വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 18

യേശു വളരുന്നു, യോഹന്നാൻ കുറയുന്നു

യേശു വളരുന്നു, യോഹന്നാൻ കുറയുന്നു

മത്തായി 4:12; മർക്കോസ്‌ 6:17-20; ലൂക്കോസ്‌ 3:19, 20; യോഹന്നാൻ 3:22–4:3

  • യേശുവിന്റെ ശിഷ്യന്മാർ സ്‌നാനപ്പെടുത്തുന്നു

  • സ്‌നാപകയോഹന്നാനെ ജയിലിൽ അടയ്‌ക്കുന്നു

എ.ഡി. 30-ലെ പെസഹ ആഘോഷം കഴിഞ്ഞ്‌ യേശുവും ശിഷ്യന്മാരും യരുശലേമിൽനിന്ന്‌ പോകുന്നു. എന്നാൽ ഗലീലയിലെ സ്വന്തം വീടുകളിലേക്കല്ല അവർ ഇപ്പോൾ പോകുന്നത്‌. അവർ യഹൂദ്യയിലേക്കു പോയി പലരെയും സ്‌നാനപ്പെടുത്തുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി സ്‌നാപകയോഹന്നാനും ഒരുപക്ഷേ യോർദാൻ നദിയുടെ താഴ്‌വരയിൽ ഏതാണ്ട്‌ ഇതുപോലൊരു പ്രവർത്തനമാണു ചെയ്യുന്നത്‌. അദ്ദേഹത്തിന്റെ ചില ശിഷ്യന്മാർ ഇപ്പോഴും അദ്ദേഹത്തിന്റെകൂടെത്തന്നെയുണ്ട്‌.

യേശു ആരെയും നേരിട്ട്‌ സ്‌നാനപ്പെടുത്തുന്നില്ല. യേശുവിന്റെ നേതൃത്വത്തിൽ ശിഷ്യന്മാരാണ്‌ അതു ചെയ്യുന്നത്‌. യേശുവിന്റെ ശുശ്രൂഷയുടെ ഈ സമയത്ത്‌, യേശുവും യോഹന്നാനും ജൂതന്മാരെയാണു പഠിപ്പിക്കുന്നത്‌. ദൈവത്തിന്റെ നിയമ ഉടമ്പടിക്കെതിരെ ചെയ്‌ത പാപത്തെക്കുറിച്ച്‌ മാനസാന്തരപ്പെട്ടവരാണ്‌ അവർ.—പ്രവൃത്തികൾ 19:4.

പക്ഷേ യോഹന്നാന്റെ ശിഷ്യന്മാർക്ക്‌ അതു തീരെ സഹിക്കുന്നില്ല. അവർ യേശുവിനെക്കുറിച്ച്‌ ഇങ്ങനെ പരാതി പറയുന്നു: “അങ്ങയുടെകൂടെയുണ്ടായിരുന്ന ഒരാളില്ലേ (യേശു), . . . അതാ, അയാൾ സ്‌നാനപ്പെടുത്തുന്നു. എല്ലാവരും അയാളുടെ അടുത്തേക്കാണു പോകുന്നത്‌.” (യോഹന്നാൻ 3:26) പക്ഷേ യോഹന്നാന്‌ അതിൽ ഒട്ടും അസൂയയില്ല. യേശുവിന്റെ വിജയത്തിൽ അദ്ദേഹത്തിനു സന്തോഷമേ ഉള്ളൂ. തന്റെ ശിഷ്യന്മാരും അതിൽ സന്തോഷിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. “‘ഞാൻ ക്രിസ്‌തുവല്ല, എന്നെ ക്രിസ്‌തുവിനു മുമ്പായി അയച്ചതാണ്‌’ എന്നു ഞാൻ പറഞ്ഞതിനു നിങ്ങൾതന്നെ സാക്ഷികൾ” എന്നു യോഹന്നാൻ അവരെ ഓർമപ്പെടുത്തുന്നു. ഈ ആശയം എല്ലാവർക്കും മനസ്സിലാകാൻ അദ്ദേഹം ഒരു ഉദാഹരണവും പറയുന്നു: “മണവാട്ടിയുള്ളവൻ മണവാളൻ. മണവാളന്റെ തോഴനോ, മണവാളന്റെ അരികെ നിന്ന്‌ അയാളുടെ സ്വരം കേൾക്കുമ്പോൾ വളരെയധികം സന്തോഷിക്കുന്നു. അങ്ങനെതന്നെ, എന്റെ സന്തോഷവും പൂർണമായിരിക്കുന്നു.”—യോഹന്നാൻ 3:28, 29.

