അധ്യായം 23
‘അവൻ ആദ്യം നമ്മെ സ്നേഹിച്ചു’
1-3. യേശുവിന്റെ മരണത്തെ ചരിത്രത്തിലെ മറ്റ് ഏതു മരണത്തിൽനിന്നും വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളേവ?
ഏതാണ്ട് 2,000 വർഷം മുമ്പ് ഒരു വസന്തകാല ദിനത്തിൽ, നിരപരാധിയായ ഒരു മനുഷ്യനെ ചെയ്യാത്ത കുറ്റത്തിനു വിസ്തരിക്കുകയും മരണശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. ചരിത്രത്തിലെ ക്രൂരവും അന്യായവുമായ ആദ്യത്തെ വധനിർവഹണം ആയിരുന്നില്ല അത്; സങ്കടകരമെന്നു പറയട്ടെ, അത് അവസാനത്തേതുമായിരുന്നില്ല. എന്നിരുന്നാലും, ആ മരണം മറ്റ് ഏതിൽനിന്നും വ്യത്യസ്തമായിരുന്നു.
2 കഠോര വേദന അനുഭവിച്ച് ആ മനുഷ്യൻ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കെ, സ്വർഗംതന്നെ ആ സംഭവത്തിന്റെ പ്രാധാന്യം പ്രകടമാക്കി. മധ്യാഹ്നമായിരുന്നിട്ടും, പെട്ടെന്നു ദേശത്ത് ഇരുട്ടു വ്യാപിച്ചു. ഒരു ചരിത്രകാരൻ പ്രസ്താവിച്ചപ്രകാരം “സൂര്യൻ ഇരുണ്ടുപോയി.” (ലൂക്കൊസ് 23:44, 45) അനന്തരം, ആ മനുഷ്യൻ അന്ത്യശ്വാസം വലിക്കുന്നതിനുമുമ്പ് അവിസ്മരണീയമായ ഈ വാക്കുകൾ ഉരുവിട്ടു: “എല്ലാം പൂർത്തിയായിരിക്കുന്നു.” തീർച്ചയായും, തന്റെ ജീവൻ അർപ്പിക്കുകവഴി അവൻ മഹത്തായ ഒരു ലക്ഷ്യം പൂർത്തിയാക്കുകയായിരുന്നു. മനുഷ്യചരിത്രത്തിലെതന്നെ ഏറ്റവും വലിയ സ്നേഹപ്രവൃത്തി ആയിരുന്നു ആ ബലി.—യോഹന്നാൻ 15:13, 14; 19:30, പി.ഒ.സി. ബൈ.
3 ആ മനുഷ്യൻ യേശുക്രിസ്തു ആയിരുന്നു. പൊ.യു. 33 നീസാൻ 14 എന്ന ഇരുണ്ട ദിനത്തിലെ, അവന്റെ യാതനയും മരണവും ലോകമെങ്ങും അറിവുള്ളതാണ്. എന്നിരുന്നാലും, ഒരു പ്രധാന വസ്തുത മിക്കപ്പോഴും അവഗണിക്കപ്പെടുന്നു. യേശു കൊടിയ യാതന അനുഭവിച്ചെങ്കിലും അതിലുമധികം വേദന സഹിച്ച മറ്റൊരു വ്യക്തിയുണ്ടായിരുന്നു. യഥാർഥത്തിൽ, ഈ വ്യക്തി അതിലും വലിയ ത്യാഗമാണ് ചെയ്തത്—അഖിലാണ്ഡത്തിൽ ആരെങ്കിലും ചെയ്തിട്ടുള്ളതിലേക്കും ഏറ്റവും വലിയ സ്നേഹപ്രവൃത്തി. എന്തായിരുന്നു അത്? ഉത്തരം യഹോവയുടെ സ്നേഹം എന്ന അതിപ്രധാന വിഷയത്തിന് ആമുഖം ഒരുക്കുന്നു.
ഏറ്റവും വലിയ സ്നേഹപ്രവൃത്തി
4. യേശു സാധാരണ മനുഷ്യനല്ലായിരുന്നു എന്ന് ഒരു റോമൻ പടയാളി അറിയാൻ ഇടയായതെങ്ങനെ, ആ പടയാളി എന്തു നിഗമനത്തിലെത്തി?
4 യേശുവിന്റെ മരണത്തിനു മുമ്പ് ദേശത്തു വ്യാപിച്ച ഇരുട്ടും തുടർന്നുണ്ടായ ഉഗ്രമായ ഭൂകമ്പവും അവന്റെ വധത്തിനു മേൽനോട്ടം വഹിച്ച റോമൻ ശതാധിപനെ സ്തബ്ധനാക്കി. “സത്യമായും ഇവൻ ദൈവപുത്രനായിരുന്നു,” അദ്ദേഹം പറഞ്ഞു. (മത്തായി 27:54, പി.ഒ.സി. ബൈ.) വ്യക്തമായും, യേശു സാധാരണ മനുഷ്യനല്ലായിരുന്നു. അത്യുന്നത ദൈവത്തിന്റെ ഏകജാതപുത്രനെ വധിക്കാനായിരുന്നു ആ പടയാളി സഹായിച്ചത്! ഈ പുത്രൻ അവന്റെ പിതാവിന് എത്ര പ്രിയപ്പെട്ടവനായിരുന്നു?
5. യഹോവയും അവന്റെ പുത്രനും സ്വർഗത്തിൽ ഒരുമിച്ചു ചെലവഴിച്ച സുദീർഘകാലത്തെ എങ്ങനെ ദൃഷ്ടാന്തീകരിക്കാം?
