വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 4

യഹോവ തന്റെ പേര്‌ ഉന്നതമാക്കുന്നു

യഹോവ തന്റെ പേര്‌ ഉന്നതമാക്കുന്നു

മുഖ്യവിഷയം

ദൈവജനം ദൈവനാമത്തിന്‌ അർഹമായ പ്രാധാന്യം കൊടുക്കുന്നു

1, 2. പുതിയ ലോക ഭാഷാന്തരം ദൈവനാമം ഉന്നതമാക്കിയിരിക്കുന്നത്‌ എങ്ങനെ?

 ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തിയേഴ്‌ ഡിസംബർ 2-ലെ ഒരു തണുത്ത പ്രഭാതം. അന്നൊരു ചൊവ്വാഴ്‌ചയായിരുന്നു. ന്യൂയോർക്കിലെ ബ്രൂക്‌ലിനിലുള്ള ബഥേലിൽനിന്ന്‌ ഒരു ചെറിയ സംഘം അഭിഷിക്തസഹോദരന്മാർ അതിബൃഹത്തായ ഒരു ദൗത്യവുമായി ഇറങ്ങി. വളരെ ശ്രമകരമായിരുന്നെങ്കിലും അടുത്ത 12 വർഷത്തോളം തങ്ങളുടെ ആ നിയോഗത്തിൽനിന്ന്‌ അണുവിട വ്യതിചലിക്കാതെ അവർ ജോലി തുടർന്നു. ഒടുവിൽ 1960 മാർച്ച്‌ 13 ഞായറാഴ്‌ച ഒരു പുതിയ ബൈബിൾപരിഭാഷയിലെ അവസാനഭാഗവും അവർ പൂർത്തിയാക്കി. മൂന്നു മാസം കടന്നുപോയി. 1960 ജൂൺ 18-ന്‌ ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ വെച്ച്‌ നടന്ന ഒരു കൺവെൻഷനിൽ സദസ്യരെ ആവേശഭരിതരാക്കിക്കൊണ്ട്‌ നേഥൻ നോർ സഹോദരൻ, വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ അവസാനവാല്യം പ്രകാശനം ചെയ്‌തു. അവിടെയെങ്ങും മാറ്റൊലികൊണ്ട അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ മുഴുസദസ്സിന്റെയും വികാരം പ്രതിഫലിച്ചിരുന്നു: ‘ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾക്ക്‌ ഇത്‌ ഒരു വലിയ സന്തോഷത്തിന്റെ ദിനമാണ്‌.’ ഇത്ര വലിയ സന്തോഷമുണ്ടാകാൻ എടുത്തുപറയത്തക്ക ഒരു കാരണമുണ്ടായിരുന്നു. ആ പുതിയ ഭാഷാന്തരത്തിന്റെ ശ്രദ്ധേയമായ ഒരു പ്രത്യേകതയായിരുന്നു അത്‌—അതിൽ പല പ്രാവശ്യം ദൈവനാമം ഉപയോഗിച്ചിരുന്നു.

1950-ലെ ദിവ്യാധിപത്യ വർധന സമ്മേളനത്തിൽ പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ പ്രകാശനം ചെയ്‌തു(ഇടത്ത്‌: യാങ്കീ സ്റ്റേഡിയം, ന്യൂയോർക്ക്‌ സിറ്റി; വലത്ത്‌: ഘാന)

2 പല ബൈബിൾപരിഭാഷകളും ദൈവത്തിന്റെ പേര്‌ വിട്ടുകളയുന്നതായി കണ്ടുവരുന്നു. പക്ഷേ മനുഷ്യരാരും മേലാൽ ദൈവനാമം ഓർമിക്കാത്ത രീതിയിൽ അതു തുടച്ചുനീക്കാനുള്ള സാത്താന്റെ ഈ കുടിലതന്ത്രത്തിന്‌ എതിരെ യഹോവയുടെ അഭിഷിക്തസേവകർ ശക്തമായി നിലകൊണ്ടു. അന്നു പ്രകാശനം ചെയ്‌ത പുതിയ ലോക ഭാഷാന്തരത്തിന്റെ ആമുഖം ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ പേര്‌ വരേണ്ട സ്ഥലങ്ങളിലെല്ലാം അതു പുനഃസ്ഥാപിച്ചിരിക്കുന്നു എന്നതാണ്‌ ഈ പരിഭാഷയുടെ മുഖ്യസവിശേഷത.” അതെ, പുതിയ ലോക ഭാഷാന്തരം യഹോവ എന്ന ദൈവനാമം 7,000-ത്തിലധികം പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഈ പരിഭാഷ നമ്മുടെ സ്വർഗീയപിതാവിന്റെ പേര്‌, യഹോവ എന്ന ആ നാമം, എത്രയേറെ ഉന്നതമാക്കിയിരിക്കുന്നു, അല്ലേ?

3. (എ) ദൈവനാമത്തിന്റെ അർഥത്തെക്കുറിച്ച്‌ നമ്മുടെ സഹോദരങ്ങൾ എന്തു മനസ്സിലാക്കി? (ബി) പുറപ്പാട്‌ 3:13, 14 നമ്മൾ എങ്ങനെയാണു മനസ്സിലാക്കേണ്ടത്‌? (“ ദൈവനാമത്തിന്റെ അർഥം” എന്ന ചതുരം കാണുക.)

