വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 14

യഹോവ ‘അനേകർക്കുവേണ്ടി ഒരു മറുവില’ പ്രദാനം ചെയ്യുന്നു

യഹോവ ‘അനേകർക്കുവേണ്ടി ഒരു മറുവില’ പ്രദാനം ചെയ്യുന്നു

1, 2. മനുഷ്യവർഗത്തിന്റെ അവസ്ഥയെ ബൈബിൾ വർണിക്കുന്നത്‌ എങ്ങനെ, ഏക പോംവഴി എന്താണ്‌?

 “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു.” (റോമർ 8:22) അപ്പൊസ്‌തലനായ പൗലൊസ്‌ നമ്മുടെ ശോചനീയാവസ്ഥയെ വർണിക്കുന്നത്‌ അങ്ങനെയാണ്‌. മാനുഷ കാഴ്‌ചപ്പാടിൽനിന്നു നോക്കുമ്പോൾ, കഷ്ടപ്പാടിൽനിന്നും പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനം ഇല്ലെന്നു തോന്നിയേക്കാം. എന്നാൽ യഹോവയ്‌ക്കു മാനുഷ പരിമിതികൾ ഇല്ല. (സംഖ്യാപുസ്‌തകം 23:19) നീതിയുടെ ദൈവം നമ്മുടെ അരിഷ്ടതയ്‌ക്ക്‌ ഒരു പോംവഴി പ്രദാനം ചെയ്‌തിരിക്കുന്നു. അത്‌ മറുവില എന്നു വിളിക്കപ്പെടുന്നു.

2 യഹോവ മനുഷ്യവർഗത്തിനു നൽകിയിരിക്കുന്ന ഏറ്റവും വലിയ ദാനമാണ്‌ മറുവില. അത്‌ പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള വിടുതൽ സാധ്യമാക്കുന്നു. (എഫെസ്യർ 1:7) സ്വർഗത്തിലേതായാലും ഒരു പറുദീസാഭൂമിയിലേതായാലും നിത്യജീവന്റെ പ്രത്യാശയുടെ അടിസ്ഥാനം അതാണ്‌. (ലൂക്കൊസ്‌ 23:43; യോഹന്നാൻ 3:16; 1 പത്രൊസ്‌ 1:4) എന്നാൽ കൃത്യമായി മറുവില എന്താണ്‌? യഹോവയുടെ അതിശ്രേഷ്‌ഠ നീതിയെ കുറിച്ച്‌ അത്‌ നമ്മെ എങ്ങനെ പഠിപ്പിക്കുന്നു?

മറുവിലയുടെ ആവശ്യം ഉയർന്നുവന്ന വിധം

3. (എ) മറുവില ആവശ്യമായിവന്നത്‌ എന്തുകൊണ്ട്‌? (ബി) ആദാമിന്റെ സന്തതികളുടെ മേലുള്ള മരണശിക്ഷയിൽ ഇളവുവരുത്താൻ ദൈവത്തിനു കഴിയാതിരുന്നത്‌ എന്തുകൊണ്ട്‌?

3 ആദാമിന്റെ പാപം നിമിത്തമാണ്‌ മറുവില ആവശ്യമായിവന്നത്‌. ദൈവത്തോട്‌ അനുസരണക്കേടു കാണിക്കുകവഴി ആദാം അവന്റെ സന്തതികൾക്കു രോഗം, ദുഃഖം, വേദന, മരണം എന്നിവ കൈമാറി. (ഉല്‌പത്തി 2:17; റോമർ 8:20) വികാരത്തിന്‌ അടിപ്പെട്ടുകൊണ്ട്‌ മരണശിക്ഷയിൽ ഇളവുവരുത്താൻ ദൈവത്തിനു കഴിയുമായിരുന്നില്ല. അങ്ങനെ ചെയ്യുന്നത്‌ “പാപത്തിന്റെ ശമ്പളം മരണമത്രേ” എന്ന അവന്റെ സ്വന്തം നിയമത്തെ അവഗണിക്കുന്നതിനു തുല്യമായിരിക്കും. (റോമർ 6:23) യഹോവ നീതിയുടെ സ്വന്തം പ്രമാണങ്ങളെ അസാധുവാക്കിയാൽ അത്‌, അഖിലാണ്ഡത്തിലെങ്ങും കുഴപ്പവും നിയമരാഹിത്യവും കൊടികുത്തിവാഴാൻ ഇടയാക്കുമായിരുന്നു.

4, 5. (എ) സാത്താൻ ദൈവത്തിനെതിരെ ദൂഷണം പറഞ്ഞത്‌ എങ്ങനെ, ആ വെല്ലുവിളികൾക്ക്‌ ഉത്തരം കൊടുക്കാൻ യഹോവ ബാധ്യസ്ഥനായിരുന്നത്‌ എന്തുകൊണ്ട്‌? (ബി) യഹോവയുടെ വിശ്വസ്‌ത ദാസന്മാരെ സംബന്ധിച്ച്‌ സാത്താൻ എന്ത്‌ ആരോപണം കൊണ്ടുവന്നു?

