വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 10

രാജാവ്‌ തന്റെ ജനത്തെ ആത്മീയമായി ശുദ്ധീകരിക്കുന്നു

രാജാവ്‌ തന്റെ ജനത്തെ ആത്മീയമായി ശുദ്ധീകരിക്കുന്നു

മുഖ്യവിഷയം

യേശു തന്റെ അനുഗാമികളെ ആത്മീയമാലിന്യങ്ങൾ നീക്കി ശുദ്ധീകരിച്ചത്‌ എങ്ങനെ, എന്തുകൊണ്ട്‌?

1-3. ദേവാലയം മലിനമാക്കപ്പെടുന്നതു കണ്ടപ്പോൾ യേശു എന്താണു ചെയ്‌തത്‌?

 യേശുവിന്‌ യരുശലേമിലെ ദേവാലയത്തോടു വലിയ ആദരവായിരുന്നു. കാരണം, ആലയം എന്തിനെയാണു പ്രതീകപ്പെടുത്തുന്നത്‌ എന്നു യേശുവിന്‌ അറിയാമായിരുന്നു. കാലങ്ങളായി ഭൂമിയിലെ സത്യാരാധനയുടെ കേന്ദ്രമായിരുന്നു ആ ദേവാലയം. വിശുദ്ധദൈവമായ യഹോവയ്‌ക്കുള്ള ആരാധന ശുദ്ധവും നിർമലവും ആയിരിക്കണമല്ലോ. എന്നാൽ എ.ഡി. 33, നീസാൻ 10-നു ദേവാലയത്തിലേക്കു ചെന്ന യേശുവിന്‌, അതു മലിനമാക്കപ്പെടുന്നതു കണ്ടപ്പോൾ എന്തു തോന്നിക്കാണുമെന്ന്‌ ഊഹിക്കാമോ? അവിടെ എന്താണു നടന്നുകൊണ്ടിരുന്നത്‌?മത്തായി 21:12, 13 വായിക്കുക.

2 ജനതകളുടെ മുറ്റം എന്ന്‌ അറിയപ്പെടുന്ന ഭാഗത്ത്‌, ആർത്തിപൂണ്ട കച്ചവടക്കാരും നാണയം മാറ്റിക്കൊടുക്കുന്നവരും യഹോവയ്‌ക്കു യാഗങ്ങൾ അർപ്പിക്കാൻ വരുന്ന ആരാധകരെ അന്യായമായി ചൂഷണം ചെയ്യുന്നുണ്ടായിരുന്നു. a യേശു “(ദേവാലയത്തിൽ) വിൽക്കുകയും വാങ്ങുകയും ചെയ്‌തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും . . . മറിച്ചിട്ടു.” (നെഹമ്യ 13:7-9 താരതമ്യം ചെയ്യുക.) പിതാവിന്റെ ഭവനം “കവർച്ചക്കാരുടെ ഗുഹ”യാക്കി മാറ്റിയതിനു യേശു സ്വാർഥരായ ആ മനുഷ്യരെ പരസ്യമായി കുറ്റം വിധിച്ചു. ദേവാലയത്തോടും അത്‌ എന്തിനെ പ്രതീകപ്പെടുത്തുന്നോ അതിനോടും ഉള്ള ആദരവായിരുന്നു ആ പ്രവൃത്തിയിൽ തെളിഞ്ഞുനിന്നത്‌. പിതാവിന്റെ ആരാധന നിർമലമായി സൂക്ഷിച്ചേ തീരൂ എന്നായിരുന്നു യേശുവിന്‌!

3 നൂറ്റാണ്ടുകൾ കഴിഞ്ഞ്‌, മിശിഹൈകരാജാവായി സ്ഥാനമേറ്റശേഷം യേശു വീണ്ടും ഒരു ദേവാലയം ശുദ്ധീകരിച്ചു. സ്വീകാര്യമായ രീതിയിൽ ഇന്ന്‌ യഹോവയെ ആരാധിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ഉൾപ്പെടുന്ന ഒന്നാണ്‌ ആ ആലയം. അന്നു യേശു ശുദ്ധീകരിച്ച ആ ആലയം ഏതാണ്‌?

“ലേവിപുത്രന്മാരെ” ശുദ്ധീകരിക്കുന്നു

4, 5. (എ) 1914 മുതൽ 1919 വരെയുള്ള കാലത്ത്‌ എങ്ങനെയാണു യേശുവിന്റെ അഭിഷിക്താനുഗാമികളെ മാലിന്യം നീക്കി ശുദ്ധീകരിച്ചത്‌? (ബി) ദൈവജനത്തിന്റെ ശുദ്ധീകരണം അതോടെ അവസാനിച്ചോ? വിശദീകരിക്കുക.

4 ഈ പുസ്‌തകത്തിന്റെ രണ്ടാം അധ്യായത്തിൽ കണ്ടതുപോലെ 1914-ൽ രാജാവായശേഷം യേശു പിതാവിനോടൊപ്പം ആത്മീയമായ ആലയം പരിശോധിക്കാൻ വന്നു. സത്യാരാധനയ്‌ക്കുവേണ്ടിയുള്ള ക്രമീകരണമാണ്‌ ആ ആത്മീയാലയം. b ആ പരിശോധനയിൽ അഭിഷിക്തക്രിസ്‌ത്യാനികൾക്ക്‌ അതായത്‌ ‘ലേവിപുത്രന്മാർക്ക്‌’ ഒരളവോളം ശുദ്ധീകരണം ആവശ്യമാണെന്നു രാജാവ്‌ കണ്ടു. (മലാ. 3:1-3) ശുദ്ധീകരിക്കുന്നവനായ യഹോവ, 1914 മുതൽ 1919 വരെയുള്ള കാലത്ത്‌ തന്റെ ജനം വിവിധ പരിശോധനകളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോകാൻ അനുവദിച്ചു. മാലിന്യം നീക്കി അവരെ ശുദ്ധീകരിക്കാൻ അത്‌ ഉപകരിച്ചു. സന്തോഷകരമെന്നു പറയട്ടെ, ആ അഭിഷിക്തർ അഗ്നിപരിശോധനകളെയെല്ലാം അതിജീവിച്ച്‌ കുറെക്കൂടി ശുദ്ധിയുള്ളവരായി പുറത്ത്‌ വന്നു. മിശിഹൈകരാജാവിനെ പിന്തുണയ്‌ക്കുന്നെന്നു തെളിയിക്കാൻ വലിയ ഉത്സാഹമായിരുന്നു അവർക്ക്‌!