3 ദൈവത്തിന്റെ പേരിന്റെ അർഥം, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നാണെന്നായിരുന്നു പണ്ടു ബൈബിൾവിദ്യാർഥികൾ ധരിച്ചുവെച്ചിരുന്നത്‌. (പുറ. 3:14, ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം) അതുകൊണ്ടുതന്നെ അതെക്കുറിച്ച്‌ 1926 ജനുവരി 1 ലക്കം വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “യഹോവ എന്ന പേര്‌ സൂചിപ്പിക്കുന്നത്‌ (ദൈവത്തിന്‌) ആരംഭമോ അവസാനമോ ഇല്ലെന്നാണ്‌.” എന്നാൽ പുതിയ ലോക ഭാഷാന്തരത്തിന്റെ പരിഭാഷകർ തങ്ങളുടെ ജോലി തുടങ്ങിയ സമയമായപ്പോഴേക്കും, തന്റെ പേരിന്റെ ശരിക്കുള്ള അർഥവ്യാപ്‌തി മനസ്സിലാക്കാൻ യഹോവ തന്റെ ജനത്തെ സഹായിച്ചിരുന്നു. തന്റെ പേര്‌ സൂചിപ്പിക്കുന്നത്‌ താൻ ആരംഭമോ അവസാനമോ ഇല്ലാത്തവനാണെന്നു മാത്രമല്ലെന്നും, താൻ ഉദ്ദേശ്യമുള്ള, പ്രവർത്തനനിരതനായ ദൈവമാണെന്ന അതിപ്രധാനമായൊരു അർഥംകൂടെ ആ പേരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മനസ്സിലാക്കാൻ ദൈവം അവരെ സഹായിച്ചു. യഹോവ എന്ന പേരിന്റെ അക്ഷരാർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണെന്ന്‌ അവർക്കു മനസ്സിലായി. അതെ, ഈ പ്രപഞ്ചവും ബുദ്ധിശക്തിയുള്ള സൃഷ്ടികളും അസ്‌തിത്വത്തിൽ വരാൻ ഇടയാക്കിയതു ദൈവമാണ്‌. തന്റെ ഇഷ്ടവും ഉദ്ദേശ്യവും യാഥാർഥ്യമാകാൻവേണ്ടിയുള്ള കാര്യങ്ങൾ നടക്കാൻ യഹോവ ഇപ്പോഴും ഇടയാക്കിക്കൊണ്ടിരിക്കുകയുമാണ്‌. എന്നാൽ ദൈവത്തിന്റെ പേര്‌ ഉന്നതമാകേണ്ടത്‌ ഇത്ര പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അത്‌ ഉന്നതമാക്കാനായി നമുക്ക്‌ എന്തു ചെയ്യാനാകും?

ദൈവനാമത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കും, എങ്ങനെ?

4, 5. (എ) “അങ്ങയുടെ പേര്‌ പരിശുദ്ധമായിരിക്കേണമേ” എന്നു പ്രാർഥിക്കുമ്പോൾ നമ്മൾ ശരിക്കും എന്തിനുവേണ്ടിയാണ്‌ അപേക്ഷിക്കുന്നത്‌? (ബി) തന്റെ പേര്‌ പരിശുദ്ധമായി സൂക്ഷിക്കാൻ ദൈവം എങ്ങനെ, എപ്പോൾ നടപടിയെടുക്കും?

4 തന്റെ പേര്‌ ഉന്നതമാകണമെന്ന ആഗ്രഹം യഹോവയ്‌ക്കുണ്ട്‌. വാസ്‌തവത്തിൽ ദൈവത്തിന്റെ ഏറ്റവും പ്രധാനമായ ഉദ്ദേശ്യം തന്റെ പേരിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുകയെന്നതാണ്‌. യേശുവിന്റെ മാതൃകാപ്രാർഥനയിലെ, “അങ്ങയുടെ പേര്‌ പരിശുദ്ധമായിരിക്കേണമേ” എന്ന ആദ്യത്തെ അപേക്ഷ അതാണു വ്യക്തമാക്കുന്നത്‌. (മത്താ. 6:9) എന്നാൽ ആ അപേക്ഷ നടത്തുമ്പോൾ നമ്മൾ ശരിക്കും എന്തിനുവേണ്ടിയാണു പ്രാർഥിക്കുന്നത്‌?

5 ഈ പുസ്‌തകത്തിന്റെ ഒന്നാം അധ്യായത്തിൽ കണ്ടതുപോലെ, യേശുവിന്റെ മാതൃകാപ്രാർഥനയിൽ ദൈവോദ്ദേശ്യവുമായി ബന്ധമുള്ള മൂന്ന്‌ അപേക്ഷകളിൽ ഒന്നാണ്‌ “അങ്ങയുടെ പേര്‌ പരിശുദ്ധമായിരിക്കേണമേ” എന്നത്‌. മറ്റു രണ്ടെണ്ണം ഇവയാണ്‌: “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം . . . നടക്കേണമേ.” (മത്താ. 6:10) അതുകൊണ്ട്‌, ദൈവരാജ്യം വരാനും ദൈവേഷ്ടം നടക്കാനും വേണ്ടി നടപടിയെടുക്കാൻ നമ്മൾ യഹോവയോട്‌ അപേക്ഷിക്കുന്നതുപോലെതന്നെ, ദൈവത്തിന്റെ പേരിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻവേണ്ടി നടപടിയെടുക്കാനും നമ്മൾ യഹോവയോട്‌ അപേക്ഷിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഏദെനിലെ ധിക്കാരംമുതൽ ദൈവനാമത്തിന്മേൽ കുമിഞ്ഞുകൂടിയിട്ടുള്ള എല്ലാ നിന്ദയും നീക്കാനുള്ള നടപടിയെടുക്കാനാണു നമ്മൾ യഹോവയോട്‌ അപേക്ഷിക്കുന്നത്‌. ആ പ്രാർഥനയോട്‌ യഹോവ എങ്ങനെ പ്രതികരിക്കും? യഹോവ പറയുന്നു: “ജനതകളുടെ ഇടയിൽ അശുദ്ധമായ എന്റെ മഹനീയനാമത്തെ . . . ഞാൻ നിശ്ചയമായും വിശുദ്ധീകരിക്കും.” (യഹ. 36:23; 38:23) അർമഗെദോനിൽ ദുഷ്ടതയ്‌ക്ക്‌ അറുതി വരുത്തുമ്പോൾ യഹോവ സകലസൃഷ്ടികളും കാൺകെ തന്റെ പേരിനു വന്ന നിന്ദ നീക്കും, അങ്ങനെ ആ പേരിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കും.

6. ദൈവനാമത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ നമുക്ക്‌ എങ്ങനെ പങ്കുചേരാം?

