അധ്യായം 15
ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം
1, 2. (എ) നിങ്ങൾ ദൈവരാജ്യത്തിന്റെ പൗരനാണെന്നതിനുള്ള തെളിവ് എന്താണ്? (ബി) ചിലപ്പോഴൊക്കെ യഹോവയുടെ സാക്ഷികൾക്കു മതസ്വാതന്ത്ര്യത്തിനായി പോരാടേണ്ടിവന്നിരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങൾ ദൈവരാജ്യത്തിന്റെ ഒരു പൗരനാണോ? യഹോവയുടെ സാക്ഷികളിൽ ഒരാളായതുകൊണ്ട് നിങ്ങൾക്കു തീർച്ചയായും “അതെ” എന്ന് ഉത്തരം പറയാനാകും. ആകട്ടെ, നിങ്ങളുടെ പൗരത്വത്തിന്റെ തെളിവ് എന്താണ്? പാസ്സ്പോർട്ടാണോ? അല്ല. മറ്റ് ഏതെങ്കിലും ഗവൺമെന്റ് രേഖകളാണോ? അതുമല്ല. ശരിക്കും, നിങ്ങൾ യഹോവയെ ആരാധിക്കുന്ന രീതിയാണ് അതിനുള്ള തെളിവ്. യഥാർഥത്തിലുള്ള ആരാധനയിൽ ഉൾപ്പെട്ടിരിക്കുന്നതു നിങ്ങളുടെ വിശ്വാസങ്ങൾ മാത്രമല്ല. നിങ്ങളുടെ പ്രവൃത്തികളും, അതായത് ദൈവരാജ്യത്തിന്റെ നിയമങ്ങളോടുള്ള നിങ്ങളുടെ അനുസരണവും, അതിൽ ഉൾപ്പെട്ടിരിക്കുന്നു. നമ്മുടെ ആരാധന നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും സ്പർശിക്കുന്നുണ്ട്. അതിൽ, നമ്മൾ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്ന വിധവും ചില ആരോഗ്യപ്രശ്നങ്ങളോടു പ്രതികരിക്കുന്ന വിധവും എല്ലാം ഉൾപ്പെടും.
2 എന്നാൽ നമ്മൾ വളരെ പ്രിയപ്പെടുന്ന ആ പൗരത്വത്തിനോ അതിന്റെ നിലവാരങ്ങൾക്കോ നമ്മുടെ ചുറ്റുമുള്ള ലോകം എപ്പോഴും അത്ര വില കല്പിക്കാറില്ല. നമ്മുടെ ആരാധനയ്ക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ അതിനെ ഇല്ലാതാക്കാൻപോലുമോ ചില ഗവൺമെന്റുകൾ ശ്രമിച്ചിട്ടുണ്ട്. മിശിഹൈകരാജാവിന്റെ നിയമങ്ങളനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ചില സാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രജകൾക്കു പോരാടേണ്ടിവന്നിട്ടുണ്ട്. അതിൽ അതിശയിക്കാൻ എന്തെങ്കിലുമുണ്ടോ? ഇല്ല. ബൈബിൾക്കാലങ്ങളിലും യഹോവയുടെ ജനത്തിന് ആരാധനാസ്വാതന്ത്ര്യത്തിനായി പലപ്പോഴും പോരാടേണ്ടിവന്നിട്ടുണ്ട്.
3. എസ്ഥേർ രാജ്ഞിയുടെ കാലത്ത് ദൈവജനത്തിന് എന്തിനായി പോരാടേണ്ടിവന്നു?
3 ഒരു ഉദാഹരണം നോക്കാം. എസ്ഥേർ രാജ്ഞിയുടെ കാലത്ത് ദൈവജനത്തിനു തങ്ങളുടെ നിലനിൽപ്പിനായിത്തന്നെ പോരാടേണ്ടിവന്നിട്ടുണ്ട്. എന്തായിരുന്നു അതിനു വഴിവെച്ചത്? പേർഷ്യൻ സാമ്രാജ്യത്തിലെങ്ങുമുള്ള ജൂതന്മാരെ കൊന്നുകളയണമെന്നുള്ള നിർദേശവുമായി ദുഷ്ടനായ പ്രധാനമന്ത്രി ഹാമാൻ അഹശ്വേരശ് രാജാവിനെ സമീപിച്ചു. “അവരുടെ നിയമങ്ങൾ മറ്റെല്ലാവരുടേതിൽനിന്നും വ്യത്യസ്തമാണ്” എന്നതായിരുന്നു ഹാമാൻ ചൂണ്ടിക്കാട്ടിയ കാരണം. (എസ്ഥേ. 3:8, 9, 13) എന്നാൽ യഹോവ തന്റെ സേവകരെ കൈവിട്ടോ? ഇല്ല. പിന്നെയോ, ദൈവജനത്തെ സംരക്ഷിക്കാൻ പേർഷ്യൻ രാജാവിനോട് അപേക്ഷിച്ച എസ്ഥേറിന്റെയും മൊർദെഖായിയുടെയും ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചു.—എസ്ഥേ. 9:20-22.
4. ഈ അധ്യായത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
4 എന്നാൽ ഇക്കാലത്തെ കാര്യമോ? കഴിഞ്ഞ അധ്യായത്തിൽ കണ്ടതുപോലെ ചിലപ്പോഴൊക്കെ ഈ ലോകത്തിലെ അധികാരികൾ യഹോവയുടെ സാക്ഷികൾക്ക് എതിരായി പ്രവർത്തിച്ചിട്ടുണ്ട്. നമ്മൾ ആരാധന നടത്തുന്ന രീതിക്കു തടയിടാൻ അത്തരം ഗവൺമെന്റുകൾ സ്വീകരിച്ച ചില വഴികളെക്കുറിച്ചാണ് ഈ അധ്യായത്തിൽ നമ്മൾ കാണാൻപോകുന്നത്. പ്രധാനമായും മൂന്നു മേഖലകളെക്കുറിച്ചാണു നമ്മൾ ചർച്ചചെയ്യുക: (1) ഒരു സംഘടനയെന്ന നിലയിൽ പ്രവർത്തിക്കാനും നമുക്ക് ഇഷ്ടമുള്ള രീതിയിൽ ആരാധന നടത്താനും ഉള്ള സ്വാതന്ത്ര്യം. (2) ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലുള്ള ചികിത്സാരീതികൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. (3) യഹോവയുടെ നിലവാരങ്ങളനുസരിച്ച് കുട്ടികളെ വളർത്തിക്കൊണ്ടുവരാനുള്ള മാതാപിതാക്കളുടെ അവകാശം. ഇവയിൽ ഓരോന്നിനെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ, തങ്ങളുടെ വിലയേറിയ പൗരത്വം കാത്തുസൂക്ഷിക്കാൻ മിശിഹൈകരാജ്യത്തോടു കൂറുള്ള പൗരന്മാർ സധൈര്യം പരിശ്രമിച്ചിരിക്കുന്നത് എങ്ങനെയെന്നും അവരുടെ ശ്രമങ്ങൾ അനുഗ്രഹിക്കപ്പെട്ടത് എങ്ങനെയെന്നും നമ്മൾ കാണും.
നിയമാംഗീകാരത്തിനും അടിസ്ഥാനസ്വാതന്ത്ര്യങ്ങൾക്കും വേണ്ടി പോരാടുന്നു
5. നിയമാംഗീകാരംകൊണ്ട് സത്യക്രിസ്ത്യാനികൾക്ക് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?
5 യഹോവയെ ആരാധിക്കാൻ നമുക്കു മനുഷ്യഗവൺമെന്റുകളുടെ നിയമാംഗീകാരം ആവശ്യമുണ്ടോ? ഇല്ല. പക്ഷേ നിയമാംഗീകാരമുണ്ടെങ്കിൽ ആരാധന നടത്താൻ നമുക്കു കൂടുതൽ എളുപ്പമായിരിക്കും എന്നൊരു പ്രയോജനമുണ്ട്. ഉദാഹരണത്തിന്, നിയമത്തിന്റെ അംഗീകാരമുള്ളപ്പോൾ നമുക്കു രാജ്യഹാളുകളിലും സമ്മേളനഹാളുകളിലും സ്വതന്ത്രമായി കൂടിവരാനാകും, ബൈബിൾപ്രസിദ്ധീകരണങ്ങൾ അച്ചടിക്കാനും മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാനും കഴിയും, യാതൊരു തടസ്സവും കൂടാതെ അയൽക്കാരോടു സന്തോഷവാർത്ത അറിയിക്കാനും സാധിക്കും. പല രാജ്യങ്ങളിലും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമാംഗീകാരമുള്ള മറ്റു മതങ്ങളുടെ അനുയായികൾക്കു കിട്ടുന്ന അതേ സ്വാതന്ത്ര്യങ്ങൾ ആരാധനാകാര്യങ്ങളിൽ നമുക്കും ലഭിക്കുന്നു. പക്ഷേ നമുക്കു നിയമാംഗീകാരം തരാൻ ചില ഗവൺമെന്റുകൾ വിസമ്മതിച്ചിരിക്കുന്നു. നമ്മുടെ അടിസ്ഥാനസ്വാതന്ത്ര്യങ്ങൾക്കു തടയിടാനും ചില ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അവരുടെ ശ്രമങ്ങൾ ഫലം കണ്ടോ?
6. 1940-കളുടെ ആദ്യഭാഗത്ത് ഓസ്ട്രേലിയയിലെ യഹോവയുടെ സാക്ഷികൾ എന്തു വെല്ലുവിളിയാണു നേരിട്ടത്?
