അധ്യായം 6
വാഗ്ദാനം ചെയ്തിരുന്ന കുഞ്ഞ്
-
യേശുവിനെ പരിച്ഛേദന ചെയ്യിക്കുകയും പിന്നീട് ആലയത്തിലേക്കു കൊണ്ടുവരുകയും ചെയ്യുന്നു
യോസേഫും മറിയയും നസറെത്തിലേക്കു തിരിച്ചുപോകാതെ യരുശലേമിൽത്തന്നെ തങ്ങുന്നു. ഇസ്രായേല്യർക്കു ദൈവം കൊടുത്ത നിയമത്തിൽ ആവശ്യപ്പെട്ടിരുന്നതുപോലെ എട്ടാം ദിവസം അവർ യേശുവിനെ പരിച്ഛേദന ചെയ്യിക്കുന്നു. (ലേവ്യ 12:2, 3) ആൺകുട്ടികൾക്കു പേരിടുന്നതും സാധാരണഗതിയിൽ ആ ദിവസംതന്നെയായിരുന്നു. ഗബ്രിയേൽ ദൈവദൂതൻ പറഞ്ഞതുപോലെ അവർ കുഞ്ഞിന് യേശു എന്നു പേരിട്ടു.
ഒരു മാസം കടന്നുപോയി. യേശുവിന് ഇപ്പോൾ 40 ദിവസം പ്രായമുണ്ട്. യേശുവിനെയുംകൊണ്ട് അപ്പനും അമ്മയും ഇപ്പോൾ എങ്ങോട്ടാണു പോകുന്നത്? യരുശലേമിലെ ആലയത്തിലേക്ക്. അവർ താമസിക്കുന്നിടത്തുനിന്ന് അങ്ങോട്ട് ഏതാനും കിലോമീറ്ററേയുള്ളൂ. ഒരു ആൺകുഞ്ഞു ജനിച്ചാൽ 40 ദിവസം കഴിയുമ്പോൾ അമ്മ യരുശലേമിലെ ആലയത്തിൽ ചെന്ന് ശുദ്ധീകരണയാഗം അർപ്പിക്കണമെന്നു ദൈവനിയമം ആവശ്യപ്പെട്ടിരുന്നു.—ലേവ്യ 12:4-8.
അതാണു മറിയ ചെയ്യുന്നത്. യാഗം അർപ്പിക്കാൻ മറിയ രണ്ടു ചെറിയ പക്ഷികളെ കൊണ്ടുവരുന്നു. ഇതിൽനിന്ന് യോസേഫിന്റെയും മറിയയുടെയും സാമ്പത്തികസ്ഥിതിയെക്കുറിച്ച് നമുക്കു മനസ്സിലാക്കാം. ദൈവനിയമമനുസരിച്ച് ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെയും ഒരു പക്ഷിയെയും ആണ് യാഗം അർപ്പിക്കേണ്ടത്. എന്നാൽ ആടിനെ അർപ്പിക്കാനുള്ള വകയില്ലെങ്കിൽ രണ്ടു ചെങ്ങാലിപ്രാവുകളെയോ രണ്ടു നാട്ടുപ്രാവുകളെയോ അർപ്പിക്കാം. മറിയയ്ക്ക് അതിനുള്ള വകയേ ഉള്ളൂ, അതാണു മറിയ അർപ്പിക്കുന്നതും.
ആലയത്തിൽവെച്ച് പ്രായമേറിയ ഒരാൾ യോസേഫിന്റെയും മറിയയുടെയും അടുത്ത് വരുന്നു. ശിമെയോൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്, യഹോവ വാഗ്ദാനം ചെയ്ത ക്രിസ്തുവിനെ അല്ലെങ്കിൽ മിശിഹയെ കാണാൻ പറ്റുമെന്ന് ദൈവം വെളിപ്പെടുത്തിക്കൊടുത്തിരുന്നു. പരിശുദ്ധാത്മാവാണ് ശിമെയോനെ അന്ന് ആലയത്തിലേക്കു നയിക്കുന്നത്. അവിടെ യോസേഫിന്റെയും മറിയയുടെയും കൂടെ അദ്ദേഹം കുഞ്ഞിനെ കാണുന്നു. ശിമെയോൻ കുഞ്ഞിനെ കൈയിൽ എടുക്കുന്നു.
യേശുവിനെ കൈയിൽ പിടിച്ചുകൊണ്ട് ശിമെയോൻ ദൈവത്തിനു നന്ദി നൽകി ഇങ്ങനെ പറയുന്നു: “പരമാധികാരിയാം കർത്താവേ, അങ്ങ് പറഞ്ഞിരുന്നതുപോലെതന്നെ അടിയന് ഇനി സമാധാനത്തോടെ മരിക്കാമല്ലോ. കാരണം അങ്ങയുടെ രക്ഷാമാർഗം ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടിരിക്കുന്നു. എല്ലാ ജനതകൾക്കും കാണാൻ പാകത്തിന് അങ്ങ് അതു നൽകിയിരിക്കുന്നു. ഇവൻ, ജനതകളിൽനിന്ന് ഇരുട്ടിന്റെ മൂടുപടം നീക്കുന്ന വെളിച്ചവും അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മഹത്ത്വവും ആണല്ലോ.”—ലൂക്കോസ് 2:29-32.
ആ വാക്കുകൾ കേട്ട് യോസേഫും മറിയയും അത്ഭുതപ്പെടുന്നു. ശിമെയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് യേശുവിനെക്കുറിച്ച് മറിയയോടു പറയുന്നു: “ഇസ്രായേലിൽ അനേകരുടെ വീഴ്ചയ്ക്കും എഴുന്നേൽപ്പിനും ഇവൻ കാരണമാകും.” മൂർച്ചയുള്ള വാൾപോലെ ആ സങ്കടം മറിയയുടെ പ്രാണനിലൂടെ തുളച്ചുകയറുമെന്നും അദ്ദേഹം പറയുന്നു.—ലൂക്കോസ് 2:34.
മറ്റൊരാളും അന്ന് അവിടെയുണ്ട്. 84 വയസ്സുള്ള അന്ന. അവർ ഒരു പ്രവാചികയാണ്. ഒരു ദിവസംപോലും മുടങ്ങാതെ അന്ന ആലയത്തിൽ വരും. യോസേഫിനെയും മറിയയെയും അവരുടെ കുഞ്ഞിനെയും കാണുമ്പോൾ അന്ന അടുത്തേക്കു വരുന്നു. അന്ന ദൈവത്തിനു നന്ദിയർപ്പിക്കുകയും ശ്രദ്ധിക്കുന്നവരോടെല്ലാം യേശുവിനെക്കുറിച്ചു പറയുകയും ചെയ്യുന്നു.
ആലയത്തിലെ ഈ സംഭവങ്ങൾ കണ്ട് യോസേഫിനും മറിയയ്ക്കും എത്രമാത്രം സന്തോഷം തോന്നിയിരിക്കണം! ഇതെല്ലാം കാണുമ്പോൾ ദൈവം വാഗ്ദാനം ചെയ്ത ശിശുവാണു തങ്ങളുടെ കുഞ്ഞ് എന്ന അവരുടെ ബോധ്യം ഒന്നുകൂടെ ശക്തമാകുന്നു.