വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 11

ധാർമികകാര്യങ്ങളിലെ ശുദ്ധീകരണം—ദൈവത്തിന്റെ വിശുദ്ധി പ്രതിഫലിപ്പിക്കുന്നു

ധാർമികകാര്യങ്ങളിലെ ശുദ്ധീകരണം—ദൈവത്തിന്റെ വിശുദ്ധി പ്രതിഫലിപ്പിക്കുന്നു

മുഖ്യവിഷയം

ദൈവത്തിന്റെ ധാർമികനിലവാരങ്ങളെ ആദരിക്കാൻ രാജാവ്‌ പ്രജകളെ പഠിപ്പിക്കുന്നു

യഹോവയുടെ ആത്മീയാലയത്തിന്റെ പുറത്തെ മുറ്റത്തേക്കുള്ള കവാടത്തിലേക്കു കയറുന്നതായി ഭാവനയിൽ കണ്ടുനോക്കൂ

1. നമ്മളെ അത്ഭുതപ്പെടുത്തുന്ന ഏതു കാഴ്‌ചയാണ്‌ യഹസ്‌കേൽ കണ്ടത്‌?

 ഇരുപത്തഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പ്‌ യഹസ്‌കേൽ പ്രവാചകനുണ്ടായതുപോലുള്ള ഒരു അനുഭവം നിങ്ങൾക്കുണ്ടായാലോ? ഇങ്ങനെ ചിന്തിക്കുക: നിങ്ങൾ അതിഗംഭീരമായ ഒരു ആലയസമുച്ചയത്തിലേക്ക്‌ നടന്നടുക്കുകയാണ്‌. അവിടം മുഴുവൻ പ്രകാശത്തിൽ കുളിച്ചുനിൽക്കുന്നു. ആ സ്ഥലമാകെ കൊണ്ടുനടന്ന്‌ കാണിച്ചുതരാൻ അതിശക്തനായ ഒരു ദൈവദൂതനുണ്ട്‌. അവിടെയുള്ള മൂന്നു കവാടങ്ങളിലൊന്നിന്‌ അടുത്തേക്കു നിങ്ങൾ ചെല്ലുന്നു. അതിലേക്കു പ്രവേശിക്കാൻ ഏഴു പടികൾ കയറണം. അതു പിന്നിട്ട്‌ കവാടത്തിന്‌ അകത്ത്‌ എത്തിയ നിങ്ങൾ ആ കാഴ്‌ച കണ്ട്‌ അത്ഭുതസ്‌തബ്ധനാകുന്നു. ആ കവാടത്തിന്‌ ഏതാണ്ട്‌ 100 അടി ഉയരമുണ്ട്‌! പ്രവേശനമാർഗത്തിന്‌ ഇരുവശവും കാവൽക്കാർക്കായി മുറികളുമുണ്ട്‌. ഈന്തപ്പനയുടെ രൂപമാതൃക പകർത്തിയ പ്രൗഢഗംഭീരമായ തൂണുകൾ അവിടെ കാണാം.—യഹ. 40:1-4, 10, 14, 16, 22; 41:20.

2. (എ) ദിവ്യദർശനത്തിൽ കണ്ട ദേവാലയം എന്തിനെ പ്രതീകപ്പെടുത്തുന്നു? (അടിക്കുറിപ്പും കാണുക.) (ബി) ദേവാലയത്തിലേക്കുള്ള കവാടങ്ങളുടെ സവിശേഷതകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനുണ്ട്‌?

2 ഇതാണു ദിവ്യദർശനത്തിൽ കണ്ട ആലങ്കാരികമായ ആത്മീയാലയം. യഹസ്‌കേൽ വളരെ വിശദമായിത്തന്നെ ആ ദേവാലയത്തെക്കുറിച്ച്‌ വിവരിച്ചതുകൊണ്ട്‌ ആ വിവരണം യഹസ്‌കേൽ എന്ന പ്രവചനപുസ്‌തകത്തിന്റെ 40 മുതൽ 48 വരെയുള്ള അധ്യായങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ശുദ്ധമായ ആരാധനയ്‌ക്കുവേണ്ടിയുള്ള യഹോവയുടെ ക്രമീകരണത്തെയാണ്‌ ഈ ദേവാലയം പ്രതീകപ്പെടുത്തുന്നത്‌. അതിന്റെ ഓരോ സവിശേഷതയ്‌ക്കും ചില അർഥങ്ങളുണ്ട്‌. ഈ അവസാനകാലത്ത്‌ നമ്മൾ നടത്തുന്ന ആരാധനയുമായും അവയ്‌ക്കു ബന്ധമുണ്ട്‌. a ഉയർന്നുനിൽക്കുന്ന ആ കവാടങ്ങളുടെ അർഥം എന്താണ്‌? ശുദ്ധാരാധനയ്‌ക്കുള്ള യഹോവയുടെ ക്രമീകരണത്തിലേക്കു പ്രവേശിക്കുന്നവർ യഹോവയുടെ ഉയർന്ന, നീതിയുള്ള നിലവാരങ്ങൾ അനുസരിച്ച്‌ ജീവിക്കാൻ ബാധ്യസ്ഥരാണെന്ന്‌ അവ ഓർമിപ്പിക്കുന്നു. ഈന്തപ്പനയുടെ രൂപങ്ങൾക്കും അതുപോലൊരു അർഥമുണ്ട്‌. കാരണം ചിലപ്പോഴെല്ലാം ബൈബിൾ ഈന്തപ്പനകളെ, നീതി എന്ന ഗുണത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്‌. (സങ്കീ. 92:12) കാവൽക്കാരുടെ മുറികളോ? ദൈവത്തിന്റെ നിലവാരങ്ങളെ ആദരിക്കാൻ പരാജയപ്പെടുന്നവരെ ശുദ്ധാരാധനയുടെ ഈ മനോഹരമാർഗത്തിലേക്ക്‌, ജീവനിലേക്കു നയിക്കുന്ന മാർഗത്തിലേക്ക്‌, പ്രവേശിക്കാൻ അനുവദിക്കില്ല എന്ന്‌ അതു സൂചിപ്പിക്കുന്നു.—യഹ. 44:9.

3. ക്രിസ്‌തുവിന്റെ അനുഗാമികൾക്കു തുടർച്ചയായ ശുദ്ധീകരണം വേണ്ടിവന്നത്‌ എന്തുകൊണ്ടാണ്‌?

3 യഹസ്‌കേലിന്റെ ദിവ്യദർശനം നിറവേറിയിരിക്കുന്നത്‌ എങ്ങനെയാണ്‌? ഈ പുസ്‌തകത്തിന്റെ രണ്ടാം അധ്യായത്തിൽ കണ്ടതുപോലെ യഹോവ 1914 മുതൽ 1919-ന്റെ ആദ്യഭാഗം വരെയുള്ള കാലത്ത്‌ ക്രിസ്‌തുവിനെ ഉപയോഗിച്ച്‌ തന്റെ ജനത്തെ ഒരു പ്രത്യേക ശുദ്ധീകരണപ്രക്രിയയ്‌ക്കു വിധേയരാക്കി. എന്നാൽ ശുദ്ധീകരണം അതോടെ അവസാനിച്ചോ? ഒരിക്കലുമില്ല! പെരുമാറ്റത്തിന്റെ കാര്യത്തിൽ യഹോവ വെച്ചിരിക്കുന്ന വിശുദ്ധനിലവാരങ്ങളെ കഴിഞ്ഞ നൂറ്റാണ്ടിലുടനീളം ക്രിസ്‌തു ഉയർത്തിപ്പിടിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ക്രിസ്‌തുവിന്റെ അനുഗാമികൾക്കു തുടർച്ചയായ ശുദ്ധീകരണം വേണ്ടിവന്നു. എന്തുകൊണ്ടാണ്‌ അവരെ ശുദ്ധീകരിക്കേണ്ടിവന്നത്‌? കാരണം, ധാർമികമായി അധഃപതിച്ച ഈ ലോകത്തിൽനിന്നാണു ക്രിസ്‌തു തന്റെ അനുഗാമികളെ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്നത്‌. പോരാത്തതിന്‌ അവരെ വീണ്ടും അധാർമികതയുടെ ചെളിക്കുണ്ടിലേക്കു വലിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങൾ സാത്താൻ ഒരിക്കലും നിറുത്തുന്നതുമില്ല. (2 പത്രോസ്‌ 2:20-22 വായിക്കുക.) സത്യക്രിസ്‌ത്യാനികൾക്കു തുടർച്ചയായ ശുദ്ധീകരണം ആവശ്യമായിവന്ന മൂന്നു മണ്ഡലങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം. ധാർമികകാര്യങ്ങളിൽ വേണ്ടിവന്ന ചില ശുദ്ധീകരണങ്ങളെക്കുറിച്ചാണു നമ്മൾ ആദ്യം പഠിക്കുക. പിന്നെ, സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കാനുള്ള പ്രധാനപ്പെട്ട ഒരു ക്രമീകരണത്തെക്കുറിച്ചും ഒടുവിൽ കുടുംബക്രമീകരണത്തെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും.