6 ഓസ്ട്രേലിയ. 1940-കളുടെ തുടക്കത്തിൽ നടന്ന ഒരു സംഭവം നോക്കാം. യുദ്ധത്തിനായുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പുകൾക്ക് ഒരു “തടസ്സമായാണു” നമ്മുടെ വിശ്വാസങ്ങളെ ഓസ്ട്രേലിയയിലെ ഗവർണർ ജനറൽ കണ്ടത്. തുടർന്ന് ഒരു നിരോധനം ഏർപ്പെടുത്തി. ഒന്നിച്ച് കൂടിവരാനോ പരസ്യമായി പ്രസംഗപ്രവർത്തനം നടത്താനോ സാക്ഷികൾക്കായില്ല. ബഥേൽ അടച്ചുപൂട്ടി. രാജ്യഹാളുകൾ പിടിച്ചെടുത്തു. നമ്മുടെ ബൈബിൾപ്രസിദ്ധീകരണങ്ങൾ കൈവശം വെക്കുന്നതുപോലും നിയമവിരുദ്ധമായിരുന്നു. അനേകവർഷങ്ങൾ രഹസ്യമായി പ്രവർത്തനം നടത്തേണ്ടിവന്ന ഓസ്ട്രേലിയയിലെ സാക്ഷികൾക്കു വലിയ ആശ്വാസം പകരുന്ന ഒരു കാര്യം ഒടുവിൽ സംഭവിച്ചു. 1943 ജൂൺ 14-ന് ഓസ്ട്രേലിയയിലെ പരമോന്നതനീതിപീഠം നമ്മുടെ നിരോധനം നീക്കി.
7, 8. റഷ്യയിലെ നമ്മുടെ സഹോദരങ്ങൾ വർഷങ്ങളോളം ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പോരാട്ടം വിവരിക്കുക.
7 റഷ്യ. പതിറ്റാണ്ടുകളോളം കമ്മ്യൂണിസ്റ്റ് നിരോധനത്തിൻകീഴിലായിരുന്നെങ്കിലും 1991-ൽ യഹോവയുടെ സാക്ഷികൾക്കു തങ്ങളുടെ പ്രവർത്തനം നിയമപരമായി രജിസ്റ്റർ ചെയ്യാനായി. മുൻ സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് 1992-ൽ റഷ്യയിൽ നമുക്കു നിയമാംഗീകാരം ലഭിച്ചു. എന്നാൽ നമ്മുടെ അംഗസംഖ്യയിൽ പെട്ടെന്നുണ്ടായ കുതിപ്പു നമ്മുടെ ചില എതിരാളികളെ വളരെയധികം അസ്വസ്ഥരാക്കി. പ്രത്യേകിച്ച്, റഷ്യൻ ഓർത്തഡോക്സ് സഭയുമായി ബന്ധമുള്ള ചിലരായിരുന്നു നമുക്ക് എതിരെയുള്ള എതിർപ്പുകൾക്കു പിന്നിൽ. 1995 മുതൽ 1998 വരെയുള്ള കാലത്ത് ഒന്നിനു പുറകേ ഒന്നായി അഞ്ചു ക്രിമിനൽ പരാതികളാണ് എതിരാളികൾ യഹോവയുടെ സാക്ഷികൾക്കെതിരെ നൽകിയത്. എന്നാൽ ഒരിക്കൽപ്പോലും അവരുടെ അഭിഭാഷകനു നമ്മുടെ ഭാഗത്ത് എന്തെങ്കിലും കുറ്റമുള്ളതിന്റെ തെളിവ് കണ്ടെത്താനായില്ല. എന്നാൽ വിടാൻ ഭാവമില്ലാതിരുന്ന എതിരാളികൾ തുടർന്ന് 1998-ൽ ഒരു സിവിൽ പരാതി നൽകി. ആദ്യം ജയം നമ്മോടൊപ്പമായിരുന്നെങ്കിലും ആ വിധി തള്ളിയ എതിരാളികൾ അതിന് എതിരെ അപ്പീൽ നൽകി. എന്നാൽ ഇത്തവണ നമ്മൾ കേസ് തോറ്റു. 2001 മെയ് മാസമായിരുന്നു ആ സംഭവം. അതേ വർഷം ഒക്ടോബറിൽ കേസിന്റെ പുനർവിചാരണ തുടങ്ങി. 2004-ലാണു കേസിന്റെ വിധി പ്രസ്താവിച്ചത്. യഹോവയുടെ സാക്ഷികൾ മോസ്കോയിൽ ഉപയോഗിക്കുന്ന, നിയമപരമായി രജിസ്റ്റർ ചെയ്ത കോർപ്പറേഷന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനും അതിന്റെ പ്രവർത്തനങ്ങൾ നിരോധിക്കാനും ആയിരുന്നു കോടതിവിധി.
8 ഉപദ്രവത്തിന്റെ ഒരു വലിയ കൊടുങ്കാറ്റാണു തുടർന്ന് ഉണ്ടായതെന്നു പറയാം. (2 തിമൊഥെയൊസ് 3:12 വായിക്കുക.) യഹോവയുടെ സാക്ഷികൾ പരിഹാസത്തിനും ശാരീരികമായ അതിക്രമങ്ങൾക്കും ഇരയായി. നമ്മുടെ പ്രസിദ്ധീകരണങ്ങൾ പിടിച്ചെടുത്തു. ആരാധനയ്ക്കായി കെട്ടിടങ്ങൾ വാടകയ്ക്കെടുക്കുന്നതിനും പണിയുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അത്തരം പ്രയാസസാഹചര്യങ്ങൾ നേരിട്ടപ്പോൾ നമ്മുടെ സഹോദരീസഹോദരന്മാർക്ക് എന്തു തോന്നിക്കാണുമെന്ന് ഒന്ന് ഓർത്തുനോക്കൂ! 2001-ൽ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ നൽകിയിരുന്ന യഹോവയുടെ സാക്ഷികൾ 2004-ൽ കോടതിമുമ്പാകെ കൂടുതലായ വിശദാംശങ്ങൾ സമർപ്പിച്ചു. 2010-ൽ കോടതി വിധി പ്രസ്താവിച്ചു. റഷ്യ യഹോവയുടെ സാക്ഷികളുടെ മേൽ നിരോധനം ഏർപ്പെടുത്തിയതിനു പിന്നിൽ മതപരമായ അസഹിഷ്ണുതയാണെന്നു കോടതിക്കു വ്യക്തമായി. യഹോവയുടെ സാക്ഷികളിൽ ആരെങ്കിലും എന്തെങ്കിലും കുറ്റം ചെയ്തതായി തെളിവില്ലാത്തതുകൊണ്ട് കീഴ്ക്കോടതിവിധികളെ മാനിക്കേണ്ട കാര്യമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ആ നിരോധനം, യഹോവയുടെ സാക്ഷികൾക്കു നിയമപരമായി അർഹതയുള്ള അവകാശങ്ങളിൽ ഒരു കൈകടത്തലായിപ്പോയെന്നും കോടതി കണ്ടെത്തി. മതസ്വാതന്ത്ര്യത്തിനുള്ള യഹോവയുടെ സാക്ഷികളുടെ അവകാശത്തെ കോടതിവിധി ഉയർത്തിപ്പിടിച്ചു. യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ ആ വിധിയെ മാനിക്കാൻ പല റഷ്യൻ അധികാരികളും വിസമ്മതിച്ചിരിക്കുന്നെങ്കിലും അത്തരം വിജയങ്ങൾ അന്നാട്ടിലെ ദൈവജനത്തിനു നൽകിയ ധൈര്യം ചെറുതല്ല.
റ്റിറ്റോസ് മാനുസാകിസ് (ഒൻപതാം ഖണ്ഡിക കാണുക)
9-11. ഒരുമിച്ചുകൂടി ആരാധന നടത്താനുള്ള സ്വാതന്ത്ര്യത്തിനായി ഗ്രീസിലെ യഹോവയുടെ ജനം എന്തു പോരാട്ടം നടത്തി, അതുകൊണ്ട് എന്തു പ്രയോജനമുണ്ടായി?
9 ഗ്രീസ്. 1983-ൽ ക്രീറ്റിലെ ഇറാക്ലിയോൺ എന്ന സ്ഥലത്ത് റ്റിറ്റോസ് മാനുസാകിസ് ഒരു മുറി വാടകയ്ക്കെടുത്തു. യഹോവയുടെ സാക്ഷികളായ കുറച്ച് പേർക്ക് ആരാധനയ്ക്കായി കൂടിവരാനായിരുന്നു അത്. (എബ്രാ. 10:24, 25) എന്നാൽ അധികം വൈകിയില്ല, ഒരു ഓർത്തഡോക്സ് വൈദികൻ ഗവൺമെന്റ് അധികാരികൾക്ക് ഒരു പരാതി കൊടുത്തു. യഹോവയുടെ സാക്ഷികൾ ആ മുറി ആരാധനയ്ക്ക് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുന്നതായിരുന്നു ആ പരാതി. എന്തായിരുന്നു അത്തരമൊരു പരാതിക്കു കാരണം? മറ്റൊന്നുമല്ല, യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ ഓർത്തഡോക്സ് സഭയുടെ ഉപദേശങ്ങളുമായി യോജിക്കുന്നില്ല, അത്രതന്നെ! അധികാരികൾ, റ്റിറ്റോസ് മാനുസാകിസ് സഹോദരനെയും പ്രദേശവാസികളായ മൂന്നു സഹോദരങ്ങളെയും കുറ്റവാളികളായി കണ്ട് അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. തുടർന്ന് അവരെ രണ്ടു മാസത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. അവരുടെ മേൽ പിഴയും ചുമത്തി. ദൈവരാജ്യത്തോടു കൂറുള്ള പ്രജകളായ അവർ ഈ കോടതിവിധിയെ കണ്ടതു തങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തിന്റെ ലംഘനമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ അവർ തളരാതെ രാജ്യത്തെ വിവിധകോടതികളിൽ തങ്ങളുടെ കേസ് നടത്തി. ഏറ്റവും ഒടുവിൽ ആ കേസ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലുമെത്തി.
