വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 22

ദൈവരാജ്യം ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നടപ്പാക്കുന്നു

ദൈവരാജ്യം ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നടപ്പാക്കുന്നു

മുഖ്യവിഷയം

ദൈവരാജ്യം മനുഷ്യരെക്കുറിച്ചും ഭൂമിയെക്കുറിച്ചും ഉള്ള ദൈവത്തിന്റെ എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റുന്നു

1, 2. (എ) പറുദീസ ഒരു യാഥാർഥ്യമായി കാണാൻ ചിലപ്പോഴൊക്കെ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാവുന്നത്‌ എന്തുകൊണ്ട്‌? (ബി) ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുള്ള വിശ്വാസം ബലപ്പെടുത്താൻ നമ്മളെ എന്തു സഹായിക്കും?

 വിശ്വസ്‌തനായ ആ സഹോദരൻ അന്നും യോഗത്തിന്‌ എത്തി. ഒരു പകലിന്റെ അധ്വാനഭാരം മുഴുവൻ പേറി ക്ഷീണിതനായാണു വന്നിരിക്കുന്നത്‌. കർക്കശക്കാരനായ തൊഴിലുടമയുടെ പെരുമാറ്റവും കുടുംബം പോറ്റുന്നതിനെക്കുറിച്ചുള്ള ചിന്താഭാരവും ഭാര്യയുടെ അസുഖത്തെക്കുറിച്ചുള്ള ആകുലതയും അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ട്‌. അപ്പോഴാണു പ്രാരംഭഗീതത്തിന്റെ സംഗീതം തുടങ്ങിയത്‌. അദ്ദേഹം ആശ്വാസത്തോടെ ഒരു നെടുവീർപ്പിട്ടു. സഹോദരീസഹോദരന്മാരുടെകൂടെ രാജ്യഹാളിൽ ഇരിക്കുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെ! പറുദീസയിലെ ജീവിതത്തെക്കുറിച്ചുള്ള പാട്ടാണ്‌. അതിന്റെ ഈരടികൾ അദ്ദേഹത്തെയും പറുദീസയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ ആയിരിക്കുന്നതായി അദ്ദേഹം ഭാവനയിൽ കാണുന്നു. ഇത്‌ അദ്ദേഹത്തിന്‌ വളരെ ഇഷ്ടപ്പെട്ട പാട്ടാണ്‌. കുടുംബത്തോടൊപ്പം അതു പാടിയപ്പോൾ അസ്വസ്ഥമായ തന്റെ ഹൃദയത്തിൽ പ്രതീക്ഷയുടെ തിരിനാളം തെളിയുന്നത്‌ അദ്ദേഹത്തിന്‌ അനുഭവപ്പെടുന്നു.

2 നിങ്ങൾക്ക്‌ എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? സംശയമില്ല, നമ്മളിൽ മിക്കവർക്കും തോന്നിയിട്ടുണ്ടാകും. എന്നാൽ ഈ പഴയ വ്യവസ്ഥിതിയിലെ ജീവിതം, വരാൻപോകുന്ന പറുദീസയെ ഒരു യാഥാർഥ്യമായി കാണുന്നതു പ്രയാസമാക്കിയേക്കാം. കാരണം, “ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ” ആണ്‌ ഇത്‌. (2 തിമൊ. 3:1) നമ്മൾ ജീവിക്കുന്ന ഈ ലോകമോ? അതിനെ പറുദീസയോടു താരതമ്യപ്പെടുത്താനേ പറ്റില്ല. അങ്ങനെയെങ്കിൽ പ്രത്യാശിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമാകുമെന്ന ബോധ്യമുണ്ടായിരിക്കാൻ നമ്മളെ എന്തു സഹായിക്കും? ഉടൻതന്നെ മനുഷ്യകുടുംബത്തെ മുഴുവൻ ദൈവരാജ്യം ഭരിച്ചുതുടങ്ങുമെന്നു നമുക്ക്‌ എങ്ങനെ ഉറപ്പുണ്ടായിരിക്കാം? യഹോവയിൽനിന്നുള്ള ചില പ്രവചനങ്ങൾ നമുക്ക്‌ ഇപ്പോൾ പരിശോധിക്കാം. ആദ്യം, പുരാതനകാലത്ത്‌ ദൈവജനത്തിന്റെ കൺമുന്നിൽ അവ നിറവേറിയത്‌ എങ്ങനെയെന്നു നമ്മൾ കാണും. തുടർന്ന്‌ അവയും സമാനമായ മറ്റു ചില പ്രവചനങ്ങളും ആവേശകരമായ രീതിയിൽ ഇന്നു നിറവേറിക്കൊണ്ടിരിക്കുന്നത്‌ എങ്ങനെയെന്നു നമ്മൾ മനസ്സിലാക്കും. അതു തീർച്ചയായും നമ്മുടെ വിശ്വാസം ബലപ്പെടുത്തും. ഏറ്റവും ഒടുവിൽ ആ പ്രവചനങ്ങൾ ഭാവിയിൽ എങ്ങനെ നിറവേറുമെന്നും നമ്മൾ പഠിക്കുന്നതായിരിക്കും.

പുരാതനകാലത്ത്‌ യഹോവ തന്റെ വാഗ്‌ദാനങ്ങൾ പാലിച്ചത്‌ എങ്ങനെ?

3. ബാബിലോണിൽ പ്രവാസികളായി കഴിഞ്ഞിരുന്ന ജൂതന്മാരെ ആശ്വസിപ്പിച്ച വാഗ്‌ദാനം എന്തായിരുന്നു?

3 ബി. സി. ആറാം നൂറ്റാണ്ടിൽ ബാബിലോണിൽ പ്രവാസികളായി കഴിഞ്ഞിരുന്ന ജൂതന്മാരുടെ ജീവിതം എങ്ങനെയായിരുന്നെന്ന്‌ ഓർത്തുനോക്കൂ. പലരും പ്രവാസികളായാണു വളർന്നുവന്നത്‌. പലരുടെയും മാതാപിതാക്കളും അങ്ങനെയായിരുന്നു. ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു ജീവിതം. യഹോവയിലുള്ള അവരുടെ വിശ്വാസത്തിന്റെ പേരിൽ ബാബിലോൺകാർ അവരെ കളിയാക്കുകയും ചെയ്‌തിരുന്നു. (സങ്കീ. 137:1-3) എന്നാൽ അവർക്കു ജ്വലിക്കുന്ന ഒരു പ്രത്യാശയുണ്ടായിരുന്നു. തന്റെ ജനത്തെ അവരുടെ മാതൃദേശത്തേക്കു തിരിച്ചുകൊണ്ടുവരുമെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്‌തിരുന്നു. വിശ്വസ്‌തരായ ജൂതന്മാർ പതിറ്റാണ്ടുകളോളം ആ പ്രത്യാശ കെടാതെ കാത്തു. ആ ദേശത്തെ ജീവിതസാഹചര്യങ്ങൾ മികച്ചതായിരിക്കുമെന്ന്‌ യഹോവ അവരോടു പറഞ്ഞിരുന്നു. ആളുകൾ മടങ്ങിവന്നുകഴിയുമ്പോൾ യഹൂദാദേശം ഏദെൻതോട്ടം പോലെയാകുമെന്നുപോലും യഹോവ പറഞ്ഞു. അതെ, മനോഹരമായൊരു പറുദീസ! (യശയ്യ 51:3 വായിക്കുക.) അത്തരം വാഗ്‌ദാനങ്ങൾ ദൈവജനത്തിനു ധൈര്യമേകാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു എന്നതിനു സംശയമില്ല. അവരുടെ ഹൃദയങ്ങളിൽ ഉയർന്നുവന്നേക്കാവുന്ന ഏതൊരു സംശയത്തെയും അവ ദൂരീകരിക്കുമായിരുന്നു. അത്‌ എങ്ങനെ? അതു മനസ്സിലാക്കാൻ നമുക്കു ചില പ്രവചനങ്ങൾ അടുത്ത്‌ പരിശോധിക്കാം.

