അധ്യായം 21
ദൈവരാജ്യം ശത്രുക്കളെ തുടച്ചുനീക്കുന്നു
1, 2. (എ) നമ്മുടെ രാജാവ് 1914-ൽ ഭരണം തുടങ്ങിയെന്ന് എന്തു തെളിയിക്കുന്നു? (ബി) ഈ അധ്യായത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
ചുറ്റും ശത്രുക്കളുണ്ടായിരിക്കെത്തന്നെ ദൈവരാജ്യം എന്തെല്ലാം നേട്ടങ്ങളാണു കൈവരിച്ചത്! അതെല്ലാം അവലോകനം ചെയ്തതു നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തി എന്നതിനു സംശയമില്ല. (സങ്കീ. 110:2) മനസ്സൊരുക്കത്തോടെ പ്രസംഗപ്രവർത്തനം ചെയ്യുന്നവരുടെ ഒരു സൈന്യത്തെ നമ്മുടെ രാജാവ് സജ്ജമാക്കിയിരിക്കുന്നു. ആത്മീയമായും ധാർമികമായും രാജാവ് തന്റെ അനുയായികളെ ശുദ്ധീകരിച്ചിരിക്കുന്നു. അതു മാത്രമല്ല, നമ്മളെ ഭിന്നിപ്പിക്കാൻ ദൈവരാജ്യത്തിന്റെ ശത്രുക്കൾ സർവശ്രമവും നടത്തിയിട്ടും ഇന്നു ലോകമെങ്ങും നമ്മൾ ഒറ്റക്കെട്ടാണ്. ഇവയും നമ്മൾ ചർച്ചചെയ്ത ദൈവരാജ്യത്തിന്റെ മറ്റു നേട്ടങ്ങളും ഒരു കാര്യം അനിഷേധ്യമായി തെളിയിക്കുന്നു: 1914 മുതൽ നമ്മുടെ രാജാവ് ദൈവരാജ്യത്തിന്റെ ശത്രുക്കളുടെ ഇടയിൽ വാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്.
2 അതിലും അതിശയകരമായ കാര്യങ്ങൾ ദൈവരാജ്യം ഉടൻതന്നെ ചെയ്യാനിരിക്കുന്നു! അതു ‘വന്ന്’ അതിന്റെ ശത്രുക്കളെയെല്ലാം ‘തകർത്ത് ഇല്ലാതാക്കും.’ (മത്താ. 6:10; ദാനി. 2:44) എന്നാൽ അതിനു മുമ്പ് സുപ്രധാനമായ ചില സംഭവങ്ങൾ അരങ്ങേറാനുണ്ട്. ഏതെല്ലാം സംഭവങ്ങൾ? ധാരാളം ബൈബിൾപ്രവചനങ്ങൾ അതിന് ഉത്തരം തരുന്നു. നടക്കാനിരിക്കുന്ന സംഭവങ്ങൾ ഏതെല്ലാമാണെന്ന് അറിയാൻ നമുക്ക് ഇപ്പോൾ ആ പ്രവചനങ്ങളിൽ ചിലതു പരിശോധിക്കാം.
‘പെട്ടെന്നുള്ള നാശത്തിന്റെ’ വരവ് അറിയിക്കുന്ന സംഭവം
3. നമ്മൾ കാത്തിരിക്കുന്ന ആദ്യത്തെ സംഭവവികാസം ഏതാണ്?
3 സമാധാനം പ്രഖ്യാപിക്കുന്നു. നമ്മൾ കാത്തിരിക്കുന്ന ആദ്യത്തെ സംഭവവികാസത്തെക്കുറിച്ച് തെസ്സലോനിക്യയിലുള്ളവർക്ക് എഴുതിയ കത്തിൽ അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നുണ്ട്. (1 തെസ്സലോനിക്യർ 5:2, 3 വായിക്കുക.) അതിൽ പൗലോസ് ‘യഹോവയുടെ ദിവസത്തെ’ക്കുറിച്ച് പറയുന്നു. “ബാബിലോൺ എന്ന മഹതി”ക്കു നേരെയുള്ള ആക്രമണത്തോടെയായിരിക്കും ആ ദിവസം തുടങ്ങുക. (വെളി. 17:5) എന്നാൽ യഹോവയുടെ ദിവസം തുടങ്ങുന്നതിനു തൊട്ടുമുമ്പ് രാഷ്ട്രങ്ങൾ “സമാധാനം! സുരക്ഷിതത്വം!”എന്നു പറയും. ഈ വാക്കുകൾ സൂചിപ്പിക്കുന്നത് ഏതെങ്കിലുമൊരു പ്രഖ്യാപനത്തെയോ ശ്രദ്ധേയമായ ചില പ്രസ്താവനകളുടെ പരമ്പരയെയോ ആയിരിക്കാം. മതനേതാക്കൾ ഇതിൽ ഉൾപ്പെടുമോ? ലോകത്തിന്റെ ഭാഗമായതുകൊണ്ട് അവരും സാധ്യതയനുസരിച്ച് രാഷ്ട്രങ്ങളോടൊപ്പം “സമാധാനം!” എന്നു പറയും. (യിരെ. 6:14; 23:16, 17; വെളി. 17:1, 2) സമാധാനത്തെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും ഇങ്ങനെ പ്രഖ്യാപിക്കുന്നത് യഹോവയുടെ ദിവസം തുടങ്ങാറായി എന്നു സൂചിപ്പിക്കും. ദൈവരാജ്യത്തിന്റെ ശത്രുക്കൾക്ക് എന്തു സംഭവിക്കും? “ഒരുതരത്തിലും അവർക്കു രക്ഷപ്പെടാനാകില്ല.”
