വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 12

“യഹോവയിൽനിന്നുള്ള അധികാരത്താൽ അവർ ധൈര്യത്തോടെ പ്രസംഗിച്ചു”

“യഹോവയിൽനിന്നുള്ള അധികാരത്താൽ അവർ ധൈര്യത്തോടെ പ്രസംഗിച്ചു”

പൗലോസും ബർന്നബാസും താഴ്‌മയും സ്ഥിരോത്സാഹവും ധൈര്യവും പ്രകടമാക്കി

ആധാരം: പ്രവൃത്തികൾ 14:1-28

1, 2. പൗലോസും ബർന്നബാസും ലുസ്‌ത്രയിൽ ആയിരിക്കെ എന്തെല്ലാം സംഭവങ്ങൾ അരങ്ങേറുന്നു?

 ശബ്ദകോലാഹലങ്ങളാൽ മുഖരിതമാണ്‌ ലുസ്‌ത്ര. അപരിചിതരായ രണ്ടു പേർ ജന്മനാ കാലിനു സ്വാധീനമില്ലാത്ത ഒരു മനുഷ്യനെ സുഖപ്പെടുത്തിയതിന്റെ അമ്പരപ്പിലാണ്‌ ജനം. ആ മനുഷ്യനാകട്ടെ സന്തോഷംകൊണ്ട്‌ തുള്ളിച്ചാടുകയാണ്‌. ആ അപരിചിതർ ദേവന്മാരാണെന്നുതന്നെ ആളുകൾ കരുതുന്നു. സിയൂസിന്റെ പുരോഹിതൻ അവർക്കായി ഇലക്കിരീടങ്ങൾ കൊണ്ടുവരുകയും കാളകളെ ബലിയർപ്പിക്കാൻ ഒരുങ്ങുകയും ചെയ്യുന്നു. അതറിഞ്ഞ്‌ പൗലോസും ബർന്നബാസും തങ്ങളുടെ വസ്‌ത്രം കീറിക്കൊണ്ട്‌ ജനക്കൂട്ടത്തിന്റെ ഇടയിലേക്ക്‌ ഓടിച്ചെന്ന്‌ തങ്ങളെ ആരാധിക്കരുതെന്ന്‌ അവരോട്‌ അഭ്യർഥിക്കുന്നു. വളരെ ശ്രമംചെയ്‌താണ്‌ അവർ ജനത്തെ അതിൽനിന്നു പിന്തിരിപ്പിക്കുന്നത്‌.

2 ആ സമയത്താണ്‌ പിസിദ്യയിലെ അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും ഉള്ള ജൂതന്മാർ അവിടെ എത്തുന്നത്‌. അവർ പൗലോസിനും ബർന്നബാസിനും എതിരെ വിഷലിപ്‌തമായ ദൂഷണങ്ങൾ പറഞ്ഞ്‌ ലുസ്‌ത്ര നിവാസികളുടെ മനസ്സുമാറ്റി. അങ്ങനെ, പൗലോസിനെയും ബർന്നബാസിനെയും ആരാധിക്കാൻ ഒരുങ്ങിയ ജനം നിമിഷനേരംകൊണ്ട്‌ അവർക്കെതിരെ തിരിഞ്ഞു. അവർ തങ്ങളുടെ കോപം അടങ്ങുന്നതുവരെ പൗലോസിനെ കല്ലെറിഞ്ഞു; പൗലോസ്‌ ബോധരഹിതനായി. മുറിവേറ്റ്‌ അവശനിലയിലായ അദ്ദേഹം മരിച്ചെന്നു കരുതി അവർ അദ്ദേഹത്തെ വലിച്ചിഴച്ച്‌ പട്ടണത്തിനു വെളിയിലേക്കു കൊണ്ടുപോയി.

3. ഏതെല്ലാം ചോദ്യങ്ങളായിരിക്കും ഈ അധ്യായത്തിൽ നാം പരിചിന്തിക്കുന്നത്‌?

3 നാടകീയമായ ഈ സംഭവങ്ങളിലേക്കു നയിച്ചതെന്താണ്‌? ബർന്നബാസും പൗലോസും ചഞ്ചലചിത്തരായ ലുസ്‌ത്ര നിവാസികളും ഉൾപ്പെട്ട ഈ സംഭവങ്ങളിൽനിന്ന്‌ ഇന്നത്തെ രാജ്യഘോഷകർക്ക്‌ എന്തെല്ലാം പഠിക്കാനാകും? ‘യഹോവയിൽനിന്നുള്ള അധികാരത്താൽ ധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ട്‌’ ശുശ്രൂഷയിൽ സ്ഥിരോത്സാഹം കാണിച്ച ബർന്നബാസിന്റെയും പൗലോസിന്റെയും മാതൃക ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ എങ്ങനെ അനുകരിക്കാനാകും?—പ്രവൃ. 14:3.

‘വലിയൊരു കൂട്ടം വിശ്വാസികളായിത്തീർന്നു’ (പ്രവൃ. 14:1-7)

4, 5. പൗലോസും ബർന്നബാസും ഇക്കോന്യയിലേക്കു പോയത്‌ എന്തുകൊണ്ട്‌, അവിടെ എന്തു സംഭവിച്ചു?