10 ഒടുവിൽ 1996-ൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി പുറപ്പെടുവിച്ച വിധി ശുദ്ധാരാധനയുടെ എതിരാളികൾക്ക് ഏറ്റ ഒരു കനത്ത പ്രഹരമായിരുന്നു. “‘അറിയപ്പെടുന്ന ഒരു മതം’ എന്ന പദപ്രയോഗത്തിനു ഗ്രീസിലെ നിയമം നൽകുന്ന നിർവചനത്തിന്റെ പരിധിയിൽപ്പെടുന്നവരാണ് യഹോവയുടെ സാക്ഷികളും” എന്ന കാര്യം കോടതി പരാമർശിച്ചു. കീഴ്ക്കോടതികൾ പുറപ്പെടുവിച്ച വിധികൾ “ഹർജിക്കാരുടെ മതസ്വാതന്ത്ര്യത്തെ നേരിട്ട് ബാധിക്കുന്നതാണ്” എന്നും കോടതി കണ്ടെത്തി. “മതവിശ്വാസങ്ങളോ അത്തരം വിശ്വാസങ്ങൾ പ്രകടിപ്പിക്കാനുള്ള ഉപാധികളോ നിയമാനുസൃതമാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടതു” ഗ്രീസിലെ ഗവൺമെന്റിന്റെ ഉത്തരവാദിത്വമല്ലെന്നും കോടതി നിരീക്ഷിച്ചു. യഹോവയുടെ സാക്ഷികൾക്കെതിരെ കോടതികൾ പുറപ്പെടുവിച്ച വിധികൾ യൂറോപ്യൻ മനുഷ്യാവകാശ കോടതി റദ്ദാക്കി. അവരുടെ ആരാധനാസ്വാതന്ത്ര്യത്തിനു പിന്തുണ പ്രഖ്യാപിക്കുന്നതായിരുന്നു ആ വിധി.
11 ആ വിജയത്തോടെ ഗ്രീസിലെ പ്രശ്നങ്ങളെല്ലാം അടങ്ങിയോ? ഇല്ല എന്നതാണു സത്യം. 2012-ൽ ഏതാണ്ട് 12 വർഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് അതുപോലൊരു കേസിനു ഗ്രീസിലെ കാസാൻഡ്രിയിൽ തീർപ്പുണ്ടായത്. ഈ കേസിൽ ഒരു ഓർത്തഡോക്സ് ബിഷപ്പായിരുന്നു എതിർപ്പുമായി രംഗത്ത് എത്തിയത്. ഗ്രീസിലെ ഏറ്റവും ഉയർന്ന അഡ്മിനിസ്റ്റ്രേറ്റീവ് കോടതിയായ ‘കൗൺസിൽ ഓഫ് സ്റ്റേറ്റ്’ ഈ കേസിൽ ദൈവജനത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഗ്രീസിന്റെതന്നെ ഭരണഘടന ഉറപ്പുകൊടുക്കുന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ച് വിധിയിൽ പരാമർശമുണ്ടായിരുന്നു. യഹോവയുടെ സാക്ഷികൾ, അറിയപ്പെടുന്ന ഒരു മതമല്ലെന്ന് ഇടയ്ക്കിടെ ഉയർന്നുകേൾക്കാറുള്ള ആരോപണത്തെയും ആ വിധി ഖണ്ഡിച്ചു. കോടതി ഇങ്ങനെ പ്രസ്താവിച്ചു: “യഹോവയുടെ സാക്ഷികളുടെ ഉപദേശങ്ങൾ നിഗൂഢമല്ല. അതുകൊണ്ടുതന്നെ അവർ ആചരിക്കുന്ന മതത്തെ, അറിയപ്പെടുന്ന ഒരു മതമെന്നു വിളിക്കാം.” കാസാൻഡ്രിയിലെ യഹോവയുടെ സാക്ഷികളുടെ ആ ചെറിയ സഭയിലുള്ളവർക്ക് ഇപ്പോൾ സ്വന്തം രാജ്യഹാളിൽ ആരാധനയ്ക്കായി കൂടിവരാൻ കഴിയുന്നു. അതിൽ അവർക്കെല്ലാം എത്ര സന്തോഷമുണ്ടെന്നോ!
12, 13. ഫ്രാൻസിൽ ചില എതിരാളികൾ, ‘നിയമത്തിന്റെ പേരും പറഞ്ഞ് കുഴപ്പങ്ങൾ ഉണ്ടാക്കാൻ’ ശ്രമിച്ചത് എങ്ങനെ, ഒടുവിൽ എന്തു സംഭവിച്ചു?
12 ഫ്രാൻസ്. എതിരാളികളിൽ ചിലർ, “നിയമത്തിന്റെ പേരും പറഞ്ഞ് കുഴപ്പങ്ങൾ ഉണ്ടാക്കുന്ന” തന്ത്രം ദൈവജനത്തിന് എതിരെ പ്രയോഗിച്ചിട്ടുണ്ട്. (സങ്കീർത്തനം 94:20 വായിക്കുക.) 1990-കളുടെ മധ്യത്തിൽ ഫ്രാൻസിൽ നടന്ന ഒരു സംഭവം ഇതിന് ഉദാഹരണമാണ്. ആ രാജ്യത്ത് പ്രവർത്തനം നടത്താൻ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന നിയമാനുസൃത കോർപ്പറേഷനുകളിൽ ഒന്നിന്റെ (Association Les Témoins de Jéhovah) കണക്കുകൾ ഫ്രാൻസിലെ നികുതിവകുപ്പിലെ അധികാരികൾ പരിശോധിക്കാൻ തുടങ്ങി. ആ പരിശോധനയുടെ യഥാർഥത്തിലുള്ള ഉദ്ദേശ്യം അവിടത്തെ ബജറ്റ് മന്ത്രിയുടെ വാക്കുകളിൽനിന്ന് വ്യക്തമായിരുന്നു: “പരിശോധന പൂർത്തിയാകുമ്പോൾ ഒരുപക്ഷേ (ആ കോർപ്പറേഷനെ) പിരിച്ചുവിടാനോ അതിന് എതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനോ സാധ്യതയുണ്ട്. . . . സാധ്യതയനുസരിച്ച്, അതോടെ ആ സംഘടനയുടെ പ്രവർത്തനത്തിന്റെ താളം തെറ്റും; അല്ലെങ്കിൽ നമ്മുടെ രാജ്യത്തെ പ്രവർത്തനം നിറുത്താൻ അവർ നിർബന്ധിതരാകും.” പരിശോധനയിൽ ക്രമക്കേടുകൾ ഒന്നും കണ്ടെത്തിയില്ലെങ്കിലും അധികാരികൾ ആ കോർപ്പറേഷന്റെ നടുവൊടിക്കുന്ന ഒരു ഭീമമായ തുക നികുതിയായി ചുമത്തി. ആ തന്ത്രം വിജയിച്ചിരുന്നെങ്കിൽ ബ്രാഞ്ചോഫീസ് അടച്ചുപൂട്ടുകയല്ലാതെ നമ്മുടെ സഹോദരങ്ങൾക്കു മറ്റു നിവൃത്തിയില്ലാതെവന്നേനേ. ആ തുക അടയ്ക്കാൻ നമുക്കു നമ്മുടെ കെട്ടിടങ്ങൾ വിൽക്കേണ്ടിയും വരുമായിരുന്നു. അതൊരു വലിയ പ്രഹരമായിരുന്നെങ്കിലും ദൈവജനം തളർന്നില്ല. ഈ അന്യായത്തിന് എതിരെ അവർ ശക്തമായി പ്രതികരിച്ചു. ഒടുവിൽ 2005-ൽ ആ കേസ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലെത്തി.
13 2011 ജൂൺ 30-നു കോടതി ആ കേസിന്റെ വിധി പ്രസ്താവിച്ചു. ചില അസാധാരണസാഹചര്യങ്ങളിൽ ഒഴികെ, മതവിശ്വാസങ്ങളുടെയോ അവ ആചരിക്കുന്ന രീതികളുടെയോ നിയമസാധുത രാജ്യത്തെ ഗവൺമെന്റ് പരിശോധിക്കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മതസ്വാതന്ത്ര്യത്തിനുള്ള പൗരാവകാശം ഗവൺമെന്റിനെ അതിന് അനുവദിക്കുന്നില്ല എന്നതായിരുന്നു കോടതി ചൂണ്ടിക്കാട്ടിയ കാരണം. കോടതി ഇങ്ങനെയും പ്രസ്താവിച്ചു: “നികുതി ചുമത്തിയ നടപടി . . . സംഘടനയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ വിഭവങ്ങൾ തടഞ്ഞുവെക്കുന്നതിനു തുല്യമായിരുന്നു. ആ സംഘടനയുടെ അനുയായികൾക്കു സ്വതന്ത്രമായി അവരുടെ മതവിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ തുടർന്ന് അതിനു പറ്റാതെവരുകയും ചെയ്യുമായിരുന്നു.” കോടതി ഏകകണ്ഠമായി യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി വിധിച്ചു! ദൈവജനത്തിനു സന്തോഷത്തിനു വക നൽകുന്ന മറ്റൊരു കാര്യവുമുണ്ടായി. നമ്മുടെ കോർപ്പറേഷനു മേൽ ചുമത്തിയ നികുതി പലിശ സഹിതം ഫ്രഞ്ച് ഗവൺമെന്റ് ഒടുവിൽ തിരിച്ചുതന്നു. ബ്രാഞ്ചിന്റെ വസ്തുവകകളിന്മേൽ അവകാശവാദം ഉന്നയിക്കാനുള്ള അധികാരവും കോടതിയുടെ ഉത്തരവനുസരിച്ച് ഗവൺമെന്റ് വിട്ടൊഴിഞ്ഞു.