4. ജൂതന്മാർക്കു മാതൃദേശത്ത്‌ ലഭിക്കാനിരുന്ന സുരക്ഷയെക്കുറിച്ച്‌ യഹോവ എന്ത്‌ ഉറപ്പാണു കൊടുത്തത്‌?

4 സുരക്ഷിതത്വം. പ്രവാസികളായി കഴിഞ്ഞിരുന്ന അവർ തിരിച്ചുചെല്ലാൻപോകുന്നത്‌ ഒരു പറുദീസയിലേക്കൊന്നുമായിരുന്നില്ല. 70 വർഷമായി ആൾപ്പാർപ്പില്ലാതെ കിടക്കുന്ന ഒരു സ്ഥലമായിരുന്നു അത്‌. അവരിൽ മിക്കവരും ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഒരു വിദൂരദേശം. അന്നൊക്കെ ബൈബിൾനാടുകളിൽ സിംഹങ്ങൾ ധാരാളമായുണ്ടായിരുന്നു. ചെന്നായും പുള്ളിപ്പുലിയും മറ്റു ക്രൂരമൃഗങ്ങളും ഉള്ള ഒരു സ്ഥലം. ഏതൊരു കുടുംബനാഥനും ഇങ്ങനെ ചിന്തിക്കാൻ സാധ്യതയുണ്ട്‌: ‘എന്റെ ഭാര്യയ്‌ക്കും കുട്ടികൾക്കും എന്തെങ്കിലും അപകടം സംഭവിച്ചാലോ? എന്റെ ആടുമാടുകളെ ഞാൻ എങ്ങനെ സംരക്ഷിക്കും?’ അങ്ങനെ ചിന്തിച്ചുപോകുന്നതു തികച്ചും സ്വാഭാവികമാണ്‌. എന്നാൽ യശയ്യ 11: 6-9-ലെ (വായിക്കുക.) ദൈവത്തിന്റെ വാഗ്‌ദാനം ഒന്ന്‌ ഓർത്തുനോക്കൂ. അത്‌ ആ പ്രവാസികളെ എത്രമാത്രം ആശ്വസിപ്പിച്ചുകാണും! കാവ്യഭാഷയിലുള്ള മനോഹരമായ വാക്കുകൾ. അവരും അവരുടെ കന്നുകാലികളും സുരക്ഷിതരായിരിക്കുമെന്ന്‌ യഹോവ ഉറപ്പുകൊടുക്കുകയായിരുന്നു. സിംഹം വയ്‌ക്കോൽ തിന്നും എന്നു പറഞ്ഞതിന്റെ അർഥം അവ ജൂതന്മാരുടെ കന്നുകാലികളെ കൊന്നുതിന്നുകയില്ല എന്നായിരുന്നു. വിശ്വസ്‌തർക്ക്‌ അത്തരം ക്രൂരമൃഗങ്ങൾ ഒരു ഭീഷണിയാകില്ലായിരുന്നു. യഹൂദയിലേക്കു തന്റെ ജനം മടങ്ങിയെത്തിക്കഴിയുമ്പോൾ വിജനഭൂമിയിലും വനാന്തരങ്ങളിലും പോലും അവർ സുരക്ഷിതരായിരിക്കും എന്നും യഹോവ വാക്കുകൊടുത്തു.—യഹ. 34:25.

5. യഹോവ തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി സമൃദ്ധമായി കരുതുമെന്നു മാതൃദേശത്തേക്കു മടങ്ങുന്ന പ്രവാസികൾക്ക്‌ ഉറപ്പുകൊടുത്ത പ്രവചനങ്ങൾ ഏതെല്ലാമായിരുന്നു?

5 സമൃദ്ധി. മറ്റ്‌ ഉത്‌കണ്‌ഠകളും അവർക്കു തോന്നിയിരിക്കാം. ‘അവിടെ ചെന്നുകഴിയുമ്പോൾ എന്റെ കുടുംബത്തെ പോറ്റാൻ ഞാൻ എന്തു ചെയ്യും? ഞങ്ങൾ എവിടെ താമസിക്കും? എനിക്ക്‌ എന്തെങ്കിലും ജോലി കിട്ടുമോ? ജോലി കിട്ടിയാൽത്തന്നെ മറുനാട്ടിൽ വിദേശികളുടെ കീഴിൽ ചെയ്‌തുപോന്ന അടിമപ്പണിയെക്കാൾ മെച്ചമായിരിക്കുമോ?’ വളരെ പരിഗണനയോടെ യഹോവ ആ ചോദ്യങ്ങൾക്കും ചില പ്രവചനങ്ങളിലൂടെ ഉത്തരം കൊടുത്തു. അനുസരണമുള്ള തന്റെ ജനത്തിനു കാലാകാലങ്ങളിൽ മഴ കിട്ടുമെന്നും നിലം ‘സമൃദ്ധമായി’ “പോഷകസമ്പുഷ്ടമായ അപ്പം” തരുമെന്നും യഹോവ വാഗ്‌ദാനം ചെയ്‌തു. (യശ. 30:23) ഇനി, താമസസ്ഥലത്തിന്റെയും ജോലിയുടെയും കാര്യമോ? തന്റെ ജനത്തെക്കുറിച്ച്‌ യഹോവ ഇങ്ങനെ വാഗ്‌ദാനം ചെയ്‌തു: “അവർ വീടുകൾ പണിത്‌ താമസിക്കും, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും. മറ്റുള്ളവർക്കു താമസിക്കാനായിരിക്കില്ല അവർ വീടു പണിയുന്നത്‌; മറ്റുള്ളവർക്കു ഭക്ഷിക്കാനായിരിക്കില്ല അവർ കൃഷി ചെയ്യുന്നത്‌.” (യശ. 65:21, 22) അതെ, വ്യാജാരാധന നിലനിന്നിരുന്ന ബാബിലോണിലെ പ്രവാസജീവിതത്തോടു താരതമ്യപ്പെടുത്തുമ്പോൾ അവരുടെ ജീവിതം പല കാര്യങ്ങളിലും എന്തുകൊണ്ടും മെച്ചമായിരുന്നേനേ. പക്ഷേ അവരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളുടെ കാര്യമോ? അവർ പ്രവാസികളായി പോകേണ്ടിവന്നതിന്റെ പ്രമുഖകാരണംതന്നെ അതായിരുന്നു. അതിനെക്കുറിച്ചാണു നമ്മൾ അടുത്തതായി കാണാൻപോകുന്നത്‌.