4. “സമാധാനം! സുരക്ഷിതത്വം!”എന്ന പ്രഖ്യാപനത്തെക്കുറിച്ച് പൗലോസ് പ്രവചിച്ചതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
4 ഈ പ്രവചനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? പൗലോസ് പറയുന്നു: “പകൽവെളിച്ചം കള്ളന്മാരെ ഓർക്കാപ്പുറത്ത് പിടികൂടുന്നതുപോലെ ആ ദിവസം നിങ്ങളെ ഓർക്കാപ്പുറത്ത് പിടികൂടാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ലല്ലോ.” (1 തെസ്സ. 5:3, 4) ലോകത്തിലുള്ള മറ്റ് ആളുകളെപ്പോലെയല്ല നമ്മൾ. ഇന്നു നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നു നമുക്ക് അറിയാം. എന്നാൽ, സമാധാനത്തെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും ഉള്ള ഈ പ്രവചനം കൃത്യമായി ഏതു രീതിയിലായിരിക്കും നിറവേറുക? അതു നമുക്ക് അറിയില്ല. ലോകസംഭവങ്ങൾ എങ്ങനെ ചുരുളഴിയുമെന്നു കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. അതുകൊണ്ട്, “നമുക്ക് ഉണർന്ന് സുബോധത്തോടെയിരിക്കാം.”—1 തെസ്സ. 5:6; സെഫ. 3:8.
മഹാകഷ്ടത തുടങ്ങുന്നു
5. “മഹാകഷ്ടത”യ്ക്കു തുടക്കം കുറിക്കുന്നത് എന്തായിരിക്കും?
5 മതത്തിനു നേരെയുള്ള ആക്രമണം. “എപ്പോഴാണോ അവർ ‘സമാധാനം! സുരക്ഷിതത്വം!’ എന്നു പറയുന്നത് അപ്പോൾ . . . അവരുടെ മേൽ പെട്ടെന്നുള്ള നാശം വരും” എന്നാണു പൗലോസ് പറഞ്ഞതെന്ന് ഓർക്കുക. ഒരു മിന്നൽപ്പിണർ കാണുന്നതിനു തൊട്ടുപിന്നാലെ ഇടിനാദം കേൾക്കുന്നതുപോലെ “സമാധാനം! സുരക്ഷിതത്വം!” എന്ന പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ “പെട്ടെന്നുള്ള നാശം വരും.” എന്തിനെയായിരിക്കും നശിപ്പിക്കുക? ആദ്യം, ലോകമെങ്ങുമുള്ള വ്യാജമതങ്ങളുടെ സാമ്രാജ്യമായ “ബാബിലോൺ എന്ന മഹതി”യെ നശിപ്പിക്കും. ബൈബിൾ അതിനെ “വേശ്യ” എന്നും വിളിച്ചിട്ടുണ്ട്. (വെളി. 17:5, 6, 15) ക്രൈസ്തവലോകത്തിനും മറ്റെല്ലാ വ്യാജമതസംഘടനകൾക്കും സംഭവിക്കുന്ന ഈ നാശമായിരിക്കും “മഹാകഷ്ടത”യ്ക്കു തുടക്കം കുറിക്കുന്നത്. (മത്താ. 24:21; 2 തെസ്സ. 2:8) പലരെയും ഇത് അമ്പരപ്പിച്ചുകളയും. എന്തുകൊണ്ട്? കാരണം, ‘ഒരിക്കലും ദുഃഖിക്കേണ്ടിവരില്ലാത്ത’ ഒരു “രാജ്ഞി”യാണു താനെന്നായിരിക്കും ആ സമയം വരെ ആ വേശ്യയുടെ വിചാരം. പക്ഷേ തന്റെ ആത്മവിശ്വാസം അസ്ഥാനത്തായിപ്പോയെന്ന് അധികം വൈകാതെ അവൾ തിരിച്ചറിയും. “ഒറ്റ ദിവസംകൊണ്ട്” എന്നപോലെ പൊടുന്നനെ അവളെ നീക്കിക്കളയും.—വെളി. 18:7, 8.
6. ആര് അല്ലെങ്കിൽ എന്ത് ആയിരിക്കും ‘ബാബിലോൺ എന്ന മഹതിയെ’ ആക്രമിക്കുന്നത്?