ഇന്നു നിയമത്തിന്റെ പേരിൽ അനീതിക്ക് ഇരയാകേണ്ടിവരുന്ന നിങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാർക്കുവേണ്ടി നിങ്ങൾക്കു പതിവായി പ്രാർഥിക്കാൻ കഴിയും
14. ആരാധനാസ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ പോരാട്ടത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ?
14 പുരാതനകാലത്തെ എസ്ഥേറിനെയും മൊർദെഖായിയെയും പോലെ, യഹോവ കല്പിച്ച രീതിയിൽ യഹോവയെ ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ദൈവജനം ഇന്നു പോരാടിക്കൊണ്ടിരിക്കുകയാണ്. (എസ്ഥേ. 4:13-16) അക്കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ? ഉണ്ട്. ഇന്നു നിയമത്തിന്റെ പേരിൽ അനീതിക്ക് ഇരയാകേണ്ടിവരുന്ന നിങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാർക്കുവേണ്ടി നിങ്ങൾക്കു പതിവായി പ്രാർഥിക്കാൻ കഴിയും. ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളിൽ കഴിയുന്ന, ഉപദ്രവങ്ങൾ ഏൽക്കേണ്ടിവരുന്ന നമ്മുടെ സഹോദരങ്ങൾക്കു വലിയൊരു സഹായമായിരിക്കാൻ നിങ്ങളുടെ പ്രാർഥനകൾക്കാകും. (യാക്കോബ് 5:16 വായിക്കുക.) അത്തരം പ്രാർഥനകൾ കേട്ട് യഹോവ എന്തെങ്കിലും നടപടിയെടുക്കുമോ? ഉറപ്പായും യഹോവ അതു ചെയ്യും എന്നതിനു തെളിവാണു നമ്മുടെ നിയമവിജയങ്ങൾ.—എബ്രാ. 13:18, 19.
നമ്മുടെ വിശ്വാസങ്ങളോടു യോജിക്കുന്ന ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം
15. രക്തത്തിന്റെ ഉപയോഗത്തോടു ബന്ധപ്പെട്ട് ദൈവജനം ഏതെല്ലാം കാര്യങ്ങൾ കണക്കിലെടുക്കാറുണ്ട്?
15 രക്തത്തിന്റെ ദുരുപയോഗം ഇന്നു സർവസാധാരണമായിരിക്കുകയാണ്. എന്നാൽ 11-ാം അധ്യായത്തിൽ നമ്മൾ കണ്ടതുപോലെ, അത്തരം ദുരുപയോഗം ഒഴിവാക്കാനുള്ള വ്യക്തമായ മാർഗനിർദേശം ദൈവരാജ്യത്തിന്റെ പൗരന്മാർക്കു തിരുവെഴുത്തുകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. (ഉൽപ. 9:5, 6; ലേവ്യ 17:11; പ്രവൃത്തികൾ 15:28, 29 വായിക്കുക.) നമ്മൾ രക്തപ്പകർച്ച സ്വീകരിക്കാറില്ലെങ്കിലും നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും കിട്ടാവുന്നതിലേക്കുംവെച്ച് ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കണമെന്നുതന്നെയാണു നമ്മുടെ ആഗ്രഹം, അതു പക്ഷേ ദൈവനിയമങ്ങൾ ലംഘിക്കുന്നതല്ലായിരിക്കണമെന്നു മാത്രം. മനസ്സാക്ഷിക്കും മതവിശ്വാസങ്ങൾക്കും ചേർച്ചയിൽ ചില ചികിത്സാരീതികൾ തിരഞ്ഞെടുക്കാനോ നിരസിക്കാനോ ഉള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ടെന്ന കാര്യം പല രാജ്യങ്ങളിലെയും പരമോന്നതകോടതികൾ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ ചില ദേശങ്ങളിലെ ദൈവജനത്തിന് ഇക്കാര്യത്തിൽ കടുപ്പമേറിയ വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഏതാനും ഉദാഹരണങ്ങൾ നോക്കാം.
16, 17. ജപ്പാനിലെ ഒരു സഹോദരിയെ ഞെട്ടിച്ചുകളഞ്ഞ എന്ത് അനുഭവമാണു ചികിത്സയോടു ബന്ധപ്പെട്ട് അവർക്കുണ്ടായത്, സഹോദരിയുടെ പ്രാർഥനകൾക്ക് ഉത്തരം കിട്ടിയത് എങ്ങനെ?
16 ജപ്പാൻ. 63 വയസ്സുള്ള ഒരു വീട്ടമ്മയായ മിസായെ താക്കേദായ്ക്ക് ഒരിക്കൽ ഒരു വലിയ ശസ്ത്രക്രിയ ആവശ്യമായിവന്നു. ദൈവരാജ്യത്തോടു കൂറുള്ള പ്രജയായിരുന്ന ആ സഹോദരി, രക്തം കൂടാതെയുള്ള ചികിത്സയാണു താൻ ആഗ്രഹിക്കുന്നതെന്ന കാര്യം ഡോക്ടറോടു വ്യക്തമാക്കി. എന്നാൽ മാസങ്ങൾക്കു ശേഷം സഹോദരി ഒരു കാര്യം അറിഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ തന്റെ ശരീരത്തിലേക്കു രക്തം കയറ്റിയെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത! തന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതായും താൻ വഞ്ചിക്കപ്പെട്ടതായും സഹോദരിക്കു തോന്നി. 1993 ജൂണിൽ ആ ആശുപത്രിക്കും ഡോക്ടർമാർക്കും എതിരെ സഹോദരി ഒരു കേസ് ഫയൽ ചെയ്തു. എളിമയുള്ള, സ്വതവേ മൃദുഭാഷിയായ ആ സഹോദരിയുടെ വിശ്വാസം പക്ഷേ അചഞ്ചലമായിരുന്നു. ആരോഗ്യം മോശമായിരുന്നിട്ടും തിങ്ങിനിറഞ്ഞ ആ കോടതിമുറിയിൽവെച്ച് സഹോദരി ധൈര്യസമേതം മൊഴി നൽകി. അതിനായി ഒരു മണിക്കൂറിലേറെയാണു സഹോദരി സാക്ഷിക്കൂട്ടിൽ നിന്നത്. മരിക്കുന്നതിന് ഒരു മാസം മുമ്പുപോലും സഹോദരി കോടതിയിൽ ഹാജരായി. ആ ധൈര്യവും വിശ്വാസവും എത്ര പ്രശംസനീയമാണ്! തന്റെ പോരാട്ടത്തെ അനുഗ്രഹിക്കാനായി ദൈവത്തോടു നിരന്തരം പ്രാർഥിക്കാറുണ്ടായിരുന്നെന്നു താക്കേദാ സഹോദരി പറഞ്ഞിട്ടുണ്ട്. ആ അപേക്ഷകൾ ദൈവം കേൾക്കുമെന്നു സഹോദരിക്ക് ഉറപ്പായിരുന്നു. ആകട്ടെ, അവയ്ക്ക് ഉത്തരം ലഭിച്ചോ?
17 താക്കേദാ സഹോദരി മരിച്ച് മൂന്നു വർഷത്തിനു ശേഷം, ജപ്പാനിലെ സുപ്രീംകോടതി സഹോദരിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. തന്റെ ആഗ്രഹം എന്താണെന്നു വ്യക്തമാക്കിയിട്ടും അതിന് എതിരായി അവരുടെ ശരീരത്തിലേക്കു രക്തം കയറ്റിയതു തെറ്റായിപ്പോയെന്നു കോടതിയും സമ്മതിച്ചു. അത്തരം സാഹചര്യങ്ങളിൽ “തീരുമാനമെടുക്കാനുള്ള അവകാശത്തെ,” “വ്യക്തിപരമായ അവകാശമെന്ന നിലയിൽ മാനിക്കണം” എന്ന് 2000 ഫെബ്രുവരി 29-നു പ്രസ്താവിച്ച വിധിയിൽ കോടതി പറഞ്ഞിരുന്നു. ബൈബിൾപരിശീലിതമനസ്സാക്ഷിയോടു യോജിക്കുന്ന ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സഹോദരി അക്ഷീണം നടത്തിയ ആ പോരാട്ടത്തോടു നമ്മൾ കടപ്പെട്ടിരിക്കുന്നു. കാരണം, അതിന്റെ ഫലമായി ഇന്നു ജപ്പാനിലെ സാക്ഷികൾക്കു നിർബന്ധിത രക്തപ്പകർച്ചയെ പേടിക്കാതെ ചികിത്സ നേടാൻ കഴിയുന്നുണ്ട്.