5 ദൈവജനത്തിന്റെ ശുദ്ധീകരണം അതോടെ അവസാനിച്ചോ? ഇല്ല. അവസാനകാലത്ത്‌ ഉടനീളം യഹോവ മിശിഹൈകരാജാവിലൂടെ ദൈവജനത്തെ ശുദ്ധരായിരിക്കാൻ സഹായിച്ചുപോന്നിട്ടുണ്ട്‌. അവർക്ക്‌ ആത്മീയാലയത്തിൽത്തന്നെ തുടരാൻ കഴിയേണ്ടതിനാണ്‌ യഹോവ അതു ചെയ്യുന്നത്‌. അടുത്ത രണ്ട്‌ അധ്യായങ്ങളിൽ, യഹോവ അവരെ ധാർമികമായും സംഘടനാപരമായും ശുദ്ധീകരിച്ചിരിക്കുന്നത്‌ എങ്ങനെയാണെന്നു നമ്മൾ കാണും. ആദ്യം നമുക്ക്‌ ആത്മീയമായ ശുദ്ധീകരണത്തെക്കുറിച്ച്‌ ചർച്ച ചെയ്യാം. തന്റെ അനുഗാമികളെ ആത്മീയമായി ശുദ്ധരാക്കിനിറുത്താൻ, വളരെ വ്യക്തമായി തിരിച്ചറിയാവുന്ന വിധത്തിലും അണിയറയിലിരുന്ന്‌ നമുക്കു കാണാനാകാത്ത വിധത്തിലും യേശു പ്രവർത്തിച്ചിട്ടുണ്ട്‌. അത്‌ എങ്ങനെയാണെന്നു നോക്കാം. അതു മനസ്സിലാക്കുന്നതു നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തും.

“ശുദ്ധിയുള്ളവരായിരിക്കുവിൻ”

6. ആത്മീയശുദ്ധിയിൽ എന്തെല്ലാം ഉൾപ്പെടുന്നുണ്ടെന്നു മനസ്സിലാക്കാൻ ജൂതപ്രവാസികളോടുള്ള യഹോവയുടെ കല്‌പനകൾ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

6 എന്താണ്‌ ആത്മീയമായ ശുദ്ധി? അതിന്‌ ഉത്തരം കാണാൻ, ബി.സി. ആറാം നൂറ്റാണ്ടിൽ ബാബിലോൺ വിട്ടുപോരാൻ തുടങ്ങുന്ന ജൂതന്മാരോടായി യഹോവ പറഞ്ഞ വാക്കുകൾ പരിശോധിക്കാം. (യശയ്യ 52:11 വായിക്കുക.) ആ പ്രവാസികൾ സ്വന്തനാടായ യരുശലേമിലേക്കു മടങ്ങിപ്പോരുന്നതു പ്രധാനമായും ദേവാലയം വീണ്ടും പണിയാനും സത്യാരാധന പുനഃസ്ഥാപിക്കാനും വേണ്ടിയായിരുന്നു. (എസ്ര 1:2-4) തന്റെ ജനം ബാബിലോണിലെ മതത്തിന്റെ എല്ലാ തരം സ്വാധീനങ്ങളും പിന്നിൽ ഉപേക്ഷിച്ചുപോരണമെന്നായിരുന്നു യഹോവയുടെ ആഗ്രഹം. “അശുദ്ധമായത്‌ ഒന്നും തൊടരുത്‌,” “അവളുടെ മധ്യേനിന്ന്‌ പുറത്ത്‌ കടക്കുവിൻ,” “ശുദ്ധിയുള്ളവരായിരിക്കുവിൻ” എന്നിങ്ങനെ കല്‌പനകളുടെ ഒരു പരമ്പരതന്നെ യഹോവ അവർക്കു കൊടുത്തെന്ന കാര്യം ശ്രദ്ധിക്കുക. യഹോവയുടെ സത്യാരാധന ഒരു കാരണവശാലും വ്യാജാരാധനയാൽ കളങ്കപ്പെടാൻ പാടില്ലായിരുന്നു. അതിൽനിന്ന്‌ നമ്മൾ എന്തു മനസ്സിലാക്കണം? ആത്മീയമായ ശുദ്ധിയിൽ വ്യാജമതത്തിന്റെ ഉപദേശങ്ങളിൽനിന്നും ആചാരങ്ങളിൽനിന്നും പൂർണമായും വിട്ടുനിൽക്കുന്നത്‌ ഉൾപ്പെടുന്നു.

7. ആത്മീയമായി ശുദ്ധരായിരിക്കാൻ യേശു തന്റെ അനുഗാമികളെ സഹായിച്ചിരിക്കുന്നത്‌ ഏതു സരണിയിലൂടെയാണ്‌?