5 ബൈബിൾ യേശുവിനെ ‘സർവസൃഷ്ടിക്കും ആദ്യജാതൻ’ എന്നു വിളിക്കുന്നു. (കൊലൊസ്സ്യർ 1:15) ചിന്തിക്കുക—ഭൗതികപ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പേ യഹോവയുടെ പുത്രൻ അസ്തിത്വത്തിലുണ്ടായിരുന്നു. അങ്ങനെയെങ്കിൽ, പിതാവും പുത്രനും എത്രനാൾ ഒരുമിച്ചുണ്ടായിരുന്നു? പ്രപഞ്ചത്തിനു 1,300 കോടി വർഷം പഴക്കമുണ്ടെന്നു ചില ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അത്രയും ദീർഘമായ ഒരു കാലഘട്ടം സങ്കൽപ്പിച്ചു നോക്കാനെങ്കിലും നിങ്ങൾക്കു സാധിക്കുമോ? ശാസ്ത്രജ്ഞന്മാർ കണക്കുകൂട്ടുന്ന പ്രകാരം പ്രപഞ്ചത്തിന്റെ പ്രായം ഗ്രഹിക്കാൻ ആളുകളെ സഹായിക്കുന്നതിന് ഒരു ഗ്രഹനിരീക്ഷണ നിലയം 110 മീറ്റർ ദൈർഘ്യമുള്ള ഒരു സമയരേഖ ഉപയോഗിക്കുന്നു. സന്ദർശകർ ആ സമയരേഖയിലൂടെ നടക്കുമ്പോൾ, അവർ വെക്കുന്ന ഓരോ ചുവടും പ്രപഞ്ചത്തിന്റെ ആയുസ്സിലെ 7 കോടി 50 ലക്ഷം വർഷത്തെ പ്രതിനിധാനം ചെയ്യുന്നു. സമയരേഖയുടെ അറ്റത്ത് ഒരു തലമുടിയുടെ വണ്ണത്തിലുള്ള ഒരു അടയാളം ഉണ്ട്. അത്, സകല മനുഷ്യചരിത്രത്തെയും പ്രതിനിധാനം ചെയ്യുന്നു! ഈ കണക്കുകൂട്ടൽ രീതി ശരിയാണെങ്കിൽത്തന്നെ, ആ മുഴു സമയരേഖയ്ക്കും യഹോവയുടെ പുത്രന്റെ ആയുർദൈർഘ്യത്തെ പ്രതിനിധാനം ചെയ്യാനുള്ള നീളമുണ്ടാകുകയില്ല! ആ യുഗങ്ങളിലെല്ലാം അവൻ എന്തു ചെയ്യുകയായിരുന്നു?
6. (എ) യഹോവയുടെ പുത്രൻ തന്റെ മനുഷ്യ-പൂർവ അസ്തിത്വകാലത്ത് എന്തിൽ വ്യാപൃതനായിരുന്നു? (ബി) യഹോവയും അവന്റെ പുത്രനും തമ്മിൽ ഏതുതരം ബന്ധം നിലനിൽക്കുന്നു?
6 പുത്രൻ സന്തോഷപൂർവം പിതാവിന്റെ അടുക്കൽ ‘ശിൽപ്പിയായി’ സേവിച്ചു. (സദൃശവാക്യങ്ങൾ 8:30) “ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്ന് ബൈബിൾ പറയുന്നു. (യോഹന്നാൻ 1:3) അങ്ങനെ, യഹോവയും അവന്റെ പുത്രനും മറ്റെല്ലാം സൃഷ്ടിക്കുന്നതിൽ ഒരുമിച്ചു പ്രവർത്തിച്ചു. എത്ര ആനന്ദകരമായ വേളകളായിരിക്കാം അവർ ആസ്വദിച്ചത്! ഒരു പിതാവും കുട്ടിയും തമ്മിലുള്ള സ്നേഹം അത്ഭുതകരമാംവിധം ശക്തമാണെന്ന് അനേകരും സമ്മതിക്കും. സ്നേഹം, “ഐക്യത്തിന്റെ ഒരു പൂർണബന്ധം ആണ്.” (കൊലൊസ്സ്യർ 3:14, NW) അപ്പോൾ യുഗങ്ങളായുള്ള ഇത്തരമൊരു സ്നേഹബന്ധത്തിന്റെ ആഴം അളക്കാൻ നമ്മിൽ ആർക്കാണു കഴിയുക? വ്യക്തമായും, യഹോവയാം ദൈവവും അവന്റെ പുത്രനും തമ്മിലുള്ള സ്നേഹബന്ധം മറ്റേതൊരു ബന്ധത്തെക്കാളും ശക്തമാണ്.
7. യേശു സ്നാപനമേറ്റപ്പോൾ, തന്റെ പുത്രനെ കുറിച്ചുള്ള വികാരങ്ങൾ യഹോവ പ്രകടമാക്കിയത് എങ്ങനെ?
7 എന്നിരുന്നാലും, തന്റെ പുത്രനെ ഭൂമിയിൽ ഒരു മനുഷ്യശിശുവായി ജനിക്കാൻ പിതാവ് ഇടയാക്കി. അങ്ങനെ ചെയ്തതിനാൽ സ്വർഗത്തിൽ തന്റെ പ്രിയപുത്രനുമായി ആസ്വദിച്ചിരുന്ന ഉറ്റ സഹവാസം ഏതാനും ദശാബ്ദങ്ങളിലേക്കാണെങ്കിൽ പോലും യഹോവയ്ക്കു നഷ്ടപ്പെടുത്തേണ്ടിവന്നു. യേശു ഒരു പൂർണ മനുഷ്യനായി വളർന്നുവരവേ പിതാവ് അതീവ താത്പര്യത്തോടെ സ്വർഗത്തിൽനിന്നു നിരീക്ഷിച്ചു. ഏകദേശം 30 വയസ്സായപ്പോൾ യേശു സ്നാപനമേറ്റു. യഹോവയ്ക്ക് അവനെക്കുറിച്ച് എന്തു തോന്നിയെന്നു നാം ഊഹിക്കേണ്ടതില്ല. “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു പിതാവുതന്നെ സ്വർഗത്തിൽനിന്നു പറയുകയുണ്ടായി. (മത്തായി 3:17) യേശുവിനെ കുറിച്ചു പ്രവചിക്കപ്പെട്ടിരുന്നതെല്ലാം, താൻ അവനോട് ആവശ്യപ്പെട്ടതെല്ലാം യേശു വിശ്വസ്തമായി നിറവേറ്റിയതു കണ്ടപ്പോൾ പിതാവ് എത്ര സന്തോഷിച്ചിരിക്കണം!—യോഹന്നാൻ 5:36; 17:4.