4 ഈ സംഭവത്തിന്‌ കുറച്ചു ദിവസം മുമ്പായിരുന്നു റോമൻ നഗരമായ അന്ത്യോക്യയിലെ (പിസിദ്യയിലേത്‌) ജൂത എതിരാളികൾ പൗലോസിനും ബർന്നബാസിനും എതിരെ ഉപദ്രവം അഴിച്ചുവിടുകയും അവരെ അവിടെനിന്നു പുറത്താക്കുകയും ചെയ്‌തത്‌. എന്നാൽ അവർ ഒട്ടും നിരുത്സാഹിതരായില്ല. പകരം, സന്തോഷവാർത്തയോട്‌ അനുകൂലമായി പ്രതികരിക്കാതിരുന്ന അവിടത്തെ നിവാസികൾക്കു നേരെ തങ്ങളുടെ “കാലിലെ പൊടി . . . തട്ടിക്കളഞ്ഞിട്ട്‌” അവർ അവിടെനിന്നും സമാധാനത്തോടെ പോയി. (പ്രവൃ. 13:50-52; മത്താ. 10:14) അവരുടെ ചെയ്‌തികൾക്ക്‌ ദൈവം അവരെ ന്യായംവിധിക്കട്ടെ എന്നതായിരുന്നു ആ മിഷനറിമാരുടെ മനോഭാവം. (പ്രവൃ. 18:5, 6; 20:26) പൗലോസും ബർന്നബാസും സന്തോഷത്തോടെ തങ്ങളുടെ പ്രസംഗ പര്യടനം തുടർന്നു. അന്ത്യോക്യയിൽനിന്ന്‌ ഏതാണ്ട്‌ 150 കിലോമീറ്റർ തെക്കുകിഴക്കോട്ടു യാത്രചെയ്‌ത അവർ റ്റോറസ്‌, സുൽത്താൻ മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഫലഭൂയിഷ്‌ഠമായ ഒരു പീഠഭൂമിയിൽ എത്തിച്ചേർന്നു.

5 പൗലോസും ബർന്നബാസും ആദ്യം പോയത്‌ ഇക്കോന്യയിലേക്കാണ്‌. റോമൻ സംസ്ഥാനമായ ഗലാത്യയിലെ ഒരു പ്രമുഖ പട്ടണമായ അവിടെ ഗ്രീക്ക്‌ സംസ്‌കാരമാണ്‌ നിലനിന്നിരുന്നത്‌. a സമൂഹത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന ജൂതന്മാരും ജനതകളിൽനിന്ന്‌ ജൂതമതത്തിലേക്കു പരിവർത്തനംചെയ്‌ത അനേകം ആളുകളും അവിടെ താമസിച്ചിരുന്നു. തങ്ങളുടെ പതിവനുസരിച്ച്‌ പൗലോസും ബർന്നബാസും അവിടെയുള്ള സിനഗോഗിൽ ചെന്ന്‌ പ്രസംഗിക്കാൻ തുടങ്ങി. (പ്രവൃ. 13:5, 14) “വലിയൊരു കൂട്ടം ജൂതന്മാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീർന്നു. അത്ര ഫലപ്രദമായാണ്‌ അവർ സംസാരിച്ചത്‌.”—പ്രവൃ. 14:1.

6. പൗലോസും ബർന്നബാസും ഫലപ്രദരായ അധ്യാപകരായിരുന്നത്‌ എന്തുകൊണ്ട്‌, നമുക്ക്‌ എങ്ങനെ അവരെ അനുകരിക്കാം?

6 പൗലോസും ബർന്നബാസും പ്രസംഗിച്ചവിധം അത്രമാത്രം ഫലകരമായിരുന്നത്‌ എന്തുകൊണ്ടാണ്‌? പൗലോസിന്റെ തിരുവെഴുത്തു പരിജ്ഞാനം അപാരമായിരുന്നു. യേശുവാണ്‌ വാഗ്‌ദത്ത മിശിഹ എന്നു തെളിയിക്കുന്നതിന്‌ പൗലോസ്‌ ചരിത്രത്തിൽനിന്നും പ്രവാചകപുസ്‌തകങ്ങളിൽനിന്നും മോശയുടെ നിയമത്തിൽനിന്നും ഉള്ള പരാമർശങ്ങൾ വിദഗ്‌ധമായി ഉപയോഗിച്ചു. (പ്രവൃ. 13:15-31; 26:22, 23) അതേസമയം ആളുകളോടുള്ള ആത്മാർഥമായ താത്‌പര്യം പ്രതിഫലിക്കുന്നതായിരുന്നു ബർന്നബാസിന്റെ പ്രസംഗം. (പ്രവൃ. 4:36, 37; 9:27; 11:23, 24) സ്വന്തം ഗ്രാഹ്യത്തിൽ ആശ്രയിക്കാതെ അവർ ഇരുവരും ‘യഹോവയിൽനിന്നുള്ള അധികാരത്താലാണ്‌’ സംസാരിച്ചത്‌. പ്രസംഗവേലയിൽ നിങ്ങൾക്ക്‌ എങ്ങനെ ഈ മിഷനറിമാരെ അനുകരിക്കാനാകും? അതിനായി പിൻവരുന്ന കാര്യങ്ങൾ ചെയ്യുക: തിരുവെഴുത്തുഭാഗങ്ങളുമായി നന്നായി പരിചിതരാകുക. ശ്രോതാക്കൾക്ക്‌ താത്‌പര്യജനകമായ തിരുവെഴുത്തുഭാഗങ്ങൾ തിരഞ്ഞെടുക്കുക. ആളുകൾക്ക്‌ ആശ്വാസംപകരാനാകുന്ന പ്രായോഗികമാർഗങ്ങളെക്കുറിച്ചു ചിന്തിക്കുക. സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കാതെ എല്ലായ്‌പോഴും യഹോവയുടെ വചനത്തെ ആധാരമാക്കി പഠിപ്പിക്കുക.

