുന്നു. ഐതിഹ്യങ്ങളിലെ പ്രകൃതിദൈവങ്ങളുടെ ആരാധകരിൽനിന്നും വ്യത്യസ്‌തമായി യഹോവയുടെ ദാസന്മാർ പ്രകൃതി ശക്തികളിൽ അവനെ അന്വേഷിക്കുന്നില്ല. താൻ സൃഷ്ടിച്ചിട്ടുള്ള എന്തിലെങ്കിലും പരിമിതപ്പെട്ടിരിക്കാൻ കഴിയാത്തവിധം അവൻ അത്യന്തം വലിയവനാണ്‌. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.)—1 രാജാക്കന്മാർ 8:27.