വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 8

പുനഃസ്ഥാപിക്കുന്നതിനുളള ശക്തി—യഹോവ “സകലവും പുതുതാക്കുന്നു”

പുനഃസ്ഥാപിക്കുന്നതിനുളള ശക്തി—യഹോവ “സകലവും പുതുതാക്കുന്നു”

1, 2. ഇന്ന്‌ മനുഷ്യകുടുംബം ഏതു നഷ്ടങ്ങളെ അഭിമുഖീകരിക്കുന്നു, ഇവ നമ്മെ എങ്ങനെ ബാധിക്കുന്നു?

 ഒരു കുട്ടിക്ക്‌ അവന്റെ ഇഷ്ടപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെടുന്നു, അല്ലെങ്കിൽ അതു പൊട്ടിപ്പോകുന്നു. കുട്ടി കരയുന്നു. അവന്റെ കരച്ചിൽ ഹൃദയഭേദകമാണ്‌! എന്നാൽ പിതാവ്‌ ആ കളിപ്പാട്ടം കണ്ടെത്തി തിരികെ നൽകുമ്പോൾ അല്ലെങ്കിൽ അത്‌ ശരിയാക്കിക്കൊടുക്കുമ്പോൾ കുട്ടിയുടെ മുഖം തെളിയുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ? കളിപ്പാട്ടം കണ്ടുപിടിക്കുന്നതോ അതിന്റെ കേടുപോക്കുന്നതോ പിതാവിന്‌ ഒരു നിസ്സാര സംഗതി ആയിരിക്കാം. എന്നാൽ കുട്ടിക്ക്‌ അതിരറ്റ ആഹ്ലാദവും ആശ്ചര്യവും തോന്നുന്നു. കാരണം എന്നേക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയതു തിരികെ ലഭിച്ചിരിക്കുന്നു!

2 എന്നേക്കുമായി നഷ്ടപ്പെട്ടെന്നു തന്റെ ഭൗമിക മക്കൾ വിചാരിച്ചേക്കാവുന്നതു പുനഃസ്ഥാപിക്കാൻ അത്യുന്നത പിതാവായ യഹോവയ്‌ക്ക്‌ ശക്തിയുണ്ട്‌. തീർച്ചയായും വെറും കളിപ്പാട്ടങ്ങളെയല്ല നാം ഇവിടെ പരാമർശിക്കുന്നത്‌. ഈ “ദുർഘടസമയങ്ങ”ളിൽ വളരെയേറെ ഗൗരവമുള്ള നഷ്ടങ്ങളെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്‌. (2 തിമൊഥെയൊസ്‌ 3:1-5) ആളുകൾ പ്രിയങ്കരമായി കരുതുന്ന പലതും—ഭവനവും സ്വത്തുക്കളും തൊഴിലും ആരോഗ്യം പോലും—എപ്പോൾ വേണമെങ്കിലും നഷ്ടമായേക്കാവുന്ന അവസ്ഥയിലാണ്‌. പരിസ്ഥിതി നാശത്തെയും, അനേകം ജീവിവർഗങ്ങളുടെ വംശനാശം പോലെ തത്‌ഫലമായി ഉണ്ടാകുന്ന നഷ്ടത്തെയും കുറിച്ചു ചിന്തിക്കുമ്പോൾ നാം പരിഭ്രാന്തരായേക്കാം. എന്നിരുന്നാലും, നമ്മൾ സ്‌നേഹിക്കുന്ന ആരുടെയെങ്കിലും മരണത്തെപ്പോലെ നമ്മെ ആഴത്തിൽ ബാധിക്കുന്ന മറ്റൊന്നുമില്ല. നഷ്ടബോധവും നിരാശയും നമ്മെ കീഴടക്കുന്നതുപോലെ തോന്നിയേക്കാം.—2 ശമൂവേൽ 18:33.

3. പ്രവൃത്തികൾ 3:21-ൽ ആശ്വാസകരമായ ഏത്‌ പ്രത്യാശ നൽകപ്പെട്ടിരിക്കുന്നു, യഹോവ അതു നിറവേറ്റുന്നത്‌ എന്തു മുഖേനയായിരിക്കും?

3 അപ്പോൾ, യഹോവയുടെ പുനഃസ്ഥാപന ശക്തിയെ കുറിച്ചു മനസ്സിലാക്കുന്നത്‌ എത്ര ആശ്വാസദായകമാണ്‌! നാം കാണാൻ പോകുന്നതുപോലെ, തന്റെ ഭൗമിക മക്കൾക്കായി ദൈവത്തിനു പുനഃസ്ഥാപിക്കാൻ കഴിയുന്ന, അവൻ പുനഃസ്ഥാപിക്കാനിരിക്കുന്ന, കാര്യങ്ങളുടെ വ്യാപ്‌തി അതിശയിപ്പിക്കുന്നതാണ്‌. യഥാർഥത്തിൽ, യഹോവ ‘എല്ലാ സംഗതികളെയും പുനഃസ്ഥാപിക്കാൻ’ ഉദ്ദേശിക്കുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു. (പ്രവൃത്തികൾ 3:21, NW) ഇതു നിവർത്തിക്കുന്നതിന്‌ യഹോവ തന്റെ പുത്രനായ യേശുക്രിസ്‌തുവിനാൽ ഭരിക്കപ്പെടുന്ന മിശിഹൈക രാജ്യത്തെ ഉപയോഗിക്കും. ഈ രാജ്യം 1914-ൽ സ്വർഗത്തിൽ ഭരണം തുടങ്ങിയതായി തെളിവു പ്രകടമാക്കുന്നു. * (മത്തായി 24:3-14) പുനഃസ്ഥാപിക്കപ്പെടുന്നത്‌ എന്തൊക്കെ ആയിരിക്കും? നമുക്കു യഹോവയുടെ മഹനീയമായ പുനഃസ്ഥാപന പ്രവൃത്തികളിൽ ചിലതു പരിചിന്തിക്കാം. ഇവയിലൊന്ന്‌ നമുക്ക്‌ ഇപ്പോൾത്തന്നെ കാണാനും അനുഭവിക്കാനും കഴിയും. മറ്റുള്ളവ വലിയ തോതിൽ ഭാവിയിൽ സംഭവിക്കും.