6. ദൈവജനത്തിന്‌ ഏറെ നാളുകളായി ഏതെല്ലാം ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു, പ്രവാസത്തിൽനിന്ന്‌ മടങ്ങിവരുന്നവർക്ക്‌ യഹോവ എന്ത്‌ ഉറപ്പാണു കൊടുത്തത്‌?

6 ആത്മീയാരോഗ്യം. ദൈവജനത്തെ ബന്ദികളായി പ്രവാസത്തിലേക്കു കൊണ്ടുപോകുന്നതിന്‌ ഏറെ നാളുകൾക്കു മുമ്പേ അവർ ആത്മീയമായി രോഗികളായിക്കഴിഞ്ഞിരുന്നു. യശയ്യ പ്രവാചകനിലൂടെ യഹോവ തന്റെ ജനത്തെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ തല മുഴുവൻ രോഗം ബാധിച്ചിരിക്കുന്നു, നിങ്ങളുടെ ഹൃദയം മുഴുവൻ ദീനം പിടിച്ചിരിക്കുന്നു.” (യശ. 1:5) അവർ വീണ്ടുംവീണ്ടും യഹോവയുടെ ഉപദേശത്തിനു നേരെ ചെവിയടച്ചുകളഞ്ഞു. യഹോവയിൽനിന്നുള്ള ആത്മീയപ്രകാശത്തിനു നേരെ അവർ പലയാവർത്തി കണ്ണടച്ചു. അതുകൊണ്ട്‌ ആത്മീയാർഥത്തിൽ അവർ അന്ധരും ബധിരരും ആയിരുന്നു. (യശ. 6:10; യിരെ. 5:21; യഹ. 12:2) പ്രവാസത്തിൽനിന്ന്‌ മടങ്ങിവരുന്നവർക്കും ഇതേ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിൽ അവർക്കു സുരക്ഷിതത്വം കിട്ടുമെന്നു പ്രതീക്ഷിക്കാനാകുമായിരുന്നോ? അവർക്കു വീണ്ടും യഹോവയുടെ പ്രീതി നഷ്ടമാകുമായിരുന്നില്ലേ? എന്നാൽ യഹോവയുടെ ഈ വാഗ്‌ദാനം അവരെ എത്രമാത്രം ബലപ്പെടുത്തിക്കാണും: “അന്നു ബധിരൻ ആ പുസ്‌തകത്തിലെ വാക്കുകൾ കേൾക്കും, ഇരുളും മൂടലും നീങ്ങി അന്ധന്റെ കണ്ണുകൾക്കു കാഴ്‌ച ലഭിക്കും.” (യശ. 29:18) അതെ, തിരുത്തൽ ലഭിച്ച്‌ പശ്ചാത്താപമുള്ളവരായിത്തീർന്ന തന്റെ ജനത്തിന്റെ ആത്മീയരോഗാവസ്ഥ യഹോവ സുഖപ്പെടുത്തുമായിരുന്നു. പ്രതികരണശേഷിയുള്ളവരും അനുസരണമുള്ളവരും ആയി തുടരുന്നിടത്തോളം കാലം അവർക്ക്‌ യഹോവയിൽനിന്ന്‌ മാർഗനിർദേശവും ആത്മീയവെളിച്ചവും ലഭിക്കുകയും ചെയ്യുമായിരുന്നു. അത്‌ അവരെ ജീവന്റെ പാതയിൽ നയിച്ചേനേ.

7. പ്രവാസികളായി കഴിഞ്ഞിരുന്ന തന്റെ ജനത്തോടുള്ള ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ നിറവേറിയത്‌ എങ്ങനെ, അതു നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നത്‌ എങ്ങനെയാണ്‌?

7 യഹോവ വാക്കു പാലിച്ചോ? ചരിത്രത്താളുകളിൽ അതിനുള്ള ഉത്തരമുണ്ട്‌. മാതൃദേശത്തേക്കു മടങ്ങിവന്ന ജൂതന്മാർക്കു സുരക്ഷിതത്വവും സമൃദ്ധിയും ആത്മീയാരോഗ്യവും നൽകി യഹോവ അനുഗ്രഹിച്ചു. ഉദാഹരണത്തിന്‌, ശക്തിയിലും സംഖ്യാബലത്തിലും ഏറെ മുന്നിലായിരുന്ന അയൽജനതകളിൽനിന്ന്‌ യഹോവ അവരെ സംരക്ഷിച്ചു. ഇരപിടിയന്മാർ ജൂതന്മാരുടെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയില്ല. യശയ്യ, യിരെമ്യ, യഹസ്‌കേൽ എന്നിവർ എഴുതിയ പറുദീസാപ്രവചനങ്ങളുടെ ചെറിയൊരു നിവൃത്തി മാത്രമേ ആ ജൂതന്മാർ കണ്ടുള്ളൂ. എങ്കിലും അതുപോലും അവരെ ആവേശഭരിതരാക്കാൻപോന്നതായിരുന്നു. അന്നത്തെ കാലത്ത്‌ അവർക്ക്‌ എന്താണോ ആവശ്യമായിരുന്നത്‌, കൃത്യമായി അതാണ്‌ അവർക്ക്‌ ലഭിച്ചതെന്നു പറയാം. തന്റെ ജനത്തിനുവേണ്ടി യഹോവ അക്കാലത്ത്‌ ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ ഓർക്കുന്നതു നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തും. ആ പ്രവചനങ്ങളുടെ ചെറിയൊരു അളവിലുള്ള ആദ്യനിവൃത്തിതന്നെ ഇത്ര ആവേശകരമായിരുന്നെങ്കിൽ അതിന്റെ വലിയ നിവൃത്തി എങ്ങനെയുള്ളതായിരിക്കുമെന്ന്‌ ഒന്നു ചിന്തിച്ചുനോക്കൂ. ശരി, ഇന്നു നമുക്കുവേണ്ടി യഹോവ എന്തെല്ലാം ചെയ്‌തിരിക്കുന്നെന്ന്‌ ഇപ്പോൾ നോക്കാം.

നമ്മുടെ കാലത്ത്‌ യഹോവ തന്റെ വാഗ്‌ദാനങ്ങൾ പാലിച്ചിരിക്കുന്നത്‌ എങ്ങനെ?

8. ദൈവജനം ഇന്ന്‌ ഏതു ‘ദേശത്താണു’ കഴിയുന്നത്‌?

8 ഇന്ന്‌ യഹോവയുടെ ജനം ഭൂമിയിലെ ഒരു പ്രത്യേകജനതയിൽനിന്ന്‌ മാത്രമുള്ളവരല്ല, ഭൂമിയിലെ ഒരു പ്രത്യേകരാജ്യത്തുനിന്നുള്ളവരുമല്ല. പകരം അഭിഷിക്തക്രിസ്‌ത്യാനികൾ, ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്ന ആത്മീയജനതയുടെ ഭാഗമാണ്‌. (ഗലാ. 6:16) ‘വേറെ ആടുകളിൽപ്പെട്ട’ അവരുടെ സഹകാരികൾ അവരോടൊപ്പം ഒരു ആത്മീയ‘ദേശത്താണു’ കഴിയുന്നത്‌. ഏതാണ്‌ ആ “ദേശം?” അവർ ഐക്യത്തോടെ ദൈവമായ യഹോവയെ ആരാധിക്കുന്ന ഒരു പ്രവർത്തനമണ്ഡലമാണ്‌ അത്‌. അവരുടെ ജീവിതരീതിതന്നെയാണ്‌ ആ ആരാധന. (യോഹ. 10:16; യശ. 66:8) യഹോവ നമുക്കു തന്നിരിക്കുന്ന ആ “ദേശം” എങ്ങനെയുള്ളതാണ്‌? അതൊരു ആത്മീയപറുദീസയാണ്‌. ഏദെനിലേതുപോലുള്ള അവസ്ഥകൾ വരുമെന്ന യഹോവയുടെ വാഗ്‌ദാനങ്ങൾക്ക്‌ അവിടെ വിസ്‌മയകരമായൊരു ആത്മീയനിവൃത്തിയുണ്ടായിരിക്കുന്നു. അതിനു ചില ഉദാഹരണങ്ങൾ നമുക്കു നോക്കാം.