7. (എ) സന്തോഷവാർത്ത എന്തു ഫലം ഉളവാക്കുന്നു? (ബി) നിങ്ങൾ രാജ്യസത്യം സ്വീകരിച്ചതിന്റെപേരിൽ കുടുംബാംഗങ്ങൾ എതിർക്കുന്നെങ്കിൽ എന്ത്‌ മനസ്സിൽപ്പിടിക്കാവുന്നതാണ്‌?

7 പൗലോസും ബർന്നബാസും പറഞ്ഞത്‌ ഇക്കോന്യയിലുള്ള എല്ലാവർക്കും അത്ര സ്വീകാര്യമായിരുന്നില്ല. “വിശ്വസിക്കാതിരുന്ന ജൂതന്മാർ ജനതകളിൽപ്പെട്ടവരുടെ മനസ്സിൽ വിദ്വേഷം കുത്തിവെച്ച്‌ അവരെ സഹോദരന്മാർക്കെതിരെ ഇളക്കിവിട്ടു” എന്ന്‌ ലൂക്കോസ്‌ പറയുന്നു. അതിനാൽ സന്തോഷവാർത്തയ്‌ക്കുവേണ്ടി പ്രതിവാദം ചെയ്യേണ്ടത്‌ ആവശ്യമാണെന്ന്‌ പൗലോസിനും ബർന്നബാസിനും തോന്നി. അതുകൊണ്ട്‌ “യഹോവയിൽനിന്നുള്ള അധികാരത്താൽ അവർ ധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ട്‌ കുറെ നാൾ അവിടെത്തന്നെ താമസിച്ചു.” എന്നാൽ എന്തായിരുന്നു ഫലം? “നഗരത്തിലെ ജനത്തിന്‌ ഇടയിൽ ചേരിതിരിവ്‌ ഉണ്ടായി. ചിലർ ജൂതന്മാരുടെ പക്ഷംപിടിച്ചു; മറ്റുള്ളവർ അപ്പോസ്‌തലന്മാരുടെയും” എന്ന്‌ വിവരണം പറയുന്നു. (പ്രവൃ. 14:2-4) ഇന്നും സന്തോഷവാർത്ത സമാനമായ ഫലങ്ങൾ ഉളവാക്കുന്നു. ചിലരുടെ കാര്യത്തിൽ അത്‌ ഐക്യത്തിന്‌ ഇടയാക്കുന്നെങ്കിൽ മറ്റു ചിലരുടെ കാര്യത്തിൽ അത്‌ ഭിന്നത സൃഷ്ടിക്കുന്നു. (മത്താ. 10:34-36) നിങ്ങൾ രാജ്യസത്യത്തിനു ചേർച്ചയിൽ ജീവിക്കുന്നതിന്റെപേരിൽ കുടുംബാംഗങ്ങൾ നിങ്ങളെ എതിർക്കുന്നുണ്ടോ? പലപ്പോഴും അത്തരം പ്രതികരണം കേട്ടുകേഴ്‌വിയുടെയോ നുണപ്രചാരണങ്ങളുടെയോ ഫലമായിരിക്കാം. എന്നാൽ നിങ്ങൾക്ക്‌ അതിനെ എങ്ങനെ നേരിടാനാകും? നല്ല പെരുമാറ്റത്തിലൂടെ. കാലാന്തരത്തിൽ, എതിർക്കുന്നവരുടെ മനോഭാവത്തിന്‌ മാറ്റംവരാൻ അത്‌ ഇടയാക്കിയേക്കാം.—1 പത്രോ. 2:12; 3:1, 2.

8. പൗലോസും ബർന്നബാസും ഇക്കോന്യ വിട്ട്‌ പോയത്‌ എന്തുകൊണ്ട്‌, അവരുടെ മാതൃകയിൽനിന്ന്‌ നാം എന്തു പഠിക്കുന്നു?

8 കുറച്ചു നാളുകൾക്കുശേഷം ഇക്കോന്യയിലെ എതിരാളികൾ പൗലോസിനെയും ബർന്നബാസിനെയും കല്ലെറിയാൻ പദ്ധതിയിട്ടു. ഇതേക്കുറിച്ച്‌ അറിഞ്ഞ ആ മിഷനറിമാർ പ്രസംഗിക്കുന്നതിനായി മറ്റു പ്രദേശങ്ങളിലേക്കു പോയി. (പ്രവൃ. 14:5-7) ഇന്നും രാജ്യഘോഷകർ സമാനമായി വിവേകത്തോടെ പ്രവർത്തിക്കുന്നു. നമ്മെക്കുറിച്ച്‌ ആരെങ്കിലും ആരോപണം ഉന്നയിക്കുമ്പോൾ നാം സധൈര്യം മറുപടി കൊടുക്കുമെന്നതു ശരിയാണ്‌. (ഫിലി. 1:7; 1 പത്രോ. 3:13-15) എന്നാൽ ആക്രമണഭീഷണി ഉണ്ടാകുമ്പോൾ, നമ്മുടെതന്നെയോ സഹവിശ്വാസികളുടെയോ ജീവൻ അനാവശ്യമായി അപകടത്തിലാക്കാത്തവിധത്തിൽ നാം പ്രവർത്തിക്കും.—സുഭാ. 22:3.