4 നമ്മൾ 12-ാം അധ്യായത്തിൽ കണ്ടതുപോലെ, ഏദെനിലെ മത്സരം അതിലും വലിയ വിവാദവിഷയങ്ങൾ ഉയർത്തി. സാത്താൻ ദൈവത്തിന്റെ സത്‌പേരിന്മേൽ നിന്ദ വരുത്തി. ഫലത്തിൽ, യഹോവ ഒരു നുണയനും തന്റെ സൃഷ്ടികൾക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരു ക്രൂര സ്വേച്ഛാധികാരിയുമാണെന്ന്‌ അവൻ ആരോപിച്ചു. (ഉല്‌പത്തി 3:1-5) നീതിയുള്ള മനുഷ്യരെക്കൊണ്ട്‌ ഭൂമിയെ നിറയ്‌ക്കുക എന്ന ദൈവോദ്ദേശ്യം പാളിപ്പോയെന്ന പ്രതീതി ഉളവാക്കിക്കൊണ്ട്‌ സാത്താൻ ദൈവത്തെ കഴിവില്ലാത്ത ഒരുവനായി ചിത്രീകരിച്ചു. (ഉല്‌പത്തി 1:28; യെശയ്യാവു 55:10, 11) യഹോവ ഈ വെല്ലുവിളികൾക്ക്‌ ഉത്തരം കൊടുക്കാതെ വിട്ടിരുന്നെങ്കിൽ ബുദ്ധിശക്തിയുള്ള സൃഷ്ടികളിൽ അനേകർക്ക്‌ അവന്റെ ഭരണാധിപത്യത്തിലുള്ള വിശ്വാസം ഒരളവുവരെ നഷ്ടപ്പെടുമായിരുന്നു.

5 യഹോവയുടെ വിശ്വസ്‌ത ദാസന്മാരെ കുറിച്ചും സാത്താൻ ദൂഷണം പറഞ്ഞു, സ്വാർഥ ലക്ഷ്യങ്ങളോടെയാണ്‌ അവർ യഹോവയെ സേവിക്കുന്നതെന്നും പരിശോധിക്കപ്പെടുന്നപക്ഷം ആരും ദൈവത്തോടു വിശ്വസ്‌തരായിരിക്കുകയില്ലെന്നും അവൻ ആരോപിച്ചു. (ഇയ്യോബ്‌ 1:9-11) ഈ വിവാദവിഷയങ്ങൾ മാനുഷ ദുരവസ്ഥയെക്കാൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നവയായിരുന്നു. ഉചിതമായും, സാത്താന്റെ ദൂഷണങ്ങൾക്ക്‌ ഉത്തരം കൊടുക്കാൻ താൻ ബാധ്യസ്ഥനാണെന്ന്‌ യഹോവയ്‌ക്കു തോന്നി. എന്നാൽ ഈ വിവാദവിഷയങ്ങൾക്കു തീർപ്പു കൽപ്പിക്കാനും മനുഷ്യവർഗത്തെ രക്ഷിക്കാനും ദൈവത്തിന്‌ എങ്ങനെ കഴിയുമായിരുന്നു?

മറുവില—ഒരു തുല്യത

6. മനുഷ്യവർഗത്തെ രക്ഷിക്കാനുള്ള ദൈവത്തിന്റെ മാർഗത്തെ വർണിക്കാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ചില പദപ്രയോഗങ്ങൾ ഏവ?

6 യഹോവയുടെ പരിഹാരമാർഗം അത്യന്തം കരുണാപൂർവകവും നീതിനിഷ്‌ഠവുമായിരുന്നു—യാതൊരു മനുഷ്യനും ഒരിക്കലും നിരൂപിക്കാൻ കഴിയാത്ത ഒന്നുതന്നെ. എന്നിരുന്നാലും അത്‌ അങ്ങേയറ്റം ലളിതവുമായിരുന്നു. വിലയ്‌ക്കുവാങ്ങൽ, നിരപ്പിക്കൽ, വീണ്ടെടുപ്പ്‌, പ്രായശ്ചിത്തം വരുത്തൽ എന്നൊക്കെ അത്‌ പരാമർശിക്കപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 49:8; ദാനീയേൽ 9:24; ഗലാത്യർ 3:13; കൊലൊസ്സ്യർ 1:20; എബ്രായർ 2:17) എന്നാൽ കാര്യങ്ങളെ ഒരുപക്ഷേ ഏറ്റവും നന്നായി വർണിക്കുന്ന പദപ്രയോഗം യേശുതന്നെ ഉപയോഗിച്ചതായിരിക്കാം. “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി [ഗ്രീക്ക്‌, ലീട്രോൺ] കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു [അവൻ] പറഞ്ഞു.”—മത്തായി 20:28.

7, 8. (എ) തിരുവെഴുത്തുകളിൽ “മറുവില” എന്ന പദത്തിന്റെ അർഥമെന്ത്‌? (ബി) മറുവിലയിൽ തുല്യത ഉൾപ്പെട്ടിരിക്കുന്നത്‌ ഏതുവിധത്തിൽ?

