അധ്യായം 19
ഒരു ശമര്യക്കാരിയെ പഠിപ്പിക്കുന്നു
-
യേശു ഒരു ശമര്യക്കാരിയെയും മറ്റുള്ളവരെയും പഠിപ്പിക്കുന്നു
-
ദൈവം അംഗീകരിക്കുന്ന ആരാധന
യേശുവും ശിഷ്യന്മാരും യഹൂദ്യയിൽനിന്ന് ഗലീലയിലേക്കുള്ള യാത്രയിലാണ്. ശമര്യപ്രദേശത്തുകൂടി അവർ വടക്കോട്ടു പോകുന്നു. നല്ല യാത്രാക്ഷീണം! ഉച്ചയാകാറായപ്പോൾ അവർ സുഖാർ നഗരത്തിന് അടുത്തുള്ള ഒരു കിണറിന് അരികെ വിശ്രമിക്കുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് യാക്കോബ് കുഴിച്ചതോ കൂലി കൊടുത്ത് കുഴിപ്പിച്ചതോ ആയിരിക്കാം ഈ കിണർ. ഇന്നത്തെ നാബ്ലസ് നഗരത്തിന് അടുത്ത് അങ്ങനെയൊരു കിണർ ഇന്നും കാണാം.
യേശു ആ കിണറിന് അരികെ വിശ്രമിക്കുന്നു. ശിഷ്യന്മാർ അടുത്ത നഗരത്തിൽ ആഹാരം വാങ്ങാൻ പോയിരിക്കുകയാണ്. ആ സമയത്ത് ഒരു ശമര്യക്കാരി വെള്ളം കോരാൻ വരുന്നു. യേശു ആ സ്ത്രീയോട് “കുടിക്കാൻ കുറച്ച് വെള്ളം തരാമോ” എന്നു ചോദിക്കുന്നു.—യോഹന്നാൻ 4:7.
കാലങ്ങളായുള്ള മുൻവിധി കാരണം ജൂതന്മാർക്കു പൊതുവേ ശമര്യക്കാരുമായി ഒരു സമ്പർക്കവുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ആ സ്ത്രീ ആശ്ചര്യത്തോടെ ചോദിക്കുന്നു: “താങ്കൾ ഒരു ജൂതനല്ലേ? എന്നിട്ടും ശമര്യക്കാരിയായ എന്നോടു വെള്ളം ചോദിക്കുന്നോ?” യേശു പറയുന്നു: “ദൈവം സൗജന്യമായി തരുന്ന സമ്മാനം എന്താണെന്നും ‘കുടിക്കാൻ കുറച്ച് വെള്ളം തരാമോ’ എന്നു ചോദിക്കുന്നത് ആരാണെന്നും നിനക്ക് അറിയാമായിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ നിനക്കു ജീവജലം തരുകയും ചെയ്തേനേ.” അപ്പോൾ ആ സ്ത്രീ പറയുന്നു: “യജമാനനേ, വെള്ളം കോരാൻ അങ്ങയുടെ കൈയിൽ ഒരു തൊട്ടിപോലുമില്ല. കിണറാണെങ്കിൽ ആഴമുള്ളതും. പിന്നെ അങ്ങയ്ക്ക് എവിടെനിന്ന് ഈ ജീവജലം കിട്ടും? ഞങ്ങളുടെ പൂർവികനായ യാക്കോബിനെക്കാൾ വലിയവനാണോ അങ്ങ്? അദ്ദേഹമാണു ഞങ്ങൾക്ക് ഈ കിണർ തന്നത്. അദ്ദേഹവും മക്കളും അദ്ദേഹത്തിന്റെ കന്നുകാലികളും ഇതിലെ വെള്ളമാണു കുടിച്ചിരുന്നത്.”—യോഹന്നാൻ 4:9-12.
അപ്പോൾ യേശു പറയുന്നു: “ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും. എന്നാൽ ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ പിന്നെ ഒരിക്കലും ദാഹിക്കില്ല. അയാളിൽ ആ വെള്ളം നിത്യജീവനേകുന്ന ഒരു ഉറവയായി മാറും.” (യോഹന്നാൻ 4:13, 14) നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും ജീവൻ നൽകുന്ന സത്യത്തിന്റെ സന്ദേശം ആ ശമര്യക്കാരിയോടു പറയാൻ യേശു തയ്യാറാണ്.