6 യഹോവയുടെ പേര്‌ ഇപ്പോൾത്തന്നെ എല്ലാ അർഥത്തിലും പരിശുദ്ധമാണ്‌. അതുകൊണ്ടുതന്നെ ദൈവനാമത്തിന്റെ വിശുദ്ധി കൂട്ടാൻ നമ്മളെക്കൊണ്ട്‌ കഴിയില്ല. എന്നാൽ തന്റെ പേരിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ ചരിത്രത്തിലുടനീളം യഹോവ തന്റെ സേവകരെ അനുവദിച്ചിട്ടുണ്ട്‌. ശരി, ആ പേരിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ നമുക്ക്‌ എന്താണു ചെയ്യാനാകുക? യശയ്യ പറയുന്നു: “സൈന്യങ്ങളുടെ അധിപനായ യഹോവ—ആ ദൈവത്തെയാണു നിങ്ങൾ വിശുദ്ധനായി കാണേണ്ടത്‌.” ഇനി, യഹോവതന്നെയും തന്റെ ജനത്തെക്കുറിച്ച്‌ പറഞ്ഞതു ശ്രദ്ധിക്കൂ: “അവർ എന്റെ പേര്‌ വിശുദ്ധീകരിക്കും. . . . അവർ ഇസ്രായേലിന്റെ ദൈവത്തിനു മുന്നിൽ ഭയഭക്തിയോടെ നിൽക്കും.” (യശ. 8:13; 29:23) അതുകൊണ്ട്‌ നമ്മൾ ദൈവത്തിന്റെ പേര്‌ മറ്റെല്ലാ പേരുകളിൽനിന്നും വ്യത്യസ്‌തമായ ഒന്നായി കാണുകയും മറ്റെല്ലാ പേരുകളെക്കാളും ഉയർന്ന ഒന്നായി കണക്കാക്കുകയും വേണം. ആ പേര്‌ എന്തിനെ പ്രതിനിധാനം ചെയ്യുന്നോ അതിനോടു നമുക്ക്‌ ആദരവുണ്ടായിരിക്കണം. ഒപ്പം അതു വിശുദ്ധമായി കാണാൻ മറ്റുള്ളവരെ സഹായിക്കുകയും വേണം. ഇതെല്ലാം ചെയ്യുമ്പോൾ നമ്മൾ ദൈവനാമത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുകയാണ്‌. ഇനി, യഹോവയെ ഭരണാധികാരിയായി അംഗീകരിക്കുകയും പൂർണഹൃദയത്തോടെ അനുസരിക്കുകയും ചെയ്യുമ്പോൾ ദൈവനാമത്തോടുള്ള ഭയഭക്തിക്കും ആദരവിനും നമ്മൾ തെളിവ്‌ നൽകുകയാണെന്നു പറയാം.—സുഭാ. 3:1; വെളി. 4:11.

ദൈവത്തിന്റെ പേര്‌ വഹിക്കാനും ഉന്നതമാക്കാനും അവരെ ഒരുക്കുന്നു

7, 8. (എ) ദൈവനാമം വഹിക്കാനുള്ള പദവിക്കായി ദൈവജനത്തിനു കാത്തിരിക്കേണ്ടിവന്നത്‌ എന്തുകൊണ്ട്‌? (ബി) നമ്മൾ ഇനി എന്തു പരിശോധിക്കും?

7 ആധുനികകാലത്തെ ദൈവസേവകർ 1870-കൾ മുതൽ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ ദൈവത്തിന്റെ പേര്‌ ഉപയോഗിച്ചുപോന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌, 1879 ആഗസ്റ്റ്‌ ലക്കം സീയോന്റെ വീക്ഷാഗോപുരത്തിലും അതേ വർഷം പുറത്തിറങ്ങിയ മണവാട്ടിയുടെ ഗീതങ്ങൾ (ഇംഗ്ലീഷ്‌) എന്ന പാട്ടുപുസ്‌തകത്തിലും യഹോവ എന്ന പേരുണ്ട്‌. എങ്കിലും സകലരുടെയും മുന്നിൽ തന്റെ പരിശുദ്ധനാമത്തിൽ അറിയപ്പെടാൻ തന്റെ ജനത്തെ അനുവദിക്കുന്നതിനു മുമ്പ്‌ ആ മഹത്തായ പദവിക്കുള്ള യോഗ്യതകൾ അവർക്കുണ്ടോ എന്ന്‌ യഹോവ ഉറപ്പുവരുത്തിയെന്നു തോന്നുന്നു. തന്റെ നാമം വഹിക്കാൻ ആ ആദ്യകാല ബൈബിൾവിദ്യാർഥികളെ യഹോവ ഒരുക്കിയത്‌ എങ്ങനെയാണ്‌?

8 തന്റെ പേരിനോടു ബന്ധപ്പെട്ട ചില സുപ്രധാനസത്യങ്ങൾ തന്റെ ജനത്തിനു കൂടുതൽ വ്യക്തമായി മനസ്സിലാകാൻ, 1800-കളുടെ ഒടുവിലും 1900-ത്തിനു ശേഷമുള്ള ആദ്യദശകങ്ങളിലും യഹോവ സഹായിച്ചെന്നു വ്യക്തമാണ്‌. അവയിൽ മൂന്നെണ്ണം നമുക്ക്‌ ഇപ്പോൾ പരിശോധിക്കാം.

9, 10. (എ) ആദ്യകാലത്ത്‌ വീക്ഷാഗോപുരം യേശുവിനു മുഖ്യശ്രദ്ധ കൊടുത്തത്‌ എന്തുകൊണ്ടാണ്‌? (ബി) 1919 മുതൽ എന്തു മാറ്റമുണ്ടായി, എന്തായിരുന്നു ഫലം? (“ വീക്ഷാഗോപുരം യഹോവയുടെ പേര്‌ ഉന്നതമാക്കിയിരിക്കുന്നത്‌ എങ്ങനെ?” എന്ന ചതുരവും കാണുക.)