7 മറുവില എന്നാൽ എന്താണ്‌? ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം “അഴിച്ചുവിടുക, വിട്ടയയ്‌ക്കുക” എന്നീ അർഥങ്ങളുള്ള ഒരു ക്രിയയിൽനിന്ന്‌ ഉത്ഭവിക്കുന്നതാണ്‌. യുദ്ധത്തടവുകാരുടെ മോചനത്തിനായി കൊടുക്കുന്ന പണത്തെ കുറിക്കാനാണ്‌ ഈ പദം ഉപയോഗിച്ചിരുന്നത്‌. അപ്പോൾ, അടിസ്ഥാനപരമായി മറുവിലയെ, എന്തെങ്കിലും തിരികെ വാങ്ങാൻ കൊടുക്കുന്ന ഒന്ന്‌ എന്നു നിർവചിക്കാൻ കഴിയും. എബ്രായ തിരുവെഴുത്തുകളിൽ മറുവില എന്നതിനുള്ള പദം (കോഫർ) “മറയ്‌ക്കുക” എന്നർഥമുള്ള ഒരു ക്രിയയിൽനിന്ന്‌ ഉത്ഭവിക്കുന്നതാണ്‌. ദൃഷ്ടാന്തത്തിന്‌, പെട്ടകത്തിന്റെ അകത്തും പുറത്തും കീൽ “തേക്കണം” (“മറയ്‌ക്കണം” എന്നർഥം വരുന്ന, കോഫർ എന്ന പദത്തിന്റെ ഒരു രൂപം) എന്ന്‌ യഹോവ നോഹയോടു പറയുകയുണ്ടായി. (ഉല്‌പത്തി 6:14) മറുവില നൽകുക എന്നതിന്‌ പാപങ്ങളെ മറയ്‌ക്കുക എന്നും അർഥമുണ്ടെന്നു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു.—സങ്കീർത്തനം 65:3, NW.

8 പുതിയനിയമ വേദശാസ്‌ത്രനിഘണ്ടു (ഇംഗ്ലീഷ്‌) ഈ പദം (കോഫർ) “എല്ലായ്‌പോഴും ഒരു തുല്യതയെ സൂചിപ്പിക്കുന്ന”തായി പറയുന്നു എന്നതു ശ്രദ്ധേയമാണ്‌. ഉദാഹരണത്തിന്‌, നിയമപെട്ടകത്തിന്റെ മൂടിക്ക്‌ പെട്ടകത്തിന്റേതിന്‌ തുല്യമായ ആകൃതി ആയിരുന്നു. അതുപോലെ, പാപത്തിനു മറുവില കൊടുക്കാൻ അല്ലെങ്കിൽ പാപത്തെ മറയ്‌ക്കാൻ, പാപം വരുത്തിയ നഷ്ടത്തിനു തുല്യമായ അഥവാ പൂർണമായി അതിനെ മറയ്‌ക്കുന്ന ഒരു വില കൊടുക്കപ്പെടണം. അതുകൊണ്ട്‌ ഇസ്രായേലിനുള്ള ദൈവത്തിന്റെ ന്യായപ്രമാണം ഇങ്ങനെ പ്രസ്‌താവിച്ചു: “ജീവന്നു പകരം ജീവൻ, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈക്കു പകരം കൈ, കാലിന്നുപകരം കാൽ.”—ആവർത്തനപുസ്‌തകം 19:21.

9. വിശ്വാസമുള്ള മനുഷ്യർ മൃഗയാഗങ്ങൾ അർപ്പിച്ചത്‌ എന്തുകൊണ്ട്‌? യഹോവ അത്തരം യാഗങ്ങളെ എങ്ങനെ വീക്ഷിച്ചു?

9 ഹാബെലിന്റെ കാലം മുതൽ, വിശ്വസ്‌തരായ മനുഷ്യർ ദൈവത്തിനു മൃഗബലികൾ അർപ്പിച്ചു. അങ്ങനെ തങ്ങളുടെ പാപാവസ്ഥയെയും ആ അവസ്ഥയിൽനിന്നു വീണ്ടെടുക്കപ്പെടേണ്ടതിന്റെ ആവശ്യത്തെയും സംബന്ധിച്ച്‌ തങ്ങൾ ബോധവാന്മാരാണെന്ന്‌ അവർ പ്രകടമാക്കി. തന്റെ “സന്തതി” മുഖാന്തരം നൽകുമെന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരുന്ന വിമോചനത്തിലും അവർ വിശ്വാസം പ്രകടമാക്കി. (ഉല്‌പത്തി 3:15; 4:1-4; ലേവ്യപുസ്‌തകം 17:11; എബ്രായർ 11:4) അങ്ങനെയുള്ള യാഗങ്ങളെ ദൈവം പ്രീതിയോടെ വീക്ഷിക്കുകയും ആ ആരാധകർക്ക്‌ തന്റെ മുമ്പാകെ ഒരു നല്ല നില അനുവദിച്ചുകൊടുക്കുകയും ചെയ്‌തു. എന്നിരുന്നാലും മൃഗയാഗങ്ങൾ, ഒരു പ്രതീകം മാത്രമായിരുന്നു. മൃഗങ്ങൾക്ക്‌ യഥാർഥത്തിൽ മനുഷ്യന്റെ പാപത്തെ മറയ്‌ക്കാൻ കഴിയില്ല, കാരണം അവ മനുഷ്യരെക്കാൾ താഴ്‌ന്നവയാണ്‌. (സങ്കീർത്തനം 8:4-8) അതുകൊണ്ട്‌, “കാളകളുടെയും ആട്ടുകൊററന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല” എന്നു ബൈബിൾ പറയുന്നു. (എബ്രായർ 10:1-4) അങ്ങനെയുള്ള യാഗങ്ങൾ യഥാർഥ മറുവിലയാഗത്തിന്റെ മുൻനിഴൽ മാത്രമായിരുന്നു.