7 രാജാവായി വാഴിക്കപ്പെട്ട ഉടനെതന്നെ, വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്ന ഒരു സരണിയെ യേശു ഏർപ്പെടുത്തി. അതിലൂടെ യേശു തന്റെ അനുഗാമികളെ ആത്മീയമായി ശുദ്ധരായിരിക്കാൻ സഹായിച്ചിരിക്കുന്നു. 1919-ൽ ക്രിസ്‌തു നിയമിച്ചാക്കിയ വിശ്വസ്‌തനും വിവേകിയും ആയ അടിമയാണ്‌ ആ സരണി. (മത്താ. 24:45) ആ വർഷമായപ്പോഴേക്കും മതപരമായ ധാരാളം വ്യാജോപദേശങ്ങൾ വിട്ടുകളഞ്ഞ്‌ ബൈബിൾവിദ്യാർഥികൾ തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നു. എങ്കിലും അവർ പിന്നെയും ആത്മീയമായി ശുദ്ധീകരിക്കപ്പെടേണ്ടിയിരുന്നു. തന്റെ അനുഗാമികൾ ഉപേക്ഷിച്ചുകളയേണ്ട പലപല ആചരണങ്ങളെയും നാട്ടുനടപ്പുകളെയും കുറിച്ച്‌ വിശ്വസ്‌തനായ അടിമയിലൂടെ ക്രിസ്‌തു അവരെ പടിപടിയായി ബോധവാന്മാരാക്കി. (സുഭാ. 4:18) ചില ഉദാഹരണങ്ങൾ നമുക്കു നോക്കാം.

ക്രിസ്‌ത്യാനികൾ ക്രിസ്‌തുമസ്സ്‌ ആഘോഷിക്കണോ?

8. ബൈബിൾവിദ്യാർഥികൾ ക്രിസ്‌തുമസ്സിനെക്കുറിച്ച്‌ വളരെ നേരത്തേതന്നെ ഏതു കാര്യം അംഗീകരിച്ചിരുന്നു, എന്നിട്ടും അവർക്ക്‌ ഏതു കാര്യം ആവശ്യമാണെന്നു തോന്നിയില്ല?

8 ക്രിസ്‌തുമസ്സിന്റെ ഉത്ഭവം ക്രിസ്‌തീയമല്ലാത്ത മതങ്ങളിൽനിന്നാണെന്നും യേശു ജനിച്ചതു ഡിസംബർ 25-ന്‌ അല്ലെന്നും ബൈബിൾവിദ്യാർഥികൾ വളരെ നേരത്തേതന്നെ അംഗീകരിച്ചിരുന്നു. 1881 ഡിസംബർ ലക്കം സീയോന്റെ വീക്ഷാഗോപുരം ഇങ്ങനെ പ്രസ്‌താവിച്ചു: “മറ്റു മതങ്ങളിൽപ്പെട്ട ലക്ഷക്കണക്കിന്‌ ആളുകളെയാണു ക്രിസ്‌തീയസഭയിലേക്കു കൊണ്ടുവന്നത്‌. പക്ഷേ അവരുടെ മാറ്റം മിക്കപ്പോഴും പേരിൽ മാത്രമായി ഒതുങ്ങി. കാരണം മറ്റു മതങ്ങളിലെ പുരോഹിതന്മാർ ക്രിസ്‌തീയപുരോഹിതന്മാരായി, അവരുടെ വിശേഷദിവസങ്ങൾക്കെല്ലാം ക്രിസ്‌തീയമായ പേരുകളും ഇട്ടു, അത്രമാത്രം! അങ്ങനെയുള്ള ഒരു വിശേഷദിവസമാണു ക്രിസ്‌തുമസ്സ്‌.” 1883-ലെ ഒരു വീക്ഷാഗോപുരത്തിൽ, “യേശു എന്നാണു ജനിച്ചത്‌?” എന്ന തലക്കെട്ടിൽ ഒരു ലേഖനമുണ്ടായിരുന്നു. യേശുവിന്റെ ജനനം ഒക്‌ടോബർ മാസത്തിന്റെ തുടക്കത്തോട്‌ അടുപ്പിച്ചാണെന്ന്‌ അതു വിശദീകരിച്ചു. c എന്നിട്ടും ക്രിസ്‌തുമസ്സ്‌ ആഘോഷം അവസാനിപ്പിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ അന്നു ബൈബിൾവിദ്യാർഥികൾക്ക്‌ അത്രകണ്ട്‌ തോന്നിയില്ല. ബ്രൂക്‌ലിൻ ബഥേൽ കുടുംബത്തിലെ അംഗങ്ങൾപോലും ക്രിസ്‌തുമസ്സ്‌ തുടർന്നും ആഘോഷിച്ചു. എന്നാൽ 1926-നു ശേഷം കാര്യങ്ങളെല്ലാം മാറാൻ തുടങ്ങി. എന്തായിരുന്നു കാരണം?

9. ക്രിസ്‌തുമസ്സിനെക്കുറിച്ച്‌ ബൈബിൾവിദ്യാർഥികൾ എന്തു തിരിച്ചറിയാൻ ഇടയായി?

