അധ്യായം 5
യേശു ജനിച്ചത് എവിടെ? എപ്പോൾ?
-
യേശു ബേത്ത്ലെഹെമിൽ ജനിച്ചു
-
ശിശുവായ യേശുവിനെ കാണാൻ ഇടയന്മാർ ചെല്ലുന്നു
റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ അഗസ്റ്റസ് സീസർ, എല്ലാവരും പേര് രേഖപ്പെടുത്തണമെന്ന് ഒരു കല്പന പുറപ്പെടുവിച്ചു. അതുകൊണ്ട് യോസേഫും മറിയയും ഇപ്പോൾ യോസേഫിന്റെ ജന്മനാട്ടിലേക്കു പോകണം. അത് യരുശലേമിനു തെക്കുള്ള ബേത്ത്ലെഹെം നഗരമാണ്.
പേര് രേഖപ്പെടുത്താൻ ബേത്ത്ലെഹെമിൽ ധാരാളം ആളുകൾ വന്നിട്ടുണ്ട്. യോസേഫിനും മറിയയ്ക്കും താമസിക്കാൻ ആകെക്കൂടി കിട്ടിയത് കഴുതകളുടെയും മറ്റു മൃഗങ്ങളുടെയും ഒരു തൊഴുത്താണ്. അവിടെയാണ് യേശു ജനിക്കുന്നത്. മറിയ തന്റെ കുഞ്ഞിനെ തുണികളിൽ പൊതിഞ്ഞ് മൃഗങ്ങൾക്കു തീറ്റ ഇട്ടുകൊടുക്കുന്ന പുൽത്തൊട്ടിയിൽ കിടത്തുന്നു.
അഗസ്റ്റസ് സീസർ പേര് രേഖപ്പെടുത്താനുള്ള ഒരു കല്പന പുറപ്പെടുവിക്കുന്നെന്നു ദൈവം ഉറപ്പുവരുത്തിയിരിക്കണം. എന്തുകൊണ്ട്? കാരണം, യേശുവിന്റെ പൂർവികനായ ദാവീദ് രാജാവിന്റെ ജന്മനാടായ ബേത്ത്ലെഹെമിൽ യേശു ജനിക്കാൻ അത് ഇടയാക്കി. ദൈവം വാഗ്ദാനം ചെയ്ത ഭരണാധികാരി ജനിക്കുന്നത് അവിടെയായിരിക്കുമെന്നു വളരെക്കാലം മുമ്പേ തിരുവെഴുത്തുകളിൽ പറഞ്ഞിരുന്നു.—മീഖ 5:2.
എത്ര സുപ്രധാനമായ ഒരു രാത്രി! വയലിലായിരുന്ന ഒരു കൂട്ടം ഇടയന്മാർ തങ്ങൾക്കു ചുറ്റും ഉജ്ജ്വലമായ ഒരു പ്രകാശം കാണുന്നു. അത് യഹോവയുടെ തേജസ്സാണ്! ദൈവദൂതന്മാരിൽ ഒരാൾ ഇടയന്മാരോടു പറയുന്നു: “പേടിക്കേണ്ടാ! ഒരു സന്തോഷവാർത്ത അറിയിക്കാനാണു ഞാൻ വന്നിരിക്കുന്നത്. എല്ലാ മനുഷ്യർക്കും ലഭിക്കാൻപോകുന്ന ഒരു മഹാസന്തോഷത്തെക്കുറിച്ചുള്ള വാർത്ത! നിങ്ങളുടെ രക്ഷകൻ ഇന്നു ദാവീദിന്റെ നഗരത്തിൽ ജനിച്ചിരിക്കുന്നു. കർത്താവായ ക്രിസ്തുവാണ് അത്. നിങ്ങൾക്കുള്ള അടയാളം ഇതാണ്: തുണികളിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങൾ കാണും.” പെട്ടെന്നു കുറെയധികം ദൈവദൂതന്മാർ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം. ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.”—ലൂക്കോസ് 2:10-14.
ദൈവദൂതന്മാർ പോയപ്പോൾ ഇടയന്മാർ തമ്മിൽത്തമ്മിൽ പറഞ്ഞു: “നമുക്ക് എന്തായാലും ബേത്ത്ലെഹെം വരെ പോകാം. യഹോവ നമ്മളെ അറിയിച്ച ഈ സംഭവം എന്താണെന്നു നോക്കിയിട്ട് വരാം.” (ലൂക്കോസ് 2:15) അവർ പെട്ടെന്നുതന്നെ പുറപ്പെടുന്നു. അവിടെ ചെല്ലുമ്പോൾ ദൈവദൂതൻ പറഞ്ഞതുപോലെതന്നെ നവജാതശിശുവായ യേശുവിനെ കാണുന്നു. ദൈവദൂതൻ തങ്ങളോടു പറഞ്ഞതിനെക്കുറിച്ച് ഇടയന്മാർ വിവരിച്ചപ്പോൾ കേട്ടവർക്കെല്ലാം അതിശയമായി. മറിയ അതെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് അതെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.
യേശു ജനിച്ചതു ഡിസംബർ 25-നാണെന്ന് ഇന്നു പലരും വിശ്വസിക്കുന്നു. പക്ഷേ ബേത്ത്ലെഹെമിനും ചുറ്റുവട്ടത്തും ഡിസംബർ മാസത്തിൽ നല്ല മഴയും തണുപ്പും ആണ്. ചിലപ്പോൾ മഞ്ഞു വീഴുകപോലും ചെയ്യാറുണ്ട്. ആ സമയത്ത് ആടുകളെയുംകൊണ്ട് ഇടയന്മാർ രാത്രികാലത്ത് വെളിയിൽ തങ്ങാൻ ഒരു സാധ്യതയുമില്ല. മാത്രമല്ല, റോമാ ചക്രവർത്തി ഈ സമയത്ത് പേര് രേഖപ്പെടുത്താൻ ജനങ്ങളോട് ആവശ്യപ്പെടാനും തീരെ വഴിയില്ല. കാരണം ജനങ്ങൾ അപ്പോൾത്തന്നെ ചക്രവർത്തിയോട് അത്ര രസത്തിലല്ലായിരുന്നു. അങ്ങനെയിരിക്കെ ഇത്ര തണുപ്പുള്ള സമയത്ത് ദിവസങ്ങളോളം യാത്ര ചെയ്ത് അവിടെ വരാൻ ചക്രവർത്തി ആവശ്യപ്പെടുമോ? ഒരു സാധ്യതയുമില്ല. അതുകൊണ്ട് തെളിവനുസരിച്ച് യേശു ജനിച്ചത് ഒക്ടോബർ മാസത്തിൽ എപ്പോഴെങ്കിലും ആയിരിക്കണം.