അധ്യായം 2
ജനിക്കുന്നതിനു മുമ്പേ യേശുവിനു ബഹുമാനം കിട്ടുന്നു
-
മറിയ ബന്ധുവായ എലിസബത്തിനെ സന്ദർശിക്കുന്നു
മറിയയ്ക്ക് ഒരു മകൻ ജനിക്കും, അവന്റെ പേര് യേശു എന്നായിരിക്കും, അവൻ എന്നെന്നും രാജാവായിരിക്കും എന്നൊക്കെ ഗബ്രിയേൽ ദൈവദൂതൻ മറിയയോടു പറയുന്നു. അപ്പോൾ മറിയ, “ഞാൻ ഒരു പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാത്ത സ്ഥിതിക്ക് ഇത് എങ്ങനെ സംഭവിക്കും” എന്നു ചോദിക്കുന്നു.—ലൂക്കോസ് 1:34.
അപ്പോൾ ഗബ്രിയേൽ പറയുന്നു: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും. അക്കാരണത്താൽ, ജനിക്കാനിരിക്കുന്നവൻ വിശുദ്ധനെന്ന്, ദൈവത്തിന്റെ മകനെന്ന്, വിളിക്കപ്പെടും.”—ലൂക്കോസ് 1:35.
തന്റെ സന്ദേശം സ്വീകരിക്കാൻ മറിയയെ സഹായിക്കുന്നതിന് ഗബ്രിയേൽ പറയുന്നു: “നിന്റെ ബന്ധുവായ എലിസബത്തും ഇപ്പോൾ ഗർഭിണിയാണ്. വയസ്സായ എലിസബത്തിന് ഒരു മകൻ ജനിക്കാൻപോകുന്നു. വന്ധ്യ എന്നു പറഞ്ഞിരുന്നവൾക്ക് ഇത് ഇപ്പോൾ ആറാം മാസം. ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല.”—ലൂക്കോസ് 1:36, 37.
മറിയയുടെ മറുപടിയിൽനിന്ന് ഗബ്രിയേൽ പറയുന്നതു മറിയ അംഗീകരിക്കുന്നെന്നു മനസ്സിലാക്കാം. “ഇതാ, യഹോവയുടെ ദാസി! അങ്ങ് പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” എന്നു മറിയ പറയുന്നു.—ലൂക്കോസ് 1:38.
ഗബ്രിയേൽ പോയ ഉടനെ മറിയ എലിസബത്തിനെ കാണാൻ പോകുന്നു. എലിസബത്തും ഭർത്താവ് സെഖര്യയും യഹൂദയിലെ മലനാട്ടിൽ, യരുശലേമിന് അടുത്താണു താമസിക്കുന്നത്. നസറെത്തിലുള്ള മറിയയുടെ വീട്ടിൽനിന്ന് അവിടെ എത്താൻ ചിലപ്പോൾ മൂന്നോ നാലോ ദിവസം വേണ്ടിവരും.
അങ്ങനെ മറിയ സെഖര്യയുടെ വീട്ടിൽ എത്തുന്നു. മറിയ അവിടെ ചെന്ന ഉടനെ എലിസബത്തിനെ അഭിവാദനം ചെയ്യുന്നു. എലിസബത്ത് അപ്പോൾ പരിശുദ്ധാത്മാവ് നിറഞ്ഞവളായി മറിയയോടു പറയുന്നു: “സ്ത്രീകളിൽ നീ അനുഗൃഹീത! നിന്റെ ഗർഭത്തിലെ കുഞ്ഞും അനുഗൃഹീതൻ! എന്റെ കർത്താവിന്റെ അമ്മ എന്നെ കാണാൻ വന്നല്ലോ. എത്ര വലിയ ഒരു അനുഗ്രഹം! ദേ! നീ അഭിവാദനം ചെയ്യുന്നതു കേട്ട ഉടനെ എന്റെ വയറ്റിൽ കിടന്ന് കുഞ്ഞ് സന്തോഷംകൊണ്ട് തുള്ളി.”—ലൂക്കോസ് 1:42-44.