നിർമലാരാധനയുടെ പുനഃസ്ഥാപനം

4, 5. പൊ.യു.മു. 607-ൽ ദൈവജനത്തിന്‌ എന്തു സംഭവിച്ചു, യഹോവ അവർക്ക്‌ ഏതു പ്രത്യാശ വാഗ്‌ദാനം ചെയ്‌തു?

4 യഹോവ പുനഃസ്ഥാപിച്ചുകഴിഞ്ഞ ഒരു സംഗതി നിർമലാരാധനയാണ്‌. ഇതിന്റെ അർഥം എന്തെന്നു ഗ്രഹിക്കുന്നതിന്‌, യഹൂദാ രാജ്യത്തിന്റെ ചരിത്രം നമുക്കു ഹ്രസ്വമായി പരിശോധിക്കാം. അങ്ങനെ ചെയ്യുന്നത്‌, യഹോവ തന്റെ പുനഃസ്ഥാപന ശക്തി ഉപയോഗിച്ചിരിക്കുന്ന വിധം സംബന്ധിച്ച ആവേശമുണർത്തുന്ന ഉൾക്കാഴ്‌ച നമുക്കു നൽകും.—റോമർ 15:4.

5 പൊ.യു.മു. 607-ൽ യെരൂശലേം നശിപ്പിക്കപ്പെട്ടപ്പോൾ വിശ്വസ്‌ത യഹൂദന്മാർക്ക്‌ ഉണ്ടായ വികാരം സങ്കൽപ്പിക്കുക. അവരുടെ പ്രിയപ്പെട്ട നഗരവും അതിന്റെ മതിലുകളും തകർക്കപ്പെട്ടു. അതിലും പരിതാപകരമായി, ശലോമോൻ പണികഴിപ്പിച്ചിരുന്ന മഹത്തായ ആലയം—ഭൂമിയിലെ, യഹോവയുടെ നിർമലാരാധനയുടെ ഏക കേന്ദ്രം—ശൂന്യമാക്കപ്പെട്ടു. (സങ്കീർത്തനം 79:1) അതിജീവകരെ പ്രവാസികളായി ബാബിലോണിലേക്കു കൊണ്ടുപോയി, അവരുടെ സ്വദേശം ശൂന്യമായി, കാട്ടുമൃഗങ്ങളുടെ ആവാസമായി പിന്നിൽ അവശേഷിച്ചു. (യിരെമ്യാവു 9:11) മാനുഷ വീക്ഷണത്തിൽ, എല്ലാം നഷ്ടമായെന്നു തോന്നിക്കുന്ന ഒരു അവസ്ഥയായിരുന്നു അത്‌. (സങ്കീർത്തനം 137:1) എന്നാൽ ഈ നാശം ദീർഘനാൾ മുമ്പു മുൻകൂട്ടി പറഞ്ഞിരുന്ന യഹോവ, ഭാവിയിൽ ഒരു പുനഃസ്ഥാപന കാലം വരുമെന്ന പ്രത്യാശ നൽകി.

6-8. (എ) എബ്രായ പ്രവാചകന്മാരുടെ ലിഖിതങ്ങളിൽ ഏതു വിഷയം ആവർത്തിച്ചു പ്രതിപാദിക്കപ്പെട്ടിരിക്കുന്നു, അങ്ങനെയുള്ള പ്രവചനങ്ങൾക്ക്‌ ഒരു പ്രാരംഭ നിവൃത്തി ഉണ്ടായത്‌ എങ്ങനെ? (ബി) ആധുനിക കാലങ്ങളിൽ ദൈവജനം അനേകം പുനഃസ്ഥാപന പ്രവചനങ്ങളുടെ നിവൃത്തി അനുഭവിച്ചറിഞ്ഞിരിക്കുന്നത്‌ എങ്ങനെ?

6 യഥാർഥത്തിൽ, പുനഃസ്ഥാപനം എബ്രായ പ്രവാചകന്മാരുടെ ലിഖിതങ്ങളിൽ ആവർത്തിച്ചു പ്രതിപാദിക്കപ്പെട്ടിരുന്ന ഒരു വിഷയമായിരുന്നു. * അവരിലൂടെ, പുനഃസ്ഥാപിക്കപ്പെട്ടതും പുനരധിവസിപ്പിക്കപ്പെട്ടതും കാട്ടുമൃഗങ്ങളിൽനിന്നും ശത്രുവിന്റെ ആക്രമണത്തിൽനിന്നും സംരക്ഷിക്കപ്പെട്ടതുമായ ഒരു ഫലഭൂയിഷ്‌ഠ ദേശം യഹോവ വാഗ്‌ദാനം ചെയ്‌തു. അവരുടെ പുനഃസ്ഥാപിത ദേശത്തെ അവൻ സാക്ഷാൽ പറുദീസയായി വർണിച്ചു. (യെശയ്യാവു 65:25; യെഹെസ്‌കേൽ 34:25; 36:35) എല്ലാറ്റിനുമുപരിയായി, നിർമലാരാധന പുനഃസ്ഥാപിക്കപ്പെടും, ആലയം പുനർനിർമിക്കപ്പെടും. (മീഖാ 4:1-5) പ്രവാസികളായിരുന്ന യഹൂദന്മാർക്ക്‌ ഈ പ്രവചനങ്ങൾ പ്രത്യാശ പകരുകയും ബാബിലോണിലെ അവരുടെ 70-വർഷ പ്രവാസകാലത്ത്‌ സഹിച്ചുനിൽക്കാൻ അവരെ സഹായിക്കുകയും ചെയ്‌തു.