“ഒരു തത്തുല്യ മറുവില”

10. (എ) മറുവിലയായിത്തീരുന്ന ആൾ ആരോടു തുല്യനായിരിക്കണം, എന്തുകൊണ്ട്‌? (ബി) ഒരു മനുഷ്യബലി മാത്രം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 ‘ആദാമിൽ എല്ലാവരും മരിക്കുന്നു’ എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു. (1 കൊരിന്ത്യർ 15:22) ആകയാൽ മറുവിലയിൽ ആദാമിനോടു കൃത്യമായി തുല്യനായവന്റെ—ഒരു പൂർണ മനുഷ്യന്റെ—മരണം ഉൾപ്പെടണമായിരുന്നു. (റോമർ 5:14) മറ്റു യാതൊരു സൃഷ്ടികൾക്കും നീതിയുടെ ത്രാസ്സിനെ സമനിലയിൽ നിറുത്താനാകുമായിരുന്നില്ല. ആദാമ്യ മരണശിക്ഷാവിധിയിൻ കീഴിലല്ലാത്ത ഒരു പൂർണ മനുഷ്യനു മാത്രമേ ആദാമിന്റേതിനു തുല്യമായ ഒരു ജീവൻ—“തത്തുല്യ മറുവില”—നൽകാൻ കഴിയുമായിരുന്നുള്ളൂ. (1 തിമൊഥെയൊസ്‌ 2:6, NW) ആദാമിന്റെ ഓരോ സന്തതിക്കുംവേണ്ടി ഓരോ വ്യക്തി ബലിചെയ്യപ്പെടേണ്ട ആവശ്യമില്ല. അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ വിശദീകരിച്ചു: “ഏകമനുഷ്യനാൽ [ആദാമിനാൽ] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (റോമർ 5:12) ‘[ഒരു] മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ’ ‘[ഒരു] മനുഷ്യൻമൂലം’ ദൈവം മനുഷ്യവർഗത്തിന്റെ വീണ്ടെടുപ്പും ഏർപ്പെടുത്തി. (1 കൊരിന്ത്യർ 15:21) എങ്ങനെ?

‘സകലർക്കും വേണ്ടിയുള്ള ഒരു തത്തുല്യ മറുവില’

11. (എ) മറുവിലയായിത്തീരുന്ന ആൾ ‘എല്ലാവർക്കുംവേണ്ടി മരണം ആസ്വദിക്കുന്നത്‌’ എങ്ങനെ? (ബി) ആദാമിനും ഹവ്വായ്‌ക്കും മറുവിലയിൽനിന്നു പ്രയോജനം ലഭിക്കുകയില്ലാത്തത്‌ എന്തുകൊണ്ട്‌? (അടിക്കുറിപ്പ്‌ കാണുക.)

11 ഒരു പൂർണ മനുഷ്യൻ സ്വമേധയാ തന്റെ ജീവൻ ബലിചെയ്യാൻ യഹോവ ക്രമീകരണം ചെയ്‌തു. റോമർ 6:23 അനുസരിച്ച്‌, “പാപത്തിന്റെ ശമ്പളം മരണമത്രേ.” മറുവില കൊടുക്കുന്നയാൾ തന്റെ ജീവനെ ബലിചെയ്യുന്നതിനാൽ ‘എല്ലാവർക്കും വേണ്ടി മരിക്കുന്നു.’ മറ്റുവാക്കുകളിൽ പറഞ്ഞാൽ, ആദാമിന്റെ പാപത്തിനുള്ള ശിക്ഷ യേശു ഏറ്റുവാങ്ങുമായിരുന്നു. (എബ്രായർ 2:9; 2 കൊരിന്ത്യർ 5:21; 1 പത്രൊസ്‌ 2:24) നിയമപരമായ അർഥത്തിൽ ഇത്‌ വലിയ ഫലങ്ങൾ കൈവരുത്തുമായിരുന്നു. ആദാമിന്റെ സന്തതികളിൽ അനുസരണമുള്ള വ്യക്തികളുടെ മരണശിക്ഷ നീക്കം ചെയ്‌തുകൊണ്ട്‌ മറുവില പാപത്തിന്റെ നശീകരണശക്തിയെ അതിന്റെ ഉറവിങ്കൽത്തന്നെ ഇല്ലായ്‌മ ചെയ്യും. *റോമർ 5:16.

12. ഒരു കടം വീട്ടുന്നത്‌ അനേകർക്കു പ്രയോജനം ചെയ്‌തേക്കാവുന്നത്‌ എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.