9 ഒന്നാമതായി, ദൈവത്തിന്റെ പേര്‌ യഥാർഥത്തിൽ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന്‌ യഹോവയുടെ സേവകർക്കു വ്യക്തമായി. വിശ്വസ്‌തരായ ആദ്യകാല ബൈബിൾവിദ്യാർഥികൾ മനസ്സിലാക്കിയിരുന്നത്‌, ബൈബിളിലെ ഏറ്റവും പ്രധാനപ്പെട്ട ഉപദേശം ക്രിസ്‌തു നൽകിയ മോചനവിലയെക്കുറിച്ചുള്ളതാണെന്നായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ അന്നൊക്കെ വീക്ഷാഗോപുരം പലപ്പോഴും യേശുവിനു മുഖ്യശ്രദ്ധ കൊടുത്തിരുന്നത്‌. ഉദാഹരണത്തിന്‌, ആ മാസിക പ്രസിദ്ധീകരിച്ച ആദ്യവർഷം അതിൽ യേശു എന്ന പേരിന്റെ എണ്ണം യഹോവ എന്ന പേരിനെക്കാൾ പത്തു മടങ്ങു കൂടുതലായിരുന്നു. ബൈബിൾവിദ്യാർഥികളുടെ ആദ്യകാലപ്രവർത്തനങ്ങളെക്കുറിച്ച്‌ വിവരിക്കവെ, അവർ അക്കാലത്ത്‌ യേശുവിന്‌ “ആവശ്യത്തിലധികം പ്രാധാന്യം” കൊടുത്തിരുന്നെന്നാണ്‌ 1976 മാർച്ച്‌ 15 ലക്കം വീക്ഷാഗോപുരം അഭിപ്രായപ്പെട്ടത്‌. എങ്കിലും, ദൈവത്തിന്റെ പേരിനു ബൈബിൾ കൊടുക്കുന്ന പ്രാധാന്യം മനസ്സിലാക്കാൻ യഹോവ പിന്നീട്‌ അവരെ സഹായിച്ചു. അതു ബൈബിൾവിദ്യാർഥികളെ എങ്ങനെ സ്വാധീനിച്ചു? പ്രത്യേകിച്ച്‌ 1919 മുതൽ, “അവർ മിശിഹയുടെ സ്വർഗീയപിതാവായ യഹോവയ്‌ക്കു കൂടുതൽ ആദരവ്‌ നൽകാൻ തുടങ്ങി” എന്ന്‌ അതേ വീക്ഷാഗോപുരലേഖനം പറയുന്നു. വാസ്‌തവത്തിൽ, 1919-നു ശേഷമുള്ള ഒരു പതിറ്റാണ്ടിൽ ദൈവത്തിന്റെ പേര്‌ വീക്ഷാഗോപുരത്തിൽ 6,500-ലധികം പ്രാവശ്യം പ്രത്യക്ഷപ്പെട്ടു!

10 യഹോവയുടെ പേരിന്‌ അത്‌ അർഹിക്കുന്ന അംഗീകാരം കൊടുത്തുകൊണ്ട്‌ നമ്മുടെ സഹോദരങ്ങൾ ദൈവനാമത്തോട്‌ അവർക്കുള്ള സ്‌നേഹം തെളിയിച്ചു. മോശയെപ്പോലെ അവർ, ‘യഹോവയുടെ പേര്‌ പ്രസിദ്ധമാക്കാൻ’ തുനിഞ്ഞിറങ്ങി. (ആവ. 32:3; സങ്കീ. 34:3) ഫലമോ? തിരുവെഴുത്തുകളിൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതുപോലെ, തന്റെ നാമത്തോട്‌ അവർ കാണിച്ച സ്‌നേഹം യഹോവ ശ്രദ്ധിച്ചു, അവരോട്‌ യഹോവ പ്രീതി കാണിച്ചു.—സങ്കീ. 119:132; എബ്രാ. 6:10.

11, 12. (എ) 1919-നു ശേഷം അധികം വൈകാതെ നമ്മുടെ പ്രസിദ്ധീകരണങ്ങൾക്ക്‌ എന്തു മാറ്റമുണ്ടായി? (ബി) എന്തിലേക്കാണ്‌ യഹോവ തന്റെ സേവകരുടെ ശ്രദ്ധ ക്ഷണിച്ചത്‌, എന്തായിരുന്നു അതിന്റെ ഉദ്ദേശ്യം?

11 രണ്ടാമതായി, ദൈവം നിയമിച്ചുതന്ന ജോലി ശരിക്കും എന്താണെന്ന അറിവ്‌ സത്യക്രിസ്‌ത്യാനികൾക്കു കിട്ടി. 1919-നു ശേഷം അധികം വൈകാതെ, അന്നു നേതൃത്വമെടുത്തിരുന്ന അഭിഷിക്തസഹോദരന്മാർക്കു യശയ്യപ്രവചനം പരിശോധിക്കാൻ പ്രേരണ തോന്നി. അതെത്തുടർന്ന്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കത്തിന്‌ അടിമുടി മാറ്റമുണ്ടായെന്നു പറയാം. ആ ഒരു മാറ്റം, ‘തക്കസമയത്തെ ഭക്ഷണം’ ആയിരുന്നെന്നു തെളിഞ്ഞത്‌ എങ്ങനെ?—മത്താ. 24:45.

12 യശയ്യ പറയുന്നു: “‘നിങ്ങൾ എന്റെ സാക്ഷികൾ’ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു. ‘അതെ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ!’” യശയ്യയുടെ ആ വാക്കുകളുടെ വിശദാംശങ്ങൾ 1919-നു മുമ്പ്‌ വീക്ഷാഗോപുരം ഒരിക്കൽപ്പോലും ചർച്ച ചെയ്‌തിട്ടില്ല. (യശയ്യ 43:10-12 വായിക്കുക.) പക്ഷേ 1919-നു ശേഷം അധികം വൈകാതെതന്നെ നമ്മുടെ പ്രസിദ്ധീകരണങ്ങൾ ആ ബൈബിൾഭാഗത്തിനു ശ്രദ്ധ കൊടുക്കാൻ തുടങ്ങി. യഹോവ നിയമിച്ചുകൊടുത്ത ജോലി ചെയ്യാൻ, യഹോവയെക്കുറിച്ച്‌ മറ്റുള്ളവരോട്‌ ഒരു സാക്ഷിയെന്ന നിലയിൽ സംസാരിക്കാനുള്ള ആ നിയോഗം ഏറ്റെടുക്കാൻ, എല്ലാ അഭിഷിക്തരെയും ആ പ്രസിദ്ധീകരണങ്ങൾ പ്രോത്സാഹിപ്പിച്ചു. വാസ്‌തവത്തിൽ, 1925 മുതൽ 1931 വരെ മാത്രം വീക്ഷാഗോപുരത്തിന്റെ 57 ലക്കങ്ങളാണ്‌ യശയ്യ 43-ാം അധ്യായത്തെക്കുറിച്ച്‌ ചർച്ച ചെയ്‌തത്‌. സത്യക്രിസ്‌ത്യാനികളെല്ലാം യശയ്യയുടെ ആ വാക്കുകൾ അനുസരിക്കേണ്ടതാണെന്ന്‌ ആ ഓരോ ലക്കവും സൂചിപ്പിച്ചു. ആ വർഷങ്ങളിലുടനീളം യഹോവ ഒരു കാര്യം ചെയ്യുകയായിരുന്നെന്നു വ്യക്തം—തന്റെ സേവകർ ചെയ്യേണ്ട ജോലിയിലേക്ക്‌ യഹോവ അവരുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. എന്തായിരുന്നു അതിന്റെ ഉദ്ദേശ്യം? ഒരു തരത്തിൽ പറഞ്ഞാൽ, അവർ ‘യോഗ്യരാണോ എന്ന്‌ ആദ്യംതന്നെ പരിശോധിച്ചറിയാൻ.’ (1 തിമൊ. 3:10) ദൈവനാമം വഹിക്കാൻ യോഗ്യത നേടുന്നതിനു മുമ്പ്‌ ആ ബൈബിൾവിദ്യാർഥികൾ ഒരു കാര്യം ചെയ്യണമായിരുന്നു. തങ്ങൾ യഥാർഥത്തിൽ ദൈവത്തിന്റെ സാക്ഷികളാണെന്നു സ്വന്തം പ്രവൃത്തികളിലൂടെ അവർ യഹോവയ്‌ക്കു തെളിയിച്ചുകൊടുക്കേണ്ടിയിരുന്നു.—ലൂക്കോ. 24:47, 48.