7 ഒടുവിൽ, പുനഃസ്ഥാപന കാലം വന്നു. ബാബിലോണിൽനിന്നു സ്വതന്ത്രരാക്കപ്പെട്ട യഹൂദന്മാർ യെരൂശലേമിലേക്കു മടങ്ങിപ്പോകുകയും അവിടെ യഹോവയുടെ ആലയം പുനർനിർമിക്കുകയും ചെയ്‌തു. (എസ്രാ 1:1, 2) അവർ നിർമലാരാധനയോടു പറ്റിനിന്നിടത്തോളം കാലം യഹോവ അവരെ അനുഗ്രഹിക്കുകയും അവരുടെ ദേശത്തെ ഫലപുഷ്ടിയും സമൃദ്ധിയും നിറഞ്ഞതാക്കുകയും ചെയ്‌തു. അവൻ അവരെ ശത്രുക്കളിൽനിന്നും ദശകങ്ങളായി ദേശം കയ്യടക്കിവെച്ചിരുന്ന കാട്ടുമൃഗങ്ങളിൽനിന്നും സംരക്ഷിച്ചു. യഹോവയുടെ പുനഃസ്ഥാപന ശക്തിയിൽ അവർ എത്ര സന്തോഷിച്ചിരിക്കണം! എന്നാൽ ആ സംഭവങ്ങൾ പുനഃസ്ഥാപന പ്രവചനങ്ങളുടെ പ്രാരംഭവും പരിമിതവുമായ നിവൃത്തിയെ മാത്രമേ പ്രതിനിധാനം ചെയ്‌തുള്ളൂ. ‘അന്ത്യകാലത്ത്‌’—കാലങ്ങൾക്കു മുമ്പേ വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്ന, ദാവീദ്‌ രാജാവിന്റെ അവകാശി സിംഹാസനസ്ഥനാക്കപ്പെടുന്ന നമ്മുടെ കാലത്ത്‌—കൂടുതൽ വലിയ ഒരു നിവൃത്തി വരാനിരിക്കുകയായിരുന്നു.—യെശയ്യാവു 2:2-4; 9:6, 7.

8 യേശു 1914-ൽ സിംഹാസനസ്ഥനാക്കപ്പെട്ടശേഷം താമസിയാതെ അവൻ ഭൂമിയിലെ വിശ്വസ്‌ത ദൈവജനത്തിന്റെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്‌തു. പേർഷ്യൻ ജേതാവായ കോരെശ്‌ പൊ.യു.മു. 537-ൽ യഹൂദന്മാരുടെ ഒരു ശേഷിപ്പിനെ സ്വതന്ത്രരാക്കിയതു പോലെ, യേശു ആത്മീയ യഹൂദന്മാരുടെ ഒരു ശേഷിപ്പിനെ—തന്റെ സ്വന്തം അനുഗാമികളെ—വ്യാജമത ലോകസാമ്രാജ്യമായ ആധുനിക ബാബിലോണിന്റെ സ്വാധീനത്തിൽനിന്നു സ്വതന്ത്രരാക്കി. (റോമർ 2:29; വെളിപ്പാടു 18:1-5) 1919 മുതൽ നിർമലാരാധന സത്യക്രിസ്‌ത്യാനികളുടെ ജീവിതത്തിൽ ഉചിതമായ സ്ഥാനത്തേക്ക്‌ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. (മലാഖി 3:1-5) അന്നു തുടങ്ങി യഹോവയുടെ ജനം നിർമലാരാധനയ്‌ക്കുള്ള ദൈവത്തിന്റെ ക്രമീകരണമായ ശുദ്ധീകരിച്ച ആത്മീയ ആലയത്തിൽ അവനെ ആരാധിച്ചിരിക്കുന്നു. ഇത്‌ ഇന്ന്‌ നമുക്ക്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ആത്മീയ പുനഃസ്ഥാപനം—അതു പ്രധാനമായിരിക്കുന്നതിന്റെ കാരണം

9. അപ്പൊസ്‌തലിക യുഗത്തിനുശേഷം, ക്രൈസ്‌തവലോകത്തിലെ സഭകൾ യഹോവയുടെ ആരാധനയോട്‌ എന്തു ചെയ്‌തു, എന്നാൽ നമ്മുടെ നാളിൽ യഹോവ എന്തു ചെയ്‌തിരിക്കുന്നു?

9 ചരിത്ര പശ്ചാത്തലം പരിചിന്തിക്കുക. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ അന്ന്‌ അനേകം ആത്മീയ അനുഗ്രഹങ്ങൾ ആസ്വദിച്ചിരുന്നു. എന്നാൽ സത്യാരാധന ദുഷിപ്പിക്കപ്പെടുമെന്നും അപ്രത്യക്ഷമാകുമെന്നും യേശുവും അപ്പൊസ്‌തലന്മാരും മുൻകൂട്ടി പറഞ്ഞു. (മത്തായി 13:24-30; പ്രവൃത്തികൾ 20:29, 30) അപ്പൊസ്‌തലിക യുഗത്തിനുശേഷം ക്രൈസ്‌തവലോകം ഉയർന്നുവന്നു. അതിലെ വൈദികർ വിജാതീയ ഉപദേശങ്ങളും ആചാരങ്ങളും സ്വീകരിച്ചു. ദൈവത്തെ ദുർഗ്രഹമായ ഒരു ത്രിത്വമായി വരച്ചുകാട്ടിക്കൊണ്ടും പുരോഹിതന്മാരോടു പാപങ്ങൾ ഏറ്റുപറയാനും യഹോവയ്‌ക്കു പകരം മറിയയോടും വിവിധ “പുണ്യവാളന്മാരോടും” പ്രാർഥിക്കാനും പഠിപ്പിച്ചുകൊണ്ടും അവർ ആളുകൾക്കു ദൈവത്തെ സമീപിക്കുന്നത്‌ ഏറെക്കുറെ അസാധ്യമാക്കിയിരിക്കുന്നു. ഇപ്പോൾ, സത്യാരാധന ദുഷിപ്പിക്കപ്പെട്ട്‌ അനേകം നൂറ്റാണ്ടുകൾക്കു ശേഷം യഹോവ എന്തു ചെയ്‌തിരിക്കുന്നു? മതപരമായ ഭോഷ്‌കുകൾ നിറഞ്ഞതും ഭക്തികെട്ട ആചാരങ്ങളാൽ മലീമസവുമായ ഇന്നത്തെ ലോകത്തിൽ അവൻ നിർമലാരാധന പുനഃസ്ഥാപിച്ചിരിക്കുന്നു! ഈ പുനഃസ്ഥാപനം ആധുനിക കാലത്തെ അതിപ്രധാന സംഭവവികാസങ്ങളിൽ ഒന്നാണെന്ന്‌ പറയുന്നത്‌ അതിശയോക്തിയല്ല.