ഹൃദയം നിറഞ്ഞ വിലമതിപ്പോടെ മറിയ പറയുന്നു: “എന്റെ ദേഹി യഹോവയെ വാഴ്ത്തുന്നു. എന്റെ ആത്മാവ് എങ്ങനെ എന്റെ രക്ഷകനായ ദൈവത്തിൽ സന്തോഷിച്ചുല്ലസിക്കാതിരിക്കും! വെറുമൊരു സാധാരണക്കാരിയായ ഈ എളിയ ദാസിയെ ദൈവം അനുഗ്രഹിച്ചിരിക്കുന്നല്ലോ. ഇനിമുതൽ എല്ലാ തലമുറകളും എന്നെ അനുഗൃഹീത എന്നു വിളിക്കും. കാരണം ശക്തനായ ദൈവം എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു.” മറിയയ്ക്ക് ദൈവത്തിന്റെ പ്രീതി ലഭിച്ചെങ്കിലും എല്ലാ മഹത്ത്വവും മറിയ ദൈവത്തിനു കൊടുക്കുന്നതു ശ്രദ്ധിച്ചോ? “ദൈവത്തിന്റെ പേര് പരിശുദ്ധമാണ്. തന്നെ ഭയപ്പെടുന്നവരുടെ മേൽ ദൈവത്തിന്റെ കരുണ തലമുറതലമുറയോളമിരിക്കും” എന്നും മറിയ പറയുന്നു.—ലൂക്കോസ് 1:46-50.
ദൈവപ്രചോദിതമായ പ്രാവചനികവാക്കുകളിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് മറിയ വീണ്ടും പറയുന്നു: “ദൈവം തന്റെ കൈകൊണ്ട് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. ഹൃദയത്തിൽ ധാർഷ്ട്യമുള്ളവരെ ചിതറിച്ചിരിക്കുന്നു. അധികാരത്തിലിരിക്കുന്നവരെ ദൈവം സിംഹാസനങ്ങളിൽനിന്ന് താഴെ ഇറക്കുകയും സാധുക്കളെ ഉയർത്തുകയും ചെയ്തിരിക്കുന്നു. വിശന്നിരിക്കുന്നവരെ വിശിഷ്ടവസ്തുക്കൾകൊണ്ട് തൃപ്തരാക്കി, സമ്പന്നരെ വെറുങ്കൈയോടെ പറഞ്ഞയച്ചിരിക്കുന്നു. ദൈവം തന്റെ ദാസനായ ഇസ്രായേലിന്റെ സഹായത്തിന് എത്തിയിരിക്കുന്നു. അബ്രാഹാമിനോടും അബ്രാഹാമിന്റെ സന്തതിയോടും എന്നും കരുണ കാണിക്കുമെന്നു പറഞ്ഞത് ഓർത്താണു ദൈവം അങ്ങനെ ചെയ്തത്. അതാണല്ലോ നമ്മുടെ പൂർവികരോടു ദൈവം പറഞ്ഞത്.”—ലൂക്കോസ് 1:51-55.
മൂന്നു മാസത്തോളം മറിയ എലിസബത്തിന്റെകൂടെ താമസിക്കുന്നു. പ്രസവം അടുത്തിരുന്ന എലിസബത്തിന് അതു വലിയൊരു സഹായമായിരുന്നിരിക്കണം. ദൈവത്തിന്റെ അനുഗ്രഹത്താൽ ഗർഭിണികളായ ആ വിശ്വസ്തസ്ത്രീകൾക്ക് അവരുടെ ജീവിതത്തിലെ ഈ പ്രത്യേകസമയത്ത് ഒരുമിച്ചായിരിക്കാൻ കഴിഞ്ഞത് എത്ര നന്നായിരുന്നു!
ജനിക്കുന്നതിനു മുമ്പുതന്നെ യേശുവിനു ലഭിച്ച ബഹുമാനം നിങ്ങൾ ശ്രദ്ധിച്ചോ? എലിസബത്ത് യേശുവിനെ ‘എന്റെ കർത്താവ്’ എന്നു വിളിച്ചു. മറിയ അവിടെ ചെന്നപ്പോൾ എലിസബത്തിന്റെ വയറ്റിൽ കിടന്ന് കുഞ്ഞ് “സന്തോഷംകൊണ്ട് തുള്ളി.” മറിയയോടും മറിയയ്ക്ക് ജനിക്കാനിരുന്ന കുഞ്ഞിനോടും മറ്റുള്ളവർ പെരുമാറിയതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു ഇത്. അതെക്കുറിച്ച് നമ്മൾ പിന്നീട് കാണും.