9 ആ വിഷയം ശ്രദ്ധാപൂർവം വിശകലനം ചെയ്‌ത ബൈബിൾ വിദ്യാർഥികൾക്ക്‌ ഒരു കാര്യം ബോധ്യമായി: ക്രിസ്‌തുമസ്സിന്റെ ഉത്ഭവവും അതിനോടു ബന്ധപ്പെട്ട ആചാരങ്ങളും യഥാർഥത്തിൽ ദൈവത്തെ അപമാനിക്കുകയാണ്‌! 1927 ഡിസംബർ 14 ലക്കം സുവർണയുഗത്തിൽ വന്ന “ക്രിസ്‌തുമസ്സിന്റെ ഉത്ഭവം” എന്ന ലേഖനം, ക്രിസ്‌തുമസ്സ്‌ ക്രിസ്‌തീയമല്ലാത്ത ഒരു ആഘോഷമാണെന്നു പറഞ്ഞു. ഉല്ലാസത്തിമിർപ്പിനു പ്രാധാന്യം കൊടുക്കുന്ന ആ ആഘോഷത്തിൽ വിഗ്രഹാരാധന ഉൾപ്പെട്ടിട്ടുണ്ടെന്നും അതു ചൂണ്ടിക്കാണിച്ചു. ഇത്‌ ആഘോഷിക്കാൻ ക്രിസ്‌തു കല്‌പിച്ചിട്ടില്ലെന്നു വിശദീകരിച്ച ആ ലേഖനം ക്രിസ്‌തുമസ്സിനെക്കുറിച്ച്‌ അതിന്റെ ഉപസംഹാരത്തിൽ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സേവനത്തിനു പൂർണമായി അർപ്പിച്ച ആളുകൾ ഇത്‌ ആഘോഷിക്കരുത്‌. കാരണം, ഈ ആഘോഷം തുടരുന്നതിനെ അനുകൂലിക്കുന്നതു ലോകവും ജഡവും പിശാചും ആണ്‌. ഇക്കാര്യത്തിൽ ഇതിൽപ്പരം ഒരു കാരണം ആവശ്യമില്ല.” അതുകൊണ്ടുതന്നെ, ബഥേൽ കുടുംബം ആ ഡിസംബറിലെന്നല്ല പിന്നീട്‌ ഒരിക്കൽപ്പോലും ക്രിസ്‌തുമസ്സ്‌ ആഘോഷിച്ചിട്ടില്ല.

10. (എ) ക്രിസ്‌തുമസ്സിനെക്കുറിച്ച്‌ 1928 ഡിസംബറിൽ കുറച്ചുകൂടെ വ്യക്തമായ ഒരു ചിത്രം കിട്ടിയത്‌ എങ്ങനെ? (“ ക്രിസ്‌തുമസ്സ്‌—ഉത്ഭവവും ഉദ്ദേശ്യവും” എന്ന ചതുരവും കാണുക.) (ബി) ഒഴിവാക്കേണ്ട മറ്റു വിശേഷദിവസങ്ങളും ആഘോഷങ്ങളും സംബന്ധിച്ച്‌ ദൈവജനത്തിന്‌ എങ്ങനെയുള്ള ഓർമിപ്പിക്കലുകൾ ലഭിച്ചു? (“ മറ്റു വിശേഷദിവസങ്ങളുടെയും ആഘോഷങ്ങളുടെയും മറ നീക്കുന്നു” എന്ന ചതുരം കാണുക.)

10 അടുത്ത വർഷം ബൈബിൾവിദ്യാർഥികൾക്കു ക്രിസ്‌തുമസ്സിനെക്കുറിച്ച്‌ കുറച്ചുകൂടെ വ്യക്തമായ ഒരു ചിത്രം കിട്ടി. ലോകാസ്ഥാനത്ത്‌ പ്രവർത്തിച്ചിരുന്ന റിച്ചാർഡ്‌ എച്ച്‌. ബാർബർ സഹോദരൻ 1928 ഡിസംബർ 12-നു നടത്തിയ റേഡിയോ പ്രഭാഷണം ഈ വിശേഷദിവസത്തിന്റെ അശുദ്ധമായ ഉത്ഭവം തുറന്നുകാണിച്ചു. ലോകാസ്ഥാനത്തുനിന്നുള്ള വ്യക്തമായ ഈ നിർദേശത്തോടു ദൈവജനം എങ്ങനെയാണു പ്രതികരിച്ചത്‌? താനും കുടുംബവും ക്രിസ്‌തുമസ്സ്‌ ആഘോഷിക്കുന്നതു നിറുത്തിയ സമയത്തെപ്പറ്റി ചാൾസ്‌ ബ്രാൻഡ്‌ലൈൻ സഹോദരൻ ഓർക്കുന്നു: “ക്രിസ്‌തീയമല്ലാത്ത ആ കാര്യങ്ങൾ വിട്ടുകളഞ്ഞതുകൊണ്ട്‌ ഞങ്ങൾക്ക്‌ എന്തെങ്കിലും വിഷമമുണ്ടായോ? ഒട്ടുമില്ല. . . . ചെളി പുരണ്ട ഒരു ഉടുപ്പ്‌ ഊരിയെറിയുന്നതുപോലെയേ തോന്നിയുള്ളൂ.” പിന്നീട്‌ ഒരു സഞ്ചാരമേൽവിചാരകനായി സേവിച്ച ഹെൻറി എ. കാന്റ്‌വെൽ സഹോദരന്റെ വാക്കുകളിലും അതേ വികാരങ്ങളാണുള്ളത്‌. അദ്ദേഹം പറയുന്നു: “ഞങ്ങൾക്ക്‌ ഒരു കാര്യം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും യഹോവയോടുള്ള സ്‌നേഹം തെളിയിക്കാനായല്ലോ. അതിൽ ഞങ്ങൾക്കു സന്തോഷമായിരുന്നു.” ക്രിസ്‌തുവിന്റെ വിശ്വസ്‌തരായ അനുഗാമികൾ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറായിരുന്നു. അശുദ്ധമായ ആരാധനയിൽനിന്ന്‌ മുളപൊട്ടിയ ഒരു ആഘോഷം തീർത്തും ഒഴിവാക്കാൻ അവർക്ക്‌ ഒരു മടിയുമില്ലായിരുന്നു. dയോഹ. 15:19; 17:14.

11. മിശിഹൈകരാജാവിനെ പിന്തുണയ്‌ക്കുന്നെന്നു നമുക്ക്‌ എങ്ങനെ കാണിക്കാം?