മാസങ്ങൾക്കു മുമ്പ്‌ തന്റെ ശിഷ്യന്മാരെ യേശുവിനു പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ, മണവാളന്റെ തോഴനെപ്പോലെ യോഹന്നാനും സന്തോഷിച്ചു. അവരിൽ ചിലർ യേശുവിനെ അനുഗമിച്ചു. അവർക്കു പിന്നീട്‌ പരിശുദ്ധാത്മാവിനാലുള്ള അഭിഷേകം ലഭിക്കുമായിരുന്നു. ഇപ്പോൾ കൂടെയുള്ള ശിഷ്യന്മാരും യേശുവിനെ അനുഗമിക്കണമെന്നാണു യോഹന്നാന്റെ ആഗ്രഹം. ശരിക്കും പറഞ്ഞാൽ യേശുവിന്റെ ശുശ്രൂഷയ്‌ക്കുവേണ്ടി വഴി ഒരുക്കുകയാണ്‌ യോഹന്നാന്റെ ലക്ഷ്യം. യോഹന്നാൻ വിശദീകരിക്കുന്നു: “അദ്ദേഹം വളരണം, ഞാനോ കുറയണം.”—യോഹന്നാൻ 3:30.

നേരത്തേ യേശുവിനെ അനുഗമിക്കാൻ തുടങ്ങിയ മറ്റൊരു യോഹന്നാൻ, യേശുവിന്റെ ഉത്ഭവത്തെക്കുറിച്ചും മനുഷ്യവർഗത്തിന്റെ രക്ഷയിൽ യേശുവിനുള്ള പ്രധാനപങ്കിനെക്കുറിച്ചും എഴുതുന്നു: “മുകളിൽനിന്ന്‌ വരുന്നയാൾ മറ്റെല്ലാവർക്കും മീതെയാണ്‌. . . . പിതാവ്‌ പുത്രനെ സ്‌നേഹിക്കുന്നു. എല്ലാം പുത്രന്റെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്‌തിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്‌. പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണില്ല. ദൈവക്രോധം അവന്റെ മേലുണ്ട്‌.” (യോഹന്നാൻ 3:31, 35, 36) ആളുകൾ അറിയേണ്ട എത്ര പ്രധാനപ്പെട്ട സത്യം!

സ്‌നാപകയോഹന്നാൻ തന്റെ പ്രവർത്തനത്തെക്കുറിച്ചും അതു കുറയുന്നതിനെക്കുറിച്ചും ചർച്ച ചെയ്‌ത്‌ അധികം താമസിയാതെ ഹെരോദ്‌ രാജാവ്‌ അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നു. ഹെരോദിന്റെ അർധസഹോദരനായ ഫിലിപ്പോസിന്റെ ഭാര്യയായ ഹെരോദ്യയെ അദ്ദേഹം കല്യാണം കഴിച്ചു. അദ്ദേഹത്തിന്റെ ആ വ്യഭിചാരം യോഹന്നാൻ പരസ്യമായി തുറന്നുകാണിച്ചതുകൊണ്ടാണ്‌ ഹെരോദ്‌ യോഹന്നാനെ ജയിലിൽ അടയ്‌ക്കുന്നത്‌. യോഹന്നാനെ അറസ്റ്റു ചെയ്‌തത്‌ അറിഞ്ഞപ്പോൾ യേശു ശിഷ്യന്മാരെയുംകൂട്ടി യഹൂദ്യയിൽനിന്ന്‌ ഗലീലയിലേക്കു പോകുന്നു.—മത്തായി 4:12; മർക്കോസ്‌ 1:14.