9, 10. (എ) യശയ്യ 11: 6-9 വരെയുള്ള പ്രവചനം ഇന്നു നിറവേറിക്കൊണ്ടിരിക്കുന്നത്‌ എങ്ങനെയാണ്‌? (ബി) ദൈവജനത്തിന്‌ ഇടയിൽ സമാധാനമുണ്ടെന്ന്‌ എങ്ങനെ പറയാൻ കഴിയും?

9 സുരക്ഷിതത്വം. യശയ്യ 11: 6-9 വരെയുള്ള ഭാഗത്തെ പ്രവചനം, ഒരുമയുടെയും സമാധാനത്തിന്റെയും ഒരു മനോഹരചിത്രം രചിക്കുന്നു. അവിടെ മനുഷ്യർക്കും അവരുടെ വളർത്തുമൃഗങ്ങൾക്കും വന്യമൃഗങ്ങളെ പേടിയില്ല. വന്യമൃഗങ്ങൾക്കു തിരിച്ചും അങ്ങനെതന്നെ. ആ അവസ്ഥയ്‌ക്ക്‌ ഇന്ന്‌ ഒരു ആത്മീയനിവൃത്തിയുണ്ടോ? ഉണ്ട്‌! അത്തരം മൃഗങ്ങൾ ആർക്കും ദ്രോഹമോ നാശമോ വരുത്താത്തതിന്റെ കാരണം ഒൻപതാം വാക്യത്തിൽ വിശദീകരിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: “കാരണം, സമുദ്രത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം നിറഞ്ഞിരിക്കും.” ഇതിന്റെ അർഥം “യഹോവയുടെ പരിജ്ഞാനം” മൃഗങ്ങളുടെ സ്വഭാവം മാറ്റുമെന്നാണോ? അല്ല. അത്യുന്നതനായ ദൈവത്തെ അറിയുന്നതും ദൈവത്തിന്റെ സമാധാനപൂർണമായ വഴികൾ അനുകരിക്കാൻ പഠിക്കുന്നതും ഒക്കെ മാറ്റങ്ങൾ വരുത്തുന്നതു മനുഷ്യരിലാണ്‌. അതുകൊണ്ടാണ്‌ ഇന്നത്തെ നമ്മുടെ ആത്മീയപറുദീസയിൽ അതിന്റെ മനംകുളിർപ്പിക്കുന്ന ഒരു നിവൃത്തി നമുക്കു കാണാൻ കഴിയുന്നത്‌. പേടിപ്പെടുത്തുന്ന, മൃഗതുല്യമായ സ്വഭാവസവിശേഷതകൾ ഉപേക്ഷിച്ച്‌ തങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാരോടൊപ്പം ഒരുമയിലും സമാധാനത്തിലും കഴിയാൻ ദൈവരാജ്യഭരണത്തിൻകീഴിൽ ക്രിസ്‌തുവിന്റെ അനുഗാമികൾ പഠിച്ചുകൊണ്ടിരിക്കുന്നു.

10 ഉദാഹരണത്തിന്‌, നമ്മൾ ഈ പുസ്‌തകത്തിൽ ക്രിസ്‌തീയനിഷ്‌പക്ഷതയെക്കുറിച്ച്‌ പഠിച്ചത്‌ ഓർക്കുന്നുണ്ടോ? നമ്മൾ അങ്ങനെയൊരു നിലപാടെടുക്കുന്നതിന്റെ തിരുവെഴുത്തടിസ്ഥാനവും നിഷ്‌പക്ഷരായി നിന്നതിന്റെ പേരിൽ ദൈവജനത്തിനു നേരിട്ട ഉപദ്രവങ്ങളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്‌തിരുന്നു. അക്രമം നിറഞ്ഞ ഈ ലോകത്തിൽ, വധഭീഷണിയുണ്ടായാൽപ്പോലും ഒരിക്കലും അക്രമത്തിന്റെ മാർഗം സ്വീകരിക്കാത്ത വലിയൊരു “ജനത”യുണ്ടെന്ന കാര്യം ഒരു അതിശയം തന്നെയല്ലേ? ഇന്നു മിശിഹൈകരാജാവിന്റെ പ്രജകൾ യശയ്യ വർണിച്ചതുപോലുള്ള സമാധാനം ആസ്വദിക്കുന്നുണ്ട്‌ എന്നതിന്റെ എത്ര ശക്തമായ തെളിവാണ്‌ ഇത്‌! തന്റെ അനുഗാമികൾ അവർക്കിടയിലുള്ള സ്‌നേഹത്തിന്റെ പേരിൽ അറിയപ്പെടുമെന്നു യേശു പറഞ്ഞെന്നും ഓർക്കുക. (യോഹ. 13:34, 35) സമാധാനപ്രിയരും സ്‌നേഹമുള്ളവരും ശാന്തരും ആയിരിക്കാൻ എല്ലാ സത്യക്രിസ്‌ത്യാനികൾക്കും യേശു ക്രിസ്‌തീയസഭയിൽ ക്ഷമയോടെ പരിശീലനം നൽകിപ്പോരുന്നു. അതിനായി യേശു തന്റെ “വിശ്വസ്‌തനും വിവേകിയും ആയ അടിമ”യെ ഉപയോഗിക്കുന്നു.—മത്താ. 24:45-47.

11, 12. ഏതുതരം ക്ഷാമമാണ്‌ ഈ ലോകത്തെ പിടികൂടിയിരിക്കുന്നത്‌, എങ്കിലും യഹോവ തന്റെ ജനത്തിനുവേണ്ടി സമൃദ്ധമായി കരുതിയിരിക്കുന്നത്‌ എങ്ങനെ?