ധാർമികകാര്യങ്ങളിൽ വേണ്ടിവന്ന ചില ശുദ്ധീകരണങ്ങൾ

4, 5. ഏതു തന്ത്രമാണു സാത്താൻ ഏറെക്കാലമായി ഉപയോഗിച്ചുപോന്നിട്ടുള്ളത്‌, അതു വിജയം കണ്ടോ?

4 നല്ല ധാർമികനിലവാരങ്ങൾ പാലിച്ചുകൊണ്ടുള്ള ജീവിതരീതിയെക്കുറിച്ച്‌ മനസ്സിലാക്കാൻ യഹോവയുടെ ജനത്തിന്‌ എല്ലാ കാലത്തും താത്‌പര്യമുണ്ടായിരുന്നിട്ടുണ്ട്‌. അതുകൊണ്ടുതന്നെ തങ്ങൾ മനസ്സിലാക്കിയിരുന്നതിനെക്കാൾ വ്യക്തമായ നിർദേശങ്ങൾ എപ്പോൾ കിട്ടിയാലും അവർ അവ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്‌. ചില ഉദാഹരണങ്ങൾ നോക്കാം.

5 ലൈംഗിക അധാർമികത. വിവാഹിതയിണകൾ തമ്മിലുള്ള ലൈംഗികബന്ധം ശുദ്ധവും ആസ്വാദ്യവും ആയിരിക്കണമെന്നായിരുന്നു യഹോവയുടെ ഉദ്ദേശ്യം. എന്നാൽ അമൂല്യമായ ആ സമ്മാനത്തെ അതിന്റെ ഉചിതമായ സ്ഥാനത്തുനിന്ന്‌ ഇളക്കിമാറ്റി വികൃതമായി അവതരിപ്പിക്കുന്നതിൽ ആനന്ദിക്കുന്നയാളാണു സാത്താൻ. കാരണം, അത്‌ ഉപയോഗിച്ച്‌ യഹോവയുടെ ജനത്തെ പ്രലോഭിപ്പിക്കാനും അങ്ങനെ അവർക്കുള്ള ദൈവപ്രീതി നഷ്ടമാക്കാനും ആണ്‌ അവന്റെ ശ്രമം. ബിലെയാമിന്റെ കാലത്ത്‌ ആ തന്ത്രം പ്രയോഗിച്ച്‌ ഫലം കണ്ടവനാണു സാത്താൻ. എന്തൊരു ദുരന്തമായിരുന്നു അത്‌! എന്നാൽ തീർന്നില്ല! ഈ അവസാനകാലത്താണു മുമ്പ്‌ എന്നത്തെക്കാളും അധികം സാത്താൻ ആ തന്ത്രം പ്രയോഗിച്ചിരിക്കുന്നത്‌.—സംഖ്യ 25:1-3, 9; വെളി. 2:14.

6. ഏതു പ്രതിജ്ഞയാണു വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചത്‌, എപ്പോഴാണ്‌ അതു ചൊല്ലിയിരുന്നത്‌, അതു ക്രമേണ നിറുത്തിയത്‌ എന്തുകൊണ്ട്‌? (അടിക്കുറിപ്പും കാണുക.)

6 സാത്താന്റെ ശ്രമങ്ങൾക്കു തടയിടാനായി 1908 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിൽ ഒരു പ്രതിജ്ഞ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ ഇങ്ങനെയൊരു പ്രസ്‌താവനയുണ്ടായിരുന്നു: “ഏതു സമയത്തായാലും സ്ഥലത്തായാലും ശരി, എതിർലിംഗത്തിൽപ്പെട്ട ഒരാളോടു ഞാൻ ഒരു പൊതുസ്ഥലത്തുവെച്ച്‌ എങ്ങനെ പെരുമാറുമോ അതുപോലെതന്നെയായിരിക്കും ഞങ്ങൾ ഇരുവരും മാത്രമുള്ളപ്പോഴും പെരുമാറുക.” b എല്ലാവരും ഈ പ്രതിജ്ഞയെടുക്കണമെന്നു നിർബന്ധമില്ലായിരുന്നെങ്കിലും പലരും അങ്ങനെ ചെയ്‌തു. സീയോന്റെ വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിക്കാൻ തങ്ങളുടെ പേരുകൾ നൽകുകയും ചെയ്‌തു. എന്നാൽ വർഷങ്ങൾക്കു ശേഷം ഒരു കാര്യം സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടു. അക്കാലത്ത്‌ ആ പ്രതിജ്ഞ പലരെയും സഹായിച്ചിരുന്നെങ്കിലും അതു ചൊല്ലുന്നതു വെറുമൊരു ചടങ്ങുപോലെയായിത്തീർന്നിരുന്നു. അതുകൊണ്ട്‌ അതു ക്രമേണ നിറുത്തി. എന്നാൽ അതിന്റെ ആധാരതത്ത്വങ്ങൾക്ക്‌ അവ അർഹിക്കുന്ന പ്രാധാന്യം എന്നും കൊടുത്തുപോന്നിട്ടുണ്ട്‌.

7. 1935-ൽ വീക്ഷാഗോപുരം ഏതു പ്രശ്‌നത്തെക്കുറിച്ച്‌ എഴുതി, ദൈവജനത്തിൽനിന്ന്‌ പ്രതീക്ഷിക്കുന്ന ഏതു നിലവാരമാണ്‌ അതു വീണ്ടും വ്യക്തമാക്കിയത്‌?

7 എന്നാൽ സാത്താന്റെ ആക്രമണങ്ങൾ ശക്തിയാർജിച്ചുകൊണ്ടിരുന്നു. ദൈവജനത്തിന്റെ ഇടയിൽ വർധിച്ചുവരുന്ന ഒരു പ്രശ്‌നത്തെക്കുറിച്ച്‌ 1935 മാർച്ച്‌ 1 ലക്കം വീക്ഷാഗോപുരം തുറന്നെഴുതി. ശുശ്രൂഷയ്‌ക്കു പോകുന്നുണ്ടെങ്കിൽപ്പിന്നെ, തങ്ങളുടെ സ്വകാര്യജീവിതത്തിൽ യഹോവയുടെ ധാർമികനിലവാരങ്ങളോടു പറ്റിനിന്നില്ലെങ്കിലും കുഴപ്പമില്ല എന്നൊരു ധാരണ ചിലർക്കുണ്ടായിരുന്നെന്നു തോന്നുന്നു. എന്നാൽ വീക്ഷാഗോപുരം ഒരു കാര്യം വ്യക്തമാക്കി: “ശുശ്രൂഷയ്‌ക്കു പോകുന്നതുകൊണ്ടുമാത്രം എല്ലാമായി എന്ന്‌ ആരും കരുതരുത്‌. യഹോവയുടെ സാക്ഷികൾ യഹോവയുടെ പ്രതിനിധികളാണ്‌. യഹോവയെയും ദൈവരാജ്യത്തെയും യോഗ്യമായ വിധത്തിൽ പ്രതിനിധീകരിക്കാനുള്ള ബാധ്യത അവർക്കുണ്ട്‌.” തുടർന്ന്‌ ആ ലേഖനം ദാമ്പത്യത്തെയും ലൈംഗിക ധാർമികതയെയും കുറിച്ച്‌ വ്യക്തമായ ഉപദേശം നൽകി. ‘അധാർമികപ്രവൃത്തികളിൽനിന്ന്‌ ഓടിയകലാൻ’ ദൈവജനത്തിനു നല്ലൊരു സഹായമായിരുന്നു അത്‌.—1 കൊരി. 6:18.

8. ലൈംഗിക അധാർമികത എന്നതിനുള്ള ഗ്രീക്കുവാക്കിന്റെ മുഴുവനായ അർഥം വീക്ഷാഗോപുരം ആവർത്തിച്ച്‌ ഊന്നിപ്പറഞ്ഞിരിക്കുന്നത്‌ എന്തിന്‌?

8 ഗ്രീക്ക്‌ തിരുവെഴുത്തുകളിൽ ലൈംഗിക അധാർമികത എന്നതിന്‌ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുവാക്കായ പോർണിയയുടെ ശരിയായ നിർവചനത്തെക്കുറിച്ച്‌ വീക്ഷാഗോപുരം കഴിഞ്ഞ ഏതാനും ദശകങ്ങളായി ആവർത്തിച്ച്‌ ഊന്നിപ്പറയുന്നുണ്ട്‌. പോർണിയ എന്ന വാക്കിന്റെ അർഥം ലൈംഗികവേഴ്‌ച എന്നതു മാത്രമല്ലെന്നും അതിൽ വ്യത്യസ്‌തതരം അധാർമികപ്രവൃത്തികൾ ഉൾപ്പെടുന്നുണ്ടെന്നും അതു വ്യക്തമാക്കി. പൊതുവിൽ, വേശ്യാലയങ്ങളിൽ അരങ്ങേറുന്ന എല്ലാ തരം വഷളത്തങ്ങളും അതിൽപ്പെടും. ലോകമെമ്പാടും ഇന്നു ധാരാളമാളുകളെ ലൈംഗിക അസാന്മാർഗികത എന്ന ബാധ പിടികൂടിയിരിക്കുന്നെങ്കിലും വീക്ഷാഗോപുരത്തിലൂടെ വന്ന ആ വിശദീകരണങ്ങൾ ക്രിസ്‌തുവിന്റെ അനുഗാമികൾക്ക്‌ ഒരു സംരക്ഷണമായിരിക്കുന്നു.എഫെസ്യർ 4:17-19 വായിക്കുക.