10, 11. (എ) ആത്മീയ പറുദീസയിൽ ഏതു രണ്ടു ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നു, അവ നിങ്ങൾക്ക്‌ എന്ത്‌ അർഥമാക്കുന്നു? (ബി) ഏതു തരം ആളുകളെയാണ്‌ യഹോവ ആത്മീയ പറുദീസയിലേക്കു കൂട്ടിവരുത്തിയിരിക്കുന്നത്‌, എന്തു കാണാൻ അവർക്കു പദവി ലഭിക്കും?

10 അതുകൊണ്ട്‌ സത്യക്രിസ്‌ത്യാനികൾ ഇന്ന്‌ ഒരു ആത്മീയ പറുദീസ ആസ്വദിക്കുന്നു. ഈ പറുദീസയിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണ്‌? മുഖ്യമായി രണ്ടു ഘടകങ്ങൾ. ഒന്നാമത്തേത്‌ സത്യദൈവമായ യഹോവയുടെ നിർമലാരാധനയാണ്‌. വ്യാജങ്ങളിൽനിന്നും വക്രതകളിൽനിന്നും വിമുക്തമായ ഒരു ആരാധനാരീതി നൽകി അവൻ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. അവൻ നമുക്ക്‌ ആത്മീയ ആഹാരം പ്രദാനം ചെയ്‌തിരിക്കുന്നു. ഇതു നമ്മുടെ സ്വർഗീയ പിതാവിനെ കുറിച്ചു പഠിക്കാനും അവനെ പ്രസാദിപ്പിക്കാനും അവനോട്‌ അടുത്തു ചെല്ലാനും നമ്മെ പ്രാപ്‌തരാക്കുന്നു. (യോഹന്നാൻ 4:24) ആത്മീയ പറുദീസയുടെ രണ്ടാമത്തെ ഘടകം ആളുകളാണ്‌. യെശയ്യാവ്‌ മുൻകൂട്ടി പറഞ്ഞതുപോലെ, ‘അന്ത്യകാലത്ത്‌’ യഹോവ തന്റെ ആരാധകരെ സമാധാനത്തിന്റെ വഴികൾ പഠിപ്പിച്ചിരിക്കുന്നു. അവൻ നമ്മുടെ ഇടയിൽ ഏറ്റുമുട്ടലുകൾ ഇല്ലാതാക്കിയിരിക്കുന്നു. നമുക്ക്‌ അപൂർണതകൾ ഉണ്ടെങ്കിലും “പുതിയ വ്യക്തിത്വം” [NW] ധരിക്കാൻ അവൻ നമ്മെ സഹായിക്കുന്നു. തന്റെ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട്‌ അവൻ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കുന്നു; അതു നമ്മിൽ വിശിഷ്ടമായ ഫലങ്ങൾ ഉളവാക്കുന്നു. (എഫെസ്യർ 4:22-24; ഗലാത്യർ 5:22, 23) ദൈവാത്മാവിനു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ നിങ്ങൾ യഥാർഥത്തിൽ ആത്മീയ പറുദീസയുടെ ഭാഗമാണ്‌ എന്നു പറയാൻ കഴിയും.

11 യഹോവ താൻ സ്‌നേഹിക്കുന്നതരം ആളുകളെ—തന്നെ സ്‌നേഹിക്കുന്നവരെയും സമാധാനത്തെ സ്‌നേഹിക്കുന്നവരെയും “തങ്ങളുടെ ആത്മീയ ആവശ്യങ്ങളെ കുറിച്ചു ബോധമുള്ളവ”രെയും—ഈ ആത്മീയ പറുദീസയിലേക്കു കൂട്ടിവരുത്തിയിരിക്കുന്നു. (മത്തായി 5:3, NW) അങ്ങനെയുള്ളവർക്ക്‌ ഇതിനെക്കാൾ മഹത്തായ ഒരു പുനഃസ്ഥാപനം—മനുഷ്യവർഗത്തിന്റെയും മുഴു ഭൂമിയുടെയും പുനഃസ്ഥാപനം—കാണാൻ പദവി ലഭിക്കും.

“ഇതാ, ഞാൻ സകലവും പുതുതാക്കുന്നു”

12, 13. (എ) പുനഃസ്ഥാപന പ്രവചനങ്ങൾക്കു മറ്റൊരു നിവൃത്തി ഉണ്ടാകേണ്ടത്‌ എന്തുകൊണ്ട്‌? (ബി) ഏദെനിൽവെച്ച്‌ പ്രസ്‌താവിച്ച പ്രകാരം ഭൂമിയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം എന്താണ്‌, ഇതു നമുക്കു ഭാവിയെ കുറിച്ചു പ്രത്യാശ നൽകുന്നത്‌ എന്തുകൊണ്ട്‌?

12 പുനഃസ്ഥാപന പ്രവചനങ്ങളിൽ അനേകവും ആത്മീയ പുനഃസ്ഥാപനത്തെ മാത്രമല്ല പരാമർശിക്കുന്നത്‌. ദൃഷ്ടാന്തത്തിന്‌, രോഗികളും മുടന്തരും അന്ധരും ബധിരരും സൗഖ്യം പ്രാപിക്കുകയും മരണം പോലും എന്നേക്കുമായി നീങ്ങിപ്പോകുകയും ചെയ്യുന്ന ഒരു കാലത്തെ കുറിച്ചു യെശയ്യാവ്‌ എഴുതി. (യെശയ്യാവു 25:8; 35:1-7) അത്തരം വാഗ്‌ദാനങ്ങൾക്ക്‌ പുരാതന ഇസ്രായേലിൽ അക്ഷരീയ നിവൃത്തി ഉണ്ടായില്ല. ഈ വാഗ്‌ദാനങ്ങൾ നമ്മുടെ നാളിൽ ആത്മീയമായ ഒരു അർഥത്തിൽ നിവൃത്തിയേറിയെന്ന്‌ നമ്മൾ കണ്ടുകഴിഞ്ഞു. ഭാവിയിൽ പൂർണ തോതിലുള്ള ഒരു അക്ഷരീയ നിവൃത്തി ഉണ്ടായിരിക്കും എന്നു വിശ്വസിക്കാൻ സകല കാരണവുമുണ്ട്‌. അത്‌ നമുക്ക്‌ എങ്ങനെ അറിയാം?