6 ആര് അല്ലെങ്കിൽ എന്ത് ആയിരിക്കും ‘ബാബിലോൺ എന്ന മഹതിയെ’ ആക്രമിക്കുന്നത്? ‘പത്തു കൊമ്പുള്ള’ ഒരു ‘കാട്ടുമൃഗം.’ ഈ കാട്ടുമൃഗം ഐക്യരാഷ്ട്ര സംഘടനയെയാണു കുറിക്കുന്നതെന്നു വെളിപാട് പുസ്തകം സൂചിപ്പിക്കുന്നു. പത്തു കൊമ്പുകളോ? ‘കടുഞ്ചുവപ്പു നിറമുള്ള ആ കാട്ടുമൃഗത്തെ’ പിന്തുണയ്ക്കുന്ന നിലവിലുള്ള എല്ലാ രാഷ്ട്രീയശക്തികളെയുമാണ് ആ കൊമ്പുകൾ പ്രതിനിധാനം ചെയ്യുന്നത്. (വെളി. 17:3, 5, 11, 12) ആ ആക്രമണം വരുത്തിവെക്കുന്ന നാശം എത്രത്തോളമായിരിക്കും? ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ രാഷ്ട്രങ്ങൾ വേശ്യയുടെ സ്വത്തുക്കൾ കൊള്ളയടിക്കും, അവളുടെ മാംസം ആർത്തിയോടെ തിന്നും, “അവളെ ചുട്ടുകരിച്ച് ഇല്ലാതാക്കും.”—വെളിപാട് 17:16 വായിക്കുക. a
7. മത്തായി 24:21, 22-ലെ യേശുവിന്റെ വാക്കുകൾ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ നിറവേറിയത് എങ്ങനെ, ഭാവിയിൽ അവ എങ്ങനെയായിരിക്കും നിറവേറുക?
7 നാളുകൾ വെട്ടിച്ചുരുക്കുന്നു. മഹാകഷ്ടതയുടെ ആ ഘട്ടത്തിൽ സംഭവിക്കാൻപോകുന്ന ഒരു കാര്യത്തെക്കുറിച്ച് നമ്മുടെ രാജാവ് വെളിപ്പെടുത്തിയിട്ടുണ്ട്. “തിരഞ്ഞെടുക്കപ്പെട്ടവരെപ്രതി ആ നാളുകൾ വെട്ടിച്ചുരുക്കും” എന്നു യേശു പറഞ്ഞു. (മത്തായി 24:21, 22 വായിക്കുക.) എ.ഡി. 66-ൽ യരുശലേമിനു നേരെയുള്ള റോമൻസൈന്യത്തിന്റെ ആക്രമണം യഹോവ ‘വെട്ടിച്ചുരുക്കിയപ്പോൾ’ യേശുവിന്റെ ആ വാക്കുകൾക്കു ചെറിയ അളവിലുള്ള നിവൃത്തിയുണ്ടായി. (മർക്കോ. 13:20) ആ സംഭവം യരുശലേമിലെയും യഹൂദ്യയിലെയും ക്രിസ്ത്യാനികൾക്കു സ്വന്തം ജീവൻ രക്ഷിക്കാൻ അവസരമൊരുക്കി. അങ്ങനെയെങ്കിൽ വരാനിരിക്കുന്ന മഹാകഷ്ടതയുടെ സമയത്ത് ആ വാക്കുകൾക്കു ഗോളവ്യാപകമായ എന്തു നിവൃത്തിയുണ്ടാകും? മതത്തിന്റെ നേരെ ഐക്യരാഷ്ട്ര സംഘടന നടത്തുന്ന ആക്രമണം യഹോവ നമ്മുടെ രാജാവിനെ ഉപയോഗിച്ച് “വെട്ടിച്ചുരുക്കും.” അതിലൂടെ, വ്യാജമതങ്ങളോടൊപ്പം സത്യമതവും നശിക്കുന്നത് യഹോവ തടയും. എല്ലാ വ്യാജമതസംഘടനകളും നശിപ്പിക്കപ്പെടുമ്പോഴും ഒരേ ഒരു മതം, അതായത് സത്യമതം മാത്രം അതിജീവിക്കും. (സങ്കീ. 96:5) മഹാകഷ്ടതയുടെ ഈ ഘട്ടം കഴിഞ്ഞാലോ? തുടർന്ന് എന്തെല്ലാം സംഭവങ്ങളാണു നടക്കാനിരിക്കുന്നതെന്നു നമുക്ക് ഇപ്പോൾ നോക്കാം.
അർമഗെദോനിലേക്കു നയിക്കുന്ന സംഭവങ്ങൾ
8, 9. യേശു ഏതു പ്രതിഭാസത്തെക്കുറിച്ചായിരിക്കാം സൂചിപ്പിച്ചത്, കാണുന്ന കാഴ്ചകളോടുള്ള ആളുകളുടെ പ്രതികരണം എന്തായിരിക്കും?
8 അർമഗെദോനു മുമ്പുള്ള സമയത്ത് സുപ്രധാനമായ പല സംഭവവികാസങ്ങളും നടക്കുമെന്ന് അവസാനകാലത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം സൂചിപ്പിക്കുന്നുണ്ട്. അവയിൽ രണ്ടെണ്ണം നമ്മൾ ഇപ്പോൾ പരിശോധിക്കും. ആ രണ്ടു സംഭവങ്ങളെക്കുറിച്ചും മത്തായിയുടെയും മർക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിൽ പരാമർശമുണ്ട്.—മത്തായി 24:29-31 വായിക്കുക; മർക്കോ. 13:23-27; ലൂക്കോ. 21:25-28.