9, 10. (എ) 1935-ലെ വീക്ഷാഗോപുരം ധാർമികതയോടു ബന്ധപ്പെട്ട ഏതു പ്രശ്‌നം ചർച്ച ചെയ്‌തു? (ബി) മദ്യത്തിന്റെ ഉപയോഗത്തെക്കുറിച്ച്‌ ബൈബിളിൽ കാണുന്ന സമനിലയുള്ള കാഴ്‌ചപ്പാട്‌ എന്താണ്‌?

9 മദ്യത്തിന്റെ ദുരുപയോഗം. 1935 മാർച്ച്‌ 1 ലക്കം വീക്ഷാഗോപുരം ധാർമികതയോടു ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നം ചർച്ച ചെയ്‌തു: “വേറൊരു കാര്യംകൂടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. (മദ്യ)ലഹരിയിൽ ചിലർ വയൽസേവനത്തിനു പോകുന്നതായും സംഘടനയിലെ മറ്റു ചില ഉത്തരവാദിത്വങ്ങൾ ചെയ്യുന്നതായും ശ്രദ്ധിച്ചിരിക്കുന്നു. ഏതു വ്യവസ്ഥയിലാണു തിരുവെഴുത്തുകൾ വീഞ്ഞ്‌ ഉപയോഗിക്കാൻ അനുമതി തന്നിട്ടുള്ളത്‌? കർത്താവിന്റെ സംഘടനയിൽ ചെയ്യുന്ന സേവനത്തെ ബാധിക്കുന്ന അളവോളം വീഞ്ഞു കുടിക്കുന്നതു ശരിയാണോ?”

10 അതിനുള്ള ഉത്തരമായി, ലഹരിപാനീയങ്ങളെക്കുറിച്ച്‌ ദൈവവചനത്തിൽ കാണുന്ന സമനിലയുള്ള കാഴ്‌ചപ്പാട്‌ എന്താണെന്നു വിശദീകരിക്കുകയുണ്ടായി. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ മിതമായി ഉപയോഗിക്കുന്നതിനെ ബൈബിൾ കുറ്റപ്പെടുത്തുന്നില്ലെങ്കിലും അമിതമായ മദ്യപാനത്തെ അതു ശക്തമായ ഭാഷയിൽ കുറ്റം വിധിക്കുന്നുണ്ട്‌. (സങ്കീ. 104:14, 15; 1 കൊരി. 6:9, 10) മദ്യത്തിന്റെ സ്വാധീനത്തിലായിരിക്കെ വിശുദ്ധസേവനം ചെയ്യുന്നതിനെക്കുറിച്ചോ? ദൈവത്തിന്റെ യാഗപീഠത്തിൽ നിഷിദ്ധമായ അഗ്നി അർപ്പിച്ചതിന്റെ പേരിൽ ദൈവം അഹരോന്റെ രണ്ട്‌ ആൺമക്കളെ കൊന്നുകളഞ്ഞതിനെപ്പറ്റിയുള്ള ബൈബിൾവിവരണം ഏറെ നാളുകളായി ദൈവസേവകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്‌. ആ പുരുഷന്മാർ അത്രയ്‌ക്ക്‌ അനുചിതമായ ഒരു കാര്യം ചെയ്യാൻ കാരണം എന്തായിരിക്കും? ആ വിവരണത്തിലെ തൊട്ടടുത്ത ഒരു ഭാഗത്ത്‌ അതിനുള്ള ഒരു സാധ്യത വെളിപ്പെടുത്തുന്നുണ്ട്‌. വിശുദ്ധസേവനം ചെയ്യുമ്പോൾ പുരോഹിതന്മാരിൽ ആരും മദ്യം കഴിക്കരുതെന്നുള്ള ഒരു നിയമം ദൈവം നൽകുന്നതായി നമ്മൾ അവിടെ കാണുന്നു. (ലേവ്യ 10:1, 2, 8-11) ആ വിവരണത്തിലെ തത്ത്വം ക്രിസ്‌തുവിന്റെ അനുഗാമികൾ ഇന്നും ബാധകമാക്കുന്നു. വിശുദ്ധസേവനം ചെയ്യുമ്പോൾ മദ്യത്തിന്റെ സ്വാധീനത്തിലാകുന്നത്‌ ഒഴിവാക്കാൻ അവർ ശ്രദ്ധിക്കുന്നു.

11. മദ്യാസക്തിയെക്കുറിച്ച്‌ കൂടുതലായ ഗ്രാഹ്യം കിട്ടിയത്‌ ദൈവജനത്തിന്‌ ഒരു അനുഗ്രഹമായത്‌ എങ്ങനെ?

11 ക്രിസ്‌തുവിന്റെ അനുഗാമികൾക്കു കഴിഞ്ഞ ഏതാനും ദശകങ്ങളിൽ മദ്യാസക്തി എന്ന വിഷയത്തെക്കുറിച്ച്‌ കൂടുതലായ ഗ്രാഹ്യം കിട്ടിയിട്ടുണ്ട്‌. മദ്യാസക്തൻ സ്ഥിരമായി മദ്യപിക്കുന്ന ഒരാളായിരിക്കും, മദ്യത്തിന്‌ അടിമയുമായിരിക്കും. ഒരു അനുഗ്രഹമെന്നോണം ഈ വിഷയത്തിൽ കൃത്യസമയത്ത്‌ ആത്മീയഭക്ഷണം ലഭിച്ചതിന്റെ ഫലമായി പലർക്കും ഈ സാഹചര്യത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാനായിട്ടുണ്ട്‌. അങ്ങനെ അവർക്ക്‌ അവരുടെ ജീവിതത്തിന്റെ നിയന്ത്രണം തിരിച്ചുകിട്ടിയിരിക്കുന്നു. സഹായം ലഭിച്ചതുകൊണ്ട്‌ ചിലർക്ക്‌ ഈ ശീലം പാടേ ഉപേക്ഷിക്കാൻപോലും കഴിഞ്ഞിട്ടുണ്ട്‌. തങ്ങളുടെ അന്തസ്സ്‌, കുടുംബം, എല്ലാറ്റിലുമുപരി യഹോവയുടെ ശുദ്ധാരാധനയിൽ പങ്കെടുക്കാനുള്ള പദവി എന്നിവയൊന്നും കവർന്നെടുക്കാൻ മദ്യത്തിന്റെ ദുരുപയോഗത്തെ ആരും അനുവദിക്കരുത്‌. ഇക്കാര്യത്തിൽ നമ്മൾ നിസ്സഹായരല്ലെന്ന്‌ ഓർക്കുക.

“നമ്മുടെ കർത്താവ്‌ വായിൽനിന്ന്‌ പുക ഊതിവിടുന്നതിനെക്കുറിച്ചോ അശുദ്ധമായത്‌ എന്തെങ്കിലും വായിൽ ഇടുന്നതിനെക്കുറിച്ചോ നമുക്കു ചിന്തിക്കാൻപോലും പറ്റുമോ?” —സി. റ്റി. റസ്സൽ

12. അവസാനകാലം തുടങ്ങുന്നതിനു മുമ്പുതന്നെ ക്രിസ്‌തുവിന്റെ അനുഗാമികൾക്കു പുകയിലയുടെ ഉപയോഗത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌ എന്തായിരുന്നു?