അപ്പോൾ ആ സ്ത്രീ പറയുന്നു: “യജമാനനേ, എനിക്ക് ആ വെള്ളം വേണം. അങ്ങനെയാകുമ്പോൾ എനിക്കു ദാഹിക്കില്ലല്ലോ. പിന്നെ വെള്ളം കോരാൻ ഇവിടംവരെ വരുകയും വേണ്ടാ.” ഇപ്പോൾ വിഷയം മാറ്റാനായിരിക്കാം യേശു പറയുന്നു: “പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരൂ.” ആ സ്ത്രീ പറയുന്നു: “എനിക്കു ഭർത്താവില്ല.” അപ്പോൾ യേശു പറയുന്നു: “‘എനിക്കു ഭർത്താവില്ല’ എന്നു നീ പറഞ്ഞതു ശരിയാണ്. നിനക്ക് അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്നു. പക്ഷേ ഇപ്പോഴുള്ളതു നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യമാണ്.” യേശു ഇത് എങ്ങനെ അറിഞ്ഞു എന്നോർത്ത് ആ സ്ത്രീ അതിശയിക്കുന്നു.—യോഹന്നാൻ 4:15-18.
യേശുവിന്റെ വാക്കുകളിൽനിന്ന് ഒരു കാര്യം ആ സ്ത്രീക്കു മനസ്സിലാകുന്നു. അതുകൊണ്ട് അത്ഭുതത്തോടെ അവർ ചോദിക്കുന്നു: “യജമാനനേ, അങ്ങ് ഒരു പ്രവാചകനാണല്ലേ?” ആത്മീയകാര്യങ്ങളിൽ തനിക്കു താത്പര്യമുണ്ടെന്നു സ്ത്രീയുടെ തുടർന്നുള്ള വാക്കുകൾ സൂചിപ്പിക്കുന്നു. കാരണം അവർ പറയുന്നു: “ഞങ്ങളുടെ പൂർവികർ (ശമര്യക്കാർ) ആരാധന നടത്തിപ്പോന്നത് ഈ മലയിലാണ് (അടുത്തുള്ള ഗരിസീം മല). എന്നാൽ ആരാധനയ്ക്കുള്ള സ്ഥലം യരുശലേമാണെന്നു നിങ്ങൾ (ജൂതന്മാർ) പറയുന്നു.”—യോഹന്നാൻ 4:19, 20.
എന്നാൽ എവിടെവെച്ച് ആരാധിക്കുന്നു എന്നതല്ല പ്രധാനമെന്നു വിശദീകരിച്ചുകൊണ്ട് യേശു പറയുന്നു: “നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ യരുശലേമിലോ അല്ലാതാകുന്ന സമയം വരുന്നു.” എന്നിട്ട് യേശു ഇങ്ങനെയും പറയുന്നു: “എങ്കിലും, സത്യാരാധകർ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു; വാസ്തവത്തിൽ അതു വന്നുകഴിഞ്ഞു. ശരിക്കും, തന്നെ ഇങ്ങനെ ആരാധിക്കുന്നവരെയാണു പിതാവ് അന്വേഷിക്കുന്നത്.”—യോഹന്നാൻ 4:21, 23, 24.
സത്യാരാധകർ ദൈവത്തെ എവിടെവെച്ച് ആരാധിക്കുന്നു യോഹന്നാൻ 4:25.
എന്നതല്ല, എങ്ങനെ ആരാധിക്കുന്നു എന്നതാണു ദൈവം നോക്കുന്നത്. ഇത് ആ സ്ത്രീയിൽ മതിപ്പുളവാക്കി. അവർ പറയുന്നു: “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന മിശിഹ വരുമെന്ന് എനിക്ക് അറിയാം. ക്രിസ്തു വരുമ്പോൾ ഞങ്ങൾക്ക് എല്ലാം വ്യക്തമാക്കിത്തരും.”—അപ്പോൾ യേശു സുപ്രധാനമായ ആ സത്യം വെളിപ്പെടുത്തുന്നു: “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെയാണ് അത്.” (യോഹന്നാൻ 4:26) ഒന്നാലോചിച്ചു നോക്കിയേ! ഉച്ചയ്ക്കു വെള്ളം കോരാൻ വരുന്ന ഒരു സ്ത്രീ. പക്ഷേ എത്ര വലിയ ഒരു പദവിയാണ് യേശു അവർക്കു നൽകുന്നത്! ഒരുപക്ഷേ മറ്റാരോടും ഇതുവരെ തുറന്നു പറയാത്ത ഒരു കാര്യം യേശു ആ സ്ത്രീയോടു പറയുന്നു, അതായത് താനാണ് മിശിഹ എന്ന്.