‘ജീവനുള്ള ദൈവത്തിലേക്കു തിരിയുക’ (പ്രവൃ. 14:8-19)

9, 10. ലുസ്‌ത്ര സ്ഥിതിചെയ്‌തിരുന്നത്‌ എവിടെയാണ്‌, അവിടത്തെ നിവാസികളെക്കുറിച്ച്‌ നമുക്ക്‌ എന്തറിയാം?

9 പൗലോസും ബർന്നബാസും അടുത്തതായി പോയത്‌ ലുസ്‌ത്രയിലേക്കാണ്‌. ഇക്കോന്യക്ക്‌ തെക്കുപടിഞ്ഞാറ്‌, ഏതാണ്ട്‌ 30 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്‌തിരുന്ന ഒരു റോമൻ അധിനിവേശപ്രദേശം ആയിരുന്നു അത്‌. ലുസ്‌ത്രയും പിസിദ്യയിലെ അന്ത്യോക്യയും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ അന്ത്യോക്യയിലുള്ള അത്രയും ജൂതന്മാർ ലുസ്‌ത്രയിൽ ഉണ്ടായിരുന്നില്ല. ലുസ്‌ത്രയിലുള്ളവർ ഗ്രീക്ക്‌ സംസാരിച്ചിരിക്കാനാണ്‌ സാധ്യതയെങ്കിലും അവരുടെ മാതൃഭാഷ ലുക്കവോന്യ ആയിരുന്നു. ആ പട്ടണത്തിൽ സിനഗോഗ്‌ ഇല്ലായിരുന്നതുകൊണ്ടായിരിക്കാം, പൗലോസും ബർന്നബാസും പൊതുസ്ഥലത്തു പോയാണ്‌ പ്രസംഗിച്ചത്‌. യരുശലേമിൽവെച്ച്‌ പത്രോസ്‌ ജന്മനാ മുടന്തനായ ഒരാളെ സുഖപ്പെടുത്തിയിരുന്നു. ലുസ്‌ത്രയിൽ ഇപ്പോൾ പൗലോസും ജന്മനാ കാലിനു സ്വാധീനമില്ലാത്ത ഒരാളെ സുഖപ്പെടുത്തിയിരിക്കുന്നു. (പ്രവൃ. 14:8-10) അന്ന്‌ പത്രോസ്‌ പ്രവർത്തിച്ച അത്ഭുതം കണ്ട്‌ അനേകർ വിശ്വാസികളായിത്തീർന്നിരുന്നു. (പ്രവൃ. 3:1-10) എന്നാൽ തികച്ചും വ്യത്യസ്‌തമായിരുന്നു ലുസ്‌ത്രയിലെ ജനങ്ങളുടെ പ്രതികരണം.

10 ഈ അധ്യായത്തിന്റെ തുടക്കത്തിൽ വിവരിച്ചതുപോലെ കാലിനു സ്വാധീനമില്ലാത്ത ആ മനുഷ്യൻ എഴുന്നേറ്റ്‌ നടക്കാൻ തുടങ്ങിയപ്പോൾ വ്യാജദൈവങ്ങളെ ആരാധിച്ചിരുന്ന ലുസ്‌ത്രയിലെ ജനങ്ങൾ തെറ്റായ ഒരു നിഗമനത്തിൽ എത്തിച്ചേർന്നു. ബർന്നബാസ്‌ അവരുടെ മുഖ്യദേവനായ സിയൂസ്‌ ആണെന്നും പൗലോസ്‌, സിയൂസിന്റെ പുത്രനും ദേവന്മാരുടെ വക്താവും ആയ ഹെർമിസ്‌ ആണെന്നും അവർ ധരിച്ചു. (“ ലുസ്‌ത്രയും സിയൂസിന്റെയും ഹെർമിസിന്റെയും ആരാധനയും” എന്ന ചതുരം കാണുക.) എന്നാൽ തങ്ങൾ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തത്‌ ഏകസത്യദൈവമായ യഹോവയിൽനിന്നുള്ള അധികാരത്താലാണ്‌, വ്യാജദൈവങ്ങളുടെ പിന്തുണയാലല്ല എന്ന്‌ എങ്ങനെയും അവരെ ബോധ്യപ്പെടുത്താൻ പൗലോസും ബർന്നബാസും പരമാവധി ശ്രമിച്ചു.—പ്രവൃ. 14:11-14.