12 പുകയിലയുടെ ഉപയോഗം. അവസാനകാലം തുടങ്ങുന്നതിനു മുമ്പുതന്നെ ക്രിസ്‌തുവിന്റെ അനുഗാമികൾ പുകയിലയുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തിത്തുടങ്ങിയിരുന്നു. ചെറുപ്പത്തിൽ തനിക്കുണ്ടായ ഒരു അനുഭവം കുറെ വർഷങ്ങൾക്കു മുമ്പ്‌ ചാൾസ്‌ കേപ്പൻ സഹോദരൻ പറഞ്ഞു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്‌ ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ സഹോദരനെ ആദ്യമായി കണ്ടപ്പോഴായിരുന്നു ആ സംഭവം. 13 വയസ്സുണ്ടായിരുന്ന കേപ്പൻ സഹോദരനും അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരും അന്നു പെൻസിൽവേനിയയിലെ അലഗാനിയിലുള്ള ‘ബൈബിൾ ഭവന’ത്തിന്റെ ഗോവണിപ്പടികളിൽ നിൽക്കുകയായിരുന്നു. അപ്പോഴാണു റസ്സൽ സഹോദരൻ അതുവഴി പോയത്‌. അദ്ദേഹം ചോദിച്ചു: “കുട്ടികളേ, നിങ്ങൾ എന്താ പുക വലിക്കുകയാണോ? പുകയിലയുടെ മണം വരുന്നുണ്ടല്ലോ.” പുക വലിച്ചതേ ഇല്ലെന്ന്‌ അവർ അദ്ദേഹത്തോടു പറഞ്ഞു. എന്തായാലും ഈ വിഷയത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌ എന്താണെന്ന്‌ അവർക്ക്‌ അതോടെ വ്യക്തമായി. 1895 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാഗോപുരത്തിൽ 2 കൊരിന്ത്യർ 7:1-നെ ആധാരമാക്കി റസ്സൽ സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഒരു ക്രിസ്‌ത്യാനി ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിച്ചാൽ അത്‌ എങ്ങനെയാണു ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതെന്നോ അയാൾക്കുതന്നെ പ്രയോജനപ്പെടുന്നതെന്നോ എനിക്കു മനസ്സിലാകുന്നില്ല. . . . നമ്മുടെ കർത്താവ്‌ വായിൽനിന്ന്‌ പുക ഊതിവിടുന്നതിനെക്കുറിച്ചോ അശുദ്ധമായത്‌ എന്തെങ്കിലും വായിൽ ഇടുന്നതിനെക്കുറിച്ചോ നമുക്കു ചിന്തിക്കാൻപോലും പറ്റുമോ?”

13. 1973-ൽ കൂടുതലായ എന്തു ശുദ്ധീകരണം നടന്നു?

13 1935-ൽ വീക്ഷാഗോപുരം പുകയിലയെ “അശുദ്ധമായ കള” എന്നു വിളിച്ചു. അതു വലിക്കാനോ വായിലിട്ട്‌ ചവയ്‌ക്കാനോ തീരുമാനിക്കുന്ന ആർക്കും ബഥേൽ കുടുംബത്തിലെ അംഗമായിരിക്കാനോ മുൻനിരസേവനം, സഞ്ചാരശുശ്രൂഷ എന്നീ മേഖലകളിൽ ദൈവസംഘടനയുടെ പ്രതിനിധിയായി സേവിക്കാനോ കഴിയില്ലെന്നും അതു വ്യക്തമാക്കി. 1973-ൽ ഈ ധാർമികവിഷയത്തിൽ കൂടുതലായൊരു ശുദ്ധീകരണം വന്നു. മരണത്തിനു കാരണമാകുന്ന, അശുദ്ധവും സ്‌നേഹരഹിതവും ആയ ഈ ശീലം നിറുത്താത്ത യഹോവയുടെ സാക്ഷികളിലാർക്കും സഭയിലെ ഒരു അംഗമായി തുടരാനാകില്ലെന്നു ജൂൺ 1 ലക്കം വീക്ഷാഗോപുരം വിശദീകരിച്ചു. പുകയിലയുടെ ദുരുപയോഗം നിറുത്താൻ വിസമ്മതിക്കുന്ന എല്ലാവരെയും പുറത്താക്കണമായിരുന്നു. c തന്റെ അനുഗാമികളെ ശുദ്ധീകരിക്കാൻ ക്രിസ്‌തു സ്വീകരിച്ച സുപ്രധാനമായ മറ്റൊരു നടപടിയായിരുന്നു അത്‌.

14. രക്തം ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ദൈവം വെച്ചിട്ടുള്ള നിലവാരം എന്താണ്‌, രക്തപ്പകർച്ച സർവസാധാരണമായി മാറിയത്‌ എങ്ങനെ?

14 രക്തത്തിന്റെ ദുരുപയോഗം. രക്തം ഭക്ഷിക്കുന്നതു തെറ്റാണെന്നു നോഹയുടെ നാളുകളിൽ ദൈവം പ്രസ്‌താവിച്ചിരുന്നു. ഇസ്രായേൽ ജനതയ്‌ക്കു കൊടുത്ത നിയമത്തിലും ദൈവം ആ നിലപാടു വീണ്ടും വ്യക്തമാക്കി. സമാനമായി, ‘രക്തം . . . ഒഴിവാക്കാനുള്ള’ നിർദേശം ക്രിസ്‌തീയസഭയ്‌ക്കും ദൈവം ലഭ്യമാക്കി. (പ്രവൃ. 15:20, 29; ഉൽപ. 9:4; ലേവ്യ 7:26) അതുകൊണ്ടുതന്നെ, ദൈവം വെച്ച ഈ നിലവാരത്തെ അവഗണിക്കാൻ പലരെയും പ്രേരിപ്പിക്കാനായി സാത്താൻ ആധുനികകാലത്ത്‌ ഒരു വഴി കണ്ടെത്തി. 19-ാം നൂറ്റാണ്ടിൽ ഡോക്‌ടർമാർ രക്തപ്പകർച്ചയെപ്പറ്റി പല പരീക്ഷണങ്ങളും നടത്തുന്നുണ്ടായിരുന്നു. എന്നാൽ രക്തഗ്രൂപ്പുകൾ കണ്ടെത്തിയതോടെ രക്തപ്പകർച്ച കൂടുതൽ വ്യാപകമായിത്തീർന്നു. രക്തം ശേഖരിച്ച്‌ രക്തബാങ്കുകളിൽ സൂക്ഷിക്കുന്ന രീതിക്ക്‌ 1937-ൽ തുടക്കമായി. രക്തപ്പകർച്ചയ്‌ക്കു പ്രചാരം നേടിക്കൊടുക്കുന്നതിൽ, പിന്നീടു നടന്ന രണ്ടാം ലോകമഹായുദ്ധത്തിനു വലിയ പങ്കുണ്ടായിരുന്നു. അധികം വൈകാതെ, ഇതു ലോകമെമ്പാടും സർവസാധാരണമായി മാറി.

15, 16. (എ) രക്തപ്പകർച്ചയുടെ കാര്യത്തിൽ യഹോവയുടെ സാക്ഷികൾ എന്തു നിലപാടെടുത്തു? (ബി) രക്തപ്പകർച്ച, രക്തരഹിത ചികിത്സാരീതികൾ എന്നിവയുടെ കാര്യത്തിൽ ക്രിസ്‌തുവിന്റെ അനുഗാമികൾക്ക്‌ എന്തു സഹായം കിട്ടിയിരിക്കുന്നു, എന്താണ്‌ അതിന്റെ ഫലം?

15 രക്തപ്പകർച്ച സ്വീകരിക്കുന്നത്‌, ഒരു തരത്തിൽ രക്തം ഭക്ഷിക്കുന്നതുപോലെയാണെന്ന്‌ 1944-ൽത്തന്നെ വീക്ഷാഗോപുരം സൂചിപ്പിച്ചിരുന്നു. തിരുവെഴുത്തധിഷ്‌ഠിതമായ ആ നിലപാടു ശരിയാണെന്നു തെളിയിക്കുന്ന കൂടുതലായ വിശദീകരണങ്ങൾ തൊട്ടടുത്ത വർഷം ലഭിച്ചു. ആരോഗ്യരംഗത്തെ വിദഗ്‌ധരുമായി സംസാരിക്കേണ്ടിവരുമ്പോൾ ദൈവജനത്തിന്‌ ഉപകാരപ്പെടുന്ന കുറെ ചോദ്യങ്ങളും ഉത്തരങ്ങളും 1951-ഓടെ പ്രസിദ്ധീകരിച്ചു. പലപ്പോഴും പരിഹാസവും എതിർപ്പും കടുത്ത ഉപദ്രവവും നേരിടേണ്ടിവന്നിട്ടും ലോകമെങ്ങും ക്രിസ്‌തുവിന്റെ വിശ്വസ്‌താനുഗാമികൾ ഇക്കാര്യത്തിൽ ധീരമായ ഒരു നിലപാടെടുത്തു. ക്രിസ്‌തു തന്റെ സംഘടനയെ ഉപയോഗിച്ച്‌ അവർക്ക്‌ ആവശ്യമായ പിന്തുണ കൊടുത്തുകൊണ്ടിരുന്നു. നന്നായി ഗവേഷണം ചെയ്‌ത്‌, സൂക്ഷ്‌മമായ വിശദാംശങ്ങളോടെ തയ്യാറാക്കിയ ലഘുപത്രികകളും ലേഖനങ്ങളും സംഘടന പ്രസിദ്ധീകരിച്ചു.