9 ആകാശത്തിലെ പ്രതിഭാസങ്ങൾ. “സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ വെളിച്ചം തരില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന് വീഴും” എന്നു യേശു പറഞ്ഞു. എന്തായാലും ആ സമയത്ത് ആളുകൾ ആത്മീയപ്രകാശത്തിനായി മതനേതാക്കളിലേക്കു നോക്കില്ല. കാരണം, മേലാൽ അവർ മതനേതാക്കൾ എന്ന പേരിൽ അറിയപ്പെടില്ല. ഇനി, ആകാശത്ത് ചില അസാധാരണകാഴ്ചകൾ കാണുമെന്നും യേശു സൂചിപ്പിക്കുകയായിരുന്നോ? സാധ്യതയനുസരിച്ച്, അതെ. (യശ. 13:9-11; യോവേ. 2:1, 30, 31) കാണുന്ന കാഴ്ചകളോടുള്ള ആളുകളുടെ പ്രതികരണം എന്തായിരിക്കും? “എന്തു ചെയ്യണമെന്ന് അറിയാതെ (അവർ) തീവ്രവേദനയിലാകും.” (ലൂക്കോ. 21:25; സെഫ. 1:17) ദൈവരാജ്യത്തിന്റെ ശത്രുക്കളായ ‘രാജാക്കന്മാർമുതൽ അടിമകൾവരെ’ “എന്തു സംഭവിക്കാൻ പോകുന്നു എന്ന ആശങ്ക കാരണം . . . പേടിച്ച് ബോധംകെടും,” അവർ അഭയം തേടി ഓടും. പക്ഷേ നമ്മുടെ രാജാവിന്റെ ക്രോധത്തിൽനിന്ന് സംരക്ഷണമേകുന്ന ഒരു ഒളിയിടവും അവർ കണ്ടെത്തില്ല.—ലൂക്കോ. 21:26; 23:30; വെളി. 6:15-17.
10. യേശു എന്തു വിധി പ്രഖ്യാപിക്കും, ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നവരുടെയും എതിർക്കുന്നവരുടെയും പ്രതികരണം എന്തായിരിക്കും?
10 വിധി പ്രഖ്യാപിക്കുന്നു. പിന്നെ ദൈവരാജ്യത്തിന്റെ എല്ലാ ശത്രുക്കൾക്കും ഒരു സംഭവത്തിനു സാക്ഷികളാകേണ്ടിവരും. അത് അവരുടെ തീവ്രവേദനയ്ക്ക് ആക്കം കൂട്ടും. യേശു പറഞ്ഞു: “മനുഷ്യപുത്രൻ വലിയ ശക്തിയോടെയും മഹത്ത്വത്തോടെയും മേഘങ്ങളിൽ വരുന്നത് അവർ കാണും.” (മർക്കോ. 13:26) വിധി പ്രഖ്യാപിക്കാനായി യേശു വന്നിരിക്കുന്നെന്ന്, പ്രകൃത്യതീതമായ ഈ ശക്തിപ്രകടനം സൂചിപ്പിക്കും. ആ സമയത്ത് നടത്തുന്ന വിധിപ്രഖ്യാപനത്തെക്കുറിച്ചുള്ള കൂടുതലായ വിശദാംശങ്ങൾ, അവസാനകാലത്തെക്കുറിച്ചുള്ള ഇതേ പ്രവചനത്തിന്റെ മറ്റൊരു ഭാഗത്ത് യേശു നൽകുന്നുണ്ട്. ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ദൃഷ്ടാന്തകഥയിലാണ് ആ വിവരങ്ങൾ കാണുന്നത്. (മത്തായി 25:31-33, 46 വായിക്കുക.) ദൈവരാജ്യത്തെ വിശ്വസ്തമായി പിന്തുണയ്ക്കുന്നവരെ ‘ചെമ്മരിയാടുകളായി’ കണക്കാക്കും. ‘മോചനം അടുത്തുവരുന്നു’ എന്നു തിരിച്ചറിയുന്ന അവർ തങ്ങളുടെ ‘തല ഉയർത്തിപ്പിടിക്കും.’ (ലൂക്കോ. 21:28) എന്നാൽ ദൈവരാജ്യത്തെ എതിർക്കുന്നവരെ ‘കോലാടുകളായി’ വിധിക്കും. തങ്ങളെ “എന്നേക്കുമായി നിഗ്രഹിച്ചുകളയും” എന്നു തിരിച്ചറിയുന്ന അവർ “നെഞ്ചത്തടിച്ച് വിലപിക്കും.”—മത്താ. 24:30; വെളി. 1:7.
11. ഭാവിയിൽ നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ നമ്മൾ ഏതു കാര്യം മനസ്സിൽപ്പിടിക്കണം?
11 “എല്ലാ ജനതകളെയും”കുറിച്ച് യേശു വിധി പ്രഖ്യാപിച്ചതിനു ശേഷവും ചില സുപ്രധാനസംഭവങ്ങൾ അരങ്ങേറാനുണ്ട്. പിന്നീടായിരിക്കും അർമഗെദോൻ യുദ്ധം തുടങ്ങുക. (മത്താ. 25:32) അവയിൽ രണ്ടെണ്ണം നമുക്ക് ഇപ്പോൾ നോക്കാം: ഗോഗിന്റെ ആക്രമണവും അഭിഷിക്തരുടെ കൂട്ടിച്ചേർക്കലും. ആ സംഭവങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, അവ നടക്കേണ്ട കൃത്യസമയം ദൈവവചനം വെളിപ്പെടുത്തുന്നില്ല എന്ന കാര്യം നമ്മൾ മനസ്സിൽപ്പിടിക്കണം. എന്നാൽ, അതിൽ ആദ്യത്തേത് അവസാനിക്കുന്നതിനു മുമ്പുതന്നെ രണ്ടാമത്തേത് ആരംഭിക്കാൻ സാധ്യതയുണ്ട്.