8, 9. (എ) പൊ.യു. 33 നീസാൻ 14-ൽ യേശുവിന് എന്തെല്ലാം യാതനകൾ സഹിക്കേണ്ടിവന്നു, അത് അവന്റെ സ്വർഗീയ പിതാവിന് എങ്ങനെ അനുഭവപ്പെട്ടു? (ബി) തന്റെ പുത്രൻ കഷ്ടപ്പെടാനും മരിക്കാനും യഹോവ അനുവദിച്ചത് എന്തുകൊണ്ട്?
8 എന്നാൽ പൊ.യു. 33 നീസാൻ 14-ന് യഹോവയ്ക്ക് ഉണ്ടായ വികാരം എന്തായിരുന്നു? അന്നുരാത്രി യേശുവിനെ ഒറ്റിക്കൊടുക്കുന്നതും അറസ്റ്റുചെയ്യുന്നതും കണ്ടപ്പോൾ യഹോവയ്ക്ക് എന്തു തോന്നി? യേശു സ്നേഹിതന്മാരാൽ ഉപേക്ഷിക്കപ്പെട്ട് നിയമവിരുദ്ധമായ ഒരു വിചാരണയ്ക്കു വിധേയനാക്കപ്പെട്ടപ്പോഴോ? മറ്റുള്ളവർ അവനെ പരിഹസിക്കുകയും തുപ്പുകയും മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തപ്പോഴോ? ചമ്മട്ടികൊണ്ടുള്ള അടിയേറ്റ് അവന്റെ മുതുകത്തെ മാംസം പറിഞ്ഞുതൂങ്ങിയപ്പോഴോ? അവന്റെ കൈകാലുകൾ ഒരു മരസ്തംഭത്തിൽ തറച്ചപ്പോഴോ? സ്തംഭത്തിൽ കിടക്കുന്ന അവനെ ആളുകൾ അധിക്ഷേപിച്ചപ്പോഴോ? വേദനകൊണ്ടു പുളയുന്ന പ്രിയപുത്രൻ തന്നോടു നിലവിളിച്ചപ്പോൾ ആ പിതാവിന്റെ വികാരം എന്തായിരുന്നിരിക്കണം? യേശു അന്ത്യശ്വാസം വലിക്കുകയും പ്രാരംഭ സൃഷ്ടിക്രിയ നടന്നതിനു ശേഷം അന്ന് ആദ്യമായി അസ്തിത്വത്തിൽ ഇല്ലാതാകുകയും ചെയ്തപ്പോൾ യഹോവയ്ക്ക് എന്തു തോന്നി?—മത്തായി 26:14-16, 46, 47, 56, 59, 67; 27:38-44, 46; യോഹന്നാൻ 19:1.
‘ദൈവം തന്റെ ഏകജാതനായ പുത്രനെ നൽകി’
9 നമുക്കു വർണിക്കാൻ വാക്കുകളില്ല. യഹോവയ്ക്കു വികാരങ്ങൾ ഉള്ളതിനാൽ അവന്റെ പുത്രന്റെ മരണത്തിങ്കൽ അവൻ അനുഭവിച്ച വേദന വാക്കുകളാൽ വിവരിക്കാൻ നമുക്കാവില്ല. എന്നാൽ അത് അനുവദിക്കാൻ യഹോവയെ പ്രചോദിപ്പിച്ച ഘടകം എന്താണെന്നു പറയാൻ നമുക്കു കഴിയും. തനിക്ക് അത്രയധികം വേദന കൈവരുത്തുന്ന ഒരു സംഗതി സംഭവിക്കാൻ യഹോവ അനുവദിച്ചത് എന്തിനാണ്? യോഹന്നാൻ 3:16-ൽ, മഹത്തായ ഒരു സത്യം യഹോവ നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ഈ ബൈബിൾ വാക്യം അത്രയ്ക്കു പ്രാധാന്യമേറിയതാകയാൽ സുവിശേഷത്തിന്റെ ചെറിയ പതിപ്പ് എന്നുപോലും അതിനെ വിളിച്ചിരിക്കുന്നു. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്ന് ആ വാക്യം നമ്മോടു പറയുന്നു. അതേ, തന്റെ പുത്രൻ മരിക്കാൻ അനുവദിക്കുന്നതിന് യഹോവയെ പ്രേരിപ്പിച്ച ഘടകം സ്നേഹം ആയിരുന്നു. യഹോവയുടെ ആ ദാനം—നമുക്കുവേണ്ടി കഷ്ടം അനുഭവിക്കാനും മരിക്കാനുമായി തന്റെ പുത്രനെ അയച്ചത്—ആയിരുന്നു എക്കാലത്തെയും ഏറ്റവും വലിയ സ്നേഹപ്രവൃത്തി.
ദിവ്യസ്നേഹത്തിന്റെ നിർവചനം
10. മനുഷ്യന് എന്ത് ആവശ്യമാണ്, “സ്നേഹം” എന്ന പദത്തിന്റെ അർഥത്തിന് എന്തു സംഭവിച്ചിരിക്കുന്നു?