16 ഡോക്‌ടർമാരോടു നമ്മുടെ നിലപാടു വ്യക്തമായി വിശദീകരിക്കാനും അവർക്കു തിരുവെഴുത്തുകളിൽനിന്ന്‌ അതിന്റെ കാരണങ്ങൾ കാണിച്ചുകൊടുക്കാനും രക്തത്തിനു പകരമുള്ള ചികിത്സാരീതികളെക്കുറിച്ച്‌ അവരോടു പറയാനും 1979-ൽ ചില മൂപ്പന്മാർ ആശുപത്രികൾ സന്ദർശിച്ചുതുടങ്ങി. 1980-ൽ ഐക്യനാടുകളിലെ 39 നഗരങ്ങളിൽനിന്നുള്ള മൂപ്പന്മാർക്ക്‌ ഈ പ്രവർത്തനത്തിനു വേണ്ട പ്രത്യേകപരിശീലനം കിട്ടി. കാലക്രമേണ, ലോകമെങ്ങും ആശുപത്രി ഏകോപനസമിതികൾ സ്ഥാപിക്കാൻ ഭരണസംഘം അനുമതി നൽകി. വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഈ ശ്രമങ്ങൾകൊണ്ട്‌ എന്തെങ്കിലും നേട്ടമുണ്ടായോ? ഇന്ന്‌, ആരോഗ്യരംഗത്ത്‌ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിനു വിദഗ്‌ധർ ആശുപത്രികളിലെത്തുന്ന യഹോവയുടെ സാക്ഷികളോടു സഹകരിക്കുന്നുണ്ട്‌. ഇതിൽ ഡോക്‌ടർമാരും ശസ്‌ത്രക്രിയാവിദഗ്‌ധരും അനസ്‌തേഷ്യാവിദഗ്‌ധരും ഉൾപ്പെടും. രക്തരഹിത ചികിത്സാരീതികൾ ഉപയോഗിക്കാനുള്ള നമ്മുടെ തീരുമാനത്തെ അവർ ആദരിക്കുന്നു. കൂടുതൽക്കൂടുതൽ ആശുപത്രികൾ ഇപ്പോൾ രക്തരഹിതചികിത്സയ്‌ക്കു തയ്യാറാകുന്നുണ്ട്‌. ഇതിനെ ആരോഗ്യപരിപാലനരംഗത്തെ ഏറ്റവും മികച്ച രീതിയായി കണക്കാക്കുന്ന ആശുപത്രികളുമുണ്ട്‌. തന്റെ അനുഗാമികളുടെ ശുദ്ധിയെ കളങ്കപ്പെടുത്താൻ സാത്താൻ നടത്തിയ ശ്രമങ്ങളിൽനിന്ന്‌ യേശു അവരെ സംരക്ഷിച്ചിരിക്കുന്നു എന്നു വ്യക്തം. അതിനെക്കുറിച്ച്‌ ചിന്തിക്കുന്നതു നമ്മളെ ആവേശം കൊള്ളിക്കുന്നില്ലേ?എഫെസ്യർ 5:25-27 വായിക്കുക.

കൂടുതൽക്കൂടുതൽ ആശുപത്രികൾ ഇപ്പോൾ രക്തരഹിതചികിത്സയ്‌ക്കു തയ്യാറാകുന്നുണ്ട്‌. ഇതിനെ ആരോഗ്യപരിപാലനരംഗത്തെ ഏറ്റവും മികച്ച രീതിയായി കണക്കാക്കുന്ന ആശുപത്രികളുമുണ്ട്‌

17. ക്രിസ്‌തു തന്റെ അനുഗാമികളെ ശുദ്ധീകരിക്കുന്നതിനോടു നമുക്കു വിലമതിപ്പുണ്ടെന്ന്‌ എങ്ങനെ കാണിക്കാം?

17 നമ്മൾ സ്വയം ഇങ്ങനെ ചോദിക്കുന്നതു നല്ലതാണ്‌: ‘യഹോവയുടെ ഉന്നതമായ ധാർമികനിലവാരങ്ങളോടു പറ്റിനിൽക്കാനുള്ള പരിശീലനം നൽകി, ക്രിസ്‌തു തന്റെ അനുഗാമികളെ ശുദ്ധീകരിക്കുന്നതിനോടു നമുക്കു വിലമതിപ്പുണ്ടോ?’ എങ്കിൽ ഒരു കാര്യം എപ്പോഴും ഓർക്കുക: ദൈവത്തിന്റെ ധാർമികനിലവാരങ്ങളോടുള്ള നമ്മുടെ ആദരവിനു മങ്ങലേൽപ്പിച്ച്‌ യഹോവയിൽനിന്നും യേശുവിൽനിന്നും നമ്മളെ അകറ്റാനുള്ള ശ്രമം സാത്താൻ നിറുത്തിയിട്ടില്ല. ആ സ്വാധീനത്തെ ചെറുത്തുനിൽക്കാൻവേണ്ടിയാണ്‌ യഹോവയുടെ സംഘടന ഈ ലോകത്തിന്റെ അധാർമികമായ വഴികളെക്കുറിച്ച്‌ നമുക്കു നിരന്തരം സ്‌നേഹത്തോടെ മുന്നറിയിപ്പുകളും ഓർമിപ്പിക്കലുകളും തരുന്നത്‌. അതുകൊണ്ട്‌ നമ്മളെ സഹായിക്കാനായുള്ള അത്തരം ഉപദേശങ്ങൾക്കായി നമുക്കു കാതോർത്തിരിക്കാം, താമസംവിനാ അതിനോടു പ്രതികരിക്കാം, അത്‌ അനുസരിക്കാം.—സുഭാ. 19:20.

സഭയെ ആക്ഷേപത്തിൽനിന്ന്‌ സംരക്ഷിക്കുന്നു

18. യഹസ്‌കേലിനു കിട്ടിയ ദിവ്യദർശനം, ദൈവത്തിന്റെ നിലവാരങ്ങളെ മനഃപൂർവം ധിക്കരിക്കുന്നവരെക്കുറിച്ച്‌ എന്തു വ്യക്തമാക്കുന്നു?

18 ധാർമികകാര്യങ്ങളിൽ ശുദ്ധീകരണം വേണ്ടിവന്ന രണ്ടാമത്തെ മണ്ഡലം സഭയാണ്‌. സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കാൻ സ്വീകരിച്ച നടപടികൾ അതിൽപ്പെടും. യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾ അംഗീകരിച്ച്‌ ഒരിക്കൽ ദൈവത്തിനു സ്വയം സമർപ്പിക്കുന്ന എല്ലാവരും തങ്ങളുടെ ആ തീരുമാനത്തോട്‌ എന്നും വിശ്വസ്‌തത പുലർത്താറില്ല എന്നതാണു സങ്കടകരമായ ഒരു കാര്യം. കാലം കടന്നുപോകുമ്പോൾ മനസ്സുമാറുന്ന ചിലർ അത്തരം നിലവാരങ്ങളെ മനഃപൂർവം ധിക്കരിക്കാൻ തുടങ്ങുന്നു. ഇങ്ങനെയുള്ളവരെ എന്തു ചെയ്യും? ഈ അധ്യായത്തിന്റെ തുടക്കത്തിൽ കണ്ട, ആത്മീയാലയത്തെക്കുറിച്ചുള്ള യഹസ്‌കേലിന്റെ ദിവ്യദർശനത്തിൽ അതിനെപ്പറ്റി ഒരു സൂചനയുണ്ട്‌. ഉയർന്നുനിൽക്കുന്ന ആ കവാടങ്ങൾ ഓർക്കുന്നുണ്ടോ? ഓരോ പ്രവേശനമാർഗത്തിലും കാവൽക്കാർക്കായി മുറികളുണ്ടായിരുന്നു. ആ കാവൽക്കാർ ദേവാലയം സംരക്ഷിക്കുന്നവരായിരുന്നു. സാധ്യതയനുസരിച്ച്‌ , “ഹൃദയത്തിലെ . . . അഗ്രചർമം പരിച്ഛേദിക്കാത്ത” ആളുകൾ ദേവാലയത്തിൽ പ്രവേശിക്കുന്നതു തടയാനായിരുന്നു അവരെ നിറുത്തിയിരുന്നത്‌. (യഹ. 44:9) യഹോവയുടെ ശുദ്ധമായ നിലവാരങ്ങൾ ജീവിതത്തിൽ പകർത്താൻ പരിശ്രമിക്കുന്നവർക്കു മാത്രമേ ശുദ്ധാരാധനയിൽ പങ്കെടുക്കാനുള്ള പദവി ലഭിക്കൂ എന്ന്‌ അതു വ്യക്തമാക്കുന്നില്ലേ? അതുപോലെതന്നെയാണ്‌ ഇന്നത്തെ കാര്യവും. സഹക്രിസ്‌ത്യാനികളോടു ചേർന്ന്‌ ആരാധന നടത്താനുള്ള പദവി ഇന്ന്‌ എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ല.