അനേകം ശമര്യക്കാർ വിശ്വസിക്കുന്നു
സുഖാറിൽനിന്ന് യേശുവിന്റെ ശിഷ്യന്മാർ ആഹാരവുമായി തിരിച്ചെത്തുന്നു. യാക്കോബിന്റെ കിണറിനരികിൽത്തന്നെയുണ്ട് യേശു അപ്പോഴും. പക്ഷേ, യേശു ഒരു ശമര്യക്കാരിയോടു സംസാരിക്കുകയാണ്. ശിഷ്യന്മാർ എത്തുമ്പോൾ കുടം അവിടെ വെച്ചിട്ട് സ്ത്രീ നഗരത്തിലേക്കു പോകുന്നു.
സുഖാറിൽ എത്തുമ്പോൾ, യേശു പറഞ്ഞതെല്ലാം സ്ത്രീ അവിടെയുള്ളവരോടു വിവരിക്കുന്നു. “ഞാൻ ചെയ്തതൊക്കെ ഒരു മനുഷ്യൻ എന്നോടു പറഞ്ഞു. വന്ന് നേരിട്ട് കാണ്!” എന്ന് ബോധ്യത്തോടെ ആ സ്ത്രീ അവരോടു പറയുന്നു. എന്നിട്ട് ആകാംക്ഷ ഉണർത്താനായിരിക്കാം ആ സ്ത്രീ ഇങ്ങനെയും ചോദിക്കുന്നു: “ഒരുപക്ഷേ അതായിരിക്കുമോ ക്രിസ്തു?” (യോഹന്നാൻ 4:29) വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണത്. കാരണം ആ വിഷയം മോശയുടെ കാലംമുതലേ ആളുകൾക്കു താത്പര്യമുള്ള ഒന്നാണ്. (ആവർത്തനം 18:18) ഇതു കേൾക്കുമ്പോൾ യേശുവിനെ നേരിൽ കാണണമെന്ന് ആ നഗരക്കാർക്കു തോന്നുന്നു.
അതിനിടെ, തങ്ങൾ വാങ്ങിക്കൊണ്ടുവന്ന ആഹാരം കഴിക്കാൻ ശിഷ്യന്മാർ യേശുവിനെ നിർബന്ധിക്കുന്നു. പക്ഷേ യേശു പറയുന്നു: “എനിക്കു കഴിക്കാൻ നിങ്ങൾക്ക് അറിയില്ലാത്ത ഒരു ആഹാരമുണ്ട്.” ശിഷ്യന്മാർ ഇതു കേട്ട് അത്ഭുതത്തോടെ, “അതിനു യേശുവിന് ആരും ഒന്നും കൊണ്ടുവന്ന് കൊടുത്തില്ലല്ലോ” എന്നു തമ്മിൽത്തമ്മിൽ പറയുന്നു. എന്നാൽ താൻ എന്താണ് ഉദ്ദേശിച്ചതെന്ന് യേശു ദയാപൂർവം വിശദീകരിക്കുന്നു. ആ വാക്കുകൾക്ക് ഇന്നു നമ്മുടെ കാര്യത്തിലും പ്രാധാന്യമുണ്ട്. യേശു പറയുന്നു: “എന്നെ അയച്ച വ്യക്തിയുടെ ഇഷ്ടം ചെയ്യുന്നതും അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്തുതീർക്കുന്നതും ആണ് എന്റെ ആഹാരം.”—യോഹന്നാൻ 4:32-34.