പാബ്ലോ ആൽബാരാസീനി (18-20 ഖണ്ഡികകൾ കാണുക)
18-20. (എ) വൈദ്യനിർദേശകാർഡ് ഉപയോഗിച്ച് രക്തപ്പകർച്ച നിരസിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ അർജന്റീനയിലെ ഒരു അപ്പീൽക്കോടതി ഉയർത്തിപ്പിടിച്ചത് എങ്ങനെ? (ബി) രക്തത്തിന്റെ ദുരുപയോഗം ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ, നമുക്ക് എങ്ങനെ ക്രിസ്തുവിന്റെ നേതൃത്വത്തോടുള്ള കീഴ്പെടൽ കാണിക്കാം?
18 അർജന്റീന. എന്നാൽ ദൈവരാജ്യത്തിന്റെ ഒരു പൗരൻ ചികിത്സ വേണ്ടിവരുന്ന സമയത്ത് അബോധാവസ്ഥയിലാണെങ്കിലോ? ഇത്തരമൊരു സാഹചര്യം നേരിടാൻ അവർക്ക് എങ്ങനെ മുൻകൂട്ടി തയ്യാറായിരിക്കാൻ കഴിയും? നമുക്കു നിയമപരമായ ഒരു രേഖ കൈവശം വെക്കാവുന്നതാണ്. അതു നമുക്കുവേണ്ടി സംസാരിക്കും. അതാണു പാബ്ലോ ആൽബാരാസീനി ചെയ്തത്. 2012 മെയ് മാസത്തിൽ ഒരു കവർച്ചാശ്രമത്തിന് ഇരയായ അദ്ദേഹത്തിനു പല തവണ വെടിയേറ്റു. ആശുപത്രിയിൽ എത്തിച്ചപ്പോൾ അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തിനു രക്തപ്പകർച്ചയെക്കുറിച്ചുള്ള തന്റെ നിലപാടു വിശദീകരിക്കാൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹത്തിന്റെ കൈവശം ഒരു വൈദ്യനിർദേശകാർഡ് ഉണ്ടായിരുന്നു. മുന്നമേതന്നെ അദ്ദേഹം അതു കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട് തയ്യാറാക്കിവെച്ചിരുന്നു. പാബ്ലോയുടെ സ്ഥിതി ഗുരുതരമായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ രക്തപ്പകർച്ച ആവശ്യമാണെന്നു ചില ഡോക്ടർമാർ അഭിപ്രായപ്പെട്ടു. എങ്കിലും ആശുപത്രിയിലെ വൈദ്യസംഘം പാബ്ലോയുടെ അഭിലാഷം മാനിക്കാൻ തയ്യാറായിരുന്നു. എന്നാൽ യഹോവയുടെ സാക്ഷിയല്ലായിരുന്ന പാബ്ലോയുടെ പിതാവ് കോടതിയെ സമീപിച്ചു, മകന്റെ ആ ആഗ്രഹത്തിന് എതിരെ ഒരു കോടതിവിധി നേടിയെടുക്കുകയും ചെയ്തു.
19 എന്നാൽ പാബ്ലോയുടെ ഭാര്യക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പെട്ടെന്നുതന്നെ ഒരു അപ്പീൽ നൽകി. മണിക്കൂറുകൾക്കുള്ളിൽ അപ്പീൽക്കോടതി, കീഴ്ക്കോടതിയുടെ ആ വിധി അസാധുവാക്കി. രോഗിയുടെ വൈദ്യനിർദേശകാർഡിൽ വ്യക്തമാക്കിയിരിക്കുന്ന ആഗ്രഹങ്ങൾ മാനിക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഉടനെ പാബ്ലോയുടെ പിതാവ് അർജന്റീനയിലെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. എന്നാൽ “(രക്തപ്പകർച്ച സ്വീകരിക്കാനുള്ള വിസമ്മതം അറിയിക്കുന്ന പാബ്ലോയുടെ വൈദ്യനിർദേശകാർഡ്) തയ്യാറാക്കിയിരിക്കുന്നതു നല്ല വിവേചനയോടെയും നിശ്ചയദാർഢ്യത്തോടെയും സ്വതന്ത്രമായും ആണെന്നതിനെ സംശയിക്കാൻ കാരണമൊന്നുമില്ല” എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. കോടതി ഇങ്ങനെ പറഞ്ഞു: “പ്രായപൂർത്തിയായ, പ്രാപ്തരായ എല്ലാവർക്കും തങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുൻകൂറായി നിർദേശങ്ങൾ വെക്കാവുന്നതാണ്. ചില ചികിത്സാരീതികൾ സ്വീകരിക്കാനോ നിരസിക്കാനോ അവർക്കു സ്വാതന്ത്ര്യമുണ്ട്. . . . അവരെ പരിശോധിക്കുന്ന ഡോക്ടർമാർ ആ നിർദേശങ്ങൾ അംഗീകരിക്കാൻ ബാധ്യസ്ഥരാണ്.”
നിങ്ങൾ നിങ്ങളുടെ വൈദ്യനിർദേശകാർഡ് പൂരിപ്പിച്ചോ?
20 ആൽബാരാസീനി സഹോദരൻ പിന്നീടു പൂർണമായി സുഖം പ്രാപിച്ചു. അദ്ദേഹം വൈദ്യനിർദേശകാർഡ് പൂരിപ്പിച്ചുവെച്ചതിനെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ അദ്ദേഹത്തിനും ഭാര്യക്കും വളരെ സന്തോഷം തോന്നുന്നു. ദൈവരാജ്യത്തിലൂടെയുള്ള ക്രിസ്തുവിന്റെ ഭരണത്തിനു കീഴ്പെട്ടിരിക്കുന്നയാളാണു താനെന്നു തെളിയിക്കുന്നതായിരുന്നു അദ്ദേഹം സ്വീകരിച്ച, ലളിതമെങ്കിലും സുപ്രധാനമായ ആ നടപടി. നിങ്ങളും കുടുംബവും ഇതുപോലുള്ള മുൻകരുതലുകളെടുത്തിട്ടുണ്ടോ?
ഏപ്രിൽ കാഡോരേ (21-24 ഖണ്ഡികകൾ കാണുക)
21-24. (എ) പ്രായപൂർത്തിയായിട്ടില്ലാത്ത കുട്ടികളുടെ ചികിത്സയ്ക്കു രക്തം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കാനഡയിലെ സുപ്രീംകോടതി നിർണായകമായ ഒരു വിധി പുറപ്പെടുവിക്കാൻ ഇടയായത് എങ്ങനെ? (ബി) യഹോവയെ സേവിക്കുന്ന ചെറുപ്പക്കാർക്ക് ഈ കോടതിവിധി ഒരു പ്രോത്സാഹനമായേക്കാവുന്നത് എങ്ങനെ?
21 കാനഡ. സാധാരണയായി, കുട്ടികൾക്ക് ഏറ്റവും മികച്ച ചികിത്സ ഏതാണെന്നു തീരുമാനിക്കാനുളള മാതാപിതാക്കളുടെ അവകാശത്തെ കോടതികൾ അംഗീകരിക്കാറുണ്ട്. എന്നാൽ പ്രായപൂർത്തിയായിട്ടില്ലെങ്കിലും പക്വത വന്ന കുട്ടികളുടെ ചികിത്സാകാര്യങ്ങളിൽ അവരുടെ അഭിപ്രായങ്ങളുംകൂടെ മാനിക്കാൻപോലും ചിലപ്പോഴൊക്കെ കോടതികൾ വിധിച്ചിട്ടുണ്ട്. ഏപ്രിൽ കാഡോരേയുടെ കാര്യത്തിൽ സംഭവിച്ചത് അതാണ്. 14 വയസ്സുള്ളപ്പോൾ കടുത്ത ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ഏപ്രിലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് അവൾ ഒരു വൈദ്യനിർദേശകാർഡ് പൂരിപ്പിച്ചുവെച്ചിരുന്നു. ഒരു അടിയന്തിരസാഹചര്യമുണ്ടായാൽപ്പോലും അവളുടെ ശരീരത്തിലേക്കു രക്തം കയറ്റരുതെന്നുള്ള നിർദേശം അതിലുണ്ടായിരുന്നു. ഏപ്രിലിന്റെ നിർദേശം വളരെ വ്യക്തമായിരുന്നെങ്കിലും അവളെ ചികിത്സിച്ച ഡോക്ടർ അതു നിരാകരിക്കുകയാണുണ്ടായത്. അവൾക്കു രക്തം നൽകാൻ അദ്ദേഹം ഒരു കോടതിവിധിയും തേടി. ഒടുവിൽ അവൾക്കു ബലമായി രക്തം നൽകി. ആ അനുഭവത്തെ, ബലാത്സംഗത്തോടാണു ഏപ്രിൽ പിന്നീടു താരതമ്യപ്പെടുത്തിയത്.