13. ഏറ്റവും പ്രധാനപ്പെട്ടതായി കാണേണ്ട കാര്യത്തെക്കുറിച്ച്‌ ദൈവവചനം എന്തു വെളിപ്പെടുത്തുന്നു?

13 മൂന്നാമതായി, ദൈവനാമം പരിശുദ്ധമായിരിക്കേണ്ടതിന്റെ പ്രാധാന്യം യഹോവയുടെ ജനത്തിനു മനസ്സിലായി. പരിശുദ്ധമായ ദൈവനാമത്തിന്മേൽ വന്ന നിന്ദ നീങ്ങുക എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന്‌ 1920-കളിൽ ദൈവജനം മനസ്സിലാക്കിയെടുത്തു. ദൈവവചനം ആ ഘനമേറിയ സത്യം വെളിപ്പെടുത്തുന്നത്‌ എങ്ങനെയാണ്‌? രണ്ട്‌ ഉദാഹരണങ്ങൾ നോക്കാം. ദൈവം ഇസ്രായേല്യരെ ഈജിപ്‌തിൽനിന്ന്‌ വിടുവിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം എന്തായിരുന്നു? ‘ഭൂമിയിലെങ്ങും എന്റെ പേര്‌ പ്രസിദ്ധമാക്കാൻ’ എന്നാണ്‌ അതെക്കുറിച്ച്‌ യഹോവ പറഞ്ഞത്‌. (പുറ. 9:16) ഇസ്രായേല്യർ ധിക്കാരം കാട്ടിയപ്പോഴും യഹോവ അവരോടു കരുണ കാണിച്ചത്‌ എന്തുകൊണ്ടാണ്‌? അപ്പോഴും യഹോവ പറഞ്ഞത്‌, “ജനതകളുടെ മുന്നിൽ എന്റെ പേര്‌ അശുദ്ധമാകാതിരിക്കാൻ എന്റെ പേരിനെ കരുതി ഞാൻ പ്രവർത്തിച്ചു” എന്നാണ്‌. (യഹ. 20:8-10) ആ വാക്കുകളിൽനിന്നും മറ്റു ബൈബിൾവിവരണങ്ങളിൽനിന്നും ബൈബിൾവിദ്യാർഥികൾ എന്തു മനസ്സിലാക്കി?

14. (എ) 1920-കളുടെ അവസാനത്തോടെ ദൈവജനം എന്തു മനസ്സിലാക്കി? (ബി) ബൈബിൾവിദ്യാർഥികൾക്കു കിട്ടിയ ആഴമായ ഗ്രാഹ്യം പ്രസംഗപ്രവർത്തനത്തെ എങ്ങനെ സ്വാധീനിച്ചു? (“ പ്രസംഗിക്കാനുള്ള ശക്തമായൊരു പ്രചോദനം” എന്ന ചതുരവും കാണുക.)

14 2,700 വർഷങ്ങൾക്കു മുമ്പ്‌ യശയ്യ പറഞ്ഞ കാര്യങ്ങളുടെ പ്രാധാന്യം 1920-കളുടെ അവസാനത്തോടെ ദൈവജനത്തിനു മനസ്സിലായി. “അങ്ങയ്‌ക്കു ശ്രേഷ്‌ഠമായ ഒരു നാമം ഉണ്ടാക്കാനായി അങ്ങ്‌ ഈ വിധത്തിൽ അങ്ങയുടെ ജനത്തെ നയിച്ചു” എന്ന്‌ യഹോവയെക്കുറിച്ച്‌ യശയ്യ പറഞ്ഞു. (യശ. 63:14) നമ്മുടെ സ്വന്തം രക്ഷയല്ല മറിച്ച്‌ ദൈവനാമത്തിന്റെ പരിശുദ്ധിയാണ്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നു ബൈബിൾവിദ്യാർഥികൾക്കു മനസ്സിലായി. (യശ. 37:20; യഹ. 38:23) ആ സത്യത്തെപ്പറ്റി 1929-ൽ പുറത്തിറങ്ങിയ പ്രവചനം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നതു ശ്രദ്ധിക്കൂ: “സകല സൃഷ്ടികളുടെയും മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം യഹോവയുടെ പേര്‌ ആണ്‌.” ഗ്രാഹ്യത്തിൽ വന്ന ഈ മാറ്റം, യഹോവയെക്കുറിച്ച്‌ മറ്റുള്ളവരോടു സംസാരിക്കാനും അങ്ങനെ യഹോവയുടെ പേരിനു കളങ്കം വരുത്തിയ ആരോപണം തെറ്റാണെന്നു തെളിയിക്കാനും ദൈവസേവകർക്കു കൂടുതൽ പ്രചോദനമേകി.

15. (എ) 1930-കൾ ആയപ്പോഴേക്കും നമ്മുടെ സഹോദരങ്ങൾക്ക്‌ എന്തു മനസ്സിലായി? (ബി) അപ്പോൾ എന്തിനുള്ള സമയം വന്നെത്തിയിരുന്നു?