‘ഒരു പ്രയോജനവുമില്ലാത്ത ഈ കാര്യങ്ങൾ വിട്ട്‌, ആകാശവും ഭൂമിയും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു തിരിയുക.’—പ്രവൃത്തികൾ 14:15

11-13. (എ) ലുസ്‌ത്ര നിവാസികളോട്‌ പൗലോസും ബർന്നബാസും എന്തു പറഞ്ഞു? (ബി) പൗലോസിന്റെയും ബർന്നബാസിന്റെയും പ്രസ്‌താവനയിൽനിന്ന്‌ നമുക്കു പഠിക്കാനാകുന്ന ഒരു പാഠമെന്ത്‌?

11 നാടകീയമായ സംഭവങ്ങൾ അരങ്ങേറിയ ആ സാഹചര്യത്തിലും ശ്രോതാക്കളുടെ ഹൃദയത്തെ സ്‌പർശിക്കുംവിധം സംസാരിക്കാൻ പൗലോസും ബർന്നബാസും ശ്രമിച്ചു. ഈ സംഭവം രേഖപ്പെടുത്തുകവഴി ക്രൈസ്‌തവരല്ലാത്തവരോട്‌ സന്തോഷവാർത്ത പ്രസംഗിക്കുന്നതിനുള്ള ഫലപ്രദമായ ഒരു മാർഗമാണ്‌ ലൂക്കോസ്‌ നമുക്കു കാണിച്ചുതരുന്നത്‌. പൗലോസും ബർന്നബാസും സംസാരിച്ചത്‌ എങ്ങനെയെന്ന്‌ ശ്രദ്ധിക്കുക: “പുരുഷന്മാരേ, നിങ്ങൾ എന്താണ്‌ ഈ ചെയ്യുന്നത്‌? ഞങ്ങളും നിങ്ങളെപ്പോലുള്ള സാധാരണമനുഷ്യരാണ്‌. നിങ്ങൾ ഒരു പ്രയോജനവുമില്ലാത്ത ഈ കാര്യങ്ങൾ വിട്ട്‌, ആകാശവും ഭൂമിയും കടലും അവയിലുള്ള സകലവും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു തിരിയാൻവേണ്ടിയാണു ഞങ്ങൾ നിങ്ങളോട്‌ ഈ സന്തോഷവാർത്ത അറിയിക്കുന്നത്‌. കഴിഞ്ഞ കാലങ്ങളിൽ ദൈവം എല്ലാ ജനതകളെയും സ്വന്തം ഇഷ്ടംപോലെ ജീവിക്കാൻ അനുവദിച്ചു; എന്നാൽ അന്നും ദൈവം തന്നെക്കുറിച്ച്‌ തെളിവുകൾ നൽകാതിരുന്നിട്ടില്ല. ആകാശത്തുനിന്ന്‌ മഴയും ഫലസമൃദ്ധമായ കാലങ്ങളും നൽകിയ ദൈവം വേണ്ടത്ര ആഹാരവും ഹൃദയം നിറയെ സന്തോഷവും തന്ന്‌ നിങ്ങളോടു നന്മ കാണിച്ചു.”—പ്രവൃ. 14:15-17.

12 ചിന്തോദ്ദീപകമായ ആ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും? ഒന്നാമതായി, ലുസ്‌ത്രയിലുള്ളവരെക്കാൾ തങ്ങൾ ഏതെങ്കിലും വിധത്തിൽ ഉന്നതരാണെന്ന്‌ പൗലോസും ബർന്നബാസും ഒരിക്കലും കരുതിയില്ല; മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠരാണെന്ന ഭാവത്തോടെ അവർ ഇടപെട്ടുമില്ല. പകരം, ജനതകളിൽപ്പെട്ട അവരെപ്പോലെതന്നെ തങ്ങളും ബലഹീനതകളുള്ളവരാണെന്ന്‌ അവർ താഴ്‌മയോടെ തുറന്നുപറഞ്ഞു. വാസ്‌തവത്തിൽ, പൗലോസിനും ബർന്നബാസിനും പരിശുദ്ധാത്മാവ്‌ ലഭിക്കുകയും അതുപോലെതന്നെ അവർ വ്യാജോപദേശങ്ങളിൽനിന്ന്‌ മുക്തരാകുകയും ചെയ്‌തിരുന്നു. കൂടാതെ, ക്രിസ്‌തുവിനോടൊപ്പം ഭരിക്കാനുള്ള മഹത്തായ പ്രത്യാശയും അവർക്കുണ്ടായിരുന്നു. എന്നാൽ ലുസ്‌ത്രയിലുള്ളവർക്കും ക്രിസ്‌തുവിനെ അനുസരിക്കുന്നതിലൂടെ ഇതേ അനുഗ്രഹങ്ങൾ നേടാനാകുമെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു.