12. ദൈവരാജ്യത്തിന് എതിരെയുള്ള സാത്താന്റെ ഉഗ്രമായ ആക്രമണം ഏതായിരിക്കും?
12 ഉഗ്രമായ ഒരു ആക്രമണം. അഭിഷിക്തരിൽ ബാക്കിയുള്ളവരെയും വേറെ ആടുകളായ അവരുടെ സഹകാരികളെയും മാഗോഗിലെ ഗോഗ് ആക്രമിക്കും. (യഹസ്കേൽ 38:2, 11 വായിക്കുക.) സ്വർഗത്തിൽനിന്ന് പുറത്താക്കപ്പെട്ടപ്പോൾമുതൽ അഭിഷിക്തരിൽ ശേഷിക്കുന്നവർക്കെതിരെ സാത്താൻ നടത്തിപ്പോരുന്ന യുദ്ധത്തിലെ അവസാനപോരാട്ടമായിരിക്കും സ്ഥാപിതമായ ദൈവരാജ്യഭരണത്തിന് എതിരെയുള്ള ഈ ആക്രമണം. (വെളി. 12:7-9, 17) പുനഃസ്ഥിതീകരിക്കപ്പെട്ട ക്രിസ്തീയസഭയിലേക്ക് അഭിഷിക്തർ ശേഖരിക്കപ്പെടാൻ തുടങ്ങിയപ്പോൾമുതൽ അവരുടെ ആത്മീയസമൃദ്ധി നശിപ്പിക്കാൻ സാത്താൻ പ്രത്യേകശ്രമം നടത്തിയിട്ടുണ്ട്. പക്ഷേ അതു ഫലം കണ്ടിട്ടില്ല. (മത്താ. 13:30) എന്നാൽ എല്ലാ വ്യാജമതസംഘടനകളും ഇല്ലാതാകുന്ന സമയത്ത് ദൈവജനം പ്രത്യക്ഷത്തിൽ ‘മതിലുകളുടെയോ ഓടാമ്പലുകളുടെയോ കവാടങ്ങളുടെയോ സംരക്ഷണമില്ലാതെ’ ജീവിക്കുന്നതായി കാണപ്പെടുന്ന ഒരു സമയം വരും. അതൊരു സുവർണാവസരമായി കാണുന്ന സാത്താൻ, ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നവരുടെ മേൽ ഉഗ്രമായ ഒരു ആക്രമണം അഴിച്ചുവിടാൻ ദുഷ്ടന്മാരായ തന്റെ കൂട്ടാളികളെ പ്രേരിപ്പിക്കും.
13. ഭൂമിയിലെ തന്റെ സേവകർക്കുവേണ്ടി യഹോവ ഇടപെടുന്നത് എങ്ങനെയായിരിക്കും?
13 സംഭവിക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു വിവരണം യഹസ്കേൽ തരുന്നുണ്ട്. ഗോഗിനെക്കുറിച്ച് പ്രവചനം പറയുന്നു: “നീ നിന്റെ സ്ഥലത്തുനിന്ന്, വടക്ക് അതിവിദൂരഭാഗങ്ങളിൽനിന്ന്, വരും. നിന്റെകൂടെ അനേകം ജനതകളും ഉണ്ടായിരിക്കും. എല്ലാവരും കുതിരപ്പുറത്ത് ഒരു വൻസമൂഹമായി, ഒരു മഹാസൈന്യമായി, വരും. മേഘം ദേശത്തെ മൂടുന്നതുപോലെ നീ എന്റെ ജനമായ ഇസ്രായേലിന് എതിരെ വരും.” (യഹ. 38:15, 16) അവരുടേതു തടുക്കാനാകാത്ത ഒരു മുന്നേറ്റമായി കാണപ്പെട്ടേക്കാം. പക്ഷേ യഹോവ അതിനോട് എങ്ങനെ പ്രതികരിക്കും? “എന്റെ ഉഗ്രകോപം കത്തിക്കാളും” എന്ന് യഹോവ പറയുന്നു. ഞാൻ “ഒരു വാൾ അയയ്ക്കും” എന്നും ദൈവം പറയുന്നു. (യഹ. 38:18, 21; സെഖര്യ 2:8 വായിക്കുക.) അതെ, ഭൂമിയിലെ തന്റെ സേവകർക്കുവേണ്ടി യഹോവ ഇടപെടും. ആ ഇടപെടലാണ് അർമഗെദോൻ യുദ്ധം!
14, 15. സാത്താന്റെ ഉഗ്രമായ ആക്രമണം തുടങ്ങിയതിനു ശേഷം നടക്കാനിരിക്കുന്ന ഒരു സംഭവം ഏതാണ്?