22 ഏപ്രിലും മാതാപിതാക്കളും നീതി തേടി കോടതിയെ സമീപിച്ചു. പല കോടതികളിൽ പോയ ആ കേസ് ഒടുവിൽ രണ്ടു വർഷത്തിനു ശേഷം കാനഡയിലെ സുപ്രീംകോടതിയിലെത്തി. സാങ്കേതികമായി നോക്കിയാൽ, നിയമത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത ഏപ്രിലിന്റെ ഭാഗം കോടതിയിൽ പരാജയപ്പെട്ടെങ്കിലും നിയമനടപടികൾക്കു ചെലവായ തുക അവൾക്കു തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. ഒപ്പം അവൾക്കും, പ്രായപൂർത്തിയായിട്ടില്ലെങ്കിലും പക്വത വന്ന മറ്റു കുട്ടികൾക്കും അനുകൂലമായി ഒരു വിധി പുറപ്പെടുവിക്കുകയും ചെയ്തു. സ്വന്തം ചികിത്സാകാര്യത്തിൽ തീരുമാനം പറയാനുള്ള അവകാശം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കെല്ലാം പ്രയോജനപ്പെടുന്നതായിരുന്നു ആ വിധി. കോടതി ഇങ്ങനെ പറഞ്ഞു: “16 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാർക്കു വൈദ്യചികിത്സ വേണ്ടിവരുന്ന കാര്യമെടുക്കുക. ഏതെങ്കിലും ഒരു പ്രത്യേകചികിത്സയെപ്പറ്റി അവർക്ക് അവരുടേതായ കാഴ്ചപ്പാടുണ്ടെന്നിരിക്കട്ടെ. എങ്കിൽ വേണ്ടത്ര പക്വതയോടെയും മറ്റുള്ളവരുടെ സ്വാധീനത്തിനു വഴങ്ങാതെയും ആണ് അവർ ആ തീരുമാനമെടുത്തതെന്നു കാണിക്കാനുള്ള അവസരം ആദ്യം അവർക്കു നൽകണം.”
23 സുപ്രീംകോടതിയുടെ ആ വിധിക്ക് ഒരു പ്രത്യേകപ്രാധാന്യമുണ്ടായിരുന്നു. പ്രായപൂർത്തിയായിട്ടില്ലെങ്കിലും പക്വത വന്ന ചെറുപ്പക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ മാനിക്കുന്നതായിരുന്നു ആ വിധി. എന്നാൽ അതിനു മുമ്പത്തെ സ്ഥിതിയോ? 16 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് ഒരു പ്രത്യേക ചികിത്സാരീതിയാണ് ഏറ്റവും യോജിക്കുന്നതെന്നു കാനഡയിലെ ഏതെങ്കിലും കോടതിക്കു തോന്നിയാൽ അതുമായി മുന്നോട്ടുപോകാനുള്ള അനുമതി കൊടുക്കാൻ ആ കോടതിക്ക് അധികാരമുണ്ടായിരുന്നു. എന്നാൽ ഈ വിധിയോടെ ആ സ്ഥിതിവിശേഷത്തിനു മാറ്റം വന്നു. 16 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്കു വൈദ്യചികിത്സ വേണ്ടിവന്നാൽ ആദ്യം ആ കുട്ടിക്കു സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വത വന്നോ എന്നു തെളിയിക്കാനുള്ള അവസരം കൊടുക്കണമായിരുന്നു. ആ കുട്ടിയുടെ ആഗ്രഹത്തിനു വിരുദ്ധമായുള്ള ഒരു ചികിത്സാരീതിക്ക് അനുമതി നൽകാൻ കോടതിക്ക് അതോടെ അധികാരമില്ലാതായി.
“ദൈവനാമം മഹത്ത്വപ്പെടുത്തുന്നതിലും സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുന്നതിലും ഒരു ചെറിയ പങ്കുണ്ടായിരിക്കാൻ കഴിഞ്ഞല്ലോ.
24 മൂന്നു വർഷം നീണ്ട ഒരു നിയമപോരാട്ടം! അതിനു തക്ക മൂല്യം അതിനുണ്ടായിരുന്നോ? “തീർച്ചയായും!” എന്നാണ് ഏപ്രിലിന്റെ മറുപടി. ഇപ്പോൾ നല്ല ആരോഗ്യത്തോടെ മുൻനിരസേവനം ചെയ്യുന്ന അവൾ പറയുന്നു: “ദൈവനാമം മഹത്ത്വപ്പെടുത്തുന്നതിലും സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുന്നതിലും ഒരു ചെറിയ പങ്കുണ്ടായിരിക്കാൻ കഴിഞ്ഞല്ലോ. ശരിക്കും അതിൽ സന്തോഷമുണ്ട്.” ഏപ്രിലിന്റെ ഈ അനുഭവം ഒരു കാര്യം തെളിയിക്കുന്നു: ഒരു ധീരമായ നിലപാടെടുത്ത് ദൈവരാജ്യത്തിന്റെ യഥാർഥപൗരന്മാരാണെന്നു തെളിയിക്കാൻ തീർച്ചയായും നമ്മുടെ ചെറുപ്പക്കാർക്കു കഴിയും. —മത്താ. 21:16.
യഹോവയുടെ നിലവാരങ്ങളനുസരിച്ച് കുട്ടികളെ വളർത്തിക്കൊണ്ടുവരാനുള്ള സ്വാതന്ത്ര്യം
25, 26. മാതാപിതാക്കൾ വിവാഹമോചനം നേടുമ്പോൾ ചിലപ്പോഴൊക്കെ ഏതു സാഹചര്യം ഉടലെടുത്തേക്കാം?
25 തന്റെ നിലവാരങ്ങളനുസരിച്ച് കുട്ടികളെ വളർത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്വം യഹോവ മാതാപിതാക്കളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. (ആവ. 6:6-8; എഫെ. 6:4) അതൊരു വെല്ലുവിളി നിറഞ്ഞ നിയമനമാണ്. ഇനി, മാതാപിതാക്കൾ വിവാഹമോചനം നേടുകയാണെങ്കിൽ ആ ഉത്തരവാദിത്വം നിർവഹിക്കുന്നതു കൂടുതൽ ബുദ്ധിമുട്ടാകും. കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾക്ക് അതോടെ വലിയ വ്യത്യാസം വരും എന്നതാണു കാരണം. ഉദാഹരണത്തിന്, കുട്ടിയെ ക്രിസ്തീയനിലവാരങ്ങളനുസരിച്ച് വളർത്തിക്കൊണ്ടുവരാൻ സാക്ഷിയായ മാതാവിനോ പിതാവിനോ ശക്തമായ ആഗ്രഹം കാണും. എന്നാൽ സാക്ഷിയല്ലാത്ത മാതാവോ പിതാവോ അതിനോടു യോജിക്കണമെന്നില്ല. എങ്കിലും സാക്ഷിയായ മാതാവോ പിതാവോ ഒരു കാര്യം താഴ്മയോടെ അംഗീകരിക്കണം: വിവാഹമോചനത്തോടെ ദാമ്പത്യബന്ധം അവസാനിക്കുമെങ്കിലും മാതാവോ പിതാവോ എന്ന നിലയിൽ അവർക്കു രണ്ടു പേർക്കും കുട്ടിയുമായുള്ള ബന്ധത്തിന് ഒരു മാറ്റവും വരുന്നില്ല.
26 യഹോവയുടെ സാക്ഷിയല്ലാത്ത മാതാവോ പിതാവോ കുട്ടിയുടെ സംരക്ഷണാവകാശത്തിനായി ചിലപ്പോഴൊക്കെ കോടതിയെ സമീപിച്ചേക്കാം. കുട്ടിയെ തന്റെ മതവിശ്വാസമനുസരിച്ച് വളർത്തിക്കൊണ്ടുവരുക എന്നതായിരിക്കാം അവരുടെ ഉദ്ദേശ്യം. യഹോവയുടെ സാക്ഷികളിൽ ഒരാളായി വളർന്നുവരുന്നതു കുട്ടിക്കു നല്ലതല്ല എന്ന കാരണമായിരിക്കാം അവർ അതിനു പറയുന്നത്. കുട്ടികൾക്കു ജന്മദിനാഘോഷങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും നിഷേധിക്കപ്പെടുമെന്നും ജീവന് അപകടമുണ്ടാകുന്ന ഒരു സാഹചര്യത്തിൽ, ‘ജീവൻ രക്ഷിക്കുന്ന’ രക്തപ്പകർച്ചപോലും അവർക്കു നിഷേധിക്കുമെന്നും അവർ വാദിച്ചേക്കാം. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, മാതാപിതാക്കളിൽ ഒരാളുടെ മതം കുട്ടിക്കു ദോഷം ചെയ്യുന്നതാണോ എന്ന കാര്യത്തിൽ തീർപ്പുണ്ടാക്കുന്നതിനെക്കാൾ മിക്ക കോടതികളും പ്രാധാന്യം കൊടുക്കുന്നതു കുട്ടിക്ക് ഏറ്റവും പ്രയോജനപ്പെടുന്നത് എന്താണെന്നു തീരുമാനിക്കാനാണ്. അതിനു ചില ഉദാഹരണങ്ങൾ നോക്കാം.
27, 28. യഹോവയുടെ സാക്ഷികളിൽ ഒരാളായി വളർത്തിക്കൊണ്ടുവരുന്നതു കുട്ടിക്കു ദോഷം ചെയ്യുമെന്ന ആരോപണത്തോട് ഒഹായോയിലെ സുപ്രീംകോടതി പ്രതികരിച്ചത് എങ്ങനെ?