12 ദൃഷ്ടാന്തത്തിന്‌, നിങ്ങൾ വസിക്കുന്ന പട്ടണത്തിലെ മിക്കവരും ഒരു വലിയ ഫാക്‌ടറിയിൽ ജോലി ചെയ്യുന്നവരാണെന്നു സങ്കൽപ്പിക്കുക. നിങ്ങളും നിങ്ങളുടെ അയൽക്കാരും നല്ല ശമ്പളം വാങ്ങുന്നവരും സുഖജീവിതം നയിക്കുന്നവരുമാണ്‌. എന്നാൽ ഒരു ദിവസം ഫാക്‌ടറി അടച്ചുപൂട്ടേണ്ടി വരുന്നു. എന്തിന്‌? ഫാക്‌ടറി മാനേജർ അഴിമതിക്കാരനായി, ബിസിനസ്‌ തകർന്നു. പെട്ടെന്നു ജോലി നഷ്ടപ്പെട്ട നിങ്ങളും അയൽക്കാരും അഹോവൃത്തിക്കുപോലും വകയില്ലാത്തവരായി. ആ ഒരു മനുഷ്യന്റെ അഴിമതി നിമിത്തം ഭാര്യാഭർത്താക്കന്മാരും കുട്ടികളും വായ്‌പ കൊടുത്തവരുമെല്ലാം കഷ്ടപ്പെടുകയാണ്‌. ഒരു പോംവഴി ഉണ്ടോ? ഉവ്വ്‌! ധനികനായ ഒരു ഗുണകാംക്ഷി പ്രശ്‌നത്തിൽ ഇടപെടാൻ തീരുമാനിക്കുന്നു. കമ്പനിയുടെ മൂല്യത്തെ കുറിച്ച്‌ അയാൾക്കു ബോധമുണ്ട്‌. അവിടത്തെ തൊഴിലാളികളോടും അവരുടെ കുടുംബങ്ങളോടും അയാൾക്കു സഹതാപമുണ്ട്‌. അതിനാൽ കമ്പനിയുടെ കടം വീട്ടാനും ഫാക്‌ടറി വീണ്ടും തുറക്കാനും അയാൾ ക്രമീകരണം ചെയ്യുന്നു. ഒരു കടം വീട്ടിയത്‌ അനേകം തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കടം കൊടുത്തവർക്കും ആശ്വാസം കൈവരുത്തുന്നു. സമാനമായി, ആദാം വരുത്തിവെച്ച കടം വീട്ടിയത്‌ അസംഖ്യം പേർക്ക്‌ പ്രയോജനങ്ങൾ കൈവരുത്തുന്നു.

മറുവില പ്രദാനം ചെയ്യുന്നത്‌ ആരാണ്‌?

13, 14. (എ) യഹോവ മനുഷ്യവർഗത്തിനുവേണ്ടി മറുവില പ്രദാനം ചെയ്‌തത്‌ എങ്ങനെ? (ബി) മറുവില കൊടുക്കുന്നത്‌ ആർക്ക്‌, അത്തരമൊരു കൊടുക്കൽ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 “ലോകത്തിന്റെ പാപം ചുമക്കുന്ന . . . കുഞ്ഞാ”ടിനെ പ്രദാനം ചെയ്യാൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ. (യോഹന്നാൻ 1:29) എന്നാൽ മനുഷ്യവർഗത്തെ രക്ഷിക്കാൻ ഏതെങ്കിലുമൊരു ദൂതനെ അല്ല ദൈവം അയച്ചത്‌. പകരം, യഹോവയുടെ ദാസന്മാർക്കെതിരായ സാത്താന്റെ വ്യാജാരോപണത്തിന്‌ ആത്യന്തികവും നിർണായകവുമായ ഉത്തരം കൊടുക്കാൻ കഴിയുന്ന ഏകനെയാണ്‌. അതേ, ‘തന്റെ പ്രമോദ’മായിരുന്ന ഏകജാത പുത്രനെ അയച്ചുകൊണ്ട്‌ യഹോവ മഹത്തായ ത്യാഗം ചെയ്‌തു. (സദൃശവാക്യങ്ങൾ 8:30) ദൈവപുത്രൻ മനസ്സോടെ തന്റെ സ്വർഗീയ പ്രകൃതം വെടിഞ്ഞ്‌ “തന്നെത്തന്നെ ശൂന്യനാക്കി.” (ഫിലിപ്പിയർ 2:7, പി.ഒ.സി. ബൈ.) യഹോവ തന്റെ ഏകജാതനായ സ്വർഗീയ പുത്രന്റെ ജീവനും വ്യക്തിത്വ സവിശേഷതകളും മറിയ എന്നു പേരുള്ള ഒരു യഹൂദ കന്യകയുടെ ഗർഭപാത്രത്തിലേക്കു മാറ്റി. (ലൂക്കൊസ്‌ 1:27, 35) ഒരു മനുഷ്യനെന്ന നിലയിൽ, അവൻ യേശു എന്നു വിളിക്കപ്പെടുമായിരുന്നു. അതേസമയം, അവനെ രണ്ടാമത്തെ ആദാം എന്നു വിളിക്കാനും കഴിയുമായിരുന്നു. കാരണം, അവൻ ആദാമിനോടു പൂർണമായും തുല്യനായിരുന്നു. (1 കൊരിന്ത്യർ 15:45, 47) അങ്ങനെ യേശുവിന്‌ പാപികളായ മനുഷ്യവർഗത്തിനുവേണ്ടി ഒരു മറുവിലയായി തന്നെത്തന്നെ ബലിയർപ്പിക്കാൻ കഴിഞ്ഞു.

14 മറുവില ആർക്കാണു കൊടുക്കുന്നത്‌? മറുവില “ദൈവത്തിനു” കൊടുക്കുന്നുവെന്നു സങ്കീർത്തനം 49:8 കൃത്യമായി പറയുന്നു. എന്നാൽ മറുവില ഏർപ്പെടുത്തുന്നതുതന്നെ യഹോവയല്ലേ? അതേ, എന്നാൽ ഇത്‌ മറുവിലയെ അർഥശൂന്യവും യാന്ത്രികവുമായ ഒരു കൈമാറ്റമാക്കുന്നില്ല. ഒരു പോക്കറ്റിൽനിന്നു പണമെടുത്ത്‌ മറ്റേ പോക്കറ്റിൽ ഇടുന്നതുപോലെയുള്ള ഒന്നല്ല അത്‌. മറുവില ഒരു ഭൗതിക കൈമാറ്റമല്ല, പിന്നെയോ നിയമപരമായ ഒരു നടപടിയാണെന്നു മനസ്സിലാക്കണം. തനിക്കുതന്നെ വലിയ നഷ്ടം വരുത്തിക്കൊണ്ടുപോലും മറുവില ഏർപ്പെടുത്തുകവഴി യഹോവ പൂർണതയുള്ള സ്വന്തം നീതിയോടുള്ള അചഞ്ചലമായ പറ്റിനിൽപ്പിനെ സ്ഥിരീകരിച്ചു.—ഉല്‌പത്തി 22:7, 8, 11-13; എബ്രായർ 11:17; യാക്കോബ്‌ 1:17.