11 വിശ്വസ്‌തരായ ആ ബൈബിൾവിദ്യാർഥികൾ നമുക്കുവേണ്ടി എത്ര നല്ലൊരു മാതൃകയാണു വെച്ചത്‌! ആ മാതൃകയെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ നമ്മൾ ഇങ്ങനെയൊരു ആത്മപരിശോധന നടത്തുന്നതു നല്ലതാണ്‌: ‘വിശ്വസ്‌തനായ അടിമയിൽനിന്ന്‌ നമുക്കു ലഭിക്കുന്ന നിർദേശങ്ങളെ ഞാൻ എങ്ങനെയാണു കാണുന്നത്‌? ഞാൻ അവ നന്ദിയോടെ സ്വീകരിക്കാറുണ്ടോ? ആ കാര്യങ്ങൾ ഞാൻ പ്രാവർത്തികമാക്കാറുണ്ടോ?’ മനസ്സോടെ അനുസരിക്കുക! എങ്കിൽ, തക്കസമയത്തെ ആത്മീയഭക്ഷണം വിതരണം ചെയ്യാൻ വിശ്വസ്‌തനായ അടിമയെ ഉപയോഗിക്കുന്ന മിശിഹൈകരാജാവിനെ നമ്മൾ പിന്തുണയ്‌ക്കുകയാണ്‌.—പ്രവൃ. 16:4, 5.

ക്രിസ്‌ത്യാനികൾ കുരിശ്‌ ഉപയോഗിക്കണോ?

കുരിശിന്റെയും കിരീടത്തിന്റെയും അടയാളം (12, 13 ഖണ്ഡികകൾ കാണുക)

12. വർഷങ്ങളോളം കുരിശിന്റെ കാര്യത്തിൽ ബൈബിൾവിദ്യാർഥികളുടെ നിലപാട്‌ എന്തായിരുന്നു?

12 കുരിശിനെ ക്രിസ്‌ത്യാനിത്വത്തിന്റെ പ്രതീകമായി അംഗീകരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു വർഷങ്ങളോളം ബൈബിൾവിദ്യാർഥികളുടെ നിലപാട്‌. എന്നാൽ കുരിശിനെ ആരാധിക്കേണ്ടതുണ്ടെന്ന്‌ അവർക്ക്‌ ഒട്ടും തോന്നിയില്ല. കാരണം വിഗ്രഹാരാധന തെറ്റാണെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. (1 കൊരി. 10:14; 1 യോഹ. 5:21) “എല്ലാ തരം വിഗ്രഹാരാധനയും ദൈവത്തിന്‌ അറപ്പാണ്‌” എന്ന്‌ 1883-ൽത്തന്നെ വീക്ഷാഗോപുരം തുറന്നുപറഞ്ഞിരുന്നു. എങ്കിലും കുരിശിന്റെ ഉചിതമായ ഉപയോഗമെന്നു തങ്ങൾ ധരിച്ചുവെച്ചിരുന്ന ചില കാര്യങ്ങൾ ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന്‌ ആദ്യമൊന്നും ബൈബിൾവിദ്യാർഥികൾക്കു തോന്നിയില്ല. ഉദാഹരണത്തിന്‌ അവർ അഭിമാനത്തോടെ, കുരിശിന്റെയും കിരീടത്തിന്റെയും രൂപങ്ങളുള്ള ഒരു അടയാളം തിരിച്ചറിയൽചിഹ്നമായി വസ്‌ത്രത്തിൽ കുത്തി നടക്കാറുണ്ടായിരുന്നു. മരണംവരെ വിശ്വസ്‌തരായി നിന്നാൽ തങ്ങൾക്കു ജീവകിരീടം ലഭിക്കുമെന്നതിന്റെ പ്രതീകമായിട്ടാണ്‌ അവർ അതിനെ കണ്ടത്‌. 1891 മുതൽ വീക്ഷാഗോപുരത്തിന്റെ പുറംതാളിൽ കുരിശിന്റെയും കിരീടത്തിന്റെയും രൂപങ്ങളുള്ള ഒരു അടയാളം പ്രത്യക്ഷപ്പെട്ടുതുടങ്ങി.

13. കുരിശിന്റെ ഉപയോഗത്തെക്കുറിച്ച്‌ ക്രിസ്‌തുവിന്റെ അനുഗാമികൾക്ക്‌ എന്തു വിശദാംശങ്ങൾ ലഭിച്ചു? (“ കുരിശിന്റെ ഉപയോഗത്തെക്കുറിച്ച്‌ കൂടുതലായ വിശദാംശങ്ങൾ” എന്ന ചതുരവും കാണുക.)

13 കുരിശിന്റെയും കിരീടത്തിന്റെയും അടയാളം ബൈബിൾവിദ്യാർഥികൾക്കു വലിയ ഇഷ്ടമായിരുന്നു. എന്നാൽ 1920-കളുടെ അവസാനത്തോടെ കുരിശിന്റെ ഉപയോഗത്തെക്കുറിച്ച്‌ ക്രിസ്‌തുവിന്റെ അനുഗാമികൾക്കു കൂടുതലായ വിശദാംശങ്ങൾ ലഭിച്ചുതുടങ്ങി. യു.എസ്‌.എ.-യിലെ മിഷിഗണിലുള്ള ഡിട്രോയിറ്റിൽവെച്ച്‌ 1928-ൽ നടന്ന സമ്മേളനത്തെക്കുറിച്ച്‌ പിൽക്കാലത്ത്‌ ഭരണസംഘാംഗമായി സേവിച്ച ഗ്രാന്റ്‌ സ്യൂട്ടർ സഹോദരൻ ഓർക്കുന്നു: “കുരിശിന്റെയും കിരീടത്തിന്റെയും അടയാളം ആവശ്യമില്ലെന്നു മാത്രമല്ല, തീർത്തും ഒഴിവാക്കേണ്ടതാണെന്നും സമ്മേളനം വ്യക്തമാക്കി.” അടുത്ത ഏതാനും വർഷങ്ങളിൽ ഈ വിഷയത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭ്യമായി. അതെ, ആത്മീയശുദ്ധിയുള്ള നിർമലമായ ആരാധനയിൽ കുരിശിനു യാതൊരു സ്ഥാനവുമില്ലെന്നു വ്യക്തമായിരുന്നു.