13 വയലിൽ നാം കണ്ടുമുട്ടുന്നവരോടുള്ള നമ്മുടെ മനോഭാവം എങ്ങനെയുള്ളതാണ്‌? അവരെ നമുക്കു തുല്യരായാണോ നാം കാണുന്നത്‌? ദൈവവചനത്തിലെ സത്യം പഠിക്കാൻ നാം ആളുകളെ സഹായിക്കുമ്പോൾ, പൗലോസും ബർന്നബാസും ചെയ്‌തതുപോലെ, അതിരുകവിഞ്ഞ പ്രശംസയും പുകഴ്‌ചയും സ്വീകരിക്കാതിരിക്കാൻ നാം ശ്രദ്ധിക്കുന്നുണ്ടോ? 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പ്രസംഗവേലയ്‌ക്കു നേതൃത്വം വഹിച്ച ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ ഇക്കാര്യത്തിൽ നല്ലൊരു മാതൃകയാണ്‌. വിദഗ്‌ധനായ ഒരു ബൈബിളുപദേശകനായിരുന്ന അദ്ദേഹം ഇങ്ങനെ എഴുതി: “ഞങ്ങളെയോ ഞങ്ങൾ എഴുതുന്ന കാര്യങ്ങളെയോ ആരും ഭക്ത്യാദരങ്ങളോടെ വീക്ഷിക്കരുത്‌; ഞങ്ങളെ ആരും അഭിവന്ദ്യരെന്നോ റബ്ബിമാരെന്നോ അഭിസംബോധന ചെയ്യാനും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.” പൗലോസിനും ബർന്നബാസിനും ഉണ്ടായിരുന്നതുപോലുള്ള താഴ്‌മയാണ്‌ റസ്സൽ സഹോദരന്റെ ഈ വാക്കുകളിൽ ദൃശ്യമാകുന്നത്‌. സമാനമായി, പ്രസംഗവേലയിൽ ഏർപ്പെടുമ്പോൾ നമ്മുടെ ലക്ഷ്യം സ്വന്തം മഹത്ത്വം തേടുക എന്നതല്ല, “ജീവനുള്ള ദൈവത്തിലേക്കു” തിരിയാൻ ആളുകളെ സഹായിക്കുക എന്നതാണ്‌.

14-16. ലുസ്‌ത്ര നിവാസികളോടു പൗലോസും ബർന്നബാസും പറഞ്ഞ കാര്യങ്ങളിൽനിന്ന്‌ നാം പഠിക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും പാഠങ്ങൾ എന്തെല്ലാം?

14 അവരുടെ പ്രഭാഷണത്തിൽനിന്ന്‌ നമുക്കു പഠിക്കാനാകുന്ന രണ്ടാമത്തെ പാഠം എന്താണ്‌? അവർ ഇരുവരും സാഹചര്യങ്ങൾക്കനുസരിച്ച്‌ സമീപനത്തിൽ മാറ്റംവരുത്താൻ തയ്യാറായി. ഇക്കോന്യയിലുള്ള ജൂതരെയും ജൂതമതം സ്വീകരിച്ചവരെയുംപോലെ ആയിരുന്നില്ല ലുസ്‌ത്രയിലെ ആളുകൾ. ഇവർക്ക്‌ തിരുവെഴുത്തുകളെയും ഇസ്രായേൽ ജനതയുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെയും കുറിച്ച്‌ കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇവരിൽ പലരും കൃഷി തൊഴിലാക്കിയവർ ആയിരുന്നു. നല്ല കാലാവസ്ഥയും ഫലഭൂയിഷ്‌ഠമായ കൃഷിയിടങ്ങളും കൊണ്ട്‌ അനുഗൃഹീതമായിരുന്നു ലുസ്‌ത്ര. അതുകൊണ്ടുതന്നെ ഫലസമൃദ്ധമായ കാലങ്ങൾ ഉൾപ്പെടെ സ്രഷ്ടാവിന്റെ മഹനീയഗുണങ്ങൾ വിളിച്ചോതുന്ന ധാരാളം തെളിവുകൾ അവർക്കു കാണാൻ കഴിഞ്ഞിരുന്നു. അതിനാൽ അതിനെ ആസ്‌പദമാക്കി ആ മിഷനറിമാർ അവരോടു സംസാരിച്ചു.—റോമ. 1:19, 20.

15 നമുക്കും അവരെപ്പോലെ സാഹചര്യങ്ങൾക്കനുസരിച്ച്‌ സമീപനത്തിൽ മാറ്റംവരുത്താൻ കഴിയുമോ? പല നിലങ്ങളുള്ള ഒരു കൃഷിക്കാരൻ ഒരേതരം വിത്താണ്‌ തന്റെ വയലുകളിലെല്ലാം വിതയ്‌ക്കുന്നതെങ്കിലും ഓരോ നിലത്തിന്റെയും സ്വഭാവമനുസരിച്ചായിരിക്കും അയാൾ നിലം ഒരുക്കുന്നത്‌. വിത്തു വിതയ്‌ക്കാൻ പാകത്തിന്‌ ഇളക്കമുള്ള മണ്ണായിരിക്കും ചില വയലുകളിലേത്‌. മറ്റു വയലുകളുടെ കാര്യത്തിൽ, കൂടുതൽ ശ്രമംചെയ്‌ത്‌ നിലം ഒരുക്കേണ്ടതുണ്ടായിരിക്കാം. സമാനമായി, നാം വിതയ്‌ക്കുന്ന വിത്ത്‌ എപ്പോഴും ഒന്നുതന്നെയാണ്‌—ദൈവവചനത്തിലെ രാജ്യസന്ദേശം. എന്നിരുന്നാലും പൗലോസിനെയും ബർന്നബാസിനെയും പോലെ നാമും ആളുകളുടെ സാഹചര്യങ്ങളും മതപശ്ചാത്തലവും കണക്കിലെടുക്കുകയും അതിനനുസരിച്ചു രാജ്യസന്ദേശം അവതരിപ്പിക്കുകയും വേണം.—ലൂക്കോ. 8:11, 15.