15. യേശു കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

15 പൊ.യു. 33-ലെ വസന്തത്തിൽ യേശുക്രിസ്‌തു, മറുവില കൊടുക്കുന്നതിലേക്കു നയിച്ച വേദനാകരമായ മരണത്തിന്‌ മനസ്സോടെ വിധേയനായി. വ്യാജാരോപണങ്ങളുടെ പേരിൽ അറസ്റ്റു ചെയ്യപ്പെടാനും കുറ്റവാളിയെ പോലെ വധസ്‌തംഭത്തിൽ തറയ്‌ക്കപ്പെടാനും അവൻ സ്വയം അനുവദിച്ചു. യേശു ഇത്രയധികം കഷ്ടപ്പെടേണ്ടത്‌ യഥാർഥത്തിൽ ആവശ്യമായിരുന്നോ? ഉവ്വ്‌, എന്തുകൊണ്ടെന്നാൽ ദൈവദാസന്മാരുടെ നിർമലത സംബന്ധിച്ച വിവാദവിഷയത്തിനു തീർപ്പു കൽപ്പിക്കപ്പെടേണ്ടതുണ്ടായിരുന്നു. യേശു ശിശുവായിരുന്നപ്പോൾ ഹെരോദാവിനാൽ വധിക്കപ്പെടാൻ ദൈവം അനുവദിച്ചില്ല. (മത്തായി 2:13-18) എന്നാൽ മുതിർന്ന ഒരു വ്യക്തി ആയിത്തീർന്നപ്പോൾ, വിവാദവിഷയത്തെ സംബന്ധിച്ച പൂർണഗ്രാഹ്യത്തോടെ സാത്താന്റെ ആക്രമണങ്ങളുടെ ആഘാതത്തെ ചെറുത്തുനിൽക്കാൻ അവൻ പ്രാപ്‌തനായിരുന്നു. * അതിനീചമായ പെരുമാറ്റങ്ങൾ സഹിക്കേണ്ടിവന്നിട്ടും ‘പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറിട്ടവനും’ ആയി നിലകൊള്ളുകവഴി പരിശോധനകളിൻ കീഴിൽ വിശ്വസ്‌തരായിരിക്കുന്ന ദാസന്മാർ യഹോവയ്‌ക്കുണ്ടെന്ന്‌ യേശു അസന്ദിഗ്‌ധമായി തെളിയിച്ചു. (എബ്രായർ 7:26) തന്റെ മരണത്തിനു തൊട്ടുമുമ്പത്തെ നിമിഷത്തിൽ യേശു വിജയാഹ്ലാദത്തോടെ “നിവൃത്തിയായി” എന്ന്‌ ഉദ്‌ഘോഷിച്ചതിൽ അതിശയമില്ല.”—യോഹന്നാൻ 19:30.

അവന്റെ വീണ്ടെടുപ്പുവേല പൂർത്തീകരിക്കുന്നു

16, 17. (എ) യേശു തന്റെ വീണ്ടെടുപ്പുവേല തുടർന്നത്‌ എങ്ങനെ? (ബി) യേശു “നമുക്കുവേണ്ടി ദൈവസന്നിധിയിൽ” പ്രത്യക്ഷപ്പെടേണ്ടത്‌ ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്‌?

16 യേശു തന്റെ വീണ്ടെടുപ്പുവേല പൂർത്തീകരിച്ചുകഴിഞ്ഞിരുന്നില്ല. യേശുവിന്റെ മരണശേഷം മൂന്നാം ദിവസം യഹോവ അവനെ മരിച്ചവരുടെ ഇടയിൽനിന്ന്‌ ഉയിർപ്പിച്ചു. (പ്രവൃത്തികൾ 3:15; 10:40) ഈ സുപ്രധാന പ്രവൃത്തിയാൽ, യഹോവ തന്റെ പുത്രന്റെ വിശ്വസ്‌ത സേവനത്തിനു പ്രതിഫലം കൊടുക്കുക മാത്രമല്ല, ദൈവത്തിന്റെ മഹാപുരോഹിതനെന്ന നിലയിൽ തന്റെ വീണ്ടെടുപ്പുവേല പൂർത്തീകരിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്‌തു. (റോമർ 1:4, 5; 1 കൊരിന്ത്യർ 15:3-8) അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ വിശദീകരിക്കുന്നു: “ക്രിസ്‌തുവോ . . . മഹാപുരോഹിതനായി വന്നിട്ടു . . . ആട്ടുകൊററന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. ക്രിസ്‌തു വാസ്‌തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചത്‌.”—എബ്രായർ 9:11, 12, 24.