15 അങ്ങനെ, 1930-കളുടെ ആരംഭത്തോടെ നമ്മുടെ സഹോദരങ്ങൾക്ക്‌, ദൈവത്തിന്റെ പേര്‌ യഥാർഥത്തിൽ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്നു മനസ്സിലായിരുന്നു. ആ സമയമായപ്പോഴേക്കും ദൈവം അവർക്കു നിയമിച്ചുകൊടുത്ത ജോലി ശരിക്കും എന്താണെന്ന അറിവും അവർക്ക്‌ ലഭിച്ചു. ഒപ്പം, നമ്മൾ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കാണേണ്ടത്‌ എന്താണ്‌ എന്നതിനെക്കുറിച്ചുള്ള ആഴമായ ഗ്രാഹ്യവും അവർക്കു കിട്ടി. ഒടുവിൽ, സകലരുടെയും മുന്നിൽ തന്റെ നാമം വഹിക്കാനുള്ള ബഹുമതി തന്റെ സേവകർക്കു കൊടുക്കാനുള്ള യഹോവയുടെ സമയം വന്നെത്തി. എന്നാൽ അതിനു കളമൊരുങ്ങിയത്‌ എങ്ങനെയാണ്‌? പണ്ടു നടന്ന ചില സംഭവങ്ങളിലേക്ക്‌ ആദ്യം നമുക്കു ശ്രദ്ധ തിരിക്കാം.

യഹോവ ‘തന്റെ പേരിനായി ഒരു ജനത്തെ എടുക്കുന്നു’

16. (എ) യഹോവ തന്റെ നാമം ഉന്നതമാക്കുന്ന ഒരു പ്രത്യേകവിധം ഏതാണ്‌? (ബി) ദൈവത്തിന്റെ പേരിനായുള്ള ജനം എന്ന പദവി ആദ്യം കിട്ടിയത്‌ ആർക്കായിരുന്നു?

16 യഹോവ തന്റെ നാമം ഉന്നതമാക്കുന്ന ഒരു പ്രത്യേകവിധമുണ്ട്‌—ഭൂമിയിൽ തന്റെ നാമം വഹിക്കുന്ന ഒരു ജനമുണ്ടായിരിക്കാൻ ഇടയാക്കിക്കൊണ്ട്‌! ദൈവജനമെന്ന നിലയിൽ ഇസ്രായേൽ ജനത ബി.സി. 1513 മുതൽ യഹോവയെ പ്രതിനിധീകരിച്ചു. (യശ. 43:12) പക്ഷേ ദൈവവുമായുള്ള ഉടമ്പടിയിലെ കക്ഷിയെന്ന നിലയിൽ ചെയ്യേണ്ടതു ചെയ്യുന്നതിൽ ആ ജനത പരാജയപ്പെട്ടു. അങ്ങനെ, ദൈവവുമായുണ്ടായിരുന്ന ആ സവിശേഷബന്ധം എ.ഡി. 33-ൽ അവർക്കു നഷ്ടമായി. അധികം വൈകാതെ, ‘ജനതകളിൽപ്പെട്ടവരിൽനിന്ന്‌ തന്റെ പേരിനായി ഒരു ജനത്തെ എടുക്കാൻ . . . (യഹോവ) അവരിലേക്കു ശ്രദ്ധതിരിച്ചു.’ (പ്രവൃ. 15:14) പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആ ജനം ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്ന്‌ അറിയപ്പെട്ടു. പല ജനതകളിൽനിന്നുള്ള, ക്രിസ്‌തുവിന്റെ അഭിഷിക്താനുഗാമികളാണ്‌ അതിലെ അംഗങ്ങൾ.—ഗലാ. 6:16.

17. ഏതു തന്ത്രം നടപ്പാക്കുന്നതിലാണു സാത്താൻ വിജയിച്ചത്‌?

17 ഏകദേശം എ.ഡി. 44-ൽ യേശുവിന്റെ ശിഷ്യന്മാരെ ‘ദൈവഹിതമനുസരിച്ച്‌ ക്രിസ്‌ത്യാനികൾ’ എന്നു വിളിക്കാൻ തുടങ്ങി. (പ്രവൃ. 11:26) തുടക്കത്തിൽ, ആ പേരിൽ അറിയപ്പെട്ടിരുന്നതു സത്യക്രിസ്‌ത്യാനികൾ മാത്രമായിരുന്നതുകൊണ്ട്‌ അത്‌ അവരെ മറ്റുള്ളവരിൽനിന്നെല്ലാം വ്യത്യസ്‌തരാക്കിനിറുത്തി. (1 പത്രോ. 4:16) എന്നാൽ, ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള ദൃഷ്ടാന്തകഥയിൽ യേശു സൂചിപ്പിച്ചതുതന്നെ പിന്നീടു സംഭവിച്ചു. സത്യക്രിസ്‌ത്യാനികളെ വ്യത്യസ്‌തരാക്കുന്ന, ‘ക്രിസ്‌ത്യാനി’ എന്ന പേരിൽത്തന്നെ എല്ലാ കപടക്രിസ്‌ത്യാനികളും അറിയപ്പെടാൻ സാത്താൻ കരുക്കൾ നീക്കി. ആ തന്ത്രം വിജയിച്ചതുകൊണ്ട്‌ നൂറ്റാണ്ടുകളോളം സത്യക്രിസ്‌ത്യാനികളെയും കപടക്രിസ്‌ത്യാനികളെയും വേർതിരിച്ചറിയുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ 1914-ൽ ‘കൊയ്‌ത്തുകാലം’ ആരംഭിച്ചതോടെ അതിന്‌ ഒരു മാറ്റം കാണാൻ തുടങ്ങി. എന്തുകൊണ്ട്‌? ദൂതന്മാർ സത്യക്രിസ്‌ത്യാനികളിൽനിന്ന്‌ കപടക്രിസ്‌ത്യാനികളെ വേർതിരിക്കാൻ തുടങ്ങിയിരുന്നു.—മത്താ. 13:30, 39-41.

18. ഒരു പുതിയ പേര്‌ വേണമെന്നു മനസ്സിലാക്കാൻ നമ്മുടെ സഹോദരങ്ങളെ സഹായിച്ചത്‌ എന്താണ്‌?

