അധ്യായം 24
ഗലീലയിലെ ശുശ്രൂഷ യേശു വികസിപ്പിക്കുന്നു
മത്തായി 4:23-25; മർക്കോസ് 1:35-39; ലൂക്കോസ് 4:42, 43
-
നാലു ശിഷ്യന്മാരെയുംകൊണ്ട് യേശു ഗലീലയിൽ ചുറ്റിസഞ്ചരിക്കുന്നു
-
യേശുവിന്റെ പ്രസംഗപ്രവർത്തനത്തെയും അത്ഭുതങ്ങളെയും കുറിച്ചുള്ള വാർത്ത പരക്കുന്നു
യേശു ഇപ്പോൾ നാലു ശിഷ്യന്മാരുടെകൂടെ കഫർന്നഹൂമിലാണ്. നല്ല തിരക്കുള്ള ദിവസമായിരുന്നു അത്. വൈകുന്നേരമായപ്പോൾ കഫർന്നഹൂമിലുള്ളവർ രോഗികളെയുംകൊണ്ട് യേശുവിന്റെ അടുക്കൽ വരുന്നു. യേശു രോഗികളെ സുഖപ്പെടുത്താൻവേണ്ടിയാണ് അത്. യേശുവിന് ഒന്ന് ഒറ്റയ്ക്കിരിക്കാനോ ഒന്നു വിശ്രമിക്കാനോ പോലും പറ്റുന്നില്ല.
പിറ്റേന്ന് അതിരാവിലെ, നേരം വെളുക്കുന്നതിനു മുമ്പുതന്നെ, യേശു എഴുന്നേറ്റ് ഒറ്റയ്ക്ക് പുറത്തേക്കു പോകുന്നു. തനിച്ചിരുന്ന് പിതാവിനോടു പ്രാർഥിക്കാനായി യേശു ഒരു ഏകാന്തസ്ഥലം കണ്ടുപിടിക്കുന്നു. പക്ഷേ അധികനേരം അങ്ങനെ ഇരിക്കാനാകുന്നില്ല. കാരണം യേശുവിനെ കാണാനില്ലെന്ന് “ശിമോനും കൂടെയുള്ളവരും” പെട്ടെന്നുതന്നെ തിരിച്ചറിയുന്നു. അവർ യേശുവിനെ തേടി പുറപ്പെടുന്നു. പത്രോസായിരിക്കാം ചിലപ്പോൾ ഇതിനു മുൻകൈയെടുക്കുന്നത്. കാരണം യേശു പത്രോസിന്റെ വീട്ടിലെ അതിഥിയാണല്ലോ.—മർക്കോസ് 1:36; ലൂക്കോസ് 4:38.
യേശുവിനെ കണ്ടുപിടിക്കുമ്പോൾ പത്രോസ് പറയുന്നു: “എല്ലാവരും അങ്ങയെ അന്വേഷിക്കുകയാണ്.” (മർക്കോസ് 1:37) കഫർന്നഹൂമിലെ ആളുകളുടെ ആഗ്രഹം യേശു അവിടെത്തന്നെ കഴിയണമെന്നാണ്. യേശു ചെയ്ത കാര്യങ്ങൾ അവർ വളരെ വിലമതിക്കുന്നുണ്ട്. അതുകൊണ്ട് “തങ്ങളെ വിട്ട് പോകരുതെന്ന്” അവർ യേശുവിനോട് അപേക്ഷിക്കുന്നു. (ലൂക്കോസ് 4:42) ഇത്തരത്തിൽ അത്ഭുതകരമായി ആളുകളെ സുഖപ്പെടുത്താനാണോ യേശു മുഖ്യമായും ഭൂമിയിലേക്കു വന്നത്? യേശു തന്റെ പ്രവർത്തനം ഈ പ്രദേശത്തു മാത്രം ഒതുക്കി നിറുത്തണോ? ഇതെക്കുറിച്ച് യേശു എന്താണു പറയുന്നത്?