17 ക്രിസ്‌തുവിനു തന്റെ അക്ഷരീയ രക്തം സ്വർഗത്തിലേക്കു കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല. (1 കൊരിന്ത്യർ 15:50) പകരം, ആ രക്തം പ്രതീകപ്പെടുത്തിയതിനെ, ബലിയായി അർപ്പിച്ച തന്റെ പൂർണ മനുഷ്യജീവന്റെ നിയമപരമായ മൂല്യം, അവൻ കൊണ്ടുപോയി. അനന്തരം, പാപികളായ മനുഷ്യവർഗത്തിനു വേണ്ടിയുള്ള ഒരു മറുവിലയായി ആ ജീവന്റെ മൂല്യം അവൻ ഔപചാരികമായി അർപ്പിച്ചു. യഹോവ ആ ബലി സ്വീകരിച്ചോ? ഉവ്വ്‌, ഇതു യെരൂശലേമിൽ 120 ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവു പകരപ്പെട്ട പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ തെളിഞ്ഞു. (പ്രവൃത്തികൾ 2:1-4) അതു വളരെ ആവേശകരമായിരുന്നെങ്കിലും, അന്നു മറുവില അത്ഭുതകരമായ പ്രയോജനങ്ങൾ നൽകിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

മറുവിലയുടെ പ്രയോജനങ്ങൾ

18, 19. (എ) ക്രിസ്‌തുവിന്റെ രക്തത്താൽ സാധ്യമാക്കപ്പെട്ട നിരപ്പിക്കലിൽനിന്ന്‌ ഏതു രണ്ടു കൂട്ടങ്ങൾക്കു പ്രയോജനം കിട്ടുന്നു? (ബി) “മഹാപുരുഷാര”ത്തിൽ പെട്ടവർക്കു മറുവിലയിൽനിന്ന്‌ ഇപ്പോഴും ഭാവിയിലും എന്തു പ്രയോജനങ്ങൾ ലഭിക്കുന്നു?

18 ദണ്ഡനസ്‌തംഭത്തിൽ ചൊരിയപ്പെട്ട യേശുവിന്റെ രക്തം മുഖാന്തരം സമാധാനമുണ്ടാക്കിക്കൊണ്ട്‌ ക്രിസ്‌തുവിലൂടെ മറ്റെല്ലാവരെയും തന്നോടുതന്നെ നിരപ്പിക്കുന്നത്‌ ഉചിതമാണെന്നു ദൈവം കണ്ടതായി പൗലൊസ്‌ കൊലൊസ്സ്യർക്കുള്ള തന്റെ ലേഖനത്തിൽ വിശദീകരിക്കുന്നു. ഈ നിരപ്പിക്കലിൽ രണ്ടു വ്യതിരിക്ത കൂട്ടങ്ങൾ, അതായത്‌ “സ്വർഗ്ഗത്തിലുള്ള”തും “ഭൂമിയിലുള്ള”തും ഉൾപ്പെടുന്നുവെന്ന്‌ പൗലൊസ്‌ വിശദീകരിക്കുന്നു. (കൊലൊസ്സ്യർ 1:19, 20; എഫെസ്യർ 1:10) ഒന്നാമത്തെ കൂട്ടത്തിലുള്ളത്‌ ക്രിസ്‌തുയേശുവിനോടുകൂടെ സ്വർഗീയ പുരോഹിതന്മാരായി സേവിക്കാനും ഭൂമിമേൽ രാജാക്കന്മാരായി ഭരിക്കാനുമുള്ള പ്രത്യാശ നൽകപ്പെട്ടിരിക്കുന്ന 1,44,000 ക്രിസ്‌ത്യാനികളാണ്‌. (വെളിപ്പാടു 5:9, 10; 7:4; 14:1-3) അവരിലൂടെ മറുവിലയുടെ പ്രയോജനങ്ങൾ ഒരു ആയിരം വർഷത്തെ കാലഘട്ടംകൊണ്ട്‌ അനുസരണമുള്ള മനുഷ്യവർഗത്തിനുവേണ്ടി ക്രമേണ ഉപയോഗിക്കപ്പെടും.—1 കൊരിന്ത്യർ 15:24-26; വെളിപ്പാടു 20:6; 21:3-5.

19 “ഭൂമിയിലുളള”ത്‌ ഭൂമിയിലെ പറുദീസയിൽ പൂർണതയുള്ള ജീവൻ ആസ്വദിക്കാൻ പ്രത്യാശിക്കുന്ന വ്യക്തികളാണ്‌. വെളിപ്പാടു 7:9-17 അവരെ വരാനിരിക്കുന്ന “മഹോപദ്രവ”ത്തെ [NW] അതിജീവിക്കുന്ന “ഒരു മഹാപുരുഷാര”മെന്നു വർണിക്കുന്നു. എന്നാൽ മറുവിലയുടെ പ്രയോജനങ്ങൾ ആസ്വദിക്കുന്നതിന്‌ അവർ അന്നുവരെ കാത്തിരിക്കേണ്ടതില്ല. അവർ ഇപ്പോൾത്തന്നെ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.” മറുവിലയിൽ വിശ്വാസം പ്രകടമാക്കുന്നതുകൊണ്ട്‌ അവർക്ക്‌ ഇപ്പോൾത്തന്നെ ആ സ്‌നേഹനിർഭരമായ കരുതലിൽനിന്ന്‌ ആത്മീയ പ്രയോജനങ്ങൾ ലഭിക്കുന്നുണ്ട്‌. ദൈവത്തിന്റെ സ്‌നേഹിതർ എന്ന നിലയിൽ അവർ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു! (യാക്കോബ്‌ 2:23) യേശുവിന്റെ ബലിയുടെ ഫലമായി, അവർക്ക്‌ ‘ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലാൻ’ സാധിക്കും. (എബ്രായർ 4:14-16) പിഴവുകൾ സംഭവിക്കുമ്പോൾ അവർക്ക്‌ യഥാർഥ ക്ഷമ ലഭിക്കുന്നു. (എഫെസ്യർ 1:7) അപൂർണരാണെങ്കിലും അവർ ഒരു ശുദ്ധ മനഃസാക്ഷി ആസ്വദിക്കുന്നു. (എബ്രായർ 9:9; 10:22; 1 പത്രൊസ്‌ 3:21) അങ്ങനെ ദൈവവുമായുള്ള അനുരഞ്‌ജനം ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഒന്നല്ല, പിന്നെയോ നിലവിലുള്ള ഒരു യാഥാർഥ്യമാണ്‌! (2 കൊരിന്ത്യർ 5:19, 20) സഹസ്രാബ്ദ ഭരണകാലത്ത്‌, അവർ ക്രമേണ “ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടു”വിക്കപ്പെടുകയും ഒടുവിൽ ‘ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം’ ആസ്വദിക്കുകയും ചെയ്യും.—റോമർ 8:20.