19, 20. (എ) ഗുരുതരമായ തെറ്റുകൾ ഉൾപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന രീതി സ്‌ഫുടം ചെയ്‌തെടുക്കാൻ ക്രിസ്‌തു അനുഗാമികളെ പടിപടിയായി സഹായിച്ചത്‌ എങ്ങനെ? (ബി) പശ്ചാത്താപമില്ലാത്ത ദുഷ്‌പ്രവൃത്തിക്കാരനെ സഭയിൽനിന്ന്‌ പുറത്താക്കാനുള്ള മൂന്നു കാരണങ്ങൾ ഏതെല്ലാം?

19 1892-ൽ വീക്ഷാഗോപുരം ഇങ്ങനെയൊരു പ്രസ്‌താവന നടത്തി: “ക്രിസ്‌തു തന്നെത്തന്നെ എല്ലാവർക്കുംവേണ്ടി ഒരു മോചനവിലയായി (ഒരു തത്തുല്യവിലയായി) അർപ്പിച്ചു എന്ന കാര്യം നേരിട്ടോ അല്ലാതെയോ നിഷേധിക്കുന്ന എല്ലാ ക്രിസ്‌ത്യാനികളെയും പുറത്താക്കുക എന്നതു നമ്മുടെ കടമയാണ്‌.” (2 യോഹന്നാൻ 10 വായിക്കുക.) തെറ്റായ കാര്യങ്ങൾ ചെയ്യുന്നതു നിറുത്താത്തവർ സഭയുടെ ധാർമികതയ്‌ക്കുതന്നെ ഒരു ഭീഷണിയാണെന്ന കാര്യം 1904-ൽ പുറത്തിറങ്ങിയ പുതിയ സൃഷ്ടി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം സമ്മതിച്ചുപറഞ്ഞു. അന്നൊക്കെ, ഗുരുതരമായ തെറ്റുകൾ ഉൾപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ സഭ ഒന്നാകെ കൂടിവന്ന്‌ “സഭാവിചാരണകൾ” നടത്തുമായിരുന്നു. പക്ഷേ അതൊക്കെ വളരെ അപൂർവമായിരുന്നു. എന്നാൽ ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള സഹോദരന്മാർ മാത്രമേ അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാവൂ എന്ന്‌ 1944-ൽ വീക്ഷാഗോപുരം വ്യക്തമാക്കി. നീതിന്യായകാര്യങ്ങൾ ബൈബിളധിഷ്‌ഠിതമായി കൈകാര്യം ചെയ്യേണ്ടതിന്റെ നടപടിക്രമം 1952-ലെ വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചു. പശ്ചാത്താപമില്ലാത്തവരെ പുറത്താക്കാനുള്ള ഒരു സുപ്രധാനകാരണവും അത്‌ എടുത്തുപറഞ്ഞു—സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കുക എന്നതായിരുന്നു അത്‌.

20 തുടർന്ന്‌ വന്ന ദശകങ്ങളിൽ, ഗുരുതരമായ തെറ്റുകൾ ഉൾപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന രീതി സ്‌ഫുടം ചെയ്‌തെടുക്കാനും അതിനു കുറച്ചുകൂടെ വ്യക്തത പകരാനും ക്രിസ്‌തു തന്റെ അനുഗാമികളെ സഹായിച്ചിരിക്കുന്നു. യഹോവയെപ്പോലെ നീതിന്യായകാര്യങ്ങൾ നീതിയോടെയും അതേസമയം കരുണയോടെയും കൈകാര്യം ചെയ്യാൻ ക്രിസ്‌തീയമൂപ്പന്മാരെ ശ്രദ്ധയോടെ പരിശീലിപ്പിക്കാറുണ്ട്‌. പശ്ചാത്താപമില്ലാത്ത ഒരു ദുഷ്‌പ്രവൃത്തിക്കാരനെ സഭയിൽനിന്ന്‌ പുറത്താക്കാൻ കുറഞ്ഞതു മൂന്നു കാരണങ്ങളുണ്ടെന്ന്‌ ഇന്നു വ്യക്തമാണ്‌: (1) യഹോവയുടെ പേരിനു നിന്ദ വരാതിരിക്കാൻ, (2) ഗുരുതരമായ ആ പാപം സഭയെ കളങ്കപ്പെടുത്തുന്നതു തടയാൻ, (3) സാധിക്കുമെങ്കിൽ ആ ദുഷ്‌പ്രവൃത്തിക്കാരനെ പശ്ചാത്താപത്തിലേക്കു നയിക്കാൻ.

21. പുറത്താക്കൽ ക്രമീകരണം ഇന്നു ദൈവജനത്തിന്‌ ഒരു അനുഗ്രഹമാണെന്നു തെളിഞ്ഞിരിക്കുന്നത്‌ എങ്ങനെ?

21 പുറത്താക്കൽ ക്രമീകരണം ഇന്നു ക്രിസ്‌തുവിന്റെ അനുഗാമികൾക്ക്‌ ഒരു അനുഗ്രഹമാണെന്നു തെളിഞ്ഞിരിക്കുന്നു. അത്‌ എങ്ങനെയാണെന്നു മനസ്സിലായോ? പുരാതനകാലത്തെ ഇസ്രായേലിലെ ദുഷ്‌പ്രവൃത്തിക്കാർ മിക്കപ്പോഴും ആ മുഴുജനതയുടെയും ധാർമികതയ്‌ക്ക്‌ ഒരു ഭീഷണിയായിരുന്നു. സംഖ്യാബലം നോക്കിയാൽ, യഹോവയെ സ്‌നേഹിച്ച്‌ ശരിയായതു ചെയ്യാൻ പരിശ്രമിച്ചുകൊണ്ടിരുന്നവരെക്കാൾ ചിലപ്പോഴൊക്കെ അവരായിരുന്നു മുന്നിൽ. അതുകൊണ്ട്‌, പലപ്പോഴും ആ ജനത യഹോവയുടെ പേരിനു നിന്ദ വരുത്തിവെച്ചു, അവർക്കു ദൈവത്തിന്റെ പ്രീതി നഷ്ടമാകുകയും ചെയ്‌തു. (യിരെ. 7:23-28) എന്നാൽ ഇന്നത്തെ കാര്യമോ? ഇന്ന്‌, യഹോവ ഇടപെടുന്നത്‌ ആത്മീയരായ സ്‌ത്രീപുരുഷന്മാരുടെ ഒരു സമൂഹത്തോടാണ്‌. മനം തഴമ്പിച്ചുപോയ ദുഷ്‌പ്രവൃത്തിക്കാരെ നമ്മുടെ ഇടയിൽനിന്ന്‌ നീക്കിക്കളയാറുള്ളതുകൊണ്ട്‌ ഒരർഥത്തിൽ, സാത്താന്റെ കൈയിലെ ആയുധങ്ങളാകുന്നതിൽനിന്ന്‌ നമ്മൾ അവരെ തടയുകയാണെന്നു പറയാം. അതുവഴി അവരിൽനിന്ന്‌ സഭയ്‌ക്കും അതിന്റെ ശുദ്ധമായ നിലയ്‌ക്കും കൂടുതലായ ഹാനി വരാതെ നോക്കുകയാണു നമ്മൾ. അതിലൂടെ അവരുടെ സ്വാധീനത്തിനു തടയിടാൻ നമുക്കാകുന്നു. ഒരു കൂട്ടമെന്ന നിലയിൽ നമുക്കു തുടർന്നും യഹോവയുടെ പ്രീതിയുണ്ടെന്നു നമ്മൾ അതിലൂടെ ഉറപ്പാക്കുകയാണ്‌. “നിനക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധവും ഫലിക്കില്ല” എന്ന യഹോവയുടെ വാഗ്‌ദാനം എപ്പോഴും ഓർക്കുക. (യശ. 54:17) നീതിന്യായകേസുകൾ കൈകാര്യം ചെയ്യാനുള്ള ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നവരാണു ക്രിസ്‌തീയ മൂപ്പന്മാർ. അങ്ങനെയെങ്കിൽ നമ്മളോടുള്ള ചോദ്യം ഇതാണ്‌: നമ്മൾ അവരെ വിശ്വസ്‌തമായി പിന്തുണയ്‌ക്കാറുണ്ടോ?

എല്ലാ കുടുംബങ്ങൾക്കും പേര്‌ വരാൻ കാരണമായവനെ മഹത്ത്വപ്പെടുത്തുന്നു

22, 23. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടടുത്ത്‌ ജീവിച്ചിരുന്ന നമ്മുടെ സഹക്രിസ്‌ത്യാനികളോടു നമുക്കു വിലമതിപ്പു തോന്നുന്നത്‌ എന്തുകൊണ്ട്‌, എന്നാൽ കുടുംബത്തിന്റെ കാര്യത്തിൽ അവർക്കു കുറച്ചുകൂടെ സമനില ആവശ്യമായിരുന്നു എന്ന്‌ എന്തു സൂചിപ്പിക്കുന്നു?