27 ഐക്യനാടുകൾ. 1992-ൽ ഒഹായോയിലെ സുപ്രീംകോടതിയുടെ മുമ്പാകെ ഒരു കേസ് വന്നു. ചെറുപ്രായത്തിലുള്ള തന്റെ മകനെ യഹോവയുടെ സാക്ഷികളിൽ ഒരാളായി വളർത്തിക്കൊണ്ടുവരുന്നത് അവനു ദോഷം ചെയ്യും എന്നതായിരുന്നു സാക്ഷിയല്ലാത്ത പിതാവിന്റെ വാദം. ഈ വാദത്തോടു യോജിച്ച കീഴ്ക്കോടതി കുട്ടിയുടെ സംരക്ഷണാവകാശം മുമ്പ് പിതാവിനു നൽകിയിരുന്നു. കുട്ടിയുടെ അമ്മയായ ജെന്നിഫർ പേറ്ററിനു മകനെ സന്ദർശിക്കാൻ അനുമതി കിട്ടിയെങ്കിലും ഒരു വ്യവസ്ഥയുണ്ടായിരുന്നു: “കുട്ടിയെ ഏതെങ്കിലും രൂപത്തിൽ യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ പഠിപ്പിക്കാൻ പാടില്ല. അത്തരം വിശ്വാസങ്ങൾ ഏതെങ്കിലും വിധത്തിൽ അവനെ സ്വാധീനിക്കാനും ഇടയാകരുത്.” വാസ്തവത്തിൽ ആ കീഴ്ക്കോടതിവിധി എങ്ങനെയെല്ലാം വ്യാഖ്യാനിക്കാമായിരുന്നു? മേലാൽ ബൈബിളിനെക്കുറിച്ചോ അതിലെ ധാർമികനിലവാരങ്ങളെക്കുറിച്ചോ മകൻ ബോബിയോട് എന്തെങ്കിലും സംസാരിക്കാനുള്ള സഹോദരിയുടെ അവകാശംപോലും നിഷേധിക്കുന്നതായിരുന്നു ആ വിധി. അതു കേട്ടപ്പോൾ സഹോദരിക്ക് എന്തു തോന്നിക്കാണും? അവർ ആകെ തകർന്നുപോയി. എന്നാൽ ക്ഷമയോടിരിക്കാനും യഹോവ നടപടിയെടുക്കുന്ന സമയത്തിനായി കാത്തിരിക്കാനും താൻ പഠിച്ചു എന്നാണു സഹോദരി പറയുന്നത്. “യഹോവ എപ്പോഴും ഒപ്പമുണ്ടായിരുന്നു” എന്ന് അവർ ഓർക്കുന്നു. തുടർന്ന് സഹോദരിയുടെ അഭിഭാഷകൻ ഒഹായോയിലെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. യഹോവയുടെ സംഘടന ഈ നിയമനടപടിക്കു വേണ്ട പിന്തുണ നൽകുകയും ചെയ്തു.
28 കീഴ്ക്കോടതിവിധിയോടു വിയോജിച്ച ഒഹായോയിലെ സുപ്രീംകോടതി ഇങ്ങനെ പറഞ്ഞു: “കുട്ടികളെ പഠിപ്പിക്കാനുള്ള മൗലികാവകാശം മാതാപിതാക്കൾക്കുണ്ട്. അതിൽ അവരുടെ ധാർമികവും മതപരവും ആയ മൂല്യങ്ങൾ കുട്ടികൾക്കു പകർന്നുകൊടുക്കുന്നതും ഉൾപ്പെടും.” യഹോവയുടെ സാക്ഷികളുടെ മതപരമായ മൂല്യങ്ങൾ കുട്ടിയുടെ ശാരീരികവും മാനസികവും ആയ ക്ഷേമത്തിനു ദോഷം ചെയ്യുന്നതാണെന്നു തെളിയിക്കാൻ കഴിയാത്തിടത്തോളം, മതത്തിന്റെ പേരും പറഞ്ഞ് മാതാപിതാക്കളിൽ ഒരാൾക്കു കുട്ടിയുടെ സംരക്ഷണാവകാശം നിഷേധിക്കാൻ കോടതിക്ക് അധികാരമില്ലെന്നു സുപ്രീംകോടതി പ്രസ്താവിച്ചു. യഹോവയുടെ സാക്ഷികളുടെ മതപരമായ വിശ്വാസങ്ങൾ കുട്ടിയുടെ മാനസികമോ ശാരീരികമോ ആയ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നതിനു യാതൊരു തെളിവും കോടതിക്കു കണ്ടെത്താനായില്ല.
മക്കളുടെ സംരക്ഷണം വിട്ടുകിട്ടാനുള്ള ക്രിസ്ത്യാനികളുടെ അവകാശത്തെ പല കോടതികളും മാനിച്ചിട്ടുണ്ട്
29-31. ഡെന്മാർക്കിലെ ഒരു സഹോദരിക്കു മകളുടെ സംരക്ഷണാവകാശം നഷ്ടമായത് എങ്ങനെ, ഇക്കാര്യത്തിൽ സുപ്രീംകോടതി എന്തു വിധിച്ചു?
29 ഡെന്മാർക്ക്. അനീറ്റ ഹാൻസൺ സഹോദരിക്കും അതുപോലൊരു അനുഭവമുണ്ടായി. ഏഴു വയസ്സുകാരിയായ മകൾ അമാൻഡയുടെ സംരക്ഷണാവകാശം ചോദിച്ച് സഹോദരിയുടെ മുൻഭർത്താവ് ഒരു കോടതിയിൽ ഹർജി നൽകി. 2000-ത്തിൽ ജില്ലാക്കോടതി ഹാൻസൺ സഹോദരിക്ക് അനുകൂലമായി വിധിച്ചെങ്കിലും അമാൻഡയുടെ പിതാവ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ജില്ലാക്കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി, കുട്ടിയുടെ സംരക്ഷണാവകാശം അദ്ദേഹത്തിനു നൽകി. മാതാപിതാക്കളുടെ മതവിശ്വാസങ്ങൾ വ്യത്യസ്തമായതുകൊണ്ട് ജീവിതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ തമ്മിൽ പൊരുത്തമില്ലെന്നും അതുകൊണ്ടുതന്നെ ഈയൊരു പ്രശ്നം കൈകാര്യം ചെയ്യാൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്നതു കുട്ടിയുടെ പിതാവാണെന്നും ആയിരുന്നു കോടതിയുടെ നിരീക്ഷണം. അങ്ങനെ ഹാൻസൺ സഹോദരിക്കു കുട്ടിയെ പിതാവിനു വിട്ടുകൊടുക്കേണ്ടിവന്നു. എന്തുകൊണ്ട്? താൻ ഒരു യഹോവയുടെ സാക്ഷിയായതിന്റെ പേരിൽ!
30 വളരെ പ്രയാസം നിറഞ്ഞ ആ സാഹചര്യത്തിൽ, ചിലപ്പോഴൊക്കെ മനസ്സിലെ വേദന നിമിത്തം സഹോദരിക്ക് എന്തിനുവേണ്ടി പ്രാർഥിക്കണമെന്നുപോലും അറിയാതിരുന്ന സമയങ്ങളുണ്ടായിരുന്നു. എന്നാൽ സഹോദരി അതെക്കുറിച്ച് പറഞ്ഞത് ഇതാണ്: “റോമർ എട്ടാം അധ്യായത്തിലെ 26-ഉം 27-ഉം വാക്യങ്ങൾ വലിയൊരു ആശ്വാസമായിരുന്നു. ഞാൻ മനസ്സിൽ ഉദ്ദേശിച്ചത് എന്താണെന്ന് യഹോവയ്ക്കു മനസ്സിലായതായി എപ്പോഴും എനിക്ക് അനുഭവപ്പെട്ടിരുന്നു. ദൈവം എന്റെ മേൽ കണ്ണുനട്ട് എപ്പോഴും എന്നോടൊപ്പം നിന്നു.”—സങ്കീർത്തനം 32:8; യശയ്യ 41:10 വായിക്കുക.
31 തുടർന്ന് ഹാൻസൺ സഹോദരി ഡെന്മാർക്കിലെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. വിധിപ്രസ്താവനയിൽ കോടതി ഇങ്ങനെ പറഞ്ഞു: “കുട്ടിക്ക് ഏറ്റവും നല്ലത് എന്തായിരിക്കുമെന്നു നല്ലവണ്ണം തൂക്കിനോക്കിയിട്ടു മാത്രമേ സംരക്ഷണാവകാശം ആർക്കു നൽകണമെന്നു തീരുമാനിക്കാനാകൂ.” കുട്ടിയുടെ സംരക്ഷണാവകാശം മാതാപിതാക്കളിൽ ആർക്കു നൽകണമെന്നു തീരുമാനിക്കുന്നത് അവർ ഓരോരുത്തരും പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നായിരുന്നു കോടതിയുടെ നിലപാട്. യഹോവയുടെ സാക്ഷികളുടെ “ഉപദേശങ്ങളോ നിലപാടുകളോ” അതിന് ഒരു അടിസ്ഥാനമായി കാണേണ്ടതില്ലെന്നും കോടതി പ്രസ്താവിച്ചു. ഒടുവിൽ സഹോദരിക്കു വലിയ ആശ്വാസം പകർന്നുകൊണ്ട് കോടതിയുടെ വിധി വന്നു. കുട്ടിയുടെ രക്ഷാകർത്താവായിരിക്കാനുള്ള ഹാൻസൺ സഹോദരിയുടെ യോഗ്യത ശരിവെച്ച കോടതി, അമാൻഡയുടെ സംരക്ഷണാവകാശം അമ്മയ്ക്കു നൽകാൻ ഉത്തരവിട്ടു.
32. പക്ഷപാതത്തിന് ഇരയാകുന്നതിൽനിന്ന് യഹോവയുടെ സാക്ഷികളായ മാതാപിതാക്കളെ യൂറോപ്യൻ മനുഷ്യാവകാശ കോടതി സംരക്ഷിച്ചിരിക്കുന്നത് എങ്ങനെ?