യേശു ശിഷ്യന്മാരോടു പറയുന്നു: “നമുക്കു മറ്റ് എവിടേക്കെങ്കിലും പോകാം. അടുത്ത് വേറെയും പട്ടണങ്ങളുണ്ടല്ലോ. അവിടെയും എനിക്കു പ്രസംഗിക്കണം. ഞാൻ വന്നതുതന്നെ അതിനുവേണ്ടിയാണല്ലോ.” അവിടെനിന്ന് പോകരുതെന്നു പറയുന്നവരോടും യേശു പറയുന്നു: “മറ്റു നഗരങ്ങളിലും എനിക്കു ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത്.”—മർക്കോസ് 1:38; ലൂക്കോസ് 4:43.
യേശു ഭൂമിയിൽ വന്നതിന്റെ ഒരു മുഖ്യ ഉദ്ദേശ്യം ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുക എന്നതാണ്. ആ രാജ്യം പിതാവിന്റെ നാമത്തെ പരിശുദ്ധമാക്കുകയും ആളുകളുടെ എല്ലാ രോഗങ്ങളും എന്നേക്കുമായി സുഖപ്പെടുത്തുകയും ചെയ്യും. ആളുകളെ അത്ഭുതകരമായി സുഖപ്പെടുത്തിക്കൊണ്ട്, തന്നെ അയച്ചത് ദൈവമാണെന്നതിന്റെ തെളിവു നൽകുകയാണ് യേശു. സമാനമായി നൂറ്റാണ്ടുകൾക്കു മുമ്പ് മോശയും അത്ഭുതങ്ങൾ കാണിച്ചു. ദൈവമാണ് തന്നെ അയച്ചതെന്നു തെളിയിക്കാനായിരുന്നു അത്.—പുറപ്പാട് 4:1-9, 30, 31.
അങ്ങനെ യേശു മറ്റു നഗരങ്ങളിൽ പ്രസംഗിക്കുന്നതിനു കഫർന്നഹൂമിൽനിന്ന് പോകുന്നു. നാലു ശിഷ്യന്മാരുമുണ്ട് ഒപ്പം. പത്രോസും സഹോദരൻ അന്ത്രയോസും അതുപോലെ യോഹന്നാനും സഹോദരൻ യാക്കോബും ആണ് അവർ. തലേ ആഴ്ചയാണ് പ്രസംഗപ്രവർത്തനത്തിനുവേണ്ടി തന്റെകൂടെ വരാൻ ആദ്യത്തെ ആ നാലുപേരെയും യേശു വിളിക്കുന്നത്.
ഈ നാലു ശിഷ്യന്മാരോടൊപ്പം യേശു ഗലീലയിലെങ്ങും പോയി പ്രസംഗിക്കുന്നു. അതൊരു വൻവിജയമായിരുന്നു! അവിടെയെല്ലാമുള്ള ആളുകൾ യേശുവിനെക്കുറിച്ച് അറിഞ്ഞു. “യേശുവിനെക്കുറിച്ചുള്ള വാർത്ത സിറിയയിലെങ്ങും പരന്നു.” ദക്കപ്പൊലി എന്നു വിളിച്ചിരുന്ന പത്തുപട്ടണപ്രദേശത്തേക്കും യോർദാൻ നദിയുടെ മറുകരയിലേക്കും വാർത്ത എത്തി. (മത്തായി 4:24, 25) ആ പ്രദേശങ്ങളിൽനിന്നും അതുപോലെ യഹൂദ്യയിൽനിന്നും ജനക്കൂട്ടങ്ങൾ യേശുവിനെയും ശിഷ്യന്മാരെയും പിന്തുടരുന്നു. പലരും രോഗികളെയുംകൊണ്ട് യേശുവിന്റെ അടുക്കൽ വരുന്നുണ്ട്. യേശു ആരെയും നിരാശപ്പെടുത്തുന്നില്ല—രോഗികളെ സുഖപ്പെടുത്തുന്നു. ഭൂതബാധിതരായവരിൽനിന്ന് ദുഷ്ടാത്മാക്കളെ പുറത്താക്കുകയും ചെയ്യുന്നു.