10 “സ്നേഹം” എന്ന വാക്കിന്റെ അർഥമെന്താണ്? മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം സ്നേഹമാണെന്നു പറയപ്പെടുന്നു. ജനനം മുതൽ മരണം വരെ മനുഷ്യൻ സ്നേഹത്തിനായി കാംക്ഷിക്കുന്നു, അതിന്റെ ഊഷ്മളതയിൽ ആനന്ദിക്കുന്നു, അതിന്റെ അഭാവത്തിൽ ക്ഷയിക്കുകയും മരിക്കുകയും ചെയ്യുന്നു. എന്നാൽ, സ്നേഹത്തെ നിർവചിക്കുക പ്രയാസമാണ്. ആളുകൾ സ്നേഹത്തെ കുറിച്ചു വാതോരാതെ സംസാരിക്കാറുണ്ട്. അതിനെ ആസ്പദമാക്കി രചിക്കപ്പെട്ട പുസ്തകങ്ങൾക്കും ഗാനങ്ങൾക്കും കവിതകൾക്കും കണക്കില്ല. പക്ഷേ അവയൊന്നും എല്ലായ്പോഴും സ്നേഹത്തിന്റെ അർഥം വിശദമാക്കുന്നില്ല. വാസ്തവത്തിൽ, ആ പദത്തിന്റെ അമിത ഉപയോഗം നിമിത്തം അതിന്റെ യഥാർഥ അർഥം പിടികിട്ടാത്ത ഒന്നായി കാണപ്പെടുന്നു.
11, 12. (എ) സ്നേഹത്തെ കുറിച്ച് എവിടെനിന്നു നമുക്ക് ഒട്ടേറെ പഠിക്കാൻ കഴിയും, അങ്ങനെ ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) പുരാതന ഗ്രീക്കുഭാഷയിൽ സ്നേഹത്തിന്റെ ഏതെല്ലാം രൂപങ്ങളെ കുറിച്ചു പ്രത്യേകം പരാമർശിച്ചിരിക്കുന്നു, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ മിക്ക സന്ദർഭങ്ങളിലും “സ്നേഹ”ത്തിന് ഏതു പദം ഉപയോഗിക്കപ്പെടുന്നു? (അടിക്കുറിപ്പും കാണുക.) (സി) ആഘാപി എന്താണ്?
11 എന്നിരുന്നാലും, ബൈബിൾ സ്നേഹത്തെ കുറിച്ചു വ്യക്തതയോടെ പഠിപ്പിക്കുന്നു. വൈനിന്റെ പുതിയനിയമ പദങ്ങളുടെ വ്യാഖ്യാന നിഘണ്ടു (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “സ്നേഹത്തെ അതു പ്രചോദിപ്പിക്കുന്ന പ്രവർത്തനങ്ങളിൽനിന്നേ അറിയാൻ കഴിയൂ.” യഹോവയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച ബൈബിൾരേഖ അവന്റെ സ്നേഹത്തെ—തന്റെ സൃഷ്ടികളോട് അവനുള്ള ആർദ്രപ്രിയത്തെ—കുറിച്ചു നമ്മെ വളരെയധികം പഠിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, നേരത്തേ വർണിച്ച യഹോവയുടെ ഉത്കൃഷ്ടമായ സ്നേഹപ്രവൃത്തിയെക്കാൾ മെച്ചമായി ഈ ഗുണത്തെ കുറിച്ചു വെളിപ്പെടുത്താൻ കഴിയുന്നതായി എന്താണുള്ളത്? തുടർന്നുവരുന്ന അധ്യായങ്ങളിൽ യഹോവയുടെ സ്നേഹം പ്രവർത്തനത്തിലായിരിക്കുന്നതിന്റെ മറ്റനേകം ദൃഷ്ടാന്തങ്ങൾ നാം കാണും. അതിനുപുറമേ, ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന “സ്നേഹം” എന്നതിന്റെ മൂലപദങ്ങളിൽനിന്നു കുറെ ഉൾക്കാഴ്ച നേടാനും നമുക്കു കഴിയും. * പുരാതന ഗ്രീക്ക് ഭാഷയിൽ “സ്നേഹം” എന്നതിന് നാലു പദങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ മിക്ക സന്ദർഭങ്ങളിലും ഉപയോഗിച്ചിരിക്കുന്ന പദം ആഘാപി ആണ്. “സ്നേഹത്തെ കുറിക്കാൻ ഉപയോഗിക്കാവുന്നതിൽവെച്ച് ഏറ്റവും ശക്തമായ പദം” എന്നാണ് ഒരു ബൈബിൾ നിഘണ്ടു ഇതിനെ വിളിക്കുന്നത്. എന്തുകൊണ്ട്?
12 ആഘാപി തത്ത്വത്താൽ നയിക്കപ്പെടുന്ന സ്നേഹത്തെ പരാമർശിക്കുന്നു. അതുകൊണ്ട് അത് മറ്റൊരാളോടുള്ള വെറും വൈകാരിക ബന്ധത്തെക്കാൾ കൂടിയതാണ്. അതു കൂടുതൽ വിശാലമാണ്. അടിസ്ഥാനപരമായി പറഞ്ഞാൽ അത്തരം സ്നേഹം ഒരു വ്യക്തി ബോധപൂർവം ശ്രമം ചെയ്ത് പ്രകടിപ്പിക്കുന്ന ഒന്നാണ്. എല്ലാറ്റിനുമുപരിയായി ആഘാപി തികച്ചും നിസ്സ്വാർഥമാണ്. ദൃഷ്ടാന്തത്തിന്, വീണ്ടും യോഹന്നാൻ 3:16 കാണുക. തന്റെ ഏകജാതനായ പുത്രനെ നൽകാൻ തക്കവണ്ണം ദൈവം സ്നേഹിച്ച ലോകം ഏതാണ്? അത് വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗമാണ്. അതിൽ പാപപൂർണമായ ജീവിതഗതി പിന്തുടരുന്ന അനേകർ ഉൾപ്പെടുന്നു. യഹോവ വിശ്വസ്തനായ അബ്രാഹാമിനെ സ്നേഹിച്ചതുപോലെ, ഓരോരുത്തരെയും തന്റെ വ്യക്തിപരമായ ഒരു സുഹൃത്തെന്ന നിലയിൽ സ്നേഹിക്കുന്നുണ്ടോ? (യാക്കോബ് 2:23) ഇല്ല, എങ്കിലും തനിക്കുതന്നെ വലിയ നഷ്ടം വരുമാറുപോലും യഹോവ സ്നേഹപൂർവം എല്ലാവർക്കും നന്മ വെച്ചുനീട്ടുന്നു. എല്ലാവരും അനുതപിക്കാനും തങ്ങളുടെ വഴികൾക്കു മാറ്റംവരുത്താനും അവൻ ആഗ്രഹിക്കുന്നു. (2 പത്രൊസ് 3:9) അനേകർ അങ്ങനെ ചെയ്യുന്നു, അവരെ അവൻ സന്തോഷപൂർവം തന്റെ സ്നേഹിതരായി സ്വീകരിക്കുന്നു.