13 പണ്ട്‌, ഏദെനിൽവെച്ച്‌ ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം യഹോവ വ്യക്തമാക്കി. സന്തോഷത്തോടും ആരോഗ്യത്തോടും കൂടെ ഒരു കുടുംബം എന്നനിലയിൽ മനുഷ്യവർഗം അതിൽ വസിക്കണം എന്നതായിരുന്നു അത്‌. പുരുഷനും സ്‌ത്രീയും ഭൂമിയെയും അതിലെ സകല ജീവികളെയും പരിപാലിക്കണമായിരുന്നു, മുഴു ഗ്രഹത്തെയും ഒരു പറുദീസയാക്കി മാറ്റണമായിരുന്നു. (ഉല്‌പത്തി 1:28) ഇപ്പോഴത്തെ സ്ഥിതിഗതികൾ പക്ഷേ അതിൽനിന്നു വളരെ വ്യത്യസ്‌തമാണ്‌. എന്നിരുന്നാലും, യഹോവയുടെ ഉദ്ദേശ്യങ്ങൾ ഒരിക്കലും വിഫലമാകില്ലെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. (യെശയ്യാവു 55:10, 11) യഹോവയാൽ നിയമിക്കപ്പെട്ട മിശിഹൈക രാജാവെന്ന നിലയിൽ യേശു ഈ ആഗോള പറുദീസ പുനഃസ്ഥാപിക്കും.—ലൂക്കൊസ്‌ 23:43.

14, 15. (എ) യഹോവ ‘സകലവും പുതുതാക്കുന്നത്‌’ എങ്ങനെ? (ബി) പറുദീസയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും, അതിന്റെ ഏതു വശമാണ്‌ നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടമുള്ളത്‌?

14 മുഴു ഭൂമിയും ഒരു പറുദീസ ആയിത്തീരുന്നതു കാണുന്നതായി സങ്കൽപ്പിക്കുക! “ഇതാ, ഞാൻ സകലവും പുതുതാക്കുന്നു” എന്ന്‌ യഹോവ ആ കാലത്തെ കുറിച്ചു പറയുന്നു. (വെളിപ്പാടു 21:5) അതിന്റെ അർഥം എന്തായിരിക്കുമെന്നു ചിന്തിക്കുക. ഈ പഴയ ദുഷ്ട വ്യവസ്ഥിതിക്കെതിരെ യഹോവ തന്റെ സംഹാര ശക്തി പ്രയോഗിച്ചു കഴിയുമ്പോൾ ‘പുതിയ ആകാശവും പുതിയ ഭൂമി’യും നിലവിൽ വരും. അതിന്റെ അർഥം, യഹോവയെ സ്‌നേഹിക്കുന്ന, അവന്റെ ഇഷ്ടം ചെയ്യുന്ന വ്യക്തികൾ ചേർന്നു രൂപം കൊള്ളുന്ന ഒരു പുതിയ ഭൗമിക സമൂഹത്തെ സ്വർഗത്തിൽനിന്നുള്ള ഒരു പുതിയ ഗവൺമെന്റ്‌ ഭരിക്കുമെന്നാണ്‌. (2 പത്രൊസ്‌ 3:13) സാത്താൻ അവന്റെ ഭൂതങ്ങളോടൊപ്പം പ്രവർത്തനരഹിതനാക്കപ്പെടും. (വെളിപ്പാടു 20:3) ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷം ആദ്യമായി മനുഷ്യവർഗം ആ ദുഷിച്ച, വിദ്വേഷം നിറഞ്ഞ, ഹാനികരമായ സ്വാധീനത്തിൽനിന്നു വിമുക്തരാകും. അത്‌ എത്ര ആശ്വാസപ്രദമായിരിക്കും!

15 ഒടുവിൽ, നമ്മെ സംബന്ധിച്ച്‌ ദൈവം ആദിയിൽ ഉദ്ദേശിച്ചിരുന്നതുപോലെ, ഈ മനോഹര ഗ്രഹത്തെ പരിപാലിക്കാൻ നാം പ്രാപ്‌തരായിത്തീരും. ഭൂമിക്കുതന്നെയും സ്വന്തമായ പുനഃസ്ഥാപന ശക്തിയുണ്ട്‌. മലിനീകരണത്തിന്റെ ഉറവ്‌ നീക്കം ചെയ്യപ്പെടുകയാണെങ്കിൽ, മലിനമായ തടാകങ്ങൾക്കും നദികൾക്കും സ്വയം ശുദ്ധീകരിക്കാൻ കഴിയും; യുദ്ധങ്ങൾ നിലച്ചാൽ യുദ്ധക്കെടുതി അനുഭവിച്ച പ്രദേശങ്ങൾക്കു പൂർവസ്ഥിതി കൈവരിക്കാൻ കഴിയും. പ്രകൃതി നിയമങ്ങൾക്കും ഭൗമവ്യവസ്ഥകൾക്കും ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട്‌, ഭൂമിയെ ഉദ്യാനതുല്യമായ ഒരു പറുദീസയാക്കി മാറ്റുന്ന—അനന്തവൈവിധ്യമാർന്ന ജീവജാലങ്ങൾ നിറഞ്ഞ ഒരു ആഗോള ഏദെനാക്കി മാറ്റുന്ന—വേലയിൽ പങ്കുപറ്റുന്നത്‌ എന്തൊരു ഉല്ലാസമായിരിക്കും! മൃഗവർഗങ്ങളെയും സസ്യവർഗങ്ങളെയും നിഷ്‌കരുണം തുടച്ചുനീക്കുന്നതിനു പകരം മനുഷ്യൻ ഭൂമിയിലെ എല്ലാ സൃഷ്ടിയുമായും സമാധാനത്തിലായിരിക്കും. കുട്ടികൾക്കു പോലും കാട്ടുമൃഗങ്ങളിൽനിന്നു യാതൊരു ഉപദ്രവവും നേരിടേണ്ടി വരികയില്ല.—യെശയ്യാവു 9:6, 7; 11:1-9.

