ശമുവേൽ കുഞ്ഞുന്നാൾമുതലേ സമാഗമനകൂടാരത്തിൽ താമസിച്ച് വേല ചെയ്യാൻതുടങ്ങിയിരുന്നു. ആളുകൾ യഹോവയെ ആരാധിക്കാൻ വന്നിരുന്ന സ്ഥലമായിരുന്നു സമാഗമനകൂടാരം. ശമുവേൽ എങ്ങനെയാണ് സമാഗമനകൂടാരത്തിൽ വരാനിടയായതെന്ന് അറിയാമോ? ആദ്യമായി നമുക്ക് ശമുവേലിന്‍റെ അമ്മ ഹന്നായെക്കുറിച്ച് ചില കാര്യങ്ങൾ പഠിക്കാം.
വളരെക്കാലത്തേക്ക് ഹന്നായ്‌ക്ക് കുട്ടികളുണ്ടായില്ല. പക്ഷേ ഒരു കുഞ്ഞുണ്ടാകണമെന്ന് അവൾക്കു വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് അവൾ അതേപ്പറ്റി യഹോവയോടു പ്രാർഥിച്ചു; തന്നെ സഹായിക്കണമേയെന്ന് കരഞ്ഞ് അപേക്ഷിച്ചു. തനിക്ക് ഒരു ആൺകുഞ്ഞിനെ തന്നാൽ സമാഗമനകൂടാരത്തിൽ വേല ചെയ്യാൻ അവനെ അയച്ചുകൊള്ളാം എന്ന് അവൾ യഹോവയോട് ഒരു നേർച്ചയും നേർന്നു. യഹോവ അവൾക്ക് ഉത്തരം നൽകി, അവൾക്ക് ഒരു മകനുണ്ടായി. അവൾ അവന് ശമുവേൽ എന്നു പേരിട്ടു. യഹോവയോടു നേർന്നിരുന്നതുപോലെ, ശമുവേലിന് മൂന്നോ നാലോ വയസ്സുള്ളപ്പോൾ ഹന്നാ അവനെ ദൈവസേവനത്തിനായി സമാഗമനകൂടാരത്തിലേക്കു കൊണ്ടുപോയി.
ഏലിയായിരുന്നു അന്ന് സമാഗമനകൂടാരത്തിലെ മഹാപുരോഹിതൻ. അദ്ദേഹത്തിന്‍റെ രണ്ട് ആൺമക്കളും അവിടെ വേല ചെയ്യുന്നുണ്ടായിരുന്നു. ദൈവത്തെ ആരാധിക്കാനുള്ള ഒരു സ്ഥലമാണ് സമാഗമനകൂടാരം എന്നു പറഞ്ഞത് ഓർക്കുന്നുണ്ടല്ലോ. അവിടെ ആളുകൾ നല്ല കാര്യങ്ങൾ മാത്രമേ ചെയ്യാൻ പാടുള്ളൂ. പക്ഷേ, ഏലിയുടെ മക്കൾ വളരെ മോശമായ ചില കാര്യങ്ങൾ ചെയ്‌തുകൊണ്ടിരുന്നു. അവർ ചെയ്യുന്നതൊക്കെ ശമുവേൽ കാണുന്നുണ്ടായിരുന്നു. എന്നാൽ, ഏലിയുടെ മക്കളെപ്പോലെ ശമുവേൽ മോശം കാര്യങ്ങൾ ചെയ്‌തോ?— ഇല്ല! അവൻ എല്ലായ്‌പോഴും ശരിയായതു ചെയ്‌തു. അവന്‍റെ അച്ഛനും അമ്മയും അവനെ പഠിപ്പിച്ചതുപോലെതന്നെ.
തന്‍റെ രണ്ട് പുത്രന്മാരെയും ഏലി എന്തു ചെയ്യണമായിരുന്നു? മോന് എന്തു തോന്നുന്നു?— അവരെ ശിക്ഷിക്കണമായിരുന്നു, അല്ലേ? അതായത്, മേലാൽ ദൈവത്തിന്‍റെ ഭവനത്തിൽ വേല ചെയ്യാൻ അദ്ദേഹം മക്കളെ അനുവദിക്കാൻ പാടില്ലായിരുന്നു. പക്ഷേ ഏലി അതു ചെയ്‌തില്ല. അതുകൊണ്ട് യഹോവ ഏലിയോടും മക്കളോടും കോപിച്ചു. അവരെ ശിക്ഷിക്കാൻ അവൻ തീരുമാനിച്ചു.
ഒരു ദിവസം രാത്രിയിൽ ശമുവേൽ ഉറങ്ങുമ്പോൾ ആരോ അവനെ ‘ശമുവേലേ!’ എന്നു വിളിക്കുന്നത് അവൻ കേട്ടു. അവൻ ഓടി ഏലിയുടെ അടുക്കൽ ചെന്നു. അപ്പോൾ ഏലി പറഞ്ഞു: ‘ഞാൻ നിന്നെ വിളിച്ചില്ലല്ലോ!’ രണ്ട് പ്രാവശ്യംകൂടെ ഇങ്ങനെ സംഭവിച്ചു. മൂന്നാം പ്രാവശ്യവും ഇങ്ങനെ സംഭവിച്ചപ്പോൾ ഏലി ശമുവേലിനോട്, വീണ്ടും ആ ശബ്ദം കേൾക്കുകയാണെങ്കിൽ നീ ഇങ്ങനെ പറയണം എന്നു പറഞ്ഞു: ‘യഹോവേ അരുളിച്ചെയ്യേണമേ, അടിയൻ കേൾക്കുന്നുണ്ട്.’ ശമുവേൽ അങ്ങനെതന്നെ ചെയ്‌തു. അപ്പോൾ യഹോവ ശമുവേലിനോട് ഇങ്ങനെ പറഞ്ഞു: ‘ഏലിയും കുടുംബവും മോശം കാര്യങ്ങൾ ചെയ്‌തതുകൊണ്ട് ഞാൻ അവരെ ശിക്ഷിക്കാൻപോകുകയാണെന്ന് ഏലിയോടു പറയുക.’ ദൈവം പറഞ്ഞ ഈ കാര്യം ഏലിയോടു ചെന്നു പറയാൻ ശമുവേലിന് എളുപ്പമായിരുന്നോ? മോന് എന്തു തോന്നുന്നു?— അല്ല, എളുപ്പമായിരുന്നില്ല. പേടിയുണ്ടായിരുന്നെങ്കിലും യഹോവ പറഞ്ഞ കാര്യം അവൻ ഏലിയെ അറിയിച്ചു. യഹോവയുടെ വാക്കുപോലെതന്നെ സംഭവിച്ചു. ഏലിയുടെ രണ്ട് പുത്രന്മാരും കൊല്ലപ്പെട്ടു! ഏലിയും മരിച്ചു.
ശമുവേൽ നമുക്കെല്ലാം നല്ല ഒരു മാതൃക വെച്ചു. മറ്റുള്ളവർ മോശം കാര്യങ്ങൾ ചെയ്യുന്നതു കണ്ടിട്ടും ശമുവേൽ ശരിയായ കാര്യങ്ങൾ ചെയ്‌തു. മോൻ അങ്ങനെയാണോ? ശമുവേലിനെപ്പോലെ മോനും എല്ലായ്‌പോഴും ശരിയായതു ചെയ്യുമോ? അങ്ങനെ ചെയ്‌താൽ യഹോവയ്ക്കും അച്ഛനമ്മമാർക്കും വലിയ സന്തോഷമാകും!