11 സമൃദ്ധി. ഈ ലോകം ആത്മീയക്ഷാമത്തിന്റെ പിടിയിലാണ്‌. ബൈബിൾ അതെക്കുറിച്ച്‌ ഇങ്ങനെയൊരു മുന്നറിയിപ്പു തന്നിരുന്നു: “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഇതാ, ഞാൻ ദേശത്ത്‌ ക്ഷാമം അയയ്‌ക്കുന്ന നാളുകൾ വരുന്നു! ആഹാരമില്ലാത്തതുകൊണ്ടുള്ള ക്ഷാമമല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല, പകരം യഹോവയുടെ വചനം കേൾക്കാനില്ലാത്തതുകൊണ്ടുള്ള ക്ഷാമം.’” (ആമോ. 8:11) ദൈവരാജ്യത്തിന്റെ പ്രജകളും ക്ഷാമം അനുഭവിക്കുന്നുണ്ടോ? തന്റെ ജനവും തന്റെ ശത്രുക്കളും തമ്മിൽ ഒരു കാര്യത്തിൽ വ്യത്യസ്‌തരായിരിക്കുമെന്ന്‌ യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “എന്റെ ദാസന്മാർ ഭക്ഷിക്കും, നിങ്ങൾ വിശന്നിരിക്കും, എന്റെ ദാസന്മാർ കുടിക്കും; നിങ്ങൾ ദാഹിച്ചിരിക്കും, എന്റെ ദാസന്മാർ സന്തോഷിക്കും, നിങ്ങൾ അപമാനിതരാകും.” (യശ. 65:13) ആ വാക്കുകൾ നിറവേറുന്നതു നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

12 ആഴവും പരപ്പും കൂടിക്കൂടിവരുന്ന ഒരു നദിപോലെ ആത്മീയഭക്ഷണം നമ്മളിലേക്ക്‌ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്‌. ഈ ലോകം ആത്മീയമായി പട്ടിണിയിലാണ്‌. എങ്കിലും നമ്മുടെ ബൈബിളധിഷ്‌ഠിതപ്രസിദ്ധീകരണങ്ങൾ, റെക്കോർഡിങ്ങുകൾ, വീഡിയോകൾ, യോഗങ്ങൾ, കൺവെൻഷനുകൾ, നമ്മുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുവരുന്ന വിവരങ്ങൾ എന്നിവയെല്ലാം ചേർന്നുള്ള ആത്മീയഭക്ഷണത്തിന്റെ നിലയ്‌ക്കാത്ത ഒരു പ്രവാഹത്തിനാണു നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്‌. (യഹ. 47:1-12; യോവേ. 3:18) സമൃദ്ധിയെക്കുറിച്ചുള്ള യഹോവയുടെ വാഗ്‌ദാനങ്ങൾ അനുദിനജീവിതത്തിൽ നിറവേറുന്നതായി കാണുമ്പോൾ നിങ്ങൾക്ക്‌ ആവേശം തോന്നാറില്ലേ? യഹോവയുടെ മേശയിൽനിന്ന്‌ പതിവായി ഭക്ഷണം കഴിക്കുന്നുണ്ടെന്നു നിങ്ങൾ ഉറപ്പുവരുത്തുന്നുണ്ടോ?

ആത്മീയപോഷണം തരുന്ന സഭകൾ ആത്മീയമായ സുരക്ഷിതത്വവും ആരോഗ്യവും നൽകുന്നു

13. ആളുകളുടെ അന്ധത മാറുമെന്നും ബധിരത നീങ്ങുമെന്നും ഉള്ള യഹോവയുടെ വാഗ്‌ദാനം എങ്ങനെയാണു നിറവേറിയിരിക്കുന്നത്‌?

13 ആത്മീയാരോഗ്യം. ആത്മീയമായ അന്ധതയും ബധിരതയും ഇന്ന്‌ ഒരു പകർച്ചവ്യാധിപോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. (2 കൊരി. 4:4) എങ്കിലും ക്രിസ്‌തു ഇന്നു ലോകമെങ്ങും വൈകല്യങ്ങളും രോഗങ്ങളും സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആളുകളുടെ അന്ധത മാറുന്നതും ബധിരത നീങ്ങുന്നതും നിങ്ങൾ നേരിട്ട്‌ കണ്ടിട്ടുണ്ടോ? ഒരിക്കൽ സത്യം മനസ്സിലാക്കാൻ കഴിയാതെ അന്ധതയിലും ബധിരതയിലും കഴിഞ്ഞ ആളുകൾ ദൈവവചനത്തിന്റെ ശരിയായ അറിവ്‌ നേടി മതപരമായ നുണകൾ ഉപേക്ഷിക്കുന്നതു കണ്ടിട്ടുണ്ടെങ്കിൽ ഈ വാഗ്‌ദാനം നിറവേറുന്നതു നിങ്ങൾ കണ്ണാലെ കണ്ടിട്ടുണ്ടെന്നു പറയാം: “അന്നു ബധിരൻ ആ പുസ്‌തകത്തിലെ വാക്കുകൾ കേൾക്കും, ഇരുളും മൂടലും നീങ്ങി അന്ധന്റെ കണ്ണുകൾക്കു കാഴ്‌ച ലഭിക്കും.” (യശ. 29:18) ലോകമെങ്ങും ആയിരക്കണക്കിന്‌ ആളുകളാണ്‌ ഓരോ വർഷവും അങ്ങനെ ആത്മീയസൗഖ്യം നേടുന്നത്‌. ബാബിലോൺ എന്ന മഹതിയെ പിന്നിൽ ഉപേക്ഷിച്ച്‌ ഒരു ആത്മീയപറുദീസയിൽ നമ്മളോടൊപ്പം ആരാധന നടത്തുന്ന ഓരോ വ്യക്തിയും യഹോവയുടെ വാഗ്‌ദാനങ്ങൾ നിറവേറിയിരിക്കുന്നു എന്നതിനുള്ള ജീവിക്കുന്ന തെളിവാണ്‌!

14. ഏതു തെളിവുകൾ ധ്യാനിക്കുന്നതു നമ്മുടെ വിശ്വാസം ശക്തമാക്കും?

14 ഈ അവസാനകാലത്ത്‌ ക്രിസ്‌തു തന്റെ അനുഗാമികളെ യഥാർഥമായ ഒരു ആത്മീയപറുദീസയിലേക്കു കൊണ്ടുവന്നിരിക്കുകയാണ്‌ എന്നതിനുള്ള ശക്തമായ തെളിവുകൾ ഈ പുസ്‌തകത്തിന്റെ ഓരോ അധ്യായത്തിലുമുണ്ട്‌. ഇന്ന്‌ ആ പറുദീസയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്‌ നമുക്കു മുടങ്ങാതെ ധ്യാനിക്കാം. അങ്ങനെ ചെയ്‌താൽ ഭാവിയെക്കുറിച്ചുള്ള യഹോവയുടെ വാഗ്‌ദാനങ്ങളിൽ നമുക്കുള്ള വിശ്വാസം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കും.

“അങ്ങയുടെ രാജ്യം വരേണമേ”

15. ഭൂമി ഒരു പറുദീസയാകുമെന്നു നമുക്ക്‌ എങ്ങനെ ഉറപ്പുണ്ടായിരിക്കാം?