16. പറുദീസയിൽ വിശ്വസ്‌തനായ ഓരോ വ്യക്തിക്കും ഏതു പുനഃസ്ഥാപനം അനുഭവപ്പെടും?

16 വ്യക്തിഗതമായ തലത്തിലും നമുക്കു പുനഃസ്ഥാപനം അനുഭവപ്പെടും. അർമഗെദോനു ശേഷം അതിജീവകർ ഗോളവ്യാപകമായി അത്ഭുതകരമായ സൗഖ്യമാക്കലുകൾ കാണും. യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ചെയ്‌തതുപോലെ, അവൻ അന്ധർക്കു കാഴ്‌ചയും ബധിരർക്കു കേൾവിയും മുടന്തർക്കും ദുർബലർക്കും ആരോഗ്യമുള്ള ശരീരവും പുനഃസ്ഥാപിച്ചു നൽകാൻ തന്റെ ദൈവദത്ത ശക്തി ഉപയോഗിക്കും. (മത്തായി 15:30) പ്രായമുള്ളവർ പുതുക്കപ്പെട്ട, യുവസഹജമായ ശക്തിയിലും ആരോഗ്യത്തിലും ഊർജസ്വലതയിലും ഉല്ലസിക്കും. (ഇയ്യോബ്‌ 33:25) ശരീരത്തിലെ ചുളിവുകൾ അപ്രത്യക്ഷമാകും, കൈകാലുകളുടെ വൈകല്യങ്ങൾ മാറും, മാംസപേശികൾ പുതുശക്തിയാൽ വഴക്കമുള്ളതായിത്തീരും. പാപത്തിന്റെയും അപൂർണതയുടെയും ഫലങ്ങൾ ക്രമേണ കുറഞ്ഞ്‌ ഇല്ലാതാകുന്നത്‌ വിശ്വസ്‌തരായ മുഴു മനുഷ്യവർഗവും അനുഭവിച്ചറിയും. യഹോവയാം ദൈവത്തിന്റെ അത്ഭുതകരമായ പുനഃസ്ഥാപന ശക്തിയെപ്രതി നാം അവന്‌ എത്ര നന്ദി കൊടുക്കും! ഇപ്പോൾ നമുക്ക്‌ പുളകപ്രദമായ ഈ പുനഃസ്ഥാപന കാലത്തിന്റെ വിശേഷാൽ ഹൃദയോഷ്‌മളമായ ഒരു വശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

മരിച്ചവരെ ജീവനിലേക്കു പുനഃസ്ഥാപിക്കൽ

17, 18. (എ) യേശു സദൂക്യരെ ശാസിച്ചത്‌ എന്തുകൊണ്ട്‌? (ബി) ഒരു പുനരുത്ഥാനം നിർവഹിക്കാൻ തക്കവണ്ണം യഹോവയോട്‌ അപേക്ഷിക്കാൻ ഏലീയാവിനെ പ്രേരിപ്പിച്ച സാഹചര്യം എന്തായിരുന്നു?

17 പൊ.യു. ഒന്നാം നൂറ്റാണ്ടിൽ, സദൂക്യർ എന്നു വിളിക്കപ്പെട്ടിരുന്ന ചില മതനേതാക്കന്മാർ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല. “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്‌കകൊണ്ടു തെററിപ്പോകുന്നു” എന്നു പറഞ്ഞുകൊണ്ട്‌ യേശു അവരെ ശാസിച്ചു. (മത്തായി 22:29) അതേ, യഹോവയ്‌ക്ക്‌ അങ്ങനെയുള്ള പുനഃസ്ഥാപന ശക്തി ഉണ്ടെന്നു തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. എങ്ങനെ?

18 ഏലീയാവിന്റെ നാളിൽ സംഭവിച്ചതിനെ കുറിച്ചു ചിന്തിക്കുക. ഒരു വിധവ അവളുടെ മരണമടഞ്ഞ ഏകപുത്രന്റെ ചേതനയറ്റ ശരീരം കൈകളിൽ താങ്ങിയെടുത്തിരിക്കുകയായിരുന്നു. കുറേക്കാലമായി ആ വിധവയുടെ അതിഥിയായി പാർത്തിരുന്ന ഏലീയാ പ്രവാചകൻ ഞെട്ടിപ്പോയിരുന്നിരിക്കണം. നേരത്തേ, അവൻ ഈ ബാലനെ പട്ടിണിയിൽനിന്നു രക്ഷിക്കാൻ സഹായിച്ചിരുന്നു. ഏലീയാവ്‌ ആ കൊച്ചുകുട്ടിയുമായി ഒരു സ്‌നേഹബന്ധം വളർത്തിയെടുത്തിരുന്നിരിക്കാം. മാതാവ്‌ ഹൃദയം തകർന്ന അവസ്ഥയിലായിരുന്നു. മരിച്ചുപോയ അവളുടെ ഭർത്താവിനെ ഓർമിപ്പിക്കുന്ന, ജീവിക്കുന്ന ഏക കണ്ണിയായിരുന്നു ഈ ബാലൻ. തന്റെ വാർധക്യത്തിൽ തന്റെ മകൻ തന്നെ പരിപാലിക്കുമെന്ന്‌ അവൾ ആശിച്ചിരിക്കാം. കഴിഞ്ഞകാലത്ത്‌ താൻ ചെയ്‌ത ഏതോ പാപത്തിന്റെ അനന്തരഫലമാണ്‌ അതെന്ന്‌ അവൾ ഭയപ്പെട്ടു. അവൾക്ക്‌ അങ്ങേയറ്റത്തെ നിരാശ തോന്നി. ഈ ദുരന്തം കണ്ടുനിൽക്കാൻ ഏലീയാവിനു കഴിഞ്ഞില്ല. അവൻ മാതാവിന്റെ മടിയിൽനിന്നു പതുക്കെ മൃതദേഹം ഏറ്റുവാങ്ങി തന്റെ മുറിയിലേക്കു കൊണ്ടുപോയി കുട്ടിയെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ യഹോവയാം ദൈവത്തോട്‌ അപേക്ഷിച്ചു.—1 രാജാക്കന്മാർ 17:8-21.