14 അർമഗെദോൻ യുദ്ധത്തിന്റെ സമയത്ത് യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നത് എങ്ങനെയായിരിക്കും? അതിലേക്കു നമ്മൾ പിന്നീടു വരുന്നതായിരിക്കും. എന്നാൽ അതിനു മുമ്പ് നടക്കാനിരിക്കുന്ന മറ്റൊരു സുപ്രധാനസംഭവം നമുക്ക് ഇപ്പോൾ പരിശോധിക്കാം. അതു നടക്കുന്നതു സാത്താന്റെ ഉഗ്രമായ ആക്രമണം തുടങ്ങുന്നതിനും അർമഗെദോനിലൂടെ യഹോവ ഇടപെടുന്നതിനും ഇടയ്ക്കുള്ള ഏതോ ഒരു സമയത്തായിരിക്കും. 11-ാം ഖണ്ഡികയിൽ നമ്മൾ കണ്ടതുപോലെ അഭിഷിക്തശേഷിപ്പിൽ ബാക്കിയുള്ളവരെ കൂട്ടിച്ചേർക്കുന്നതാണ് ഈ രണ്ടാമത്തെ സംഭവം.
15 അഭിഷിക്തരെ കൂട്ടിച്ചേർക്കുന്നു. ‘തിരഞ്ഞെടുത്തിരിക്കുന്നവരെ’ക്കുറിച്ച് അഥവാ ആത്മാവിനാൽ അഭിഷിക്തരായ ക്രിസ്ത്യാനികളെക്കുറിച്ച് യേശു നടത്തിയ പ്രസ്താവന മത്തായിയും മർക്കോസും രേഖപ്പെടുത്തിയിരിക്കുന്നത് അർമഗെദോൻ പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് നടക്കുന്ന ഒരു സംഭവപരമ്പരയുടെ ഭാഗമായിട്ടാണ്. (ഖണ്ഡിക 7 കാണുക.) രാജാധികാരത്തിൽ വരുന്ന തന്നെക്കുറിച്ച് യേശു ഇങ്ങനെ പ്രവചിച്ചു: “പിന്നെ മനുഷ്യപുത്രൻ ദൂതന്മാരെ അയയ്ക്കും. തിരഞ്ഞെടുത്തിരിക്കുന്നവരെ അവർ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെ നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” (മർക്കോ. 13:27; മത്താ. 24:31) കൂട്ടിച്ചേർക്കുമെന്നു പറഞ്ഞപ്പോൾ യേശു ഇവിടെ എന്താണ് ഉദ്ദേശിച്ചത്? അഭിഷിക്തക്രിസ്ത്യാനികളിൽ ശേഷിക്കുന്നവരുടെ അന്തിമമുദ്രയിടലല്ലായിരുന്നു യേശുവിന്റെ മനസ്സിൽ. കാരണം ആ മുദ്രയിടൽ നടക്കുന്നതു മഹാകഷ്ടത തുടങ്ങുന്നതിനു തൊട്ടുമുമ്പായിരിക്കും. (വെളി. 7:1-3) എന്നാൽ, ഭാവിയിൽ മഹാകഷ്ടതയുടെ സമയത്ത് സംഭവിക്കുന്ന ഒരു കാര്യത്തെക്കുറിച്ചാണു യേശു ഇവിടെ സംസാരിച്ചത്. അതുകൊണ്ട് സാധ്യതയനുസരിച്ച്, ദൈവജനത്തിന് എതിരെ സാത്താൻ അഴിച്ചുവിടുന്ന ഉഗ്രമായ ആക്രമണം തുടങ്ങിക്കഴിഞ്ഞുള്ള ഏതോ ഒരു സമയത്ത് ഭൂമിയിൽ ബാക്കിയുള്ള അഭിഷിക്തക്രിസ്ത്യാനികളെ സ്വർഗത്തിലേക്കു കൂട്ടിച്ചേർക്കും.
16. പുനരുത്ഥാനപ്പെട്ട അഭിഷിക്തർക്ക് അർമഗെദോൻ യുദ്ധത്തിലുള്ള പങ്ക് എന്തായിരിക്കും?
16 അഭിഷിക്തരിൽ ബാക്കിയുള്ളവരുടെ ഈ കൂട്ടിച്ചേർക്കലും തുടർന്ന് നടക്കാനിരിക്കുന്ന അർമഗെദോനും തമ്മിലുള്ള ബന്ധം എന്താണ്? കൂട്ടിച്ചേർക്കൽ നടക്കുന്ന സമയം സൂചിപ്പിക്കുന്നത്, ദൈവത്തിന്റെ യുദ്ധമായ അർമഗെദോൻ തുടങ്ങുന്നതിനു മുമ്പ് എല്ലാ അഭിഷിക്തരും സ്വർഗത്തിലുണ്ടായിരിക്കും എന്നാണ്. യേശുവിനോടൊപ്പം ദൈവരാജ്യത്തിന്റെ എല്ലാ ശത്രുക്കൾക്കുമെതിരെ നാശത്തിന്റെ “ഇരുമ്പുകോൽ” പ്രയോഗിക്കാനുള്ള അധികാരം സ്വർഗത്തിൽവെച്ച് ക്രിസ്തുവിന്റെ ആ 1,44,000 സഹഭരണാധികാരികൾക്കു ലഭിക്കും. (വെളി. 2:26, 27) തുടർന്ന് എന്തു സംഭവിക്കും? പുനരുത്ഥാനപ്പെട്ട ഈ അഭിഷിക്തർ അതിശക്തരായ ദൂതന്മാരോടൊപ്പം വീരയോദ്ധാവായ ക്രിസ്തു എന്ന രാജാവിനു പിന്നിൽ അണിനിരക്കും. യഹോവയുടെ ജനത്തെ വളഞ്ഞടുക്കുന്ന ശത്രുക്കളുടെ ‘മഹാസൈന്യത്തെ’ നേരിടാൻപോകുന്ന ക്രിസ്തുവിനോടൊപ്പം അവരും ചേരും. (യഹ. 38:15) ഭയങ്കരമായൊരു പോരാട്ടം നടക്കും. ആ യുദ്ധമാണ് അർമഗെദോൻ!—വെളി. 16:16.