15 ഭൂമി മുഴുവൻ ഒരു പറുദീസയാക്കിമാറ്റുക എന്നതു പണ്ടുമുതലേ യഹോവയുടെ ഉദ്ദേശ്യമാണ്‌. ആദാമിനെയും ഹവ്വയെയും മനോഹരമായ ഒരു ഉദ്യാനത്തിലാക്കിയ യഹോവ അവരുടെ സന്താനങ്ങളെക്കൊണ്ട്‌ ഭൂമി നിറയ്‌ക്കാനും ഭൂമിയിലെ എല്ലാ ജീവികളെയും പരിപാലിക്കാനും അവരോടു കല്‌പിച്ചു. (ഉൽപ. 1:28) അത്‌ അനുസരിക്കുന്നതിനു പകരം സാത്താന്റെ പക്ഷം ചേർന്ന്‌ ധിക്കാരം കാട്ടിയ ആദാമും ഹവ്വയും അവരുടെ അനന്തരതലമുറകളെ അപൂർണതയുടെയും പാപത്തിന്റെയും മരണത്തിന്റെയും പിടിയിലേക്കു തള്ളിവിട്ടു. എങ്കിലും യഹോവയുടെ ഉദ്ദേശ്യത്തിനു മാറ്റം വന്നില്ല. യഹോവ ഒരു കാര്യം പറഞ്ഞാൽ അത്‌ എപ്പോഴും അക്ഷരംപ്രതി നിറവേറിയിരിക്കും. (യശയ്യ 55:10, 11 വായിക്കുക.) അതുകൊണ്ട്‌ ആദാമിന്റെയും ഹവ്വയുടെയും പിൻതലമുറക്കാർ ഈ ഭൂമിയിൽ നിറഞ്ഞ്‌ അതിനെ അടക്കിഭരിക്കുമെന്നും ഭൂമി മുഴുവൻ വ്യാപിക്കുന്ന പറുദീസയിൽ യഹോവയുടെ സൃഷ്ടികളെ സ്‌നേഹത്തോടെ പരിപാലിക്കുമെന്നും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം. പറുദീസാവസ്ഥയിലെ ജീവിതത്തെക്കുറിച്ച്‌ പ്രവാസികളായ ജൂതന്മാരോടു പറഞ്ഞ പ്രവചനങ്ങൾ അന്നായിരിക്കും മുഴുവനായി നിറവേറുക. അതിനു ചില ഉദാഹരണങ്ങൾ നോക്കാം.

16. പറുദീസയിൽ നമുക്കു ലഭിക്കാനിരിക്കുന്ന സുരക്ഷിതത്വത്തെ ബൈബിൾ എങ്ങനെയാണു വിവരിക്കുന്നത്‌?

16 സുരക്ഷിതത്വം. ഒടുവിൽ, യശയ്യ 11:6-9-ൽ വർണിച്ചിരിക്കുന്ന ആ മനോഹരചിത്രം അക്ഷരാർഥത്തിൽത്തന്നെ മുഴുവനായും നിറവേറുന്ന സമയം വന്നെത്തും. ഭൂമിയിൽ എവിടെ പോയാലും സ്‌ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും സുരക്ഷിതമായി നടക്കാവുന്ന ഒരു സമയം! മനുഷ്യരാകട്ടെ മൃഗങ്ങളാകട്ടെ ആരും ആർക്കും ഒരു ഭീഷണിയാകാത്ത കാലം! ഭൂമി മുഴുവൻ നിങ്ങളുടെ സ്വന്തം വീടായി കാണാനാകുന്നതിനെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ! യാതൊരു പേടിയുംകൂടാതെ നദികളിലും തടാകങ്ങളിലും കടലിലും നീന്തിത്തുടിക്കാം, പർവതനിരകൾ കീഴടക്കാം, വിശാലമായ പുൽപ്പുറങ്ങളിലൂടെ മതിവരുവോളം സഞ്ചരിക്കാം. ഇരുട്ടു പരന്നാലും നിങ്ങൾക്ക്‌ ഒരു ഭയവും തോന്നില്ല. തീർന്നില്ല, യഹസ്‌കേൽ 34:25-ലെ വാക്കുകൾ നിറവേറുന്ന അക്കാലത്ത്‌ ദൈവജനം “വിജനഭൂമിയിൽ സുരക്ഷിതരായി കഴിയും, വനാന്തരങ്ങളിൽ കിടന്നുറങ്ങും.”

17. ദൈവരാജ്യം മുഴുഭൂമിയെയും ഭരിക്കുന്ന സമയത്ത്‌ യഹോവ നമുക്കുവേണ്ടി സമൃദ്ധമായി കരുതുമെന്നു നമുക്ക്‌ എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും?

17 സമൃദ്ധി. ദാരിദ്ര്യം, വികലപോഷണം, ക്ഷാമം, അഗതികൾക്കുള്ള ക്ഷേമപരിപാടികൾ എന്നിവയെക്കുറിച്ചൊന്നും കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാലം ഭാവനയിൽ കണ്ടുനോക്കൂ! ഇന്നു ദൈവജനം ആസ്വദിച്ചുകൊണ്ടിരിക്കുന്ന ആത്മീയസമൃദ്ധി, ഭാവിയിൽ മിശിഹൈകരാജാവ്‌ എല്ലാ വിധത്തിലും തന്റെ പ്രജകളെ പോഷിപ്പിക്കും എന്നതിനുള്ള ഒരു ഉറപ്പാണ്‌. അത്തരം വാഗ്‌ദാനങ്ങൾ നിറവേറ്റാൻ തനിക്കു കഴിവുണ്ടെന്നു ഭൂമിയിലായിരിക്കെ യേശു ചെറുതായൊന്നു തെളിയിച്ചുകാണിച്ചതാണ്‌. ഏതാനും അപ്പവും കുറച്ച്‌ മീനും കൊണ്ട്‌ യേശു, വിശന്നിരുന്ന ആയിരക്കണക്കിന്‌ ആളുകളുടെ വിശപ്പടക്കി. (മത്താ. 14:17, 18; 15:34-36; മർക്കോ. 8:19, 20) ദൈവരാജ്യം മുഴുഭൂമിയെയും ഭരിക്കുന്ന സമയത്ത്‌ പിൻവരുന്നതുപോലുള്ള പ്രവചനങ്ങൾ അക്ഷരാർഥത്തിൽ നിറവേറുന്നതു നമ്മൾ കാണും: “നീ വിതയ്‌ക്കുന്ന വിത്തിനായി ദൈവം മഴ പെയ്യിക്കും; ദേശം സമൃദ്ധമായി ആഹാരം ഉത്‌പാദിപ്പിക്കും; അതു പോഷകസമ്പുഷ്ടമായ അപ്പം തരും. അന്നു നിന്റെ മൃഗങ്ങൾ വിശാലമായ പുൽപ്പുറങ്ങളിൽ മേഞ്ഞുനടക്കും.”—യശ. 30:23.

18, 19. (എ) യശയ്യ 65:20-22-ലെ പ്രവചനം നിങ്ങൾക്ക്‌ എങ്ങനെയാണ്‌ ആശ്വാസം പകരുന്നത്‌? (ബി) നമ്മുടെ “ആയുസ്സു വൃക്ഷങ്ങളുടെ ആയുസ്സുപോലെയാകും” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്താണ്‌?