14. കുരിശിനെക്കുറിച്ച്‌ കൂടുതലായ വിശദാംശങ്ങൾ പടിപടിയായി ലഭിച്ചപ്പോൾ ദൈവജനം എങ്ങനെയാണു പ്രതികരിച്ചത്‌?

14 കുരിശിനെക്കുറിച്ച്‌ കൂടുതലായ വിശദാംശങ്ങൾ പടിപടിയായി ലഭിച്ചപ്പോൾ ദൈവജനം എങ്ങനെയാണു പ്രതികരിച്ചത്‌? അവർക്ക്‌ ഏറെ പ്രിയപ്പെട്ടതായിരുന്ന കുരിശിന്റെയും കിരീടത്തിന്റെയും അടയാളം ഉപയോഗിക്കുന്നതു നിറുത്താൻ അവർക്കു മടി തോന്നിയോ? യഹോവയെ ദീർഘകാലമായി സേവിച്ചുവന്ന ലിലാ റോബർട്ട്‌സ്‌ എന്ന സഹോദരി ഓർക്കുന്നു: “അത്‌ എന്തിനെയാണു പ്രതീകപ്പെടുത്തുന്നതെന്ന്‌ അറിഞ്ഞപ്പോൾ ഒരു മടിയും കൂടാതെ ഞങ്ങൾ അത്‌ ഉപേക്ഷിച്ചു.” മറ്റൊരു വിശ്വസ്‌തസഹോദരിയായ ഉർസുല സറെൻകോ ഇങ്ങനെ പറഞ്ഞു: “നമ്മുടെ കർത്താവിന്റെ മരണത്തിന്റെയും നമ്മുടെ ക്രിസ്‌തീയഭക്തിയുടെയും പ്രതീകമോ അടയാളമോ ആയി നമ്മൾ ഒരിക്കൽ ചേർത്തുപിടിച്ചിരുന്ന ഇത്‌ യഥാർഥത്തിൽ ഒരു വ്യാജമതചിഹ്നമായിരുന്നു എന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. സുഭാഷിതങ്ങൾ 4:18-ൽ പറയുന്നതുപോലെ പാത കൂടുതൽക്കൂടുതൽ പ്രകാശമാനമാകുന്നതു കണ്ട്‌ ഞങ്ങൾക്കെല്ലാം നന്ദി തോന്നി.” മിക്കയാളുകൾക്കും ഇതേ അഭിപ്രായമായിരുന്നു. അശുദ്ധമായ വ്യാജമതാചാരങ്ങളിൽ യാതൊരു പങ്കുമുണ്ടായിരിക്കാൻ ക്രിസ്‌തുവിന്റെ വിശ്വസ്‌താനുഗാമികൾ ആഗ്രഹിച്ചില്ല!

15, 16. യഹോവയുടെ ആത്മീയാലയത്തിന്റെ ഭാഗമായ, ഭൂമിയിലെ മുറ്റങ്ങൾ ശുദ്ധമായി സൂക്ഷിക്കാൻ തീരുമാനിച്ചുറച്ചിരിക്കുന്നെന്നു നമുക്ക്‌ എങ്ങനെ തെളിയിക്കാം?

15 അതേ നിശ്ചയദാർഢ്യമാണ്‌ ഇന്നു നമുക്കുമുള്ളത്‌. തന്റെ ജനത്തെ ആത്മീയമായി ശുദ്ധരായി സൂക്ഷിക്കാൻ ക്രിസ്‌തു, വ്യക്തമായി തിരിച്ചറിയാവുന്ന ഒരു സരണിയെ—തന്റെ വിശ്വസ്‌തനും വിവേകിയും ആയ അടിമയെ—ഉപയോഗിച്ചുപോന്നിട്ടുണ്ടെന്നു നമ്മൾ അംഗീകരിക്കുന്നു. അതുകൊണ്ട്‌ വ്യാജമതത്തിന്റെ കറ പുരണ്ട ആചരണങ്ങൾ, നാട്ടുനടപ്പുകൾ, രീതികൾ എന്നിവയെക്കുറിച്ച്‌ ആത്മീയഭക്ഷണത്തിലൂടെ മുന്നറിയിപ്പുകൾ തരുമ്പോൾ നമ്മൾ അപ്പോൾത്തന്നെ അതിനു ചെവികൊടുക്കുന്നു. ക്രിസ്‌തുവിന്റെ സാന്നിധ്യത്തിന്റെ ആരംഭകാലത്ത്‌ ജീവിച്ചിരുന്ന നമ്മുടെ സഹോദരീസഹോദരന്മാരെപ്പോലെ, യഹോവയുടെ ആത്മീയാലയത്തിന്റെ ഭൂമിയിലെ മുറ്റങ്ങൾ ശുദ്ധമായി സൂക്ഷിക്കാൻ നമ്മളും തീരുമാനിച്ചുറച്ചിരിക്കുന്നു.

16 അവസാനകാലത്ത്‌ ഉടനീളം, ആത്മീയമായി ദുഷിപ്പിക്കാൻ സാധ്യതയുള്ള വ്യക്തികളിൽനിന്ന്‌ യഹോവയുടെ ജനത്തിന്റെ സഭകളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ, അണിയറയിലിരുന്ന്‌ നമുക്കു കാണാനാകാത്ത വിധത്തിലും ക്രിസ്‌തു പ്രവർത്തിച്ചിട്ടുണ്ട്‌. ക്രിസ്‌തു എങ്ങനെയാണ്‌ അതു ചെയ്‌തിരിക്കുന്നത്‌? നമുക്കു നോക്കാം.