13, 14. ആഘാപിയിൽ മിക്കപ്പോഴും ഊഷ്മളപ്രിയം ഉൾപ്പെടുന്നു എന്ന് എന്തു പ്രകടമാക്കുന്നു?
13 എന്നാൽ ആഘാപിയെ സംബന്ധിച്ച് ചിലർക്കു തെറ്റായ ധാരണയാണുള്ളത്. അത് ഊഷ്മളതയില്ലാത്ത, ബൗദ്ധികതലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരുതരം സ്നേഹമാണെന്ന് അവർ വിചാരിക്കുന്നു. എന്നാൽ മിക്കപ്പോഴും ആഘാപിയിൽ വ്യക്തിപരമായ ഊഷ്മളപ്രിയം ഉൾപ്പെടുന്നു എന്നതാണു വാസ്തവം. ദൃഷ്ടാന്തത്തിന്, “പിതാവു പുത്രനെ സ്നേഹിക്കുന്നു” എന്ന് യോഹന്നാൻ എഴുതിയപ്പോൾ അവൻ ആഘാപി എന്ന പദമാണ് ഉപയോഗിച്ചത്. ഊഷ്മളപ്രിയം ഇല്ലാത്ത സ്നേഹമാണോ അത്? ഫീലിയോ എന്ന പദത്തിന്റെ ഒരു രൂപം ഉപയോഗിച്ചുകൊണ്ട് “പിതാവിനു പുത്രനോട് ആർദ്രപ്രിയം ഉണ്ട്” എന്ന് യേശു പറഞ്ഞു എന്നതും ശ്രദ്ധേയമാണ്. (യോഹന്നാൻ 3:35; 5:20, NW) യഹോവയുടെ സ്നേഹത്തിൽ മിക്കപ്പോഴും പ്രീതിവാത്സല്യം ഉൾപ്പെടുന്നു. എന്നിരുന്നാലും, അവന്റെ സ്നേഹം ഒരിക്കലും കേവലം വികാരത്താൽ സ്വാധീനിക്കപ്പെടുന്നില്ല. അത് എല്ലായ്പോഴും അവന്റെ ജ്ഞാനപൂർവകവും നീതിപൂർവകവുമായ തത്ത്വങ്ങളാൽ നയിക്കപ്പെടുന്നു.
14 നാം കണ്ടുകഴിഞ്ഞതുപോലെ, യഹോവയുടെ ഗുണങ്ങളെല്ലാം അതിവിശിഷ്ടവും സമ്പൂർണവും ആകർഷകവുമാണ്. എന്നാൽ ഏറ്റവും ആകർഷകമായത് സ്നേഹമാണ്. നമ്മെ യഹോവയിലേക്ക് അടുപ്പിക്കുന്ന ഇത്ര ശക്തമായ മറ്റൊരു ഗുണമില്ല. സന്തോഷകരമെന്നു പറയട്ടെ, അവന്റെ പ്രമുഖ ഗുണവും സ്നേഹമാണ്. എന്നാൽ നാം അത് എങ്ങനെ അറിയുന്നു?
“ദൈവം സ്നേഹം ആകുന്നു”
15. യഹോവയുടെ സ്നേഹം എന്ന ഗുണത്തെ കുറിച്ച് ബൈബിൾ ഏതു പ്രസ്താവന നടത്തുന്നു, ഈ പ്രസ്താവന അനുപമമായിരിക്കുന്നത് ഏതുവിധത്തിൽ? (അടിക്കുറിപ്പും കാണുക.)
15 യഹോവയുടെ മറ്റു മുഖ്യഗുണങ്ങളോടുള്ള ബന്ധത്തിൽ ഒരിക്കലും പറയാത്ത ഒരു സംഗതി, ബൈബിൾ സ്നേഹത്തെ കുറിച്ചു പറയുന്നു. ദൈവം ശക്തി ആണെന്നോ നീതി ആണെന്നോ ജ്ഞാനം ആണെന്നോ തിരുവെഴുത്തുകൾ പറയുന്നില്ല. അവന് ഈ ഗുണങ്ങൾ ഉണ്ട്, അവൻ അവയുടെ ആത്യന്തിക ഉറവാണ്, ഈ മൂന്ന് ഗുണങ്ങളുടെ കാര്യത്തിൽ അവൻ അതുല്യനുമാണ്. എന്നാൽ നാലാമത്തെ ഗുണത്തെ സംബന്ധിച്ച് ബൈബിൾ കൂടുതൽ ഗഹനമായ ഒരു പ്രസ്താവന നടത്തുന്നു. “ദൈവം സ്നേഹം ആകുന്നു” എന്ന് അതു പറയുന്നു. * (1 യോഹന്നാൻ 4:8, NW) അതിന്റെ അർഥമെന്താണ്?