16 പൗലോസും ബർന്നബാസും ലുസ്‌ത്ര നിവാസികളും ഉൾപ്പെട്ട വിവരണത്തിൽനിന്ന്‌ നമുക്കു പഠിക്കാനാകുന്ന മൂന്നാമതൊരു പാഠമുണ്ട്‌. നമ്മൾ എത്രതന്നെ ശ്രമംചെയ്‌താലും, നാം വിതയ്‌ക്കുന്ന രാജ്യവിത്ത്‌ ചിലപ്പോൾ ആളുകളുടെ ‘ഹൃദയത്തിൽനിന്ന്‌ എടുത്തുമാറ്റപ്പെട്ടേക്കാം;’ അല്ലെങ്കിൽ അത്‌ വീഴുന്നത്‌ ‘പാറസ്ഥലത്തായിരിക്കാം.’ (മത്താ. 13:18-21) അങ്ങനെ സംഭവിച്ചാലും നിരാശപ്പെടേണ്ടതില്ല. റോമിലെ ശിഷ്യന്മാരെ പിന്നീടൊരിക്കൽ പൗലോസ്‌ ഓർമിപ്പിച്ചതുപോലെ, ‘ഓരോരുത്തരും (നാം ആരോടൊത്ത്‌ ബൈബിൾ ചർച്ചകൾ നടത്തുന്നുവോ അവർ ഉൾപ്പെടെ) ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടവരാണ്‌.’—റോമ. 14:12.

‘അവർ യഹോവയിൽ അവരെ ഭരമേൽപ്പിച്ചു’ (പ്രവൃ. 14:20-28)

17. ദർബ്ബെയിൽനിന്ന്‌ പൗലോസും ബർന്നബാസും എങ്ങോട്ടാണു പോയത്‌, എന്തുകൊണ്ട്‌?

17 ലുസ്‌ത്രയിലുള്ളവർ പൗലോസിനെ കല്ലെറിയുകയും അദ്ദേഹം മരിച്ചെന്നു കരുതി പട്ടണത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോകുകയും ചെയ്‌തതിനെക്കുറിച്ച്‌ നാം നേരത്തേ കണ്ടല്ലോ. തുടർന്ന്‌ ശിഷ്യന്മാർ ചുറ്റും കൂടിയപ്പോൾ പൗലോസ്‌ എഴുന്നേറ്റ്‌ പട്ടണത്തിൽ ചെന്ന്‌ അവിടെ രാത്രി കഴിച്ചു. പിറ്റേന്ന്‌ പൗലോസും ബർന്നബാസും അവിടെനിന്ന്‌ 100 കിലോമീറ്റർ അകലെയുള്ള ദർബ്ബെയിലേക്കു യാത്രയായി. ഏതാനും മണിക്കൂർമുമ്പ്‌ കല്ലേറേറ്റ്‌ അവശനിലയിലായ പൗലോസിന്‌ ഈ യാത്ര എത്ര ദുഷ്‌കരമായിരുന്നിരിക്കണം എന്നൊന്നു ചിന്തിച്ചു നോക്കൂ! എന്നാൽ അതൊന്നും കാര്യമാക്കാതെ പൗലോസും ബർന്നബാസും യാത്ര തുടർന്നു. ദർബ്ബെയിലെത്തിയ അവർ സന്തോഷവാർത്ത പ്രസംഗിക്കുകയും “കുറെ പേരെ ശിഷ്യരാക്കുകയും” ചെയ്‌തു. അവിടെനിന്ന്‌ എളുപ്പവഴിയായി നേരെ സിറിയയിലെ അന്ത്യോക്യയിലേക്ക്‌—അവിടം ആസ്ഥാനമാക്കിയാണ്‌ അവർ പ്രവർത്തിച്ചിരുന്നത്‌—പോകുന്നതിനു പകരം “അവർ ലുസ്‌ത്ര, ഇക്കോന്യ, അന്ത്യോക്യ (പിസിദ്യയിലെ) എന്നിവിടങ്ങളിലേക്കു മടങ്ങിച്ചെന്നു.” ‘അവിടെയുള്ള ശിഷ്യന്മാരെ വിശ്വാസത്തിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കാനും ബലപ്പെടുത്താനും’ ആയിരുന്നു അവർ അങ്ങനെ ചെയ്‌തത്‌. (പ്രവൃ. 14:20-22) എത്ര വിശിഷ്ട മാതൃക! സ്വന്തം സുഖത്തെക്കാൾ സഭയുടെ താത്‌പര്യങ്ങൾക്ക്‌ അവർ പ്രാധാന്യം കല്പിച്ചു. ഇന്നത്തെ സഞ്ചാര മേൽവിചാരകന്മാരും മിഷനറിമാരും അവരുടെ അതേ മാതൃക പിൻപറ്റുന്നു.