വരാനിരിക്കുന്ന ധാന്യക്കൊയ്ത്തിനെക്കുറിച്ചല്ല യേശു സംസാരിക്കുന്നത്. കൊയ്ത്തിന് ഇനിയും നാലുമാസമുണ്ട്. യേശു പറയുന്നത് ഒരു ആത്മീയകൊയ്ത്തിനെക്കുറിച്ചാണ്. യേശു പറയുന്നു: “തല പൊക്കി വയലിലേക്കു നോക്കുക. അവ കൊയ്ത്തിനു പാകമായിരിക്കുന്നു. കൊയ്ത്തുകാരൻ കൂലി വാങ്ങി നിത്യജീവനുവേണ്ടിയുള്ള വിളവ് ശേഖരിച്ചുതുടങ്ങിക്കഴിഞ്ഞു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് സന്തോഷിക്കുന്നു.”—ആ ശമര്യക്കാരിയോടു സംസാരിച്ചതിന്റെ ഫലം എന്തായിരിക്കുമെന്ന് യേശുവിന് ഒരുപക്ഷേ അപ്പോൾത്തന്നെ അറിയാമായിരുന്നു. “ഞാൻ ചെയ്തിട്ടുള്ളതൊക്കെ ആ മനുഷ്യൻ എന്നോടു പറഞ്ഞു” എന്ന ആ സ്ത്രീയുടെ വാക്കു കേട്ട് ആ നഗരത്തിലെ അനേകർ യേശുവിൽ വിശ്വസിച്ചു. (യോഹന്നാൻ 4:39) അതുകൊണ്ട് സുഖാറിൽനിന്ന് അവർ യേശുവിനെ കാണാൻ ആ കിണറിന് അടുത്ത് വന്നപ്പോൾ തങ്ങളുടെകൂടെ താമസിച്ച് ഇനിയും കൂടുതൽ കാര്യങ്ങൾ പറയണമെന്ന് ആവശ്യപ്പെടുന്നു. യേശു ആ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസം ശമര്യയിൽ കഴിയുന്നു.
യേശുവിന്റെ വാക്കുകൾ കേട്ട് കൂടുതൽ ശമര്യക്കാർ വിശ്വസിക്കുന്നു. അവർ സ്ത്രീയോടു പറയുന്നു: “നിങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ ഞങ്ങൾ വിശ്വസിച്ചത്. പക്ഷേ ഇനി അങ്ങനെയല്ല. കാരണം ഞങ്ങൾ ഇപ്പോൾ നേരിട്ട് കേട്ടിരിക്കുന്നു. ഈ മനുഷ്യൻതന്നെയാണു ലോകരക്ഷകൻ എന്നു ഞങ്ങൾക്ക് ഇപ്പോൾ അറിയാം.” (യോഹന്നാൻ 4:42) ക്രിസ്തുവിനെക്കുറിച്ച് നമുക്ക് എങ്ങനെ ആളുകളോടു സംസാരിക്കാം എന്നതിന്റെ നല്ലൊരു മാതൃകയാണ് ആ ശമര്യക്കാരി. താത്പര്യം ഉണർത്തുന്ന വിധത്തിൽ സംസാരിക്കുന്നെങ്കിൽ കൂടുതൽ അറിയാൻ ആളുകൾ ആഗ്രഹിക്കും.
കൊയ്ത്തിന് ഇനിയും നാലു മാസമുണ്ടെന്ന കാര്യം ഓർക്കുന്നുണ്ടല്ലോ. ബാർളിയുടെ കൊയ്ത്താണ് ഇത്. സാധാരണ വസന്തകാലത്താണ് അവിടെ ഈ കൊയ്ത്തു നടക്കുന്നത്. അതുകൊണ്ട് ഇത് നവംബർ മാസമോ ഡിസംബർ മാസമോ ആണ്. അതിന്റെ അർഥം എ.ഡി. 30-ലെ പെസഹയ്ക്കു ശേഷം യേശുവും ശിഷ്യന്മാരും ആളുകളെ പഠിപ്പിക്കുകയും സ്നാനപ്പെടുത്തുകയും ചെയ്തുകൊണ്ട് എട്ടു മാസമെങ്കിലും യഹൂദ്യയിൽ ചെലവഴിച്ചു എന്നാണ്. അവർ ഇപ്പോൾ വടക്ക് ഗലീലയിലെ അവരുടെ സ്വന്തം നാട്ടിലേക്കു പോകുന്നു. അവിടെ എന്തായിരിക്കും സംഭവിക്കുക?