16-18. (എ) “ദൈവം സ്നേഹം ആകുന്നു” എന്നു ബൈബിൾ പറയുന്നത് എന്തുകൊണ്ട്? (ബി) ഭൂമിയിലെ സകല ജീവികളിലുംവെച്ച് മനുഷ്യൻ യഹോവയുടെ സ്നേഹമെന്ന ഗുണത്തിന്റെ സമുചിത പ്രതീകമായിരിക്കുന്നത് എന്തുകൊണ്ട്?
16 “ദൈവം സ്നേഹം ആകുന്നു” എന്നു പറയുന്നത് “ദൈവം സ്നേഹത്തിനു സമമാണ്” എന്നു പറയുന്നതുപോലെ ഒരു ലളിതമായ സമവാക്യമല്ല. ഈ പ്രസ്താവനയെ നേരെ തിരിച്ച് “സ്നേഹം ദൈവം ആകുന്നു” എന്ന് നമുക്കു പറയാനാവില്ല. കാരണം, യഹോവ കേവലം ഒരു അമൂർത്ത ഗുണമല്ല. സ്നേഹത്തിനു പുറമേ വ്യത്യസ്തങ്ങളായ നിരവധി വികാരങ്ങളും സ്വഭാവവിശേഷതകളുമുള്ള ഒരു വ്യക്തി ആണ് അവൻ. എന്നിരുന്നാലും, യഹോവയുടെ വ്യക്തിത്വത്തിൽ നിറഞ്ഞുനിൽക്കുന്നതു സ്നേഹമാണ്. ഒരു പരാമർശഗ്രന്ഥം ഈ വാക്യത്തെ കുറിച്ച് “ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ കാതൽ സ്നേഹമാണ്” എന്നു പറയുന്നു. നമുക്ക് അത് ഇങ്ങനെ വ്യക്തമാക്കാം: യഹോവയുടെ ശക്തി പ്രവർത്തിക്കാൻ അവനെ പ്രാപ്തനാക്കുന്നു. അവന്റെ നീതിയും ജ്ഞാനവും അവന്റെ പ്രവർത്തനരീതിയെ നയിക്കുന്നു. എന്നാൽ യഹോവയുടെ സ്നേഹം പ്രവർത്തിക്കാൻ അവനെ പ്രേരിപ്പിക്കുന്നു. യഹോവ തന്റെ മറ്റു ഗുണങ്ങൾ പ്രകടിപ്പിക്കുന്ന വിധങ്ങളിലെല്ലാം അവന്റെ സ്നേഹം പ്രകടമാണ്.
17 സ്നേഹത്തിന്റെ മൂർത്തിമദ്ഭാവമാണ് യഹോവ എന്നു മിക്കപ്പോഴും പറയപ്പെടുന്നു. അതുകൊണ്ട്, തത്ത്വാധിഷ്ഠിത സ്നേഹത്തെ കുറിച്ചു പഠിക്കാൻ നാം യഹോവയെ കുറിച്ചു പഠിച്ചേ തീരൂ. തീർച്ചയായും നാം ഈ മനോഹര ഗുണം മനുഷ്യരിലും കണ്ടേക്കാം. എന്നാൽ എന്തുകൊണ്ടാണ് അത്? സൃഷ്ടിപ്പിന്റെ സമയത്ത് യഹോവ തെളിവനുസരിച്ച് തന്റെ പുത്രനോട് ഈ വാക്കുകൾ പറഞ്ഞു: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യ പ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” (ഉല്പത്തി 1:26) ഈ ഭൂമിയിലെ സകല ജീവികളിലുംവെച്ച് മനുഷ്യനു മാത്രമേ സ്നേഹിക്കാൻ തീരുമാനിക്കാനും അങ്ങനെ തങ്ങളുടെ സ്വർഗീയ പിതാവിനെ അനുകരിക്കാനും കഴിയൂ. തന്റെ മുഖ്യഗുണങ്ങളെ പ്രതീകപ്പെടുത്താൻ യഹോവ വിവിധ ജീവികളെ ഉപയോഗിച്ചത് ഓർമിക്കുക. എന്നിരുന്നാലും, തന്റെ പ്രമുഖഗുണമായ സ്നേഹത്തെ പ്രതീകപ്പെടുത്താൻ തന്റെ ഏറ്റവും ഉയർന്ന ഭൗമിക സൃഷ്ടിയായ മനുഷ്യനെയാണു യഹോവ തിരഞ്ഞെടുത്തത്.—യെഹെസ്കേൽ 1:10.
18 നിസ്സ്വാർഥവും തത്ത്വാധിഷ്ഠിതവുമായ വിധത്തിൽ സ്നേഹം പ്രകടമാക്കുമ്പോൾ നാം യഹോവയുടെ മുഖ്യഗുണം പ്രതിഫലിപ്പിക്കുകയാണു ചെയ്യുന്നത്. അത് അപ്പൊസ്തലനായ യോഹന്നാൻ എഴുതിയതുപോലെയാണ്: “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.” (1 യോഹന്നാൻ 4:19) എന്നാൽ ഏതു വിധങ്ങളിലാണു യഹോവ നമ്മെ ആദ്യം സ്നേഹിച്ചിരിക്കുന്നത്?
യഹോവ മുൻകൈയെടുത്തു
19. യഹോവയുടെ സൃഷ്ടിക്രിയയിൽ സ്നേഹം ഒരു മുഖ്യപങ്കു വഹിച്ചു എന്നു പറയാവുന്നത് എന്തുകൊണ്ട്?