18 നല്ലൊരു വീടുണ്ടായിരിക്കുന്നതോ സംതൃപ്‌തി തരുന്ന, നല്ല ജോലിയുണ്ടായിരിക്കുന്നതോ നടക്കാത്ത ഒരു സ്വപ്‌നമായിട്ടാണ്‌ ഇന്നു പലർക്കും തോന്നുന്നത്‌. ഈ ദുഷിച്ച വ്യവസ്ഥിതിയിൽ എത്ര നേരം കഷ്ടപ്പെട്ടാലും തങ്ങൾക്കും കുടുംബത്തിനും വേണ്ടത്ര വരുമാനം കിട്ടുന്നതായി പലർക്കും തോന്നുന്നില്ല. അവരുടെ നോട്ടത്തിൽ ധനികരും അത്യാഗ്രഹികളും ആണ്‌ ലാഭം മുഴുവൻ കൊയ്‌തെടുക്കുന്നത്‌. എന്നാൽ പിൻവരുന്ന പ്രവചനം ലോകം മുഴുവനും നിറവേറിക്കഴിയുമ്പോൾ സാഹചര്യങ്ങൾ എങ്ങനെയായിരിക്കുമെന്ന്‌ ഓർത്തുനോക്കൂ: “അവർ വീടുകൾ പണിത്‌ താമസിക്കും, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും. മറ്റുള്ളവർക്കു താമസിക്കാനായിരിക്കില്ല അവർ വീടു പണിയുന്നത്‌; മറ്റുള്ളവർക്കു ഭക്ഷിക്കാനായിരിക്കില്ല അവർ കൃഷി ചെയ്യുന്നത്‌. എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷങ്ങളുടെ ആയുസ്സുപോലെയാകും, ഞാൻ തിരഞ്ഞെടുത്തവർ മതിവരുവോളം തങ്ങളുടെ അധ്വാനഫലം ആസ്വദിക്കും.”—യശ. 65:20-22.

19 നമ്മുടെ “ആയുസ്സു വൃക്ഷങ്ങളുടെ ആയുസ്സുപോലെയാകും” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്താണ്‌? ഒരു പടുകൂറ്റൻ വൃക്ഷത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ അതിന്റെ പഴക്കത്തെക്കുറിച്ച്‌ ഓർത്ത്‌ നിങ്ങൾ എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? ഒരുപക്ഷേ നിങ്ങളുടെ മുതുമുത്തച്ഛൻ ജനിക്കുന്നതിന്‌ ഏറെ നാളുകൾക്കു മുമ്പുപോലും അത്‌ അവിടെയുണ്ട്‌. എന്നാൽ നിങ്ങൾ അപൂർണാവസ്ഥയിൽ തുടരുന്നിടത്തോളം മറ്റൊരു സാധ്യതയും അവശേഷിക്കുന്നു. എന്തിനുള്ള സാധ്യത? നിങ്ങൾ മരിച്ചുകഴിഞ്ഞും ആ വൃക്ഷം ചിലപ്പോൾ അവിടെത്തന്നെ കണ്ടേക്കാം. നിങ്ങൾ വെറുമൊരു ഓർമയായി മാറിയാലും അത്‌ അവിടെ ഇലകൾ വീശി സ്വച്ഛമായി നിൽപ്പുണ്ടാകും. എന്നാൽ വരാനിരിക്കുന്ന പറുദീസയെക്കുറിച്ച്‌ ചിന്തിക്കുക. സമാധാനം നിറഞ്ഞ സ്വച്ഛസുന്ദരമായ ഒരു ജീവിതവും ദീർഘായുസ്സും ആണ്‌ ഉദാരനായ യഹോവ നമുക്കു വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. (സങ്കീ. 37:11, 29) എന്നേക്കുമുള്ള ജീവിതമായിരിക്കും അന്നു നമ്മുടെ മുന്നിലുള്ളത്‌. അന്നും അവിടെ ദീർഘായുസ്സുള്ള വൃക്ഷങ്ങളുണ്ടായിരിക്കും. പക്ഷേ നമ്മുടെ ആയുസ്സിനോടു താരതമ്യപ്പെടുത്തുമ്പോൾ അവ നമുക്ക്‌ അൽപ്പായുസ്സായ പുൽനാമ്പുകൾപോലെയേ തോന്നൂ.

20. ദൈവരാജ്യത്തിന്റെ വിശ്വസ്‌തപ്രജകൾക്കു പൂർണമായ ആരോഗ്യം ലഭിക്കുന്നത്‌ എങ്ങനെയായിരിക്കും?

20 പൂർണമായ ആരോഗ്യം. ഇന്നു രോഗവും മരണവും ലോകമെങ്ങും കരിനിഴൽ വീഴ്‌ത്തി നിൽക്കുന്നു. ഒരർഥത്തിൽ നമ്മളെല്ലാവരും രോഗികളാണ്‌, പാപം എന്ന ഗുരുതരമായ രോഗത്തിന്റെ പിടിയിലാണു നമ്മൾ. ക്രിസ്‌തു മോചനവിലയായി നൽകിയ ബലിയാണ്‌ അതിനുള്ള ഏക പ്രതിവിധി. (റോമ. 3:23; 6:23) ആ ബലിയിൽനിന്ന്‌ പൂർണപ്രയോജനം നേടാൻ ആയിരംവർഷ ഭരണകാലത്ത്‌ യേശുവും സഹഭരണാധിപന്മാരും ആളുകളെ സഹായിക്കും. അങ്ങനെ, വിശ്വസ്‌തമനുഷ്യരിൽനിന്ന്‌ പാപത്തിന്റെ എല്ലാ കണികകളും അവർ ക്രമേണ നീക്കം ചെയ്യും. യശയ്യയുടെ ഈ പ്രവചനം എല്ലാ അർഥത്തിലും അന്നു നിവൃത്തിയേറും: “‘എനിക്കു രോഗമാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല. അവിടെ താമസിക്കുന്നവരുടെ തെറ്റുകൾക്കു ക്ഷമ ലഭിച്ചിരിക്കും.” (യശ. 33:24) ഒന്നു സങ്കൽപ്പിച്ചുനോക്കൂ! ആരും അന്ധനോ ബധിരനോ അംഗവൈകല്യമുള്ളവനോ ആയിരിക്കാത്ത ഒരു സമയം. (യശയ്യ 35:5, 6 വായിക്കുക.) ശാരീരികമോ മാനസികമോ വൈകാരികമോ ആയ ഏത്‌ അസുഖവുമാകട്ടെ, ഒന്നുപോലും യേശുവിനു സുഖപ്പെടുത്താൻ പറ്റാത്തതായി കാണില്ല. ദൈവരാജ്യത്തിന്റെ വിശ്വസ്‌തപ്രജകൾക്കെല്ലാം പൂർണമായ ആരോഗ്യമുണ്ടായിരിക്കും.

21. മരണത്തിന്‌ എന്തു സംഭവിക്കും, ആ വാഗ്‌ദാനം നിങ്ങളെ ആശ്വസിപ്പിക്കുന്നത്‌ എങ്ങനെയാണ്‌?