മഹാകഷ്ടതയ്ക്കു ഗംഭീരമായൊരു പരിസമാപ്തി
അർമഗെദോൻ യുദ്ധം തുടങ്ങുന്നു!
17. അർമഗെദോനിൽ ‘കോലാടുകൾക്ക്’ എന്തു സംഭവിക്കും?
17 വിധി നടപ്പാക്കുന്നു. അർമഗെദോൻ യുദ്ധത്തോടെയായിരിക്കും മഹാകഷ്ടത അവസാനിക്കുക. ആ സമയത്ത് യേശു മറ്റൊരു നിയോഗംകൂടെ ഏറ്റെടുക്കും. ‘എല്ലാ ജനതകളുടെയും’ ന്യായാധിപനായ യേശു ആ സമയത്ത്, മുമ്പ് താൻ ‘കോലാടുകൾ’ എന്നു വിധിച്ച എല്ലാ ആളുകളുടെയും വധനിർവാഹകനുമാകും. (മത്താ. 25:32, 33) “നീണ്ട, മൂർച്ചയേറിയ ഒരു വാൾ” ഉപയോഗിച്ച് നമ്മുടെ രാജാവ് ‘ജനതകളെ വെട്ടും.’ അതെ, ‘രാജാക്കന്മാർ’ മുതൽ ‘അടിമകൾ’ വരെ കോലാടുതുല്യരായ എല്ലാവരെയും “എന്നേക്കുമായി നിഗ്രഹിച്ചുകളയും.”—വെളി. 19:15, 18; മത്താ. 25:46.
18. (എ) ‘ചെമ്മരിയാടുകളുടെ’ സാഹചര്യം അവർക്ക് അനുകൂലമായി മാറിമറിയുന്നത് എങ്ങനെയായിരിക്കും? (ബി) യേശു തന്റെ വിജയം എങ്ങനെ പൂർത്തിയാക്കും?
18 യേശു ‘ചെമ്മരിയാടുകളായി’ വേർതിരിച്ചവരുടെ കാര്യമോ? അവരുടെ സാഹചര്യം ആകെ മാറിമറിയും. അത് എങ്ങനെ? യാതൊരു പ്രതിരോധവുമില്ലാതെ നിസ്സഹായരായി കാണപ്പെടുന്ന ‘ചെമ്മരിയാടുകളുടെ’ ‘മഹാപുരുഷാരത്തെ,’ അസംഖ്യം ‘കോലാടുകൾ’ ചേർന്ന സാത്താന്റെ വൻസേന കാൽക്കീഴെ ചവിട്ടിമെതിക്കുമെന്നു തോന്നുമെങ്കിലും അവർ ശത്രുക്കളുടെ ആക്രമണത്തെ അതിജീവിക്കും, ‘മഹാകഷ്ടതയിലൂടെ കടന്നുവരുകയും’ ചെയ്യും. (വെളി. 7:9, 14) ദൈവരാജ്യത്തിന്റെ എല്ലാ മാനുഷികശത്രുക്കളെയും കീഴടക്കി ഇല്ലാതാക്കിയശേഷം യേശു സാത്താനെയും അവന്റെ ഭൂതങ്ങളെയും അഗാധത്തിലേക്ക് എറിയും. ആയിരം വർഷത്തേക്ക് അവർ അവിടെ മരണതുല്യമായ നിഷ്ക്രിയാവസ്ഥയിലായിരിക്കും.—വെളിപാട് 6:2; 20:1-3 വായിക്കുക.
നമുക്ക് എങ്ങനെ ഒരുങ്ങിയിരിക്കാം?
19, 20. യശയ്യ 26:20, 30:21 എന്നീ വാക്യങ്ങളിൽ അടങ്ങിയിരിക്കുന്ന പാഠം നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാം?