19 സ്നേഹം ഒരു പുതിയ ആശയമല്ല. സൃഷ്ടിക്രിയ തുടങ്ങാൻ യഹോവയെ പ്രേരിപ്പിച്ചത് എന്തായിരുന്നു? അത്, ഒരു കൂട്ട് വേണമെന്ന ആഗ്രഹമായിരുന്നില്ല. യഹോവ സമ്പൂർണനും എല്ലാം തികഞ്ഞവനുമാണ്, ആരെങ്കിലും എന്തെങ്കിലും പ്രദാനം ചെയ്യേണ്ട ആവശ്യം അവനില്ല. എന്നാൽ ഒരു ക്രിയാത്മക ഗുണമായ അവന്റെ സ്നേഹമാണ് ജീവൻ എന്ന ദാനവും അതിന്റെ സന്തോഷങ്ങളും വിലമതിക്കാൻ കഴിയുന്ന ബുദ്ധിശക്തിയുള്ള സൃഷ്ടികൾക്ക് അതു നൽകാൻ അവനെ പ്രേരിപ്പിച്ചത്. ‘ദൈവസൃഷ്ടിയുടെ ആരംഭം’ അവന്റെ ഏകജാതനായ പുത്രൻ ആയിരുന്നു. (വെളിപ്പാടു 3:14) തുടർന്ന്, ദൂതന്മാർ മുതൽ മറ്റെല്ലാം അസ്തിത്വത്തിലേക്കു വരുത്താൻ യഹോവ ഈ വിദഗ്ധ ശിൽപ്പിയെ ഉപയോഗിച്ചു. (ഇയ്യോബ് 38:4, 7; കൊലൊസ്സ്യർ 1:16) സ്വാതന്ത്ര്യം, ബുദ്ധിശക്തി, വികാരങ്ങൾ എന്നിവയാൽ അനുഗൃഹീതരായ ഈ ശക്തരായ ആത്മജീവികൾക്ക് പരസ്പരവും എല്ലാറ്റിനുമുപരി യഹോവയാം ദൈവവുമായും സ്നേഹപുരസ്സരമായ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള അവസരം ഉണ്ടായിരുന്നു. (2 കൊരിന്ത്യർ 3:17) അങ്ങനെ, തങ്ങൾ ആദ്യം സ്നേഹിക്കപ്പെട്ടതുകൊണ്ട് അവർ സ്നേഹിച്ചു.
20, 21. യഹോവ തങ്ങളെ സ്നേഹിച്ചു എന്നതിന് ആദാമിനും ഹവ്വായ്ക്കും എന്തു തെളിവുണ്ടായിരുന്നു, എന്നിരുന്നാലും അവർ എങ്ങനെ പ്രതികരിച്ചു?
20 മനുഷ്യവർഗത്തെ സംബന്ധിച്ചും അങ്ങനെതന്നെ ആയിരുന്നു. തുടക്കം മുതലേ, ആദാമിനെയും ഹവ്വായെയും ദൈവം സ്നേഹംകൊണ്ട് മൂടുകയായിരുന്നു. ഏദെനിലെ അവരുടെ പറുദീസാഭവനത്തിൽ എവിടെ നോക്കിയാലും അവിടെയെല്ലാം തങ്ങളോടുള്ള പിതാവിന്റെ സ്നേഹം അവർക്കു കാണാൻ കഴിയുമായിരുന്നു. ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്പത്തി 2:8) നിങ്ങൾ എപ്പോഴെങ്കിലും അതിമനോഹരമായ ഒരു ഉദ്യാനത്തിൽ അല്ലെങ്കിൽ പാർക്കിൽ പോയിട്ടുണ്ടോ? നിങ്ങളെ ഏറ്റവും സന്തോഷിപ്പിച്ചത് എന്തായിരുന്നു? തണൽമരങ്ങളുടെ ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങൾ? പൂക്കളുടെ നിറച്ചാർത്ത്? അരുവിയുടെ പൊട്ടിച്ചിരി? പക്ഷികളുടെ സല്ലാപം? പ്രാണികളുടെ മൂളിപ്പാട്ട്? വൃക്ഷങ്ങളുടെയും പഴങ്ങളുടെയും പൂക്കളുടെയും നറുമണം? എന്തുതന്നെയായാലും, ഇന്നത്തെ ഒരു ഉദ്യാനവും ഏദെനിലേതിനോടു സമാനമായിരിക്കയില്ല. എന്തുകൊണ്ട്?
21 ആ തോട്ടം യഹോവതന്നെ ഒരുക്കിയതായിരുന്നു! അത് അവർണനീയമാംവിധം മനോഹരമായിരുന്നിരിക്കണം. കണ്ണിനു വിരുന്നൊരുക്കുന്ന, സ്വാദിഷ്ഠ ഫലം ഉത്പാദിപ്പിക്കുന്ന എല്ലാത്തരം മരങ്ങളും അവിടെ ഉണ്ടായിരുന്നു. തോട്ടം നല്ല നീരൊഴുക്കുള്ളതും വിശാലവും അതുപോലെതന്നെ കൗതുകം ഉണർത്തുന്ന അനേകതരം ജീവജാലങ്ങളാൽ സജീവവും ആയിരുന്നു. തങ്ങളുടെ ജീവിതത്തെ സന്തുഷ്ടവും തികവാർന്നതുമാക്കാൻ ആദാമിനും ഹവ്വായ്ക്കും സകലതുമുണ്ടായിരുന്നു, ഒപ്പം പ്രതിഫലദായകമായ വേലയും പൂർണതയുള്ള സഖിത്വവും. യഹോവ അവരെ ആദ്യം സ്നേഹിച്ചു, ആ സ്നേഹത്തോടു പ്രതികരിക്കാൻ അവർക്കു സകല കാരണവുമുണ്ടായിരുന്നു. എന്നാൽ അങ്ങനെ ചെയ്യാൻ അവർ പരാജയപ്പെട്ടു. തങ്ങളുടെ സ്വർഗീയ പിതാവിനെ സ്നേഹപൂർവം അനുസരിക്കുന്നതിനു പകരം അവർ സ്വാർഥപൂർവം അവനെതിരെ മത്സരിച്ചു.—ഉല്പത്തി 2-ാം അധ്യായം.