21 അങ്ങനെയെങ്കിൽ, രോഗം നമ്മളെ കൊണ്ടുചെന്ന്‌ എത്തിക്കുന്ന മരണത്തിന്റെ കാര്യമോ? പാപത്തിന്റെ, ഒഴിവാക്കാൻ പറ്റാത്ത ഒരു ഫലമാണ്‌ അത്‌. അപൂർണരായ എല്ലാ മനുഷ്യരും ഇന്നല്ലെങ്കിൽ നാളെ ആ ശത്രുവിനു മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടിവരും. മരണം നമ്മുടെ ‘അവസാനത്തെ ശത്രുവാണ്‌.’ (1 കൊരി. 15:26) എന്നാൽ മരണം യഹോവയ്‌ക്ക്‌ അത്രമാത്രം വെല്ലുവിളിയുയർത്തുന്ന ഒരു ശത്രുവാണോ? യശയ്യ മുൻകൂട്ടിപ്പറഞ്ഞത്‌ എന്താണെന്നു നോക്കുക: “ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും, പരമാധികാരിയാം കർത്താവായ യഹോവ എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുമാറ്റും.” (യശ. 25:8) ആ സമയം മനക്കണ്ണിൽ കാണാൻ നിങ്ങൾക്കാകുന്നുണ്ടോ? മേലാൽ ശവസംസ്‌കാരച്ചടങ്ങുകളില്ല, സെമിത്തേരികളില്ല, നൊമ്പരക്കണ്ണീരില്ല! എന്നാൽ ആളുകൾ അന്ന്‌ ആനന്ദക്കണ്ണീരൊഴുക്കും എന്നു തീർച്ചയാണ്‌. എപ്പോൾ? മരിച്ചവരെ ജീവനിലേക്കു തിരികെ കൊണ്ടുവരും എന്ന വിസ്‌മയകരമായ വാഗ്‌ദാനം യഹോവ നിറവേറ്റുമ്പോൾ. (യശയ്യ 26:19 വായിക്കുക.) മരണം വരുത്തിവെച്ച എണ്ണമറ്റ മുറിവുകളെല്ലാം അങ്ങനെ ഒടുവിൽ സുഖമാകും.

22. മിശിഹൈകരാജ്യം ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നടപ്പാക്കിക്കഴിയുമ്പോൾ എന്തു സംഭവിക്കും?

22 ആയിരംവർഷത്തിന്റെ അവസാനമാകുമ്പോഴേക്കും ദൈവരാജ്യം ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ടാകും. തുടർന്ന്‌ ക്രിസ്‌തു പിതാവിനു ഭരണം കൈമാറും. (1 കൊരി. 15:25-28) അപ്പോഴേക്കും മനുഷ്യകുടുംബം പൂർണതയിൽ എത്തിയിരിക്കും. അഗാധത്തിലെ നിഷ്‌ക്രിയാവസ്ഥയിൽനിന്ന്‌ സാത്താൻ മോചിതനാകുമ്പോഴത്തെ അന്തിമപരിശോധനയെ നേരിടാൻ അവർ സജ്ജരായിരിക്കും. ആ പരിശോധനയെത്തുടർന്ന്‌ ക്രിസ്‌തു ആ ദുഷ്ടസർപ്പത്തെയും അവനെ പിന്തുണയ്‌ക്കുന്ന എല്ലാവരെയും അന്തിമമായി തകർത്ത്‌ ഇല്ലാതാക്കും. (ഉൽപ. 3:15; വെളി. 20:3, 7-10) എന്നാൽ യഹോവയോടുള്ള സ്‌നേഹത്തിന്‌ ഇളക്കംതട്ടാതെ വിശ്വസ്‌തരായി നിൽക്കുന്നവർക്കെല്ലാം ശോഭനമായൊരു ഭാവിപ്രതീക്ഷയുണ്ടായിരിക്കും. എന്താണ്‌ അത്‌? ദൈവപ്രചോദിതമായി രേഖപ്പെടുത്തിയ ഒരു ഭാഗം ആ ചോദ്യത്തിന്‌ ഉത്തരം തരുന്നു. അതിനെ ഇതിലും ഭംഗിയായി വർണിക്കാൻ വേറെ വാക്കുകളില്ല. അതെ, വിശ്വസ്‌തരായവർ “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം നേടും.” എത്ര അത്ഭുതകരമായൊരു വാഗ്‌ദാനം!—റോമ. 8:21.

ദൈവരാജ്യം മനുഷ്യകുടുംബത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചും ഉള്ള യഹോവയുടെ വാഗ്‌ദാനങ്ങളെല്ലാം നിറവേറ്റും

23, 24. (എ) ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ നിറവേറുമെന്ന്‌ ഉറപ്പുള്ളത്‌ എന്തുകൊണ്ട്‌? (ബി) എന്താണു നിങ്ങളുടെ തീരുമാനം?

23 ആ വാഗ്‌ദാനങ്ങൾ വെറും സ്വപ്‌നങ്ങളല്ല, വെറുമൊരു പ്രതീക്ഷയുടെയോ ആഗ്രഹത്തിന്റെയോ പുറത്ത്‌ നൽകിയ വാഗ്‌ദാനങ്ങളുമല്ല. യഹോവയുടെ വാഗ്‌ദാനങ്ങൾ നിറവേറുമെന്ന്‌ ഉറപ്പാണ്‌! എന്തുകൊണ്ട്‌? ഈ പുസ്‌തകത്തിന്റെ ആദ്യത്തെ അധ്യായത്തിൽ നമ്മൾ ചർച്ച ചെയ്‌ത യേശുവിന്റെ വാക്കുകൾ ഓർക്കുന്നുണ്ടോ? യഹോവയോട്‌ ഇങ്ങനെ പ്രാർഥിക്കാൻ യേശു അനുഗാമികളെ പഠിപ്പിച്ചു: “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.” (മത്താ. 6:9, 10) ദൈവരാജ്യം എന്നത്‌ ആരുടെയും ഭാവനയിൽ വിരിഞ്ഞ ഒരു സങ്കൽപ്പമല്ല. അത്‌ ഒരു യാഥാർഥ്യമാണ്‌! അത്‌ ഇപ്പോൾ സ്വർഗത്തിൽനിന്ന്‌ ഭരിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു നൂറ്റാണ്ടായി അതു വ്യത്യസ്‌തവിധങ്ങളിൽ യഹോവയുടെ വാഗ്‌ദാനങ്ങൾ ക്രിസ്‌തീയസഭയിൽ നിറവേറ്റിയിരിക്കുന്നു. നമുക്ക്‌ അതു വളരെ വ്യക്തമായി കാണാനാകുന്നുമുണ്ട്‌. അതുകൊണ്ട്‌, ദൈവരാജ്യം ഭൂമിയുടെ മേൽ അതിന്റെ അധികാരം മുഴുവനായി പ്രയോഗിക്കാൻ വരുമ്പോൾ യഹോവയുടെ എല്ലാ വാഗ്‌ദാനങ്ങളും നിറവേറും എന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം!

24 ദൈവരാജ്യം വരുമെന്നു നമുക്ക്‌ അറിയാം. യഹോവയുടെ വാഗ്‌ദാനങ്ങൾ ഒന്നൊഴിയാതെ നിറവേറുമെന്നും നമുക്ക്‌ അറിയാം. എന്തുകൊണ്ട്‌? കാരണം ദൈവരാജ്യം ഭരിക്കുന്നു! എന്നാൽ നമ്മൾ ഓരോരുത്തരും നമ്മളോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്‌: ‘ദൈവരാജ്യം എന്നെ ഭരിക്കുന്നുണ്ടോ?’ ഇന്നു ദൈവരാജ്യത്തോടു കൂറുള്ള പ്രജകളായി ജീവിക്കാൻ നമ്മളെക്കൊണ്ട്‌ ആകുന്നതെല്ലാം നമുക്കു ചെയ്യാം. എങ്കിൽ എല്ലാം തികഞ്ഞ, നീതിനിഷ്‌ഠമായ ആ ഭരണത്തിന്റെ പ്രയോജനങ്ങൾ നമുക്കു ഭാവിയിലും ആസ്വദിക്കാം. അതെ, എന്നെന്നും!