32 വിവിധ യൂറോപ്യൻ രാജ്യങ്ങൾ. കുട്ടികളുടെ സംരക്ഷണാവകാശത്തെച്ചൊല്ലി ചില രാജ്യങ്ങളിൽ നടന്ന നിയമപോരാട്ടങ്ങൾ അന്നാട്ടിലെ പരമോന്നത നീതിപീഠവും കടന്നുപോയ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലും ഇത്തരം കേസുകൾ ചെന്നിട്ടുണ്ട്. യഹോവയുടെ സാക്ഷിയായ ഒരു മാതാവോ പിതാവോ ഉൾപ്പെട്ട അത്തരം രണ്ടു കേസുകളിൽ, അവരുടെ രാജ്യത്തെ കീഴ്ക്കോടതികളും സുപ്രീംകോടതികളും മതത്തിന്റെ അടിസ്ഥാനത്തിൽ അവരോടു തരംതിരിവ് കാണിച്ചതായി യൂറോപ്യൻ മനുഷ്യാവകാശ കോടതി കണ്ടെത്തി. അത്തരം നടപടികളെ പക്ഷപാതപരമെന്നു വിളിച്ച കോടതി അഭിപ്രായപ്പെട്ടത്, “മതവിശ്വാസത്തിന്റെ പേരിൽ മാത്രം ഒരു തരംതിരിവ് കാണിക്കുന്നതു ശരിയല്ല” എന്നായിരുന്നു. യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽനിന്ന് അത്തരത്തിൽ അനുകൂലമായൊരു വിധി കിട്ടിയത് യഹോവയുടെ സാക്ഷിയായ ഒരു അമ്മയ്ക്കു വലിയ ആശ്വാസമായി. അവർ പറഞ്ഞു: “എന്റെ കുട്ടികൾക്കു ദോഷം വരുത്താനാണ് എന്റെ ശ്രമമെന്ന ആരോപണം എന്നെ വല്ലാതെ വേദനിപ്പിച്ചു. പക്ഷേ അവർക്ക് ഏറ്റവും നല്ലതെന്ന് എനിക്കു ബോധ്യമുള്ളതു മാത്രമേ ഞാൻ അവർക്കു കൊടുക്കാൻ ശ്രമിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് അവരെ ക്രിസ്തീയവിശ്വാസങ്ങളനുസരിച്ച് വളർത്താൻ ഞാൻ ശ്രമിച്ചത്.”
33. സാക്ഷിയായ ഒരു മാതാവോ പിതാവോ ഫിലിപ്പിയർ 4:5-ലെ ബൈബിൾതത്ത്വം ബാധകമാക്കിയേക്കാവുന്നത് എങ്ങനെ?
33 എന്നാൽ മക്കളുടെ ഹൃദയങ്ങളിൽ ബൈബിളിലെ മൂല്യങ്ങൾ ഉൾനടാനുള്ള അവകാശത്തിനായി നിയമപോരാട്ടം നടത്തേണ്ടിവരുന്ന സാക്ഷിയായ മാതാവോ പിതാവോ വിട്ടുവീഴ്ചാമനോഭാവം കാണിക്കാൻ മനസ്സുള്ളവരാണ്. (ഫിലിപ്പിയർ 4:5 വായിക്കുക.) ദൈവത്തിന്റെ വഴിയിൽ നടക്കാൻ മക്കൾക്കു പരിശീലനം നൽകാനുള്ള തങ്ങളുടെ അവകാശത്തെ വിലയേറിയതായി കാണുന്ന അവർ മറ്റൊരു കാര്യവും അംഗീകരിക്കേണ്ടതുണ്ട്—മാതാപിതാക്കളിൽ തനിക്കു മാത്രമല്ല, സാക്ഷിയല്ലാത്ത മറ്റേ വ്യക്തിക്കും കുട്ടികളുടെ കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്ന കാര്യം. ആഗ്രഹിക്കുന്നെങ്കിൽ ആ വ്യക്തിക്കും ആ ഉത്തരവാദിത്വം നിർവഹിക്കാവുന്നതാണെന്ന് അവർ അംഗീകരിക്കുന്നു. മക്കളെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്വത്തെ സാക്ഷിയായ മാതാവോ പിതാവോ എത്ര ഗൗരവത്തോടെയാണു കാണുന്നത്?
34. നെഹമ്യയുടെ കാലത്തെ ജൂതന്മാരുടെ മാതൃകയിൽനിന്ന് ക്രിസ്തീയമാതാപിതാക്കൾക്ക് ഇന്ന് എന്തു പഠിക്കാനുണ്ട്?
34 നെഹമ്യയുടെ കാലത്ത് നടന്ന ഒരു സംഭവം നമുക്ക് ഒരു മാതൃകയാണ്. യരുശലേമിന്റെ മതിലുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാനും അവ പുതുക്കിപ്പണിയാനും ജൂതന്മാർ നല്ലവണ്ണം അധ്വാനിച്ചു. ചുറ്റുമുള്ള ശത്രുജനതകളിൽനിന്ന് അത് അവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ്, “നിങ്ങളുടെ സഹോദരങ്ങൾക്കും നിങ്ങളുടെ ഭാര്യമാർക്കും മക്കൾക്കും വീടുകൾക്കും വേണ്ടി പോരാടുവിൻ” എന്നു നെഹമ്യ അവരെ പ്രോത്സാഹിപ്പിച്ചത്. (നെഹ. 4:14) അതിനുവേണ്ടി എന്തു ത്യാഗം ചെയ്യേണ്ടിവന്നാലും അത് അധികമാകില്ലായിരുന്നു. അതുപോലെതന്നെ ഇന്നും യഹോവയുടെ സാക്ഷികളായ മാതാപിതാക്കൾ മക്കളെ സത്യത്തിന്റെ വഴിയിൽ വളർത്തിക്കൊണ്ടുവരാൻ കഠിനാധ്വാനം ചെയ്യുന്നു. വീടിനു ചുറ്റുവട്ടത്തുനിന്നും സ്കൂളിൽനിന്നും കുട്ടികൾക്കു നേരെ മോശമായ സ്വാധീനങ്ങളുടെ ഒരു കുത്തൊഴുക്കുതന്നെയുണ്ടെന്ന് അവർക്ക് അറിയാം. അത്തരം സ്വാധീനങ്ങൾ മാധ്യമങ്ങളിലൂടെ വീട്ടിനുള്ളിലേക്കുപോലും നുഴഞ്ഞുകയറിയേക്കാം. മാതാപിതാക്കളേ, കുട്ടികൾക്ക് ആത്മീയമായി തഴച്ചുവളരാൻ പറ്റിയ സുരക്ഷിതമായ ഒരു അന്തരീക്ഷം ഒരുക്കാൻ നിങ്ങൾ നടത്തുന്ന ഏതൊരു പോരാട്ടവും തക്ക മൂല്യമുള്ളതാണെന്നു മറക്കരുത്.
സത്യാരാധനയ്ക്കു പിന്തുണയേകാൻ യഹോവയുണ്ടെന്ന് ഓർക്കുക
35, 36. നിയമപരമായ അവകാശങ്ങൾക്കായി നമ്മൾ നടത്തിയ പോരാട്ടങ്ങൾ യഹോവയുടെ ജനത്തിന് എങ്ങനെയെല്ലാം പ്രയോജനപ്പെട്ടിരിക്കുന്നു, എന്താണു നിങ്ങളുടെ തീരുമാനം?
35 സ്വതന്ത്രമായി ആരാധന നടത്താനുള്ള അവകാശത്തിനായി പോരാടിയ തന്റെ ആധുനികകാല സംഘടനയുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചിട്ടുണ്ടെന്നു വ്യക്തമാണ്. നിയമാവകാശങ്ങൾക്കുവേണ്ടി അത്തരം പോരാട്ടങ്ങൾ നടത്തിയതുകൊണ്ട്, കോടതിയുടെയും പൊതുജനങ്ങളുടെയും മുമ്പാകെ ശക്തമായൊരു സാക്ഷ്യം നൽകാൻ പലപ്പോഴും ദൈവജനത്തിനു കഴിഞ്ഞിരിക്കുന്നു. (റോമ. 1:8) അത്തരം നിയമവിജയങ്ങൾകൊണ്ട് മറ്റൊരു പ്രയോജനവും ലഭിച്ചിട്ടുണ്ട്: സാക്ഷികളല്ലാത്തവർക്കുപോലും അവരുടെ പൗരാവകാശങ്ങൾ സ്ഥാപിച്ചുകിട്ടിയിരിക്കുന്നു. എന്നാൽ ദൈവജനമായ നമ്മൾ സാമൂഹികപരിഷ്കർത്താക്കളല്ല. പേരും പ്രശസ്തിയും നേടാനുള്ള ആഗ്രഹവും നമുക്കില്ല. യഹോവയുടെ സാക്ഷികളായ നമ്മൾ കോടതികളിൽ നിയമാവകാശങ്ങൾ നേടിയെടുക്കാൻ പോരാടിയതിനു പിന്നിലുള്ള പ്രധാനകാരണം ഇതാണ്: ദൈവത്തെ ആരാധിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കുകയും ശുദ്ധാരാധന ഉന്നമിപ്പിക്കുകയും ചെയ്യുക!—ഫിലിപ്പിയർ 1:7 വായിക്കുക.
36 യഹോവയെ ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ വിശ്വാസത്തിന്റെ മാതൃക നമ്മൾ ഒരിക്കലും വില കുറച്ച് കാണരുത്. നമുക്കും വിശ്വസ്തരായി നിൽക്കാം. യഹോവ നമ്മുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും തിരുഹിതം ചെയ്യാനുള്ള ശക്തി തുടർന്നും തന്നുകൊണ്ടിരിക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാം.—യശ. 54:17.