22. ഏദെനിലെ മത്സരത്തോടുള്ള യഹോവയുടെ പ്രതികരണം അവന്റെ സ്നേഹം വിശ്വസ്തമാണ് എന്നു തെളിയിച്ചത് എങ്ങനെ?
22 യഹോവയെ അത് എത്ര വേദനിപ്പിച്ചിരിക്കണം! എന്നാൽ ഈ മത്സരം അവന്റെ സ്നേഹനിർഭരമായ ഹൃദയത്തെ രോഷാകുലമാക്കിയോ? ഇല്ല! “അവന്റെ ദയ [“സ്നേഹദയ,” NW] എന്നേക്കുമുള്ള”താണ്. (സങ്കീർത്തനം 136:1) അങ്ങനെ ആദാമിന്റെയും ഹവ്വായുടെയും, ശരിയായ ഹൃദയനിലയുള്ള ഓരോ സന്തതിയെയും വീണ്ടെടുക്കാനായി സ്നേഹനിർഭരമായ ക്രമീകരണങ്ങൾ ചെയ്യാൻ അവൻ പെട്ടെന്നുതന്നെ തീരുമാനിച്ചു. നാം കണ്ടുകഴിഞ്ഞതുപോലെ, ആ ക്രമീകരണങ്ങളിൽ അവന്റെ പ്രിയപുത്രന്റെ മറുവിലയാഗം ഉൾപ്പെട്ടിരുന്നു, അവനെ സംബന്ധിച്ചിടത്തോളം എത്ര വലിയ ത്യാഗമായിരുന്നു അത്!—1 യോഹന്നാൻ 4:10.
23. യഹോവ “സന്തുഷ്ടനായ ദൈവം” ആയിരിക്കുന്നതിന്റെ ഒരു കാരണം എന്താണ്, അടുത്ത അധ്യായത്തിൽ ഏതു സുപ്രധാന ചോദ്യം ചർച്ചചെയ്യും?
23 അതേ, തുടക്കം മുതൽ യഹോവ മനുഷ്യവർഗത്തോടു സ്നേഹം കാണിക്കുന്നതിൽ മുൻകൈ എടുത്തിരിക്കുന്നു. ഒട്ടേറെ വിധങ്ങളിൽ ‘അവൻ ആദ്യം നമ്മെ സ്നേഹിച്ചു.’ സ്നേഹം ഐക്യത്തെയും സന്തോഷത്തെയും ഉന്നമിപ്പിക്കുന്നു. അതുകൊണ്ട് യഹോവയെ “സന്തുഷ്ടനായ ദൈവം” എന്നു വർണിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല. (1 തിമൊഥെയൊസ് 1:11, NW) എന്നിരുന്നാലും, ഒരു പ്രധാനപ്പെട്ട ചോദ്യം ഉദിക്കുന്നു. വ്യക്തികളെന്ന നിലയിൽ നമ്മെ യഹോവ വാസ്തവത്തിൽ സ്നേഹിക്കുന്നുണ്ടോ? അടുത്ത അധ്യായം അതു ചർച്ചചെയ്യും.
^ “പ്രിയപ്പെടുക, ഇഷ്ടപ്പെടുക” (ഒരു അടുത്ത സുഹൃത്തിനോടോ ഒരു സഹോദരനോടോ തോന്നുന്ന പ്രകാരം) എന്നർഥമുള്ള ഫീലിയോ എന്ന ക്രിയ മിക്കപ്പോഴും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ഉപയോഗിക്കപ്പെടുന്നു. സ്റ്റോർഘി എന്ന പദത്തിന്റെ ഒരു രൂപം അല്ലെങ്കിൽ അടുത്ത കുടുംബസ്നേഹം 2 തിമൊഥെയൊസ് 3:3-ൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം, അന്ത്യനാളുകളിൽ അത്തരം സ്നേഹം തീരെ ഉണ്ടായിരിക്കില്ലെന്നു കാണിക്കാനാണ് അത് ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീപുരുഷന്മാർ തമ്മിലുള്ള പ്രേമാത്മക സ്നേഹത്തെ കുറിക്കുന്ന ഈറോസ് എന്ന പദം ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടില്ല, ഇത്തരം സ്നേഹത്തെ കുറിച്ചു ബൈബിൾ ചർച്ചചെയ്യുന്നുണ്ടെങ്കിലും.—സദൃശവാക്യങ്ങൾ 5:15-20.
^ സമാനമായ ഘടനയുള്ള വേറെ ചില തിരുവെഴുത്തു പ്രസ്താവനകളുമുണ്ട്. ഉദാഹരണത്തിന്, “ദൈവം വെളിച്ചം ആകുന്നു” എന്നും “ദൈവം ദഹിപ്പിക്കുന്ന അഗ്നി ആകുന്നു” എന്നും ബൈബിൾ പറയുന്നു. (1 യോഹന്നാൻ 1:5; എബ്രായർ 12:29, NW) എന്നാൽ ഇവ രൂപകാലങ്കാരങ്ങളാണ് എന്നതു മനസ്സിൽ പിടിക്കണം. കാരണം അവ യഹോവയെ ഭൗതിക സംഗതികളോടു സാദൃശ്യപ്പെടുത്തുന്നു. യഹോവ വെളിച്ചത്തിനു സദൃശനാണ്, എന്തുകൊണ്ടെന്നാൽ അവൻ വിശുദ്ധനും നേരുള്ളവനും ആണ്. അവനിൽ “അന്ധകാര”മോ അശുദ്ധിയോ ഇല്ല. അവൻ സംഹാരശക്തി ഉപയോഗിക്കുന്നതിനാൽ അവനെ അഗ്നിയോടും സാദൃശ്യപ്പെടുത്താം.