19 വരാനിരിക്കുന്ന പ്രകമ്പനംകൊള്ളിക്കുന്ന സംഭവങ്ങൾക്കായി നമുക്ക് എങ്ങനെ ഒരുങ്ങിയിരിക്കാം? ‘അതിജീവനം അനുസരണത്തിൽ അധിഷ്ഠിതമായിരിക്കും’ എന്നാണ് ഏതാനും വർഷം മുമ്പ് വീക്ഷാഗോപുരം പറഞ്ഞത്. അത് എങ്ങനെ? പുരാതനബാബിലോണിൽ ബന്ദികളായി കഴിഞ്ഞിരുന്ന ജൂതന്മാർക്ക് യഹോവ കൊടുത്ത ഒരു മുന്നറിയിപ്പിൽ അതിനുള്ള ഉത്തരമുണ്ട്. ബാബിലോൺ കീഴടക്കപ്പെടും എന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു. പക്ഷേ ആ സംഭവത്തിനായി ഒരുങ്ങിയിരിക്കാൻ ദൈവജനം എന്തു ചെയ്യണമായിരുന്നു? യഹോവ പറഞ്ഞു: “എന്റെ ജനമേ, ചെന്ന് നിങ്ങളുടെ ഉൾമുറികളിൽ കയറി, വാതിൽ അടയ്ക്കുക. ക്രോധം കടന്നുപോകുന്നതുവരെ അൽപ്പനേരത്തേക്ക് ഒളിച്ചിരിക്കുക!” (യശ. 26:20) ആജ്ഞാസ്വരത്തിൽ നൽകിയ ഒരു കല്പനയായിരുന്നു അത്. ആ വാക്യത്തിലെ ക്രിയാപദങ്ങൾ ശ്രദ്ധിച്ചോ? ‘ചെല്ലുക,’ ‘കയറുക,’ “അടയ്ക്കുക,” “ഒളിച്ചിരിക്കുക.” ഈ വാക്കുകൾക്കു ചെവി കൊടുത്ത ജൂതന്മാർ വീട്ടിനുള്ളിൽത്തന്നെ ഇരുന്നേനേ. അങ്ങനെ ചെയ്താൽ അവർക്കു തെരുവുകളിലൂടെ കീഴടക്കിമുന്നേറുന്ന സൈനികരുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെടാമായിരുന്നു. അതെ, അവരുടെ ജീവൻ രക്ഷപ്പെടുമോ ഇല്ലയോ എന്നത് യഹോവയുടെ നിർദേശങ്ങളോടുള്ള അവരുടെ അനുസരണത്തെ ആശ്രയിച്ചിരുന്നു. b
20 നമുക്ക് എന്തു പാഠമാണു പഠിക്കാനുള്ളത്? ആ പുരാതനകാല ദൈവസേവകരുടെ കാര്യത്തിലെന്നപോലെ, നമ്മൾ വരാനിരിക്കുന്ന സംഭവങ്ങളെ അതിജീവിക്കുമോ ഇല്ലയോ എന്നത് യഹോവയുടെ നിർദേശങ്ങളോടുള്ള നമ്മുടെ അനുസരണത്തെ ആശ്രയിച്ചിരിക്കുന്നു. (യശ. 30:21) സഭാക്രമീകരണത്തിലൂടെയാണ് അത്തരം നിർദേശങ്ങൾ നമുക്കു കിട്ടുന്നത്. അതുകൊണ്ട് നമുക്കു ലഭിക്കുന്ന മാർഗനിർദേശങ്ങൾ ഹൃദയപൂർവം അനുസരിക്കുന്ന രീതി നമ്മൾ ഇപ്പോൾത്തന്നെ വളർത്തിയെടുക്കണം. (1 യോഹ. 5:3) ഇന്നു നമ്മൾ അതു ചെയ്യുന്നെങ്കിൽ ഭാവിയിലും മനസ്സോടെ അനുസരിക്കാൻ നമുക്ക് എളുപ്പമായിരിക്കും. എങ്കിൽ നമ്മുടെ പിതാവായ യഹോവയുടെയും രാജാവായ യേശുവിന്റെയും സംരക്ഷണം നമുക്കുണ്ടായിരിക്കും. (സെഫ. 2:3) ആ ദിവ്യസംരക്ഷണമുണ്ടെങ്കിൽ ദൈവരാജ്യം അതിന്റെ ശത്രുക്കളെയെല്ലാം ഉന്മൂലനം ചെയ്യുന്നതു നമ്മൾ സ്വന്തകണ്ണാലെ കാണും. എത്ര അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും അത്!
a “ബാബിലോൺ എന്ന മഹതി”യുടെ നാശം കുറിക്കുന്നതു പ്രധാനമായും വ്യാജമതസംഘടനകളുടെ നാശത്തെയാണ് അല്ലാതെ മതഭക്തരായ എല്ലാ ആളുകളുടെയും ഒരു കൂട്ടക്കൊലയെയല്ല എന്നു ന്യായമായും നിഗമനം ചെയ്യാനാകും. അതുകൊണ്ടുതന്നെ “ബാബിലോൺ എന്ന മഹതി”യുടെ മുൻ അനുയായികളിൽ മിക്കവരും ആ നാശത്തെ അതിജീവിക്കും. സെഖര്യ 13:4-6 സൂചിപ്പിക്കുന്നപ്രകാരം, സാധ്യതയനുസരിച്ച് പുറമേയെങ്കിലും അവർ തുടർന്ന് മതത്തിൽനിന്ന് അകലം പാലിക്കാൻ ശ്രമിക്കുകയും ചെയ്യും.
b കൂടുതൽ വിവരങ്ങൾക്കു യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1 എന്ന പുസ്തകത്തിന്റെ 282-283 പേജുകൾ കാണുക.