22 ക്രിസ്‌തുവിന്റെ അനുഗാമികൾക്കു തുടർച്ചയായ ശുദ്ധീകരണം വേണ്ടിവന്ന മൂന്നാമത്തെ മണ്ഡലമാണു ദാമ്പത്യവും കുടുംബജീവിതവും. എന്നാൽ, കുടുംബത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്‌ചപ്പാടിന്‌ എന്നെങ്കിലും ഒരു മാറ്റം വന്നിട്ടുണ്ടോ, അതിന്‌ ഒരു ശുദ്ധീകരണം വേണ്ടിവന്നിട്ടുണ്ടോ? ഉണ്ട്‌! 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടടുത്ത്‌ ജീവിച്ചിരുന്ന ദൈവസേവകരുടെ കാര്യംതന്നെ ഉദാഹരണം. അവരുടെ അനുഭവങ്ങൾ വായിക്കുമ്പോൾ, അവർ കാണിച്ച ആത്മത്യാഗം നമ്മളെ അതിശയിപ്പിക്കും, അതു നമ്മുടെ മനസ്സിൽ മായാത്ത ഒരു മുദ്ര പതിപ്പിക്കും. ജീവിതത്തിൽ മറ്റ്‌ എന്തിനെക്കാളും വിശുദ്ധസേവനത്തിനു പ്രാധാന്യം കൊടുത്തതിന്റെ പേരിൽ അവരോടു നമുക്കു വലിയ വിലമതിപ്പും തോന്നും. എന്നാൽ അതേസമയം അവർ ഒരു കാര്യത്തിൽ കുറച്ചുകൂടെ സമനില കാണിക്കേണ്ടതായിരുന്നില്ലേ എന്നും നമുക്കു തോന്നാം. എന്തിനെക്കുറിച്ചാണു നമ്മൾ പറഞ്ഞുവരുന്നത്‌?

23 സഞ്ചാരവേല ഉൾപ്പെടെ ശുശ്രൂഷയിലെ വിവിധനിയമനങ്ങളുമായി സഹോദരന്മാർ മാസങ്ങളോളം വീട്ടിൽനിന്ന്‌ മാറിനിൽക്കുന്നത്‌ അന്നൊക്കെ സാധാരണമായിരുന്നു. തിരുവെഴുത്തുകൾ അനുവദിക്കുന്നതിനെക്കാൾ ശക്തമായി ചിലപ്പോഴൊക്കെ വിവാഹത്തെ നിരുത്സാഹപ്പെടുത്തുകപോലും ചെയ്‌തിരുന്നു. എന്നാൽ ക്രിസ്‌തീയദാമ്പത്യം ശക്തമാക്കാൻ എന്തു ചെയ്യാം എന്നതിനെപ്പറ്റി താരതമ്യേന വളരെക്കുറച്ച്‌ വിവരങ്ങൾ മാത്രമേ വന്നിരുന്നുള്ളൂ. പക്ഷേ ഇന്നോ? ഇന്നത്തെ ക്രിസ്‌ത്യാനികളുടെ ഇടയിലെ സാഹചര്യം അതാണോ? ഒരിക്കലുമല്ല!

ദിവ്യാധിപത്യ നിയമനങ്ങളുടെ പേരിൽ കുടുംബപരമായ ഉത്തരവാദിത്വങ്ങൾ ബലികഴിക്കരുത്‌

24. ദാമ്പത്യം, കുടുംബം എന്നീ വിഷയങ്ങളിൽ കൂടുതൽ സമനിലയുള്ള ഒരു കാഴ്‌ചപ്പാടുണ്ടായിരിക്കാൻ ക്രിസ്‌തു വിശ്വസ്‌തരെ എങ്ങനെയാണു സഹായിച്ചത്‌?

24 ഇന്ന്‌, ദിവ്യാധിപത്യനിയമനങ്ങളുടെ പേരിൽ കുടുംബപരമായ ഉത്തരവാദിത്വങ്ങൾ ബലികഴിക്കരുത്‌ എന്നതാണു നമ്മുടെ കാഴ്‌ചപ്പാട്‌. (1 തിമൊഥെയൊസ്‌ 5:8 വായിക്കുക.) ഇനി, ഭൂമിയിലെ തന്റെ വിശ്വസ്‌താനുഗാമികൾക്കുവേണ്ടി ക്രിസ്‌തു എന്താണു ചെയ്‌തിരിക്കുന്നത്‌? ദാമ്പത്യം, കുടുംബജീവിതം എന്നീ വിഷയങ്ങളിൽ സമനിലയുള്ളതും ഉപകാരപ്രദവും ആയ തിരുവെഴുത്തുപദേശങ്ങൾ അവർക്കു മുടങ്ങാതെ കിട്ടുന്നെന്നു ക്രിസ്‌തു ഉറപ്പുവരുത്തിയിരിക്കുന്നു. (എഫെ. 3:14, 15) 1978-ൽ, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു. ഏതാണ്ട്‌ 18 വർഷങ്ങൾക്കു ശേഷം, കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകവും പുറത്തിറങ്ങി. ഇതു കൂടാതെ, വിവാഹബന്ധത്തിൽ തിരുവെഴുത്തുതത്ത്വങ്ങൾ ബാധകമാക്കാൻ ദമ്പതികളെ സഹായിക്കുന്ന അനവധി ലേഖനങ്ങൾ വീക്ഷാഗോപുരത്തിലൂടെയും വന്നിട്ടുണ്ട്‌.

25-27. കഴിഞ്ഞുപോയ വർഷങ്ങളിൽ, വിവിധപ്രായക്കാരായ കുട്ടികളുടെ ആവശ്യങ്ങൾക്കു കൂടുതൽക്കൂടുതൽ ശ്രദ്ധ ലഭിച്ചിരിക്കുന്നത്‌ എങ്ങനെ?

25 ചെറുപ്പക്കാരുടെ കാര്യമോ? കഴിഞ്ഞുപോയ വർഷങ്ങളിൽ, അവരുടെ ആവശ്യങ്ങൾക്കു കൂടുതൽക്കൂടുതൽ ശ്രദ്ധ ലഭിച്ചിട്ടുള്ളതായി കാണാം. വിവിധപ്രായക്കാരായ കുട്ടികൾക്കുവേണ്ടി യഹോവയുടെ സംഘടന പണ്ടുമുതലേ നിരവധി സമ്മാനങ്ങൾ നൽകിപ്പോന്നിട്ടുണ്ട്‌. എന്നാൽ, അന്ന്‌ അത്‌ ഇറ്റിറ്റ്‌ വീഴുന്ന വെള്ളത്തുള്ളികളായിരുന്നെങ്കിൽ ഇന്ന്‌ അതു നിലയ്‌ക്കാതെ നിറഞ്ഞൊഴുകുന്ന ഒരു വൻനദിയാണ്‌. ഉദാഹരണത്തിന്‌, 1919 മുതൽ 1921 വരെ സുവർണയുഗത്തിൽ, “യുവജന ബൈബിൾപഠനസഹായി” എന്നൊരു ലേഖനപരമ്പര പ്രത്യക്ഷപ്പെട്ടു. പിന്നീട്‌ 1920-ൽ, സുവർണയുഗം എബിസി (ഇംഗ്ലീഷ്‌) എന്നൊരു ലഘുപത്രികയും 1941-ൽ, കുട്ടികൾ (ഇംഗ്ലീഷ്‌) എന്നൊരു പുസ്‌തകവും പുറത്തിറങ്ങി. 1970-കളിൽ മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ, നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക, എന്റെ ബൈബിൾ കഥാപുസ്‌തകം എന്നീ പുസ്‌തകങ്ങളും ലഭ്യമായി. 1982-ൽ, “യുവജനങ്ങൾ ചോദിക്കുന്നു” എന്നൊരു ലേഖനപരമ്പര ഉണരുക!-യിൽ വന്നുതുടങ്ങി. അതു പിന്നീട്‌ 1989-ൽ, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.