18. മൂപ്പന്മാരെ നിയമിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

18 പൗലോസും ബർന്നബാസും തങ്ങളുടെ വാക്കുകളാലും മാതൃകയാലും ശിഷ്യന്മാരെ ബലപ്പെടുത്തിയതിനു പുറമേ ‘അവർക്കുവേണ്ടി ഓരോ സഭയിലും മൂപ്പന്മാരെ നിയമിക്കുകയും’ ചെയ്‌തു. ഈ മിഷനറി പര്യടനത്തിനായി പൗലോസിനെയും ബർന്നബാസിനെയും ‘പരിശുദ്ധാത്മാവാണ്‌ അയച്ചത്‌.’ എന്നിട്ടും ‘യഹോവയിൽ അവരെ (മൂപ്പന്മാരെ) ഭരമേൽപ്പിച്ചപ്പോൾ’ അവർ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്‌തു. (പ്രവൃ. 13:1-4; 14:23) അതേ മാതൃകയാണ്‌ ഇന്നത്തെ ക്രിസ്‌തീയ സഭയിലും പിൻപറ്റുന്നത്‌. ഒരു സഹോദരനെ സേവനപദവിയിലേക്കു ശുപാർശചെയ്യുന്നതിനു മുമ്പ്‌ സഭയിലെ മൂപ്പന്മാരുടെ സംഘം അദ്ദേഹത്തിന്റെ തിരുവെഴുത്തു യോഗ്യതകൾ പ്രാർഥനാപൂർവം വിലയിരുത്തുന്നു. (1 തിമൊ. 3:1-10, 12, 13; തീത്തോ. 1:5-9; യാക്കോ. 3:17, 18; 1 പത്രോ. 5:2, 3) ഒരാൾ എത്രകാലമായി വിശ്വാസത്തിലാണ്‌ എന്നതല്ല അത്തരം നിയമനങ്ങൾക്കുള്ള പ്രധാന അടിസ്ഥാനം. അദ്ദേഹത്തിന്റെ സംസാരവും നടത്തയും എങ്ങനെയുള്ളതാണ്‌, അദ്ദേഹത്തിന്‌ എങ്ങനെയുള്ള പേരാണുള്ളത്‌ എന്നതെല്ലാം കണക്കിലെടുക്കും; കാരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ പരിശുദ്ധാത്മാവ്‌ ഏതളവോളം പ്രവർത്തിക്കുന്നു എന്നതിനു തെളിവു നൽകുന്ന ഘടകങ്ങളാണ്‌ അവ. മേൽവിചാരകന്മാർക്കുള്ള തിരുവെഴുത്തു യോഗ്യതകളിൽ അദ്ദേഹം എത്തിച്ചേരുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണ്‌ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്നതിന്‌ അദ്ദേഹം യോഗ്യനാണോ എന്നു തീരുമാനിക്കപ്പെടുന്നത്‌. (ഗലാ. 5:22, 23) സഹോദരങ്ങളെ സേവനപദവികളിലേക്കു നിയമിക്കാനുള്ള ഉത്തരവാദിത്വം സർക്കിട്ട്‌ മേൽവിചാരകനാണ്‌.—1 തിമൊഥെയൊസ്‌ 5:22 താരതമ്യം ചെയ്യുക.

19. മൂപ്പന്മാർ എന്തിനെക്കുറിച്ച്‌ ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരാണ്‌, അവർ പൗലോസിനെയും ബർന്നബാസിനെയും എങ്ങനെ അനുകരിക്കുന്നു?

19 സഭയെ എങ്ങനെ പരിപാലിക്കുന്നു എന്നതു സംബന്ധിച്ച്‌ തങ്ങൾ ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരാണെന്ന്‌ മൂപ്പന്മാർക്ക്‌ അറിയാം. (എബ്രാ. 13:17) പൗലോസിനെയും ബർന്നബാസിനെയും പോലെ ഇന്നത്തെ മൂപ്പന്മാരും പ്രസംഗവേലയ്‌ക്ക്‌ നേതൃത്വം വഹിക്കുന്നു. സഹവിശ്വാസികളെ അവർ വാക്കുകൾകൊണ്ട്‌ ബലപ്പെടുത്തുന്നു. സ്വന്തം സുഖസൗകര്യങ്ങളെക്കാൾ സഭയുടെ താത്‌പര്യങ്ങൾക്കു മുൻതൂക്കം നൽകാൻ അവർ സദാ സന്നദ്ധരാണ്‌.—ഫിലി. 2:3, 4.

20. നമ്മുടെ സഹോദരങ്ങളുടെ വിശ്വസ്‌ത സേവനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിക്കുന്നത്‌ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യുന്നു?

20 ഒടുവിൽ പൗലോസും ബർന്നബാസും സിറിയയിലെ അന്ത്യോക്യയിൽ തിരിച്ചെത്തിയപ്പോൾ “തങ്ങളിലൂടെ ദൈവം ചെയ്‌ത പല കാര്യങ്ങളെക്കുറിച്ചും ജനതകളിൽപ്പെട്ടവർക്കു ദൈവം വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതിനെക്കുറിച്ചും വിവരിച്ചു.” (പ്രവൃ. 14:27) നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളുടെ വിശ്വസ്‌ത സേവനത്തെക്കുറിച്ചും അവരുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചതിനെക്കുറിച്ചും വായിക്കുമ്പോൾ ‘യഹോവയിൽനിന്നുള്ള അധികാരത്താൽ ധൈര്യത്തോടെ പ്രസംഗിക്കാൻ’ നാമും പ്രോത്സാഹിതരാകുന്നില്ലേ?