19, 20. (എ) യഹോവയുടെ പുനഃസ്ഥാപന ശക്തിയിൽ തനിക്കു വിശ്വാസമുണ്ടെന്ന്‌ അബ്രാഹാം പ്രകടമാക്കിയത്‌ എങ്ങനെ, അത്തരം വിശ്വാസത്തിന്റെ അടിസ്ഥാനം എന്തായിരുന്നു? (ബി) ഏലീയാവിന്റെ വിശ്വാസത്തിന്‌ യഹോവ പ്രതിഫലം നൽകിയത്‌ എങ്ങനെ?

19 പുനരുത്ഥാനത്തിൽ വിശ്വസിച്ച ആദ്യത്തെ വ്യക്തിയായിരുന്നില്ല ഏലീയാവ്‌. നൂറ്റാണ്ടുകൾക്കു മുമ്പ്‌, യഹോവയ്‌ക്ക്‌ അങ്ങനെയുള്ള പുനഃസ്ഥാപന ശക്തി ഉണ്ടെന്ന്‌ അബ്രാഹാം വിശ്വസിച്ചു. അതിനു നല്ല കാരണവുമുണ്ടായിരുന്നു. അബ്രാഹാമിന്‌ 100 വയസ്സും സാറായ്‌ക്കു 90 വയസ്സും ഉണ്ടായിരുന്നപ്പോൾ, മൃതമായിരുന്ന അവരുടെ പുനരുത്‌പാദന പ്രാപ്‌തികളെ യഹോവ പുനഃസ്ഥാപിക്കുകയും ഒരു പുത്രനെ പ്രസവിക്കാൻ അത്ഭുതകരമായി സാറായെ പ്രാപ്‌തയാക്കുകയും ചെയ്‌തു. (ഉല്‌പത്തി 17:17; 21:2, 3) പിന്നീട്‌, ബാലന്‌ പ്രായപൂർത്തി ആയപ്പോൾ അവനെ ബലി അർപ്പിക്കാൻ യഹോവ അബ്രാഹാമിനോടു പറഞ്ഞു. തന്റെ പ്രിയപുത്രനായ യിസ്‌ഹാക്കിനെ ജീവനിലേക്കു പുനഃസ്ഥാപിക്കാൻ യഹോവയ്‌ക്കു കഴിയുമെന്ന ബോധ്യത്തോടെ അബ്രാഹാം വിശ്വാസം പ്രകടമാക്കി. (എബ്രായർ 11:17-19) അത്തരം ശക്തമായ വിശ്വാസം നിമിത്തമായിരിക്കാം പുത്രനെ ബലി അർപ്പിക്കാൻ പർവതത്തിലേക്കു കയറുന്നതിനു മുമ്പ്‌ താനും യിസ്‌ഹാക്കും ഒരുമിച്ചു മടങ്ങിവരുമെന്ന്‌ അബ്രാഹാം തന്റെ ദാസന്മാർക്ക്‌ ഉറപ്പു കൊടുത്തത്‌.—ഉല്‌പത്തി 22:5.

“ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു”

20 യഹോവ യിസ്‌ഹാക്കിനെ മരണത്തിൽനിന്നു രക്ഷിച്ചു, അതുകൊണ്ട്‌ ആ സമയത്ത്‌ ഒരു പുനരുത്ഥാനത്തിന്റെ ആവശ്യമില്ലായിരുന്നു. അതേസമയം, ഏലീയാവ്‌ ഉൾപ്പെട്ട സംഭവത്തിലാകട്ടെ, വിധവയുടെ പുത്രൻ മരിച്ചുപോയിരുന്നു. എന്നാൽ അധികം താമസിയാതെ കുട്ടിയെ പുനരുത്ഥാനപ്പെടുത്തിക്കൊണ്ട്‌ യഹോവ പ്രവാചകന്റെ വിശ്വാസത്തിനു പ്രതിഫലം കൊടുത്തു! അനന്തരം ഏലീയാവ്‌, “ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്‌ ബാലനെ അവന്റെ അമ്മയെ ഏൽപ്പിച്ചു.—1 രാജാക്കന്മാർ 17:22-24.

21, 22. (എ) തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പുനരുത്ഥാനങ്ങളുടെ ഉദ്ദേശ്യം എന്തായിരുന്നു? (ബി) പറുദീസയിൽ, പുനരുത്ഥാനം എത്ര വിപുലമായിരിക്കും, ആർ അതു നിർവഹിക്കും?

21 അങ്ങനെ ഒരു മനുഷ്യജീവൻ പുനഃസ്ഥാപിക്കാൻ യഹോവ തന്റെ ശക്തി ഉപയോഗിച്ചതിനെ കുറിച്ചുള്ള ആദ്യത്തെ ബൈബിൾ വിവരണം നാം കാണുന്നു. പിൽക്കാലത്ത്‌, മരിച്ചവരെ ജീവനിലേക്കു പുനഃസ്ഥാപിക്കാൻ യഹോവ ഏലീശാ, യേശു, പൗലൊസ്‌, പത്രൊസ്‌ എന്നിവരെയും ശക്തീകരിച്ചു. എന്നാൽ ഉയിർപ്പിക്കപ്പെട്ടവർ കാലാന്തരത്തിൽ വീണ്ടും മരിച്ചു. എങ്കിലും, അങ്ങനെയുള്ള ബൈബിൾ വിവരണങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളുടെ മഹത്തായ ഒരു പൂർവ വീക്ഷണം നൽകുന്നു.

22 പറുദീസയിൽ യേശു “പുനരുത്ഥാനവും ജീവനും” എന്ന നിലയിലുള്ള തന്റെ ധർമം പൂർണമായി നിറവേറ്റും. (യോഹന്നാൻ 11:25) അവൻ എണ്ണമറ്റ ദശലക്ഷങ്ങളെ പുനരുത്ഥാനപ്പെടുത്തി ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള അവസരം അവർക്കു കൊടുക്കും. (യോഹന്നാൻ 5:28, 29) മരണത്താൽ ദീർഘനാളായി വേർപിരിഞ്ഞിരുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളും ബന്ധുക്കളും സന്തോഷത്താൽ മതിമറന്ന്‌ അന്യോന്യം ആശ്ലേഷിക്കുന്നത്‌ വിഭാവന ചെയ്യുക! സകല മനുഷ്യവർഗവും യഹോവയുടെ പുനഃസ്ഥാപന ശക്തി നിമിത്തം അവനെ സ്‌തുതിക്കും.