18 1919-ൽ വിശ്വസ്‌തനായ അടിമയെ നിയമിച്ചതിനു ശേഷം യഹോവ ഒരു കാര്യം ചെയ്‌തു: തന്റെ ജനത്തിനു താൻ നിയമിച്ചുകൊടുത്തിരുന്ന ജോലി എന്താണെന്നു മനസ്സിലാക്കാൻ യഹോവ അവരെ സഹായിച്ചു. വീടുതോറുമുള്ള പ്രസംഗപ്രവർത്തനം അവരെ എല്ലാ കപടക്രിസ്‌ത്യാനികളിൽനിന്നും വ്യത്യസ്‌തരാക്കുന്നെന്ന്‌ അവർക്കു പെട്ടെന്നു മനസ്സിലായി. ആ വസ്‌തുത തിരിച്ചറിഞ്ഞതോടെ അവർക്കു മറ്റൊരു കാര്യവും ബോധ്യപ്പെട്ടു—‘ബൈബിൾവിദ്യാർഥികൾ’ എന്ന പേര്‌ തങ്ങളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാൻ പര്യാപ്‌തമല്ലെന്ന്‌. അവരുടെ ജീവിതത്തിന്റെ മുഖ്യമായ ഉദ്ദേശ്യം കേവലം ബൈബിളിന്റെ വിദ്യാർഥികളായിരിക്കുക എന്നതല്ല മറിച്ച്‌, ദൈവത്തെക്കുറിച്ച്‌ മറ്റുള്ളവരോടു സംസാരിക്കുക, ദൈവനാമത്തെ ആദരിക്കുക, ആ നാമം ഉന്നതമാക്കുക എന്നീ കാര്യങ്ങളാണെന്ന്‌ അവർക്കു മനസ്സിലായി. അങ്ങനെയെങ്കിൽ, അവർ ചെയ്‌തുകൊണ്ടിരുന്ന പ്രവർത്തനത്തിനു ചേരുന്നത്‌ ഏതു പേരായിരുന്നു? 1931-ൽ ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടി.

1931-ലെ കൺവെൻഷൻ കാര്യപരിപാടി

19, 20. (എ) 1931-ലെ ഒരു കൺവെൻഷനിൽ ആവേശോജ്ജ്വലമായ ഏതു പ്രമേയം അവതരിപ്പിച്ചു? (ബി) പുതിയ പേര്‌ സ്വീകരിച്ചപ്പോൾ സഹോദരങ്ങളുടെ പ്രതികരണം എന്തായിരുന്നു?

19 1931 ജൂലൈയിൽ 15,000-ത്തോളം ബൈബിൾവിദ്യാർഥികൾ യു.എസ്‌.എ.-യിലെ ഒഹായോയിലുള്ള കൊളംബസിൽ ഒരു കൺവെൻഷന്‌ എത്തിച്ചേർന്നു. പക്ഷേ കൺവെൻഷൻ കാര്യപരിപാടിയുടെ പുറംതാളിൽത്തന്നെ വലുപ്പത്തിൽ അച്ചടിച്ചിരുന്ന ജെ (J), ഡബ്ല്യു (W) എന്നീ രണ്ട്‌ അക്ഷരങ്ങൾ അവരിൽ വലിയ ജിജ്ഞാസ ഉണർത്തി. ‘ഈ അക്ഷരങ്ങൾ എന്തായിരിക്കും’ എന്ന്‌ അവർ ചിന്തിച്ചു. ‘കാത്തിരിക്കുക’ (Just Wait) എന്നാണ്‌ അതിന്റെ അർഥമെന്നു ചിലർ വിചാരിച്ചു. ‘കാത്തിരുന്ന്‌ കാണുക’ (Just Watch) എന്നാണെന്നു മറ്റു ചിലർ ഊഹിച്ചു. ഒടുവിൽ ജൂലൈ 26 ഞായറാഴ്‌ച ജോസഫ്‌ റഥർഫോർഡ്‌ സഹോദരൻ ഒരു പ്രമേയം അവതരിപ്പിച്ചു. അതിൽ ശക്തമായ ഒരു പ്രസ്‌താവനയുണ്ടായിരുന്നു: “നമ്മൾ യഹോവയുടെ സാക്ഷികൾ എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നു. ആളുകൾ നമ്മളെ അങ്ങനെ വിളിക്കട്ടെ.” തങ്ങളെ കുഴപ്പിച്ച ആ അക്ഷരങ്ങളുടെ അർഥം അവിടെ ഹാജരായിരുന്നവർക്കെല്ലാം അപ്പോൾ മനസ്സിലായി. യഹോവയുടെ സാക്ഷികൾ (Jehovah’s Witnesses) എന്ന പേരിന്റെ ചുരുക്കരൂപമായിരുന്നു അത്‌. യശയ്യ 43:10-ൽനിന്ന്‌ എടുത്ത തിരുവെഴുത്തധിഷ്‌ഠിതമായ ഒരു പേര്‌!

20 ആ പ്രമേയത്തിനുള്ള മറുപടിയായി സദസ്സിൽനിന്ന്‌ വലിയൊരു ആരവവും നീണ്ട കരഘോഷവും ഉയർന്നു. കൊളംബസിലുള്ളവരുടെ ആവേശം നിറഞ്ഞ പ്രതികരണം റേഡിയോയിലൂടെ ഭൂമിയുടെ മറുഭാഗംവരെ എത്തി! ഏണസ്റ്റ്‌ ബാർബറുടെയും നെയോമി ബാർബറുടെയും മനസ്സിൽ ആ സംഭവം ഇന്നും മായാതെ നിൽപ്പുണ്ട്‌. അവർ ഓർക്കുന്നു: “അമേരിക്കയിൽ കരഘോഷം മുഴങ്ങിയ ഉടൻ മെൽബോണിലുള്ള സഹോദരങ്ങൾ ചാടിയെഴുന്നേറ്റ്‌ കൈയടിക്കാൻ തുടങ്ങി, നിലയ്‌ക്കാത്ത കൈയടി. ഞങ്ങൾ അത്‌ ഒരിക്കലും മറക്കില്ല!” a

ദൈവനാമം ലോകമെങ്ങും ഉന്നതമാക്കപ്പെടുകയാണ്‌

21. പുതിയ പേര്‌ പ്രസംഗപ്രവർത്തനത്തെ ഉത്തേജിപ്പിച്ചത്‌ എങ്ങനെ?