എന്റെ ബൈബിൾ പാഠങ്ങൾ എന്ന ലഘുപത്രിക കിട്ടിയപ്പോഴത്തെ സന്തോഷം (ജർമനിയിലെ ഒരു കൺവെൻഷൻ)

26 ഇന്നു നമുക്കു രണ്ടു വാല്യങ്ങളിലായി യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകം ലഭ്യമാണ്‌. വർത്തമാനകാലപ്രസക്തിയുള്ള അനേകം വിഷയങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അതേ പേരിലുള്ള ഒരു ലേഖനപരമ്പര നമ്മുടെ വെബ്‌സൈറ്റായ jw.org-ലും പ്രസിദ്ധീകരിച്ചുപോരുന്നു. മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം! എന്നൊരു പുസ്‌തകവും നമുക്കുണ്ട്‌. ബൈബിൾ കഥാപാത്ര കാർഡുകൾ, വിവിധപ്രായക്കാരായ കുട്ടികൾക്കുള്ള ‘ബൈബിൾപഠനം രസകരമാക്കാം’ പരമ്പര, ചില കളികൾ, വീഡിയോകൾ, ബൈബിൾ ചിത്രകഥകൾ, മൂന്നു വയസ്സും അതിൽ താഴെയും ഉള്ള കുട്ടികൾക്കുള്ള ബൈബിൾപാഠങ്ങൾ എന്നിങ്ങനെ ചെറുപ്രായക്കാർക്കുവേണ്ടിയുള്ള ധാരാളം സവിശേഷതകൾ അടങ്ങിയ ഒരു വെബ്‌സൈറ്റാണു നമ്മുടേത്‌. ഇതിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌. ഒന്നാം നൂറ്റാണ്ടിൽ, കുട്ടികളെ കൈയിൽ എടുത്ത്‌ തന്നോടു ചേർത്തുപിടിച്ച ക്രിസ്‌തുവിന്‌ അവരോടുള്ള പ്രിയത്തിന്‌ ഇന്നും മാറ്റമൊന്നുമില്ല. (മർക്കോ. 10:13-16) തങ്ങൾ വേണ്ടപ്പെട്ടവരാണെന്നു കുട്ടികൾക്ക്‌ അനുഭവപ്പെടണം, ആത്മീയഭക്ഷണം മതിയാവോളം കിട്ടുന്നതിന്റെ സംതൃപ്‌തിയും അവർക്കു ലഭിക്കണം. അതാണു ക്രിസ്‌തുവിന്റെ ആഗ്രഹം.

27 കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽനിന്ന്‌ അവരെ സംരക്ഷിക്കണമെന്നും യേശു ആഗ്രഹിക്കുന്നു. ധാർമികത കൈമോശം വന്ന ഈ ലോകം അടിക്കടി അധഃപതിച്ചുകൊണ്ടിരിക്കെ കുട്ടികളെ ചൂഷണം ചെയ്യുന്ന പ്രവണതയും കൂടിക്കൂടിവരുന്നു. അതുകൊണ്ട്‌, ഈ ദുഷിച്ച നടപടിക്ക്‌ ഇരയാകുന്നതിൽനിന്ന്‌ കുട്ടികളെ സംരക്ഷിക്കാൻ മാതാപിതാക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ, വളച്ചുകെട്ടില്ലാതെയും വ്യക്തതയോടെയും വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. d

28. (എ) ദേവലായത്തെക്കുറിച്ചുള്ള യഹസ്‌കേലിന്റെ ദിവ്യദർശനം സൂചിപ്പിക്കുന്നതനുസരിച്ച്‌, ശുദ്ധാരാധനയിൽ പങ്കെടുക്കാനുള്ള യോഗ്യത എന്താണ്‌? (ബി) എന്തു ചെയ്യാനാണു നിങ്ങളുടെ തീരുമാനം?

28 തന്റെ അനുഗാമികളെ തുടർച്ചയായി ശുദ്ധീകരിക്കാൻ ക്രിസ്‌തു ചെയ്‌തുപോന്നിട്ടുള്ള കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ നമുക്ക്‌ ആവേശം തോന്നുന്നില്ലേ? യഹോവയുടെ ഉന്നതമായ ധാർമികനിലവാരങ്ങളെ ആദരിക്കാനും അവയനുസരിച്ച്‌ ജീവിക്കാനും അവയിൽനിന്ന്‌ പ്രയോജനം നേടാനും ക്രിസ്‌തു അവരെ പരിശീലിപ്പിച്ചിരിക്കുന്നു. യഹസ്‌കേൽ ദിവ്യദർശനത്തിൽ കണ്ട ആ ദേവാലയം ഒന്നുകൂടി മനസ്സിൽ കണ്ടുനോക്കൂ. അതിന്റെ ഉയർന്നുനിൽക്കുന്ന ആ കവാടങ്ങൾ ഓർക്കുന്നില്ലേ? ആ ദേവാലയം ഭൂമിയിലുള്ളതല്ല, മറിച്ച്‌ ആത്മീയമാണെന്നു നമുക്ക്‌ അറിയാം. എന്നാൽ അങ്ങനെ ഒരു ആലയമുണ്ടെന്നു നമ്മൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ? അതിലേക്കു പ്രവേശിക്കണമെങ്കിൽ കേവലം രാജ്യഹാളിലേക്കു പോയതുകൊണ്ടോ ബൈബിൾ തുറന്ന്‌ നോക്കിയതുകൊണ്ടോ ശുശ്രൂഷയ്‌ക്കായി വീടുതോറും പോയി ആളുകളെ മുട്ടിവിളിച്ചതുകൊണ്ടോ മാത്രമായില്ല. അവയെല്ലാം മനുഷ്യരെ കാണിക്കാനാകുന്ന പ്രവൃത്തികൾ മാത്രമാണ്‌. ഇതെല്ലാം ചെയ്യാൻ ഒരു കപടനാട്യക്കാരനുപോലുമാകും. പക്ഷേ അയാൾ ഇതേവരെ യഹോവയുടെ ദേവാലയത്തിൽ പ്രവേശിച്ചിട്ടുണ്ടാകണമെന്നില്ല. എന്നാൽ, നമ്മൾ അത്തരം കാര്യങ്ങൾ ചെയ്യുന്നതോടൊപ്പംതന്നെ യഹോവയുടെ ഉയർന്ന ധാർമികനിലവാരങ്ങൾ പാലിച്ച്‌ ജീവിക്കുകയും ശരിയായ മനോഭാവത്തോടെ ശുദ്ധാരാധന നടത്തുകയും ചെയ്യുന്നെങ്കിൽ, പരമപരിശുദ്ധമായ ആ സ്ഥലത്തേക്ക്‌, അതായത്‌ ദൈവമായ യഹോവയെ ശുദ്ധമായി ആരാധിക്കാനുള്ള ക്രമീകരണത്തിലേക്ക്‌, നമ്മൾ പ്രവേശിച്ചുകഴിഞ്ഞു. അതെ, എങ്കിൽ മാത്രമേ നമ്മൾ ഇപ്പോൾ അവിടെ സേവിച്ചുകൊണ്ടിരിക്കുകയാണെന്നു പറയാനാകൂ. അമൂല്യമായ ആ പദവിയെ നമുക്ക്‌ എന്നും വിലപ്പെട്ടതായി കാണാം. യഹോവയുടെ നീതിയുള്ള നിലവാരങ്ങളെ പിന്തുണച്ചുകൊണ്ട്‌ യഹോവയുടെ വിശുദ്ധി പ്രതിഫലിപ്പിക്കാൻ നമുക്കു തുടർന്നും നമ്മുടെ പരമാവധി പരിശ്രമിക്കുകയും ചെയ്യാം!

a ദൈവജനത്തെ മാതൃദേശത്തേക്കു തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ബൈബിൾപ്രവചനങ്ങൾ ആധുനികകാലത്ത്‌ നിറവേറുന്നതു ജഡിക ഇസ്രായേലിൽ അഥവാ ഇന്നത്തെ ഇസ്രായേൽ രാഷ്‌ട്രത്തിൽ അല്ല, പകരം ആത്മീയ ഇസ്രായേലിൽ ആണെന്നു സംസ്ഥാപനം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ രണ്ടാം വാല്യം 1932-ൽ ആദ്യമായി വിശദീകരിച്ചു. ശുദ്ധാരാധനയുടെ പുനഃസ്ഥാപനത്തെയാണ്‌ ആ പ്രവചനങ്ങൾ സൂചിപ്പിച്ചത്‌. യഹസ്‌കേലിന്റെ ദേവാലയദർശനവും പുനഃസ്ഥാപനത്തെക്കുറിച്ചുള്ള അത്തരം ഒരു പ്രവചനമാണെന്നും അതുകൊണ്ടുതന്നെ അവസാനകാലത്ത്‌ അതിനു വളരെ പ്രധാനപ്പെട്ട ഒരു ആത്മീയനിവൃത്തിയുണ്ടെന്നും 1999 മാർച്ച്‌ 1 ലക്കം വീക്ഷാഗോപുരം വിശദീകരിച്ചു.

b ആ പ്രതിജ്ഞയനുസരിച്ച്‌, ഒരു മുറിയിൽ ഒരു സ്‌ത്രീയും പുരുഷനും മാത്രമേ ഉള്ളൂ എങ്കിൽ അവർ വാതിൽ മലർക്കെ തുറന്നിടണമായിരുന്നു. വിവാഹിതയിണകൾക്കും അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമേ ഈ നിബന്ധനയിൽനിന്ന്‌ ഒഴിവുണ്ടായിരുന്നുള്ളൂ. ഏതാനും വർഷക്കാലം, ബഥേലിലെ പ്രഭാതാരാധനയുടെ ഭാഗമായി ദിവസവും ഈ പ്രതിജ്ഞ ചൊല്ലുന്ന പതിവുണ്ടായിരുന്നു.

c പുകയില വലിക്കുന്നതോ ചവയ്‌ക്കുന്നതോ അത്തരം ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നതോ എല്ലാം പുകയിലയുടെ ദുരുപയോഗത്തിൽപ്പെടുന്നു.