23. യഹോവയുടെ ശക്തിയുടെ പ്രകടനങ്ങളിൽവെച്ച്‌ ഏറ്റവും വലുത്‌ എന്തായിരുന്നു, ഇതു നമുക്ക്‌ ഭാവി പ്രത്യാശ സംബന്ധിച്ച്‌ ഉറപ്പു നൽകുന്നത്‌ എങ്ങനെ?

23 അത്തരം പ്രത്യാശ സംശയമറ്റതാണ്‌ എന്നതിന്‌ യഹോവ ദൃഢമായ ഒരു ഉറപ്പു നൽകിയിരിക്കുന്നു. തന്റെ ശക്തിയുടെ ഏറ്റവും വലിയ പ്രകടനങ്ങളിലൊന്നായി അവൻ തന്റെ പുത്രനായ യേശുവിനെ ശക്തനായ ഒരു ആത്മജീവി എന്നനിലയിൽ മരണത്തിൽനിന്ന്‌ ഉയിർപ്പിക്കുകയും തന്റെ അടുത്ത സ്ഥാനത്തേക്ക്‌ അവരോധിക്കുകയും ചെയ്‌തു. പുനരുത്ഥാനം പ്രാപിച്ച യേശു നൂറുകണക്കിനു പേർക്കു പ്രത്യക്ഷനായി. (1 കൊരിന്ത്യർ 15:5, 6) സന്ദേഹവാദികൾക്കു പോലും ആ തെളിവു ധാരാളമാണ്‌. ജീവൻ പുനഃസ്ഥാപിക്കാനുള്ള ശക്തി യഹോവയ്‌ക്കുണ്ട്‌.

24. യഹോവ മരിച്ചവരെ ഉയിർപ്പിക്കുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌, നമുക്ക്‌ ഓരോരുത്തർക്കും ഏതു പ്രത്യാശയെ വിലമതിക്കാനാകും?

24 മരിച്ചവരെ ജീവനിലേക്കു പുനഃസ്ഥാപിക്കാനുള്ള ശക്തി മാത്രമല്ല, അങ്ങനെ ചെയ്യാനുള്ള ആഗ്രഹവും യഹോവയ്‌ക്കുണ്ട്‌. മരിച്ചവരെ തിരികെ വരുത്താൻ യഹോവ യഥാർഥത്തിൽ വാഞ്‌ഛിക്കുന്നു എന്നു പറയാൻ വിശ്വസ്‌ത മനുഷ്യനായ ഇയ്യോബ്‌ നിശ്വസ്‌തനാക്കപ്പെട്ടു. (ഇയ്യോബ്‌ 14:15, NW) ഇത്ര സ്‌നേഹനിർഭരമായ വിധത്തിൽ തന്റെ പുനഃസ്ഥാപന ശക്തി ഉപയോഗിക്കാൻ കാംക്ഷിക്കുന്ന നമ്മുടെ ദൈവത്തിലേക്കു നിങ്ങൾ ആകർഷിക്കപ്പെടുന്നില്ലേ? എന്നിരുന്നാലും, പുനരുത്ഥാനം യഹോവ ഭാവിയിൽ നിർവഹിക്കാനിരിക്കുന്ന വലിയ പുനഃസ്ഥാപന വേലയുടെ ഒരു വശം മാത്രമാണെന്ന്‌ ഓർക്കുക. യഹോവയോടു പൂർവാധികം അടുക്കവേ അവൻ “സകലവും പുതുതാക്കു”ന്നതു കാണാൻ സാധിക്കത്തക്കവിധം നിങ്ങൾക്ക്‌ അവിടെ ഉണ്ടായിരിക്കാൻ കഴിയും എന്ന മഹത്തായ പ്രത്യാശയെ എല്ലായ്‌പോഴും വിലമതിക്കുക.—വെളിപ്പാടു 21:5.

^ ‘എല്ലാ സംഗതികളുടെയും പുനഃസ്ഥാപനകാലം,’ വിശ്വസ്‌തനായ ദാവീദ്‌ രാജാവിന്റെ ഒരു അവകാശിയെ സിംഹാസനത്തിൽ ഇരുത്തിക്കൊണ്ട്‌ മിശിഹൈക രാജ്യം സ്ഥാപിതമായപ്പോൾ ആരംഭിച്ചു. ദാവീദിന്റെ ഒരു അവകാശി എന്നേക്കും ഭരിക്കുമെന്നു യഹോവ ദാവീദിനോടു വാഗ്‌ദാനം ചെയ്‌തിരുന്നു. (സങ്കീർത്തനം 89:35-37) പൊ.യു.മു. 607-ൽ ബാബിലോൺ യെരൂശലേമിനെ നശിപ്പിച്ചശേഷം, ദാവീദിന്റെ യാതൊരു മാനുഷ സന്തതിയും ദൈവത്തിന്റെ സിംഹാസനത്തിൽ ഇരുന്നില്ല. ദാവീദിന്റെ ഒരു അവകാശിയായി ഭൂമിയിൽ ജനിച്ച യേശു സ്വർഗത്തിൽ സിംഹാസനസ്ഥൻ ആക്കപ്പെട്ടപ്പോൾ അവൻ, കാലങ്ങൾക്കു മുമ്പ്‌ വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്ന രാജാവായിത്തീർന്നു.

^ ദൃഷ്ടാന്തത്തിന്‌, മോശെ, യെശയ്യാവ്‌, യിരെമ്യാവ്‌, യെഹെസ്‌കേൽ, ഹോശേയ, യോവേൽ, ആമോസ്‌, ഓബദ്യാവ്‌, മീഖാ, സെഫന്യാവ്‌ എന്നിവരെല്ലാം ഈ വിഷയത്തെ കുറിച്ച്‌ വിശദീകരിച്ച്‌ എഴുതുകയുണ്ടായി.