20. മറുവിലയെ കുറിച്ചു ധ്യാനിക്കുന്നത്‌ നിങ്ങളെ വ്യക്തിപരമായി എങ്ങനെ സ്വാധീനിക്കുന്നു?

20 മറുവിലയ്‌ക്കായി ‘യേശുക്രിസ്‌തു മുഖാന്തരം ദൈവത്തിനു നന്ദി’ പറയാം! (റോമർ 7:25, NW) തത്ത്വത്തിൽ ലളിതമായ ഒരു ക്രമീകരണമാണെങ്കിലും മറുവില നമ്മിൽ ഭയാദരവു ജനിപ്പിക്കുന്നു. (റോമർ 11:33) മറുവിലയെ കുറിച്ചു കൃതജ്ഞതയോടെ ധ്യാനിക്കുമ്പോൾ അതു നമ്മുടെ ഹൃദയങ്ങളെ സ്‌പർശിക്കുകയും നീതിയുടെ ദൈവത്തോടു നമ്മെ പൂർവാധികം അടുപ്പിക്കുകയും ചെയ്യുന്നു. സങ്കീർത്തനക്കാരനെപ്പോലെ, യഹോവയെ ‘നീതിയും ന്യായവും ഇഷ്ടപ്പെടുന്നവൻ’ എന്ന നിലയിൽ സ്‌തുതിക്കാൻ നമുക്കു സകല കാരണവുമുണ്ട്‌.—സങ്കീർത്തനം 33:5.

^ ആദാമിനും ഹവ്വായ്‌ക്കും മറുവിലയിൽനിന്നു പ്രയോജനം ലഭിക്കുകയില്ലായിരുന്നു. മോശൈക ന്യായപ്രമാണം ഒരു മനഃപൂർവ കൊലപാതകിയെ സംബന്ധിച്ച്‌ ഈ തത്ത്വം പ്രസ്‌താവിച്ചു: “മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്‌.” (സംഖ്യാപുസ്‌തകം 35:31) ആദാമും ഹവ്വായും മനഃപൂർവം, പൂർണ അറിവോടെ ദൈവത്തോട്‌ അനുസരണക്കേടു കാണിച്ചതിനാൽ അവർ മരണത്തിന്‌ അർഹരായിരുന്നു എന്നു വ്യക്തമാണ്‌. അങ്ങനെ അവർ തങ്ങളുടെ നിത്യജീവന്റെ പ്രതീക്ഷ നഷ്ടപ്പെടുത്തി.

^ ആദാമിന്റെ പാപം മനുഷ്യവർഗത്തിന്റെമേൽ വരുത്തിവെച്ച ദോഷങ്ങൾ ഇല്ലായ്‌മ ചെയ്യാൻ യേശു പൂർണതയുള്ള ഒരു കുട്ടിയായിട്ടല്ല, പിന്നെയോ ഒരു പൂർണ മനുഷ്യനായി മരിക്കേണ്ടിയിരുന്നു. ആദാമിന്റേത്‌ മനഃപൂർവ പാപമായിരുന്നു, തന്റെ പ്രവൃത്തിയുടെ ഗൗരവത്തെയും പരിണതഫലങ്ങളെയും കുറിച്ചുള്ള പൂർണ അറിവോടെയാണ്‌ അവൻ അതു ചെയ്‌തത്‌. അതുകൊണ്ട്‌ “ഒടുക്കത്തെ ആദാം” ആയിത്തീരുന്നതിനും ആ പാപം മറയ്‌ക്കുന്നതിനുംവേണ്ടി യേശുവിന്‌ യഹോവയോടുള്ള നിർമലത പാലിക്കാൻ പരിപക്വമായ, അറിവോടെയുള്ള തീരുമാനമെടുക്കേണ്ടിയിരുന്നു. (1 കൊരിന്ത്യർ 15:45, 47) അങ്ങനെ യേശുവിന്റെ ബലിമരണം ഉൾപ്പെടെയുള്ള മുഴുവിശ്വസ്‌ത ജീവിതഗതിയും “നീതീകരണത്തിന്റെ ഒരൊറ്റ പ്രവൃത്തി”യായി ഉതകി.—റോമർ 5:18, 19, NW.