21 യഹോവയുടെ സാക്ഷികൾ എന്ന തിരുവെഴുത്തധിഷ്‌ഠിതമായ പേര്‌ ദൈവസേവകർക്കു പ്രസംഗപ്രവർത്തനത്തിൽ പുത്തനുണർവേകി. 1931-ൽ കൊളംബസിൽവെച്ച്‌ നടന്ന കൺവെൻഷനിൽ പങ്കെടുത്ത മുൻനിരസേവകരായ ദമ്പതികളായിരുന്നു ഐക്യനാടുകളിൽനിന്നുള്ള എഡ്വേർഡ്‌ ഗ്രൈംസും ജെസി ഗ്രൈംസും. അവർ പറയുന്നു: “ഞങ്ങൾ വീട്ടിൽനിന്ന്‌ ഇറങ്ങിയതു ബൈബിൾവിദ്യാർഥികളായിട്ടായിരുന്നു, തിരിച്ചെത്തിയതോ യഹോവയുടെ സാക്ഷികളായും! നമ്മുടെ ദൈവത്തിന്റെ നാമത്തെ മഹത്ത്വപ്പെടുത്തുന്ന ഒരു പേര്‌ നമുക്കു കിട്ടിയല്ലോ എന്ന്‌ ഓർത്ത്‌ ഞങ്ങൾക്കു വലിയ സന്തോഷം തോന്നി.” ദൈവനാമത്തെ മഹത്ത്വപ്പെടുത്താൻ സാക്ഷികളിൽ ചിലർ കൺവെൻഷനു ശേഷം ഒരു പുതിയ രീതിപോലും പരീക്ഷിച്ചുനോക്കി. വീടുകളിൽ കാണുന്നവർക്ക്‌ ഇങ്ങനെ എഴുതിയ ഒരു കാർഡ്‌ കൊടുത്ത്‌ അവർ സ്വയം പരിചയപ്പെടുത്തി: “നമ്മുടെ ദൈവമായ യഹോവയുടെ രാജ്യത്തെക്കുറിച്ച്‌ പ്രസംഗിക്കാൻ എത്തിയ യഹോവയുടെ സാക്ഷികളിൽ ഒരാളാണു ഞാൻ.” അതെ, യഹോവ എന്ന നാമം വഹിക്കുന്നതിൽ ദൈവജനം അഭിമാനംകൊണ്ടിരുന്നു. അതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ എല്ലായിടത്തും അറിയിക്കാൻ അവർ ഒരുക്കമുള്ളവരുമായിരുന്നു.—യശ. 12:4.

“ഞങ്ങൾ വീട്ടിൽനിന്ന്‌ ഇറങ്ങിയതു ബൈബിൾവിദ്യാർഥികളായിട്ടായിരുന്നു, തിരിച്ചെത്തിയതോ യഹോവയുടെ സാക്ഷികളായും!”

22. യഹോവയുടെ ജനം മറ്റുള്ളവരിൽനിന്ന്‌ വ്യത്യസ്‌തരാണെന്നതിന്‌ എന്തു തെളിവുണ്ട്‌?

22 തങ്ങളെ വ്യത്യസ്‌തരാക്കുന്ന സവിശേഷമായ ആ പേര്‌ സ്വീകരിക്കാൻ യഹോവ നമ്മുടെ അഭിഷിക്തസഹോദരങ്ങളെ പ്രചോദിപ്പിച്ചിട്ട്‌ വർഷങ്ങൾ ഏറെ കടന്നുപോയിരിക്കുന്നു. ഇക്കാലയളവിൽ ദൈവജനത്തിന്റെ തനിമയ്‌ക്കു മങ്ങലേൽപ്പിക്കാൻ സാത്താനു കഴിഞ്ഞിട്ടുണ്ടോ? സാത്താന്റെ ശ്രമങ്ങൾ കാരണം, ലോകത്തിലെ മറ്റു മതങ്ങളിൽനിന്ന്‌ നമ്മളെ വേർതിരിച്ചുകാണാൻ ആളുകൾക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? ഒരിക്കലുമില്ല! മറിച്ച്‌ ഇന്നു മുമ്പെന്നത്തെക്കാളും അധികം നമ്മൾ ദൈവത്തിന്റെ സാക്ഷികൾ എന്ന നിലയിൽ മറ്റുള്ളവരിൽനിന്നെല്ലാം വ്യത്യസ്‌തരായി നിൽക്കുന്നു. (മീഖ 4:5; മലാഖി 3:18 വായിക്കുക.) വാസ്‌തവത്തിൽ, ദൈവനാമം യാതൊരു മടിയുംകൂടാതെ ഉപയോഗിക്കുന്ന ഒരാളെ കണ്ടാൽ അത്‌ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന്‌ ഇന്ന്‌ ആളുകൾ അനായാസം തിരിച്ചറിയുന്നു. അത്രയ്‌ക്കുണ്ട്‌ നമ്മളും ദൈവനാമവും തമ്മിലുള്ള ബന്ധം! വ്യാജമതങ്ങൾ വലിയ പർവതനിരകൾപോലെ നിലകൊള്ളുന്നെങ്കിലും, “പർവതങ്ങളുടെ മുകളിൽ സുസ്ഥാപിത”മായ യഹോവയുടെ സത്യാരാധനയെ മറയ്‌ക്കാൻ അവയ്‌ക്കു കഴിഞ്ഞിട്ടില്ല. (യശ. 2:2) അതെ, ഇന്ന്‌ യഹോവയുടെ ആരാധനയും ആ വിശുദ്ധനാമവും വളരെവളരെ ഉന്നതമായിരിക്കുകയാണ്‌.

23. സങ്കീർത്തനം 121:5-ലെ യഹോവയെക്കുറിച്ചുള്ള വാക്കുകൾ നമുക്കു ബലമേകുന്നത്‌ എങ്ങനെ?

23 സാത്താന്റെ ഇപ്പോഴത്തെയും ഭാവിയിലെയും ആക്രമണങ്ങളിൽനിന്ന്‌ യഹോവ നമ്മളെ സംരക്ഷിക്കുമെന്ന്‌ അറിയുന്നത്‌ എത്ര വലിയൊരു ബലമാണ്‌! (സങ്കീ. 121:5) “യഹോവ ദൈവമായുള്ള ജനത, തന്റെ സ്വത്തായി ദൈവം തിരഞ്ഞെടുത്ത ജനം, സന്തുഷ്ടർ” എന്നു പറഞ്ഞ സങ്കീർത്തനക്കാരന്റെ അതേ വികാരം നമുക്കും തോന്നുന്നില്ലേ?—സങ്കീ. 33:12.

a നമ്മുടെ പ്രവർത്തനത്തിൽ റേഡിയോയുടെ പങ്കിനെക്കുറിച്ച്‌ അറിയാൻ ഏഴാം അധ്യായം, 72-74 പേജുകൾ കാണുക.