“നീതിമാന്മാരുടെ ഇടയിൽനിന്ന്‌ ദുഷ്ടന്മാരെ” വേർതിരിക്കുന്നു

17, 18. വലയുടെ ദൃഷ്ടാന്തകഥയിൽ, (എ) കടലിലേക്ക്‌ ഒരു വല ഇറക്കുന്നത്‌, (ബി) ‘എല്ലാ തരം മീനുകളെയും പിടിക്കുന്നത്‌,’ (സി) കൊള്ളാവുന്നവയെയെല്ലാം പാത്രങ്ങളിൽ ശേഖരിക്കുന്നത്‌, (ഡി) കൊള്ളാത്തവയെ എറിഞ്ഞുകളയുന്നത്‌ എന്നിവയിൽ ഓരോന്നിന്റെയും അർഥം എന്താണ്‌?

17 ഭൂമിയിലെമ്പാടുമുള്ള ദൈവജനത്തിന്റെ സഭകളെ രാജാവായ യേശുക്രിസ്‌തു ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്‌. നമുക്കു പൂർണമായി മനസ്സിലാക്കാൻ പറ്റാത്ത വിധങ്ങളിൽ ക്രിസ്‌തുവും ദൂതന്മാരും ഒരു വേർതിരിക്കൽപ്രവർത്തനം നടത്തിവരുന്നു. യേശു ഈ പ്രവർത്തനത്തെ വലയുടെ ദൃഷ്ടാന്തകഥയിലൂടെ വിവരിക്കുന്നുണ്ട്‌. (മത്തായി 13:47-50 വായിക്കുക.) ഈ ദൃഷ്ടാന്തകഥയുടെ അർഥം എന്താണ്‌?

മനുഷ്യസമൂഹമെന്ന കടലിലെങ്ങും നടക്കുന്ന, ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രസംഗപ്രവർത്തനത്തെയാണു വല ചിത്രീകരിക്കുന്നത്‌ (ഖണ്ഡിക 18 കാണുക)

18 ‘കടലിലേക്ക്‌ ഒരു വല ഇറക്കുന്നു.’ മനുഷ്യസമൂഹമെന്ന കടലിലെങ്ങും നടക്കുന്ന, ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രസംഗപ്രവർത്തനത്തെയാണു വല ചിത്രീകരിക്കുന്നത്‌. ‘എല്ലാ തരം മീനുകളെയും പിടിക്കുന്നു.’ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എല്ലാ തരം ആളുകളെയും ആകർഷിക്കുന്നു. ഇക്കൂട്ടത്തിൽ, സത്യക്രിസ്‌ത്യാനികളായിത്തീരാൻ നടപടികളെടുക്കുന്നവരും, കൂടാതെ തുടക്കത്തിൽ കുറച്ചൊക്കെ താത്‌പര്യം കാണിച്ചേക്കാമെങ്കിലും പിന്നീടു സത്യാരാധനയ്‌ക്കുവേണ്ടി ഉറച്ച നിലപാടെടുക്കാൻ മടിക്കുന്ന അനേകരും ഉൾപ്പെടും. e ‘കൊള്ളാവുന്നവയെയെല്ലാം പാത്രങ്ങളിൽ ശേഖരിക്കുന്നു.’ ആത്മാർഥഹൃദയരായ ആളുകളെ സഭകളെന്ന പാത്രങ്ങളിൽ ശേഖരിക്കുന്നു. അവിടെ, യഹോവയ്‌ക്കു ശുദ്ധമായ ആരാധന അർപ്പിക്കാൻ അവർക്കു കഴിയുന്നു. ‘കൊള്ളാത്തവയെ എറിഞ്ഞുകളയുന്നു.’ അവസാനകാലത്ത്‌ ഉടനീളം, ക്രിസ്‌തുവും ദൂതന്മാരും ‘നീതിമാന്മാരുടെ ഇടയിൽനിന്ന്‌ ദുഷ്ടന്മാരെ വേർതിരിച്ചുകൊണ്ടിരിക്കുകയാണ്‌.’ f അതിന്റെ ഫലമായി, ശരിയായ ഹൃദയനിലയില്ലാത്ത ആളുകളെ, അതായത്‌ ഒരുപക്ഷേ തെറ്റായ വിശ്വാസങ്ങളോ ആചാരങ്ങളോ വിട്ടുകളയാൻ മനസ്സില്ലാത്തവരെ, സഭകളെ കളങ്കപ്പെടുത്തുന്നതിൽനിന്ന്‌ തടയാനായിരിക്കുന്നു. g

19. ദൈവജനത്തിന്റെ ആത്മീയശുദ്ധിയും സത്യാരാധനയുടെ പരിശുദ്ധിയും കാത്തുസൂക്ഷിക്കാൻ ക്രിസ്‌തു ഇന്നോളം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

19 നമ്മുടെ രാജാവായ യേശുക്രിസ്‌തു തന്റെ പരിപാലനത്തിലുള്ളവരുടെ സംരക്ഷകനാണെന്ന്‌ അറിയുന്നതു നമുക്കു ധൈര്യം പകരുന്നില്ലേ? ഒന്നാം നൂറ്റാണ്ടിൽ ആലയം ശുദ്ധീകരിച്ച സമയത്തെ അതേ തീക്ഷ്‌ണതതന്നെയാണ്‌ യേശുവിന്‌ ഇപ്പോഴും സത്യാരാധനയുടെയും സത്യാരാധകരുടെയും കാര്യത്തിലുള്ളതെന്ന്‌ അറിയുമ്പോൾ നമുക്ക്‌ ആശ്വാസം തോന്നുന്നില്ലേ? ദൈവജനത്തിന്റെ ആത്മീയശുദ്ധിയും സത്യാരാധനയുടെ പരിശുദ്ധിയും കാത്തുസൂക്ഷിക്കാൻ ക്രിസ്‌തു ഇന്നോളം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്‌! വ്യാജമതവുമായുള്ള എല്ലാ സമ്പർക്കവും ഒഴിവാക്കിക്കൊണ്ട്‌ നമുക്കു രാജാവിനോടും രാജ്യത്തോടും കൂറുള്ളവരാണെന്നു കാണിക്കാം.

a ഒരു പ്രത്യേകതരം കറൻസി കൈവശമുണ്ടെങ്കിൽ മാത്രമേ അന്യനാടുകളിൽനിന്ന്‌ വരുന്ന ജൂതന്മാർക്കു വാർഷിക ദേവാലയനികുതി കൊടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. അവരുടെ കൈവശമുള്ള നാണയങ്ങൾ ആ പ്രത്യേകകറൻസിയായി മാറ്റിക്കൊടുക്കാൻ, ‘നാണയം മാറ്റിക്കൊടുക്കുന്നവർ’ ഫീസ്‌ ഈടാക്കിയിരുന്നു. യാഗങ്ങൾ അർപ്പിക്കാൻവേണ്ട മൃഗങ്ങളെ, അന്യനാട്ടുകാരായ ജൂതന്മാർക്കു വിലയ്‌ക്കു വാങ്ങേണ്ടിയും വന്നിരിക്കാം. ആ വ്യാപാരികൾ അന്യായമായ വില വാങ്ങിയിരുന്നതുകൊണ്ടോ തങ്ങളുടെ സേവനങ്ങൾക്കു ഭീമമായ ഫീസ്‌ ഈടാക്കിയിരുന്നതുകൊണ്ടോ ആയിരിക്കാം യേശു അവരെ ‘കവർച്ചക്കാർ’ എന്നു വിളിച്ചത്‌.

b ദൈവജനം യഹോവയുടെ മഹത്തായ ആത്മീയാലയത്തിന്റെ ഭൂമിയിലെ മുറ്റങ്ങളിൽ യഹോവയെ ആരാധിക്കുന്നു.

c യേശുവിന്റെ ജന്മദിനം “ശൈത്യകാലത്താണെന്നുള്ള വാദവും ഇടയന്മാർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങളുമായി വെളിയിൽ കഴിയുകയായിരുന്നെന്നുള്ള വസ്‌തുതയും തമ്മിൽ അത്ര യോജിപ്പില്ലെന്ന്‌” ഈ ലേഖനം ചൂണ്ടിക്കാണിച്ചു.—ലൂക്കോ. 2:8.

d 1927 നവംബർ 14-ന്‌ അയച്ച വ്യക്തിപരമായ ഒരു കത്തിൽ ഫ്രെഡറിക്‌ ഡബ്ല്യു. ഫ്രാൻസ്‌ സഹോദരൻ ഇങ്ങനെ എഴുതി: “നമുക്ക്‌ ഈ വർഷം ക്രിസ്‌തുമസ്സ്‌ ഉണ്ടായിരിക്കില്ല. മേലാൽ ക്രിസ്‌തുമസ്സ്‌ വേണ്ടെന്നാണു ബഥേൽ കുടുംബത്തിന്റെ തീരുമാനം.” ഏതാനും മാസങ്ങൾ കഴിഞ്ഞ്‌, 1928 ഫെബ്രുവരി 6-ന്‌ ഫ്രാൻസ്‌ സഹോദരൻ എഴുതി: “പിശാചിന്റെ ബാബിലോണിയൻ സംഘടനയുടെ തെറ്റുകളിൽനിന്ന്‌ കുറേശ്ശെക്കുറേശ്ശെ കർത്താവ്‌ നമ്മളെ ശുദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്‌.”

e ഒരു ഉദാഹരണം നോക്കുക: 2013-ൽ പ്രചാരകരുടെ എണ്ണം 79,65,954-ലെത്തി. എന്നാൽ, ക്രിസ്‌തുവിന്റെ മരണത്തിന്റെ വാർഷിക സ്‌മാരകാചരണത്തിനു കൂടിവന്നത്‌ 1,92,41,252 പേരായിരുന്നു.

f കൊള്ളാവുന്ന മീനുകളെയും കൊള്ളാത്ത മീനുകളെയും തമ്മിൽ വേർതിരിക്കുന്നതും ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതും രണ്ടും രണ്ടാണ്‌. (മത്താ. 25:31-46) കോലാടുകളും ചെമ്മരിയാടുകളും തമ്മിലുള്ള വേർതിരിക്കൽ അഥവാ അന്തിമന്യായവിധി നടക്കുന്നതു വരാനിരിക്കുന്ന മഹാകഷ്ടതയുടെ സമയത്താണ്‌. അതുവരെ, കൊള്ളാത്ത മീനുകളെപ്പോലെയുള്ളവർക്ക്‌ യഹോവയിലേക്കു മടങ്ങിവരാനും സഭകളെന്ന പാത്രങ്ങളിലേക്കു ശേഖരിക്കപ്പെടാനും ഉള്ള അവസരമുണ്ട്‌.—മലാ. 3:7.

g കൊള്ളാത്തവയെ പിന്നീട്‌ ആലങ്കാരികാർഥത്തിൽ ഒരു എരിയുന്ന തീച്ചൂളയിലേക്ക്‌ എറിയും. അതു ഭാവിയിൽ അവർക്കു വരാനിരിക്കുന്ന നാശത്തെ സൂചിപ്പിക്കുന്നു.